Feb 24, 2022

കൈവിഷം

ചിട്ടിക്കാരി ഭഗവതിപ്പിള്ള  വരുമ്പോൾ അപ്പച്ചൻ ഉറക്കമായിരുന്നു.  വണ്ടിപ്പെരിയാറിൽ നിന്നും പാതിരാക്കായിരുന്നു  അപ്പച്ചൻ എത്തിയത്. ചിട്ടി പൈസ  ആയിട്ടില്ല എന്ന് പറയുമ്പോൾ  അമ്മച്ചിയുടെ   മുഖം  വിളറിയിരുന്നു. മാത്യുസാർ ഇപ്പോഴും പഴയതുപോലെ തന്നെയാണോ  എന്ന ചോദ്യത്തിന് അമ്മച്ചി  മറുപടി പറഞ്ഞില്ല.  എപ്പോഴത്തെയുംപോലെ കഴുത്തിൽ കിടന്ന കുരിശിൽ പിടിച്ചു അമ്മച്ചി ആകാശത്തേക്ക് നോക്കി. 


രണ്ടുവശത്തേക്കും നോക്കി ഭഗവതിപ്പിള്ള ശബ്ദം താഴ്ത്തി പറഞ്ഞു."ഈ ഒഴപ്പൊക്കെ എന്തുകൊണ്ടാണെന്ന് എനിക്കറിയാം. കൈവിഷമാ  കൈവിഷം.  ചേർത്തല ഒരാളുണ്ട്, ഏതു കൈവിഷവും  ഛർദിപ്പിക്കും. ഈ ചീട്ടുകളിയും കുടിയും ഒക്കെ നിർത്തിത്തരും.ജോത്സ്യനാ.നിങ്ങൾ ക്രിസ്ത്യാനികൾക്ക് ഇതിലൊന്നും വിശ്വാസം ഇല്ലാരിക്കും. എന്നാലും ഒന്ന് പോയി നോക്കരുതോ.  എത്രനാളെന്നു  കരുതിയാ ഇങ്ങനെ" ...


കൈവിഷം എന്നാൽ എന്താണെന്ന് എനിക്ക് വലിയ രൂപമില്ലായിരുന്നു. എങ്കിലും പറഞ്ഞു  കേട്ട അറിവ് വെച്ച്  അത് അത്ര നല്ല സംഭവം അല്ല എന്നെങ്കിക്കറിയാമായിരുന്നു.ഭഗവതിപ്പിള്ള പോയിക്കഴിഞ്ഞും  അമ്മ  വെറുതെ ഓരോന്ന് ചിന്തിച്ചുകൊണ്ടിരുന്നു. 


"ജോയിമോൻ ചെന്ന്  കൊച്ചപ്പനോട് ഇത്രടം ഒന്ന് വരാൻ പറയാൻ" പറഞ്ഞു  അമ്മച്ചി എന്നെ  വിട്ടയപ്പോൾ അമ്മച്ചിയുടെ മനസ്സിൽ എന്തായിരുന്നു  എന്നെനിക്കറിയില്ലായിരുന്നു. 


കൊച്ചപ്പന്റെ നിർബന്ധത്തിനു  വഴങ്ങി അപ്പച്ചൻ ചേർത്തലക്കു പോകാമെന്നു സമ്മതിച്ചു.അനിയനാണെങ്കിലും കൊച്ചപ്പനോട് അപ്പച്ചന് ഒരുതരം  ബഹുമാനമോ മറ്റെന്തൊക്കെയോ ആയിരുന്നു. അതോ ഇനി ആരെങ്കിലും  കൈവിഷം തന്നിരിക്കാമെന്നു അപ്പച്ചനു ന് സ്വയം തോന്നിയോ ?


"നീയും കൂടെ പോരെടാ ജോയിമോനെ" എന്ന് കൊച്ചപ്പൻ പറഞ്ഞപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു. കൊച്ചപ്പന്റെ കൂടെ പോയാൽ ചായക്കടയിൽ നിന്നും എന്തെങ്കിലുമൊക്കെ വാങ്ങിത്തരുമെന്നതായിരുന്നു കാരണം. ഞങ്ങൾക്ക്  കൊച്ചപ്പനെന്നാൽ "കരുണ" എന്നായിരുന്നു പര്യായം. ആ കരുണ ഫീസായും  മറ്റും പലപ്പോഴും വേഷപ്രശ്ചന്നരായി എത്തിയിരുന്നു. കൊച്ചപ്പന് പട്ടാളത്തിലായിരുന്നു ജോലി. മൂന്നുമക്കൾ.അവധിക്കുവരുമ്പോൾ കൊച്ചപ്പൻ അവരെയും കൊണ്ട് കറങ്ങാനൊക്കെ   പോകും. ഭാഗ്യം ചെയ്ത കുട്ടികൾ .


കടുത്തുരുത്തിയിൽ നിന്നും  വൈക്കം വഴി ചേർത്തല എത്തുമ്പോഴേക്കും പത്തുമണി കഴിഞ്ഞിരുന്നു.കുറെയേറെ ആളുകൾ അവിടെ  നിൽക്കുന്നുണ്ടായിരുന്നു.ജ്യോത്സ്യന്റെ പരികർമ്മി  പുറത്തുവന്നപ്പോൾ കൊച്ചപ്പൻ കാര്യം പറഞ്ഞു.താനിതൊക്കെ എത്രകണ്ടതാ എന്നൊരു ഭാവം അയാളിൽ ഉണ്ടെന്നെനിക്കു തോന്നി.ശബ്ദം താഴ്ത്തി അയാൾ പറഞ്ഞു."ജ്യോൽസ്യൻ ഒരു മരുന്ന് കുടിക്കാൻ തരും. കൈവിഷം ഉണ്ടെങ്കിൽ ഛർദ്ദിച്ചു പോകും.പിന്നെ കുടി നിർത്താൻ ഒരു പൊടി കലക്കിത്തരും. അതുകഴിഞ്ഞു  ഒരാഴ്ച കുടിക്കാതെ ഇരുന്നാൽ കുടി നിൽക്കും. പിന്നെ ഒരു കുഴപ്പവും ഉണ്ടാവില്ല" .


അപ്പച്ചന്റെ മുഖത്ത് ഒരു താൽപര്യവും ഉണ്ടായിരുന്നില്ല. പരികർമ്മി  പോയപ്പോൾ അപ്പച്ചൻ കൊച്ചപ്പനോട് പറഞ്ഞു."ആര് ഛർദ്ദിക്കാൻ. ഇതൊക്കെ  തട്ടിപ്പല്ലേ".


പലരും മരുന്ന് കുടിച്ചതിനു ശേഷം ഛർദിക്കുന്നതു ഞാൻ കണ്ടു. ചിലർ ഒരു കുഴപ്പവുമില്ലാതെ മടങ്ങിപ്പോകുന്നതും.ഇതിലൊക്കെ എന്തോകാര്യമുണ്ടെന്നു  എന്റെ മനസ്സ് പറഞ്ഞു. 


ജ്യോൽസ്യൻ കവടി വെച്ച് നോക്കി അൽപ്പനേരം ചിന്തയിലാണ്ടു."സാധനം ഉള്ളിലുണ്ട്". അയാൾ പറഞ്ഞു."മരുന്ന് തരാം. ഛർദിക്കും ഉറപ്പാ.പിന്നെ ഒരാഴ്ച പഥ്യം നോക്കണം.കള്ള്  കുടിക്കരുത്.കുടിച്ചാൽപ്പിന്നെ ഒരിക്കലും നിർത്താനാൻ പറ്റില്ല"എന്നൊക്കെ പറഞ്ഞു.ഇടയ്ക്കു എന്നെ സൂക്ഷിച്ചു നോക്കി."നീ ഇവിടെ നിൽക്കില്ല. നാടുവിട്ടുപോകും.ചിലപ്പോൾ രാജ്യം തന്നെ. അധികം വൈകില്ല"എന്നുംകൂടി  പറഞ്ഞു.ഈ ലോകം തന്നെ വിട്ടുപോകണമെന്നാണ് ആഗ്രഹം എന്ന് ഞാൻ അയാളോട് പറഞ്ഞില്ല. 


മരുന്ന് കുടിക്കുമ്പോൾ അപ്പച്ചൻ മൂക്കുപൊത്തിപ്പിടിച്ചു. ഇറക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അപ്പന്റെ മുഖഭാവത്തിൽ നിന്നും എനിക്ക് മനസ്സിലായി. അരമണിക്കൂർ കഴിഞ്ഞപ്പോൾ  അപ്പച്ചൻ ഓക്കാനിക്കാൻ തുടങ്ങി. കൊച്ചപ്പൻ പുറം തിരുമ്മിക്കൊടുത്തപ്പോൾ അപ്പച്ചൻ ഛർദിച്ചു. പരികർമ്മി, ഞാൻ അപ്പോഴേ പറഞ്ഞില്ലേ എന്ന ഭാവത്തിൽ വന്നു നോക്കിയിട്ടു അകത്തേക്ക് പോയി ജോല്സ്യനെ വിളിച്ചുകൊണ്ടു വന്നു. അയാളുടെ കൈവശം മറ്റൊരു മരുന്നുകൂടിയുണ്ടായിരുന്നു. ഛർദിച്ചു തളർന്നു അവശനായിരുന്ന അപ്പച്ചൻ അത് വാങ്ങിക്കുടിച്ചു.


തിരിച്ചുപോയപ്പോൾ കൊച്ചപ്പൻ മീൻകറി കൂട്ടി ഊണ് വാങ്ങിത്തന്നു. വറുത്തരച്ച മീൻകറിക്കു ഭയങ്കര എരിവായിരുന്നെങ്കിലും രണ്ടാമതും ഞാൻ ചോറ് വാങ്ങി.അപ്പച്ചൻ ഒന്നും കഴിച്ചില്ല. ഒരു വട്ടുസോഡാ വാങ്ങി മുഖം കഴുകി. അപ്പന് നടക്കാൻ അൽപ്പം ബുദ്ധിമുട്ടുണ്ടായിരുന്നു. ബോട്ടിലിരുന്നു അപ്പച്ചൻ  മയങ്ങി. 


വളരെയധികം അവശനായിരുന്നു അപ്പച്ചൻ. രണ്ടുദിവസം വീടിനു വെളിയിൽ ഇറങ്ങിയില്ല. അമ്മച്ചിയുടെ മുഖത്ത് ഒരു തെളിച്ചം ഞാൻ കണ്ടു.എല്ലാം നേരെയാകുമെന്ന് അമ്മച്ചി  ഏറെക്കുറെ ഉറപ്പിച്ചതുപോലെ എനിക്ക് തോന്നി. 


മൂന്നാംദിവസം അപ്പച്ചൻ ജോലിക്കായി പോകുന്നെന്ന് പറഞ്ഞു പുറത്തുപോയി. കൊച്ചപ്പൻ കൊണ്ടുവന്ന ചെറിയ റേഡിയോ കാണാതായെന്ന് ഞാൻ പറഞ്ഞപ്പോൾ അമ്മച്ചിയുടെ മുഖം നിർവികാരമായിരുന്നു.


അയൽവക്കത്തെ പട്ടിയുടെ നിർത്താതെയുള്ള കുരകേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്. ശബ്ദം കേട്ട് അമ്മച്ചിയും എഴുന്നേറ്റു വന്നു. വാതിൽ തുറന്നു നോക്കുമ്പോൾ മൂന്നുപേർ അപ്പച്ചനെ താങ്ങിപ്പിടിച്ചു കൊണ്ടുവരികയായിരുന്നു. എന്നെ കണ്ടതും അപ്പച്ചനെ അവിടെത്തന്നെ ഇരുത്തിയിട്ടു അവർ ഇരുട്ടിലേക്ക് ഓടിമറഞ്ഞു. ആരായിരിക്കും അവർ ?


തന്നെ എഴുന്നേൽക്കാവുന്ന പരിതസ്ഥിതിയിൽ അല്ലായിരുന്ന അപ്പച്ചനെ താങ്ങിയെഴുന്നേൽപ്പിക്കുമ്പോൾ ഞാനമ്മച്ചിയുടെ മുഖത്തേക്ക് പാളിനോക്കി. ആ മുഖം നിർവികാരമായിരുന്നു. എന്നത്തേയും പോലെ അമ്മച്ചി കരയുന്നുണ്ടായിരുന്നില്ല.തുടർച്ചയായുള്ള കരച്ചിൽ മൂലം ആ കണ്ണുകൾ വറ്റിവരണ്ടിരിക്കുമോ ?


ഉറക്കം വരാതെ കിടക്കുമ്പോൾ അപ്പുറത്തെ മുറിയിൽ നിന്നും അപ്പച്ചന്റെ കൂർക്കംവലി കേട്ടു.ഇടവേളകളിൽ നേർത്ത തേങ്ങലുകളും.എത്രയെത്ര മഹാകാവ്യങ്ങളാവാം അമ്മച്ചിയുടെ തലയിണയിൽ കണ്ണുനീരാൽ എഴുതപ്പെട്ടിട്ടുണ്ടാവുക എന്നോർത്തപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.ശബ്ദമുണ്ടാക്കാതെ ഞാൻ കരഞ്ഞു.ജീവിതം  എങ്ങോട്ടാണ് ഞങ്ങളെ കൊണ്ടുപോകുന്നത് ? 

ഏറെ നേരത്തെ ആലോചനക്ക് ശേഷം ഞാൻ എഴുന്നേറ്റു. മുറിയിൽ ഇരുന്ന ഒരു കറുത്ത ബാഗിൽ രണ്ടോ മൂന്നോ ഉടുപ്പുകൾ എടുത്തുവെക്കുമ്പോൾ എന്റെ കൈ വിറച്ചു. വാതിൽ തുറന്നു പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ അമ്മച്ചിയുടെ മുറിയിൽ നിന്നും നേർത്ത ഒരു തേങ്ങൽ കേട്ടു. 


ബാഗിൽ നിന്നും തുണികൾ തിരിച്ചു വെക്കുമ്പോൾ അടുത്ത കട്ടിലിൽ ഉറങ്ങുകയായിരുന്ന അനിയനെ ഞാൻ ഒന്ന് നോക്കി. നിലാവിന്റെ ഒരു കീറ് അവന്റെ മുഖത്തേക്ക് പാറി വീണിരുന്നു. ഉറക്കത്തിൽ അവൻ ചിരിക്കുന്നതുപോലെ എനിക്ക് തോന്നി. ഏതെങ്കിലും സ്വപ്നം കണ്ടിട്ടാവുമോ അവൻ മന്ദഹസിച്ചിരിക്കുക? അതോ  ചേട്ടായിയുടെ സുരക്ഷിതവലയം  എന്നുമുണ്ടാവുമെന്ന  തോന്നലിലോ ?


3 അഭിപ്രായ(ങ്ങള്‍):

Unknown said...

പതിവുപോലെ നല്ല ഒരുകഥാ.ഇനിയും എഴുത്തു തുടരുക.ശശി.അഭിനന്ദനങ്ങൾ.

Anonymous said...

നന്നായിട്ടുണ്ട് ശശിച്ചേട്ടാ. പഴയകാലത്തിന്റെ ചൂരും ചുവയും

സുധി അറയ്ക്കൽ said...

മനോഹരം 🥰🥰🥰🥰