Sep 25, 2014

വിപിൻദാസ് വറുഗീസ്!

പ്രീഡിഗ്രി ക്ലാസുകൾ  തുടങ്ങിയിട്ട്   രണ്ടോ   മൂന്നോ  ദിവസം മാത്രം   .കറുകച്ചാലുകാരനായ  വറുഗീസ് ആയിരുന്നു ക്ലാസ്സിൽ  താരം.
 
 
വറുഗീസ് ഞങ്ങൾ എല്ലാരെക്കാൾ  പ്രായം കൂടി    കട്ടി മീശയും ഒക്കെ ഉള്ള  ഒരാൾ  ആയിരുന്നുപത്താംക്ലാസ് കഴിഞ്ഞു  കുറച്ചുനാൾ,  സിനിമയിൽ  ക്യാമറാമാൻ ആയ   വിപിൻദാസിന്റെ  അസിസ്റ്റന്റ്‌ ആയിരുന്നു എന്നതായിരുന്നു,ക്ലാസിൽ വറുഗീസിനെ താരമാക്കിയത്.സ്ലോമോഷൻ എടുക്കുമ്പോൾ, ഫിലിം പതുക്കെ ഓടുമോ,ഡബിൾ റോൾ  എടുക്കുന്നത് എങ്ങനെ     തുടങ്ങിയ സാങ്കേതിക   ചോദ്യങ്ങൾ ഉൾപ്പെടെ  ഉണ്ണിമേരിക്ക് ശരിക്കും അത്ര സൌ ന്ദര്യമുണ്ടോ?ശങ്കരാടി എന്താണ് കല്യാണം കഴിക്കാത്തത്? ജയന്റെ ഒഴിഞ്ഞ സിംഹാസനത്തിൽ ഭീമൻരഘു കയറി ഇരിക്കുമോ, എന്നുവരെയുള്ള  ങ്ങളുടെ നിഷ്ക്കളങ്കമായ സംശയങ്ങൾ,തന്റെ നീണ്ട മുടി പുറകോട്ടു വലിച്ചു വെച്ച് വറുഗീസ്  തീർത്തുപോന്നു.നാന,സിനിമാ മാസിക  എന്നീ പ്രസിദ്ധീകരണങ്ങൾ  ആദ്യമായി  കാണുന്നതും വറുഗീസിലൂടെ ആയിരുന്നു .ഇടക്കൊക്കെ രണ്ടു കൈകളും ഏതാണ്ട്"എൽ"ഷേപ്പിൽ ഒക്കെ കൂട്ടിവെച്ച് വറുഗീസ് ഞങ്ങളെ  നോക്കും.വറുഗീസിനെ ഞങ്ങൾ സ്നേഹപൂർവ്വം "വിപിൻദാസ് വറുഗീസ് "എന്ന്  വിളിച്ചു .
 

അങ്ങനെ   ഇരിക്കവേയാണ്  പുതുതായി  ഏഴുപേർ വന്നത്.അടുത്ത്  തന്നെയുള്ള സെമിനാരിയിൽ അച്ചൻ പട്ടത്തിനു  ചേർന്ന  ഏഴു ബ്രദേർസ്.ഇവർ മറ്റുള്ളവരോട്  മിണ്ടാൻ  താൽപര്യം  കാട്ടിയില്ല. വിപിദാസിന്റെ  അസിസ്സ്റ്റന്റ് ആണെന്നൊക്കെ വറുഗീസ്  പറഞ്ഞിട്ടും   ആർക്കും   ഒരു  മൈൻഡ് ഇല്ല.പോരാഞ്ഞിട്ട്  കൂട്ടത്തിൽ സുന്ദരനായ ജോണിക്കുട്ടി അച്ചൻ  ആരാണീ വിപിദാസ്  എന്ന് ചോദിക്കുക കൂടി ചെയ്തപ്പോൾ  വറുഗീസ് തകർന്നു  പോയി.
 
 
അച്ചന്മാർ  തമ്മിൽ  തമ്മിൽ  എപ്പോഴും  ഇംഗ്ലീഷിൽ സംസാരിക്കും.ഇംഗ്ലീഷ്മാത്രമേ സെമിനാരിയിൽ സം  സാരിക്കാൻ  അനുവാദമുള്ളത്രെ.മലയാളം മീഡിയത്തിൽ നിന്നും എങ്ങനെയോ പത്തു പാസായ,"യെസും നോയും"മാത്രം അറിയാവുന്ന ഞങ്ങളൊക്കെ അച്ചമ്മാരുടെ "യാ  യാ" കേട്ട്  വാ പൊളിച്ചു.വീട്ടുകാർ എങ്ങാനും  അച്ചൻ  പട്ടത്തിനു വിട്ടിരുന്നേൽ "യാ  യാ"ക്ക് പകരം"അയ്യോ"എന്ന് പറയേണ്ടി വന്നേനെ   എന്ന് തോമസ്‌ കുരിയൻ പറഞ്ഞു.  


 
പതുക്കെപ്പതുക്കെ  ജോണിക്കുട്ടി  അച്ചൻ   നമ്മുടെ കൂടെ  കൂടാൻ  തുടങ്ങി.ഒരുദിവസം  ജോണിക്കുട്ടി ആ  ഞെട്ടിക്കുന്ന രഹസ്യം  വറുഗീസിനോട് പറഞ്ഞു. വീട്ടുകാരുടെ  നേർച്ച  കാരണമാണത്രേ സെമിനാരിയിൽ ചേർന്നത്‌.വലുതാകുമ്പോൾ എസ്.ഐ ആകണമെന്നും,വഴിയരുകിലെ  കലുങ്കിൽ ഇരിക്കുന്ന പൂവാലമാരെ  ജീപ്പിൽ    വന്നു ചവിട്ടണമെന്നും  ആയിരുന്നു   ആഗ്രഹം  എന്ന് പറഞ്ഞു  ജോണിക്കുട്ടി  കരഞ്ഞു.വറുഗീസിന്റെ സിനിമാ പൂളുകൾ  ഒക്കെ  കേൾക്കാൻ  താല്പര്യപ്പെടാനും,മറ്റു  അച്ചന്മാരെ ഒളിച്ചു സിഗരട്ട് വലിക്കാനും ജോണിക്കുട്ടി തുടങ്ങി.ജോണിക്കുട്ടിക്ക് ഞങ്ങൾ സ്നേഹപൂർവ്വം  ഒരു പേര് നല്കി..കന്നുകാലിയച്ചൻ!
 
ജോണിക്കുട്ടി   ക്ലാസുകൾ  ബങ്ക്  ചെയ്യാൻ തുടങ്ങി.എന്നും  എക്കണോമിക്സ്   ക്ലാസിന്റെ സമയത്ത്  അമ്പലത്തിന്റെ  ആൽത്തറയിൽ  വറുഗീ സുമൊത്ത്  പോയിരിക്കും.താല്പര്യം  ഉണ്ടെങ്കിൽ സിനിമയിൽ  അഭിനയിപ്പിക്കാം  എന്ന്  വറുഗീസ് വാക്കുകൊടുത്തു.കെ.ജി. ജോര്ജ്  യവനികയിലേക്ക് പുതുമുഖങ്ങളെ   തേടുന്നുണ്ടത്രേ!വിപിൻദാസ് ആണല്ലോ  കൂടെ  ഉള്ളത്  !
 
 
 
മറ്റു  ബ്രദെർസ്  ജോണിക്കുട്ടിയോട് മിണ്ടാതായി.ജോണിക്കുട്ടി  പൂർവാധികം ധൈര്യവാനായി   അവരുടെ  മുന്നില്  വെച്ച്   തന്നെ പുക  വലിച്ചു   വളയം  വിടാനും,വറുഗീസ്  കൊണ്ടുവരുന്ന    സിനിമാമാസിക, നാന മുതലായ  ആഴ്ച്ചപ്പതിപ്പുകളിലെ  സെന്റർ സ്പ്രെഡ്  ഒക്കെ നോക്കാനും   തുടങ്ങി.ഇംഗ്ലീഷ്  ഒക്കെ  നിർത്തി അത്യാവശ്യം  തെറി  വാക്കുകൾ  ഒക്കെ  പഠിച്ചു. 
 
 
 
അങ്ങനെ  ഇരിക്കെ  മിഥുൻ  ചക്രവർത്തി അഭിനയിച്ച  ഡിസ്ക്കോ  ഡാൻസർ എന്ന ഹിന്ദി പടം കോട്ടയത്ത്‌ വന്നു. ഡിസ്ക്കോ ഡാൻസർ-ന്റെ വാർത്തകൾ  ഒക്കെ   നാനയിൽ വായിച്ചു ഞങ്ങൾ പോകാൻ  പ്ലാനിട്ടു.ബസ് കൂലിയും, വല്ലപ്പോഴും കഴിക്കാൻ   തരുന്ന പൈസയും  ഒക്കെ മിച്ചം  വെച്ച് വേണം ഒരു സിനിമയ്ക്ക് പോകാൻ.ക്ലാസ് ബങ്ക്  ചെയ്യുമെങ്കിലും,ജോണിക്കുട്ടി സിനിമക്കൊന്നും  പോയിരുന്നില്ല.കാരണം അച്ചനു കോട്ടയം അത്ര പരിചയമില്ല."എന്നെക്കൂടി സിനിമക്ക് കൊണ്ടുപോകാമോ"എന്ന് ജോണിക്കുട്ടി ചോദിച്ചപ്പോൾ വറുഗീസ് പറഞ്ഞു.ടിക്കറ്റുമെടുത്തു കാപ്പിയും  വാങ്ങി തന്നാൽ  കൊണ്ട്പോകാം എന്ന്.അച്ചന്റെ ചിലവിൽ    ഏറ്റവും  മുന്നിൽ ഇരുന്നു ഞങ്ങൾ സിനിമ  കണ്ടു.അതിനുശേഷം ആര്യഭവനിൽ നിന്നും കന്നുകാലി അച്ചൻ ഞങ്ങൾക്ക്  മസാലദോശ വാങ്ങി തന്നു.പിരിയാൻ നേരം  ഞങ്ങളെ കെട്ടിപ്പിടിച്ചു കരഞ്ഞു.നിങ്ങൾ ഒന്നും ഇല്ലായിരുന്നെങ്കിൽ ഇന്നത്തെപോലെ ഒരു  ദിവസം  എന്റെ  ജീവിതത്തിൽ ഉണ്ടാകുമായിരുന്നില്ല എന്നുപറഞ്ഞു നിർത്താതെ കരഞ്ഞപ്പോൾ ഞങ്ങൾക്കും   വിഷമം ആയി.

അപ്പോഴേക്കും ക്ലാസ്   കഴിഞ്ഞു  മറ്റു   അച്ചന്മാരും ബസ് സ്റ്റാൻഡിൽ  എത്തിയിരുന്നു.ജോണിക്കുട്ടി ധൈര്യപൂർവ്വം അവരോടു  പറഞ്ഞു   സിനിമക്ക് പോയി  എന്ന്.


പിറ്റേന്ന്  ജോണിക്കുട്ടി  വന്നില്ല.വല്ല   പനിയും ആയിരിക്കും എന്ന്  ഞങ്ങൾ  വിചാരിച്ചു. അതിന്റെ പിറ്റേന്നും കൂടി   വരാഞ്ഞപ്പോൾ വറുഗീസ്  മറ്റൊരച്ചനോട്  "ജോണിക്കുട്ടി   എവിടെ എന്ന്  ചോദിച്ചു".അച്ചൻ ദഹിപ്പിക്കുന്ന ഒരു  നോട്ടം നോക്കി.ജോണിക്കുട്ടി സെമിനാരി  വിട്ടു   വീട്ടില് പോയി  എന്ന  അച്ചന്റെ മറുപടി  സത്യത്തിൽ ഞങ്ങള്ക്ക്  ഒരു ഷോക്ക്  ആയിരുന്നു  .


പ്രീഡിഗ്രി  കഴിഞ്ഞു.വറുഗീസ്  തോറ്റു.മാർക്ക്   ലിസ്റ്റ് വാങ്ങാൻ  വന്നപ്പോൾ വറുഗീസ് പറഞ്ഞു. പൂനയിൽ  ഛായാഗ്രഹണം   പഠിക്കാൻ  പോകുന്നു എന്ന്.  

ഓരോ  സിനിമയും  കാണുമ്പോൾ  ഞാൻ നോക്കും.ഛായാഗ്രഹകൻ, അസിസ്റ്റന്റ്‌എന്നിങ്ങനെ എവിടെങ്കിലും വറുഗീസിന്റെ  പേരുണ്ടോ എന്ന്.


വർഷങ്ങൾ  കടന്നു  പോയി.അവിചാരിതമായി ഒരിക്കൽ വറുഗീസിനെ  ഒരു  സിനിമാ  തീയേറ്ററിൽ വെച്ച്  കണ്ടു മുട്ടി. ഞാൻ ചോദിച്ചു.ഈ പടത്തിന്റെ  ക്യാമറ വറുഗീസിന്റെയാ ?


തന്റെ  നീണ്ട മുടി  പുറകോട്ടു വലിച്ചു  വെച്ച് വറുഗീസ് പറഞ്ഞു."എന്റെ   പൊന്നു സഹോദരാ,ജീവിതത്തിൽ ഇന്നേവരെ ഞാൻ  ഒരു സിനിമാ  ക്യാമറപോലും     കണ്ടിട്ടില്ല" എന്ന് ! 
അപ്പോൾ   വിപിൻ ദാസ് ?പൂന ഫിലിം ഇൻസ്റ്റിട്ട്യുട്ട് ?

അത്   കേൾക്കാത്ത  മട്ടിൽ പണ്ടേപ്പോലെ  തന്നെ വറുഗീസ് പറഞ്ഞു."നീ ടിക്കറ്റ് എടുക്ക്.സിനിമ കഴിഞ്ഞു   കാപ്പിയും വാങ്ങിച്ചു   തരണം കേട്ടോ !"

ഞങ്ങൾ   കണ്ട  സിനിമയുടെ പേര് "  പറയാനും വയ്യ പറയാതിരിക്കാനും   വയ്യ "