Aug 1, 2020

അമേരിക്കയിലെ ഒരു പുതിയ വീടിന്റെ കാഴ്ചകൾ !!!


വില്ലേജ്‌മാൻ  വീഡിയോ ബ്ലോഗ് രംഗത്തേക്കും...ദയവായി  സബ്‌സ്ക്രൈബ് ചെയ്യുക!

Jul 6, 2020

നട്ടാശ്ശേരിക്ക് തീയ്ക്കു പോയപ്പം !


മകളുടെ  മുറിയിൽ അവളുടെ  കട്ടിലിൽ വെറുതെയിരിക്കയായിരുന്നു സാറ.ബെഡ്ഷീറ്റിനുഇപ്പോഴും അവളുടെ  ഗന്ധം ഉണ്ടെന്നു  സാറക്ക്  തോന്നി.അവളുടെ  അപ്പനെ കെട്ടിപ്പിടിച്ചിരിക്കുന്ന  ഒരു  ചെറിയ  ചിത്രം   ആ മേശപ്പുറത്തു   അപ്പോഴും  ഉണ്ടായിരുന്നു. എഴുന്നേറ്റു  ചെന്ന് മകളുടെ  അലമാര  തുറന്നു അവളുടെ  ഒരു ചെറിയ  ഉടുപ്പ്  എടുത്തു മൂക്കിനോട്    ചേർത്തപ്പോൾ  ബേബി സോപ്പിന്റെയോ,പൗഡറിന്റെയൊ  കാച്ചിയ എണ്ണയുടേതോയെന്നറിയാത്ത  ഒരു  ഗന്ധം സാറയ്ക്ക്  അനുഭവപ്പെട്ടു.എന്നാൽ  അത്  വസ്ത്രത്തിന്റേതല്ലായിരുന്നുവെന്നു സാറയ്ക്കറിയാമായിരുന്നു.ചെറുതായിരുന്നപ്പോൾ മുതൽ  മകളുടെ ഗന്ധം അതൊക്കെത്തന്നെയായിരുന്നതുകൊണ്ടായേക്കാം.   

അടുത്ത  മുറിയിൽ  അപ്പന്റെ   സ്ഥിതിയും മറ്റൊന്നായിരുന്നില്ല.അയാളും   മകളെക്കുറിച്ചു തന്നെ  ആലോചിച്ചു  കട്ടിലിൽ  തന്നെ കിടപ്പായിരുന്നു.നാലോ  അഞ്ചോ  വയസ്സുവരെ മകളെ  നെഞ്ചിൽ തന്നെയായിരുന്നു  അയാൾ ഉറക്കിയിരുന്നത്.ഏകമകളായതിനാലാവണം,മകളോട്  അതിരറ്റ സ്നേഹമായിരുന്നു അയാൾക്ക്.സാറ വഴക്കു പറയുമ്പോഴും,ചിലപ്പോൾ അടികൊടുക്കുമ്പോഴും,അയാളുടെ പിന്തുണയായിരുന്നു അവൾക്കെപ്പോഴും കിട്ടിയിരുന്നത്."അപ്പന്റെ  മകൾ"എന്ന്  സാറ   അൽപ്പം  അസൂയയോടെ  പറയുമ്പോൾ   അയാൾ ഗൂഢമായ ഒരു   സന്തോഷം അനുഭവിച്ചിരുന്നു "നട്ടാശേരിക്കാരി"എന്ന്   വിളിക്കുമ്പോൾ സാറയുടെ ദേഷ്യം കാണാൻ അയാൾക്കും മകൾക്കും  ഒരുപോലെ ഇഷ്ട്ടമായിരുന്നു. 

അവളെ  ആദ്യം  കൈയിലെടുത്ത  ദിവസവും, ആദ്യം അവൾ  നടന്ന  ദിവസവും അവളെ  സ്‌കൂളിൽ  ചേർത്ത  ദിവസവും പിന്നെ  അവളുടെ കുഞ്ഞിക്കൈപിടിച്ചു  നടക്കാൻ പോയതുമൊക്കെ  അയാളുടെ  മനസ്സിലേക്ക്   പിന്നെയും പിന്നെയും വന്നുകൊണ്ടേയിരുന്നു. അവൾ മുട്ടിലിഴഞ്ഞു നടക്കുന്ന  സമയത്തു പിന്നിൽ നിന്നും പിടിക്കാൻ ചെല്ലും പോലെ ശബ്ദമുണ്ടാക്കുന്നതും  അത് കേട്ട് വേഗത്തിൽ ഇഴഞ്ഞു പോകുന്നതുമൊക്കെ ഓർത്തപ്പോൾ അയാൾക്ക് ചിരി വന്നു. 

മറിയത്തിന്റെ  പഴയ ഫോട്ടോ  ആൽബങ്ങൾ  എടുത്തു അതിൽ   തെരുപ്പിടിക്കുമ്പോഴും അയാളുടെ  കണ്ണുകൾ  നിറഞ്ഞു  തന്നെ  ഇരുന്നു. രണ്ടു കൈവിരലുകളും  മടക്കിപ്പിടിച്ചു  അയാളുടെ  മടിയിൽ  ഇരിക്കുന്ന  ഒരു ചിത്രം നോക്കുമ്പോൾ  ആ  പഴയ   പാട്ടു  അയാൾക്ക് ഓർമ്മ  വന്നു.

"നട്ടാശ്ശേരിക്ക് തീയ്ക്കു പോയപ്പം  നത്തുകടിച്ചെന്റെകൈയൊടിഞ്ഞേ"

വീട്ടിച്ചെന്നിട്ട്,കൊച്ചുപൂച്ചക്കു,ചോറുകൊടുത്തപ്പോ...... കൈനിവർന്നേ! 

ചെറുപ്പത്തിൽ  മറിയത്തെ  കളിപ്പിക്കുമ്പോൾ  പാടാറുള്ള  ഒരു പാട്ടായിരുന്നു  അത്.പിന്നീട്  വളർന്നപ്പോൾ,അയാൾ  അപൂർവമായി   മാത്രം  ദേഷ്യപ്പെടുകയോ പിണങ്ങുകയോ  ചെയ്യുമ്പോൾ  മറിയം  ഈ പാട്ടുപാടി  അയാളെ  ഇക്കിളിയിടുമായിരുന്നു .




മറിയം വീടുവിട്ടുപോകും  എന്ന്  അയാൾ സ്വപ്നത്തിൽ പോലും  വിചാരിച്ചിട്ടുണ്ടായിരുന്നില്ല. അയാളുടെ  വാക്കുകൾ  അവൾ  അതിനു  മുൻപ് ഒരിക്കലും  ധിക്കരിച്ചിട്ടുണ്ടായിരുന്നിന്നില്ല. സ്നേഹവും  സ്വാതന്ത്ര്യവും ആവോളം കൊടുത്തുതന്നെയായിരുന്നു  അയാൾ  മറിയത്തെ വളർത്തിയത്.മറിയത്തെക്കുറിച്ചു ഒരുപാട് സ്വപ്‌നങ്ങൾ  അയാൾക്കുണ്ടായിരുന്നു.അവൾ പഠിച്ചു ഉയരങ്ങളിൽ എത്തണമെന്നും നല്ല  ഒരു ജോലി നേടണമെന്നും സ്വന്തം കാലിൽ നിൽക്കണമെന്നുമൊക്കെ  സാധാരണ  ഏതൊരു പിതാവിനെപ്പോലെയും   അയാൾ  ആഗ്രഹിച്ചു .അവളുടെ  വിവാഹം  ആർഭാടമായി നടത്തണമെന്നും പിണങ്ങി കഴിഞ്ഞിരുന്ന  അയാളുടെ  വീട്ടുകാരുമായി  ഈ വിവാഹം വഴി എല്ലാം തീർപ്പാക്കാമെന്നും  അയാൾ മോഹിച്ചു. പക്ഷെ... 



മറിയം പോയിട്ടു  അന്നേക്ക് മൂന്നാം  നാളായിരുന്നു. ഓർമ്മ വെച്ച കാലം മുതൽ അവർക്കു  മറിയത്തെ പിരിഞ്ഞു  നിൽക്കേണ്ടി വന്നിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ,ഈ  മൂന്നുദിവസം  സഹിക്കാവുന്നതിലുപ്പുറത്താണെന്ന് അയാൾക്ക് 
തോന്നിത്തുടങ്ങിയിരുന്നു . 

മറ്റൊരു മതത്തിൽപെട്ടവനായതുകൊണ്ടായിരുന്നില്ല അയാൾ സമീറുമായുള്ള  മറിയത്തിന്റെ അടുപ്പത്തെ എതിർത്തതു.പണവും   അയാൾക്ക് ഒരു പ്രശ്നമായിരുന്നില്ല.എന്നാൽ  അയാളെ കുറിച്ച റിഞ്ഞ വിവരങ്ങൾ അത്രക്കും നല്ലതായിരുന്നില്ല.മാത്രവുമല്ല  സ്ഥിരമായ  ഒരു ജോലിയോ വരുമാനമോ  സമീറിനുണ്ടായിരുമില്ല. സ്‌കൂൾവിദ്യാഭ്യാസം   മാത്രമേ അയാൾക്കുണ്ടായിരുന്നുള്ളു.പോസ്റ്റ് ഗ്രാജുവേഷന് പഠിക്കുന്ന  ഒരു  കുട്ടിയെ ങ്ങനെ  അയാളിൽ അനുരക്തനായി  എന്നത്  അയാൾക്ക്  എത്ര ചിന്തിച്ചിട്ടും  മനസ്സിലാക്കാൻ  സാധിച്ചിരുന്നില്ല. പ്രേമം  നടിച്ചു പെൺകുട്ടികളെ കടത്തുന്ന സംഘത്തിൽ ഉൾപ്പെട്ടതായേക്കാമെന്നുള്ള   ശങ്കപോലും  അയാൾക്ക്  ഉണ്ടായിരുന്നില്ല. മറിയത്തിന്റെ  ഭാവി  എന്നൊരു  ഒറ്റ ചിന്ത മാത്രമേ അയാളുടെ ഉള്ളിലുണ്ടായിരുന്നുള്ളു.ഇത്രനാളും ചിറകിനടിയിൽ  എന്നതുപോലെ സൂക്ഷിച്ചു വളർത്തിക്കൊണ്ടു വന്നിട്ട്..അയാൾക്ക്  തന്നോട് തന്നെ പുച്ഛം തോന്നി..അടുത്ത നിമിഷം തന്നെ മകൾ  വളർന്നു  വലുതായൊന്നും പഴയ കുഞ്ഞല്ലാ എന്നും അവൾക്കു  അവളുടെ  ജീവിതം തിരഞ്ഞെടുക്കാനുള്ള  സ്വാതന്ത്ര്യമുണ്ടെന്നും അയാൾ  തന്നോട്  തന്നെ പറഞ്ഞു.

വളരെയധികം  ആലോചിച്ചതിനു  ശേഷം  അയാൾ മറിയത്തിന്റെ ഫോണിലേക്കു  വിളിക്കാം  എന്ന് വിചാരിച്ചു.അവളുടെ  ഇഷ്ട്ടം  അത് തന്നെയെങ്കിൽ  അത്  നടത്തിക്കൊടുക്കാമെന്നു അയാൾ  തീരുമാനിച്ചു.ഫോൺ  എടുത്തു  ഡയൽ ചെയ്യുമ്പോൾ  സാറയോട്  ഒരു വാക്കു ചോദിക്കണമോ  എന്ന് അയാൾ  സന്ദേഹിച്ചു. 



ഒരു  നീണ്ട  നിശബ്ദതയ്ക്കു ശേഷം ഫോൺ സ്വിച്ച് ഓഫ് എന്ന  മെസ്സേജ്  വന്നപ്പോൾ  എന്തെന്നില്ലാത്ത ഒരു  പരവേശം  അയാൾക്ക്  തോന്നി.സാറയെ വിളിച്ചു അൽപ്പം  വെള്ളം  ആവശ്യപ്പെടാമെന്നു വിചാരിച്ചിട്ട് ശബ്ദം പുറത്തേക്കു  വരുന്നില്ല എന്നയാൾക്ക്‌  തോന്നി.അതെ  നിമിഷം  കോളിംഗ് ബെൽ  അടിക്കുന്ന  ശബ്ദം  അയാൾ  കേട്ടു .


എഴുന്നേറ്റുപോയി  വാതിൽ  തുറക്കണമെന്ന  ന്നയാൾക്ക്‌ തോന്നിയില്ല.വിവരം അറിഞ്ഞു വരുന്ന ബന്ധുക്കളെയും   സുഹൃത്തുക്കളെയും അയൽക്കാരെയും നേരിടാൻ  അയാൾക്ക് ഭയമായിരുന്നു."ലൗജിഹാദാരിക്കും..ഇനി സിറിയയിൽ നോക്കിയാൽ  മതി" എന്നൊക്കെയുള്ള തീരെ ദയയില്ലാത്ത സംസാരങ്ങളിൽ  അയാൾ  മനം മടുത്തിരുന്നു. "മോള് ഏതോ ഒരുത്തന്റെ കൂടെ ചാടിപ്പോയി" എന്ന്  പറഞ്ഞു  ചിരിക്കയും അയാളുടെ  മുന്നിൽ ദുഃഖം  അഭിനയിക്കുകയും സഭയുടെ  ഇന്നത്തെ അവസ്ഥയെക്കുറിച്ചു വേവലാതിപ്പെടുകയും ചെയ്യുന്നവരെ  അയാൾ മനസ്സാ  ശപിച്ചു.

വാതിൽക്കലേക്കു  നോക്കി  ചെവി വട്ടംപിടിച്ചപ്പോൾ മുളചീന്തുന്നതു പോലുള്ള  ഒരു നേരിയ  കരച്ചിൽ  അയാൾ  കേട്ടു .വന്നവർ  ആരോ സാറയെ    വിഷമിപ്പിച്ചുവെന്നയാൾക്ക്‌ മനസ്സിലായി.നിസ്സഹായതയും വേദനയും കോപവും ഒക്കെ  കലർന്ന്   എന്തോ ഒരു ബുദ്ധിമുട്ടു   അയാൾക്ക്  തോന്നി.വീട്ടിൽ  വന്നു കപട സ്നേഹം  കാണിക്കുന്നവരെ   എങ്ങനെ കൈകാര്യം ചെയ്യണമെന്ന്   അയാൾക്ക്‌  ഒരു രൂപമുണ്ടായിരുന്നില്ല.സാറയെ  ആരെങ്കിലും വേദനിപ്പിക്കുന്നത് യാൾക്കു സഹിക്കാനാവുമായിരുന്നില്ല.അത്രക്കും  അയാൾ സാറയെ  സ്നേഹിച്ചിരുന്നു . 

മുറിയുടെ പുറത്തേക്കു  കോപാകുലനായി    ചെന്ന അയാൾ  ഒരു  നിമിഷം  സ്തബ്ധനായി.വാതിൽക്കൽ മറിയം  നിൽക്കുന്നുണ്ടായിരുന്നു.അവളുടെ കൈകളിൽ രണ്ടു  ബാഗുകളും. സാറ  സാരിയുടെ തുമ്പു കൊണ്ട്  വായ മൂടി  ചെറിയ  ശബ്ദത്തിൽ ഏങ്ങലടിക്കുന്നുണ്ടായിരുന്നു. 



അയാളുടെ  കണ്ണ്  നിറഞ്ഞൊഴുകി. ഒരു   ഭ്രാന്തമായ ആവേശത്തിൽ അയാൾ  മറിയത്തിന്റെ അടുത്തേക്ക്  ചെന്നു.അവളെ കെട്ടിപ്പിടിച്ചു ശബ്ദമില്ലാതെ  അയാൾ  കരഞ്ഞു .

മറിയത്തിന്റെ മുഖം  രക്തം  വാർന്നു പോയതുപോലെയോ,നിർവികാരമായോ കാണപ്പെട്ടു.ഒരുവേള,സമീറവളെ സ്വീകരിക്കാതെയിരുന്നോ,അതോ അവളുടെ പ്രതീക്ഷകൾ പോലെയല്ലായിരുന്നോ  അയാളുടെ ഒപ്പമെന്നുള്ള ജീവിതമെന്നാണോ  ആ ഭാവത്തിന്റെ പിന്നിലെന്നത്  അയാൾക്ക് മനസ്സിലായില്ല.



"മോൾക്ക് ന്നായിട്ടു   വിശക്കുന്നുണ്ടാവും.എടീ നട്ടാശേരിക്കാരി.നീയെന്നാ  നോക്കി നിക്കുവാ?കൊച്ചിന്  എന്തെങ്കിലും എടുത്തു കൊടുക്കു"എന്ന് കണ്ണീരിനിടയിലും  ചിരി വരുത്തിക്കൊണ്ട് അയാൾ  സാറയോട്  പറഞ്ഞു.


മറിയത്തിന്റെ കണ്ണുകളിൽ നിന്നും  കണ്ണുനീർ  ധാരയായി ഒഴുകി..അയാളുടെ വിരലുകൾ മടക്കിവെക്കുകയും ഓരോന്നായി തുറക്കുകയും ചെയ്തിട്ട് തേങ്ങലുകൾക്കിടയിൽ അവൾ പാടി ."നട്ടാശ്ശേരിക്ക്  തീയ്ക്കു പോയപ്പം "

Mar 15, 2020

നാലു ദിവസങ്ങൾ.. അഞ്ചു ചിത്രങ്ങൾ..



ഇതൊരു  സിനിമാനിരൂപണമല്ല.നാല്  ദിവസങ്ങൾ കൊണ്ട്  അഞ്ചു  ചിത്രങ്ങൾ  കണ്ടു  തീർത്ത,നല്ല  ചിത്രങ്ങളെ സ്നേഹിക്കുന്ന ഒരു  സിനിമാസ്വാദകന്റെ  കുറിപ്പ്....  അത്രമാത്രം!

ബിഗ് ബ്രദർ :

സംവിധായകൻ  സിദ്ദിക്കിലുള്ള  വിശ്വാസം  നഷ്ടപ്പെട്ടത്  ലേഡീസ്&ജെന്റിൽമാൻ  എന്ന  ചിത്രം മുതൽക്കായിരുന്നു.ഫുക്രി  അത് അരക്കെട്ടുറപ്പിച്ചു.ഇപ്പോൾ  ബിഗ് ബ്രദർ.എന്നിട്ടും  സിദ്ദിഖ് ചിത്രങ്ങൾ  വീണ്ടും  കാണുന്നുണ്ടെങ്കിൽ  അത്     അദ്ദേഹം  കൂടി  സംവിധാനം  ചെയ്ത  റാംജി റാവു സ്പീക്കിങ്  എന്ന  ആദ്യ  ചിത്രം  കാരണം  മാത്രം .ഒരു ഓൺലൈൻ  സൈറ്റ്  പ്രകാരം  33  കോടി മുതല്മുടക്കിയാണ്   ബിഗ്ബ്രദർ  നിർമിച്ചിരിക്കുന്നത്.എന്തിനാണ്  ഈ  33  കോടി എന്നത്  മനസ്സിലാകുന്നില്ല.ചിലപ്പോ  അര്ബാസ് ഖാനെ   കൊണ്ടുവരാനും റോൾസ്  റോയ്‌സ് ഒക്കെ  കാണിക്കാനും ഒക്കെയാവണം.വെറും  ദുർബലമായ  ഒരു  കഥ.ജീവനില്ലാത്ത  സംഭാഷണങ്ങൾ.ഒന്നിനും  കൊള്ളാത്ത  ചില  ഗാനങ്ങൾ.പ്രതീക്ഷിക്കാവുന്ന  ക്ളൈമാക്സ്. അമ്പലപ്പറമ്പിൽ  പണ്ടൊക്കെ ഉണ്ടായിരുന്ന  ബാലേകൾ  ഒക്കെ   ആളുകൾ  ഇതിലും  നന്നായി  ആസ്വദിക്കുമെന്ന്   സിദ്ദിക്ക് സർ  മനസ്സിലാക്കുക ! ഒരു  സംവിധായകന്റെ  ഒരു  ചിത്രത്തെ വെച്ച് മറ്റൊരെണ്ണം  താരതമ്യം ചെയ്യാനാവില്ല  എങ്കിലും  സിദ്ദിഖിന്റെ  90-കളിലെ   സിനിമകളിൽ  "ജീവിതം"ഉണ്ടായിരുന്നു.ചിലപ്പോൾ  അദ്ദേഹത്തിന്റെ   ജീവിതസാഹചര്യങ്ങൾ  മാറിയത് കൊണ്ടാവാം  പുതിയ ചിത്രങ്ങളിൽ അത്  ഇല്ലാതെ വരുന്നത്.ബിഗ്ബ്രദർ ഇറങ്ങിയ  സമയത്തു  സിദ്ദിഖിന്റെ ഒരു  അഭിമുഖം  കാണുകയുണ്ടായി.അദ്ദേഹം ഉൾപ്പെടെയുള്ള പഴയ  സംവിധായകരെ  തകർക്കാൻ  ആരൊക്കെയോ  ശ്രമിക്കുന്നു  എന്ന്.പ്രിയ  സിദ്ദിക്ക് .താങ്കളെ ആർക്കും  തകർക്കാനാവില്ല.എന്നാൽ  ഈ  തരം  ചിത്രങ്ങളാണ്  താങ്കൾ  ഇനിയും എടുക്കാൻ  ഉദ്ദേശിക്കുന്നതെങ്കി  പ്രത്യേകിച്ചും  ആരും  താങ്കളെ തകർക്കേണ്ടി  വരില്ല  എന്നറിയുക!ഓൺലൈൻ കണ്ടത്  നന്നായി.തീയേറ്ററിൽ പോയി കണ്ടിരുന്നെങ്കിൽ .എന്റെ  ദൈവേ!  Rating 1/5

ഷൈലോക്ക് 

അജയ് വാസുദേവിന്റെ  സിനിമകൾ കാണാൻ പോകുമ്പോ അതൊരു  മാസ് സിനിമയായിരിക്കുമെന്നും,സ്കോർപ്പിയോകൾ തകർക്കപ്പെടുമെന്നും,വില്ലന്മാർ     അൻപടിവരെ നായകൻറെ ചവിട്ടേറ്റ്തെറിക്കുമെന്നുമൊക്കെയറിയാം.ആദ്യത്തെ  പകുതി  പ്രതീക്ഷയൊക്കെ  കാത്തു സൂക്ഷിക്കയും എന്നാൽ  എന്തൊക്കെയോ പുതുമയുണ്ട്  എന്ന തോന്നലുണ്ടാക്കുകയും  ചെയ്യുന്നുണ്ട്  ഈ  ചിത്രം. എന്നാൽ  രണ്ടാം പകുതി തുടങ്ങുമ്പോഴേ  " ഇത്  പഴയ ബോംബ് കേസ്"എന്ന് തന്നെ  പറയേണ്ടിവരും.നായകൻറെ  കുടുംബം  തകർത്ത  വില്ലനെ അവസാനം   കൊല്ലുന്ന  കഥ മലയാള  സിനിമ  ഉണ്ടായപ്പോൾ മുതൽ സംവിധായകർ പറയുന്നതാണ്.മമ്മുക്കയുടെ  പെർഫോമൻസ്  മാത്രമാണ് ഒരു  പ്ലസ് പോയിന്റ്.20 കോടിയാണത്രെ  ബജറ്റ്!മോശംപറയരുതല്ലോ  റോൾസ്  റോയ്‌സ്,പജേറോ  തുടങ്ങിയ  ആഡംബര കാറുകൾ   ശറപറാന്നു  പായുന്നുണ്ട്.നായകന്  ഇറങ്ങാൻ  രണ്ടു  ഡോർ  ഒരുമിച്ചു  തുറന്നു കൊടുക്കുന്നതു  കണ്ടു  തകർന്നു പോയി എന്ന് പറയുന്നതാവും  ശരി! Rating 1.5/5

അൽ മല്ലു 

"റോമൻസ്" ഒരു  നല്ല  കോമഡി ചിത്രമായിരുന്നു.ബോബൻ  സാമുവൽ ഒരു  കൈയടക്കം വന്ന  സംവിധായകൻ എന്ന തോന്നലുണ്ടാക്കിയ  ഒരു ചിത്രം.ഈ  കാലത്തേ  സിനിമകളിൽ   വീണ്ടും  കാണാൻ പറ്റുന്ന  അപൂർവം  ചിത്രങ്ങളിൽ  ഒന്ന്.എന്നാൽ അൽ മല്ലു  ഒരു ഡിസാസ്റ്റർ  എന്ന്  തന്നെ പറയേണ്ടി  വരും. ധർമ്മജനൊക്കെ  ചിരിപ്പിക്കാൻ  ശ്രമിക്കുന്നുണ്ടു പക്ഷെ  ആരെങ്കിലും  രണ്ടു വശത്തു നിന്നും ഇക്കിളിയിടേണ്ടി വരും  എന്ന്  മാത്രം.നായകനും  വില്ലനും  മുഖത്ത്  ഭാവങ്ങൾ  വരുന്നില്ല  എന്നത്  അവരുടെ  കുറ്റമല്ല.അത്  സംവിധായകന്റെ തന്നെ  കുറ്റം  എന്ന്  പറയേണ്ടി  വരും!എന്തിനോ വേണ്ടി  തിളയ്ക്കുന്ന  സാമ്പാർ  എന്നായിരുന്നു ചിത്രത്തിന്  ആപ്റ്റ്  ആയിട്ടുള്ള  പേര് !

അന്വേഷണം 

നല്ല  ഒരു  ഇൻവെസ്റ്റിഗേഷൻ മൂവി . ഒരു സ്ലോ പേസ്  എന്നതൊഴിച്ചാൽ  ഒരു ക്‌ളീൻ ചിത്രം..സസ്പെൻസ് അവസാനം  വരെ  നിലനിർത്തുന്നതിൽ  സംവിധായകൻ  പ്രശോഭ് വിജയൻ  വിജയിച്ചിട്ടുണ്ട്. ജയസൂര്യക്ക്  പ്രതേകിച്ചു ഒന്നും  ചെയ്യാനില്ല. ലെനയും,ശ്രീകാന്ത്മുരളിയും,നന്ദുവും നല്ല സ്വാഭാവിക  അഭിനയം  കാഴ്ചവെച്ചിരിക്കുന്നു. ഇൻവെസ്റ്റിഗേഷൻ  മൂവികൾ  ഇഷ്ട്ടപ്പെടുന്ന  ഒരു  വിഭാഗത്തെ  തൃപ്തിപ്പെടുത്തുന്ന  ഒരു  കൊച്ചു  ചിത്രം.  Rating 3.5/5

അയ്യപ്പനും  കോശിയും .


ഈ  വർഷം  കണ്ടതിൽ  ഏറ്റവും  നല്ല  ചിത്രം. പൃഥ്വിരാജ്, ബിജു മേനോൻ,രഞ്ജിത്ത്  എന്നിവർ  അസാമാന്യ പ്രകടനം  കാഴ്ചവെച്ച ചിത്രം. അനാർക്കലിക്ക് ശേഷവും  സച്ചി പ്രതീക്ഷ  കാത്തു  സൂക്ഷിച്ചു. ഒരു തഴക്കം  വന്ന  സംവിധായകനെ  ഈ  ചിത്രത്തിൽ  കാണാൻ  സാധിക്കും. വ്യത്യസ്തങ്ങളായ  കഥകളുടെ  ഒരു  ബണ്ഡാകാരം  തന്നെ  സച്ചിയിൽ ഉണ്ടെന്നു  തോന്നുന്നു (ഉദാഹരണം  ഡ്രൈവിംഗ് ലൈസൻസ് ) പ്രേക്ഷകനെ പിടിച്ചിരുത്തുന്ന  എന്തോ  ഒന്ന്  ഈ  ചിത്രത്തിലുണ്ട്.റിയലിസ്റ്റിക് മൂവി  എന്ന  ഗണത്തിൽ  പെടുത്താൻ പറ്റുകയും  അതേസമയം  കൊമേഷ്യൽ  എലെമെന്റുകൾ  ആവശ്യത്തിന് ചേർക്കുകയും  ചെയ്ത  ഇതുപോലുള്ള  ചിത്രങ്ങളാണ്    സാധാരണ  സിനിമാസ്വാദകർക്കു  വേണ്ടത് . താൻ  എഴുതിയ തമ്പുരാൻ ചിത്രങ്ങളുടെ പേരിൽ  ആവശ്യത്തിൽ  കൂടുതൽ  പേരുദോഷം  കേൾക്കേണ്ടിവരികയും  എന്നാൽ  അതിനു  ശേഷം  ക്ലാസ്സ് ചിത്രങ്ങൾ തന്നെ  എടുത്തുകൊണ്ടു മലയാള  സിനിമയിൽ തന്റേതായ  ഒരു ഇടം കണ്ടെത്തുകയും ചെയ്ത  രഞ്ജിത്  തന്റെ  ഘനഗംഭീരമായ  ശബ്ദത്തിലൂടെയും  മിതമായ  അഭിനയത്തിലൂടെയും  പ്രേക്ഷകരെ  വിസ്മയിപ്പിക്കുന്നുണ്ട്.ഇന്ത്യൻ റുപീയിലെ  ഒരു  ഡയലോഗ് കടമെടുത്താൽ "അങ്ങ്  എവിടെയായിരുന്നു  ഇത്രനാൾ ?"  Rating 4.5/5


വാൽക്കഷ്ണം:ബിഗ് ബ്രദറും  ഷൈലോക്കും  കാണുമ്പോൾ   ഒരു  ശരാശരി  മലയാളിയുടെ  മനസ്സിൽ വരുന്ന  ഒരു  ചോദ്യമുണ്ട് .മലയാളത്തിലെ  എക്കാലത്തെയും  മികച്ച  നടന്മാരായി  നമ്മൾ  കാണുന്ന  ലാലേട്ടനും  മമ്മൂക്കയും,തങ്ങളുടെ  കരിയറിന്റെ  ഏറ്റവും  ഉയർന്ന  ഈ കാലഘട്ടത്തിൽ നിൽക്കുമ്പോഴും    എന്തിനാണ്  ഇങ്ങനെയുള്ള ഒരു ലോജിക്കും  ഇല്ലാത്ത,തങ്ങൾക്കുള്ള  അഭിനയ പാടവത്തിന്റെ ഒരംശംപോലും  വെളിവാക്കാൻ അവസരം കിട്ടാത്ത  തരം  ചിത്രങ്ങൾക്ക്  തലവെച്ചു കൊടുക്കുന്നതെന്ന്!മുപ്പതുവർഷം  ഇൻഡസ്ട്രിയിൽ  നിന്ന  ഒരുവന്  ബാലെകൾ  തോറ്റുപോകുന്ന   ഈ തരം  ചിത്രങ്ങൾ  എങ്ങനെയാണ്  തിരഞ്ഞെടുക്കാൻ   കഴിയുക ?

Feb 12, 2020

ധന മന്ത്രിക്കു കൊച്ചുതോമായുടെ തുറന്ന കത്ത്!

 ബഹുമാനപ്പെട്ട സർ ,

ഡൽഹിയിലെ ആപ്പൻമാരുടെ  സദ്ഭരണത്തെ താങ്കൾ പുകഴ്ത്തിയത് കണ്ടു. നല്ലതു. നന്മയെ അംഗീകരിച്ചേ മതിയാവൂ. താങ്കൾ  സദ്ഭരണം എന്നത് കൊണ്ട് ഉദ്ദേശിച്ചത് അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തി എന്നത് കൊണ്ടായിരിക്കണമല്ലോ.അങ്ങനെ എങ്കിൽ താങ്കൾക്ക് എന്തുകൊണ്ട് ദൽഹി മോഡൽ ഇവിടെ പരീക്ഷിച്ചു കൂടാ ? വെള്ളവും കറണ്ടും സൗജന്യം ആക്കുക.സ്ത്രീകൾക്കും സീനിയർ സിറ്റിസനും ബസ് യാത്ര സൗജന്യം ആക്കുക , ഹെൽത്ത് കെയർ എല്ലാം ഫ്രീ ആക്കുക മുതലായവ താങ്കൾക്കും ചെയ്യാവുന്നതേ ഉള്ളു! ഞങ്ങൾ കേരളീയർക്കും സൗജന്യം കിട്ടിയാൽ  പുളിക്കത്തില്ല കേട്ടോ .

പ്രതിശീർഷ വരുമാനത്തിലും വിഭവങ്ങളുടെ കാര്യത്തിലും എന്തിനു ഗൾഫു പണം വരുന്ന കാര്യത്തിലും കേരളം ആണ് മുന്നിൽ. ഒന്ന് ശ്രമിച്ചു നോക്കു.മാതൃകകൾ  പകർത്തിക്കാണിക്കാനുള്ളതാണെന്നു കണക്കു പഠിപ്പിച്ച മത്തായിസാർ പറഞ്ഞിട്ടുണ്ട് .


സാറിൻറെ  പാർട്ടിക്കാർ  കള്ളൻ എന്ന് വിളിച്ചു അധിക്ഷേപിച്ചിട്ടും മാണിസാറിന് വേണ്ടി അഞ്ചുകോടി രൂപാ പൊതു ഖജനാവിൽ നിന്ന് ചിലവഴിക്കാൻ സാർ കാണിച്ച വലിയ മനസ്സിനെ സാറിന്റെ പാർട്ടിയിലെ പരിസ്ഥിതി വക്കീൽ പോലും സ്മരിക്കുന്നുണ്ട്.ജയിച്ചുപോയി കഴിഞ്ഞാൽ ജനപ്രതിനിധിക്ക് എന്ത് തോന്യാസവും ചെയ്യാം എന്നതിന്റെ മറ്റൊരു ഉത്തമഉദാഹരണം ആയിട്ടേ കേരളത്തിലെ പൊതുജനം ഇതിനെ കാണുന്നുള്ളൂ.ആ അഞ്ചുകോടികൊണ്ടു പാലായിൽ തന്നെ അഞ്ചുലക്ഷം വരുന്ന നൂറു വീട് പണിതു പാവപ്പെട്ടവർക്ക് നൽകിയാൽ അതാവും മാണിസാറിനുള്ള ഏറ്റവും വലിയ സ്മരണയും ജോസ്‌മോനിട്ടു കൊടുക്കാവുന്ന ഏറ്റവും വലിയ പണിയും.കെ.എം മാണി ആവാസ് യോജന എന്നൊരു പേരും കൂടി ആയാൽ മാണി സാറിൻറെ ആരാധകർക്കും സന്തോഷമാകും.കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിച്ചു  എന്ന് പറഞ്ഞു അവർക്കു സമാധാനിക്കാം.അല്ലെങ്കിൽ തന്നെ പൊതു ഖജനാവിൽ നിന്നും എന്തിനാണ്  അഞ്ചു കോടി ?  ജോസ് മോൻ മനസ്സ് വെച്ചാൽ പാലായിൽ നിന്നും  തന്നെ  ഒരു ദിവസം കൊണ്ട് കേരളാ കോൺഗ്രസ്സിന്  പിരിച്ചെടുക്കാവുന്ന  ചെറിയ  തുകയല്ലേ  ഉള്ളു ?


തന്നെയുമല്ല   ഇപ്പോൾ  താങ്കൾ  ഇത്  അനുവദിച്ചു  കൊടുത്താൽ  പിന്നെ  ഇതൊരു  സാധാരണ സംഭവം ആകും .ജനസേവനം നടത്തി ക്ഷീണിച്ചു ഇരിക്കുന്ന ഏകദേശം  50  വന്ദ്യ വയോധികരായ  രാഷ്ട്രീയക്കാർ    ഇപ്പോൾ തന്നെ ഉണ്ട്.ഭാവിയിൽ   അവർക്കും  പഠനകേന്ദ്രങ്ങളും സ്മാരകങ്ങളും  നിർമ്മിക്കാനായി 5 കോടി വീതം കൊടുക്കാൻ ഇരുന്നാൽ  250  കോടിക്ക് മേൽ പൊതുജനത്തിന് ബാധ്യത  ഉണ്ടാകും . 

സാമാന്യം നല്ല ഒരു ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ 10000 രൂപ മതിയാവും. കേരളത്തിലെ മുഴുവൻ എംഎൽഎ മാർക്കും മന്ത്രിമാർക്കും കൂടി സർക്കാർ ചിലവിൽ പോളിസി എടുത്തുകൊടുത്താലും ഒരു വർഷം  14 ലക്ഷമേ വരൂ. ഒരു എംൽഎക്കു തന്നെ കോടികൾ മെഡിക്കൽ ബില്ലിനായി കൊടുത്തു എന്ന് കേട്ടു. ഈ മാതൃക ഒന്ന് പരീക്ഷിച്ചുകൂടെ? സർക്കാർ ഉദ്യോഗസ്ഥന്മാർക്കു കൂടി ഇത് എടുത്തു കൊടുത്താൽ മെഡിക്കൽ റീ ഇമ്പേഴ്‌സ്‌മെന്റ് ഇനത്തിൽ  എത്ര കോടി രൂപ നമുക്ക് ലാഭിക്കാം?വയറുവേദനയ്ക്ക് അമേരിക്കയിൽ പോയി എന്ന പേരുദോഷവും മാറ്റാം !


അതുപോലെ തന്നെ എംഎൽഎമാർക്കും മന്ത്രിക്കും മറ്റു ഉദ്യോഗസ്ഥർക്കും കൊടുക്കുന്ന ടെലിഫോൺ അലവൻസ് നിർത്തി ഒരു അൺലിമിറ്റഡ് ജിയോ കൊടുത്താൽ ലാഭം എന്നായിരിക്കും?അംബാനി/ അദാനി എന്ന് ചില കുട്ടിസഖാക്കൾ നിലവിളിക്കുമാരിക്കും. കാര്യമാക്കേണ്ട.അദാനിയെ വിളിച്ചു വിഴിഞ്ഞം ഏൽപ്പിച്ചു കൊടുത്തില്ലേ നമ്മൾ.അതിലും വലുതാണോ ഇരുനൂറുരൂപായുടെ ജിയോ ?


35 ലക്ഷത്തിന്റെ  കിയ കാർണിവൽ ഇറങ്ങിയതുകൊണ്ടാണ് വീണ്ടും കാർ വാങ്ങുന്നത് എന്ന് സോഷ്യൽ മീഡിയായിൽ ഒരു ആരോപണം കേൾക്കുന്നുണ്ട്.(ഇനി മേടിച്ചേ പറ്റൂ എന്നുണ്ടെങ്കിൽ ഇന്നോവാ ക്രിസ്റ്റ ആണ് കൂടുതൽ നല്ലതു. കൊറിയൻ വിശ്വസിക്കാൻ കൊള്ളില്ല)ഈ കാർമേടിക്കലും തോറ്റ എംപിക്കുള്ള   ധനസഹായങ്ങളും സ്മാരകങ്ങളും ദുർചെലവുകളും, ഒരു ഉപയോഗവും ഇല്ലാത്ത  കമ്മീഷനുകളും  കൈവിരലിൽ കൊള്ളുന്നത്ര   ഉപദേശകരെയും ഒക്കെ ഒഴിവാക്കി കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ഇത്രയെങ്കിലും ഒന്ന് ചെയ്യാൻ ശ്രമിച്ചുകൂടേ? എങ്കിൽ കമ്യുണിസം എന്ന വാക്കിനെ ജനം വല്ലപ്പോഴും എങ്കിലും ഓർമ്മിക്കും


വിശ്വസ്തതയോടെ

കൊച്ചു തോമാ
( കെ ടി തോമസ് )

(ഇതൊക്കെ പറയാൻ  താൻ  ആരുവാ  എന്ന് സാർ  ചോദിച്ചേക്കാം. നൂറു  രൂപാ എവിടെങ്കിലും  ലാഭം ഉണ്ടാക്കി വീട്ടിലെ  ബഡ്ജറ്റ്  ശരിയാക്കാൻ പെടാപ്പാടുപെടുന്ന  ഒരു  സാധാരണ  മലയാളി ...അത്രേയുള്ളു )