Nov 20, 2016

ഉന്നതതല യോഗം . ഏകാങ്ക നാടകം .

രംഗം ഒന്ന്.. 2019 ലെ ഒരു  സായാഹ്നം.


യോഗം  നടക്കുന്ന  നമ്പർ 1 സ്നേഹതീരം  റോഡിലുള്ള  ഓഫീസിന്റെ  പുറത്തു   അനുയായികൾ  ആരുടേയും  മുദ്രാവാക്യം  വിളി  മുഴങ്ങാത്തതിൽ   അസ്വസ്ഥയായി  അങ്ങോട്ടും ഇങ്ങോട്ടും  നടക്കുന്ന  അമ്മച്ചി.

മകൻജി  പുതിയലക്കം  കളിക്കുടുക്കയുമായി പ്രവേശിക്കുന്നു.അമ്മച്ചി ചോദ്യഭാവത്തിൽ നോക്കുമ്പോൾ ബഹുമാനപൂർവ്വം  മുണ്ടഴിച്ചിട്ടു തലയിൽ  ചൊറിയുന്നു.

അമ്മച്ചി:തോറ്റു.. ല്ലേ !

മകൻജി:അതുപിന്നെ അമ്മച്ചി..മ്മടെ പത്തു  വർഷത്തെ  ഉത്സവം  നടത്തിപ്പ്  കൊണ്ടാണല്ലോ കഴിഞ്ഞ  തവണ  തോറ്റുപോയത്.പിന്നെ ഉള്ള  അഞ്ചു  വർഷം മോടിയായി  മറ്റേ  അങ്ങേരു  ഉത്സവം നടത്തിയ കൊണ്ടാണല്ലോ നമുക്ക് ക്ലച്ചു പിടിക്കാതെ പോയത്.എല്ലാം  വിധിയാണ്  അമ്മച്ചി.ബൈ  ദി  ബൈ  അമ്മച്ചിയുടെ  വില്ലൻചുമ ഒക്കെ  എങ്ങനെ ഉണ്ട്?


അമ്മച്ചി:ഓ..എന്നാപറയാനാ.ഇനിയിപ്പോ വില്ലൻചുമ എന്നൊക്കെ പറയാതെ വെറും ചുമ എന്ന് പറയുന്നതാ നല്ലതു!വില്ലത്തരം ഒക്കെ പോയില്ലേ! അങ്കമാലീലെ പ്രധാനമന്ത്രി വരെ,നുമ്മ പറഞ്ഞാൽ കേൾക്കാതായി.ഒരുമാതിരി വിവരമുള്ളവരൊക്കെ മറുകണ്ടം ചാടി.ഇനി ബാക്കി   എഴുപതുവയസ്സ് കഴിഞ്ഞ  കുറെ ..അല്ലേൽ വേണ്ട.
മോൾജിയും മരുമകൻജിയും പ്രവേശിക്കുന്നു..

അമ്മച്ചി:മോൾജിയേ വിളിക്കു,നാടിനെ രക്ഷിക്കൂ എന്നൊക്കെ അണികളെക്കൊണ്ട്  വിളിപ്പിച്ചിട്ടും രക്ഷപെട്ടില്ലല്ലോടീ. ഇനി വീട്ടിലിരുന്നു വല്ല കായമെഴുക്കുവരട്ടിയും ഉണ്ടാക്കി കാലക്ഷേപം കഴിക്കേണ്ടി വരുമല്ലോ.

മകൾജി:നിങ്ങളൊക്കെ  പറഞ്ഞതുകേട്ട് ഇറങ്ങിത്തിരിച്ച നേരത്തു വീട്ടിലിരുന്നു പിള്ളേർക്ക് നാലക്ഷരം പറഞ്ഞു കൊടുത്തിരുന്നേൽ നന്നായേനേം..ചുളുവിലക്ക് എന്റെ കെട്ടിയോൻ വാങ്ങിച്ചെടുത്ത വയലിൽ  കുറെ ഞാറു നട്ടിരുന്നുവെങ്കിൽ ഇപ്പൊ അരിക്കെങ്കിലും പഞ്ഞമില്ലാരുന്നേനേം.എന്തൊക്കെയായിരുന്നു.വെല്യമ്മച്ചീടെ മൂക്കും,മുടീന്നൊക്കെ പറഞ്ഞിട്ട്.ഇപ്പൊ ദേ...പുലിമുരുകൻ എലിമുരുകൻ ആയി(മൂക്ക് ചീറ്റുന്നു )
മരുമകൻജി: അമ്മച്ചി    തവണ  ഉത്സവം നടത്തുമെന്നു  പറഞ്ഞു ഞാൻ  കുറച്ചു  പ്ലാൻ ഒക്കെ ഇട്ടിരുന്നു.എല്ലാം  ഖുദാ ഗവ.

മകൻജി: ഇയ്യാക്കളെ  അടുപ്പിക്കരുതേ,അരുതേ  എന്ന് ഞാൻ ആയിരം വട്ടം അമ്മച്ചിയോടു  പറഞ്ഞതാ.അന്ന് കേട്ടില്ല..അനുഭവിച്ചോ

അമ്മച്ചി : മോനേയു ടൂ ( പൊട്ടിക്കരയുന്നു )

അന്തപ്പായി പ്രവേശിക്കുന്നു.ഒട്ടും മനസ്സിലാകാത്ത  ഭാഷയിൽ എന്തൊക്കെയോ പറയുന്നു:
ഞാൻ അന്നേ  പറഞ്ഞില്ലേ.അങ്ങേരു  കലക്കും  എന്ന്.അന്നാരും കേട്ടില്ല.കേരളത്തിലാണേൽ ഇനി  കച്ചിയടിക്കില്ല.അവിടുത്തെ  അങ്ങേരു പുലിയാ.അവിടവിടെ ഒക്കെ  ആളുകൾ ഒട്ടുപാല് കട്ട്  വിൽക്കുന്നു  എങ്കിലും  അത് വെളിയിൽ വന്നാൽ അങ്ങേരു പറഞ്ഞു  വിടും. എന്നെ കരയോഗം പ്രസിഡന്റ് സ്ഥാനത്തു  നിന്ന്   ഇറക്കി വിട്ടിട്ടു അവിടെ ഉത്സവം  നടത്താൻ ഒരാളെ ഏൽപ്പിച്ചില്ലേ? അയാളെ പോലെ തെളിവില്ല എന്നൊന്നും   പറഞ്ഞു ഇപ്പൊ  ആരും നടക്കില്ല.കാര്യം ഇപ്പോഴത്തെ  അങ്ങേരു  ചിരിക്കില്ല  എങ്കിലും  കാര്യങ്ങൾ  നടത്താൻ കെൽപ്പുള്ള  ആളാണെന്നു ജനത്തിന്  മനസ്സിലായി.തന്നേമല്ലേ  നമ്മുടെ  സംഘത്തിൽ  പെട്ടവർ  കടുംവെട്ടു  നടത്തി  തോട്ടം മുഴുവൻ  വെളുപ്പിച്ചത്  ജനം  മറക്കാൻ  ഇനി  ഒരു  അഞ്ചു വർഷം കൂടി  വേണ്ടി  വരും.പക്ഷെ  ഇനി അഞ്ചുവർഷം കൂടി  വെളിയിൽ  ഇരുന്നാൽ  പിന്നെ  സംഘത്തിൽ  പെട്ടവർ ഒക്കെ ഓരോന്നായി  വെളിയിൽ  ചാടും.

അമ്മച്ചി:എന്നാലും അന്തപ്പായീ..സർജിക്കൽ സ്ട്രൈക്കിന്റെ അയ്യരുകളി ആയിപ്പോയല്ലോ.ആദ്യം വേലിക്കപ്പുറത്തു കേറി.അതു കഴിഞ്ഞു കായി പിൻവലിച്ചു മറ്റൊന്ന്.നമ്മൾ  നടത്തിയ  ഉത്സവം  പോലല്ല കേട്ടോ,അഴിമതിയാണെങ്കിൽ   പൊടിപോലുമില്ല കണ്ടുപിടിക്കാൻ.നുമ്മ കലവറയിൽ ചാക്കിൽ കെട്ടി വെച്ചിരിക്കുന്ന കായിക്കു  കടലാസുവില പോലും ഇല്ലാതായി. ഇനിയിപ്പോ നിത്യച്ചെലവിനു നുമ്മ എന്ത്  ചെയ്യും?


അന്തപ്പായി:അത് പിന്നെ അമ്മച്ചി.നുമ്മ  ഉത്സവം നടത്തിയപ്പോഴും സർജിക്കൽ സ്ട്രൈക്ക് ഒക്കെ നടത്തിയിരുന്നല്ലോ.

അമ്മച്ചി:   ഉണ്ട.. ഇത് പറഞ്ഞിട്ടു  ആവശ്യത്തിന്  തള്ളക്കു  വിളി  കേട്ടിട്ടും അന്തപ്പായിക്കു  മതിയായില്ലേ?

(അന്തപ്പായി  തന്റെ  സ്ഥിരം  ഭാവമായ "മൗനം" എടുത്തണിയുന്നു)

മകൻജി:ക്യൂ നിന്ന്   ചപ്പാത്തി  വാങ്ങാൻ ജനത്തിന് ബുദ്ധിമുട്ടാണെന്ന് അന്നൊരു  കാച്ചു  കാച്ചിയതിന്റെ  ക്ഷീണം  ഇതേ വരെ  മാറിയില്ല.

അമ്മച്ചി:അല്ലെങ്കിൽ  തന്നെ  ആനയും അമ്പാരിയും  ആയി  ചെന്ന്  ജനത്തിന്റെ  കൂടെ  ക്യൂ  നിന്ന് ചപ്പാത്തി  വാങ്ങുന്നത്  കണ്ടാൽതന്നെ  ആളോള്ക്കു മനസ്സിലാവില്ലേ.എടാ പൊട്ടാ..നാടകം ഒക്കെ യാവാം ..ഓവറാക്കി  ചളമാക്കല്ലേ . 


മകൾജി:ഹോ..ആ   പൊന്നരിവാൾജിയെക്കൊണ്ട് പോലുംകിടക്കപ്പൊറുതിയില്ല. ഇപ്പൊ കേറി വന്ന അങ്ങേരുടെയൊക്കെ  താഴെയാണല്ലോ നമ്മുടെ സ്ഥാനമെന്നോർക്കുമ്പോ..നൂറുവർഷത്തെ ചരിത്രമുള്ള  കുടുംബം    പോലും.ധൂ...

അമ്മച്ചി:എടിയെടി..മതിയെടി.വല്ലാതങ്ങു  കിടന്നു തിളക്കാതെ.അപ്പനും,വല്യമ്മയും വല്യപ്പൂപ്പനും ഒക്കെയുണ്ടായിരുന്നതുകൊണ്ട് നീയൊക്കെ ഇവിടെവരെയെത്തി.നേരാംവണ്ണം ഒരു കോളേജ് യൂത്തുഫെസ്റ്റിവൽ നടത്താൻപോലും നിന്നെ കൊണ്ടൊക്കെ കഴിയുമോ? എന്നിട്ടാ വലിയ   ഉത്സവത്തെക്കുറിച്ചു വാചകമടിക്കുന്നതു....എടാ നിന്നോട് കൂടി  ആണ് ചോദിക്കണേ.

(മകൻജി  പരുങ്ങുന്നു)

മകൾജിഅമ്മച്ചി വെറുതെ പി.ബി..ഛെ..ബി.പി  കൂട്ടാതെ.അല്ലെങ്കിൽതന്നെ അമ്മച്ചി പറഞ്ഞാൽ ഇപ്പോൾ ആരെങ്കിലും കേൾക്കുമോ?ഉന്നതതലം  ആണ് പോലും  ഉന്നതതലം...ധൂ

അമ്മച്ചി: ഒരു കണക്കിന് നീ പറഞ്ഞതു  നേരാ. ഇപ്പൊ നമ്പർ 1 സ്നേഹതീരം എന്ന് കേട്ടാൽ ഒരുത്തരും പേടിച്ചു മൂത്രമൊഴിക്കില്ല.നമ്മുടെ  സംഘത്തിന്റെ മുഖപത്രമായ മഞ്ഞരമ...അവർ പോലും നമ്മെ പുകഴ്ത്തുന്നില്ല.അമ്മച്ചി വന്നു.
ആവേശം അലയടിച്ചു.മോൻജി വന്നു ആവേശം വാനോളം.മോൾജി വന്നു.അമ്മൂമ്മയെ ഓർമ്മിപ്പിച്ചു  സ്റ്റേജിൽ ഓടിക്കയറി.ആവേശം തിരതല്ലി  എന്നൊക്കെ വെണ്ടക്കാ നിരത്തിയവർ   കണ്ട  ഭാവം ഇല്ല (തളർന്നു ഒരിടത്തു  ഇരിക്കുന്നു)

അന്തപ്പായി:അമ്മച്ചി  ഒന്നടങ്ങു.അഞ്ചുവർഷം കൂടി ക്ഷമിക്കാം.ഇവിടുത്തെ പൊട്ടൻമാരായ  മനുഷ്യർ അല്ലെ.കുടുംബപ്പേര്  പറഞ്ഞാൽ  പിന്നെ  അവർ  എല്ലാം മറന്നു  നമുക്ക്  തന്നെ ഉത്സവം നടത്താനുള്ള അധികാരം  തരും. അഞ്ചുവർഷം പുറത്തുനിന്ന് ഇപ്പോഴത്തെ ഭരണസമിതി ചെയ്യുന്നതിനെ  എല്ലാമങ്ങ്  എതിർക്കാന്നെ.അല്ലാതിപ്പോ  എന്ത്  ചെയ്യാൻ.

അമ്മച്ചി:എടൊ..തനിക്കു അങ്ങനെ പറയാം.തന്റെ പിള്ളാരൊന്നും  ഈ പണിക്കു  ഇല്ലല്ലോ.എന്റെ  പിള്ളേര്  അങ്ങനെ  ആണോ? ഉത്സവം  നടത്താൻ വേണ്ടി  മാത്രം  ജനിച്ചവർ  അല്ലെ  അവരൊക്കെ. അവർക്കു ഈ പണി  അല്ലാതെ  വേറെ  എന്തറിയാം.അവരുടെ  ഭാവി.പിന്നെ അവർക്കു  ഉണ്ടാകുന്ന  കുഞ്ഞുങ്ങളുടെ ഭാവി.അതൊക്കെ എന്താവും?

 
അന്തപ്പായി:അമ്മച്ചീ..തുറന്നു പറയുന്നത് കൊണ്ട് ഒന്നും  തോന്നരുത്.എന്റെ പേര് വെട്ടിയാലും  സാരമില്ല.ഈ പോക്ക് പോയാൽ മിക്കവാറും  ഒരു  നാലഞ്ചു  വർഷത്തോടെ  ഈ പരിപാടി ഒക്കെ  നിർത്തേണ്ടി  വരും.ആദ്യം  നിങ്ങൾ കമ്പനിയിൽ   മര്യാദക്ക്  ഒരു  തിരഞ്ഞെടുപ്പ്  വെക്കു.ഒരു  തിരഞ്ഞെടുപ്പ്  വന്നാൽ  നിങ്ങൾ കുടുംബക്കാർ  ആരും ജയിക്കില്ല എന്നറിയാം.എന്നാലും  ജനിച്ചപ്പോ മുതൽ  വിശ്വസിക്കുന്ന   കമ്പനിയുടെ  ഇന്നത്തെ  സ്ഥിതി  ഓർത്തു പറയുകയാണ്. വിവരം ഉള്ള  ആരെ  എങ്കിലും  സംഘത്തലവൻ ആക്കു.ഈ സീറ്റ് വീതംവെപ്പും,പദവിവീതംവെപ്പുംഒക്കെയൊന്നു നിർത്തു.

അമ്മച്ചി:അന്തപ്പായീ.യൂ  ആർ  ക്രോസിങ്  ദി  ലിമിറ്റ്സ്.

പുറത്തു വലിയ ബഹളം  നടക്കുന്നു.കൈയിൽ  ചൂട്ടുമായി  കേരളത്തിലെ ജൂനിയർ  ആദർശൻ സ്റ്റേജിലേക്ക് കയറിവരുന്നു.അയാൾ  അമ്മച്ചിയെ നോക്കി പറയുന്നു.

എനിക്ക്മ ടുത്തമ്മച്ചീ ..ജനങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി കൊടുത്തു ഒരു വഴിയായി.നമ്പർ 1സ്നേഹതീരത്തിന്റെ  കലവറക്കു ഞാൻ തീയിട്ടമ്മച്ചി.അവിടെ  കെട്ടിവെച്ചിരിക്കുന്ന പഴയ നോട്ടുകെട്ടുകളെല്ലാം ത്തിചാമ്പലായി.അല്ലെങ്കിലും അതിനി  കത്തിക്കാൻ  മാത്രമല്ലേ  കഴിയൂ.
പുറകോട്ടു  മറിയാൻ പോകുന്ന  അമ്മച്ചി.സ്തബ്ധരായി നിൽക്കുന്ന  മകൻജിയും  മകൾജിയും.പശ്ചാത്തലത്തിൽ  അന്തപ്പായിക്ക്   ഏറ്റവും  ഇഷ്ട്ടമുള്ള പഴയ  നാടൻ പാട്ടു.തന്താന താന്തിനാന്താരോ തനന്തിനന്താരോ”.
കർട്ടൻ 


(ഇത്  ഉത്സവം  നടത്താനുള്ള  അവകാശം നഷ്ട്ടപ്പെട്ട  ഒരു കുടുംബത്തിന്റെ  കദന കഥയാണ്..ജീവിച്ചിരിക്കുന്നവരുമായി ഇതിനു യാതൊരു  ബന്ധവുമില്ല.അങ്ങനെ ആർക്കെങ്കിലും തോന്നുന്നു  എങ്കിൽ  അത് അവരുടെ  ഭാവനയുടെ തകരാറു മാത്രമായിരിക്കും )

Nov 9, 2016

ചാച്ചപ്പന് ഇത് ചരിത്ര നിമിഷം

പ്രസിഡണ്ട്  പദവിയിലേക്കു മുതലാളി  നടന്നു  കയറുമ്പോൾ    സുവർണ്ണ  നിമിഷത്തിനു  സാക്ഷ്യം  വഹിക്കാൻ  ചാച്ചപ്പനും  ഉണ്ടാവും.റാന്നി മരോട്ടിച്ചുവട്   കുന്നന്താനം വീട്ടിൽ  ചാച്ചപ്പൻ   വൈറ്റ് ഹൗസിലേക്കു  താമസം  മാറ്റുമ്പോൾ   ഒരു  നാടുമുഴുവൻ  പ്രാർത്ഥനാ നിർഭരമായി  നിൽക്കുകയാണ്.


കഴിഞ്ഞ   നാൽപ്പതു    വർഷമായി   നിഴലുപോലെ   കൂടെ  നിൽക്കുന്നു എന്ന് പറയുമ്പോഴും  ചാച്ചപ്പൻ  വിനയാന്വിതനാണ്.രാജ്യത്തെ ഒന്നാമത്തെ   പൗരന്റെ  അടുക്കളക്കാരൻ    ആവുക  എന്ന   ഭാരിച്ച  ഉത്തരവാദിതത്വം നൽകുന്ന സമ്മർദ്ദത്തിലും  തന്റെ  കർത്തവ്യങ്ങൾ  കൃത്യമായി  ചെയ്തു  തീർക്കുക   എന്നതിൽ മാത്രമാണ്  അദ്ദേഹത്തിന്റെ  ശ്രദ്ധ .

മുതലാളിയുടെ    ഭക്ഷണ ശീലങ്ങളെ  കുറിച്ച്   പറയുമ്പോൾ  ചാച്ചപ്പന്   നൂറു നാവാണ്.പുട്ടും കടലയും  കണ്ടാൽ   സ്വയം മറക്കും  എന്ന്  പറയുമ്പോൾ  കേരളത്തിന്റെ    അഭിമാനം വാനോളം  ഉയരുകയാണ്.തന്റെ  കുക്കിങ്   ജീവിതത്തിലെ    മറക്കാനാവാത്ത  ഒരു  സംഭവം    ഏതു   എന്ന  ചോദ്യത്തിന് ഒരിക്കൽ  താൻ ചക്കപ്പുഴുക്ക്  ഉണ്ടാക്കിയപ്പോൾ   അടിയിൽ  പിടിച്ചതും,   അതറിയാതെ  മുതലാളി   വാരി   വലിച്ചു   തിന്നതും   പിന്നെ കക്കൂസിൽ  മൂന്നു   ദിവസം സ്ഥിരതാമസമാക്കിയതുമായ   രസകരമായ  സംഭവം  അദ്ദേഹം   വിവരിച്ചു.ഈ  വകയിൽ  തന്റെ  നിത്യശത്രുവായ   പാലാക്കാരൻ  തോമാച്ചന്റെ  ചീട്ടു  കിറിക്കളഞ്ഞതിൽ   ഒട്ടും  ഖേദം  പ്രകടിപ്പിക്കാൻ   തയ്യാറായില്ല   എന്നത്   അദ്ദേഹത്തിന്റെ   മനസ്സിന്റെ  വലിപ്പം  എത്ര  എന്ന്  വെളിവാക്കുന്നു .


മുതലാളിയുടെ  കൂടെ  നാൽപ്പതു  വര്ഷം  പൂർത്തീകരിക്കുന്ന   ഈ  വേളയിൽ  രാജ്യത്തിന്റെ  പരമോന്നത  അടുക്കളക്കാരൻ  ആകുക  എന്നത്   കേരളത്തിന്റെ   അഭിമാനം  വാനോളം  ഉയർത്തുമ്പോഴും   താൻ  കടന്നു   വന്ന വഴികൾ  മറക്കാൻ  ചാച്ചപ്പന്   ആകുന്നില്ല.ക്ളീനിങ്  ആൻഡ് വാഷിങ്  ഡിപ്പാർട്ടുമെന്റിൽ   ഒരു  സാധാരണ  തൊഴിലാളി   ആയി   തന്റെ  ഔദ്യോഗിക    ജീവിതം ആരംഭിക്കുകയും  പടിപടിയായി  ഉയർന്നു   മുതലാളിയുടെ അടുക്കളയുടെ  പൂർണ്ണ  ചുമതല  നിർവഹിക്കുന്നത്  വരെ  എത്തിയ  ചാച്ചപ്പന്   നന്ദി പറയാനുള്ളത്   തന്നെ  കല്യാണം   കഴിച്ചു  ഇവിടെ  എത്തിച്ച   ഭാര്യ  മറിയാമ്മക്കു  മാത്രം.  മറിയാമ്മയുടെ  അഭാവത്തിൽ  ശീലിച്ച  പാചക പരീക്ഷണങ്ങൾ  ഇല്ലായിരുന്നു  എങ്കിൽ  താൻ  ജീവിതത്തിൽ  ഒന്നുമായിത്തീരില്ലായിരുന്നു  എന്ന് പറയാൻ  ചാച്ചപ്പന്  ഒരു  മടിയുമില്ല. ഈ  വലിയ  നിലയിൽ  എത്തുന്ന  നേരത്തു  അത്  കാണാൻ  മറിയാമ്മയുടെ  മാതാപിതാക്കൾ  ജീവിച്ചിരിപ്പില്ല  എന്നത്  മാത്രമാണ്  ചാച്ചപ്പന്റെ  ദുഃഖം. ചാച്ചപ്പന്റെ   മാതാപിതാക്കൾ കേരളത്തിലെ  പുരാതനമായ  ഒരു  വൃദ്ധസദനത്തിൽ  സന്തോഷപൂർവം  വസിക്കുന്നു .

ഹ്യുസ്റ്റണിൽ  സ്ഥിരതാമസമാക്കിയ  ചാച്ചപ്പനും മറിയാമ്മക്കും   മൂന്നു മക്കൾ.മൂത്ത പുത്രൻ  ആർനോൾഡ്  ചാച്ചപ്പൻ  കേറ്ററിംഗ്  പഠിക്കാനായി  മൂന്നാറിൽ   എത്തി   അവിടെ സ്ഥിരതാമസമാക്കിയിരിക്കുന്നു.രണ്ടാമൻ   ലിയനാർഡോ  വിവാഹിതൻ .ഭാര്യ  സൂസമ്മ. മകൾ മാർട്ടിന  ചാച്ചപ്പൻ  വിവാഹിത. ഭർത്താവ്  മാത്തച്ചൻ  ചാച്ചപ്പനെ  ക്ളീനിങ്  ആൻഡ്  വാഷിങ്ങിൽ  സഹായിക്കുന്നു .


ഒഴിവു സമയങ്ങളിൽ  പല പല  റസ്റ്റോറന്റുകൾ   സന്ദർശിക്കയും  സ്വാദിഷ്ടമായ  ഭക്ഷണം   ആവോളം  കഴിക്കയുമാണ്   തന്റെ  ഹോബി  എന്ന്  പറഞ്ഞ  ചാച്ചപ്പൻ തന്റെ   മറ്റൊരാഗ്രഹം കൂടി  ഈ  ലേഖകനോട് പങ്കു  .വെച്ചു .  ഭാര്യ  മറിയാമ്മയുടെ  കൈകൊണ്ടു   ഉണ്ടാക്കിയ  ഒരു  വിഭവം   രുചിക്കണം എന്ന   ആഗ്രഹം.

( 10.11.16 ൽ  മഞ്ഞരമ  ദിനപത്രത്തിൽ   വന്നേക്കാവുന്ന  ഒരു   ലേഖനം )



Apr 24, 2016

സമയം പോകുകയാണ്

തോരാതെ  മഴപെയ്തിരുന്ന  ഒരു തുലാമാസക്കാലമായിരുന്നു  അത്.മാക്രികൾ നിർത്താതെ രഞ്ഞുകൊണ്ടേയിരുന്നു.ഇടയ്ക്കു ചീവീടുകളും.പുഴ നിറഞ്ഞു
കവിഞ്ഞൊഴുകുകയായിരുന്നു.മുൻപൊരുകാലത്തും ഉണ്ടാകാത്ത വണ്ണം  അതിഭയങ്കരമായ  ഒരു  വെള്ളപ്പൊക്കം  തന്നെയായിരുന്നു  അത്.ഏതുസമയത്തും  വെള്ളം  വീട്ടിലേക്കു  ഇരച്ചു  കയറിയേക്കാം  എന്ന്  എനിക്ക്  തോന്നി.മുറ്റത്തിന്  താഴെ  വാഴപ്പിണ്ടികൾ കൊണ്ടുള്ള  ചങ്ങാടത്തിൽ  കളിക്കയായിരുന്നു ശ്രീക്കുട്ടിയും സുനിലും.അടുപ്പത്തുണ്ടാക്കി  വെച്ചിരിക്കുന്ന  കഞ്ഞി വാങ്ങി  വെച്ചിട്ട്  വരാം  എന്ന്  പറഞ്ഞ  എന്നോട് "ഇന്നും  കഞ്ഞി ആണോ അമ്മേ"എന്ന് പരിഭവത്തോടെ  അവൻ ചോദിച്ചു.മഴ  ഇങ്ങനെ  നിന്നാൽ  നാളെ  അതുപോലും സംശയമാണ്  എന്ന് ഞാൻ അവനോടു പറഞ്ഞില്ല.
 
 

കഞ്ഞി വാർത്തുവെക്കുമ്പോൾ  ശ്രീക്കുട്ടിയുടെ  ഉച്ചത്തിലുള്ള   കരച്ചിൽ ഞാൻ കേട്ടു.ജനലിലൂടെ  നോക്കുമ്പോൾ  വെള്ളത്തിലേക്ക്‌ വീണു അകലേക്ക്‌   ഒഴുകിപ്പോകുന്ന ചങ്ങാടം.സുനിമോൻ എവിടെ? സുനിമോനേ....എന്ന് വിളിച്ചു അലറിക്കരഞ്ഞു ഞെട്ടിയുണരുമ്പോൾ,ഞാൻ കിതക്കുന്നുണ്ടായിരുന്നു.നന്നേ വിയർക്കയും.

എന്നത്തേയും പോലെ  വൃദ്ധമന്ദിരത്തിലെ  കിടക്കയിലാണ് ഞാൻ എന്നെനിക്കു  വിശ്വസിക്കാൻ  സാധിച്ചില്ല.വീടും  വെള്ളപ്പൊക്കവും  മക്കളും  എല്ലാം   കാഴ്ചയിൽ നിന്ന്  മറഞ്ഞു,വൃദ്ധ മന്ദിരത്തിലെ അരണ്ട  വെളിച്ചത്തിലാണ്  ഞാൻ  കിടക്കുന്നത്  എന്ന്  മനസ്സിലാക്കാൻ  കുറച്ചു  സമയം  എടുത്തു. സ്വപ്നം ചിലർക്ക്  ചിലകാലമൊത്തിടും എന്ന പഴമൊഴിയിൽ  ഞാൻ  ഭയചകിതയായി..ഇനി സുനിമോന്  എന്തെങ്കിലും  അപകടം?അവനെ കണ്ടിട്ടോ,സ്വരം കേട്ടിട്ടോ  നാളുകൾ  എത്ര?
 

എന്തുകൊണ്ടാണ്‌  പുതിയ  തലമുറ മാതാപിതാക്കളെ കൈയ്യൊഴിയുന്നതെന്ന്  ഞാൻ അത്ഭുതപ്പെട്ടു.മാതാപിതാക്കളുടെ മുന്നിൽ ഭവ്യതയോടെ  മാത്രം നിന്ന  ഒരു തലമുറയിലെ അവസാനകണ്ണി  എന്ന് മേനി നടിക്കുന്നതിൽ  ഞാൻ ചെറിയ  ഒരു  ആഹ്ലാദം  അനുഭവിച്ചിരുന്നു.അച്ഛനെയും  അമ്മയെയും  നടതള്ളുമ്പോൾനാളെ തങ്ങൾക്കും   ഗതി  വരുമെന്ന് ആലോചിക്കാനാവാത്തവണ്ണം അജ്ഞരാണോ പുതിയ  തലമുറ?
 

മറുപടികിട്ടാത്ത  എഴുത്തുകൾ,അറ്റൻഡ്  ചെയ്യപ്പെടാത്ത ഫോൺകോളുകൾ,പാടേയുള്ള അവഗണന.വയോധികരുടെയെല്ലാം
ജീവിതം ഇങ്ങനെയാണോതീർച്ചയായുംഅങ്ങനെയല്ല. എത്രയോ
സതീർഥ്യരുടെയും,സഹപ്രവർത്തകരുടെയും  കുടുംബങ്ങളിൽ  താൻ  തന്നെ കണ്ടിരിക്കുന്നു.സ്നേഹം മാത്രം നിറഞ്ഞു തുളുമ്പുന്ന നിമിഷങ്ങൾ.ജീവിതസായാഹ്നങ്ങളിൽ  പേരക്കുട്ടികളെ കൊഞ്ചിച്ചും അവരുടെ കൂടെ  ഒരു കുട്ടിയായിത്തന്നെ  തീർന്നും,അവർക്കുവേണ്ടി പ്രാർഥിച്ചും മാത്രം കഴിയുന്നവർ എത്രയോ.മക്കൾക്ക്‌ വേണ്ടി  ഉരുകിതീർന്ന ഒരു മെഴുകുതിരി ആയിട്ടും  എന്തെ  അവർക്ക്  തന്നെ  വേണ്ടാതായി?സ്വന്തം ജീവന്റെ  ഒരു ഭാഗമായ  വൃക്കകളിൽ ഒന്ന്  സന്തോഷപൂർവ്വം  പകുത്തു നല്കിയിട്ടും എന്തെ   സായാഹ്നത്തിൽ  വൃദ്ധ സദനത്തിൽ  കഴിയേണ്ട ഗതികേട്  തനിക്കുണ്ടായി?അതോ  പ്രായാധിക്യത്താൽ തന്റെ  പെരുമാറ്റത്തിൽ  എന്തെങ്കിലും   വൈകല്യങ്ങൾ  ഉണ്ടായോ?അതോ  അവർ  ആഗ്രഹിച്ചത്‌ പോലെ  കൈയിലുള്ളത് മുഴുവൻ കൊടുത്തു തീർക്കാത്തതു  കൊണ്ടോ?

വയറിന്റെ  ഇടതുഭാഗത്ത്‌  എന്തോ  ഒരു  വേദന  എനിക്ക്  തോന്നി.സുനിമോന്  താൻ  പകുത്തു  കൊടുത്ത ജീവിതത്തിന്റെ   ബാക്കിപത്രം.ഓപ്പറേഷന്  ശേഷം കണ്ടപ്പോൾ അവന്റെ  കണ്ണുകളിൽ  കണ്ട ആ പ്രകാശത്തിനു ലോകത്തിൽ  എന്തിനേക്കാളും  വിലയുണ്ട്  എന്ന്  കരുതിയ  നിമിഷങ്ങൾ.അപ്പോൾ അമ്മയെ  വൃദ്ധസദനത്തിൽ  ആക്കി പോകുമ്പോൾ  എന്തായിരുന്നു   കണ്ണുകളിൽ? വേദന? അതോ  ഒരു  ഭാരം ഒഴിവായിപ്പോയതിന്റെ  ആശ്വാസം?വേർതിരിച്ച്  കാണാൻ  ആയില്ല.മിഴികൾ സജലങ്ങൾ  ആയതുകൊണ്ട് കാഴ്ച  മങ്ങിയിരുന്നല്ലോ.
 

എത്രനാൾ  മുൻപായിരുന്നു  ഇവിടെ  എത്തിയതെന്നു  ഓർത്തെടുക്കുവാൻ  ഞാൻ  പണിപ്പെട്ടു.ഓർമ്മയ്ക്കും  മറവിക്കും  ഇടയ്ക്കുള്ള ഏതോ   താഴ്വരയിലായിരുന്നു ഞാൻ."മക്കൾ വിളിച്ചിട്ട് എടുക്കുന്നില്ലത്രേ". മക്കൾ    ഫോൺ  എടുക്കാത്തത്  എന്താണെന്ന് ആശ്ച്യര്യപ്പെടുന്നതിനിടെ "എന്തെങ്കിലും ആകും   മുൻപ്  ആരെങ്കിലും എത്തിയാൽ  മതിയായിരുന്നു"എന്ന  ഗോമതിയമ്മയുടെ  സ്വരം   അങ്ങ് ദൂരെ ഏതോ ഗുഹയിൽ നിന്നും  വരുന്നതുപോലെ ഞാൻ കേട്ടു.
 

ഗോമതിയമ്മ പറഞ്ഞത് എന്തുകൊണ്ടോ എനിക്ക് വിശ്വസിക്കാൻപറ്റിയില്ല.എന്തെങ്കിലുംതിരക്കാവും.ശ്രീക്കുട്ടി  വന്നില്ലെങ്കിലും സുനിമോൻ വരുമെന്ന് എനിക്കുറപ്പായിരുന്നു.ഹൃദയത്തിൽ അൽപ്പമെങ്കിലും അലിവുള്ളത് സുനിമോനായിരുന്നു.കഞ്ഞി കുടിക്കുംമുന്നെ  അമ്മ കുടിച്ചോ എന്ന്  ചോദിച്ചിട്ടു മാത്രം  കുടിക്കുന്ന സുനിമോൻ.ജ്വരം  ബാധിച്ചു കിടക്കുമ്പോൾ അരികിൽ  ഇരുന്നു കണ്ണീർ  വാർത്ത സുനിമോൻ.വൃക്ക പകുത്തുകൊടുക്കാമെന്ന് പറഞ്ഞപ്പോൾ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞ സുനിമോൻ.അവൻ  വരും. ഇന്നല്ലെങ്കിൽ  നാളെ.

 

വന്നിട്ടോ?വന്നിട്ടു അവൻ എന്തുചെയ്യാൻ?പാർഥേട്ടൻ ചോദിച്ചു.നേരാണെന്ന്  എനിക്ക്  തോന്നി.അല്ലെങ്കിൽ തന്നെ   യാത്ര  എപ്പോൾ  തീരും എന്നറിയില്ലല്ലോ.അല്ല....പാർഥേട്ടൻ  എങ്ങനെ ഇവിടെ  എത്തി? ഷോക്കടിച്ചു  മരിക്കുമ്പോൾ വെറും ഇരുപത്തൊന്നു വയസ്സായിരുന്നു പാർഥേട്ടന്.ഏട്ടൻ മാത്രമല്ലല്ലോ.കൊല്ലെങ്കിയിലെ  അമ്മൂമ്മ, മൂക്കത്ത് ദേഷ്യം മാത്രമുള്ള  വലിയമ്മാവൻ.എല്ലാവരും എന്താണ് കട്ടിലിനരുകിൽ?മരണം  അടുക്കുമ്പോൾ  നേരത്തെ മരിച്ചുപോയവരെ  കാണും  എന്ന്  കേട്ടിട്ടുണ്ട്.കൊല്ലെങ്കിയിലെ  അമ്മൂമ്മ  വായുവലിച്ചു കിടക്കുമ്പോൾ "അപ്പൂപ്പൻ വന്നു അപ്പൂപ്പൻ  വന്നു" എന്ന് പറയുന്നത്‌  കേട്ടിട്ടുണ്ട്.അതേ  അമ്മൂമ്മ ഇവിടെ? അപ്പോൾ? എന്റെ  സമയവും അടുത്തുവോ?എന്നെ  സ്വീകരിച്ചു മറ്റൊരു  ലോകത്തേക്ക്  കൊണ്ടുപോകാനാണോ  അവരെല്ലാം  എത്തിയിരിക്കുന്നത് ?
 

വയറിന്റെ  ഇടതുഭാഗത്തെ  വേദന ഇപ്പോൾ  അല്പ്പം മുകളിലേക്ക്  വ്യാപിച്ചു എന്നെനിക്കു തോന്നി.അതിനു  ശേഷം  അത് ശരീരമാസകലം  വ്യാപിച്ചപോലെയും. ആരെയെങ്കിലും  വിളിക്കാൻ  ഞാൻ  ആവുന്നത്  ശ്രമിച്ചു.കാഴ്ച  മങ്ങുന്നുവോ? സുനിമോനെ എന്ന്  ഉറക്കെ വിളിക്കാൻ  ഞാൻ ശ്രമിച്ചു.


അങ്ങ്  ദൂരെ  എവിടെയോ  ഒരു  നഗരത്തിൽ സുനിമോൻ ഉറക്കത്തിൽ നിന്ന്  ഞെട്ടിയുണർന്നുസുനിമോനെ  എന്നൊരു വിളി  എവിടെ നിന്നോ കേട്ടുവെന്നു അയാൾക്ക്‌  തോന്നി.അമ്മയുടെ  ശബ്ദം പോലെ കനിവ് നിറഞ്ഞു നില്ക്കുന്ന  ഏതോ ഒരു സ്വരം    ആണ് അതെന്ന് അയാൾക്ക്‌ ഉറപ്പായിരുന്നു.വൃദ്ധ മന്ദിരത്തിൽ നിന്നുള്ള തുടരെയുള്ള വിളികൾ മൂലം രണ്ടു ദിവസമായി  അയാൾ അവിടെ നിന്നുള്ള ഫോൺ എടുക്കാതിരുന്നതിൽ  അയാൾക്ക്‌ ചെറിയ കുറ്റബോധം  തോന്നി. ഇനി ഒരുവേള അമ്മക്ക് കൂടുതൽ ആണെങ്കിലോ? പിറ്റേന്ന്  തന്നെ   അമ്മയെ ഒന്ന് പോയി  കണ്ടാലോ എന്നയാൾക്ക് അപ്പോൾ തോന്നി.തിരിഞ്ഞു കിടക്കവേ വയറിന്റെ ഇടതു വശത്ത് ഒരു വേദന പോലെ  അയാൾക്ക്‌ അനുഭവപ്പെട്ടു. അസാധാരണമാംവിധം ആ ഭാഗം തുടിക്കുന്നതുപോലെയും.
 

മറ്റൊരു  നാട്ടിൽ,മറ്റൊരു  കുടുംബത്തിൽ "മക്കൾ  ഉപേക്ഷിച്ച  അമ്മക്ക്   വൃദ്ധമന്ദിരത്തിൽ   ദാരുണാന്ത്യം"എന്ന  വാർത്ത  അന്നത്തെ   പത്രത്തിൽ   വായിച്ച് ഒരു വൃദ്ധൻ  വെറുതെ  ചിരിച്ചു.പിന്നീട് അതൊരു  പൊട്ടിച്ചിരി  ആയി മാറി.പൊട്ടിച്ചിരി കേട്ട്  നിസ്സംഗതയോടെ വൃദ്ധന്റെ  മകൻ പിറുപിറുത്തു."അപ്പൻ  രാവിലെ  തുടങ്ങി.അതെങ്ങനാ.വല്ല  വൃദ്ധമന്ദിരത്തിലും കൊണ്ടാക്കാം  എന്ന്  വിചാരിച്ചാൽ  ചേട്ടന്മാര്  സമ്മതിക്കണ്ടേ

അയാളുടെ  മകൻ  അപ്പോൾ  നിഷ്ക്കളങ്കമായി  ചോദിച്ചു. ഡാഡി  ഓൾഡ്‌  ആകുമ്പോൾ   ഗ്രാൻഡ്‌പായെപ്പോലെ  ഇങ്ങനെ  ചിരിക്കുമോ?സ്തബ്തനായി അയാൾ കുട്ടിയുടെ  മുഖത്തേക്ക്  തുറിച്ചു  നോക്കി.ചുവരിലെ  ക്ലോക്കിൽ അപ്പോൾ ഒൻപതു മണി  അടിച്ചു.സമയം  പോകുകയാണ്.....അതിവേഗം എന്ന ഓർമ്മയിൽ അയാൾ  വിയർത്തു