Showing posts with label ആക്ഷേപഹാസ്യം. Show all posts
Showing posts with label ആക്ഷേപഹാസ്യം. Show all posts

Feb 12, 2020

ധന മന്ത്രിക്കു കൊച്ചുതോമായുടെ തുറന്ന കത്ത്!

 ബഹുമാനപ്പെട്ട സർ ,

ഡൽഹിയിലെ ആപ്പൻമാരുടെ  സദ്ഭരണത്തെ താങ്കൾ പുകഴ്ത്തിയത് കണ്ടു. നല്ലതു. നന്മയെ അംഗീകരിച്ചേ മതിയാവൂ. താങ്കൾ  സദ്ഭരണം എന്നത് കൊണ്ട് ഉദ്ദേശിച്ചത് അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തി എന്നത് കൊണ്ടായിരിക്കണമല്ലോ.അങ്ങനെ എങ്കിൽ താങ്കൾക്ക് എന്തുകൊണ്ട് ദൽഹി മോഡൽ ഇവിടെ പരീക്ഷിച്ചു കൂടാ ? വെള്ളവും കറണ്ടും സൗജന്യം ആക്കുക.സ്ത്രീകൾക്കും സീനിയർ സിറ്റിസനും ബസ് യാത്ര സൗജന്യം ആക്കുക , ഹെൽത്ത് കെയർ എല്ലാം ഫ്രീ ആക്കുക മുതലായവ താങ്കൾക്കും ചെയ്യാവുന്നതേ ഉള്ളു! ഞങ്ങൾ കേരളീയർക്കും സൗജന്യം കിട്ടിയാൽ  പുളിക്കത്തില്ല കേട്ടോ .

പ്രതിശീർഷ വരുമാനത്തിലും വിഭവങ്ങളുടെ കാര്യത്തിലും എന്തിനു ഗൾഫു പണം വരുന്ന കാര്യത്തിലും കേരളം ആണ് മുന്നിൽ. ഒന്ന് ശ്രമിച്ചു നോക്കു.മാതൃകകൾ  പകർത്തിക്കാണിക്കാനുള്ളതാണെന്നു കണക്കു പഠിപ്പിച്ച മത്തായിസാർ പറഞ്ഞിട്ടുണ്ട് .


സാറിൻറെ  പാർട്ടിക്കാർ  കള്ളൻ എന്ന് വിളിച്ചു അധിക്ഷേപിച്ചിട്ടും മാണിസാറിന് വേണ്ടി അഞ്ചുകോടി രൂപാ പൊതു ഖജനാവിൽ നിന്ന് ചിലവഴിക്കാൻ സാർ കാണിച്ച വലിയ മനസ്സിനെ സാറിന്റെ പാർട്ടിയിലെ പരിസ്ഥിതി വക്കീൽ പോലും സ്മരിക്കുന്നുണ്ട്.ജയിച്ചുപോയി കഴിഞ്ഞാൽ ജനപ്രതിനിധിക്ക് എന്ത് തോന്യാസവും ചെയ്യാം എന്നതിന്റെ മറ്റൊരു ഉത്തമഉദാഹരണം ആയിട്ടേ കേരളത്തിലെ പൊതുജനം ഇതിനെ കാണുന്നുള്ളൂ.ആ അഞ്ചുകോടികൊണ്ടു പാലായിൽ തന്നെ അഞ്ചുലക്ഷം വരുന്ന നൂറു വീട് പണിതു പാവപ്പെട്ടവർക്ക് നൽകിയാൽ അതാവും മാണിസാറിനുള്ള ഏറ്റവും വലിയ സ്മരണയും ജോസ്‌മോനിട്ടു കൊടുക്കാവുന്ന ഏറ്റവും വലിയ പണിയും.കെ.എം മാണി ആവാസ് യോജന എന്നൊരു പേരും കൂടി ആയാൽ മാണി സാറിൻറെ ആരാധകർക്കും സന്തോഷമാകും.കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിച്ചു  എന്ന് പറഞ്ഞു അവർക്കു സമാധാനിക്കാം.അല്ലെങ്കിൽ തന്നെ പൊതു ഖജനാവിൽ നിന്നും എന്തിനാണ്  അഞ്ചു കോടി ?  ജോസ് മോൻ മനസ്സ് വെച്ചാൽ പാലായിൽ നിന്നും  തന്നെ  ഒരു ദിവസം കൊണ്ട് കേരളാ കോൺഗ്രസ്സിന്  പിരിച്ചെടുക്കാവുന്ന  ചെറിയ  തുകയല്ലേ  ഉള്ളു ?


തന്നെയുമല്ല   ഇപ്പോൾ  താങ്കൾ  ഇത്  അനുവദിച്ചു  കൊടുത്താൽ  പിന്നെ  ഇതൊരു  സാധാരണ സംഭവം ആകും .ജനസേവനം നടത്തി ക്ഷീണിച്ചു ഇരിക്കുന്ന ഏകദേശം  50  വന്ദ്യ വയോധികരായ  രാഷ്ട്രീയക്കാർ    ഇപ്പോൾ തന്നെ ഉണ്ട്.ഭാവിയിൽ   അവർക്കും  പഠനകേന്ദ്രങ്ങളും സ്മാരകങ്ങളും  നിർമ്മിക്കാനായി 5 കോടി വീതം കൊടുക്കാൻ ഇരുന്നാൽ  250  കോടിക്ക് മേൽ പൊതുജനത്തിന് ബാധ്യത  ഉണ്ടാകും . 

സാമാന്യം നല്ല ഒരു ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ 10000 രൂപ മതിയാവും. കേരളത്തിലെ മുഴുവൻ എംഎൽഎ മാർക്കും മന്ത്രിമാർക്കും കൂടി സർക്കാർ ചിലവിൽ പോളിസി എടുത്തുകൊടുത്താലും ഒരു വർഷം  14 ലക്ഷമേ വരൂ. ഒരു എംൽഎക്കു തന്നെ കോടികൾ മെഡിക്കൽ ബില്ലിനായി കൊടുത്തു എന്ന് കേട്ടു. ഈ മാതൃക ഒന്ന് പരീക്ഷിച്ചുകൂടെ? സർക്കാർ ഉദ്യോഗസ്ഥന്മാർക്കു കൂടി ഇത് എടുത്തു കൊടുത്താൽ മെഡിക്കൽ റീ ഇമ്പേഴ്‌സ്‌മെന്റ് ഇനത്തിൽ  എത്ര കോടി രൂപ നമുക്ക് ലാഭിക്കാം?വയറുവേദനയ്ക്ക് അമേരിക്കയിൽ പോയി എന്ന പേരുദോഷവും മാറ്റാം !


അതുപോലെ തന്നെ എംഎൽഎമാർക്കും മന്ത്രിക്കും മറ്റു ഉദ്യോഗസ്ഥർക്കും കൊടുക്കുന്ന ടെലിഫോൺ അലവൻസ് നിർത്തി ഒരു അൺലിമിറ്റഡ് ജിയോ കൊടുത്താൽ ലാഭം എന്നായിരിക്കും?അംബാനി/ അദാനി എന്ന് ചില കുട്ടിസഖാക്കൾ നിലവിളിക്കുമാരിക്കും. കാര്യമാക്കേണ്ട.അദാനിയെ വിളിച്ചു വിഴിഞ്ഞം ഏൽപ്പിച്ചു കൊടുത്തില്ലേ നമ്മൾ.അതിലും വലുതാണോ ഇരുനൂറുരൂപായുടെ ജിയോ ?


35 ലക്ഷത്തിന്റെ  കിയ കാർണിവൽ ഇറങ്ങിയതുകൊണ്ടാണ് വീണ്ടും കാർ വാങ്ങുന്നത് എന്ന് സോഷ്യൽ മീഡിയായിൽ ഒരു ആരോപണം കേൾക്കുന്നുണ്ട്.(ഇനി മേടിച്ചേ പറ്റൂ എന്നുണ്ടെങ്കിൽ ഇന്നോവാ ക്രിസ്റ്റ ആണ് കൂടുതൽ നല്ലതു. കൊറിയൻ വിശ്വസിക്കാൻ കൊള്ളില്ല)ഈ കാർമേടിക്കലും തോറ്റ എംപിക്കുള്ള   ധനസഹായങ്ങളും സ്മാരകങ്ങളും ദുർചെലവുകളും, ഒരു ഉപയോഗവും ഇല്ലാത്ത  കമ്മീഷനുകളും  കൈവിരലിൽ കൊള്ളുന്നത്ര   ഉപദേശകരെയും ഒക്കെ ഒഴിവാക്കി കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ഇത്രയെങ്കിലും ഒന്ന് ചെയ്യാൻ ശ്രമിച്ചുകൂടേ? എങ്കിൽ കമ്യുണിസം എന്ന വാക്കിനെ ജനം വല്ലപ്പോഴും എങ്കിലും ഓർമ്മിക്കും


വിശ്വസ്തതയോടെ

കൊച്ചു തോമാ
( കെ ടി തോമസ് )

(ഇതൊക്കെ പറയാൻ  താൻ  ആരുവാ  എന്ന് സാർ  ചോദിച്ചേക്കാം. നൂറു  രൂപാ എവിടെങ്കിലും  ലാഭം ഉണ്ടാക്കി വീട്ടിലെ  ബഡ്ജറ്റ്  ശരിയാക്കാൻ പെടാപ്പാടുപെടുന്ന  ഒരു  സാധാരണ  മലയാളി ...അത്രേയുള്ളു )

Feb 13, 2019

വൈറൽ ആയ വസന്താ ഗിരിരാജൻ

തന്റെ  കാബിന്റെ  വാതിൽ തുറന്നു പാരവശ്യത്തോടെ  കടന്നു  വന്ന സ്ത്രീയെക്കണ്ടു  പ്രശസ്ത മന:ശാസ്ത്രജ്ഞൻ  ഡോ.ഫെർണാണ്ടസ്  ഒന്ന് ഞെട്ടി.ഫേസ് ബുക്കിൽ കഴിഞ്ഞ ഒന്ന്  രണ്ടാഴ്ചക്കാലമായി  തരംഗം തീർത്ത  വസന്താ  ഗിരിരാജൻ!!

താങ്കൾ ..ഫേസ് ബുക്കിലൊക്കെയുള്ള ..

അതെ ഡോക്റ്റർ.ഞാൻ തന്നെ..വസന്ത  ഗിരിരാജൻ.ഒരുപാട്  നീറുന്ന  പ്രശ്നങ്ങൾക്കു  നടുവിലാണ് സാർ ഞാനിപ്പോ.പെട്ടെന്ന്  ദേഷ്യം  വരുന്നു.പ്രഷറോക്കെ  ഇപ്പോ  കൂടുതലാ.എഴുതാൻ പാടില്ലാത്തവ എഴുതുന്നു.സമൂഹത്തിൽ ഞാനൊരു   ചിരികഥാപാത്രമായല്ലോ   എന്നൊരു  തോന്നൽ.ഡിപ്രഷനിലേക്കു പോകുന്നോ എന്നൊരു ആധി .

എന്താണ്  താങ്കളുടെ  പ്രശ്നം..ഒരുപാട് ഫോളോവേഴ്സ് .താങ്കളുടെ പോസ്റ്റുകൾക്ക്  ലൈക്കുകളുടെ പെരുമഴ.എല്ലാം  വൈറൽ .ഒരു പോസ്റ്റിട്ടാൽ അത്  പ്രമുഖ  മാധ്യമങ്ങൾ  വരെ  ഷെയർ  ചെയ്യുന്നു .സാംസ്കാരിക കേരളം  മൊത്തം  ഇപ്പോൾ  ചർച്ച ചെയ്യുന്നത് താങ്കളെ കുറിച്ചാണല്ലോ.ഇതിൽ കൂടുതൽ ഒക്കെ  ഒരു സ്ത്രീക്ക്  എന്ത്  വേണം.

ഹും.സാംസ്കാരിക കേരളം..സംസ്കാരമില്ലാത്ത  കേരളം  എന്ന്  വേണം  പറയാൻ. മാനം മര്യാദയായി ജീവിക്കാൻ ഇവിടെ ഒരു വീട്ടമ്മക്ക്  സാധിക്കുമോ.ഞാൻ  എന്ത് എഴുതുന്നു  എന്ന് നോക്കി  എന്നെ  ആക്രമിക്കാൻ ഇരിക്കുകയാണ്  കുറെ  ആളുകൾ .

മാനം മര്യാദയായി  ജീവിക്കുന്നവർക്ക്  അതിനുള്ള  സ്പേസ്  ഇവിടെ ഉണ്ട്  എന്നാണു  അറിവ്. താങ്കളുടെ  ആദ്യത്തെ പോസ്റ്റ്  വൈറൽ ആയപ്പോ ഞാൻ വായിച്ചിരുന്നു.താങ്കൾ പറഞ്ഞ  കാര്യങ്ങളോട്  വിയോജിപ്പ്  പലതിലും ഉണ്ട്.ഉദാഹരണത്തിന് കിടപ്പറ കാര്യങ്ങൾ  ഒക്കെ  ഇങ്ങനെ പരസ്യമായി  എഴുതാമോ.അതൊക്കെ  നിങ്ങളുടെ  സ്വകാര്യങ്ങൾ  അല്ലെ ?

ഓഹോ  ഡോക്ട്ടരും  ആ കൂട്ടത്തിൽ പെടുമോ..ഒരു ആശ്വാസത്തിന് മന:ശാസ്ത്രജ്ഞനെ കാണാൻ  വന്ന  എന്നെ  പറഞ്ഞാൽ മതിയല്ലോ.

താങ്കൾ പറയു.

ഡോക്റ്റർ,എല്ലാംഞാൻപറയാം.അങ്ങനെയെങ്കിലും ഒരു  ആശ്വാസം കിട്ടുമല്ലോ.ഞാൻ ഫേസ് ബുക്കിൽ   വന്നപ്പോൾ  എന്നെ  ആരും  തിരിഞ്ഞു നോക്കിയില്ല. അപ്പോൾ ഞാൻ  കുഞ്ഞുടുപ്പൊക്കെ ഇട്ടോണ്ട് ചില ഫോട്ടോകൾ ഇട്ടു.അതൊക്കെ  കണ്ടു  കുറച്ചു  ഞരമ്പൻമാർ  വന്നു "വാവ് ..ഓസം"  എന്നൊക്കെ കമൻറ്റിട്ടേച്  പോയതല്ലാതെ ഒന്നും നടന്നില്ല.എങ്ങനെ എങ്കിലും ഒന്ന് പ്രസിദ്ധ ആകണം  എന്നായിരുന്നു  എന്റെ  ആഗ്രഹം .അങ്ങനെയാണ്  ആദ്യം വൈറലായ പോസ്റ്റിടുന്നത് .എന്നെ രാത്രി ഓൺലൈൻ കണ്ടാൽ ആണുങ്ങൾക്ക്  ഇളക്കമാണ്,എന്നെ  കണ്ടാൽ  ഇപ്പം "കിട്ടും" എന്നോർത്ത് ഓരോരുത്തന്മാർ  വിളിക്കും എന്നൊക്കെപ്പറഞ്ഞു  ഒരു കാച്ചു കാച്ചി.അതൊരു ഓൺലൈൻ  മഞ്ഞപത്രം   അന്നത്തെ  കോളം  തികയ്ക്കാൻ ഷെയർ ചെയ്തു.അങ്ങനെ വന്നവർ  വന്നവർ കമന്റിട്ടിട്ടു തെറിയും  വിളിച്ചപ്പോൾ അതങ്ങു  കേറി  വൈറലായി.പക്ഷെ  ഇത്ര വൈറൽ  ആവേണ്ടിയില്ലായിരുന്നു  എന്ന്  ഇപ്പോൾ തോന്നുന്നു. 

കുട്ടിയുടുപ്പൊക്കെ ഇട്ടു  പ്രകോപനം  ആയി ഫോട്ടോ  പബ്ലിക്കായി  ഇട്ടാൽ കുറെ  ആളുകൾ ഒക്കെ ഓടിക്കൂടിയേക്കാം..ഉദാഹരണത്തിന് നമ്മളാരും  കോവളത്തു  ഇടുന്ന  ഡ്രസ്സ് ഇട്ടു  പൊതുജനമധ്യത്തിൽ  ഇറങ്ങില്ലല്ലോ. സ്വകാര്യത  സൂക്ഷിക്കാൻ നമ്മൾ  ബാധ്യസ്ഥല്ലെ ?.

ഡോക്റ്ററും  ഒരു മെയിൽ  ഷോവനിസ്റ്  ആകാതെ.

ഒരിക്കലുമല്ല..ഞാൻ ഒരു പൊതുതത്വം പറഞ്ഞു  എന്നേയുള്ളൂ. ഇവിടെ ഒരുപാട് ആളുകൾ  ഫേസ്ബുക്കിൽചിത്രങ്ങൾ ഇടുന്നു.രാഷ്ട്രീയവും,സാമൂഹികവും,സിനിമയും അനുഭങ്ങളുമൊക്കെ പങ്കുവെക്കുന്നു.സഹായങ്ങൾ  അർഹിക്കുന്നവരെ പ്രമോട്ടുചെയ്യുന്നു.അതിൽ  സുന്ദരികളായ  സ്ത്രീകളും ഉണ്ടെന്നോർക്കണം. അവർക്കൊന്നും  ഇത്തരം   പ്രതികരണങ്ങൾ കിട്ടുന്നില്ല  എന്ന് പറയാൻ ഞാൻ  ആളല്ല.പക്ഷെ താങ്കൾ നല്ല  വിദ്യാഭ്യാസം ഉള്ള  ആളല്ലേ.ഫേസ് ബുക്കിൽ  ഒക്കെ  സുഹൃത്തുക്കളെ  തിരഞ്ഞെടുക്കുബോൾ  കുറച്ചൊക്കെ സൂക്ഷിക്കുന്നത് നല്ലതല്ലേ.ഈ  സുഹൃത്തുക്കൾ  അല്ലാത്തവർക്ക്  മെസ്സേജ് അയക്കാനോ  ചാറ്റ് ചെയ്യാനോ  വിളിക്കാനോ  പറ്റാത്തവണ്ണം സെറ്റിങ്‌സ് ചെയ്തിരുന്നെകിൽ  ഇങ്ങനെ  വിഷമിക്കേണ്ടി വരുമായിരുന്നോ ?

യു ടൂ  ഡോക്റ്റർ?.ഇത്  തന്നെയാണ്  പലരും  എന്റെ  പോസ്റ്റിലും  ചോദിച്ചു കൊണ്ടിരുന്നത് .പക്ഷെ ഒന്നോർക്കണം..ഒരു സ്ത്രീ കുറച്ചു ഫോട്ടോ ഇട്ടാൽ  അവളെ"കിട്ടും" എന്ന് ഉറപ്പിക്കാൻ  സാധിക്കുമോ ?

ഒരിക്കലുമില്ല.സ്ത്രീയെ ബഹുമാനിക്കുന്നവരാണ്  ഞാനുൾപ്പെടെയുള്ള പുരുഷന്മാരേറെയും..കമ്പിൽതുണി  ചുറ്റിയാലും,സോറി,താങ്കളെ ഉദ്ദേശിച്ചല്ല,ഓടിക്കേറി രുന്നവരാണ്  പുരുഷന്മാരെന്നു ഒരു  പൊതു വിശ്വാസം ഉണ്ട്.അതുപോലെ  തന്നെ കടുത്ത  ലൈംഗിക ദാരിദ്യം അനുഭവിക്കുന്നവർ  ആണെന്നും. അതൊന്നും ശരിയല്ല...ഇനി അങ്ങനെ ഉള്ളവർക്ക് തന്നെ  എത്രയോ അവസരങ്ങൾ  എവിടെയെല്ലാം  തുറന്നു  കിടക്കുന്നു.നല്ല ഒരു പെണ്ണിനെ കണ്ടാൽ നോക്കാത്തവർ ഉണ്ടോ..അത്ര മാത്രം ചെയ്യുന്നവരാണ്  ഭൂരിഭാഗവും.പുരുഷന്മാർ  എല്ലാം  പച്ച  ലൈറ്റ് കണ്ടാൽ  "സുഖാണോ"  എന്ന്  ചോദിക്കുന്നവർ  ആണ്  എന്നെനിക്കു  തോന്നുന്നില്ല.താങ്കൾക്കു ആയിരം കോളും  മെസ്സേജും കിട്ടീന്നൊക്കെ  തള്ളിയതാണെന്നു  പലർക്കും  തോന്നിയെങ്കിൽ  അവരെ കുറ്റം പറയാൻ  പാടില്ല!


ആയിരം ഒന്നും ഇല്ലെങ്കിലും കുറെ  കോളുകളും  മെസ്സേജുകളും  വന്നിരുന്നു  ഡോക്റ്റർ.പിന്നെ ഒന്ന് പ്രസിദ്ധയാകണം  എന്നത്  എന്റെ  കുട്ടിക്കാലം മുതലേ ഉള്ള മോഹവുമായിരുന്നു.ഞാൻ പുതിയതായി  തുടങ്ങിയിയ അച്ചാർ കമ്പനിക്ക്  അതൊരു  പ്രൊമോഷൻ ആകുമല്ലോ  എന്ന  ഉദ്ദേശവും കൂടി ഉണ്ടായിരുന്നു .


അതൊരു തെറ്റല്ല..സീ..കേരളത്തിലെ പുരുഷന്മാരിൽ 90  ശതമാനവും  മര്യാദക്കാരും, സ്ത്രീകളെ ബഹുമാനിക്കുന്നവരും ആണ്  എന്നാണ് എന്റെ  വിശ്വാസം.മിച്ചമുള്ള പത്തു ശതമാനത്തിൽ ചിലർ  ഞരമ്പായിരിക്കാം.ചില ഗോവിന്ദച്ചാമിമാർ  ഉണ്ടായേക്കാം.എല്ലാ  സമൂഹത്തിലും  അങ്ങനെ ഉള്ളവർ ഉണ്ടാവാം.. താങ്കളുടെ  ഫോട്ടോകൾ  പ്രകോപനപരമായപ്പോൾ ഈ  പറഞ്ഞ  ചിലർ "കിട്ടും" എന്ന്  വിചാരിച്ചെങ്കിൽ   അവരെ  കുറ്റം പറയാൻ പാടില്ല . കാരണം  ഇതുപോലെ ഒരാൾ പണ്ട്  ചില ഫോട്ടോകൾ പോസ്റ്റ് ചെയ്തു  വൈറൽ ആയ ശേഷം  ........അതൊക്കെ പോട്ടെ..താങ്കളുടെ  വിഷയത്തിലേക്കു വരാം..താങ്കളുടെ  പ്രയാസങ്ങളിൽ  മിസ്റ്റർ ഗിരിരാജന്റെ  നിലപാട് എന്താണ് .


ഓ.....ഗിരിരാജൻ എന്നൊക്കെ പേര് മാത്രമേ ഉള്ളു.എന്തിനു കൊള്ളാം.അങ്ങേർക്കിട്ടു  ചെകിട്ടത്തിനിട്ടു പൊട്ടീര്  കിട്ടാഞ്ഞിട്ടാണ്  എന്നാരോ എഴുതിയതിനു ശേഷം  വായിൽ നാക്കില്ല.ഇപ്പോൾ കുറെ ആളുകൾ  എന്റെ  നിറത്തിന്റെ പിന്നാലെയാണ്.ഞാൻ കറുപ്പാണ് പോലും.

ഇതുപോലുള്ള  കേസുകളിൽ  ഭർത്താവിന് കൈക്കെല്ലില്ലെങ്കിൽ  എന്നൊക്കെ  പൊതുജനം പറയാറുണ്ട്..സ്വാഭാവികം..ബൈ ദി വേ കറുപ്പിന്  എന്താണ്  കുഴപ്പം? ഏഴഴകല്ലേ?സൂപ്പർ സ്റ്റാർ രജനി കറുപ്പാണ്  എന്നൊക്കെ പറഞ്ഞു ഒരു പാട്ടു പോലും ഉണ്ട് .

അതെ അതെ  കറുപ്പിന്  ഏഴഴകാണ് ..ബാക്കി  തൊണ്ണൂറ്റി മൂന്നും..എന്റെ സമനില  തെറ്റുന്നു  ഡോക്റ്റർ.ഈയിടെ  ഞാൻ കറുപ്പാണ്  എന്ന് പറഞ്ഞ  ഒരാളുടെ  പിതാജിയെ പറഞ്ഞതിന് അവന്മാർ  എല്ലാം കൂടി എന്റെ  കറുപ്പ് ഫോട്ടോ  കമന്റായി  ഇട്ടു  കാണാത്തവരെ കൂടി കാണിച്ചു .

താങ്കൾക്കു  ഇത്ര  അപകർഷതാ ബോധം  തോന്നേണ്ട കാര്യം എന്താണ്.ഇവിടുത്തെ എത്രയോ പ്രസിദ്ധ  സിനിമാ നടിമാർ  കറുപ്പാണ്.പ്രിയങ്കാ ചോപ്ര  കറുപ്പല്ലേ? ബിപാഷാബസു  കറുപ്പല്ലേ ? എന്തിനു  വാണി  വിശ്വനാഥ് കറുപ്പല്ലേ ?വരെ  ഇഷ്ട്ടപ്പെടുന്ന, ഫോളോ ചെയ്യുന്ന  എത്ര പുരുഷന്മാർ ഉണ്ട് . ആദ്യം  മാനസികമായി നിങ്ങൾ അൽപ്പം സ്ട്രോങ്ങ്  ആകൂ.നിങ്ങള്ക്ക്  എന്തൊക്കെയോ  ചില  കോമ്പ്ലെക്സുകൾ ഉണ്ടെന്നു  തോന്നുന്നു 

താങ്കൾ ഒരു സ്ത്രീ വിരുദ്ധൻ  ആണെന്ന് ഞാൻ  അറിഞ്ഞില്ല.എനിക്ക് പിന്തുണയുമായി ആയിരക്കണക്കിന് സ്ത്രീകൾ ഉണ്ട്.ഞാൻ എന്ത്  ധരിക്കണം  എന്നത്  എന്റെ  മാത്രം സ്വാതന്ത്ര്യമാണ് .

വളരെ  ശരിയാണ്. താങ്കൾക്കു  എന്തും  ധരിക്കാം. പക്ഷെ  ധരിച്ചിട്ടു അത് ഫോട്ടോ  എടുത്തു പബ്ലിക്കായി  ഇട്ടിട്ടു ആളുകൾ മോശം കമന്റു  ഇട്ടു  എന്ന്  നിലവിളിക്കുന്നത് തെറ്റാണ്  എന്നെ  ഞാൻ പറഞ്ഞുള്ളു..ഒന്നുകിൽ നിലവിളിക്കാതെ ഇരിക്കുക.അല്ലെങ്കിൽ പബ്ലിക്കായി ഇടാതെ  താങ്കളുടെ  സുഹൃത്തുക്കൾക്കായി  മാത്രം  അത്  ഷെയർ  ചെയ്യുക..അതല്ലേ നല്ലതു.പിന്നെ ഞാൻ ഒരു  സ്ത്രീ വിരുദ്ധൻ ഒന്നുമല്ല..എന്റെ  അമ്മയോ  സഹോദരിയോ  ഇതുപോലെ  ചെയ്താലും ഞാൻ  അവരെ  ഇങ്ങനെ  തന്നെ ചെയ്യാനേ  ഉപദേശിക്കു.

അപ്പോൾ ഡോക്ടർ  എന്റെ  പ്രസിദ്ധി ? എന്റെ  അച്ചാർ കമ്പനി ?

കക്ഷത്തിൽ വെച്ചിഹ ..ഉത്തരോ എടുക്കഹ...

എന്താ ഡോക്റ്റർ ..

അല്ല കക്ഷത്തിൽ വെക്കുകയും  ഉത്തരത്തിൽ  ഉള്ളത്   എടുക്കുകയും വേണം എന്ന് പറഞ്ഞാൽ  നടക്കില്ലല്ലോ  എന്നൊരു  ആത്മഗതം  നടത്തിപ്പോയതാണ് . താങ്കൾക്കു    മര്യാദക്ക്  മറ്റു  സ്ത്രീകളെ പോലെ  ജീവിച്ചു കൂടെ? ഇനി കൂടുതൽ പ്രശസ്തി  വേണമെങ്കിൽ തിരുവന്തപുരത്തു  ഒരു  കുട്ടി  പാവങ്ങൾക്ക് ഭക്ഷണം വിതരണം  ചെയ്യുന്നുണ്ട്..അതുപോലെ  എന്തെങ്കിലും  ചെയ്യൂ...അല്ലെങ്കിൽ  എനിക്ക് പരിചയം ഉള്ള പോത്തൻകോട് ഉള്ള ഒരാൾ  സുഹൃത്തുക്കൾക്കൊപ്പം   ബ്ളഡ് ഡൊണേഷൻ നടത്തുന്നുണ്ട്..അതുപോലെ  സാമൂഹ്യ സേവനം  നടത്താൻ ശ്രമിക്കു .ഇനി  ആ  തരത്തിൽ  അല്ല  പ്രസിദ്ധി വേണ്ടത് എങ്കിൽ  ശബരി മലയിൽ വരെ ഒന്ന്  പോയാലും മതി.ആഗോള  പ്രശസ്തി  ലഭിക്കും..ചുളുവിൽ  സീ-കാറ്റഗറി  സെക്യു്രിറ്റിയും  ലഭിക്കും.

പക്ഷെ  എന്റെ  സ്വാതന്ത്ര്യം.എന്റെ അവകാശങ്ങൾ..

എ ബഞ്ച് ഓഫ് കോക്കനട്ട്സ്.താങ്കൾ ഒന്ന്  ചിന്തിക്കു..താങ്കൾക്കു  അവകാശങ്ങൾ ഉണ്ട്  എന്ന്  സമ്മതിച്ചു ..സഞ്ചാര  സ്വാതന്ത്ര്യം ഉണ്ട് .ഇഷ്ട്ടമുള്ള ഭക്ഷണം  കഴിക്കാൻ ഉള്ള  സ്വാതന്ത്ര്യം ഉണ്ട് ..എല്ലാം ഉണ്ട് ..എന്ന് കരുതി  താങ്കൾ  ഈ പറയുന്ന  കുട്ടിയുടുപ്പും  ധരിച്ചു  രാത്രി  പന്ത്രണ്ടു  മണിക്ക് കിഴക്കേക്കോട്ട  ബസ്റ്റോപ്പിൽ ചെന്ന്  ഒരു മണിക്കൂർ  ഒന്ന്  നിന്ന്  നോക്കു  താങ്കൾക്ക്  ഫേസ് ബുക്കിൽ  ആളുകൾ  "കിട്ടും"  എന്ന്  വിചാരിച്ചു  മെസ്സജ്  ചെയ്തതുപോലെ  നേരിട്ട് ആളുകൾ വരും.  അപ്പോൾ  ഞാൻ പറഞ്ഞു  വന്നത് , നമ്മൾ  ഒരു ലക്ഷ്മണ രേഖ, മറ്റേ  പാറ്റയെ ഓടിക്കുന്ന  രേഖ അല്ല ,ശരിക്കും ഉള്ള  ലക്ഷ്മണ രേഖ,  വരച്ചാൽ  തീരാവുന്ന പ്രശ്നങ്ങളെ ഇപ്പോൾ  താങ്കൾക്കു  ഉള്ളു ..

അപ്പോൾ  എനിക്ക്  മരുന്നൊന്നും ഇല്ലേ..

മരുന്ന്...ശരിയായ  സമയത്തു  മരുന്ന്  കിട്ടാത്തതിന്റെ കുറവാ പെണ്ണുമ്പിള്ളേ നിങ്ങള്ക്ക് .സമയം മിനക്കെടുത്താതെ  അമ്മച്ചി  ചെല്ല്.  ഡോ .ഫെർണാണ്ടസിന്റെ  സ്വരം  ഉയർന്നപ്പോ മിസ്സിസ് വസന്ത ചാടി  വെളിയിൽ  ഇറങ്ങി.അടുത്ത  പോസ്റ്റിൽ ഡോക്റ്റർക്കു  തീർച്ചയായും  ഒരു  പണി  കൊടുക്കണം  എന്ന് അവർ  തീരുമാനിച്ചു .


ഈ  സമയം ഡോ .ഫെർണാണ്ടസ്  തന്റെ  ഫേക്  പ്രൊഫൈലിൽ കയറി  വസന്ത ഗിരിരാജന്റെ  പേജ്  എടുത്തു..പുതിയ ഫോട്ടോ  വല്ലതും ഉണ്ടോ  എന്ന്  നോക്കി.മറിഞ്ഞു  കിടക്കുന്ന ഒരു ഷക്കീല സ്റ്റൈൽ പടം കണ്ടു പുളകിതനായി.ഒരു ലവ്  സൈനിട്ടു .

അപ്പോൾ ഫോണിൽ  പുതിയ മെസ്സേജ്  വന്നു .തുറന്നു  നോക്കിയ ഡോ  ഫെർണാണ്ടസ്  ഞെട്ടി. ചെണ്ടക്കു കവർ  ഇട്ട മാതിരി മിസ്സിസ് ഫെർണാണ്ടസ്‌  ഒരു  കുട്ടിയുടുപ്പിട്ടു  നിൽക്കുന്ന ഫോട്ടോ.എങ്ങനെ ഉണ്ട്  ഡാർലിംഗ്  എന്നൊരു  ചോദ്യവും.ഈ  മറുതാക്കു  വേറെ പണിയൊന്നുമില്ല  എന്ന് മനസ്സിലോർത്തുകൊണ്ടു   ഡോക്റ്റർ  ഫെർണാണ്ടസ്  മറുപടി  അയച്ചു ..ഓസം ..വാവ് !


Nov 9, 2016

ചാച്ചപ്പന് ഇത് ചരിത്ര നിമിഷം

പ്രസിഡണ്ട്  പദവിയിലേക്കു മുതലാളി  നടന്നു  കയറുമ്പോൾ    സുവർണ്ണ  നിമിഷത്തിനു  സാക്ഷ്യം  വഹിക്കാൻ  ചാച്ചപ്പനും  ഉണ്ടാവും.റാന്നി മരോട്ടിച്ചുവട്   കുന്നന്താനം വീട്ടിൽ  ചാച്ചപ്പൻ   വൈറ്റ് ഹൗസിലേക്കു  താമസം  മാറ്റുമ്പോൾ   ഒരു  നാടുമുഴുവൻ  പ്രാർത്ഥനാ നിർഭരമായി  നിൽക്കുകയാണ്.


കഴിഞ്ഞ   നാൽപ്പതു    വർഷമായി   നിഴലുപോലെ   കൂടെ  നിൽക്കുന്നു എന്ന് പറയുമ്പോഴും  ചാച്ചപ്പൻ  വിനയാന്വിതനാണ്.രാജ്യത്തെ ഒന്നാമത്തെ   പൗരന്റെ  അടുക്കളക്കാരൻ    ആവുക  എന്ന   ഭാരിച്ച  ഉത്തരവാദിതത്വം നൽകുന്ന സമ്മർദ്ദത്തിലും  തന്റെ  കർത്തവ്യങ്ങൾ  കൃത്യമായി  ചെയ്തു  തീർക്കുക   എന്നതിൽ മാത്രമാണ്  അദ്ദേഹത്തിന്റെ  ശ്രദ്ധ .

മുതലാളിയുടെ    ഭക്ഷണ ശീലങ്ങളെ  കുറിച്ച്   പറയുമ്പോൾ  ചാച്ചപ്പന്   നൂറു നാവാണ്.പുട്ടും കടലയും  കണ്ടാൽ   സ്വയം മറക്കും  എന്ന്  പറയുമ്പോൾ  കേരളത്തിന്റെ    അഭിമാനം വാനോളം  ഉയരുകയാണ്.തന്റെ  കുക്കിങ്   ജീവിതത്തിലെ    മറക്കാനാവാത്ത  ഒരു  സംഭവം    ഏതു   എന്ന  ചോദ്യത്തിന് ഒരിക്കൽ  താൻ ചക്കപ്പുഴുക്ക്  ഉണ്ടാക്കിയപ്പോൾ   അടിയിൽ  പിടിച്ചതും,   അതറിയാതെ  മുതലാളി   വാരി   വലിച്ചു   തിന്നതും   പിന്നെ കക്കൂസിൽ  മൂന്നു   ദിവസം സ്ഥിരതാമസമാക്കിയതുമായ   രസകരമായ  സംഭവം  അദ്ദേഹം   വിവരിച്ചു.ഈ  വകയിൽ  തന്റെ  നിത്യശത്രുവായ   പാലാക്കാരൻ  തോമാച്ചന്റെ  ചീട്ടു  കിറിക്കളഞ്ഞതിൽ   ഒട്ടും  ഖേദം  പ്രകടിപ്പിക്കാൻ   തയ്യാറായില്ല   എന്നത്   അദ്ദേഹത്തിന്റെ   മനസ്സിന്റെ  വലിപ്പം  എത്ര  എന്ന്  വെളിവാക്കുന്നു .


മുതലാളിയുടെ  കൂടെ  നാൽപ്പതു  വര്ഷം  പൂർത്തീകരിക്കുന്ന   ഈ  വേളയിൽ  രാജ്യത്തിന്റെ  പരമോന്നത  അടുക്കളക്കാരൻ  ആകുക  എന്നത്   കേരളത്തിന്റെ   അഭിമാനം  വാനോളം  ഉയർത്തുമ്പോഴും   താൻ  കടന്നു   വന്ന വഴികൾ  മറക്കാൻ  ചാച്ചപ്പന്   ആകുന്നില്ല.ക്ളീനിങ്  ആൻഡ് വാഷിങ്  ഡിപ്പാർട്ടുമെന്റിൽ   ഒരു  സാധാരണ  തൊഴിലാളി   ആയി   തന്റെ  ഔദ്യോഗിക    ജീവിതം ആരംഭിക്കുകയും  പടിപടിയായി  ഉയർന്നു   മുതലാളിയുടെ അടുക്കളയുടെ  പൂർണ്ണ  ചുമതല  നിർവഹിക്കുന്നത്  വരെ  എത്തിയ  ചാച്ചപ്പന്   നന്ദി പറയാനുള്ളത്   തന്നെ  കല്യാണം   കഴിച്ചു  ഇവിടെ  എത്തിച്ച   ഭാര്യ  മറിയാമ്മക്കു  മാത്രം.  മറിയാമ്മയുടെ  അഭാവത്തിൽ  ശീലിച്ച  പാചക പരീക്ഷണങ്ങൾ  ഇല്ലായിരുന്നു  എങ്കിൽ  താൻ  ജീവിതത്തിൽ  ഒന്നുമായിത്തീരില്ലായിരുന്നു  എന്ന് പറയാൻ  ചാച്ചപ്പന്  ഒരു  മടിയുമില്ല. ഈ  വലിയ  നിലയിൽ  എത്തുന്ന  നേരത്തു  അത്  കാണാൻ  മറിയാമ്മയുടെ  മാതാപിതാക്കൾ  ജീവിച്ചിരിപ്പില്ല  എന്നത്  മാത്രമാണ്  ചാച്ചപ്പന്റെ  ദുഃഖം. ചാച്ചപ്പന്റെ   മാതാപിതാക്കൾ കേരളത്തിലെ  പുരാതനമായ  ഒരു  വൃദ്ധസദനത്തിൽ  സന്തോഷപൂർവം  വസിക്കുന്നു .

ഹ്യുസ്റ്റണിൽ  സ്ഥിരതാമസമാക്കിയ  ചാച്ചപ്പനും മറിയാമ്മക്കും   മൂന്നു മക്കൾ.മൂത്ത പുത്രൻ  ആർനോൾഡ്  ചാച്ചപ്പൻ  കേറ്ററിംഗ്  പഠിക്കാനായി  മൂന്നാറിൽ   എത്തി   അവിടെ സ്ഥിരതാമസമാക്കിയിരിക്കുന്നു.രണ്ടാമൻ   ലിയനാർഡോ  വിവാഹിതൻ .ഭാര്യ  സൂസമ്മ. മകൾ മാർട്ടിന  ചാച്ചപ്പൻ  വിവാഹിത. ഭർത്താവ്  മാത്തച്ചൻ  ചാച്ചപ്പനെ  ക്ളീനിങ്  ആൻഡ്  വാഷിങ്ങിൽ  സഹായിക്കുന്നു .


ഒഴിവു സമയങ്ങളിൽ  പല പല  റസ്റ്റോറന്റുകൾ   സന്ദർശിക്കയും  സ്വാദിഷ്ടമായ  ഭക്ഷണം   ആവോളം  കഴിക്കയുമാണ്   തന്റെ  ഹോബി  എന്ന്  പറഞ്ഞ  ചാച്ചപ്പൻ തന്റെ   മറ്റൊരാഗ്രഹം കൂടി  ഈ  ലേഖകനോട് പങ്കു  .വെച്ചു .  ഭാര്യ  മറിയാമ്മയുടെ  കൈകൊണ്ടു   ഉണ്ടാക്കിയ  ഒരു  വിഭവം   രുചിക്കണം എന്ന   ആഗ്രഹം.

( 10.11.16 ൽ  മഞ്ഞരമ  ദിനപത്രത്തിൽ   വന്നേക്കാവുന്ന  ഒരു   ലേഖനം )



Apr 2, 2015

എക്സ് മന്ത്രിജിക്ക് കൊച്ചുതോമയുടെ പിന്തുണ

 അങ്ങ്  വീണ്ടും  രാജ്യസഭയിലേക്ക് മത്സരിക്കുന്നതിൽ  സോഷ്യൽ സർക്കിളിൽ  വലിയ  അലമ്പാണ്‌  എന്ന് കേട്ടു.  ഒരു ഇന്റർനെറ്റ്‌  കണക്ഷൻ ഉണ്ട്  എങ്കിൽ ആർക്കും     ആരുടെയും   തന്തക്കും  വിളിക്കാം  എന്നതിനുള്ള  അവകാശം ആണല്ലോ   കഴിഞ്ഞയാഴ്ച  നമുക്ക്  ലഭിച്ചിരിക്കുന്നത്. കാലത്തെ  ഫെസ് ബുക്ക്‌ തുറന്നു ,ഇന്ന്   ആരുടെ നെഞ്ചത്ത്‌  കയറാം  എന്നുള്ള  വേവലാതിയിൽ  നില്ക്കുന്ന  ശരാശരി  മലയാളി  താങ്കളെ  തെറി  വിളിക്കുന്നതിൽ  അല്ഭുതപ്പെടെണ്ടതില്ല .
 
 
62 ദിവസം  രാജ്യ സഭ  സമ്മേളിച്ചിട്ടും     ഒരു  ചോദ്യം പോലും ഉന്നയിച്ചില്ല   എന്നതാണല്ലോ  താങ്കളുടെ പേരിൽ ഉള്ള  പ്രധാന  ആരോപണം . ഇത് കേട്ടാൽ  തോന്നും    ചോദ്യം  ചോദിക്കാനാണ്  ആളുകൾ  രാജ്യസഭയിലേക്ക് പോകുന്നത്  എന്ന്. ഇനി ചോദ്യത്തിനുള്ള ഉത്തരം  കിട്ടിയാൽ  അത് പുഴുങ്ങി  ജനത്തിന്  കൊടുക്കാൻ പറ്റുമോ  എന്ന്  പൂവർ  കണ്ട്രി  ഫെലോസ് ചിന്തിക്കുന്നില്ലല്ലോ..ശൂന്യവേളയിൽ     പോലും  ഒരു ഇടപെടൽ     നടത്തിയില്ല    എന്നാണു   മറ്റൊരു   ആരോപണം.ശൂന്യവേള എന്നത്   ശൂന്യമായ   മനസ്സുമായി   ഇരിക്കുക   എന്നതാണെന്ന്  എന്താണ്  ഇവർ   മനസ്സിലാക്കാത്തത്‌. 
 
 
നേരായ  വഴിയിലൂടെ   എത്താൻ കഴിയാത്തവർ  ആണല്ലോ   രാജ്യസഭയിലേക്ക്  വളഞ്ഞ  വഴിയിൽ  എത്തി  ചേരുന്നത്  എന്ന്  ആർക്കാണ്  അറിയാത്തത്.ഏതെങ്കിലും   സീറ്റിൽ  നിന്നാൽ  കെട്ടി വെച്ച പണം പോലും  കിട്ടില്ല  എന്നുറപ്പുള്ളവർ  ആണല്ലോ  ഈ പിൻവാതിൽ പ്രവേശനക്കാർ.ജനം   ഒരിക്കൽ    ജയിപ്പിച്ചു    വിട്ടാൽ    പിന്നെ    അവർക്ക്    തോന്നിയവർ   വോട്ടു   ചെയ്യണം  എന്നതാണല്ലോ   നമ്മുടെ   എം.എൽ.എ  മാരുടെ     ധർമ്മം.
  

മന്ത്രി  ആയിരുന്നിട്ടു താങ്കൾ ഒന്നും  ചെയ്തില്ല  എന്നാണു മറ്റൊരാരോപണം.പ്രവാസികളുടെ  ഇടയിൽ  താങ്കൾക്കുള്ള  നിലയും  വിലയും  അറിയാത്തവർ  ആണ്  ഈ  ആരോപണം ഉന്നയികുന്നത്..മൂട്ട,ഫ്ലൈറ്റ്, എന്നിവ     കഴിഞ്ഞാൽ        ഗൾഫുകാരുടെ       ശത്രു       താങ്കൾ  ആണെന്ന്      ഈയിടെ     പലരും   പരിഹസിച്ചു   കേട്ടിട്ടുണ്ട്.അതൊന്നും    താങ്കൾ  കാര്യമാക്കേണ്ട. ഗൾഫിൽ  ഉള്ളവരുടെ    ചിരകാല  സ്വപ്നമായ ശ്മശാനം    ഒരു യാഥാർത്ഥ്യം  ആക്കിയത്  ആരാണ്?മരിച്ചു  കഴിഞ്ഞാൽ എന്ത്  ചെയ്യും   എന്നതാണല്ലോ  പ്രവാസികളുടെ    ഏറ്റവും  വലിയ പ്രശ്നം. ആ   പ്രശ്നത്തിനു  ഒരു തീരുമാനം ഉണ്ടാക്കിയ  മന്ത്രിജിയെ  ഗൾഫുകാർ  എങ്ങനെ  മറക്കും." നിന്റെ  മരണം  നിന്റെ  ഓർമ്മയിൽ  എന്നും  ഉണ്ടായിരിക്കും"എന്നാണല്ലോ  മരണത്തെ പറ്റി    പുണ്യ പുരാണ  ചിത്രമായ  ഗ്യാംഗ്സ്റ്റർ   പോലും പറയുന്നത്.  
 
 
പന്ത്രണ്ടു  വർഷം  രാജ്യ സഭയിൽ  ഇരുന്നിട്ട്  കേരളത്തിന്‌ എന്ത് തേങ്ങ  കിട്ടി  എന്നാണ്  ആളുകൾ  ചോദിക്കുന്നത്.ഇതിലപ്പുറം  ജനങ്ങളെ   സേവിച്ചവർ  ജനത്തിന്  എന്ത് കൊടുത്തു  എന്നാണു  എനിക്ക്  തിരിച്ചു  ചോദിക്കാനുള്ളത്. സ്വന്തം  ഗവന്മേന്റ്റ് ഭരിച്ചപ്പോൾ പോലും  ജനങ്ങൾക്ക്‌  വേണ്ടി  ഒന്നും  ചെയ്യാൻ പറ്റാത്തയാൾ  പ്രതിപക്ഷത്തിരുന്നു  എന്ത്  ചെയ്യാൻ  പറ്റും  എന്ന്  എന്താണ്  ഇവർ  മനസ്സിലാക്കാത്തത്.അല്ലെങ്കിൽ   റബ്ബർ  വിലയിടിഞ്ഞതിനു   ഒരു   രാജ്യസഭാംഗത്തിന്     എന്ത്   ചെയ്യാനാവും ?റബ്ബറിന്റെ   വില   കൂടിയിരുന്നപ്പോൾ   റബർ   വിറ്റ്  നേരെ  പോയി   ഔഡിയും  ബി.എം ഡബ്ലിയുവും   ഒക്കെ  വാങ്ങിയവർക്കൊക്കെ   ഇത്   തന്നെ    വരണം  .
 
 
ജനങ്ങളെ  സേവിക്കണം  എന്നുള്ള  അദമ്യമായ  ആഗ്രഹം  ഒരു തെറ്റല്ല.താങ്കളെ പോലെ ഉള്ള  നിരുപകാരികൾ  അത്   ജീവിതാവസാനം വരെ ചെയ്യണം  എന്നാണു ഒരു എളിയ  ആരാധകൻ  ആയ  എന്റെ  ആഗ്രഹം.കാരണം താങ്കളുടെ  സ്ഥാനത്  മറ്റൊരു  വന്ദ്യവയോധികൻ  വന്നാലും,  കേരളത്തിന്റെ  സ്ഥിതി  ഇങ്ങനെ ഒക്കെ  തന്നെ  ആകും  എന്ന് അറിയാവുന്നത് കൊണ്ടും, വിപ്ലവ പാർട്ടിക്കാരെ പോലെ  ചെറുപ്പക്കാരെ നിർത്തുന്ന പരിപാടി  അമ്മായിപ്പാർട്ടിക്ക്    ഇല്ല എന്നറിയാവുന്നതു കൊണ്ടും   അതിൽ  വലിയ  അത്ഭുതം ഇല്ല.ഒരു സാധാരണ പ്രവർത്തകൻ ആയും  ജനസേവനം   ചെയ്യാം  എന്ന് പറയുന്നവർ,  കോട്ടും  ഇട്ടു  മഫ്ലറും ചുറ്റി  ദൽഹി - ഗൾഫു ഷട്ടിൽ 
അടിച്ചിരുന്ന    ഒരു  പാവം  എക്സ് മന്ത്രിയുടെ  വികാരം  കൂടി  മനസ്സിലാക്കേണ്ടേ .
 
 
ഏതായാലും     താങ്കളുടെ  നല്ല     സമയത്ത്    തന്നെ  ആണ്  തിരഞ്ഞെടുപ്പ്    വന്നിരിക്കുന്നത്    കേരളത്തിൽ   എല്ലാവരും   ബാർ,കോഴ    എന്നീ   പുലിവാലിൽ   ഒക്കെ പിടിച്ചു   കിടക്കുമ്പോൾ    സീറ്റിനായി     വലിയ  ബുദ്ധിമുട്ട്   ഒന്നും   ഉണ്ടാവില്ല . താങ്കൾക്കു   വേണ്ടി  കീജയ്   വിളിക്കാൻ    വലിയ ഒരു  അനുയായീ   വൃന്ദം  ഉണ്ട്  എന്നാണു  ഞാൻ  മനസ്സിലാക്കുന്നത്. ചാനലിൽ  ചർച്ചപ്പണി   മാത്രം   ചെയ്തു   ജനസേവനം   നടത്തുന്ന     സിജൊ   മറയിലിനെ    പോലെ   ഉള്ള  ആളുകൾ    പിന്തുണക്കുമ്പോൾ  പിന്നെ   എന്ത്  പേടിക്കാൻ .സിജൊ  വരുമ്പോൾ  ചാനൽ  മാറ്റും   എന്ന് അയാളോട്     അസൂയ   ഉള്ള പലരും  പറയാറുണ്ട്‌.പക്ഷെ   ഔസേപ്പ്  കൂവക്കനെ  പോലെ  ഉള്ളവരെ   വെച്ച്    നോക്കുമ്പോൾ   ആണ്  നമ്മൾ   അയാളുടെ  വില   മനസ്സിലാക്കുന്നത്‌.
 
 
യമനിൽ കുടുങ്ങിയവരെ  രക്ഷിക്കാൻ  ഏതോ മന്ത്രി  പോയീന്നും, താങ്കൾ   ആയിരുന്നപ്പോൾ  അങ്ങനെ  ഒന്നും ഉണ്ടായിരുന്നില്ല  എന്നും ചിലർ  പറയുന്നുണ്ട്.താങ്കളെ  കുറ്റം പറയുന്നവർ  ഒരു  ഹർത്താൽ  നടത്തുന്ന  സ്ഥലത്ത് പോലും പോകാത്തവർ  ആണെന്നെ  എനിക്ക് പറയാനുള്ളൂ .
 
 
ജനപ്രതിനിധികളെ    തിരിച്ചു   വിളിക്കാൻ   നിയമം  അനുവദിക്കാതിടത്തോളം  കാലം, താങ്കൾക്ക്  വോട്ടു  ചെയ്തത്  ആരൊക്കെ   എന്ന്  വെളിയിൽ   വരാത്തിടത്തോളം  കാലം   താങ്കൾക്ക്   ഡൽഹിയിൽ   സ്വസ്ഥമായി   ഇരിക്കാം.താങ്കളെ  ഭള്ളു  പറയുന്ന   സ്ഥാനമോഹികൾക്ക്  സോളാർ   ദേവീ     ശാപം  ഉണ്ടാവട്ടെ   എന്ന്  പ്രാർഥിച്ചു  കൊണ്ടും   നിർത്തട്ടെ  ...
 
 
കൊച്ചു  തോമാ  ( കെ  .ടി   തോമസ്‌  )  
 
 

Apr 5, 2014

തങ്കമയൂരം ..(ഒരു ഫേസ് ബുക്ക് ഫെമിനിസ്റ്റ് )


ഫേസ്ബുക്കിലെ  പ്രശസ്തയായ  ഫെമിനിസ്റ്റാണ്  തന്റെ  മുന്നില്  ഇരിക്കുന്നത്  എന്ന്  പ്രശസ്ത  മന:ശാസ്ത്രജ്ഞൻ ഡോ.ഫെർണാണ്ടസിന്  വിശ്വസിക്കാനായില്ല.



ഡോക്റ്റർ  ഞാൻ  തങ്കമ്മഇവിടെ  ഒരു  ബാങ്കിൽ  ജോലി  ചെയ്യുന്നു.

അറിയാം..........തങ്കമയൂരം  എന്ന പേരിൽ  ഫേസ്ബുക്കിലും ബ്ലോഗിലും  ഒക്കെ  എഴുതുന്ന…………എന്താണ്  പ്രശ്നം?


അതെ  ഡോക്റ്റർ..ഞാൻ ഒരുപാട്   പ്രശ്നങ്ങളുടെ  നടുവിലാണ്.ഒരു  ഫെമിനിസ്ടാകണം  എന്നായിരുന്നു   ചെറുപ്പത്തിൽ  എന്റെ  ആഗ്രഹം..

അതെന്താ.. സാധാരണ  പെണ്ണുങ്ങളെ  പോലെ  പഠിക്കണം ,ജോലി  നേടണം, കല്യാണം  കഴിക്കണം, കുട്ടികൾ  ഉണ്ടാകണം  എന്നൊന്നും നിങ്ങൾക്ക്   ഇല്ലായിരുന്നോ ?

അത് ഡോക്റ്റർ,   ഫെമിനിസ്റ്റുകൾക്ക്  മാധ്യമങ്ങളിലും സമൂഹത്തിലും  കിട്ടുന്ന  വില  കണ്ടിട്ടാണ്  ചെറുപ്പത്തിൽ   തന്നെ  എനിക്ക്  അങ്ങനെ ഒരു  മോഹം  ഉണ്ടായത്.

പുരുഷന്മാരോട്  ഒടുങ്ങാത്ത  വിദ്വേഷവും  ആയി  നടക്കുന്നവർ  ആണല്ലോ  ഫെമിനിസ്റ്റുകൾ.കല്യാണം  കഴിക്കാതെ, കുടുംബവും  ഒക്കെ   ആയി  സുഖമായി  ജീവിക്കുന്നവരോട്   ചൊറിച്ചിൽ ഒക്കെ  ആയി  നടക്കുന്നതാന്നല്ലോ  ആധുനിക  ഫെമിനിസം. അതൊരു .തെറ്റല്ല..ഒരു  അവസ്ഥയാണ് ..ദുരവസ്ഥ !ആട്ടെ …. എന്നാണ്  നിങ്ങൾ  ഫെമിനിസ്റ്റായതു ?

ചേട്ടൻ കല്യാണം  കഴിച്ചു,അവർ  സുഖമായി   ജീവിച്ചത്  കണ്ടപ്പോഴാണ്    ഞാൻ  ആദ്യമായി  ഫെമിനിസ്റ്റായതു.ഇടയ്ക്കു അമ്മയും  ഫെമിനിസ്റ്റാകുമായിരുന്നു.ആളുകൾ    അതിനെ  നാത്തൂൻ -അമ്മായിയമ്മ പോര്  എന്നൊക്കെ  വിളിക്കുംഞങ്ങളുടെ ആളുകൾ  അതിനെ   സ്ത്രീ സ്വാതന്ത്ര്യം,സമത്വം,വിമോചനം  എന്നൊക്കെ  ഉള്ള  പരിപ്രേക്ഷ്യങ്ങളിൽ അറിയപ്പെടാനാണ്  ആഗ്രഹിക്കുന്നത്.

എന്താണ്     പരിപ്രേക്ഷ്യം.? എന്താണ്    ഫെമിനിസത്തിന്റെ ഗുണം ?

എന്തോ  വലിയ  അർത്ഥമുള്ള  വാക്കാണ്‌.ഇതൊക്കെ  ഇടക്ക്  വെച്ച്  കാച്ചിയില്ലെങ്കിൽ   വിവരമില്ല എന്ന്  ജനം  വിചാരിക്കും.പിന്നെ ഫെമിനിസം ഉണ്ടായാൽ  ആണിന്  പെണ്ണിന്റെ  മേൽ   ഇപ്പോഴുള്ള   ആധിപത്യം  നഷ്ട്ടപ്പെടും.ലിംഗ സമത്വം  എന്നത്  ഉണ്ടാകും. സ്വന്തമായി  ജോലി ചെയ്യുമ്പോൾ,അച്ഛന്റെയോ ആങ്ങളയുടെയോ ഭർത്താവിന്റെയൊ   സംരക്ഷണയിൽ  കഴിയേണ്ടി  വരില്ലല്ലോ.സ്ത്രീക്ക്  ആരുടേയും  തണൽ  ആവശ്യമില്ല.


സഹോദരീ...ഇന്നത്തെ  കാലത്ത്  ഭാര്യക്ക്‌  ജോലി  ഉണ്ടെങ്കിലും  ഇല്ലെങ്കിലും  തുല്യ  അവകാശം  കൊടുക്കുന്ന  ഒരു  സമൂഹമാണ്‌   ഉള്ളത്.അച്ഛന്റെയോ  ഭർത്താവിന്റെയൊ തണൽ  വേണ്ടാത്ത സ്ത്രീകൾ  രാത്രി  തമ്പാനൂരു  നിന്നും   കിഴക്കെ കോട്ട   വരെ ഒന്ന്  നടന്നു  നോക്കട്ടെ. വിവരം  അറിയും !ഏതായാലും പ്രശ്നത്തിലേക്ക്  കടക്കൂ.


ഡോക്റ്റർ , ഫെമിനിസ്റ്റാകാനുള്ള  അദമ്യമായ  ആഗ്രഹവുമായി  ഓർക്കുട്ടിൽ ചെന്നപ്പോൾ     അവിടം അടച്ചുപൂട്ടി.അപ്പോഴാണല്ലോ   സുക്കർ  സാഹിബ്  ഫേസ് ബുക്ക്‌  സൂകര പ്രസവം  നടത്തിയത്. അങ്ങനെ ഞാനും  ഒരു  ഫേസ്ബുക്ക്ഫെമിനിസ്റ്റായി.ആദ്യമൊന്നും  ആളുകള്  ശ്രദ്ധിച്ചില്ലെങ്കിലും  പിന്നെ  പിന്നെ ഞാൻ  എന്ത്  ചാണാപ്പോളി  പോസ്റ്റ്‌  ഇട്ടാലും  കിഴങ്ങന്മാരായ  കുറെ  ആണുങ്ങൾ  വന്നു  അപാരം  എന്നൊക്കെ പറയും. 1000    ലൈക്ക് ഒക്കെ  അടിക്കും .എനിക്കെതിരെ  പറയുന്ന  പുരുഷന്മാരെ  അവർ  തന്നെ  നാറ്റിക്കും. പക്ഷെ  ഈയിടെയായി  ഫെമിനിസ്റ്റുകളുടെ സമയം  വളരെ  മോശമാണ്. പഴയപോലെ  ഇപ്പോൾ  സ്ത്രീ  ശാക്തീകണതിനോന്നും   മാർക്കറ്റില്ല . ഈയിടെ  ഒരു  പെണ്ണ്  പ്രേമിച്ചവന്റെ  കൂടെ  ഇറങ്ങിപ്പോയതിന്   സ്ത്രീകൾ  തന്നെ  പറഞ്ഞു  അവൾക്കു   അങ്ങനെ  തന്നെ  വരണം എന്നൊക്കെ.ഇതിനെതിരെ  ഒന്ന്  പ്രതികരിച്ചതിന്,എനിക്ക്  കിടക്കപ്പൊറുതി ഇല്ല .അതുപോലെ തന്നെ  സ്ത്രീകളുടെ  ആക്രമണം വളരെ   കൂടുതലാണ്ഓരോ കമന്റുകൾ  വായിച്ചാൽ  ശരീരം  തളരുന്നപോലെ  തോന്നും. ഇന്ന് കാലത്തെ  ഒരച്ചായത്തി  എഴുതിയ  കമന്റു  വായിച്ചിട്ട്  തലകറങ്ങുന്ന പോലെ തോന്നി. ഉടനെ  ഞാൻ ബ്ലോക്കി. എന്നാലും  രണ്ടായിരം രൂപയ്ക്കു  പകരം  ഇരുപതിനായിരം  രൂപ  ബാങ്കിൽ  വെച്ച് കൊടുത്തുപോയി . 

ഇത് മാനസികരോഗം ചികിത്സിക്കുന്ന സ്ഥലമാണ്.പ്രഷറിനു   ചികിത്സിക്കുന്നതിനു  കുറച്ചു തെക്കോട്ട്‌  പോകണം. നിങ്ങൾ  ഇവിടെ ഇരുന്നു  എന്റെ  പ്രഷർ   കൂട്ടാതെ ..

അതല്ല   ഡോക്ട്ടർഎന്റെ  മാനസികനില  ആകെ  തകരാറിലാണ് . പെട്ടെന്ന്  ദേഷ്യം  വരുന്നു.എതിർത്ത്  വരുന്ന കമന്റുകൾ  വായിക്കാനെ പറ്റുന്നില്ലഫെമിനിസ്റ്റ് എന്നുള്ള  വേഷം  കെട്ടിയത്  കാരണം  വിവാഹം  ചെയ്താൽ  ആളുകൾ   എന്ത്  പറയും  എന്ന  പേടി.ഇത്രകാലവും  ,വിമോചനം ,സ്വാതന്ത്ര്യം എന്നതൊക്കെ പറഞ്ഞിട്ട്.വെക്കുക ,വിളമ്പുക, പ്രസവിക്കുക എന്ന പഴയ കാലത്തിന്റെ  തിരുശേഷിപ്പുകൾ ഇപ്പോഴും ഈസമൂഹത്തിൽ  അലയടിക്കുകയാണ് എന്നൊക്കെ  പറഞ്ഞിട്ട് …..

കുടുംബമായി   ജീവിക്കുക  എന്ന്  മര്യാദക്കു  പറഞ്ഞാൽപോരെ ?

അതല്ല  ഡോക്ട്ടർ .. ഈ സ്വാതന്ത്ര്യം..സമത്വം..പുരുഷമേല്‍ക്കൊയ്മ...

ഒലക്കേടെ മൂട്... സഹോദരീ  ..നിങ്ങള്ക്ക്  എന്തിൽ  നിന്നാണ്  സ്വാതന്ത്ര്യം  വേണ്ടത്പുരുഷൻ    ഇല്ലാതെ  സ്ത്രീ  പൂർണ്ണയാവില്ല. അതുപോലെ  തന്നെ  സ്ത്രീ  ഇല്ലാതെ  പുരുഷനുംനിങ്ങള്ക്ക്  വേണ്ടത്  തറുതല പറയുമ്പോൾ  ചെപ്പക്കുറ്റിക്ക് ഒറ്റയെണ്ണം   തരുന്ന പുരുഷനാണ്മാന്യനായ  ഒരു  പുരുഷനും  സ്ത്രീയെ  തല്ലില്ല..  എന്നാലും   ചില  അവസരങ്ങളിൽ  സ്ത്രീകൾ   അടി  ഇരന്നു  വാങ്ങും  .

 അപ്പോൾ  ഡോക്റ്റർ  എന്റെ  മരുന്ന്..

നിങ്ങള്ക്ക്  വേണ്ടത്  മരുന്നല്ല. എന്റെ  പൊന്നു  പെണ്ണുംപിള്ളേ …  സ്ഥലം കാലിയാക്കിയാട്ടെ ..


ഡോ.ഫെർണാണ്ടസിന്റെ   ഭാവമാറ്റം  കണ്ടു  ഭയന്ന   തങ്കമ്മ   എഴുന്നേറ്റു  പുറത്തിറങ്ങി.ഫെസ് ബുക്കിൽ  ഇന്ന്  തന്നെ  ഇദ്ദേഹത്തിനു  ഒരു പണി  കൊടുക്കണം   എന്നു  കരുതി  പുറത്തിറങ്ങി  ക്ലിനിക്കിന്റെ  ഒരു  ഫോട്ടോ  എടുത്തു.

സമയം  ഡോ.ഫെർണാണ്ടസിന്റെ ഭാര്യ, ഫെമിനിസ്റ്റുകളുടെ   ആസ്ഥാന  വേഷം  എന്ന് മലയാള  സിനിമ  കല്പ്പിച്ച    സ്ലീവ് ലെസ്സ്  ബ്ലൗസും  ഇട്ടു,  പട്ടിക്കുട്ടിയെയും  കൊണ്ട്  പുറത്തിറങ്ങുകയായിരുന്നു.വൈകിട്ടു  ഇന്ന്     ചപ്പാത്തിയാണ്,കാൻഡിൽ  ലൈറ്റ് ഡിന്നറിൽ താൽപര്യം ഉണ്ടെങ്കിൽ വരുമ്പോൾ,മെഴുകുതിരി വാങ്ങി  വരണം  എന്ന്      എന്ന്  വാട്സ്ആപ്പിൽ   മെസ്സേജ്  അയച്ചപ്പോൾ   മിസ്സിസ്  ഫെർണാണ്ടസ്   ഒന്ന്  മന്ദഹസിച്ചു .

മെസ്സേജ്  വായിച്ച  ഡോ.ഫെർണാണ്ടസ്‌ ഉടനെ   മറുപടി  അയച്ചു...ചപ്പാത്തിഞാൻ  പരത്തണോ  ഡാർലിംഗ് ?

Dec 1, 2013

താണ്ടമ്മയുടെ താണ്ഡവങ്ങൾ !


മുടി ഒക്കെ  നഷ്ട്ടപ്പെട്ട്,ഗൾഫ്  ഗേറ്റിനു  വരദാനമായ ഒരു  മധ്യവയസ്കൻ വാതിൽ തുറന്നു  അകത്തുവന്നപ്പോൾ ,അൽപ്പം പണിപ്പെട്ടായാലും   ഡോക്റ്റർ ഫെർണാണ്ടസിനു ആളെ  മനസ്സിലായി.താണ്ടമ്മ എന്ന  ഫെക്  ഐഡിയിൽ  എഴുതുന്ന ബ്ലോഗ്ഗർ  പരിപ്പ് വട !
 

 
എന്തൊക്കെയുണ്ട്  വിശേഷങ്ങൾ?പെണ്ണിന്റെ പേരിലുള്ള  ബ്ലോഗ്‌ എഴുത്തൊക്കെ എങ്ങനെ പോകുന്നു ?എന്താണ്  ഇപ്പൊ  പ്രശ്നം ?
 
 
ബ്ലോഗ്‌ എഴുത്തിന്റെ കാര്യം ഒന്നും പറയണ്ട  ഡോക്റ്റർ.അന്ത്യശ്വാസം വലിക്കയല്ലേ,മലയാള ബ്ലോഗുകൾ.ഷവർമ്മ  കഴിച്ചു ആള് തട്ടിപ്പോയ  ഹോട്ടൽ പോലാ  ഇപ്പൊ ബ്ലോഗിന്റെ  അവസ്ഥ.ബ്ലോഗിൽ  ഒന്നും ഇപ്പൊ  ആളു കയറുന്നില്ല.എല്ലാവർക്കും ഫെസ് ബുക്ക്‌ മതിയല്ലോ .
 
 
അതിനു ഞാൻ എന്ത്  ചെയ്യാനാ?നുമ്മ  ഇവിടിരിക്കുന്നത്‌  മാനസിക രോഗികളെ  ചികിത്സിക്കാനാ.ഫെസ് ബുക്ക്‌ ഞരമ്പ്‌ രോഗികളെ  അല്ല! 
 
 

എന്നെ  കൈവിടരുത് ഡോക്റ്റർ.അതിഭയങ്കരമായ മാനസിക പ്രശ്നങ്ങളിൽ പെട്ട്  ഉഴലുകയാണ് ഞാൻ
"പരിപ്പുവട"  എന്ന ബ്ലോഗ്‌  ക്ലച്ചു പിടിക്കാഞ്ഞിട്ടാണല്ലോ ഞാൻ "താണ്ടമ്മയുടെ  താണ്ഡവങ്ങൾ"എന്ന ബ്ലോഗ്‌ തുടങ്ങിയതും,ബൂലോകത്ത്  ഒരു  സംഭവമായതും.പിന്നീട്  ബ്ലോഗിന്  മണ്ഡരി  .ബാധിച്ചപ്പോ,ഞാൻ അതെ പേരില് ഒരു ഫെസ് ബുക്ക്‌ അക്കൌന്റ് തുറന്നതും.ഇപ്പൊ പതിനാറായിരം ഫോലോവേർസും,സുക്കർ  സായിപ്പ്  സമ്മതിക്കാത്തത് കൊണ്ട് 5000  ഫ്രണ്ട്സും  പിന്നെ ഒരു 3500 റിക്വസ്റ്റ്  പെണ്ടിങ്ങും ഉണ്ട്.

 
 
നിങ്ങള്ക്ക്  ഇത്രയും  ആരാധകർ ഉള്ള  സ്ഥിതിക്ക്  അതിൽ  സന്തോഷിക്കയല്ലേ  ചെയ്യേണ്ടത്?അതിനു  ഒരു  മന : ശാസ്ത്രന്ജന് എന്ത് ചെയ്യാനാവും ? 
 
 
 
 
അതല്ല  ഡോക്റ്റർ..എന്നും കാലത്തേയും ഉച്ചക്കും  വൈകുന്നരവും,ഞാൻ ശുഭ ദിനം എന്നോ,ശുഭരാത്രി എന്നോ രണ്ടു വാക്ക് മാത്രം എഴുതിയാലും, അതിനൊക്കെ  മുന്നൂറും നാനൂറും ലൈക്ക് ആയിരുന്നു.മൂന്നോ നാലോ  വരി എങ്ങനെ എങ്കിലും  എഴുതിയാൽ  ലൈക്കിന്റെ കണക്കു  അറുനൂറോ എഴുനൂറോ ആകും.വല്ല സിനിമയും കണ്ടിട്ട് "ഇവനൊക്കെ  വല്ല തൂമ്പയും  എടുത്തു  കിളച്ചു കൂടെ" എന്ന്  നിരൂപണം  - അതാണല്ലോ  നമ്മുടെ  ഹൈലൈറ്റ് - എഴുതിയാൽ ലൈക്ക് ആയിരം കടക്കും.ഏതെങ്കിലും  സിനിമാ താരങ്ങളുടെയോ,വേറെ വല്ല പ്രോഫൈലിലും  ഉള്ള പെണ്ണുങ്ങളുടെ ചുണ്ടോ  കണ്ണോ അടിച്ചു മാറ്റി  ഇട്ടാൽ പിന്നെ  അന്ന് ഇൻബോക്സിൽ  മേസേജുകളുടെ  അയ്യരുകളി  ആയിരിക്കും.എന്റെ  പോസ്റ്റുകളിൽ  ആരെങ്കിലും  എന്തേലും  എതിർത്ത്  പറഞ്ഞാൽ,അന്ന്  എന്റെ  ആരാധകരായ ഞരമ്പ്‌ രോഗികൾ  അവനു പൊങ്കാലയിടും .
 
 
അതെന്തോന്നു...തിരുവന്തോരത്ത് അമ്പലത്തിൽ  ഇടുന്ന  എന്തോ  ഒന്നല്ലേ  ഈ  പൊങ്കാല?
 
 
അത് പിന്നെ ഡോക്റ്റർ,ഞങ്ങൾ  ഫെസ് ബുക്ക്‌ ജീവികളുടെ  ചില  പ്രത്യേക  വാക്കുകളാണ് പൊങ്കാല , ബെർപ്പിക്കൾ, പ്ലിംഗ് ഒക്കെ .


 
ഈ  സിനിമാക്കാരോട് താങ്കൾക്ക്   എന്താ  ഇത്ര  വെറുപ്പ്‌?സിനിമ ഇറങ്ങുന്ന ദിവസം  തന്നെ  നെഗറ്റീവ്  റിവ്യു ഒക്കെ ഇട്ടാൽ  ആ  ഒരു  വ്യവസായം  തന്നെ  നശിച്ചു പോവില്ലേ?



അത് പിന്നെ ഡോക്റ്റർ,ഞാൻ പരിപ്പുവട  എന്ന പേരില്  ബ്ലോഗ്‌ എഴുതി  തുടങ്ങിയപ്പോൾ പല  സംവിധായകരുടെയും പുറകെ കഥ  ആയിട്ടും,തിരക്കഥ  ആയിട്ടും ഒക്കെ കുറെ  നടന്നതാ. അന്ന്  അവരൊന്നും എന്നെ മൈൻഡ്  ചെയ്തില്ല. അതുകൊണ്ട്  സിനിമ  ഇറങ്ങും കഥയൊക്കെ മനസ്സിലാക്കി  ഒരു പോസ്റ്റ്‌ ഉണ്ടാകും.ആദ്യത്തെ ഷോ കഴിഞ്ഞാൽ ഉടൻ ഫെസ് ബുക്കിൽ  പടം കൂതറ  എന്ന് പറഞ്ഞു  റിവ്യു  ഇടും.പ്രതികാരം മനുഷ്യ സഹജം എന്നല്ലേ  സെയിന്റ്  ലൂസിഫര്  പോലും  പറഞ്ഞിട്ടുള്ളത് .
 

ശരി ശരി ...പ്രശ്നത്തിലേക്ക്  വരൂ .
 
 
 
എനിക്ക് എതിരാളികൾ ആയി  ഇപ്പൊ  ഒന്ന് രണ്ടു പേര്  അവതരിച്ചിട്ടുണ്ട്. ഓരോ ദിവസവും  അവർ പോസ്റ്റുകൾ എഴുത്തും.മണ്ണിന്റെ  മണമുള്ള  അടിപൊളി  പോസ്റ്റുകൾ ആയതു കൊണ്ട്  ഓരോ പോസ്റ്റിനും ആയിരവും ആയിരത്തി ഇരുനൂറും ഒക്കെ  ലൈക്കുകൾ  ആണ്.എന്റെ പോസ്റ്റിനുള്ള  ലൈക്  ഇപ്പൊ  വെറും അൻപതും  അറുപതും  ഒക്കെ ആയി കുറഞ്ഞു.എന്റെ  പരിപ്പുവട  ബ്ലോഗിന്റെ  ഗതിയാകുമോ  ഇനി  ഫെസ്ബുക്ക്‌ പ്രോഫൈലിനും  എന്ന  പേടിയാണ് എനിക്ക്  എപ്പോഴും .
 
 
 
ഈ ലൈക്കുകൾ  കൊണ്ട് എന്താണ്  ഗുണം.കാശ്  ഒന്നും  കിട്ടില്ലല്ലോ.പുഴുങ്ങി തിന്നാനും പറ്റില്ല!
 

അതല്ല ഡോക്റ്റർ,സ്ഥിരമായി  കിട്ടിക്കൊണ്ടിരുന്ന  ലൈക്കുകളും, ഹൃദയങ്ങളും,കിട്ടാതെ വന്നപ്പോൾ,എന്റെ ബി.പി കൂടി.പണ്ടേപ്പോലെ  ലൈക്ക് ഒക്കെ കിട്ടാത്തത്  ഞാൻ ഒരു ഫെക് ആയതു കൊണ്ടാണെന്ന്   വരെ  ആൾക്കാർ  പറഞ്ഞു ഉണ്ടാക്കാൻ  തുടങ്ങി.ലൈക്കുകൾ  കണ്ടില്ലെങ്കിൽ  തല കറങ്ങുന്നത് പോലെ  തോന്നും .ആളുകൾ  ചക്കരെ  എന്ന് പറഞ്ഞു മെസ്സേജ് ഇൻബോക്സിൽ  അയക്കുന്നത്  കുറഞ്ഞു.അതൊക്കെ പോട്ടെ  ഡോക്റ്റർ .എന്നും എന്റെ  താങ്ങായിരുന്ന  ഞരമ്പ്‌രോഗികള്  ഓരോരുത്തരായി  അണ്‍ ഫ്രണ്ട് ചെയ്തു പോകുന്നു.എനിക്ക്  ഇപ്പൊ  ഫെസ് ബുക്ക്‌  തുറന്നാൽ പരവേശമാണ്.ഓഫീസിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല.ആളുകളോട് ഒക്കെ  ഷൌട്ട്  ചെയ്യുന്നു.സുന്ദരികളായ പെണ്ണുങ്ങൾ   ഫ്രണ്ട്  ആയി ഉള്ളത് കൊണ്ട്,ഭാര്യയെ പണ്ടേ  ഗൗനിക്കാറില്ല.ഇനി  അവളുടെ തിരുമോന്ത  മാത്രം  കാണേണ്ടി  വരുന്ന  ഒരു  അവസ്ഥ  ചിന്തിക്കാൻ പോലും പറ്റുന്നില്ല. 

 
ഈ  പെണ്ണുങ്ങലോടൊക്കെ  വെറുതെ  ഇങ്ങനെ  ചാറ്റ്  ചെയ്യുന്നതുകൊണ്ട്  എന്ത്   സന്തോഷമാണ്  കിട്ടുന്നത്  എന്ന്  എനിക്ക്  മനസ്സിലാകുന്നില്ല .
 
 
 
എനിക്ക് ആരാധികമാർ  ഒരുപാട്  ഉണ്ട്.അവർ ചാറ്റിൽ  എന്തും എന്നോട് തുറന്നു പറയും.രഹസ്യങ്ങൾ  വരെ.അതൊക്കെ കേള്ക്കുന്നത്  തന്നെ  ഒരു സന്തോഷമാണ്.ഒരു  സുഖമാണ്.പെണ്ണ് ആണെന്ന്  വിചാരിച്ചല്ലേ  ഈ  പോത്തുകൾ  എല്ലാം പറയുന്നത്.ഈയിടെ  ഈ  സിറ്റിയിൽ തന്നെ ഉള്ള ഒരു പൊട്ടൻ  ഡോക്റ്ററുടെ  ഭാര്യ,പ്രോഫൈൽ പേര്  ക്ലിയോപാട്ര.എന്നോട് അവരുടെ  ഭര്ത്താവ് ഒരു കൊഞ്നാഡൻ ആണെന്ന് പറഞ്ഞു.പിന്നെ അവരുടെ കുറെ  രഹസ്യങ്ങളും..അയാള് എങ്ങാനും ഇതൊക്കെ അറിഞ്ഞിരുന്നെകിൽ  ഹൃദയം പൊട്ടി മരിച്ചേനെ. ഞാൻ എങ്ങാനും ഒരു  ആണ്  ആയിരുന്നെകിൽ  എന്റെ കൂടെ  ഇറങ്ങി വന്നേനെ  എന്നും പറഞ്ഞു.ഞാൻ ആണ്  ആണെന്ന് തുറന്നു പറയാൻ പറ്റില്ലല്ലോ ഇനി.
 
 
 
നിങ്ങള്ക്ക്  ഫെക് ഐഡിയിൽ,സ്ഥിരമായി  ഫെസ്ബുക്ക്‌  ഉപയോഗിക്കുന്നവരിൽ   കണ്ടു  വരുന്ന  ഒരു  രോഗമാണ്.ഞങ്ങളുടെ  ഭാഷയിൽ,ഇതിനു  നട്ടെല്ലോ  ഇല്ലായ്മ ഫെകൊമാനിയ  എന്ന് പറയും.സാരമില്ല.എല്ലാം  ശരിയാക്കാം.ഞാൻ തല്ക്കാലം കുറച്ചു മരുന്നുകള  തരാം. അത് കഴിച്ചിട്ട് ഒരാഴ്ച  കഴിഞ്ഞു  വരൂ .
 
 
താണ്ടമ്മ പോയതിനു  ശേഷം,ഡോക്റ്റർ  ഫെർണാണ്ടസ്‌  തന്റെ  "മഴുവൻ"  എന്ന പേരിലുള്ള   ഫെസ് ബുക്ക്‌  പേജ് തുറന്നു താണ്ടമ്മയുടെ പേജിൽ ചെന്ന്     ക്ലിയോപാട്ര  എന്ന  പ്രൊഫൈൽ   കണ്ടു  പിടിച്ചു.അതിലുള്ള  എല്ലാ പോസ്റ്റുകൾക്കും കുത്തിയിരുന്ന്  ലൈക്ക്  അടിച്ചു.പിന്നീട്  ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചതിന്  ശേഷം വളരെ  റൊമാന്റിക്  ആയ  ഒരു  മെസ്സേജ് കൂടി അയച്ചു പ്രതീക്ഷയോടെ  കാത്തിരുന്നു .
 

അപ്പോൾ ക്ലിനിക്കിന്റെ  മുകളിലത്തെ  നിലയിൽ ബ്യുട്ടി പാർലർ  നടത്തുന്ന മിസ്സിസ്  ഫെർണാണ്ടസിന്റെ മൊബൈലിൽ  മെസ്സേജ്  അലർട്ടു വന്നു.പുതിയ  ഫ്രണ്ട്സ് റിക്വസ്റ്റ്  കണ്ടു  പുഞ്ചിരിച്ചു കൊണ്ട്  വളരെ  ശ്രദ്ധാപൂവം   അവർ അക്സെപ്റ്റ് എന്ന  ബട്ടണ്‍ ഞെക്കി.തന്റെ പോസ്റ്റുകളിൽ എല്ലാം  പുതിയ  ആൾ  ലൈക്ക് അടിച്ചത് കണ്ടു  പുളകിതയായി .


 
ക്ലിയോപാട്ര അക്സപ്ട്ടട്  യുവർ ഫ്രണ്ട്സ് റിക്വസ്റ്റ്  എന്ന മെസ്സേജ് വായിച്ച  ഡോക്റ്റർ തുള്ളിച്ചാടി.മറുപടിയായി   ഒരു  ലവ്സൈൻ  അയച്ചു  കൊണ്ടിരിക്കവേ,മൊബൈൽ  ശബ്ദിച്ചു.നംബറിനോടൊപ്പം  തെളിഞ്ഞു വന്ന  മിസ്സിസ്  ഫെർണാണ്ടസിന്റെ  ഫോട്ടോ കണ്ടപ്പോൾ   ഡോക്റ്റർ അസഹ്യതയോടെ  പറഞ്ഞു ..

ശവം !