Jan 16, 2011

കുറ്റാരോപിതന്‍ (മാത്രമായ) അമ്പഴത്തില്‍ ജോസുകുട്ടി.


എത്രയും ബഹുമാനപ്പെട്ട മേഴ്സി ആന്റി,

ഈ കത്ത് മുഴുവന്‍ വായിക്കാതെ കീറി കളയരുതേ എന്ന് താഴ്മയായി അപേക്ഷിക്കുന്നു. ആന്റിയുടെ മോന്‍ ലാലുവിനെ പിഴപ്പിച്ചത് ഞാന്‍ ആണെന്നാണ്‌ ആന്റി വിചാരിച്ചേക്കുന്നത്. എന്നാല്‍ ഞാന്‍ ഇനി ആ ഞെട്ടിക്കുന്ന സത്യം പറയാം. എട്ടാം ക്ലാസ്സിലാ പഠിക്കുന്നെ എന്നതൊക്കെ ശരി തന്നെ,പക്ഷെ ലാലു ഒരു ബൂലോക പിഴ ആണെന്നുള്ള സത്യം.അന്ന് ലാലുവിനെ എറണാകുളം കാണിക്കാന്‍ കൊണ്ട് പോയ കാര്യം ആന്റി ഓര്‍ക്കുന്നുണ്ടാവുമല്ലോ. എറണാകുളം കാണണം, എറണാകുളം കാണണം എന്ന് ലാലു പറഞ്ഞപോള്‍ കൂട്ടുകാരനേം കൂട്ടി സ്കൂള്‍ യൂണിഫോമിന്റെ അടിയില്‍ ബനിയനും ഇട്ടുകൊണ്ട്‌ വരാന്‍ ഞാന്‍ പറഞ്ഞു എന്നതും കൂട്ടി കൊണ്ടുപോയതും നേരാണ്. ഞാന്‍ കൊണ്ടുപോയില്ലരുന്നെലും ലാലുവും കൂട്ടുകാരനും കൂടി എരനാകുളത് പോയേനെ.ഞാന്‍ ഇല്ലെങ്കിലും എറണാകുളം അവിടെ തന്നെ ഉണ്ടാവുമല്ലോ . എന്റെ കൂടെ ആയിരുന്നകൊണ്ട് മറൈന്‍ ഡ്രൈവും, നേപ്പാളി കടയും ഷിപ്പ് യാര്‍ഡും കണ്ടിട്ട് തിരിച്ചു പോന്നു. അല്ലേല്‍ സെന്റ്‌ തെരേസാസ് കോളേജിന്റെ വാതില്‍ക്കലോ അവിടത്തെ പെണ്ണുങ്ങള്‍ കാര്‍ഡും സിഡിയും മേടിക്കാന്‍ വരുന്ന പൈകൊയുടെ മുന്‍പിലോ എങ്ങാനും അവന്‍ കുടിലു കെട്ടി പാര്‍പ്പു തുടങ്ങിയേനെ.



ഒരു ദിവസം കാലത്തെ ജര്‍മന്‍ ഷെപേര്‍ഡിനെ വേണം എന്ന് പറഞ്ഞു ഒരു നൂറിന്റെ ഡോളര്‍ തന്നപ്പോള്‍ ലാലു പറഞ്ഞത് , അമ്മാച്ചന്‍ തന്നു വിട്ടതാനെന്നും രൂപ ആയിട്ടു വീട്ടില്‍ കാശൊന്നും ഇല്ലെന്നും ആയിരുന്നു.ആറായിരം സ്കൊ .ഫീറ്റ്‌ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന മേഴ്സി ആന്റിയുടെ ആങ്ങള മാണിചായാന് ഒരു പട്ടി കുട്ടിയെ വേണമെന്ന് പറഞ്ഞപ്പോള്‍ സ്വാഭാവികം എന്ന് ഞാന്‍ വിചാരിച്ചു. അമ്മാച്ചന്‍ ഡോളര്‍ ആയിട്ടെ പൈസ ആര്‍ക്കെങ്കിലും കൊടുക്കു എന്ന് ലാലു പറഞ്ഞപോള്‍ അഹങ്കാരം ഉള്ള അമേരിക്കക്കാര്‍ ഇതല്ല ഇതിനപ്പുറവും ചെയ്യുമെന്നും, പണ്ട് ഒരു ഗതിയും പരഗതിയും ഇല്ലാതെ ഇരുന്നപോള്‍ വീട്ടില്‍ ചാവാലി പട്ടി പോലും ഇല്ലാതിരുന്നവന് ഇപ്പൊ കുരപ്പിക്കാന്‍ ജര്‍മന്‍ ഷെപേര്‍ഡു തന്നെ വേണമെന്നും പറയാന്‍ സാധിച്ചത് ദൈവത്തിന്റെ ഒരു കളി എന്നെ എനിക്ക് തോന്നിയുള്ളൂ. ഡോളര്‍ മാറ്റാന്‍ ഷൌകത്തിന്റെ കടയില്‍ പരിചയപ്പെടുത്തിയതും നല്ല റേറ്റ് വാങ്ങി കൊടുത്തതും ഞാന്‍ തന്നെ. പട്ടിക്കുട്ടിയെ വാങ്ങി ഓട്ടോ പിടിച്ചു കേറ്റി വിടുവേം ചെയ്തു. എന്നാല്‍ മൂവായിരം രൂപ പട്ടിക്കുട്ടിക്ക് വില ഉണ്ട് എന്ന് അമ്മയോട് പറയണ്ട, ഇരുനൂറ്റമ്പതു രൂപയേ വില ഉള്ളു എന്ന് പറഞ്ഞ മതി എന്ന് മാണിചായന്‍ പറഞ്ഞു എന്ന് ലാലു പറഞ്ഞപോഴും ഞാന്‍ സ്വാഭാവികം എന്നെ വിചാരിച്ചുള്ളൂ. പിന്നീട് രണ്ടു പട്ടിക്കുട്ടികളെയും കൂടെ ലാലു എന്റെ കൂട്ടുകാരന്റെ കൈയില്‍ നിന്നും വാങ്ങിയപ്പോഴും ഞാന്‍ തന്നെ ആണ് ഡോളര്‍ മാറ്റി കൊടുത്തതും, എല്ലാം ശരിയാക്കി കൊടുത്തതും. പട്ടികളുടെ സംസ്ഥാന സമ്മേളനം നടത്താന്‍ ഒരു അമേരിക്കക്കാരന് താല്പര്യം ഉണ്ടെങ്കില്‍ ഞാന്‍ ആയിട്ട് അതിനു എതിര് നില്‍ക്കണ്ട എന്ന നിഷ്കളങ്കമായ ചിന്ത മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ.


ഒരു ദിവസം ലാലു പതിനായിരം രൂപ എന്റെ കൈയില്‍ കൊണ്ട് തന്നിട്ട് ഒരു പഴയ ബൈക്ക് വാങ്ങി കൊടുക്കണം എന്ന് പറഞ്ഞപോള്‍ ഞാന്‍ തന്നെ ആണ് പറഞ്ഞത് മോനെ നിനക്ക് വയസ്സ് പതിനെട്ടായില്ലല്ലോ,പിന്നെങ്ങനെയാ ലൈസെന്‍സ് ഒക്കെ എടുക്കുന്നെ എന്ന്. അപ്പോള്‍ അവന്‍ പറഞ്ഞു ലൈസെന്‍സ് ഒന്നും വേണ്ട ഇച്ചായ, ഓടിക്കാന്‍ പഠിച്ചാ മതി, പിന്നെ ഇച്ചായന്റെ പേരില്‍ വണ്ടി എടുത്താ മതി എന്നാ മാണിചായന്‍ പറഞ്ഞത്, അല്ലെങ്കില്‍ അമ്മ പിടിക്കും എന്ന്. ഇതൊക്കെ കേട്ടപോള്‍ ഇങ്ങനെ ഒരു അമ്മാച്ചനെ ദൈവം എനിക്ക് കൊണ്ടെ തന്നില്ലലോ എന്ന് എനിക്ക് തോന്നിയില്ലെലെ അതിശയമുള്ളു. എന്നിട്ടും ഞാന്‍ അവനെ പറഞ്ഞു മനസിലാക്കാന്‍ ആണ് ശ്രമിച്ചത്‌. എന്റെ സ്ഥാനത് വേറെ ആരെങ്കിലും ആയിരുന്നെകില്‍ പിറ്റേ ദിവസം വണ്ടി ഒരെണ്ണം പേരില്‍ കണ്ടേനെ. ഞാന്‍ അങ്ങനെ ചെയ്തില്ലലോ ?


പിന്നെ പിന്നെ ഡോളര്‍ മാറ്റം സ്ഥിരമായതും, ലാലു എന്നെ വിട്ടു നേരിട്ട് ഷൌകതുമായി ഇടപാട് തുടങ്ങിയതും ഞാന്‍ അറിഞ്ഞു. മാണി ചായന്റെ അലമാരയുടെ കള്ള താക്കോല്‍ ഇട്ടു തുറന്നു എന്നും ഡോളര്‍ വലിക്കുമായിരുന്നെന്നും മാണിചായന്‍ ഒരുപാട് പൈസക്കാരന്‍ ആയതു കൊണ്ട് അറിയത്തില്ല എന്നും സ്കൂള്‍ തിണ്ണയില്‍ ഇരുന്നു വണ്ടിമറിയചെടുത്തീടെ അരിഷ്ടം കുടിച്ചു പാമ്പ്‌ ആയപ്പോള്‍ ലാലു അറിയാതെ കക്കി എന്ന് എന്റെ കൂട്ടുകാരന്‍ സന്തോഷ്‌ പറഞ്ഞു.ഇതൊക്കെ അറിഞ്ഞപ്പോഴേ ഞാന്‍ ആന്റിയോട്‌ പറയാതെ ഇരുന്നത് ഞാന്‍ പറഞ്ഞാല്‍ ആന്റി വിശ്വസിക്കുമോ എന്ന് ഓര്‍ത്തിട്ടു തന്നെ ആയിരുന്നു . എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ചെറുക്കന്‍ ഇത്രേം കുരുത്തം കേട്ടവന്‍ ആണെന്ന് പറഞ്ഞാല്‍ ദൈവം തമ്പുരാന്‍ പോലും വിശ്വസിക്കുമോ. ഒരുദിവസം ലാലുവിന്റെ മുറിയില്‍ നിന്നും ഫയറിന്റെ അഞ്ചു ലക്കവും, ഇരുപതിനായിരം രൂപയും, ഒരു മാന്‍ഷന്‍ ഹൌസ് ബ്രാണ്ടിയും പിടിച്ചപ്പോഴല്ലേ മേഴ്സി ആന്റിയും മാണിചായനും ഇതൊക്കെ അറിയുന്നത്.പിടിവീണപ്പോള്‍ അവന്റെ എല്ലാ കൊള്ളരുതായ്മക്കും ഞാന്‍ ആണ് കാരണക്കാരന്‍ എന്ന് പറയാന്‍ അവനു എങ്ങനെ തോന്നി? ദൈവദോഷം പറയുന്നതിന് ഒരു അതിരൊക്കെ ഉണ്ടല്ലോ.



മേഴ്സി ആന്റി എന്റെ അമ്മച്ചിയെ വിളിച്ചു ഞാന്‍ ആണ് ലാലുവിനെ പിഴപ്പിക്കുന്നത് എന്ന് പറഞ്ഞത് കൊണ്ട് എന്നെ വീട്ടില്‍ നിന്നും ഇറക്കി വിട്ടു. ഞാനിപ്പോ ഉപ്പുതറ എന്റെ അമ്മാച്ചന്റെ വീട്ടില്‍ ആണ്. അമ്മച്ചീടെ ദേഷ്യം ഒന്നും മാറിയിട്ട് പോകാം എന്നാണ് അമ്മാച്ചന്‍ പറയുന്നേ. ഇവിടെ തോട്ടത്തില്‍ ഭയങ്കര അട്ടയാണ്.കടിച്ചാല്‍ പിന്നെ ഭയങ്കര ചൊറിച്ചിലാണ്.എന്നാല്‍ അമ്മാച്ചനെക്കാള്‍ ഭേദമാണ് അട്ട എന്ന് പറയുമ്പോള്‍ ആന്റിക്ക് ഏകദേശം എന്റെ സ്ഥിതി മനസിലായിക്കാണുമല്ലോ.


എന്നെ വീട്ടില്‍ നിന് ഇറക്കി വിട്ടതിന്റെ പിറ്റേന്ന് ലാലു ഒരു എഴുത്ത് എഴുതി വെച്ചിട്ട് കള്ള വണ്ടി കേറി പോയി എന്ന് ഞാന്‍ അറിഞ്ഞു. അവന്റെ കഴുത്തേല്‍ സ്വര്‍ണമാല ഒക്കെ ഉള്ള കൊണ്ട് അവന്‍ എങ്ങനേലും കുറെ കാലം ജീവിക്കും. കൈയിലെ കാശ് തീരുമ്പോള്‍ ലാലു തിരിച്ചു വരും. അന്ന് നേരിട്ട് ചോദിച്ചാല്‍ അവന്‍ എല്ലാം തത്ത പോലെ പറയും.കഴിഞ്ഞ ദിവസം മധുരക്ക് ടൂറു പോയ ചെറിയാനും സോബിയും അവിടെ ഏതോ ഹോട്ടലില്‍ പാത്രം കഴുകുന്ന ഒരാളെ കണ്ടപ്പോള്‍ ലാലുവിനെ പോലെ ഉണ്ട് എന്ന് കരുതി എന്തോ ചോദിച്ചപോള്‍ തമിഴില്‍ തെറി പറഞ്ഞു എന്ന് കേട്ടു. അതിന്റെ സത്യാവസ്ഥ ഒന്ന് അന്വേഷിക്കണം. തമിഴ് പഠിക്കാന്‍ മാത്രം സമയം ആയില്ലല്ലോ ലാലു പോയിട്ട്.


ഒരാള്‍ തെറ്റ് ചെയ്തതതായി കോടതി വിധിക്കും വരെ അവരെ കുറ്റാരോപിതര്‍ എന്നെ വിളിക്കാന്‍ പറ്റു എന്ന് കോട്ടയത്തും നിന്ന് ഇറങ്ങുന്ന പത്രത്തില്‍ ഉണ്ട് എന്ന് ഇവിടുത്തെ പള്ളിയിലെ അച്ചന്‍ പറഞ്ഞു. അതുകൊണ്ട് ദയവു ചെയ്തു എന്റെ അമ്മയെ കണ്ടു എല്ലാം വിശദമായി പറയുമെന്നും, എനിക്ക് ഉടനെ തന്നെ വീട്ടില്‍ തിരിച്ചു കയറാന്‍ അവസരം ഒരുക്കി തരണമെന്നും താഴ്മയായി അപേക്ഷിക്കുന്നു.

എന്ന്
കുറ്റാരോപിതന്‍ ( മാത്രമായ ) അമ്പഴത്തില്‍ ജോസ് കുട്ടി

Jan 5, 2011

സ്വപ്‌നങ്ങള്‍ സ്വര്‍ഗ്ഗകുമാരികള്‍ ആവാതിരിക്കുമ്പോള്‍.

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കവേ ആയിരുന്നു ഫോണ്‍ വന്നത്.സുഗതേട്ടന്‍ആണ്.കൃത്യമായും എല്ലാ വീകെണ്ടിലും വിളിക്കും.വിശേഷങ്ങള്‍ ചോദിക്കും.ഒരു ജ്യേഷ്ട്ട സഹോദരന്റെ സ്വാതന്ത്ര്യം എടുത്തു എന്തെങ്കിലും ഒക്കെ പറയും.അത് ചിലപോ നമുക്ക് ദഹിക്കാത്തതാവാം.ചിലപ്പോള്‍ ഇഷ്ട്ടപ്പെടുകയുംചെയ്തേക്കാം.ഏതായാലും സുഗതേട്ടന്‍ അതൊന്നും ആലോചിക്കാരില്ലായിരുന്നു.സുഗതേട്ടന്‍ പറഞ്ഞു കൊണ്ടേ ഇരിക്കും.ഉപദേശങ്ങള്‍ക്ക് യാതൊരു ക്ഷാമവും ഇല്ല സുഗതെട്ടന്.പക്ഷെ അപ്പോള്‍ സുഗതേട്ടന്‍ പറഞ്ഞ വാര്‍ത്ത കേട്ട് ഞാന്‍ ഞെട്ടിപ്പോയി..ഫിലിപ്പചായന്‍ മരിച്ചു പോയത്രേ.എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.കഴിഞ്ഞ വെള്ളിയാഴ്ച കൂടി വീട്ടില്‍ വന്നതായിരുന്നു.പെട്ടെന്ന് ആയിരുന്നത്രെ.ഫിലിപ്പച്ചന്റെ വീട്ടുകാര്‍ അറിഞ്ഞിട്ടില്ല എന്നും വിളിച്ചു പറയണമെന്ന് സുഗതേട്ടന്‍ പറഞ്ഞപ്പോള്‍ എങ്ങനെ പറയും എന്ന വിഷമത്തിലായിരുന്നു ഞാന്‍.കാരണം ഞാന്‍ ആയിരുന്നല്ലോ ഫിലിപ്പച്ചയനെ ഇവിടെ കൊണ്ടുവന്നത്.

എന്റെ ശരീരം വിയര്‍ത്തു.ഞെട്ടി ഉണര്‍ന്നപ്പോള്‍ ആയിരുന്നു അത് വെറും സ്വപ്നം ആയിരുന്നു എന്ന് മനസ്സിലായത്‌.സമയം നോക്കിയപ്പോള്‍ വെളുപ്പിനെ മൂന്നുമണി.വെളുപ്പിന് കാണുന്ന സ്വപ്നം ഫലിക്കും എന്ന് അമ്മൂമ്മ പറയാറുള്ളത് ഞാന്‍ ഓര്‍ത്തു.ഫിലിപ്പചായനെ ഒന്ന് വിളിച്ചാലോ ? അല്ലെങ്കില്‍ വേണ്ട.ഈ മൂന്നുമണിക്ക് വെറുതെ എന്തിനാ ഉറക്കം കളയുന്നത്.

ഞാന്‍ വീണ്ടും കിടന്നു.ഉറക്കം വരുന്നില്ല.ഫിലിപ്പചായന്‍ മാത്രം മനസ്സില്‍.വളരെ അധികം ബുദ്ധിമുട്ടുകള്‍ക്കിടയില്‍ നിന്നായിരുന്നു ഫിലിപ്പചായന്‍ വന്നത്.മൂന്ന് കൊച്ചു കുട്ടികള്‍. വീട്ടില്‍ ഭാര്യയും വയസ്സായ അമ്മയും അപ്പനും.നാട്ടില്‍ ഒരു പലചരക്ക് കട നടത്തി വരികയായിരുന്നു ഫിലിപ്പച്ചന്‍.നാട്ടുമ്പുറത്തെ ഒരു ചെറിയ പല ചരക്കുകടക്കാരന് എന്ത് മേല്‍ഗതി ഉണ്ടാവാന്‍.ഒരു ജീപ്പ് ഉണ്ടായിരുന്നത് ടാക്സി ഓടുന്നു.അന്നന്നത്തെ ചെലവ് അങ്ങനെ നടന്നു പോയിരുന്ന സമയത്തായിരുന്നു ഫിലിപ്പച്ചന്‍ ഗള്‍ഫില്‍ വന്നത്.ഒരു സ്ഥിര വരുമാനം ആകുമല്ലോ എന്നോര്‍ത്താണ് ഡ്രൈവര്‍ ജോലി ആയിട്ടും ഫിലിപ്പച്ചന്‍ വന്നത്.ഫിലിപ്പച്ചയാന്‍ ഇവിടെ വന്നിട്ട് വീട് ചെറുതായിട്ട് ഒന്ന് നന്നാക്കി.ഒരിക്കല്‍ അവധിക്കു പോകുകയും ചെയ്തു.വന്നിട്ട് രണ്ടു വര്ഷം തികയുന്നു.പോകുന്ന കാര്യം പറയുമ്പോള്‍ അച്ചായന്‍ ചിരിക്കും.വരട്ടെ എന്ന് മാത്രം പറയും. കൂട്ടില്‍ അടക്കപ്പെട്ട മാനുകളെ പോലെ ജീവിക്കുന്ന കുറെ മനുഷ്യര്‍.

എപ്പോഴോ ഞാന്‍ ഉറങ്ങി.വീണും ഒരു ഫോണ്‍.മൊബൈലില്‍ നോക്കിയപ്പോള്‍ ഒരു കുവൈറ്റ്‌ നമ്പര്‍.കമ്പനിയില്‍ നിന്നാണ്.അവധിക്കു വന്നാലും സ്വൈര്യം തരില്ലേ എന്നോര്‍ത്ത് ഫോണ്‍ എടുതപോള്‍ ഫോര്‍മാന്‍ ജോണ്‍ ആണ് .ഫിലിപ്പചായന്‍ മരിച്ചുവത്രേ.നാട്ടില്‍ കൊണ്ടുപോകുന്ന കാര്യം എങ്ങനെ എന്ന് ചോദിക്കുന്നു.ഇവിടെ എല്ലാം ചെയ്യാന്‍ ഇപ്പൊ ആരും ഇല്ല.കുമാരേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഒന്നും അറിയേണ്ടായിരുന്നു എന്ന് ജോണ്‍ പറഞ്ഞു.ഫിലിപ്പച്ചായന്റെ വീട്ടില്‍ അറിയിച്ചോ എന്ന് ചോദിച്ചപോള്‍ ഇല്ല എന്നുത്തരം .അതും കുമാരേട്ടന്റെ ചുമതല.ഫിലിപ്പച്ചായന്റെ വീട്ടില്‍ വിവരം പറയാന്‍ ബുദ്ധിമുട്ടായിരുന്നു.പക്ഷെ പറയാതെ ഇരിക്കുന്നതെങ്ങനെ.ഫോണ്‍ വിളിച്ചു വിവരം പറയുമ്പോള്‍ അപ്പുറത്തുനിന്നും പതം പറഞ്ഞു കരയുന്ന ത്രേസ്യാമ്മ ചേടത്തി.ഇതിനാണോ കുവൈറ്റില്‍ കൊണ്ടുപോയത് എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിഞ്ഞില്ല.എനിക്ക് കരയാന്‍ തോന്നി.ഫിലിപ്പച്ചനുമായി അത്രയടുത്ത ബന്ധം ആയിരുന്നു ചെറുപ്പം മുതലേ.ഒരേ ഗ്രാമത്തില്‍ ഉള്ളയാള്‍.ഫിലിപ്പച്ചയന്റെ അനുജന്‍ സമപ്രായക്കാരന്‍ആയിരുന്നെങ്കിലും ഞാനും ഫിലിപ്പച്ചായനുമായിരുന്നു വളരെ അടുത്ത കൂട്ടുകാര്‍ .

പൊട്ടി കരയുകയായിരുന്നു ഞാന്‍.കുലുക്കി ഉള്ള വിളി കേട്ടാണ് ഞാന്‍ ഉണര്‍ന്നത്.ഭാര്യയും മകളും എന്താ എന്താ എന്ന് ചോദിക്കുന്നു.ഞാന്‍ ഒരു സ്വപനം കണ്ടു എന്ന് മാത്രം പറഞ്ഞു.നോക്കിയപ്പോള്‍ മണി ആറ്.വെറും മൂന്ന് മണിക്കൂറില്‍ താഴെഉള്ള സമയത്തിനിടയില്‍ ഒരാളെ പറ്റി രണ്ടു സ്വപ്നമോ?.

ഫോണ്‍ എടുത്തു ഉടനെ ഫിലിപ്പചായനെ വിളിക്കാതിരിക്കാന്‍ കഴിഞ്ഞില്ല .ആദ്യത്തെ ബെല്ലിനു തന്നെ ഫിലിപ്പച്ചയന്റെ ഉദ്വേഗം നിറഞ്ഞ ചോദ്യം.എന്താ കുമാരാ..ഈ നേരത്ത്.അതെ,പ്രവാസിക്ക് അസമയങ്ങളില്‍ വരുന്ന ഫോണ്‍ കോളുകളെ പേടിയാണല്ലോ.ഫിലിപ്പച്ചയനോട് ഒന്നും പറഞ്ഞില്ല. ഒന്നുമില്ല,വെറുതെ വിളിച്ചതാ എന്ന് പറഞ്ഞിട്ടും ഫിലിപ്പചായന്‍ എന്താ, എന്താ പ്രശ്നം എന്ന് ചോദിച്ചു കൊണ്ടിരുന്നു

കാലത്തേ സാധാരണയായി നടത്തുന്ന പ്രാര്‍ത്ഥനയില്‍ അന്ന് ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ .ഫിലിപ്പചായനെ കാത്തോളണമേ.ആരോരും ഇല്ലാത്ത ആ കുടുംബത്തിന്റെ അത്താണി നഷ്ട്ടപ്പെടുതരുതെ എന്ന്.അതുപോലെ തന്നെ ഈ സ്വപ്നം പരിചയത്തില്‍ ഉള്ള ആര്‍ക്കും ഫലിക്കാന്‍ ഇടവരുത്തരുതേ എന്നും. മരണം എപ്പോഴും നഷ്ടത്തിന്റെ കണക്കുകള്‍ മാത്രമേ പറയുന്നുള്ളുവല്ലോ.

ഓഫീസില്‍ ചെന്നിട്ടും ഫിലിപ്പചായന്റെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല.ത്രേസ്യാമ്മ ചേച്ചിയുടെ കരച്ചിലും.വീട്ടിലേക്കു വിളിക്കണം എന്ന് തോന്നി.അമ്മയുടെ സ്വരം കേള്‍ക്കും വരെ എന്തോ ഭയാശങ്കകള്‍.ഫിലിപ്പചായന്റെ വീട്ടുകാരുടെയും ക്ഷേമം അന്വേഷിച്ചു.പരിചയക്കാരും, അയല്‍വാസികളും എല്ലാം സുഖം എന്ന വാര്‍ത്ത കേള്‍ക്കുന്ന വരെ മനസില്‍ ആധി ആയിരുന്നു.വീണ്ടും വിളിക്കാം എന്ന് പറഞ്ഞു ഫോണ്‍ വെക്കുമ്പോഴും മനസ്സില്‍ എവിടെയോ എന്തോ നടക്കാന്‍ പോകുന്ന പോലെ ഒരു തോന്നല്‍.

ഓഫീസിലെ തിരക്കുകള്‍ക്കിടയില്‍ ഒരു ദിവസം കൂടി പെട്ടെന്ന് കഴിഞ്ഞു. വീട്ടില്‍ എത്തി കുട്ടികളോടൊപ്പം കുറെ നേരം.വീണ്ടും അടുത്ത ദിവസത്തേക്കുള്ള ഒരുക്കങ്ങള്‍ .ദിവസങ്ങള്‍ ഇവിടെ പെട്ടെന്ന് കഴിയുന്നു.മാസങ്ങളും.

കാലത്തേ നേരത്തെ എഴുന്നേല്‍ക്കാന്‍ വേണ്ടി വേഗം കിടന്നുറങ്ങാന്‍ കുട്ടികളോട് പറയുമ്പോഴും മനസ്സില്‍ ഫിലിപ്പചായന്‍ ആയിരുന്നു.പിന്നെ ഇന്നത്തെ രാത്രിയും കടന്നു വന്നേക്കാവുന്ന സ്വപ്നങ്ങളെ കുറിച്ചുള്ള വേവലാതിയും.സ്വപ്‌നങ്ങള്‍ സ്വര്‍ഗ്ഗകുമാരികള്‍ ആണെന്ന് എഴുതിയത് ആരാണ് ?