Showing posts with label രാഷ്ട്രീയം. Show all posts
Showing posts with label രാഷ്ട്രീയം. Show all posts

Dec 2, 2015

അജ്ഞാതന് ഒരു മറുപടി

അണ്ണന്  മോൻ എഴുതിയ  കത്ത്  വായിച്ചു ..ചില  ഭാഗങ്ങൾ  വായിച്ചു  ചിരിച്ചു  തല കുത്തി പോയി  കേട്ടോ.നല്ല  ശൈലി. പക്ഷെ  പാർട്ടി പത്രം  മാത്രം   വായിച്ചും  പാർട്ടി ചാനൽ  മാത്രം  കണ്ടും   പാർട്ടി  സൂക്തങ്ങൾ മാത്രം ശ്രവിച്ചും   ജീവിച്ചാൽ പോരാ.ലോകത്ത് നടക്കുന്ന  കുറച്ചു  കാര്യങ്ങൾ  അറിയാതെ പോകുന്നതിന്റെ  ഒരു  കുറവുണ്ട്.പൊട്ടക്കിണറിന്റെ   പുറത്തു  അതിവിശാലമായ  ഒരു ലോകമുണ്ട്.സാരമില്ല മ്വാനെ .അജ്ഞത  ഒരു  കുറ്റമല്ല .
 
 
അണ്ണൻ ഒരുപാട് യാത്ര  നടത്തുന്നതിനാണല്ലൊ മോന് കെറുവ്.അണ്ണൻ കൊതി കൊണ്ട് യാത്ര  നടത്തുന്നതല്ല.രാജ്യത്തിന്  വേണ്ടി  തന്നെ  ആണ്  പോകുന്നത്.പോയിട്ട് വരുമ്പോൾ കുറെ  എഫ്  ഡി ഐ  കൊണ്ട് വരുന്നുണ്ട്.അത്  മറ്റേ  അമ്മാവൻ കൊണ്ടുവന്നതിനെക്കാളും   മെച്ചമാണ്.ഒന്നും  രണ്ടുമല്ല.നൂറുകണക്കിന്  കോടികളാണ്.പക്ഷെ  മോശം പറയരുത് കേട്ടോ!പത്തു  വർഷം കൊണ്ട് അമ്മായി &കമ്പനി  കൊണ്ടുപോയ  കോടികളുടെ  അത്രയും വരില്ല!തറവാട്  നാഥനില്ലാതെ   കിടക്കുന്നു  എന്ന് പറഞ്ഞല്ലോ? അണ്ണൻ  എവിടെ ഇരുന്നാലും  ഇവിടുത്തെ  കാര്യങ്ങൾ  നേരാംവണ്ണം  നടക്കും. പണ്ട് അമ്മാവൻ ഇവിടുണ്ടായിട്ടും  പിൻസീറ്റിൽ  അമ്മായി  അല്ലെ  ഇരുന്നു  കാര്യങ്ങൾ  നടത്തിയിരുന്നത് ..അതിലും  ഭേദമാണ്!
 
 
പിന്നെ  സെൽഫി.അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ട്ടം.അമ്മാവൻ പോയിരുന്ന    സമയത്ത്  സെൽഫി  ഇല്ലായിരുന്നു.അത്രേ ഉള്ളു.പിന്നെ  കേരളത്തിൽ  ഏറ്റവും  നന്നായി  ഇംഗ്ലീഷ്  സംസാരിക്കുന്ന  ഒരു  അമ്മായി കഴിഞ്ഞ  ദിവസം 60000 വിലയുള്ള ഒരു  ഫോണിൽ  സെൽഫി  എടുക്കുന്നത് അസൂയക്കാര് പോസ്റ്റ്‌  ചെയ്തിരുന്നു..അതൊന്നും മോൻ കാര്യാക്കണ്ട.മൊയലാളിത്തം     എന്നൊക്കെ  ആക്ഷേപിക്കുമെങ്കിലും  ഇപ്പോൾ  മൊയലാളിമാരല്ലേ  മോന്റെ  ആളുകൾക്ക് എല്ലാം !
 
 
ഇവിടെ  ആളോൾക്ക്  സമാധാനമായി  ജീവിക്കാനുള്ള  എല്ലാ  ചുറ്റുപാടും ഉണ്ട് .അതില്ലാ  എന്ന് വിലപിക്കുന്നവർക്ക്  അത്  കിട്ടുന്ന  സ്ഥലത്തേക്ക് പോകാൻ  ഉള്ള  എല്ലാ  സ്വാതന്ത്ര്യവും ഉണ്ട്.പിന്നെ  അങ്കിളും  ചിറ്റയും. അത്  വിവരക്കേട്  ആണ്  എന്ന്  കരുതി  ക്ഷമി.ഇതുപോലെ  വിവരക്കേട്  മ്മടെ  പാർട്ടിയിൽ   ഒരു  മ്യാമൻ  പറഞ്ഞല്ലോ.മേമനെ  തൂക്കി കൊന്നപ്പോ.എല്ലാ കൂട്ടത്തിലും  കുറെ  വിവരം  ഇല്ലാത്തവർ ഉണ്ടാവും മോനെ!ഒരു കൈയിലെ  അഞ്ചു  വിരലും  ഒരുപോലെ  ഇരിക്കുമോ!പിന്നെ  മൂവാറ്റുപുഴ  പേഴക്കാപള്ളിയിൽ  തെരുവ്നായ ശല്യം ഉണ്ട്  എന്ന് കരുതി കേരളത്തിൽ  താമസിക്കാൻ പ്യാടി  തോന്നുന്നു  എന്ന്  ആരെങ്കിലും പറഞ്ഞു  കളഞ്ഞാൽ  അത്  വിവരക്കെടല്ലേ  മ്വാനെ ?
 
 
അണ്ണന്   അയ്മ്പതും  അമ്മായിക്കും പതിനാറും  കിട്ടിയല്ലോ.അതവിടെ   നില്ക്കട്ടെ .മ്മക്ക്  എന്ത്  കിട്ടി എന്ന് കൂടി  മോൻ ഇടയ്ക്കു  ആലോചിക്കുന്നത്  നന്നായിരിക്കും.വംഗദേശത്തെ  കാര്യം  ഒരു  തീരുമാനം  ആയിട്ടു  കുറെ ആയല്ലോ .നമ്മുടെ  നാട്ടിലും  സ്ഥിതി  വളരെ മോശമാണ് ..കാർന്നോരുടെ  കാലം  വരെ ഒക്കെ ഇങ്ങനെ  തട്ടി മുട്ടി പോകാം .  അത് കഴിഞ്ഞാൽ  പിന്നെ  അഖിലെന്ത്യാ   എന്നൊക്കെ പറയുമ്പോൾ  നാക്ക് ഉളുക്കരുത് ! 
 
 
ഏട്ത്തിക്ക്  ഒരു  സങ്കടവും ഇല്ല ..അഭിമാനം മാത്രമേ ഉള്ളു.അണ്ണൻ  ലോകം മുഴുവൻ  വാഴ്ത്തുന്ന    ആളായതിൽ. ചെറുപ്പ കാലം മുതൽ  ഈ  കാണായ  കാലം മുയ്മൻ ഏട്ത്തി   ഒറ്റയ്ക്ക്  ജീവിച്ചില്ലേ.അന്നൊന്നും  ആരും  അന്വേഷിക്കാൻ  ഉണ്ടായിരുന്നില്ലല്ലോ.മക്കള്  ചെന്ന്  ചുംബന  സമരക്കാര്ക്ക്  എതിരെ  ജയിലിൽ  വല്ല  മനുഷ്യാവകാശലംഘനമോ    മറ്റോ  നടക്കുന്നുണ്ടോ  എന്ന് പരിശോധിക്ക്.അല്ല  അത് അങ്ങനെ  ആണല്ലോ!സാധാരണയായി  രാഷ്ട്രീയ   കൊലപാതകത്തിൽ  മരിക്കുന്ന   ആളിന്റെ  വീട്ടുകാരുടെ  മനുഷ്യാവകാശത്തെക്കാൾ  വലുതാണല്ലോ  അതേ കേസിൽ പെട്ട്  ജയിലിൽ  കിടക്കുന്നവരുടെ  മനുഷ്യാവകാശങ്ങൾ !
 
 
അണ്ണൻ  മ്മടെ  അദാനി  ചേട്ടനും    അംബാനി  ചേട്ടനും  കാലത്തേ മുതൽ  ഖജനാവ്  തുറന്നു  കാശു  കൊടുത്തു കൊണ്ട്  ഇരിക്കയാണ് എന്നാണു  ചിലരുടെ  വിചാരം.അവരു  കച്ചവടം  ചെയ്തു  കായി  ഉണ്ടാക്കുന്നത്‌  അവരുടെ  കഴിവ്. അവിഹിതമായി  എന്തെങ്കിലും  കൊടുത്തു  എന്ന്  മ്വാന്  അറിവുണ്ടെങ്കിൽ  അതിനെതിരെ  കേസ്  കൊടുത്താട്ടെ.ഇവിടുത്തെ  ജനങ്ങളു  കൂടെ  നിൽക്കും .
 
 
ബ്ബ.ബ്ബ.ബ്ബാ   എന്ന് പറഞ്ഞു  കളിയാക്കണ്ടാ.ചിലപ്പോ  ആള് അഞ്ചു  വർഷം കൂടി  ഭരിച്ചു  കളയും.കുറച്ചൊക്കെ  കട്ട്  തിന്നുന്നുടെങ്കിലും  ആളോൾക്ക്  കുറെ  കാര്യങ്ങൾ ഒക്കെ  ചെയ്തു  കൊടുക്കുന്നുണ്ട് എന്ന് സമ്മതിച്ചേ  പറ്റൂ.അല്ല  അത്  മ്വാന്റെ പാർട്ടി കൂടി  സമ്മതിച്ചിട്ടാന്നു   ആർക്കാണ്  അറിയാത്തത്! കൊച്ചു പുള്ളാര്  വരെ  ഇപ്പൊ  സാറ്റ്   കളി  ഒക്കെ  നിരത്തി  അട്ജസ്റ്മെന്റ്റ് കളി ഒക്കെയാ  കളിക്കണേ  എന്ന് കേൾക്കുന്നു.
 
 
അമ്മായിയുടെ മോൻ പപ്പൂനെ  അങ്ങനെ കളിയാക്കണ്ട.പണ്ട് അമ്മായീന്റെ  കൈകൾക്ക്  ശക്തി പകർന്ന  ചരിത്രം ഉണ്ടല്ലോ!അന്ന്  ആണവക്കരാർ  പായസം  വെച്ചപ്പോ  മധുരം കുറഞ്ഞു പോയീന്നൊക്കെ മുടന്തൻ ന്യായം  പറഞ്ഞു പിണങ്ങി പോന്ന കൊണ്ടല്ലേ.അല്ലെങ്കിൽ  ഇപ്പൊ  കൊടി വെച്ച  കാറ്   മ്മടെ  ആളോൾക്കും    ഉണ്ടായേനെ!ഇനീപ്പോ  കേന്ദ്രം ഭരിക്കാം  എന്നൊക്കെ  സ്വപ്നത്തിൽ പോലും കാണണ്ട.ആയിരം  രൂപേടെ  ഫുള്ളിനു  മുപ്പതു  രൂപ  ഷെയർ  ഇട്ടാൽ  (ശൈലിക്ക്  കടപ്പാട്) അച്ചാറിന്റെ  കാര്യം  പോലും  തീരുമാനിക്കാൻ പറ്റില്ല  പിന്നാ ..
 
 
 
സുഷമ ഏടത്തിയെ കുറിച്ച്  നാട്ടിലിരിക്കുന്നവർക്ക്  വലിയ  അഭിപ്രായം ഒന്നുമില്ലെങ്കിലും,  പ്രവാസികള്ക്ക് വലിയ  കാര്യമാ  കേട്ടോ മ്വാനെ . മ്മടെ  ആളോൾക്ക് ഏതെങ്കിലും  ഒരു  വിഷമം ഏതെങ്കിലും   രാജ്യത്ത്  പ്രവാസിക്ക്  ഉണ്ടായാൽ  അതിൽ ഇടപെടുകയും  കാര്യം  നടത്തുകയും  ചെയ്യാനുള്ള  ത്രാണി  ഉള്ള  ആളാണ്‌.പണ്ട്  നമുക്ക് ഒരു കോട്ട്  മന്ത്രി  ഉണ്ടായിരുന്നല്ലോ.വെടിക്കെട്ട്‌  കാണാനും  മച്ചാൻമാരെ    കാണാനും   മാത്രം  ഗൾഫിൽ  വന്നിരുന്ന  അങ്ങേരു  ഒരു  ലേബർ   ക്യാമ്പ് പോലും   കണ്ടിട്ടില്ലായിരുന്നു.( മന്ത്രിജിക്ക് കൊച്ചുതോമയുടെ തുറന്ന കത്ത്  
എന്ന പഴയ  പോസ്റ്റ്‌  ഈ  അവസരത്തിൽ  സ്മരിക്കാം) അങ്ങേരുടെ പേര്   കേൾക്കുമ്പോൾ  പ്രവാസി  ഇപ്പോഴും  "സ്നേഹം" കൊണ്ട്  കണ്ണ് പൊട്ടുന്ന  തെറി  വിളിക്കും.  ആസ്ഥിതി ഒക്കെ  മാറി.ഇപ്പോൾ  നമുക്ക് ഒരു  മന്ത്രി  ഉണ്ട്  എന്ന് മനസ്സിലാകുന്ന  രീതി ഒക്കെ  ആയി .
 
 
 
 
നാട്ടിലെ കാര്യം ഓർത്തു  മ്വാൻ  ബേജാർ  ആവണ്ടാ.കാര്യങ്ങൾ  എല്ലാം  ശരിയായ  ദിശയിലേക്കാണ് പോകുന്നത് ..ജി ഡി പി  7.7 % ആയി .അഴിമതി ഒന്നര വർഷമായി പൊടിപോലും ഇല്ല  കണ്ടുപിടിക്കാൻ. മരുന്നിനു  ഒരു  എംപി പോലും ഇല്ലാത്ത  കേരളത്തിന്‌  വേണ്ടി ഗവർമെന്റ്റ് ഒരുപാട്  കാര്യങ്ങൾ  ചെയ്യുന്നു.ഒരുപാട് പദ്ധതികൾ  സർക്കാർ  കൊണ്ട് വരുന്നുണ്ട് .പലതും  നമ്മൾ  അറിയുന്നില്ല  എന്ന്  മാത്രം.കാരണം  കുറെ  പത്രക്കാർ  സാറുമ്മാർക്കു  സർക്കാർ  ചിലവിൽ    എസ്കര്ഷന്  പോകാൻ പറ്റാത്തതിന്റെ  കലിപ്പ്  അവര്  ശരിക്ക്  തീര്ക്കുന്നുണ്ട് . പക്ഷെ  എന്നും എല്ലാവരെയും  പറ്റിക്കാൻ  ആവില്ലല്ലോ !
 
 
സർട്ടിഫിക്കറ്റ്    ഒക്കെ  അവിടെ  നില്ക്കട്ടെ  ..പത്താം ക്ലാസ് പാസാകാത്തവർ  ഇവിടെ  ഭരിച്ചിട്ടില്ലേ.ഇനി ഭരിക്കാൻ കോട്ട്  തയ്പിച്ചു    വെച്ചിട്ടുമുണ്ടല്ലോ.ചേച്ചി    ഉള്ളത്   വെച്ച്   ഭരിക്കെട്ടെന്നു .ചേച്ചി  മൂലം  പാലക്കാട്  ഐ .ഐ.ടി  വന്നില്ലേ.ബീഫ്കറി  വെക്കുന്നവർക്ക്‌  ഇല്ലാ  എങ്കിലും  മ്വാനെ പോലെ ഉള്ളവർക്ക് സ്മരണ  വേണം  സ്മരണ.അഞ്ചു  വർഷത്തെക്കല്ലേ   കസേര   എല്പ്പിചെക്കണേ ?അഞ്ചു  വർഷം  കഴിഞ്ഞു  വീണ്ടും  വരുമ്പോ    മ്വാൻ  കഴിഞ്ഞ  തവണ കുത്തിയത് പോലെ ഒന്ന് കൂടി  ആഞ്ഞു  കുത്തണം.എന്നിട്ട്  വീണ്ടും  ഇതേപോലെ  കത്ത്  എഴുതണം.അപ്പൊ പറഞ്ഞപോലെ .രാത്രിയിൽ  യാത്രയില്ല.
 
ശുഭ രാത്രി !

Apr 2, 2015

എക്സ് മന്ത്രിജിക്ക് കൊച്ചുതോമയുടെ പിന്തുണ

 അങ്ങ്  വീണ്ടും  രാജ്യസഭയിലേക്ക് മത്സരിക്കുന്നതിൽ  സോഷ്യൽ സർക്കിളിൽ  വലിയ  അലമ്പാണ്‌  എന്ന് കേട്ടു.  ഒരു ഇന്റർനെറ്റ്‌  കണക്ഷൻ ഉണ്ട്  എങ്കിൽ ആർക്കും     ആരുടെയും   തന്തക്കും  വിളിക്കാം  എന്നതിനുള്ള  അവകാശം ആണല്ലോ   കഴിഞ്ഞയാഴ്ച  നമുക്ക്  ലഭിച്ചിരിക്കുന്നത്. കാലത്തെ  ഫെസ് ബുക്ക്‌ തുറന്നു ,ഇന്ന്   ആരുടെ നെഞ്ചത്ത്‌  കയറാം  എന്നുള്ള  വേവലാതിയിൽ  നില്ക്കുന്ന  ശരാശരി  മലയാളി  താങ്കളെ  തെറി  വിളിക്കുന്നതിൽ  അല്ഭുതപ്പെടെണ്ടതില്ല .
 
 
62 ദിവസം  രാജ്യ സഭ  സമ്മേളിച്ചിട്ടും     ഒരു  ചോദ്യം പോലും ഉന്നയിച്ചില്ല   എന്നതാണല്ലോ  താങ്കളുടെ പേരിൽ ഉള്ള  പ്രധാന  ആരോപണം . ഇത് കേട്ടാൽ  തോന്നും    ചോദ്യം  ചോദിക്കാനാണ്  ആളുകൾ  രാജ്യസഭയിലേക്ക് പോകുന്നത്  എന്ന്. ഇനി ചോദ്യത്തിനുള്ള ഉത്തരം  കിട്ടിയാൽ  അത് പുഴുങ്ങി  ജനത്തിന്  കൊടുക്കാൻ പറ്റുമോ  എന്ന്  പൂവർ  കണ്ട്രി  ഫെലോസ് ചിന്തിക്കുന്നില്ലല്ലോ..ശൂന്യവേളയിൽ     പോലും  ഒരു ഇടപെടൽ     നടത്തിയില്ല    എന്നാണു   മറ്റൊരു   ആരോപണം.ശൂന്യവേള എന്നത്   ശൂന്യമായ   മനസ്സുമായി   ഇരിക്കുക   എന്നതാണെന്ന്  എന്താണ്  ഇവർ   മനസ്സിലാക്കാത്തത്‌. 
 
 
നേരായ  വഴിയിലൂടെ   എത്താൻ കഴിയാത്തവർ  ആണല്ലോ   രാജ്യസഭയിലേക്ക്  വളഞ്ഞ  വഴിയിൽ  എത്തി  ചേരുന്നത്  എന്ന്  ആർക്കാണ്  അറിയാത്തത്.ഏതെങ്കിലും   സീറ്റിൽ  നിന്നാൽ  കെട്ടി വെച്ച പണം പോലും  കിട്ടില്ല  എന്നുറപ്പുള്ളവർ  ആണല്ലോ  ഈ പിൻവാതിൽ പ്രവേശനക്കാർ.ജനം   ഒരിക്കൽ    ജയിപ്പിച്ചു    വിട്ടാൽ    പിന്നെ    അവർക്ക്    തോന്നിയവർ   വോട്ടു   ചെയ്യണം  എന്നതാണല്ലോ   നമ്മുടെ   എം.എൽ.എ  മാരുടെ     ധർമ്മം.
  

മന്ത്രി  ആയിരുന്നിട്ടു താങ്കൾ ഒന്നും  ചെയ്തില്ല  എന്നാണു മറ്റൊരാരോപണം.പ്രവാസികളുടെ  ഇടയിൽ  താങ്കൾക്കുള്ള  നിലയും  വിലയും  അറിയാത്തവർ  ആണ്  ഈ  ആരോപണം ഉന്നയികുന്നത്..മൂട്ട,ഫ്ലൈറ്റ്, എന്നിവ     കഴിഞ്ഞാൽ        ഗൾഫുകാരുടെ       ശത്രു       താങ്കൾ  ആണെന്ന്      ഈയിടെ     പലരും   പരിഹസിച്ചു   കേട്ടിട്ടുണ്ട്.അതൊന്നും    താങ്കൾ  കാര്യമാക്കേണ്ട. ഗൾഫിൽ  ഉള്ളവരുടെ    ചിരകാല  സ്വപ്നമായ ശ്മശാനം    ഒരു യാഥാർത്ഥ്യം  ആക്കിയത്  ആരാണ്?മരിച്ചു  കഴിഞ്ഞാൽ എന്ത്  ചെയ്യും   എന്നതാണല്ലോ  പ്രവാസികളുടെ    ഏറ്റവും  വലിയ പ്രശ്നം. ആ   പ്രശ്നത്തിനു  ഒരു തീരുമാനം ഉണ്ടാക്കിയ  മന്ത്രിജിയെ  ഗൾഫുകാർ  എങ്ങനെ  മറക്കും." നിന്റെ  മരണം  നിന്റെ  ഓർമ്മയിൽ  എന്നും  ഉണ്ടായിരിക്കും"എന്നാണല്ലോ  മരണത്തെ പറ്റി    പുണ്യ പുരാണ  ചിത്രമായ  ഗ്യാംഗ്സ്റ്റർ   പോലും പറയുന്നത്.  
 
 
പന്ത്രണ്ടു  വർഷം  രാജ്യ സഭയിൽ  ഇരുന്നിട്ട്  കേരളത്തിന്‌ എന്ത് തേങ്ങ  കിട്ടി  എന്നാണ്  ആളുകൾ  ചോദിക്കുന്നത്.ഇതിലപ്പുറം  ജനങ്ങളെ   സേവിച്ചവർ  ജനത്തിന്  എന്ത് കൊടുത്തു  എന്നാണു  എനിക്ക്  തിരിച്ചു  ചോദിക്കാനുള്ളത്. സ്വന്തം  ഗവന്മേന്റ്റ് ഭരിച്ചപ്പോൾ പോലും  ജനങ്ങൾക്ക്‌  വേണ്ടി  ഒന്നും  ചെയ്യാൻ പറ്റാത്തയാൾ  പ്രതിപക്ഷത്തിരുന്നു  എന്ത്  ചെയ്യാൻ  പറ്റും  എന്ന്  എന്താണ്  ഇവർ  മനസ്സിലാക്കാത്തത്.അല്ലെങ്കിൽ   റബ്ബർ  വിലയിടിഞ്ഞതിനു   ഒരു   രാജ്യസഭാംഗത്തിന്     എന്ത്   ചെയ്യാനാവും ?റബ്ബറിന്റെ   വില   കൂടിയിരുന്നപ്പോൾ   റബർ   വിറ്റ്  നേരെ  പോയി   ഔഡിയും  ബി.എം ഡബ്ലിയുവും   ഒക്കെ  വാങ്ങിയവർക്കൊക്കെ   ഇത്   തന്നെ    വരണം  .
 
 
ജനങ്ങളെ  സേവിക്കണം  എന്നുള്ള  അദമ്യമായ  ആഗ്രഹം  ഒരു തെറ്റല്ല.താങ്കളെ പോലെ ഉള്ള  നിരുപകാരികൾ  അത്   ജീവിതാവസാനം വരെ ചെയ്യണം  എന്നാണു ഒരു എളിയ  ആരാധകൻ  ആയ  എന്റെ  ആഗ്രഹം.കാരണം താങ്കളുടെ  സ്ഥാനത്  മറ്റൊരു  വന്ദ്യവയോധികൻ  വന്നാലും,  കേരളത്തിന്റെ  സ്ഥിതി  ഇങ്ങനെ ഒക്കെ  തന്നെ  ആകും  എന്ന് അറിയാവുന്നത് കൊണ്ടും, വിപ്ലവ പാർട്ടിക്കാരെ പോലെ  ചെറുപ്പക്കാരെ നിർത്തുന്ന പരിപാടി  അമ്മായിപ്പാർട്ടിക്ക്    ഇല്ല എന്നറിയാവുന്നതു കൊണ്ടും   അതിൽ  വലിയ  അത്ഭുതം ഇല്ല.ഒരു സാധാരണ പ്രവർത്തകൻ ആയും  ജനസേവനം   ചെയ്യാം  എന്ന് പറയുന്നവർ,  കോട്ടും  ഇട്ടു  മഫ്ലറും ചുറ്റി  ദൽഹി - ഗൾഫു ഷട്ടിൽ 
അടിച്ചിരുന്ന    ഒരു  പാവം  എക്സ് മന്ത്രിയുടെ  വികാരം  കൂടി  മനസ്സിലാക്കേണ്ടേ .
 
 
ഏതായാലും     താങ്കളുടെ  നല്ല     സമയത്ത്    തന്നെ  ആണ്  തിരഞ്ഞെടുപ്പ്    വന്നിരിക്കുന്നത്    കേരളത്തിൽ   എല്ലാവരും   ബാർ,കോഴ    എന്നീ   പുലിവാലിൽ   ഒക്കെ പിടിച്ചു   കിടക്കുമ്പോൾ    സീറ്റിനായി     വലിയ  ബുദ്ധിമുട്ട്   ഒന്നും   ഉണ്ടാവില്ല . താങ്കൾക്കു   വേണ്ടി  കീജയ്   വിളിക്കാൻ    വലിയ ഒരു  അനുയായീ   വൃന്ദം  ഉണ്ട്  എന്നാണു  ഞാൻ  മനസ്സിലാക്കുന്നത്. ചാനലിൽ  ചർച്ചപ്പണി   മാത്രം   ചെയ്തു   ജനസേവനം   നടത്തുന്ന     സിജൊ   മറയിലിനെ    പോലെ   ഉള്ള  ആളുകൾ    പിന്തുണക്കുമ്പോൾ  പിന്നെ   എന്ത്  പേടിക്കാൻ .സിജൊ  വരുമ്പോൾ  ചാനൽ  മാറ്റും   എന്ന് അയാളോട്     അസൂയ   ഉള്ള പലരും  പറയാറുണ്ട്‌.പക്ഷെ   ഔസേപ്പ്  കൂവക്കനെ  പോലെ  ഉള്ളവരെ   വെച്ച്    നോക്കുമ്പോൾ   ആണ്  നമ്മൾ   അയാളുടെ  വില   മനസ്സിലാക്കുന്നത്‌.
 
 
യമനിൽ കുടുങ്ങിയവരെ  രക്ഷിക്കാൻ  ഏതോ മന്ത്രി  പോയീന്നും, താങ്കൾ   ആയിരുന്നപ്പോൾ  അങ്ങനെ  ഒന്നും ഉണ്ടായിരുന്നില്ല  എന്നും ചിലർ  പറയുന്നുണ്ട്.താങ്കളെ  കുറ്റം പറയുന്നവർ  ഒരു  ഹർത്താൽ  നടത്തുന്ന  സ്ഥലത്ത് പോലും പോകാത്തവർ  ആണെന്നെ  എനിക്ക് പറയാനുള്ളൂ .
 
 
ജനപ്രതിനിധികളെ    തിരിച്ചു   വിളിക്കാൻ   നിയമം  അനുവദിക്കാതിടത്തോളം  കാലം, താങ്കൾക്ക്  വോട്ടു  ചെയ്തത്  ആരൊക്കെ   എന്ന്  വെളിയിൽ   വരാത്തിടത്തോളം  കാലം   താങ്കൾക്ക്   ഡൽഹിയിൽ   സ്വസ്ഥമായി   ഇരിക്കാം.താങ്കളെ  ഭള്ളു  പറയുന്ന   സ്ഥാനമോഹികൾക്ക്  സോളാർ   ദേവീ     ശാപം  ഉണ്ടാവട്ടെ   എന്ന്  പ്രാർഥിച്ചു  കൊണ്ടും   നിർത്തട്ടെ  ...
 
 
കൊച്ചു  തോമാ  ( കെ  .ടി   തോമസ്‌  )  
 
 

May 16, 2013

അതിവേഗ റെയിൽ വരുമ്പോൾ

 526 കിലോമീറ്റർ ദൂരമുള്ള അതിവേഗ റെയിൽ കേരളത്തിൽ വന്നാൽ  കേരളം വികസിക്കുമോ?ഏക ദേശം ആറായിരത്തിൽ അധികം കുടുംബങ്ങളെ പുനരധിവസിപ്പിച്ചു,1,18,000 കോടി രൂപ ചിലവാക്കി ഈ പദ്ധതി നടത്തിയാൽ ആർക്കാണ് അതിന്റെ യഥാർത്ഥ  പ്രയോജനം എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം.
 
രണ്ടര മണിക്കൂറിൽ   കാസർഗോഡ്‌   നിന്നും തിരുവനന്തപുരത്ത് എത്തുന്ന പൂര്ണ്ണമായും എയർ കണ്ടീഷൻ ചെയ്ത ട്രെയിൻ ആണ് വിഭാവനം ചെയ്തിരിക്കുന്നത്.അതിനു വേണ്ടി ചിലവാക്കുന്ന തുകയിൽ എണ്‍പത് ശതമാനം ജാപ്പനീസ് സഹായത്തോടുകൂടി എന്ന് പറയപ്പെടുന്നു.
 
 
ഈ പണത്തിന്റെ ഒരു വളരെ ചെറിയ ശതമാനം ഉണ്ടായിരുന്നെങ്കിൽ കേരളം മുഴുവൻ പാത ഇരട്ടിപ്പിക്കാമായിരുന്നു.അല്ലെങ്കിൽ നേരത്തെ മുനീർ   മന്ത്രിയായിരുന്നപ്പോൾ വിഭാവനം ചെയ്ത എക്സ്പ്രെസ്സ് ഹൈവേ നിര്മ്മിക്കാമായിരുന്നു. കേരളത്തിന്‌ വേണ്ടത് അതായിരുന്നു.കടം എടുത്താൽ ഇത്രയും പണം എന്ന് കൊടുത്തു തീരും എന്നോ,ഈ പണം എന്ന് ബ്രേക്ക്‌ ഈവൻ ആയി തീരും എന്നോ ഒരു കണക്കു ഉണ്ട് എന്ന് തോന്നുന്നില്ല.അതുപോലെ തന്നെ അതിവേഗ റെയിൽ വരുമ്പോൾ ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക വ്യതിയാനങ്ങൾ എന്തൊക്കെയാണ് എന്നതിലും ഒരു പഠനം നടന്നു എന്ന് തോന്നുന്നില്ല.  
 
 
കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് ഹൈ-സ്പീഡ് റെയിലിൽ എത്താനുള്ള ചിലവ് പരിഗണിച്ചാൽ എത്ര സാധാരനക്കാര്ക്ക് അത് താങ്ങനാകും എന്നതാണ് പ്രധാന കാര്യം.പത്തു ശതമാനം മാത്രം കയറാറുള്ള എ.സി കോച്ചുകൾ പോലും ഒഴിവാക്കുന്ന സാധാരണക്കാരൻ,ഈ വലിയ തുക മുടക്കി കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുമോ ?
 
 
നമ്മുടെ നാട്ടിൽ ഇതേ വരെയായി റെയിൽ പാത ഇരട്ടിപ്പിക്കൽ പോലും പൂർത്തിയായിട്ടില്ല.മുട്ടിനു മുട്ടിനു സ്റ്റോപ്പ്‌ അനുവദിപ്പിച്ചു   തീവണ്ടിയാത്ര ദുരിതത്തിൽ ആക്കുന്ന നമ്മുടെ രാഷ്ട്രീയക്കാർ, ലക്ഷം കോടികളുടെ വികസനം കൊണ്ടുവരാതെ അതിവേഗതീവണ്ടികൾ കൂടുതൽ അനുവദിപ്പിക്കാനാണ് ശ്രമിക്കേണ്ടത്.കേരളത്തിന്‌ എല്ലാ തവണയും അവഗണന മാത്രമാണ് റെയിൽവേ മന്ത്രാലയം തന്നു കൊണ്ടിരിക്കുന്നത്.കേന്ദ്രവും കേരളവും ഒരേ   കക്ഷി ഭരിച്ചിട്ടു പോലും ഒരു പുതിയ തീവണ്ടി പോലും അനുവദിപ്പിക്കുക എന്നത് പോലും നടക്കാതെ വരുമ്പോൾ കൂടുന്നത് സാധാരണക്കാരന്റെ ബുദ്ധിമുട്ടാണ്.
 
 
അടിസ്ഥാന സൌകര്യങ്ങളായ ശുദ്ധജലം,വെളിച്ചം,ആതുര സൌകര്യങ്ങൾ എന്നിവ പോലും,എല്ലായിടത്തും അപ്രാപ്യമായ കേരളത്തിൽ,1,18,000  കോടി രൂപയുടെ ഒരു പദ്ധതി വരുമ്പോൾ അതിന്റെ ഗുണഭോക്താക്കൾ പൊതു ജനങ്ങള് അല്ല,മറ്റു പലരുമാണ്‌.
 
 
വികസനത്തിൽ മുന്നിട്ടു നില്ക്കുന്ന ഗുജറാത്ത്, നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട് എന്നിവിടങ്ങളിൽ ഇല്ലാത്ത ഹൈ-സ്പീഡ് റെയിൽ കൊണ്ട് നമുക്ക് എന്ത് വികസനമാണ് വരാൻ പോകുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രമുഖ കാർ നിര്മാതാക്കലായ ബി.എം.ഡബ്ല്യു  - ഫോർഡ്,  എന്നിവയൊക്കെ കേരളത്തെ പരിഗണിച്ചതിന് ശേഷം    തമിഴ്നാട്ടിലേക്ക് പോയത് അവിടെ അതിവേഗ തീവണ്ടി ഉണ്ടായത് കൊണ്ടല്ല, മറിച്ചു വ്യവസായങ്ങൾ അവിടെ എത്തിച്ചു നാടിനെ പുരോഗതിയിൽ എത്തിക്കാനുള്ള ഇശ്ചാശക്തിയുള്ള ഒരു  നേതൃത്വം  അവിടെ ഉള്ളതുകൊണ്ടാണ് . 
 
പത്തുശതമാനം   പേർക്ക് സുഖമായി സഞ്ചരിക്കാൻ ബാക്കി വരുന്ന തൊണ്ണൂറു ശതമാനം പേരുടെ നികുതിപ്പണം പൊടിക്കണമോ എന്നതാണ് പ്രസക്തമായ ചോദ്യം . 

Jan 31, 2013

സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ സുകുമാരന്‍നായര്‍ വധം ആട്ടക്കഥ!


സോഷ്യല്‍  നെറ്റ് വര്‍ക്കുകളിലും  ബ്ലോഗുകളിലും, സുകുമാരന്‍നായര്‍  വധം   ആട്ടക്കഥ പൊടി പൊ ടിക്കുകയാണ്. എന്നാല്‍ ,ഭരണത്തില്‍ ഇടപെടാന്‍  ജാതി  സംടനകള്‍ക്ക്  എന്തവകാശം  എന്ന്  ചോദിക്കുന്നവരില്‍   പ്രധാനികള്‍  രാഷ്ട്രീയ  പാര്‍ട്ടികളുടെ  ലേബലില്‍  അറിയപ്പെടുന്ന  മത  സംടനാ ഭാരവാഹികളും, പ്രവര്‍ത്തകരും  ആണെന്നുള്ളതാണ്  ഏറ്റവും    രസകരം.  പിന്നെ  ഇന്നലത്തെ മഴയ്ക്ക്  പൊട്ടി  മുളച്ച   ചില  ഹരിത കുരുന്നുകളും!  


തികച്ചും  ഒരു  സംഖടനാ  പരിപാടികളില്‍  നടത്തിയ  പ്രസംഗത്തെ  ഉയര്‍ത്തിയാണ് ഈക്കൂട്ടരുടെ പോര്‍വിളികളും പരിഹാസവും.പ്രസംഗം  നടന്നത്  നായര്‍ മഹാസമ്മേളന വേദിയില്‍   ആണെന്നും, അവിടെ പറഞ്ഞത്   നായര്‍  സമുദായംഗങ്ങളോട്  മാത്രമാണെന്നും      സമുദായാംഗങ്ങളില്‍ പെട്ട  എംപി, എം.എല്‍.എ മാര്‍   കൂടി ഉള്‍പ്പെട്ട  സദസ്സില്‍ ,വാഗ്ദാനങ്ങള്‍  മറന്ന യു.ഡി.എഫ്  നേതൃത്വത്തെ  അതൊന്നു  ഓര്‍മ്മിപ്പിക്കുകയാണെന്നും  പലരും  മറന്നു പോയി.നേരത്തെ  "നമ്മളാണ്" കേരളം ഭരിക്കുന്നത്‌  എന്ന്  പ്രസംഗിച്ചവര്‍പോലും !അതേപോലെ  ഈ ക്രൂശിക്കല്‍ കണ്ടാല്‍ കേരളത്തില്‍ ഇന്നേവരെ  ഒരു മത,ജാതിപാര്ട്ടികളോ സംടനകളോ ഒരു ആവശ്യവും നേടിയെടുത്തിട്ടില്ല എന്ന് തോന്നും!.


ചില  ഉറപ്പുകള്‍  എന്‍ .എസ്.എസ്സിന്  കിട്ടിയിട്ടില്ലെങ്കില്‍  പിന്നെ  എന്തിനാണ്  മുഖ്യന്റെയും  ചെന്നിത്തലയുടെയും   ഉരുണ്ടു കളി ? വേദിയില്‍  ഇരുന്ന   ഒരാള്‍ പോലും  ഈ  നേരം  വരെ  എന്‍ .എസ്. എസ്സിനെതിരെ  പ്രതികരിക്കാത്തത്  എന്താണ്? സുപ്രസിദ്ധമായ മൌന വിദഗ്ദ്ധന്‍  ഈ  സംഭവത്തില്‍  ഇതേ വരെ  പ്രതികരിച്ചിട്ടില്ല!


ഒരാള്‍ക്ക്‌  ഒരു  പദവി  എന്ന  വാദം   കൊണ്ഗ്രസ്സില്‍ നിലനില്‍ക്കെ, കേരളത്തിലെ  കൊണ്ഗ്രസ്സില്‍  ഒന്നാം   നമ്പര്‍   ആയിരിക്കുന്ന കെ.പി.സി.സി  പ്രസിടന്റ്റ്  വെറുമൊരു  എം.എല്.എ സ്ഥാനത്തിനു (അതും  പാര്‍ട്ടിയില്‍  രണ്ടാമനായ   മുഖ്യമന്ത്രിയുടെ കീഴില്‍  മത്സരിക്കുന്നത്) എന്തിനാണ്  എന്നുള്ളത്  സാധാരണക്കാരന്  പോലും  മനസ്സിലാകുന്ന  കാര്യമാണ്.അപ്പോള്‍   ധാരണകള്‍  ഉണ്ടായിരുന്നു , അത് പിന്നീട്   നടപ്പിലാക്കാത്താതാണ്  എന്നല്ലേ   അതിന്റെ   അര്‍ഥം ?


യൂത്തന്മാര്‍  പിന്നെ   മേലുനോവുന്ന പണിക്കൊന്നും  പോവാതെ തങ്ങള്‍ക്കു  ഉപദ്രവം  ഒന്നും   ഉണ്ടാക്കില്ല എന്നുറപ്പുള്ളവരുടെ    കോലം  കത്തിച്ചു  സമാധാനമടയും ! മന്ത്രിസഭയെ  മുള്ളില്‍  നിര്‍ത്തി  കാര്യങ്ങള്‍  നടത്തുന്നവരുടെ  കാര്യം  വരുമ്പോള്‍,  ഭരണഖടനയിലെ   ശ്ലോകങ്ങള്‍   ഫെസ് ബുക്ക്   വഴി  ഉരുവിട്ട്  പ്രതികരിച്ചു    ഹൈടെക് ആയവര്‍ പോലും  മൌന വ്രതം  പാലിക്കുന്ന മാമുനിമാര്‍  ആവും! ഭരണം  വേണമല്ലോ !  യുവരാജാവ്  ഭരണത്തിലേറുമ്പോള്‍   തിരുതക്കറി  വെച്ച്  മന്ത്രി ആയവരുടെയും മറ്റും    പേര്  വെട്ടുമെന്നും,  കേന്ദ്രത്തിലേക്ക്  പോകാം   എന്നുമൊക്കെയുള്ള   സ്വപ്നം   കൊണ്ട് നടക്കുന്നവര്‍,തിരഞ്ഞെടുപ്പ്  അടുക്കുമ്പോള്‍,  പെരുന്നയില്‍   പെറ്റു  കിടക്കും  എന്ന്  ആര്‍ക്കാണറിയാത്തത് . 


മതമേലധ്യക്ഷന്മാര്‍    സ്ഥാനാര്‍ഥി നിര്‍ണയം  നടത്തുമ്പോഴും   ഇടയലേഖനങ്ങള്‍  ആഴ്ചയില്‍  ഒന്ന് വെച്ച്  പുറത്തിറക്കുമ്പോഴും  കാണാത്ത  ഈ  ആവേശം എന്‍ എസ് എസ് വിചാരിച്ചാല്‍  കേരള  രാഷ്ട്രീയത്തില്‍      ഒന്നും   നടക്കില്ല എന്ന  മിഥ്യാബോധം   കൊണ്ട്  മാത്രമാണ്.  


അഞ്ചാം മന്ത്രി , കാലിക്കട്ട്  ഭൂമി,ഐഡഡു  സ്കൂള്‍  എന്നിവ  ഉള്‍പ്പെടെയുള്ള   ലീഗുമായി ബന്ധപ്പെട്ട  വിവാദങ്ങള്‍  കേരള  സമൂഹത്തില്‍  ഒരു   വലിയ ചേരിതിരിവുണ്ടാക്കി  എന്ന്    നിക്ഷ്പക്ഷമായി രാഷ്ട്രീയം  നോക്കിക്കാണുന്നവര്‍     സമ്മതിക്കും . മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള  വിലപേശല്‍  നടത്തി  കാര്യങ്ങള്‍ നേടിയെടുക്കാന്‍  നടത്തുന്ന  ശ്രമങ്ങള്‍     മറ്റു   സമുദായങ്ങളില്‍  അതൃപ്തി   ഉണ്ടാക്കുക സ്വാഭാവികമാണ് .



നാല്  മന്ത്രിമാര്‍ ഭരിച്ച സ്ഥാനത്ത്    അഞ്ചാമതൊരു മന്ത്രി  വന്നതുകൊണ്ട്  ലീഗിന്  മാത്രമാണ്  നേട്ടം. അധികചിലവല്ലാതെ കേരളത്തിന്‌   പുതിയതായി  ഒന്നും  ലഭിക്കുന്നില്ല എന്നാര്‍ക്കാണറിയാത്തത് ?  ചിലരുടെ  മന്ത്രി  പദവി എന്ന   മോഹം പൂവണിയിപ്പിക്കാന്‍  വേണ്ടി  മാത്രം  സംസ്ഥാന ഖജനാവില്‍  നിന്നും  തന്നെ പണം   ചിലവാക്കണം എന്നുണ്ടോ ?ഈ  പ്രശ്നങ്ങളില്‍   ശക്തമായി പ്രതികരിച്ചത്  എന്‍.എസ്.എസ്  ആണെന്നത് മാത്രമാണ്  ലീഗുകാരുടെ    വിരോധത്തിനു കാതല്‍. 


സുകുമാരന്‍  നായരുടെ  മുന്‍ഗാമികള്‍  ഇതേപോലെ   പ്രതികരിച്ചില്ല എന്നാണു  മറ്റൊരാക്ഷേപം. എന്നാല്‍, മുന്‍പെങ്ങും   ഇതേപോലെ ഒരു  അവഗണന   സമുദായത്തിന്  ഉണ്ടായിട്ടില്ല  എന്നതാണ്  പരമാര്‍ത്ഥം.സംടനയിലെ അംഗങ്ങള്‍ക്ക് ദോഷകരമായി  സംഭവിക്കുന്ന   കാര്യങ്ങളില്‍  സുകുമാരന്‍നായര്‍   ശക്തമായി  അഭിപ്രായം  പറഞ്ഞതില്‍     അദ്ദേഹത്തെ അഭിനന്ദിക്കുന്നവര്‍  ആണ്  ഏറിയ  പങ്കും . വിധേയനായി എന്നും നിന്ന് കൊടുക്കുംതോറും  തിക്തമായ  അനുഭവങ്ങള്‍  സമുദായത്തിന്  ഉണ്ടാവുമ്പോള്‍   ശക്തമായി  പ്രതികരിക്കുന്നവര് ആണ്   യഥാര്‍ത്ഥ സമുദായ  സ്‌നേഹി.  

എന്‍ .എസ്.എസ്- എസ് എന്‍. ഡി. പി   ഐക്യത്തിനെതിരെ  വാളെടുക്കുന്നവരുടെ ഉള്ളില്‍ ഒരേ ഒരു ഭീതി മാത്രമേ ഉള്ളു എന്ന് തോന്നുന്നു. ഹൈന്ദവ വോട്ടുകളുടെ ഏകീകരണം എന്ന ഭീതി . ഈ കപട മതേതരവാദികള്‍  ആണ്   നമ്മുടെ  നാടിന്റെ ശാപം. 

Nov 13, 2012

മന്ത്രിജിക്ക് കൊച്ചുതോമയുടെ തുറന്ന കത്ത്


പ്രിയ മന്ത്രിജീ,


ഫേസ് ബുക്ക്‌ ഗുണ്ടകളുടെ ചീമുട്ട ആക്രമണത്തില്‍ തളരാതെ, ഇത്രയും കഷ്ട്ടപ്പാടുകള്‍ സഹിച്ചു അങ്ങ് ഞങ്ങളെ സന്ദര്‍ശിക്കാന്‍ വന്നതില്‍ ആദ്യമായി താങ്കളെ അഭിനന്ദിക്കുന്നു..താങ്കള്‍ പേടിച്ചു സന്ദര്‍ശനം മാറ്റി എന്നും,തിരിച്ചു  പോയപ്പോള്‍ സന്ദര്‍ശനം  വെട്ടിച്ചുരുക്കി   എന്നും, അതൊക്കെ സോഷ്യല്‍ നെറ്റുവര്‍ക്ക് ഇത്രയും സ്ട്രോങ്ങ്‌ ആയതു കൊണ്ടാണെന്നും ചിലര്‍ പറഞ്ഞു പരത്തുന്നുണ്ട്. ഞാന്‍ അതൊന്നും വിശ്വസിക്കില്ല .
 
 
 
താങ്കളുടെ സന്ദര്‍ശനം ബഹിഷ്ക്കരിക്കണം എന്ന് പല സ്ഥലങ്ങളിലും അഭിപ്രായം ഉയര്‍ന്നെങ്കിലും, താങ്കള്‍ അതിനെ പറ്റി അറിഞ്ഞില്ല എന്ന് പ്രസ്താവിച്ചതായി അറിഞ്ഞു.വിവര സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ച കാര്യം താങ്കള്‍ അറിയാതിരുന്നത്‌ ഒരു കുറ്റമല്ല . ഉടനെ താങ്കളുടെ പേര്‍സണല്‍ സ്ടാഫിനു സോഷ്യല്‍ സൈറ്റുകളില്‍ കയറാനുള്ള അനുമതി നല്‍കുന്നത് നല്ലതായിരിക്കും.വീക്ഷണം മാത്രം വായിക്കുന്ന അവര്‍ക്ക് ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ അവ സഹായിക്കും .
 
 
എയര്‍ ഇന്ത്യയെ ബഹിഷ്ക്കരിക്കണം എന്ന് കുറെ ആള്‍ക്കാര്‍ പറയുന്നുണ്ടല്ലോ .ഒരുദിവസം പോലും ബഹിഷ്കരിച്ചു എയര്‍ ഇന്ത്യയ്ക്കു പണി കൊടുക്കാന്‍ ആവാത്തവരാണ്, താങ്കളെ ബഹിഷ്കരിക്കുന്നത് .താങ്കള്‍ ഇങ്ങോട്ട് വരാനായി മറ്റൊരു എയര് ലൈന്‍ തിരഞ്ഞെടുത്തതിലൂടെ"എയര്‍ ഇന്ത്യ ഇല്ലെങ്കില്‍ മത്തായിക്ക് മാങ്ങയാ" എന്നുള്ള വിലയേറിയ സന്ദേശമാണ് കൊടുത്തത്.പത്തോ രണ്ടായിരമോ രൂപ ലാഭിക്കാന്‍ ശ്രമിക്കുന്ന, പാവങ്ങള്‍ക്കും, അത്യാവശ്യ കാര്യങ്ങള്‍ക്കു പോകാനായി ടിക്കറ്റ് എടുക്കാന്‍ നോക്കുമ്പോള്‍ ടിക്കറ്റ് കിട്ടാതെ അവസാനം എയര്‍ ഇന്ത്യാ എക്സ്പ്രെസ്സ് എടുക്കുന്ന അഹങ്കാരികള്‍ക്കും നല്ല പണി തന്നെ കിട്ടണം . എല്ലാ മാസവും നാട്ടില്‍ പോകുന്നവര്‍ക്കും വര്‍ഷത്തില്‍ മൂന്നും നാലും തവണ പോകുന്നവര്‍ക്കും, പോകാന്‍ ഉയര്‍ന്ന യാത്രാക്കൂലിയും സൌകര്യങ്ങളും ഉള്ള ബീമാനങ്ങള്‍ ഉള്ളപ്പോള്‍ ഈ അഹങ്കാരം കാട്ടേണ്ട കാര്യമുണ്ടോ എന്ന് തലയില്‍ ഓളമുള്ളവര്‍ ചോദിച്ചു പോകും .
 
 
പ്രവാസിയാകാന്‍ വേണ്ടി  അതിഭയങ്കര ഭാഗ്യം ലഭിച്ചവര്‍ക്ക് വേണ്ടിയുള്ള ,പ്രവാസി "ഭാഗ്യ" ദിവസ് എന്ന പരിപാടിയിലേക്ക് വേണ്ടി ഞങ്ങള്‍ പ്രവാസികളെ ക്ഷണിക്കാനല്ല മറിച്ച് ഇവിടെ നടന്ന കരിമരുന്നു പ്രയോഗം നേരില്‍ കാണാനായിരുന്നു താങ്കള്‍ ഈ സമയത്ത് തന്നെ വന്നത് എന്ന് ചില വിവര ദോഷികള്‍ പാടിനടക്കുന്നുന്ടെങ്കിലും, അന്ന് അവിടെ സന്നിഹിതരായ സൂട്ട് ലവേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അംഗങ്ങളായ പാവപ്പെട്ട പ്രവാസികളുടെ ഫോട്ടോ കണ്ടതിനാല് ഞാന്‍ ‍ അത് വിശ്വസിക്കുന്നില്ല . അവരുടെ പ്രശ്നങ്ങളാണല്ലോ അബ്ബാസിയായിലും ഹസാവിയിലും മീനാ അബ്ദുല്ലായിലും ഉള്ള ക്യാമ്പുകളില്‍ താമസിക്കുന്ന ധനികരുടെ പ്രശ്നങ്ങളേക്കാള്‍ വലുത്.മേല്‍പ്പറഞ്ഞ സ്ഥലങ്ങളില്‍ താങ്കള്‍ ഒരിക്കലും സന്ദര്‍ശനം നടത്തരുത്. കാരണം, കാല്‍ക്കാശിനു വകയില്ലാത്ത മുതലാളിമാര്‍ക്ക് വേണ്ടിയാവണം താങ്കള്‍ ജീവിതം ഉഴിഞ്ഞു വെക്കേണ്ടത് .
 
 
താങ്കളുടെ സന്ദര്‍ശനത്തിന്റെ അതേ സമയം അബ്ബാസിയയില്‍ ചിലര്‍ യോഗം ചേര്‍ന്ന് എയര്‍ ഇന്ത്യാ രാജാവിന്റെ നെറ്റിയില്‍ ആണിയടിച്ചു എന്നും , പ്രതീകാത്മക ചങ്ങല തീര്‍ത്തു എന്ന് മംഗളം   പത്രത്തില്‍ വായിച്ചു . അതിനുള്ള ഉത്തരം താങ്കള്‍ ദുബായി വെച്ച് ചോദ്യം ചോദിച്ച പത്രക്കാരന് കൊടുത്തുവല്ലോ. അങ്ങനെ തന്നെ വേണം .
 
 
 
എയര്‍ ഇന്ത്യാ വിമാനം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കൊടും ഭീകരരുടെ കാര്യത്തില്‍ താങ്കള്‍ ഒന്നും ചെയ്തില്ല എന്നാണല്ലോ ആരോപണം.ആ പ്രശ്നങ്ങളില്‍ മാത്രമല്ല, ഗള്‍ഫു നാടുകളില്‍ പണിയെടുക്കുന്ന ബഹുഭൂരിപക്ഷം ആള്‍ക്കാരുടെയും പ്രശ്നങ്ങളില്‍ താങ്കള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ല എന്ന് ആര്‍ക്കാണ് അറിയാത്തത്? അതെല്ലാം മറന്നു വെറും റാഞ്ചികളുടെ കാര്യത്തില്‍ പ്രവാസികള്‍ ഇത്രയും പ്രതിഷേധം ഉയര്‍ത്തിയത്‌ പ്രതിഷേധാര്‍ഹം എന്നല്ലാതെ എന്താണ് പറയേണ്ടത്?   വിദേശത്ത് വെച്ച് തട്ടിപ്പോകുന്ന പ്രവാസികളെ മാന്യമായ രീതിയില്‍ അടക്കാനായി ശ്മശാനം വരെ നേടിത്തന്ന താങ്കള് പ്രവാസിക്ക് വേണ്ടി എന്ത് ചെയ്തു എന്ന് ചോദിക്കുന്നവരെ കണ്ടാല്‍ എങ്ങനെ കലിയിളകാതിരിക്കും .കാരണം മരിച്ചു കഴിഞ്ഞു എവിടെ ശവം അടക്കുന്നു എന്നതാണല്ലോ പ്രവാസിയുടെ ഏറ്റവും വലിയ പ്രയാസം .
 
 
 
ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്ക് പോകുന്ന സ്ത്രീകളുടെ പ്രായ പരിധി താങ്കള്‍ ഉയര്തിയതിനാല്‍ , പെണ്‍വാണിഭം നടത്തുന്ന കമ്പനിക്കാര്‍ കലിപ്പിലാണെന്നും, അവരാണ് സോഷ്യല്‍ സൈറ്റുകളില്‍ താങ്കളുടെ വരവിനെതിരെ കടുത്ത ആക്രമണം നടത്തുന്നതെന്നും , താങ്കളുടെ പള്ളിയിലെ കൈക്കാരന്‍ പറഞ്ഞതായി പത്രത്തില്‍ വായിച്ചു. ഇത്രമാത്രം പെണ് വാണിഭക്കാര്‍ ഗള്‍ഫില്‍ ഉണ്ടെന്നത് ഒരു പുതിയ അറിവാണ് . സമയാ സമയം ഗള്‍ഫില്‍ സെന്‍സസ് നടത്താത്തത് കൊണ്ടാവാം, വാണിഭക്കാരുടെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തു അറിയാത്തത്. ഇത്രയേറെ വാണിഭക്കാര്‍ ഗള്‍ഫില്‍ ഉള്ള സ്ഥിതിക്ക് , തിരിച്ചു വരുമ്പോള്‍ അവരെ പുനരധിവസിപ്പിക്കാനായി താങ്കള്‍ക്ക് ഒരു പദ്ധതി പ്രഖ്യാപിക്കാം.ഓരോ വരവിനും ഓരോ പദ്ധതി എന്നതാണല്ലോ നമ്മുടെ പോളിസി.
 
 
 
ഏതു സമയത്തും താങ്കളെ നേരിട്ട് ഫോണ്‍ വിളിക്കാം എന്നും, പ്രവാസികളുടെ പ്രശ്നങ്ങള്‍ നേരിട്ട് കേള്‍ക്കാന്‍ താങ്കള്‍ക്ക് ഇഷ്ട്ടമാണെന്നും അറിഞ്ഞതില്‍ സന്തോഷം.ഇത് പറഞ്ഞ സമയത്ത് ആ ഫോണ്‍ നമ്പര്‍ കൂടി കൊടുത്തിരുന്നെങ്കില്‍ വലിയ ഉപകാരമാകുമായിരുന്നു.കൊച്ചിക്ക്‌ ടിക്കറ്റ് എടുത്തിട്ട് തിരുവന്തോരത്ത് ഇറങ്ങേണ്ടി വന്നാല്, ‍ താങ്കളെ വിളിക്കാല്ലോ. ഈ നമ്പര്‍ ഇല്ലാത്തതുകൊണ്ട് കഴിഞ്ഞ മാസം വിമാനം റാഞ്ചാന്‍ ശ്രമിച്ച കൊടും ഭീകരര്‍ പെറ്റിക്കെസില്‍ പെട്ട് തിരുവനതപുരം , കോഴിക്കോട് ഷട്ടില്‍ ‍ അടിച്ചു കൊണ്ടിരിക്കുന്നു . അവര്‍ക്ക് ഇതൊരു വലിയ ആശ്വാസമായേനെ.
 
 
പ്രതിഷേധത്തെ  തൃണവല്ഗണിച്ചു താങ്കളുടെ പടിപാടികളില്‍ പങ്കെടുത്തു അത് ഒരു വന് വിജയമാക്കിത്തീര്ത്തവര്‍ക്ക് എന്റെ അനുമോദനങ്ങള്‍ . നിങ്ങളാണ് യഥാര്‍ത്ഥ രാജ്യസ്നേഹികള്‍,പ്രവാസികളോട് കൂറ് പുലര്‍ത്തുന്നവര്‍.
 
 

കോട്ടിട്ട മറ്റൊരു മന്ത്രിയെ ഞങ്ങള്‍ കാത്തിരിക്കുന്നു .



സസ്നേഹം.
കൊച്ചു തോമാ..
(കെ. ടി. തോമസ്‌ )