Dec 23, 2012

ഒരു (ഫേക്ക്) പെണ് ബ്ലോഗറുടെ മാനസിക സംഘര്‍ഷങ്ങള്‍

തന്റെ മുന്നില്‍ വിഷണ്ണനായിരിക്കുന്ന ചെറുപ്പക്കാരനെ നോക്കി, മന ശാസ്ത്രജ്ഞന്മാരുടെ ആഗോള ട്രേഡ് മാര്‍ക്കായ ബുള്‍ഗാന്‍ താടി തടവിക്കൊണ്ട് ഡോ .ഫെര്ണാണ്ടസ് രണ്ടാമതും ആ ചോദ്യം ചോദിച്ചു. "എന്തുവാ തന്റെ പ്രശ്നം ?"
 
ഡോക്റ്റര്‍ .. മലയാളത്തിലെ അറിയപ്പെടുന്ന ഒരു ബ്ലോഗറാണ് ഞാന്‍. കഴിഞ്ഞ അഞ്ചു വര്‍ഷമായി  പരിപ്പുവട എന്ന ബ്ലോഗില്‍ ഞാന്‍ എഴുതുന്നു. ആദ്യമൊക്കെ ആളുകള്‍ വരികയും കമന്റിടുകയും ഒക്കെ ചെയ്തിരുന്നു.  ഇപ്പൊ കുറെ ആയി കമന്റുകള് വളരെ കുറവ്. സൈറ്റിലെ ട്രാഫിക് കുറവ്, ആളുകള്‍ പണ്ടേപ്പോലെ ഗൌനിക്കുന്നില്ല എന്നൊക്കെ വന്നപ്പോള്‍ ഞാന്‍ ആ കടുംകൈ ചെയ്തു.
 
എന്താ ബ്ലോഗ്‌ എഴുത്ത് നിര്‍ത്തിയാ ?
 
അതല്ല ഡോക്റ്റര്‍. ഞാനൊരു പുതിയ ബ്ലോഗ്‌ തുടങ്ങി , ഒരു പെണ്ണിന്റെ പേരും ഐഡിയും വെച്ച്.
 
അതാ തന്റെ പ്രശ്നം ?
 
അല്ല ഡോക്റ്റര്‍. ആദ്യമൊക്കെ നല്ല രസമായിരുന്നു .കഥ പോസ്റ്റു ചെയ്‌താല്‍ ഉടനെ  ഓരോ ഞരമ്പുരോഗികള്‍ ഇരുനൂറിനു മേലെ കമന്റൊക്കെ ഇടും. ഉദാത്തം ,ഭയങ്കരം എന്നൊക്കെ പുകഴ്ത്തും.എന്തുവാ ഈ എഴുതിയെക്കണേ എന്നോക്കെ വെച്ച് കാച്ചും. ഓണ്‍ലൈന്‍ വന്നാല്‍ കുറെ എണ്ണം ചാടിവീണ് "ചക്കരെ പഞ്ചാരേ" എന്നൊക്കെ പറയും. കുറേപ്പേര് " ഓപ്പോളേ" എന്നൊക്കെ വിളിച്ചു വേറെ ഒരു ലൈന്‍.ചില പ്രത്യേക ബ്ലോഗ്‌ ജീവികളെ കാണണമെങ്കില്‍ എന്റെയോ അല്ലെങ്കില്‍ എന്നെപ്പോലെയുള്ള വനിതാ ബ്ലോഗര്‍മാരുടെ ബ്ലോഗിലോ മാത്രം നോക്കണം . അവര്‍ പെണ്ണുങ്ങള്ക്കെ കമന്റു . അവരോടെ ചാറ്റ് ചെയ്യു.പോസ്റ്റ്‌ ഒന്ന് ഇട്ടു കൊടുത്താല്‍ മതി.ബാക്കി കാര്യം അവര് നോക്കിക്കോളും . പോസ്റ്റ്‌ ഹിറ്റ്‌ ആകാന്‍ നമ്മളെക്കാളും കൂടുതല്‍ ഉത്സാഹവും ഈ ഞരമ്പുകള്‍ക്കാണ്.
 
അത്രയ്ക്ക് ആക്രാന്തം പിടിച്ചവരാണോ ഈ ബ്ലോഗര്‍മാര്‍ ?
 
ആണോന്നു.. പിന്നെ പെണ്ണുങ്ങളുടെ പേരില്‍ ഫെക് ബ്ലോഗ്‌ ഒക്കെ ഉണ്ട് . പലരും ഭാര്യയുടെ പേരിലൊക്കെ ബ്ലോഗ്‌ ഉണ്ടാകും. എന്നിട്ട് കലിപ്പുള്ളവനോടൊക്കെ ചാറ്റ് ചെയ്യും . എന്നിട്ട് ആ വിവരം ഒക്കെ മറ്റുള്ളവരോട് പറഞ്ഞു കൊടുക്കും.
ഇപ്പൊ കല്യാണം കഴിക്കാത്ത ബ്ലോഗര്മാരെക്കാള്‍ കെട്ടിയവര്‍ക്കാണ്   മാര്‍ക്കറ്റ്.അതുകൊണ്ട് ഞാന്‍   കെട്ടിയതാണെന്ന്   ഒക്കെ എന്റെ പ്രൊഫൈലില്‍ ഉണ്ട്.ചിലര്‍ക്കറിയേണ്ടത് എന്റെ ഫാമിലി ലൈഫ് എങ്ങനെ ഉണ്ട് എന്നൊക്കെ. ചിലര്‍ക്ക് ഫോണ്‍ നമ്പര്‍ വേണം.നമ്പര്‍ കൊടുക്കുന്നത് ഭര്താവറിഞാല്‍   വിഷയമാകും എന്ന് ഞാന്‍ അങ്ങോട്ട്‌ നമ്പര്‍ ഇടും.പ്രൊഫൈല്‍ ഫോട്ടോയായിട്ടു,എന്റെ  അമ്പതു വയസ്സുള്ള അമ്മായിയുടെ ചുണ്ടിന്റെ ഒരു ക്ലോസപ്പ് ഇട്ട ദിവസം മൊബൈലില്‍ മെസ്സേജ്  വരുന്ന ശബ്ദം കേട്ടിട്ട്    ഉറങ്ങാന് പോലും .പറ്റിയില്ല അത്രക്കും മെസ്സേജ് ആയിരുന്നു.ഫേസ് ബുക്കില്‍ ആണെങ്കില്‍ അയ്യായിരത്തിനു മേല്‍ ആള്‍ക്കാര് എന്നെ ആഡിക്കഴിഞ്ഞു.
 
 
 നിങ്ങള്‍ കഥ എഴുതുന്നു.ആള്‍ക്കാര് കമന്റിടുന്നു .ചാറ്റുന്നു,നിങ്ങള്‍ അതൊക്കെ ആസ്വദിക്കുന്നു . ഇതില്‍ ഒരു മനശാസ്ത്രജ്ഞന് എന്ത് ചെയ്യാന്‍ ?
 
 
അതല്ല ഡോക്റ്റര്‍, ഈയിടെയായി ഞാന്‍ ഒരു പാട് മാനസിക പ്രശ്നങ്ങളിലാണ്.ഒരു ദ്രോഹി കുറെ ദിവസമായി ഞാന്‍ ഇടുന്ന പോസ്റ്റ്‌ എല്ലാം വെറും കൂതറ സാധനമാണ്, ഇത് ഫേക്ക് ഐഡി ആണ് എന്നൊക്കെ എന്റെ ബ്ലോഗില്‍ കമന്റിടുന്നു. അതൊക്കെ ഞാന്‍ വേണ്ടവണ്ണം ഡിലീറ്റി കളയും. പിന്നെ എന്റെ ആരാധകരായ ഞരമ്പ്‌ രോഗികള്‍ അവനെ കൈകാര്യം ചെയ്യുന്നുണ്ട് .അവര്‍ അവനെ തെറി വിളിക്കുന്നുമുണ്ട് . എന്നാലും ഗ്രൂപ്പായ ഗ്രൂപ്പില്‍ ഒക്കെ ചെന്ന് എന്നെ പറ്റി കുറ്റം പറയുകയാണ്‌ അവന്റെ പണി . കുറ്റം പറയരുതല്ലോ, ആള് അടിപൊളി ബ്ലോഗറാ.പോസ്റ്റ്‌ ഇട്ടു കഴിഞ്ഞാല്‍ പടാന്നല്ലേ കമന്റൊക്കെ വരുന്നത്.പത്തായിരം ഫോളോവേര്സും ഉണ്ട്.എന്റെ പരിപ്പുവട ഐഡിയില്‍ ചെന്നിട്ടു ഞാന്‍ അവന്റെ ബ്ലോഗില്‍  പോസ്റ്റ്‌ കൊള്ളില്ല, പഴകി പറഞ്ഞ വിഷയം എന്നൊക്കെ   കുറ്റം പറഞ്ഞു നോക്കി. പക്ഷെ ഏല്‍‌ക്കുന്നില്ല .
 
 
ഇതൊക്കെ നിങ്ങള്‍ ബ്ലോഗര്‍മാരുടെ ഇടയില്‍ സാധാരണ ഉണ്ടാകുന്ന കാര്യങ്ങളല്ലേ പക്ഷെ ഒരു   മനശാസ്ത്രജ്ഞന് ഇതില്‍ എന്താണ് റോള്‍ ?
 
 
അതല്ല ഡോക്റ്റര്‍. എനിക്ക് ഈയിടെയായി തീരെ ഉറക്കമില്ല . ഉറങ്ങിയാല്‍ കാണുന്നത് ഭീകര സ്വപ്നങ്ങളാണ് . ബ്ലോഗുമീറ്റില്‍ എന്റെ കഥകള്,  കവിതകള്‍ ഒക്കെ ആളുകള്‍ പാടിപ്പുകഴ്തുന്നത് കണ്ടിരുന്ന ഞാന്‍ ഇപ്പോള്‍ കാണുന്നത് ‍ മീറ്റുകളില്‍ ആള്‍ക്കാര്‍ എന്നെ വലിച്ചു കീറുന്നതാണ്.ജോലി ചെയ്യാന്‍ താല്‍പ്പര്യം ഇല്ല . എന്നെ എതിര്തുള്ള കമന്റു വന്നതിന്റെ മെയില്‍ വന്നാല്‍ ആകെ പരവേശമാണ് .ബി പി കൂടിയിട്ടുണ്ട് .
 
 
 
എങ്കില്‍ പിന്നെ അനോണിയായി എഴുതരുതോ..
 
അയ്യോ അത് വേണ്ട... അനോണിയാണ് എന്നുള്ള ഒറ്റക്കാര്യത്തിനാ   എന്നും അടിപൊളി പോസ്ടൊക്കെ എഴുതുന്ന മട്ടന്നൂരിനോട്    ആള്‍ക്കാര്‍ക്ക് കലിപ്പ് !
 
 
എന്നാ പിന്നെ ഈ പരിപാടി അങ്ങ് നിര്‍ത്തിയാ പോരെ. ഈ ബ്ലോഗ്‌ എഴുത്ത് എന്നത് തീവണ്ടിയുടെ കക്കൂസില്‍ എഴുതുന്നതാ എന്നൊരു ബോധോദയം ഉണ്ടായെന്നൊരു കാച്ചങ്ങു കാച്ചണം .
 
 
അത് പറ്റില്ല ഡോക്റ്റര്‍.എഴുത്ത് എന്റെ ജീവവായുവാണ്.മലയാള സാഹിത്യത്തെ ഉദ്ധരിക്കണം എന്നത് എന്റെ സ്വപ്നമാണ്.മലയാള സാഹിത്യത്തിന്റെ അംബാസഡര്‌ ‍ ആകണം എന്നാണു എന്റെ ജീവിതാഭിലാഷം.എനിക്ക് പേടികൂടാതെ ഉറങ്ങണം,വിമര്‍ശന കമന്റുകള്‍ വരുമ്പോള്‍ ധൈര്യം കിട്ടണം. അത്രേം മതി.

 
"എങ്കില്‍ ഒരു കാര്യം ചെയ്യ്. കമന്റു ബോക്സ് അടക്കു. അപ്പൊ പിന്നെ കുഴപ്പമില്ലല്ലോ"
 
 
അയ്യോ അത് വേണ്ട ഡോക്റ്റര്‍. എന്റെ പരിപ്പുവട ബ്ലോഗില്കമന്റു ബോക്സ്     അടച്ചിട്ടു ബൂലോകത്തുള്ളവര്‍ എല്ലാം കൂടെ എന്നെ കൊല്ലാതെ കൊന്നു. വേറെ എന്തെങ്കിലും ?
 
 
ഞാന്‍ ഒരു മരുന്ന് തരാം.അത് കഴിച്ചാല്‍ ഉറക്കം കിട്ടും .ഒരാഴ്ച ഉറങ്ങിയിട്ട് വരൂ.ഞാന്‍ എന്തെങ്കിലും ഒരു മാര്‍ഗം കണ്ടുപിടിക്കാം.ആട്ടെ,എന്താണ് താങ്കളുടെ പെണ്ബ്ലോഗിന്റെ പേര് ?
 
 
." താണ്ടമ്മയുടെ താണ്ഡവങ്ങള്‍ "
 
 
"ശരി പോയിട്ട് ഒരാഴ്ച കഴിഞ്ഞു വരൂ  "
 
ബ്ലോഗര്‍ പോയതിനു ശേഷം ഡോ .ഫെര്ണാണ്ടസ് തന്റെ    "മഴുവന്"‍ എന്ന   പേരിലുള്ള  ബ്ലോഗിന്റെ  ഐഡി   ഉപയോഗിച്ച് ഫേസ്‌ബുക്ക്‌ പേജില്‍ പോയി താണ്ടമ്മ ബ്ലോഗര്‍ക്ക് അയച്ച കിക്കിളി മെസ്സേജുകള്‍ ഡിലീറ്റി..അതിനു ശേഷം    താണ്ടമ്മയുടെ  പ്രൊഫൈല്‍ എടുത്തു അതില്‍  അണ്ഫ്രണ്ട്  എന്ന ബട്ടന്‍ ഞെക്കാന്‍ തുടങ്ങുമ്പോള്‍ താണ്ടമ്മയുടെ പുതിയ മെസ്സേജ് വന്നു.
 
"കുട്ടന്‍ എന്തെടുക്കുവാ ? "
 
 
 

Dec 3, 2012

കല്യാണസൌഗന്ധികം - ഓമനക്കുട്ടന്‍ പ്രാവിന്കൂട്‌ പി. ഓ.

ബിജുക്കുട്ടനോടാണോ  ധര്‍മ്മജനോടാണോ ഓമനക്കുട്ടന് കൂടുതല്‍ സാമ്യം എന്ന് ചോദിച്ചാല്‍, ധാത്രിയാണോ ഇന്ദുലേഖയാണോ മുടി വളരാന്‍ നല്ലത് എന്ന് ചോദിക്കുന്നത് പോലെയാകും.മുപ്പതു വയസ്സ് കഴിഞ്ഞ എല്ലാ യുവാക്കളുടെയും ( ഇരുപതു കാര്‍ ക്ഷമിക്കണം , കേരളത്തിലെ പ്രമുഖ യുവജന സംഘടനയുടെ നിയമാവലി പ്രകാരം 45 വയസ്സുവരെ യുവാക്കള്-‍ എന്നെ പറയാവൂ ) പ്രധാന പ്രശ്നമാകുന്ന കല്യാണം ആലോചന എന്ന അതിഭയങ്കരമായ പ്രോസസ്സില്‍ ആണ് ഓമനക്കുട്ടന്‍. റൊട്ടി കപ്പടാ ഓര്‍ മകാന്‍ ആണ് ഒരു മനുഷ്യന് ഏറ്റവും ആവശ്യമായി വേണ്ടത് എന്നൊക്കെ പറഞ്ഞാലും ,സമയത്ത്  കല്യാണം നടന്നില്ലെങ്കില്‍ നാട്ടുകാര്‍ക്കാണ് ബുദ്ധിമുട്ട് എന്നത് ഒരു നാട്ടു നടപ്പാണല്ലോ.അല്ലെങ്കില്‍ തന്നെ കപ്പടാ മീശ ഉള്ള ഒരാള്‍ക്ക്‌ റൊട്ടി ഉണ്ടെങ്കിലും മകന്‍ ഇല്ലെങ്കില്‍ എന്ത് കാര്യം .
 
 

പതിനാറാമത്തെ പെണ്ണുകാണലും കഴിഞ്ഞു കട്ടയും പടവും മടങ്ങി വന്നിട്ട്, ബാക്കി കാണാന്‍ ഉള്ള പെണ്ണുങ്ങളുടെ ബയോഡേറ്റ മന്പാഠമാക്കുന്ന അതി ഭയങ്കരമായ ജോലിയില്‍ ആയിരുന്നു ഓമനക്കുട്ടന്‍. "എവിടെടി കുട്ടന്" എന്ന പങ്കുവമ്മാവന്റെ ചോദ്യം മുറ്റത്തു നിന്ന് കേട്ടപ്പോഴേ,ഓമനക്കുട്ടന്‍ ചാടി എഴുന്നേറ്റു കട്ടിലിന്റെ അടിയില്‍ ഒളിച്ചു വെച്ചിരിക്കുന്ന ബക്കാര്‍ഡിക്കുപ്പി ഒന്നുകൂടി അകത്തേക്ക് തള്ളി.അമ്മാവനെങ്ങാനും കുപ്പി കണ്ടാല്‍ പിന്നെ മുതുകാടിന്റെ മാജിക് ഷോ പോലെ ആവും!
 
 

"അവധി തീരാന്‍ ഇനി പത്തു ദിവസമല്ലേ ഉള്ളു..ഒന്നും ആയില്ല അല്ലെ" എന്നുള്ള കോള് വെച്ച ചോദ്യത്തിന്റെ അവസാനം, "വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിനു നാട്ടില്‍ തേടി നടപ്പൂ " എന്ന മഹാകവി മദന്‍ ലാലിന്റെ പ്രസിദ്ധമായ മാങ്ങാക്കാലം എന്ന കവിത കൂടി പങ്കജാക്ഷന്‍ പിള്ള അര്‍ത്ഥവത്തായി മൂളി .കാരണം പങ്കജാക്ഷന്‍ പിള്ളക്ക് പെണ്മക്കള്‍ നാല്. മൂന്നെണ്ണത്തിനെ പിള്ള കെട്ടിച്ചു വിട്ടു. ഇനി ഒന്ന് ബാക്കി. കുശല കുമാരി. 

 
നിറം അല്‍പ്പം കുറവാണെങ്കിലും പൊക്കം കുറഞ്ഞതുകൊണ്ട് തീരെ കുഴപ്പമില്ലെന്ന് പറയാം.ലളിതശ്രീയേപോലെ ഇരിക്കുന്നു എന്നാലും കല്‍പ്പനയുടെ മനസ്സ്.അതുകൊണ്ടാണല്ലോ, പണ്ട് ഓമനക്കുട്ടന്‍ ഏതോഒരു ദുര്‍ബല നിമിഷത്തില്‍ പ്രോപോസ് ചെയ്തപോള്‍,സാല്‍മാന്‍ ഖാനെ പോലെ ഇരിക്കുന്ന ഒരാളാണ് എന്റെ സ്വപ്നത്തില്‍, കുട്ടേട്ടന്‍ ഒന്നും വിചാരിക്കരുത് എന്ന് തുറന്നു പറഞ്ഞത്. പിള്ള മനസ്സില്‍ കള്ളമില്ല എന്നാണല്ലോ  കൊട്ടാരക്കരയൊക്കെ പത്രക്കാര്‍ പാടി നടക്കുന്നത് .ഓമനക്കുട്ടനാവട്ടെ, സല്മാന്ഖാനോക്കെ ഇന്ത്യന്‍ യുവത്വതോട് ചെയ്യുന്ന ഈ കൊടും ക്രൂരതയില്‍ വേദനിച്ചു, അന്ന്ഹിന്ദി പടം കാണല്‍ നിര്‍ത്തി. മറ്റൊരിക്കല്‍ ബസില്‍ വെച്ച് മാല പിടിച്ചുപറിച്ച ഒരു ഹിന്ദിക്കാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്യുമ്പോള്‍, തന്റേതായ ഒരു സംഭാവന കൊടുക്കുകയും ചെയ്തു . ചല്‍ത്തി ക നാം ഗാഡി എന്നാണല്ലോ ( ബസില്‍ വച്ച് മാല പറിച്ചാല്‍ ചവിട്ടു കൊടുക്കണം )
 
 

കാല്‍ക്കാശിനു ഗതിയില്ലാതെ പ്രാവിന്കൂട്ടില്‍ തെണ്ടി നടന്നപ്പോള്(പ്രാവിന്കൂട്, ചെങ്ങന്നൂര്‍ ‍അടുത്ത് ഒരു ചെറിയ ഗ്രാമം )‍ ഏതൊരു അമ്മാവനെയും പോലെ പിള്ളയും, മരുമകന്റെയടുത്തു കംസനായിട്ടുണ്ട് എന്നാലും " അഞ്ചക്ക ശമ്പളമുള്ള , ഗള്‍ഫില്‍ ബീഹെഡിംഗ് കമ്പനിയില്‍ എന്ജിനീയറായ യുവാവിനു വധുവിനെ ആവശ്യമുണ്ട്" എന്ന പത്ര പരസ്യം ഇടാന്‍ ഓമനക്കുട്ടന്റെ അമ്മ ഏല്‍പ്പിച്ചപ്പോള്‍, അച്ചടക്ക നടപടി എടുക്കും എന്ന് കേട്ട‍ ഹരിത എം എല്‍ എ മാര്‍ ഒറ്റ രാത്രിയില്‍ മറിഞ്ഞപോലെ, പിള്ള ഓമനക്കുട്ടന് ഐക്യ ദാര്ഡ്യം പ്രഖ്യാപിച്ചു. അതിന്റെ പിന്നാലെ പത്തേക്കര്‍ സ്ഥലം ഒരുമിച്ചു എവിടെ വാങ്ങാന്‍ കിട്ടും എന്ന ഓമനക്കുട്ടന്റെ ചോദ്യം കൂടി കേട്ടപ്പോള്‍, കുശല വെഡ്സ് ഓമനക്കുട്ടന്‍ എന്ന സ്വര്‍ണ്ണ ഞൊറിയിട്ട കാര്‍ഡു പിള്ള മനസ്സില്‍ അടിപ്പിച്ചു .

 
 
അപ്പോഴെക്കും വെളുത്തു മീശയില്ലാത്ത സുന്ദരനായ ഒരാളെയെ വരിക്കൂ എന്ന നിര്‍ബന്ധം മാറ്റി ഇപ്പോഴത്തെ ട്രെന്‍ഡ് ആയ കരിമന്മാര്‍ ആയാലും മതി എന്ന നിലയിലേക്ക് കുശലയും തയ്യാറായിരുന്നു .പക്ഷെ തൊമ്മന്‍ അയയുമ്പോള്‍ കുഞ്ഞാപ്പ മുറുകും എന്ന് പറഞ്ഞതുപോലെ ഓമനക്കുട്ടന്റെ മനസ്സിന്റെ റാമ്പിലും മെലിഞ്ഞ പാര്‍വതി ഓമനക്കുട്ടന്മാര്‍ക്യാറ്റ് വാക്ക് തുടങ്ങിക്കഴിഞ്ഞിരുന്നു .ഇതറിഞ്ഞ കുശല, ടിവിയില്‍ വരുന്ന വയര്‍, തടി കുറക്കല്‍ ലേപനങ്ങളും, തൈലങ്ങളും മരുന്നുകളും ഹോള്‍സെയില്‍ ആയി വാങ്ങി കഴിച്ചു .പക്ഷെ, ഇതൊക്കെ കഴിച്ചാല്‍ ചിലപ്പോ പൊന്നമ്മ സാബുവിന് പരിഭവം പാര്‍വതി ആകാന്‍ പറ്റും ,  കരീന കപൂര്‍ ആകണം എന്ന് പറഞ്ഞാല്‍ അത് അതിമോഹം എന്നല്ലേ പറയാന്‍ പറ്റു .
 
 

അല്പ്പന് ഐശ്വര്യം കിട്ടിയാല്‍  അതിരാവിലെ   ഐശ്വര്യാ റോയിയുടെ ഫാഷന്‍ഷോ കാണും എന്ന് പറഞ്ഞതുപോലെ, ഓമനക്കുട്ടന്‍ ഓരോ പെണ്ണ് കണ്ടു മടങ്ങുമ്പോഴും തന്റെ സൌന്ദര്യ സങ്കല്പങ്ങള്‍ ഉയര്‍ത്തി .ഈ ചായക്ക്‌ നിറമില്ല, നിറമുന്ടെങ്കില്‍ മണമില്ല,മണമുണ്ടെങ്കില്‍ രുചിയില്ല,ഏതു ചായക്കുണ്ട് ഈ മൂന്നു ഗുണവും എന്നൊക്കെ പറഞ്ഞതുപോലെ, കാണാന്‍ ‍ പോയ പെണ്ണുങ്ങള്‍ക്ക്‌ ഒക്കെ ഓരോ കുറ്റം കണ്ടുപിടിച്ചു ഓമനക്കുട്ടന്‍ മടങ്ങിവരുമ്പോഴും,കുശലയുടെ ഉള്ളില്‍ പ്രതീക്ഷ വളര്‍ന്നു എങ്കിലും, എന്‍ഡോള്‍ഫാന്‍ നിരോധിക്കാന്‍ കേന്ദ്രത്തില്‍ പെറ്റു കിടന്ന ഭരണകക്ഷി എംപിമാരുടെ അവസ്ഥയായിരുന്നു അവസാനം .
 
 

ഒടുവില്‍ ലീവ് തീരാന്‍ തീരാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ഓമല്ലൂര്കാരി    സുഗന്ധിയെ   ഓമനക്കുട്ടന് ബോധിച്ചു . പിന്നെ എല്ലാം പെട്ടെന്നായിരുന്നു. കാലത്തേ പെണ്ണ് കണ്ടു, വൈകുന്നേരം പെണ്ണ് വീട്ടുകാര്‍ ഓമനക്കുട്ടന്റെ വീട്ടില്‍ വന്നു. പിറ്റേന്ന് എല്ലാവരും കൂടി ഓമല്ലൂര്‍ക്ക് പോയി എല്ലാം തീരുമാനിച്ചു. നാലാം ദിവസം കല്യാണം.പരോള്‍ ഒരുമാസം കൂടി നീട്ടിക്കിട്ടാന്‍ ഓമനക്കുട്ടന്‍ ഗള്‍ഫിലുള്ള മുതലാളിക്ക് ഫാക്സ് അയച്ചു.
 
 

അതിസുന്ദരിയായ പ്രതിശ്രുത വധുവിന്റെ ഫോട്ടോ കുശലയെ കാട്ടിയപ്പോള്‍, തന്റെ നിഷ്ക്കളങ്കമായ തനതു ഭാവത്തില്‍ അവള്‍ ഒന്നേ പറഞ്ഞുള്ളൂ." സുന്ദരിയാണല്ലോ കുട്ടേട്ടാ...ഉറപ്പായിട്ടും ഇവള്‍ക്ക് വേറെ ലൈന്‍ കാണും" എന്ന്. സ്വന്തം മുന്നണിയെ വിമര്‍ശിച്ച ചീഫ് വിപ്പിനെപ്പോലെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ലേ എന്ന ഭാവത്തില്‍ കുശല പുറത്തേക്കു പോയി. അവളെ ഫോട്ടോ കാണിച്ചു മധുരമായ പ്രതികാരം തീര്‍ക്കുമ്പോള്‍ മനസ്സില്‍ പൊട്ടിക്കാനിരുന്ന രണ്ടു ലഡു ഇനി അമ്മാവന്‍ സമാധിയായി എന്നറിയുമ്പോള്‍ പൊട്ടിക്കാം എന്ന് ഓമനക്കുട്ടന്‍ മനസ്സില്‍ കുറിച്ചിട്ടു .കട്ടിലിനടിയില്‍ ഇരുന്ന ബക്കാര്‍ഡി രണ്ടെണ്ണം ആരും കാണാതെ വിട്ടപ്പോള്‍ ഒരു ആശ്വാസം ആയി എങ്കിലും കല്യാണത്തലേന്നു പണ്ടവും ആയി മുങ്ങിയ പെണ്ണുങ്ങളുടെ വാര്‍ത്തകള്‍ ഓമനക്കുട്ടന്‍ ഓര്‍മ്മ വന്നു .ഇനി അങ്ങനെ എങ്ങാനും സംഭവിച്ചാല്‍ കേരളത്തില്‍ മാത്രമല്ല അങ്ങ് ഗള്‍ഫിലും അമേരിക്കയിലും വരെ "നവവധു കല്യാണതലേന്ന് ഒളിച്ചോടി" എന്ന വാര്‍ത്ത ക്രൈം ഫയറില്‍ ഒക്കെ വായിച്ചു ആള്‍ക്കാര് ചിരിക്കുമല്ലോ എന്നോര്‍ത്ത് ഓമനക്കുട്ടന്‍ നടുങ്ങി .
 
 

കല്യാണ തലേന്ന് പശു തൊഴുത്തിനടുത്തു ഒരു ചെറിയ സ്ലോമോഷന്‍ പാര്‍ട്ടി നടത്തവേ,തന്റെ ബാലകാല സുഹൃത്തായ കിണര് പണിക്കാരന്‍ കരുണനോട് ഈ ആശങ്ക പങ്കു വെച്ചപ്പോള്‍, ആറാമത്തെ പെഗും വലിച്ചു കയറ്റിയിട്ടു കരുണന്‍ തന്റെ ജീവിത വീക്ഷണം പുറത്തു വിട്ടു . " എടാ പൊട്ടാ , കല്യാണം എന്നാല്‍ ഒരു കിണറു പോലെയാണ്. പുറത്തു നിന്ന് നോക്കിയാല്‍ നല്ല ശുദ്ധ ജലം ആണെന്ന് തോന്നും , പക്ഷെ ഇറങ്ങരുത് . ഇറങ്ങിയാല്‍ അകത്തു ചിലപ്പോ മാരകമായ ഗ്യാസ് ആയിരിക്കും " എന്ന് പറഞ്ഞു ഒരു മാരകമായ ഏമ്പക്കം വിട്ടു.റിച്ചര്‍ സ്കെയിലില്‍ പത്തില്‍ അഞ്ചര കാണിച്ച   ആ  ശബ്ദത്തില്,തൊഴുത്തില്‍ തള്ളപ്പശുവിനോപ്പം ഉറങ്ങിക്കിടന്നിരുന്ന പശുക്കുട്ടി ചാടി എഴുന്നേറ്റു പാഞ്ഞു . കാലത്തെ കല്യാണത്തിന് പോകാന്‍ വരുന്നവര്‍ക്ക് കൊടുക്കാനുള്ള ഇഡ്ഡലിക്ക് കൂട്ടാന്‍ ഉണ്ടാക്കിയ സാമ്പാര്, മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടുന്നത് പോലെ മറിഞ്ഞു അടുത്ത് തന്നെ ഉറങ്ങിക്കിടന്ന പാചകക്കാരന്‍ അപ്പുവേട്ടനെ അടുത്ത് വരെ ഒഴുകിയെത്തി.ഉറക്കത്തില്‍ സാമ്പാറിന്റെ മണമടിച്ച അപ്പുവേട്ടന്‍ കായം കുറവാണെന്ന് പറഞ്ഞു തിരിഞ്ഞു കിടന്നു.
 
 

ഓമല്ലൂരുകാരി എങ്ങാനും ഓടിപ്പോയെങ്കില്‍ ബാക്ക് അപ്പ്‌ വേണമല്ലോ എന്ന നിഗമനത്തില്‍ കുശല നന്നായി മേക്കപ്പൊക്കെ ഇട്ടു ഒരുങ്ങി നിന്നെങ്കിലും പ്രതീക്ഷകള്‍ തട്ടിയെറിഞ്ഞു, സുഗന്ധിയുടെ കഴുത്തില്‍ ഓമനക്കുട്ടന്‍ തന്നെ താലികെട്ടി . കുശലക്ക് മനോവിഷമം ഉണ്ടാകേണ്ട എന്ന് കരുതി, ഫോട്ടോ ഷൂട്ടിലും മറ്റെല്ലാത്തിലും കുശലയെ ആദ്യാവസാനം ഓമനക്കുട്ടന്‍ പങ്കെടുപ്പിച്ചു . ഫോട്ടോഗ്രാഫര്‍ ഷൈന്‍ പ്രാവും കൂട് കുശലക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തതില്‍ മറ്റു മുറപ്പെണ്ണുങ്ങള്‍ മുഖം കോട്ടി എങ്കിലും, ഓമനക്കുട്ടന്‍ ചേട്ടനെ കെട്ടാനുള്ള  റന്ണിംഗ്    റേസില്‍ കുശല തോറ്റല്ലോ എന്നോര്‍ത്ത് അവര്‍ സമാധാനിച്ചു .
 
 

ആദ്യരാത്രി ഭയങ്കര ക്ഷീണമായതിനാല് കിടന്നോട്ടെ എന്ന്    സുഗന്ധി ചോദിച്ചപ്പോള്‍ ഓമനക്കുട്ടന്‍ അപകടം മണത്തു. ‍ ആഭരണം എല്ലാം ഊരി പെട്ടിക്കാത്തു വെക്കാം എന്ന് പറഞ്ഞപ്പോള്‍, സംശയം കൂടി.എന്നാല്‍ എല്ലാം കൂടി ഒരു പെട്ടിക്കകത്താക്കി വെച്ചപ്പോള്‍ അതിന്റെ താക്കോല്‍ വാങ്ങി വെക്കാനുള്ള ബുദ്ധി ഓമനക്കുട്ടന്‍ കാണിച്ചു. പെട്ടി പോയാലെന്ത്, താക്കോല്‍ ഉണ്ടല്ലോ ! പിന്നീട് ആലോചിച്ചപ്പോള്‍ അമ്മയുടെ മുറിയിലെ അലമാരിയില്‍ പെട്ടി വെക്കുന്നതാണ് നല്ലത് എന്ന് ഓമനക്കുട്ടന് തോന്നി. അവിടെ ആകുമ്പോള്‍, അമ്മയുടെ കൂടെ കല്യാണത്തിന് വന്ന രണ്ടു അമ്മായിമാരും കുശലയും ഉണ്ടല്ലോ എന്ന് ഓമനക്കുട്ടന്‍ ആശ്വസിച്ചു .
 
 

വിവാഹത്തിന് ശേഷം ഭര്‍ത്താക്കന്മാര്‍ സാധാരണ കാണുന്ന ഭീകര സ്വപ്‌നങ്ങള്‍ ആദ്യ രാത്രിയില്‍ തന്നെ കാണാനുള്ള ഭാഗ്യം ഓമനക്കുട്ടനുണ്ടായി. കാലത്തെ എഴുന്നേറ്റ ഓമനക്കുട്ടന്‍ അടുത്ത് കിടന്ന    സുഗന്ധിയെ കാണാതെ വന്നപ്പോള്‍ പെട്ടി പോയിട്ടുണ്ടാവില്ലല്ലോ എന്ന് ആശ്വസിച്ചു. എന്നാല്‍ അമ്മയുടെ മുറി ശൂന്യമായിരുന്നു .പെട്ടി വെച്ചിരുന്ന അലമാരിയും. അക്കാമ പുതുക്കാതെ നടക്കുമ്പോള്‍,പോലീസുകാരെ കാണുമ്പോള്‍ വയറില്‍ ഉല്‍ഭവിക്കാറുള്ള   ആ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി ഓമനക്കുട്ടന് ഉണ്ടായി.
 
 

വീട്ടില്‍ ആരെയും കാണാന്‍ സാധിക്കാത്തതിനാല്‍ ഓമനക്കുട്ടന്‍ വേഗം പങ്കു അമ്മാവന്റെ വീട്ടിലേക്കു നടന്നു .അവിടെ കിംഗ്‌ & കമ്മീഷണര്‍ തീയേറ്ററില്‍ പോയി കണ്ടതുപോലുള്ള മുഖഭാവവുമായി,കുറെ പേര്‍ നില്‍ക്കുന്നുണ്ടായിരുന്നു .പങ്കുവമ്മാവന്‍ തട്ടിപ്പോയി എന്ന് ഓമനക്കുട്ടന്    ഉറപ്പായി .പക്ഷെ അതിലേക്കായി പൊട്ടിക്കാന്‍ വെച്ചിരുന്ന രണ്ടു ലഡു ,ഭാര്യ ഒളിച്ചോടിയ സാഹചര്യത്തില്‍ ഓമനക്കുട്ടന്‍ ലോക്കറിലേക്ക് തിരിച്ചു വെച്ചു .
 
 

പക്ഷെ ഓമനക്കുട്ടന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കി വീര്ത്തു കെട്ടിയ മുഖവുമായി      സുഗന്ധിയും അമ്മയും, അകത്തു നിന്ന് ഇറങ്ങി വന്നു. " നീ പോയില്ലേ " എന്ന അത്ഭുതത്തോടെ ഉള്ള ചോദ്യത്തിന് അമ്മയാണ് ഉത്തരം പറഞ്ഞത്.. "അവള്‍ എവിടെ പോകാന്‍ ? മറ്റവളല്ലേ പോയത്" എന്ന്.
 
 

 സുഗന്ധി  നീട്ടിയ കത്തില്‍ കുശല ഇങ്ങനെ എഴുതിയിരുന്നു.. കുട്ടേട്ടന്‍ മറ്റൊരാളുടെതാകുന്നത് എനിക്ക് സഹിക്കാനാവില്ല .ഫോടോഗ്രാഫര്‍ ‍ ഷൈന്‍ പ്രാവുംകൂട് എനിക്കൊരു ജീവിതം തരാം എന്ന് പറഞ്ഞു. പെട്ടിയില്‍ ഇരിക്കുന്ന നൂറ്റൊന്നു പവന്‍ ഞാന്‍ കൊണ്ടുപോകുന്നു .അമ്മാവന്റെ മകള്‍ക്ക് സ്ത്രീധനം കൊടുക്കാന്‍ മാത്രം വിശാല ഹൃദയം കുട്ടേട്ടന് ഇല്ല എന്നെനിക്കറിയാം. അതിനാല്‍ എനിക്ക് തരാനിരുന്ന സ്ത്രീധനത്തില്‍ നിന്നും നൂറ്റൊന്നു പവന്‍ അഡ്ജസ്റ്റ് ചെയ്യാന്‍ ഞാന്‍ അച്ഛന് മറ്റൊരു കത്ത് എഴുതിയിട്ടുണ്ട് . ബോധം പോയി കിടക്കുന്ന അച്ഛന്‍ എഴുന്നേറ്റാല്‍ , കുട്ടേട്ടന്‍ അത് വാങ്ങണം.ഇല്ലെങ്കില്‍ കുട്ടേട്ടന്റെ വിധിയായി കരുതി എന്നെ അനുഗ്രഹിക്കണം എന്ന് ഒരിക്കല്‍ കുട്ടേട്ടനെ മാത്രം സ്വപ്നം കണ്ടിരുന്ന കുശല "
 
 

ബിഹെഡിംഗ് കമ്പനി മുതലാളി ഫാക്സ് സന്ദേശം സ്വീകരിച്ചില്ല എന്നും , പിറ്റേന്ന് തന്നെ വന്നില്ലെങ്കില്‍ പണിക്കു വേറെ ആളെ വെക്കുമെന്നും ഉള്ള വാര്‍ത്ത, റൂം മേറ്റ് സുഗുണന്‍ ഓമനക്കുട്ടനെ വിളിച്ചറിയിച്ചപ്പോള്‍, പാമ്പ് കടിച്ചവനെ പട്ടി കൂടി കടിച്ചു എന്ന മാതിരി ആയല്ലോ എന്ന് ഓമനക്കുട്ടന്‍ ഓര്‍ത്തു. ഗള്‍ഫുകാരന്റെ ജീവിതം ,കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങ പോലാ എന്ന് പറഞ്ഞു കേട്ടിടുന്ടെങ്കിലും തേങ്ങയുടെ സ്ഥിതി കുറച്ചുകൂടി സേഫ് ആണ് എന്നും കൂടി ഓമനക്കുട്ടന്‍ ഓര്‍ത്തു.
 

അമ്മാവന്റെ ബോധം തിരിച്ചു കിട്ടുമോ ?ഓമനക്കുട്ടന് അമ്മാവന്‍ നൂറ്റൊന്നു പവന്‍ തിരിച്ചു കൊടുക്കുമോ ? കുശലയുടെ കത്തിലെ വാക്കുകള്‍ വെറും ഒരു സാധാരണ പെണ്ണായ    സുഗന്ധിക്ക് ഉള്‍ക്കൊള്ളാന്‍ ആകുമോ ? എന്നീ ചോദ്യങ്ങള്‍ ബാക്കി വെച്ച്, കല്യാണത്തിന്റെ രണ്ടാം നാള്‍ വൈകുന്നേരം ഓമനക്കുട്ടന്‍ ഗള്‍ഫിലേക്ക് ഫ്ലൈറ്റ് പിടിച്ചു..
 
 

ഓമനക്കുട്ടനെ വഹിച്ചുകൊണ്ടുള്ള ഇന്നോവ കാര്‍ എയര്പോര്ട്ടിലേക്ക് തിരിച്ചു എന്ന വാര്‍ത്ത എന്ന് ബോധ മണ്ഡലത്തിലേക്ക് എമെര്ജ് ചെയ്തപ്പോള്‍ പങ്കന്‍ പിള്ള എഴുന്നേറ്റിരുന്നു . സ്വര്‍ണ്ണത്തിനു റിക്കാര്‍ഡ് വില എന്ന വാര്‍ത്ത ചാനലില്‍ മൃതി പട്ടിക്കാട് വായിക്കുമ്പോള്‍,കഴിഞ്ഞ ദിവസത്തെക്കാള്‍ മൃതി സുന്ദരിയായിരിക്കുന്നല്ലോ എന്ന് അല്‍പ്പം കുറ്റബോധത്തോടെ പിള്ള ഓര്‍ത്തു .

Nov 13, 2012

മന്ത്രിജിക്ക് കൊച്ചുതോമയുടെ തുറന്ന കത്ത്


പ്രിയ മന്ത്രിജീ,


ഫേസ് ബുക്ക്‌ ഗുണ്ടകളുടെ ചീമുട്ട ആക്രമണത്തില്‍ തളരാതെ, ഇത്രയും കഷ്ട്ടപ്പാടുകള്‍ സഹിച്ചു അങ്ങ് ഞങ്ങളെ സന്ദര്‍ശിക്കാന്‍ വന്നതില്‍ ആദ്യമായി താങ്കളെ അഭിനന്ദിക്കുന്നു..താങ്കള്‍ പേടിച്ചു സന്ദര്‍ശനം മാറ്റി എന്നും,തിരിച്ചു  പോയപ്പോള്‍ സന്ദര്‍ശനം  വെട്ടിച്ചുരുക്കി   എന്നും, അതൊക്കെ സോഷ്യല്‍ നെറ്റുവര്‍ക്ക് ഇത്രയും സ്ട്രോങ്ങ്‌ ആയതു കൊണ്ടാണെന്നും ചിലര്‍ പറഞ്ഞു പരത്തുന്നുണ്ട്. ഞാന്‍ അതൊന്നും വിശ്വസിക്കില്ല .
 
 
 
താങ്കളുടെ സന്ദര്‍ശനം ബഹിഷ്ക്കരിക്കണം എന്ന് പല സ്ഥലങ്ങളിലും അഭിപ്രായം ഉയര്‍ന്നെങ്കിലും, താങ്കള്‍ അതിനെ പറ്റി അറിഞ്ഞില്ല എന്ന് പ്രസ്താവിച്ചതായി അറിഞ്ഞു.വിവര സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ച കാര്യം താങ്കള്‍ അറിയാതിരുന്നത്‌ ഒരു കുറ്റമല്ല . ഉടനെ താങ്കളുടെ പേര്‍സണല്‍ സ്ടാഫിനു സോഷ്യല്‍ സൈറ്റുകളില്‍ കയറാനുള്ള അനുമതി നല്‍കുന്നത് നല്ലതായിരിക്കും.വീക്ഷണം മാത്രം വായിക്കുന്ന അവര്‍ക്ക് ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ അവ സഹായിക്കും .
 
 
എയര്‍ ഇന്ത്യയെ ബഹിഷ്ക്കരിക്കണം എന്ന് കുറെ ആള്‍ക്കാര്‍ പറയുന്നുണ്ടല്ലോ .ഒരുദിവസം പോലും ബഹിഷ്കരിച്ചു എയര്‍ ഇന്ത്യയ്ക്കു പണി കൊടുക്കാന്‍ ആവാത്തവരാണ്, താങ്കളെ ബഹിഷ്കരിക്കുന്നത് .താങ്കള്‍ ഇങ്ങോട്ട് വരാനായി മറ്റൊരു എയര് ലൈന്‍ തിരഞ്ഞെടുത്തതിലൂടെ"എയര്‍ ഇന്ത്യ ഇല്ലെങ്കില്‍ മത്തായിക്ക് മാങ്ങയാ" എന്നുള്ള വിലയേറിയ സന്ദേശമാണ് കൊടുത്തത്.പത്തോ രണ്ടായിരമോ രൂപ ലാഭിക്കാന്‍ ശ്രമിക്കുന്ന, പാവങ്ങള്‍ക്കും, അത്യാവശ്യ കാര്യങ്ങള്‍ക്കു പോകാനായി ടിക്കറ്റ് എടുക്കാന്‍ നോക്കുമ്പോള്‍ ടിക്കറ്റ് കിട്ടാതെ അവസാനം എയര്‍ ഇന്ത്യാ എക്സ്പ്രെസ്സ് എടുക്കുന്ന അഹങ്കാരികള്‍ക്കും നല്ല പണി തന്നെ കിട്ടണം . എല്ലാ മാസവും നാട്ടില്‍ പോകുന്നവര്‍ക്കും വര്‍ഷത്തില്‍ മൂന്നും നാലും തവണ പോകുന്നവര്‍ക്കും, പോകാന്‍ ഉയര്‍ന്ന യാത്രാക്കൂലിയും സൌകര്യങ്ങളും ഉള്ള ബീമാനങ്ങള്‍ ഉള്ളപ്പോള്‍ ഈ അഹങ്കാരം കാട്ടേണ്ട കാര്യമുണ്ടോ എന്ന് തലയില്‍ ഓളമുള്ളവര്‍ ചോദിച്ചു പോകും .
 
 
പ്രവാസിയാകാന്‍ വേണ്ടി  അതിഭയങ്കര ഭാഗ്യം ലഭിച്ചവര്‍ക്ക് വേണ്ടിയുള്ള ,പ്രവാസി "ഭാഗ്യ" ദിവസ് എന്ന പരിപാടിയിലേക്ക് വേണ്ടി ഞങ്ങള്‍ പ്രവാസികളെ ക്ഷണിക്കാനല്ല മറിച്ച് ഇവിടെ നടന്ന കരിമരുന്നു പ്രയോഗം നേരില്‍ കാണാനായിരുന്നു താങ്കള്‍ ഈ സമയത്ത് തന്നെ വന്നത് എന്ന് ചില വിവര ദോഷികള്‍ പാടിനടക്കുന്നുന്ടെങ്കിലും, അന്ന് അവിടെ സന്നിഹിതരായ സൂട്ട് ലവേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അംഗങ്ങളായ പാവപ്പെട്ട പ്രവാസികളുടെ ഫോട്ടോ കണ്ടതിനാല് ഞാന്‍ ‍ അത് വിശ്വസിക്കുന്നില്ല . അവരുടെ പ്രശ്നങ്ങളാണല്ലോ അബ്ബാസിയായിലും ഹസാവിയിലും മീനാ അബ്ദുല്ലായിലും ഉള്ള ക്യാമ്പുകളില്‍ താമസിക്കുന്ന ധനികരുടെ പ്രശ്നങ്ങളേക്കാള്‍ വലുത്.മേല്‍പ്പറഞ്ഞ സ്ഥലങ്ങളില്‍ താങ്കള്‍ ഒരിക്കലും സന്ദര്‍ശനം നടത്തരുത്. കാരണം, കാല്‍ക്കാശിനു വകയില്ലാത്ത മുതലാളിമാര്‍ക്ക് വേണ്ടിയാവണം താങ്കള്‍ ജീവിതം ഉഴിഞ്ഞു വെക്കേണ്ടത് .
 
 
താങ്കളുടെ സന്ദര്‍ശനത്തിന്റെ അതേ സമയം അബ്ബാസിയയില്‍ ചിലര്‍ യോഗം ചേര്‍ന്ന് എയര്‍ ഇന്ത്യാ രാജാവിന്റെ നെറ്റിയില്‍ ആണിയടിച്ചു എന്നും , പ്രതീകാത്മക ചങ്ങല തീര്‍ത്തു എന്ന് മംഗളം   പത്രത്തില്‍ വായിച്ചു . അതിനുള്ള ഉത്തരം താങ്കള്‍ ദുബായി വെച്ച് ചോദ്യം ചോദിച്ച പത്രക്കാരന് കൊടുത്തുവല്ലോ. അങ്ങനെ തന്നെ വേണം .
 
 
 
എയര്‍ ഇന്ത്യാ വിമാനം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കൊടും ഭീകരരുടെ കാര്യത്തില്‍ താങ്കള്‍ ഒന്നും ചെയ്തില്ല എന്നാണല്ലോ ആരോപണം.ആ പ്രശ്നങ്ങളില്‍ മാത്രമല്ല, ഗള്‍ഫു നാടുകളില്‍ പണിയെടുക്കുന്ന ബഹുഭൂരിപക്ഷം ആള്‍ക്കാരുടെയും പ്രശ്നങ്ങളില്‍ താങ്കള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ല എന്ന് ആര്‍ക്കാണ് അറിയാത്തത്? അതെല്ലാം മറന്നു വെറും റാഞ്ചികളുടെ കാര്യത്തില്‍ പ്രവാസികള്‍ ഇത്രയും പ്രതിഷേധം ഉയര്‍ത്തിയത്‌ പ്രതിഷേധാര്‍ഹം എന്നല്ലാതെ എന്താണ് പറയേണ്ടത്?   വിദേശത്ത് വെച്ച് തട്ടിപ്പോകുന്ന പ്രവാസികളെ മാന്യമായ രീതിയില്‍ അടക്കാനായി ശ്മശാനം വരെ നേടിത്തന്ന താങ്കള് പ്രവാസിക്ക് വേണ്ടി എന്ത് ചെയ്തു എന്ന് ചോദിക്കുന്നവരെ കണ്ടാല്‍ എങ്ങനെ കലിയിളകാതിരിക്കും .കാരണം മരിച്ചു കഴിഞ്ഞു എവിടെ ശവം അടക്കുന്നു എന്നതാണല്ലോ പ്രവാസിയുടെ ഏറ്റവും വലിയ പ്രയാസം .
 
 
 
ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്ക് പോകുന്ന സ്ത്രീകളുടെ പ്രായ പരിധി താങ്കള്‍ ഉയര്തിയതിനാല്‍ , പെണ്‍വാണിഭം നടത്തുന്ന കമ്പനിക്കാര്‍ കലിപ്പിലാണെന്നും, അവരാണ് സോഷ്യല്‍ സൈറ്റുകളില്‍ താങ്കളുടെ വരവിനെതിരെ കടുത്ത ആക്രമണം നടത്തുന്നതെന്നും , താങ്കളുടെ പള്ളിയിലെ കൈക്കാരന്‍ പറഞ്ഞതായി പത്രത്തില്‍ വായിച്ചു. ഇത്രമാത്രം പെണ് വാണിഭക്കാര്‍ ഗള്‍ഫില്‍ ഉണ്ടെന്നത് ഒരു പുതിയ അറിവാണ് . സമയാ സമയം ഗള്‍ഫില്‍ സെന്‍സസ് നടത്താത്തത് കൊണ്ടാവാം, വാണിഭക്കാരുടെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തു അറിയാത്തത്. ഇത്രയേറെ വാണിഭക്കാര്‍ ഗള്‍ഫില്‍ ഉള്ള സ്ഥിതിക്ക് , തിരിച്ചു വരുമ്പോള്‍ അവരെ പുനരധിവസിപ്പിക്കാനായി താങ്കള്‍ക്ക് ഒരു പദ്ധതി പ്രഖ്യാപിക്കാം.ഓരോ വരവിനും ഓരോ പദ്ധതി എന്നതാണല്ലോ നമ്മുടെ പോളിസി.
 
 
 
ഏതു സമയത്തും താങ്കളെ നേരിട്ട് ഫോണ്‍ വിളിക്കാം എന്നും, പ്രവാസികളുടെ പ്രശ്നങ്ങള്‍ നേരിട്ട് കേള്‍ക്കാന്‍ താങ്കള്‍ക്ക് ഇഷ്ട്ടമാണെന്നും അറിഞ്ഞതില്‍ സന്തോഷം.ഇത് പറഞ്ഞ സമയത്ത് ആ ഫോണ്‍ നമ്പര്‍ കൂടി കൊടുത്തിരുന്നെങ്കില്‍ വലിയ ഉപകാരമാകുമായിരുന്നു.കൊച്ചിക്ക്‌ ടിക്കറ്റ് എടുത്തിട്ട് തിരുവന്തോരത്ത് ഇറങ്ങേണ്ടി വന്നാല്, ‍ താങ്കളെ വിളിക്കാല്ലോ. ഈ നമ്പര്‍ ഇല്ലാത്തതുകൊണ്ട് കഴിഞ്ഞ മാസം വിമാനം റാഞ്ചാന്‍ ശ്രമിച്ച കൊടും ഭീകരര്‍ പെറ്റിക്കെസില്‍ പെട്ട് തിരുവനതപുരം , കോഴിക്കോട് ഷട്ടില്‍ ‍ അടിച്ചു കൊണ്ടിരിക്കുന്നു . അവര്‍ക്ക് ഇതൊരു വലിയ ആശ്വാസമായേനെ.
 
 
പ്രതിഷേധത്തെ  തൃണവല്ഗണിച്ചു താങ്കളുടെ പടിപാടികളില്‍ പങ്കെടുത്തു അത് ഒരു വന് വിജയമാക്കിത്തീര്ത്തവര്‍ക്ക് എന്റെ അനുമോദനങ്ങള്‍ . നിങ്ങളാണ് യഥാര്‍ത്ഥ രാജ്യസ്നേഹികള്‍,പ്രവാസികളോട് കൂറ് പുലര്‍ത്തുന്നവര്‍.
 
 

കോട്ടിട്ട മറ്റൊരു മന്ത്രിയെ ഞങ്ങള്‍ കാത്തിരിക്കുന്നു .



സസ്നേഹം.
കൊച്ചു തോമാ..
(കെ. ടി. തോമസ്‌ )

Oct 9, 2012

പാപത്തിന്റെ ശമ്പളം മരണമത്രേ..


തമ്പാനൂര്‍   സ്റ്റേഷനില്‍ കൊല്ലത്തേക്കുള്ള    വണ്ടി കാത്തിരിക്കവേ,ഒരു ശരാശരി  ഇന്ത്യക്കാരന്‍ തന്റെ  ആയുസ്സിന്റെ നാലില്‍  ഒന്ന് ചിലവഴിക്കുന്നത് റെയില്‍വേ സ്റ്റേഷനില്‍ അല്ലെങ്കില്‍   ബസ് സ്റ്റേഷനിലാണെന്ന്  ആരോ പറഞ്ഞത്  ഞാന്‍ ഓര്‍ത്തു പോയി..


റെയില്‍വേ സ്റെഷനുകള്‍  എന്നും  എനിക്ക് പ്രിയപ്പെട്ടതായിരുന്നു.ചെറിയ ദൂരങ്ങള്‍ക്കുപോലും  ഞാന്‍  തീവണ്ടിയെ ആശ്രയിച്ചു.  അവിടം കാണുമ്പോള്‍ എന്തെന്നില്ലാത്ത  ഒരു  അനുഭൂതി  എന്റെ  മനസ്സില്‍ ഉണ്ടാകുമായിരുന്നു.മരണം പതിയിരിക്കുന്ന സ്റെഷനുകള്‍, പാളത്തില്‍  മരിച്ച   നിലയില്‍ കാണപ്പെട്ടവരുടെ  കഥകള്‍, വണ്ടിയില്‍ ഓടിക്കയറുമ്പോള്‍  മരിച്ചവര്‍, അംഗഭംഗം വന്നവര്‍ എന്നിവരുടെ  വാര്‍ത്തകള്‍ ആവേശത്തോടെ  വായിക്കാനാഗ്രഹിച്ച വിഷയങ്ങളായിരുന്നു. 


സൂക്ഷ്മതയോടെ ഞാന്‍ അടിച്ച  അടിയില്‍ നിന്നും   ഒരീച്ച  രക്ഷപെട്ടതിന്റെ  നിരാശയില്‍  ഞാന്‍ ഇരിക്കവേ, നവദമ്പതികള്‍  എന്ന് തോന്നിച്ച  ഒരു ചെറുപ്പക്കാരനും  ചെറുപ്പക്കാരിയും  കൈകള്‍ കോര്‍ത്ത്‌ പിടിച്ചു  എന്റെ  മുന്നില്‍  വന്നു  നിന്നു. അവരുടെ  പ്രേമപ്രകടനങ്ങള്‍  എന്നില്‍ അസ്വസ്ഥതയുണര്‍ത്തി.ചെറുപ്പക്കാരി  തന്റെ  പിങ്ക് നിറമുള്ള  ഷോള്‍ നേരെ  ആക്കിയിടുന്നതിനോപ്പം അയാളുടെ  കൈകളില്‍ മെല്ലെ നുള്ളുന്നത്  ഞാന്‍ കണ്ടു. 


ചെറുപ്പത്തോടു  എനിക്ക്  എന്നും   അസൂയയും വിദ്വേഷവും  ആയിരുന്നു.  ചെറുപ്പം  എന്റെ സ്വസ്ഥത  കെടുത്തി.ചെറുപ്പത്തിന്റെ  പ്രസരിപ്പ് കാണുമ്പോള്‍  എന്തിനെന്നറിയാത്ത  ഒരു  രോഷം എല്ലായ്പ്പോഴും   എന്നില്‍  ഉണ്ടാകുമായിരുന്നു. 

വളരെ  നേരത്തിനു ശേഷം  വണ്ടി  വരികയും, ഞാന്‍ ആദ്യം  തന്നെ  ഒരു  സീറ്റില്‍ ഇരിക്കയും ചെയ്തു. എന്റെ  മനസ്സിന്റെ  സമനില  തെറ്റിക്കാന്‍ എന്നവണ്ണം ചെറുപ്പക്കാരിയും  ചെറുപ്പക്കാരനും എനിക്ക്  എതിര്‍വശം  തന്നെ  വന്നിരുന്നു. മറ്റാള്‍ക്കാര്‍  ട്രെയിനില്‍  ഇല്ല  എന്ന  രീതിയിലുള്ള അവരുടെ  പെരുമാറ്റം,  എന്നില്‍ രോഷമുണര്‍ത്തി. ഇവര്‍ക്ക്  ഇതൊക്കെ  അവരുടെ  സ്വകാര്യ നിമിഷങ്ങളില്‍  ആയിക്കൂടെ  എന്ന്  ഞാന്‍  ഓര്‍ത്തു. 


പെണ്‍കുട്ടി  യുവാവിന്റെ  തോളില്‍ തല ചായ്ച്ചു ഏതോ  മൊബൈല്‍  ക്ലിപ്പ്  കാണുകയായിരുന്നു. ഇടക്കെപ്പോഴോ  വന്ന  ഒരു എസ്.എം.എസിന്റെ പേരില്‍   അവര്‍  കലഹിക്കുന്നതും, അതിനു ശേഷം അയാള്‍ എന്തൊക്കെയോ  പറഞ്ഞു അവളെ  ആശ്വസിപ്പിക്കുന്നതും  ഞാന്‍  കണ്ടു.


കമ്പാര്‍ട്ടുമെന്റില്‍  നിറയെ  കോളേജ് കുട്ടികളായിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നു  നിന്നു പരസ്പരം മുട്ടി നിന്നു  സംസാരിക്കയും ,  ഫോണില്‍ എസ്.എം.എസുകള്‍  അയക്കുകയും  ചെയ്തു. മുകളിലത്തെ  ബെര്‍ത്തില്‍ ഇരിക്കുകയായിരുന്ന ഒരു കുട്ടി തന്റെ മൊബൈലില്‍  താഴെ  ഇരിക്കുന്ന ചെറുപ്പക്കാരിയുടെ  അനാവൃതമായ നിമ്നോന്നതങ്ങള്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു.പെണ്‍കുട്ടിയും  യുവാവും, മറ്റൊരു ലോകത്തായിരുന്നത്  കൊണ്ട്  അവര്‍ അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.  അതിനു ശേഷം നിമിഷങ്ങള്‍ക്കുള്ളില്‍  പല ആണ്‍കുട്ടികളുടെയും    മൊബൈല്‍ ശബ്ദിക്കുകയും,അവര്‍  അത് നോക്കി ഒരു  ചെറു ചിരി ചിരിച്ചതിനു  ശേഷം, ബെര്‍ത്തിന് മുകളില്‍ ഇരിക്കുന്ന  കുട്ടിയെ  നോക്കി ചിരിക്കയും ചെയ്തു. രോഷാകുലനായ  ഞാന്‍ കുട്ടിയുടെ മൊബൈല്‍  പിടിച്ചു  വാങ്ങി നോക്കിയതിനു ശേഷം  പുറത്തേക്കു  എറിഞ്ഞു. മൊബൈലിനു പകരം  അവനെ  പുറത്തേക്കു  എറിയാനുള്ള രോഷം  എനിക്കുണ്ടായിരുന്നു. വാതിലില്‍   നിന്നും  അകലെ  ആയിരുന്നതിനാല്‍  ഞാന്‍  അത് അടുത്ത തവണ ആവട്ടെ  എന്ന്  വിചാരിച്ചു.



പൂജപ്പുര  ജയിലില്‍ നിന്നുമുള്ള  മടക്കയാത്രയില്‍ ആയിരുന്നു ഞാന്‍. രണ്ടാമത്തെ   ജീവപര്യന്തം ഏറ്റുവാങ്ങുമ്പോള്‍,ഇനിയും  മൂന്നാമത് ഒരെണ്ണത്തിനു കൂടി  ബാല്യമുണ്ട്  എന്ന് എനിക്ക് തോന്നിയിരുന്നു. എന്നെപോലൊരു  സ്ഥിരം കുറ്റവാളിയെ  ശിക്ഷക്ക്  ശേഷം   സമൂഹത്തിലേക്കു  വീണ്ടും വിടുന്നതിനെ റ്റി  സര്‍ക്കാര്‍  ക്കീല്‍ കോടതിയില്‍  ആശങ്ക പങ്കു വെച്ചിട്ടും, വധശിക്ഷയില്‍  നിന്നും  എന്നെ  വിട്ടയച്ച ന്യായാധിപനോട്   എനിക്ക്  ഒരു കാര്യത്തില്‍ നന്ദി ഉണ്ടായിരുന്നു.  വീണ്ടും, ഒരു  ചതിയനെ അല്ലെങ്കില്‍   ചതിച്ചവളെ  കാലപുരിക്കയക്കാന്‍ ഈ  വിധി  അനുവദിച്ചതിന് മാത്രം. 



ബാംഗ്ലൂര്‍  നേഴ്സിംഗ് പഠിക്കുന്ന  മകളെ  കാണാന്‍ പോയ   ഭാര്യയുടെ  അടുത്ത  സീറ്റില്‍  ആരു എന്ന് അന്വേഷിച്ചു  റെയില്‍വേ  സ്റെഷനില്‍  എത്തിയ സമയം , അവളുടെ  കൂടെ  കണ്ടെത്തിയ അയല്‍വാസിയെ റബര്‍ കത്തി  കൊണ്ട് തത്സമയം കുത്തിക്കൊന്ന  ആ  ദിവസത്തില്‍   അനുഭവിച്ച അനുഭൂതി പിന്നീട്  ഒരിക്കലും  ഉണ്ടായില്ല. നെഞ്ഞിലേക്ക്  റബര്‍ കത്തി  ആഞ്ഞു കുത്തുമ്പോള്‍  അയാളുടെ    കണ്ണില്‍  കണ്ട  ഭീതി തന്ന  സന്തോഷം.പാപത്തിന്റെ  ശമ്പളം  മരണമത്രേ..

എന്നാല്‍ ഭാര്യയെ  വഞ്ചിച്ച  സഹാധ്യപകന്റെ വിധി നടപ്പാക്കാന്‍  എട്ടുവര്‍ഷം  വേണ്ടി വന്നു.ആദ്യത്തെ  ജീവപര്യന്തം  കഴിഞ്ഞു  മടങ്ങി വരുന്നവഴി  ആ  വിധി  നടപ്പാക്കിയപ്പോള്‍ , സമൂഹത്തിനു  വേണ്ടി  എന്തെങ്കിലും  ചെയ്ത ചാരിതാര്ത്യതിലായിരുന്നു   ഞാന്‍. .


കൊല്ലം അടുത്തപ്പോള്‍  ചെറുപ്പക്കാരിയും ചെറുപ്പക്കാരനും  എഴുന്നേറ്റു. ഒരു  കൈകൊണ്ടു അയാള്‍  അവളുടെ  ചുമലില്‍ പിടിച്ചു  വീണ്ടും പ്രേമപൂര്‍വ്വം നോക്കി. ഈ  നോട്ടം,  വിവാഹത്തിന് ശേഷം  ഇരുപതു  വര്ഷം കഴിയുമ്പോള്‍ ഏതെങ്കിലും  മനുഷ്യര്‍  നോക്കുമോ എന്ന് ഞാന്‍ സന്ദേഹിച്ചു. 


കൊല്ലം സ്റ്റേഷനില്‍  ഇറങ്ങിയപ്പോള്‍ ചെറുപ്പക്കാരി  മുന്നോട്ടു  ഒറ്റയ്ക്ക്  നടന്നു. ഒരാള്‍ ചെറുപ്പകാരിക്ക്  വേണ്ടി  കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അയാളുടെ  കൈകളില്‍ ഉണ്ടായിരുന്ന   വെളുത്തു  തുടുത്ത  ഒരു  വയസ്സ് തോന്നിക്കുന്ന  ഒരു  സുന്ദരിക്കുട്ടി  അവളെ കണ്ടതും കൈകളിലേക്ക്  കുതിച്ചു  ചാടി. കുട്ടിയെ  എടുത്തിട്ട് പിന്നാലെ  വരുന്ന ചെറുപ്പക്കാരനെ  നോക്കി   അവള്‍  കുട്ടിക്ക്  ഒരു ചുംബനം  നല്‍കി. ചെറുപ്പക്കാരന്റെ മുഖം ചുമന്നത് ഞാന്‍  ശ്രദ്ധിച്ചു. 


കുട്ടിയുമായി  ആ കുടുംബം പോകും  വരെ ചെറുപ്പക്കാരന്‍ നോക്കി നിന്നു. അനന്തരം  ഫോണ്‍ എടുത്തു  അയാള്‍  എസ്.എം. എസ് അയക്കുന്നത് ഞാന്‍  കണ്ടു. ചിലപ്പോള്‍   അത്  ഭാര്യക്ക്  ആകാം, അല്ലെങ്കില്‍ ആ   ചെറുപ്പകാരിക്ക് . ആരെയായാലും,  ഇന്നത്തെ    ഇര  അയാള്‍  തന്നെ എന്ന്  ഞാന്‍ ഉറപ്പിച്ചു. ചെറുപ്പക്കാരിക്ക്‌  വേണ്ടി കാത്തു നിന്ന  ഭര്‍ത്താവിനു  വേണ്ടി  ഇങ്ങനെ ഒരു കൃത്യം  നടത്തുന്നതിന്റെ  ആവശ്യകതയെ  പറ്റി ഞാന്‍ തികച്ചും  ബോധവാനായിരുന്നു. 

കൊല്ലപ്പെടുന്ന  ആളിനോട്‌  അയാള്‍  ചെയ്ത തെറ്റുകള്‍ പറയണം  എന്നത്  എന്റെ നിര്‍ബന്ധങ്ങളില്‍  ഒന്നായിരുന്നു.. നിര്‍ഭാഗ്യവശാല്‍  ആദ്യത്തെ  കൊലപാതകത്തില്‍ അതിനു  സാവകാശം  ഉണ്ടായില്ല,എങ്കിലും സഹാധ്യാപകന്റെ  കാര്യത്തില്‍  അത്  സാധിച്ചു. മരണം  ഉറപ്പാക്കിയിട്ടും, സുന്ദരനായ   അയാളുടെ  മുഖം    കല്ലുകൊണ്ട്  ഇടിച്ചു വികൃതമാക്കിയപ്പോള്‍, എന്തെന്നില്ലാത്ത ഒരാനന്ദം എന്നില്‍  ഉണ്ടായി  എന്നത് സത്യമായിരുന്നു. പാപത്തിന്റെ  ശമ്പളം മരണമത്രേ..


റെയില്‍വേ  സ്റേഷന്‍ മുതല്‍  ഞാന്‍  അയാളെ പിന്തുടര്‍ന്നു.ആശ്രാമത്തിനു  അടുത്ത്   എത്തിയപ്പോള്‍  അയാളുടെ  വഴി  തടഞ്ഞു കൊണ്ട്  നിങ്ങള്‍ ചെയ്യുന്നത്  എത്ര  വലിയ തെറ്റാണു  എന്ന് അറിയാമോ  എന്ന് ഞാന്‍ അയാളോട്  ചോദിച്ചു. തെറ്റും  ശരിയും തീരുമാനിക്കാന്‍  ഞാന്‍  ആരാണ് എന്ന അയാളുടെ മറുചോദ്യത്തിന് കൈയില്‍ കരുതിയിരുന്ന  കരിങ്കല്‍ ചീളിനാല്‍  ഞാന്‍ ഉത്തരം  നല്‍കി. മുഖമടച്ചു  കിട്ടിയ  അടിയില്‍ അയാള്‍ അല്‍പ്പം പിന്നോട്ട് പോയി. രണ്ടു കൈകൊണ്ടും മുഖം പൊതിയ അയാളെ ഞാന്‍ വീണ്ടും  വീണ്ടും പ്രഹരിച്ചു. ബോധരഹിതനായ അയാളെ വലിച്ചു  ഞാന്‍ കായല്‍  തീരത്തേക്ക് കൊണ്ടുപോയി.പിന്നീടു  കാര്യങ്ങള്‍ എളുപ്പമായിരുന്നു. വെള്ളത്തില്‍  മുക്കവേ അയാള്‍  വീണ്ടും കുതറി. നീണ്ടകാലത്തെ  ജയില്‍ ജീവിതം എന്നില്‍ നിറച്ച  കരുത്തില്‍  ക്രമേണ  അയാള്‍ തളര്‍ന്നു. 

വലിച്ചു  കൊണ്ടുപോകും  വഴി  അയാളില്‍ നിന്നും എടുത്ത  മൊബൈലിലെ അവസാനത്തെ എസ്.എം.എസ്  നമ്പര്‍  ഞാന്‍  എടുത്തു  ഡയല്‍ ചെയ്തു. "മുത്തെ"  എന്ന  ശബ്ദം  താഴ്ത്തിയുള്ള വിളിയില്‍ നിന്നും  തന്നെ അത്  ചെറുപ്പക്കാരിയാണ്  എന്ന്  എനിക്ക് മനസ്സിലായി. ഭര്‍ത്താവിനെ  വഞ്ചിച്ച  നിനക്ക് ശിക്ഷ  ഉടനെ  ഉണ്ട്  എന്നും, നിന്റെ  കാമുകന്റെ ജീവന്‍  ഇപ്പോള്‍   തല്ക്കുമെലെ  ആണെന്നും പറഞ്ഞപ്പോള്‍  ക്രൂരമായ   ഒരു   ആനന്ദം എനിക്കുണ്ടായി. പാപത്തിന്റെ  ശമ്പളം മരണമത്രേ..


കൊല്ലം  സര്‍ക്കിള്‍ ഓഫീസില്‍ ഞാന്‍  ചെന്ന് വിവരം പറയുമ്പോള്‍,  പതിവുപോലെ  അവര്‍ വിശ്വസിച്ചില്ല.കൊലപാതകികളെ  പിടിക്കാന്‍ നിങ്ങള്‍  കഷ്ട്ടപ്പെടുമ്പോള്‍  ഒരു  കൊലപാതകി സ്വയം  കീഴടങ്ങാന്‍ മുന്നില്‍  വന്നിട്ടും നിങ്ങള്ക്ക്   അറസ്റ്റ്  ചെയ്യാനാവില്ലെ  എന്ന്  ഞാന്‍ രോഷത്തോടെ  ചോദിച്ചു.  നിയമവാഴ്ച്ചയെ പൂര്‍ണ്ണമായും മാനിക്കുന്നവാനാണ്  ഞാന്‍  എന്ന് എനിക്ക്  ഉത്തമാബോധ്യമുണ്ടായിരുന്നു .അതാണല്ലോ  എല്ലാ തവണയും എന്നതുപോലെ നേരെ  പോലീസ്  സ്റെഷനിലേക്ക്  വന്നത്. 


കഴിഞ്ഞ  രണ്ടു  പ്രാവശ്യത്തെയും  എന്നപോലെ അവരെ  എന്റെ  മക്കളെ   സ്റെഷനിലേക്ക്  വരാന്‍ വിളിച്ചു പറയുന്നത്  ഞാന്‍  കേട്ടു.തനിക്കു ഇഷ്ട്ടപ്പെടാതവരെ  കൊന്നു  എന്ന്  വിശ്വസിക്കുന്ന അവസ്ഥ, "a case of critical  schizophrenia" അതാണിയാളുടെ പ്രശ്നം  എന്ന്  എന്ന്  പോലീസ് സര്‍ജന്‍ എന്നെ  പരിശോധിച്ചതിനു   ശേഷം സര്‍ക്കിള്‍  ഇന്സ്പെക്ടരോട്  പറയുന്നത്   ഞാന്‍ കേട്ടു. 

അത് കേട്ടപ്പോള്‍ , ഞാന്‍  തിരിച്ചെത്തിയത്‌ പൂജപ്പുര  സെന്‍ട്രല്‍ ജയിലില്‍  നിന്നോ  അതോ തിരുവനന്തപുരത്തെ ചിത്തരോഗാശുപത്രിയില്‍ നിന്നോ  എന്ന്  തിരിച്ചറിയാനാവാത്ത വണ്ണം, മറവിയുടെ   നേര്‍ത്ത  പുതപ്പു എന്റെ  തലവഴി ആരോ പുതപ്പിച്ചതുപോലെ  തോന്നി. ...എന്താണ് എന്റെ പേര്‍ ? നാട് ?  


മകനോടൊപ്പം  സ്റെഷനിലേക്ക്  വന്ന  ഭാര്യയുടെ പേര്‍ ഞാന്‍ ഓര്‍ക്കാന്‍  ശ്രമിക്കവേ, ചിത്തരോഗാശുപത്രിയിലെ   അറ്റണ്ടര്‍മാരെ പോലെ യൂണിഫോം ധരിച്ച നാല്  ആള്‍ക്കാര്‍ അവരുടെ പിന്നാലെ വരുന്നത്  ഞാന്‍ കണ്ടു..അവരില്‍  ഒരാള്‍ക്ക്‌  റെയില്‍വേ സ്റെഷനില്‍ വെച്ച്  ഞാന്‍  റബര്‍ കത്തി  കൊണ്ട് കൊന്ന  അയല്‍വാസിയുടെ  രൂപമാണ് എന്നെനിക്കു  തോന്നി.ഇനി  ഒരുവേള  അതയാള്‍   തന്നെ  ആവുമോ ? അപ്പോള്‍  പാപത്തിന്റെ ശമ്പളം ?

Aug 11, 2012

ദേവികയുടെ ഇരുപതുരൂപ

"സത്യം പറയണം..സത്യമേ പറയാവൂ..സത്യം പറഞ്ഞാല്‍ മോളെ അപ്പാ ഒന്നും ചെയ്യില്ല..ഈ പണം മോള്‍ അപ്പായുടെ പേഴ്സില്‍ നിന്നും എടുത്തതല്ലേ?"

നാലാമത്തെ തവണ ഈ ചോദ്യം ചോദിക്കുമ്പോഴും എനിക്കുറപ്പുണ്ടായിരുന്നു,മകള്‍ അങ്ങനെ ചെയ്യില്ല എന്ന്. എങ്കിലും ഒരു എട്ടു വയസ്സുകാരിക്ക് എവിടെ നിന്നും ഇരുപതു രൂപ കിട്ടാന്‍ എന്നത് എന്നെ വേവലാതിപ്പെടുത്തി.ഇനി ഒരു പക്ഷെ അവള്‍ എന്റെ പേഴ്സില്‍ നിന്നോ, അമ്മച്ചിയുടെ കാല്‍പ്പെട്ടിയില്‍ നിന്നോ അതുമല്ലെങ്കില്‍ മേഴ്സിയുടെ കൈയില്‍നിന്നോ ആവാം എന്ന സാധ്യത തള്ളിക്കളയാന്‍ എനിക്കായില്ല. പണം കട്ടെടുത്തത് തന്നെയാവാം എന്ന് ഞാന്‍ ഉറപ്പിക്കുമ്പോഴും ജീന അങ്ങനെ ചെയ്യില്ല എന്ന് സ്വയം വിശ്വസിക്കാനായിരുന്നു ഞാന്‍ കൂടുതല്‍ ശ്രമിച്ചത്‌ .

ജീനക്ക് ശേഷം ജീവനും, ജിത്തുവും കൂടി ഉണ്ടായെങ്കിലും ജീനയോടായിരുന്നു എനിക്ക് കൂടുതല്‍ ഇഷ്ട്ടം. ആദ്യമായി പിറക്കുന്നത്‌ ഒരു ആണ്‍കുട്ടിയാവണമേയെന്നു മറ്റേതൊരു പിതാവിനെപ്പോലെയും ഞാന്‍ ആഗ്രഹിച്ചുവെങ്കിലും, ജീനയുടെ കളിയും, ചിരിയും, എന്നെ അവളോട്‌ അടുപ്പിച്ചു എന്നതായിരുന്നു സത്യം. ഒരിക്കല്‍ അവള്‍ വലുതാകും എന്നും, മറ്റൊരാളിന്റെ ഭാര്യയായി മറ്റൊരു വീട്ടിലേക്കു പോകും എന്നുമുള്ള ചിന്ത ഒരുപാടുതവണ എന്റെ കണ്ണ് നനയിരിച്ചിരുന്നു .

സ്കൂളില്‍ നിന്നും എത്തിയതിനു ശേഷമുള്ള മേഴ്സിയുടെ ബാഗ് പരിശോധനയിലായിരുന്നു ഒളിപ്പിച്ചു വെച്ച നിലയില്‍ ഇരുപതു രൂപ കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍, ക്ലാസ്സില്‍ തന്നെ പഠിക്കുന്ന ദേവികാ ബാലന്‍ തന്റെ കൈയില്‍ പിടിക്കാന്‍ ഏല്‍പ്പിച്ചു എന്നായിരുന്നു ജീന പറഞ്ഞത്. ഓഫീസില്‍ നിന്നും എത്തിയ എന്നോട്, വഴക്കൊന്നും പറയരുതെന്നും, ഇനി അവള്‍ എടുത്തതാണെങ്കില്‍ തന്നെ ഒന്നുപദേശിച്ചാല്‍ എന്നും മേഴ്സി പറഞ്ഞു.

സ്നേഹത്തോടെയും, ഭീഷണിയുടെ സ്വരത്തിലും ഞാന്‍ പല പ്രാവശ്യം ചോദിച്ചു നോക്കിയിട്ടും പറഞ്ഞ ഉത്തരത്തില്‍ തന്നെ ജീന ഉറച്ചു നിന്നത് എന്നെ അത്ഭുതപരതന്ത്രനാക്കി.പല പ്രാവശ്യമായുള്ള ചോദ്യം ചെയ്യലും, ജീനാ തെറ്റ് സമ്മതിക്കാന്‍ തയ്യാറാകാത്തതും എന്നെ ദേഷ്യം പിടിപ്പിച്ചു. കൊച്ചു തുടയില്‍ കൈ കൊണ്ട് ഞാന്‍ ഒരു അടികൊടുതപ്പോള്‍, ജീനാ ഉറക്കെ കരഞ്ഞു. മിണ്ടരുത് എന്ന് ഞാന്‍ ആക്രോശിച്ചു.അപ്പായുടെ ഈ മുഖം കുഞ്ഞുങ്ങള്‍ കണ്ടിട്ടില്ലാത്തത് കൊണ്ടാവാം,ജീവനും ജിത്തുവും പേടിച്ചു അമ്മച്ചിയുടെ പിന്നില്‍ ഒളിച്ചു.

ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലിലും ജീന കുറ്റം ഏല്‍ക്കാന്‍ തയ്യാറാകാഞ്ഞതിനാല്‍ ദേവികയുടെ വീട്ടിലേക്കു പോകാനും വിവരം ചോദിക്കാനും ഞാന്‍ തീരുമാനിച്ചു. ഒരു പക്ഷെ ദേവികയുടെതല്ല പണം എങ്കില്‍ അവളുടെ മാതാപിതാക്കളുടെ മുന്നില്‍ നമ്മള്‍ നാണം കെട്ടേക്കാം എന്ന് മേഴ്സി എന്നെ ഓര്‍മ്മിപ്പിച്ചു. ഇനിയൊരുവേള, ദേവികയാണ് വീട്ടില്‍ നിന്നും പണം ചൂണ്ടിയതെങ്കില്‍, എന്റെ മകളെപ്പോലെ തന്നെ അവളെയും തിരുത്തേണ്ടതുണ്ട് എന്ന് ഞാന്‍ വിശ്വസിച്ചു.


ബാലന്റെ വീട്ടിലേക്കു കാറില്‍ പോകുമ്പോഴും ഞാന്‍ ജീനയോടു തിരിച്ചും മറിച്ചും ചോദിച്ചുകൊണ്ടെയിരുന്നു.ദേവിക പണം തന്റേതല്ല എന്ന് പറഞ്ഞാല്‍ മോളെ അവിടം മുതല്‍ വീടുവരെ തല്ലിക്കൊണ്ടേ വരൂ എന്ന് ഞാന്‍ പറഞ്ഞു. ജീന ഒന്നും പറഞ്ഞില്ല. ഒരുപാട് തവണ യായുള്ള ചോദ്യോത്തരങ്ങള്‍ ഒരു എട്ടുവയസ്സുകാരിക്ക് താങ്ങാന്‍ കഴിയാത്ത നിലയില്‍ ആണെന്ന് എനിക്ക് തോന്നി..

ഇനി ഒരു പക്ഷെ പണം ദേവികയുടെതല്ല എന്നവള്‍ പറഞ്ഞാല്‍ അപ്പാക്ക്‌ വലിയ വിഷമമാകും എന്ന് ഞാന്‍ പറഞ്ഞു. ഒരു പ്രഷര്‍ ടാക്ടിക്സ് എന്നതിലുപരി അത് സത്യമായിരുന്നു. ജീന ഒരു കള്ളിയായി തീരുക എന്നത് എനിക്ക് സഹിക്കാന്‍ സാധിക്കുമായിരുന്നില്ല. അത്രമാത്രം ഞാന്‍ അവളെ ഇഷ്ട്ടപ്പെടുന്നുണ്ടായിരുന്നു. ആശുപത്രിയില്‍ നിന്നും അവള്‍ വീട്ടില്‍ വന്ന ദിവസം ഞാന്‍ ഓര്‍ത്തു. പിന്നെ അവള്‍ ആദ്യം പിച്ച വെച്ച ദിവസവും, അപ്പാ എന്ന് വിളിച്ചതും ഒക്കെ വണ്ടിയോടിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്റെ മനസ്സിലേക്ക് വന്നു. കണ്ണുകള്‍ നിറഞ്ഞു എന്നത് വഴി വിളക്കുകള്‍ മങ്ങിയതുപോലെ തോന്നിയപ്പോഴായിരുന്നു എനിക്ക് മനസ്സിലായത്‌.


രാത്രിയില്‍ അവിചാരിതമായി എത്തിയ എന്നെ അത്ഭുതത്തോടെയായിരുന്നു ബാലനും ഭാര്യയും സ്വീകരിച്ചത്. മോളുടെ സ്കൂള്‍ബാഗില്‍ നിന്നും ഇരുപതു രൂപ കണ്ടെത്തി എന്നും,അത് അവള്‍ മോഷ്ട്ടിച്ചതാണെന്നു തോന്നുന്നു എന്നും, ദേവിക നല്‍കിയതാണെന്നു കള്ളം പറഞ്ഞതാവാമെന്നുമായിരുന്നു ഞാന്‍ ബാലനോട് പറഞ്ഞത് . ഇത്രയും പറഞ്ഞു തീര്‍ത്തപ്പോഴേക്കും അകത്തെ മുറിയില്‍ നിന്നും ഒരു വലിയ കരച്ചില്‍ ഞാന്‍ കേട്ടു. ബാലന്റെ ഭാര്യ മുറിയിലേക്ക് പോയി. തിരിച്ചെത്തിയ അവരുടെ മുഖത്ത് ഒരു വിഷമം ഞാന്‍ കണ്ടു.

വഴക്കൊന്നും പറയണ്ട, ഉപദേശിച്ചാല്‍ മതി എന്ന് പറഞ്ഞു പുറത്തേക്കിറങ്ങുമ്പോള്‍, പണം ദേവികയുടെതല്ലായിരുന്നെകില്‍ എന്റെ അവസ്ഥ എങ്ങനെയാകുമായിരുന്നോ,അങ്ങനെ തന്നെയാണല്ലോ ബാലന്റെ ഇപ്പോഴത്തെ അവസ്ഥ എന്ന് ഞാന്‍ വേദനയോടെ ഓര്‍ത്തു. ജീനയെക്കൂട്ടി വരേണ്ടായിരുന്നു എന്നെനിക്കു തോന്നി. കാറില്‍ തിരിച്ചു വരും വഴി എന്തുകൊണ്ട് ഞാന്‍ ജീന പറഞ്ഞത് മുഖവിലക്കെടുതില്ല എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു.


ജീന പുറത്തേക്കു തന്നെ നോക്കിയിരിക്കുകയായിരുന്നു. അവളുടെ തുടയില്‍ തിണര്‍ത്തു കിടന്ന പാടില്‍ ഞാന്‍ അരുമയോടെ തലോടി. ജീന അപ്പോള്‍ തലതിരിച്ചു എന്നെ നോക്കി. അവളുടെ കുഞ്ഞിക്കണ്ണുകള്‍ നിറഞ്ഞിരുന്നു. ആ കുഞ്ഞിക്കൈകള്‍ കൊണ്ട് എന്നെ കെട്ടിപ്പിടിച്ചിട്ടു എല്ലായ്പ്പോഴും എന്നപോലെ അവള്‍ പറഞ്ഞു..

ഐ ലവ് യു അപ്പാ..


Jul 12, 2012

രായേഷ് കുമാര്‍ AKA മൈദാമൊയ്തു

അന്നൊരു ബസ് സമരം ആയിരുന്നു.കോളേജില്‍ നിന്നും നടന്നു വീട്ടിലേക്കു പോകുകയായിരുന്നു ഞാന്‍. ആന വണ്ടികള്‍ വല്ലപ്പോഴും ആളെ കുത്തി നിറച്ചു വന്നാലും നിര്‍ത്താതെ പോകും. പിന്നെ മണല്‍ കയറ്റി പോകുന്ന ലോറികള്‍ക്ക് ഒക്കെ ആണൊരു പ്രതീക്ഷ. അങ്ങനെ നടക്കുമ്പോഴാണ് പെട്ടെന്നൊരു ഫിയറ്റ് കാര്‍ വന്നു നിര്‍ത്തുന്നത്. നോക്കിയപ്പോള്‍ മൈദാ മൊയ്തു എന്ന് വട്ടപ്പേരുള്ള രായേഷ് കുമാര്‍(പഴയ കഥ ഇവിടെ വായിക്കാം )

കുറേക്കാലം മുന്‍പ് കോട്ടയത്ത്‌ നദിയമൊയ്തു അഭിനയിച്ച പടം ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു.ഒരുദിവസം ഞങ്ങള്‍ സുഹൃത്തുക്കള്‍ കുറേപ്പേര്‍ സംസാരിച്ചിരിക്കുമ്പോള്‍ രായേഷ് കുമാര്‍ പാഞ്ഞു വന്നിട്ട് പറഞ്ഞു." എടാ, ഞാനിന്നു മൈദാ മൊയ്തുവിനെ കണ്ടു എന്ന് " അന്നത്തോടെ മൈദാ മൊയ്തു എന്ന പട്ടത്തിനു രായേഷ്കുമാര്‍ അര്‍ഹനായി..


രായേഷ് ഐ.ടി.സി യില്‍ നിന്നും ഇലക്ട്രീഷന്‍ ഒക്കെ പാസായി കോട്ടയത്ത്‌ ഒരു കമ്പനിയില്‍ അപ്രന്റീസ് ആയി പോകുകയായിരുന്നു.അവിടുത്തെ മുതലാളിയുടെ വീട്ടില്‍ എന്തോ ചില്ലറ പണിക്കു വേണ്ടി പോകയായിരുന്നു അവന്.മുതലാളിയുടെ വീട് പുഴക്കക്കരെ. വേറെ ഒരു വഴിയിലൂടെ അവിടെ എത്തിയാല്‍ കടത്തു കടന്നു എനിക്ക് വീട്ടില്‍ എത്താം.നടക്കാതെ കഴിക്കാമല്ലോ എന്നോര്‍ത്ത് ഞാന്‍ രായേഷിന്റെ കൂടി കയറി. കാറില്‍ രായേഷും ഡ്രൈവറും പിന്നെ ഒരാളും കൂടി ഉണ്ടായിരുന്നു. മണി എന്നായിരുന്നു അവന്റെ പേര്. മെലിഞ്ഞു ഉണങ്ങി കണ്ണ് മാത്രം മിഴിച്ചിരിക്കുന്ന ഒരു പയ്യന്‍." മുതലാളീടെ വീട്ടിലൊന്നും പണിക്കു പോകാന്‍ നിനക്ക് പറ്റുകേലാന്നു പറഞ്ഞു കൂടെ "എന്ന് ചോദിച്ചു ഞാന്‍ രായെഷിന്റെ ഒന്ന് കുത്തി.



"എന്റെ പോന്നു മാനെ, ജീവിച്ചു പോട്ടെ. ദേ ഈയിരിക്കുന്ന മണിയുടെ സ്ഥാനത് ഞാന്‍ ആരുന്നേല്‍ ചുമ്മാ വീട്ടില്‍ ഇരുന്നേനെ. ഇവന്റെ അച്ഛന്‍ ലക്ഷ പ്രഭു. റബര്‍ തോട്ടം, മാസം പത്തുമൂവായിരം തേങ്ങ കിട്ടാനുണ്ട്..ഒറ്റ മകന്‍. നമ്മളെ പോലെ അപ്പാവി ആണോ "എന്നൊക്കെ രായേഷ് പറഞ്ഞു .ഞാന്‍ മണിയെ ഒന്ന് സൂക്ഷിച്ചു നോക്കി. നല്ല കറുപ്പ്നിറം, കണ്ണെഴുതാന്‍ പ്രത്യേകിച്ച് കണ്മഷി മേടിക്കേണ്ട ബുദ്ധിമുട്ട് പെങ്ങമ്മാര്‍ക്ക് ഉണ്ടാവില്ല. എല്ലൊക്കെ ആണെങ്കില്‍ ഓരോന്നായി എണ്ണി എടുക്കാം. എന്നാല്‍ അതിന്റെ അഹങ്കാരം തീരെയില്ല .


വലിയ ഒരു തോട്ടത്തിനുള്ളിലായിരുന്നു മുതലാളിയുടെ വീട്. ഞാന്‍ വെളിയില്‍ തന്നെ നിന്നു. കുറച്ചു കഴിഞ്ഞപ്പോ ഒരു പ്രായമായ സ്ത്രീ വന്നു പറഞ്ഞു, "പണിക്കു വന്നിട്ട് പുറത്തു ചുമ്മാ നിന്ന് കാറ്റ് കൊള്ളുവാണോ,അകത്തോട്ടു വാടാ ചെറുക്കാ"എന്ന്.വീട്ടിലേക്കു പോകണമെങ്കില്‍ അവിടുന്ന് മൂന്നു നാല് കിലോമീറ്റര്‍ നടന്നു പോയാലെ കടത്തു എത്തു.അതുകൊണ്ട് , ഞാന്‍ നിങ്ങളുടെ പണിക്കാരനൊന്നുമല്ല എന്ന് പറയാന്‍ എന്റെ നാവു ചൊറിഞ്ഞെങ്കിലും ഞാന്‍ പറഞ്ഞില്ല. പകരം അവരുടെ വീട്ടില്‍ കയറി. രായേഷും മണിയും കൂടി ബള്‍ബ് ഒക്കെ മാറ്റിയിടുന്നു. ഏതായാലും വന്നതല്ലേ എന്നോര്‍ത്ത് ഞാന്‍ രായേഷ് കയറിയ ഏണിയില്‍ പിടിച്ചു കൊടുത്തു. അമ്മച്ചിയെ അടുത്ത് കണ്ടപ്പോഴാ ആളെ മനസ്സിലായെ.മിസ്സിസ് ചാണ്ടി..വല്ല ക്ലാരമ്മാന്നോ താണ്ടമ്മാന്നോ മറ്റോ ആരിക്കും പേരെന്നും, പുറത്തു പറയാന്‍ കൊള്ളാത്ത പേരായകൊണ്ട് കെട്ടിയോന്റെ നാമം പൂജിതമാക്കിയതാണെന്നും പറഞ്ഞു ഞങ്ങള്‍ ചിരിച്ചിട്ടുണ്ട്. അവര്‍ ഒരു പാട് പാചക പുസ്തകങ്ങള്‍ ഒക്കെ എഴുതിയിട്ടുണ്ട്. ലയന്‍സ് ,റോട്ടറി ,പാചക മത്സരം എന്നൊക്കെ പറഞ്ഞുഇടക്ക് പത്രത്തിലൊക്കെ പടം കാണാം.കോട്ടയത്ത്‌ ഫുഡ്‌ എക്സിബിഷന്‍ ഒക്കെ വരുമ്പോള്‍ ഈ അമ്മച്ചി കൂട്ടാന്‍ വെക്കുന്നിടത്തു കൊച്ചമ്മമാരുടെ തിരക്ക് കണ്ടിട്ടുണ്ട്..


പണി ഒക്കെ കഴിഞ്ഞു അമ്മച്ചി ഞങ്ങളെ മൂന്നാളെയും ഒരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെ ഒരു മേശയില്‍ നിറച്ചു പലതരം പലഹാരങ്ങള്‍. അമ്മച്ചി വായില്‍ കൊള്ളാത്ത ഓരോ പേര് പറയും, ഞങ്ങള്‍ അത് ടെസ്റ്റ്‌ ചെയ്യും. കഴിച്ചു കഴിഞ്ഞാല്‍ ഉടന്‍ അമ്മച്ചി ചോദിക്കും,എങ്ങനുണ്ട് എന്ന്.വായില്‍ വെക്കാന്‍ കൊള്ളൂകേലേലും രായേഷ് പറയും ഭയങ്കര സംഭവം ആണെന്ന്. കൊള്ളത്തില്ല എന്ന് പറഞ്ഞാല്‍ പണി പോകുമോ എന്ന് രായേഷിനു പേടി. ഗോലി കണക്കെ ഇരിക്കുന്ന ഒരു സാധനത്തിനിട്ട് കടിച്ചതും അയ്യോ എന്ന് ഞാന്‍ ഉറക്കെ വിളിച്ചു.അതിനേക്കാള്‍ ഭീകരമായ ഒരു ശബ്ദം എന്റെ വായിലും ഉണ്ടായി..."എന്നാടാ കടിച്ചിട്ട്‌ പൊട്ടിയില്ലേ" എന്ന അമ്മച്ചിയുടെ ചോദ്യത്തിന് " പൊട്ടി , എന്റെ പല്ല്" എന്നും "ഇത് പട്ടിക്കിട്ടു എറിയാന്‍ ബെസ്റ്റാ " എന്നും ഞാന്‍ പറഞ്ഞു.രായേഷ് എന്റെ കാലില്‍ ഒന്ന് ചവിട്ടിയിട്ട്,വേണ്ട എന്ന് കണ്ണ് കാണിച്ചു. " ചാണ്ടി ച്ചായനോട് പറഞ്ഞു നിന്റെ കാര്യത്തില്‍ ഒരു തീരുമാനമാക്കുന്നുണ്ട് "എന്ന് അമ്മച്ചി പറഞ്ഞു.പാത്രം എടുക്കാന്‍ വന്ന വേലക്കാരിയുടെ മുഖത്ത് ഒരു ആശ്വാസ ഭാവം..ഇന്നത്തെ പരീക്ഷണത്തില്‍ നിന്ന് രക്ഷപെട്ടതുകൊണ്ടാവും.

കഴിപ്പ്‌ നിര്‍ത്തി പുറത്തേക്കിറങ്ങിയപ്പോള്‍ ഞങ്ങളുടെ അടുത്തുള്ള കുഞ്ഞപ്പന്‍ ചേട്ടന്‍ നില്‍ക്കുന്നു. കുഞ്ഞപ്പന്‍ ചേട്ടന് അവിടെ പുറംപണി.ഉച്ചയായപ്പോള്‍ കഞ്ഞി കുടിക്കാന്‍ അടുക്കളപ്പുറത്ത് വന്നതായിരുന്നു. വേലക്കാരി ഒരു കുഴിയന്‍ പിഞ്ഞാണത്തില്‍ കഞ്ഞി കൊണ്ട് വെച്ചു . കഞ്ഞി കൊണ്ട് വെച്ചതും,കുഞ്ഞപ്പന്‍ ചേട്ടന്‍ എഴുന്നേറ്റു നിന്ന് മുണ്ട് മടക്കി താറു പാച്ചി."എന്നതാടാ ഈ കാണിക്കുന്നേ" എന്ന അമ്മച്ചിയുടെ ചോദ്യത്തിന്, "പിഞ്ഞാതിനകത്തു വറ്റ് വല്ലതും ഉണ്ടോ എന്ന് ഒന്ന് മുങ്ങിതപ്പാനാ "എന്ന് കുഞ്ഞപ്പന്‍ ചേട്ടന്‍ പറഞ്ഞത് കേട്ട് അമ്മച്ചിയുടെ മുഖം ഒന്ന് കൂടി വലുതായി..

മണിയെ കണ്ടിട്ട് വീട്ടില്‍ കഞ്ഞിവെപ്പൊന്നും ഇല്ലാന്ന് തോന്നിയിട്ടാവണം, പോകാറായപ്പോ അമ്മച്ചി പറഞ്ഞു," എടാ കൊച്ചനെ നീ മൂന്നാല് തേങ്ങാ പൊതിച്ച്‌ കൂടക്കാത്താക്കി വീട്ടില്‍ കൊണ്ടുപോ, തേങ്ങാപ്പുരക്കടുത്തു കുഞ്ഞപ്പന്‍ കാണും, ഞാന്‍ പറഞ്ഞിട്ടുണ്ട്" എന്ന് .സ്വന്തം വീട്ടില്‍ പത്തുമൂവായിരം തേങ്ങാ കിട്ടുന്ന വകുപ്പുള്ള മണിയുടെ മുഖം വിളറി.വേണ്ട എന്ന് പറഞ്ഞാല്‍നിന്റെ പണി മാത്രമല്ല,എന്റെ പണിയും കൂടി പോകും പൊതിഞ്ഞെടുത്തോ , എന്ന് രായേഷ് പറഞ്ഞു.

തേങ്ങ ഒക്കെ പൊതിഞ്ഞെടുത്തു ഞങ്ങള്‍ കാറിന്റെ അടുത്തേക്ക് പോകാന്‍ തുടങ്ങിയപ്പോ അമ്മച്ചി വിളിച്ചു മൂന്നു രൂപ തന്നിട്ട് ബസില്‍ കയറി പൊക്കോളാന്‍ പറഞ്ഞു. അമ്മച്ചിക്ക് കാറ് ആവശ്യമുണ്ടെന്നു.ബസ് സമരമാന്നു പറഞ്ഞിട്ട് അമ്മച്ചി അടുക്കുന്നില്ല..എന്നാ നടന്നു പൊക്കോ എന്ന് അവര്‍ പറഞ്ഞു. രണ്ടു കിലോമീറ്റര്‍ നടപ്പ് ലാഭിക്കാനായി വന്നിട്ടിപ്പോ നാലുകിലോമീറ്റര്‍ നടക്കേണ്ടി വന്നല്ലോ എന്നായിരുന്നു എന്റെ മനസ്സില്‍.

ഇനിയിപ്പോ നടരാജന്‍ മോട്ടോര്‍സ് തന്നെ ശരണം എന്ന് പറഞ്ഞു ഞങ്ങള്‍ മൂന്നുപേരും പുറത്തു വന്നപ്പോള്,മണി പൊതിയഴിച്ചു തേങ്ങ എടുത്തു.അമ്പലത്തില്‍ തേങ്ങയടിക്കുന്നതുപോലെ അവരുടെ മെയിന്‍ ഗേറ്റില്‍ ഓരോന്നായി എറിഞ്ഞുടച്ചു.അതിന്റെയൊപ്പം ഒരു മുട്ടന്‍ തെറി മണി വിളിച്ചപ്പോള്‍, അമ്മച്ചി കഴിക്കാന്‍ തന്ന കൂട്ടത്തില്‍ പെട്ട ഒരു സാധനത്തിന്റെ പേരാല്ലായിരുന്നോ അത് എന്നെനിക്കു സംശയം തോന്നിയെങ്കിലും ഞാന്‍ മിണ്ടിയില്ല. മണി വയലന്റായി നില്‍ക്കുകയല്ലേ..എന്തും സംഭവിക്കാം!

മണിക്ക് തേങ്ങ ആവശ്യമില്ലാത്തതുകൊണ്ട്, തേങ്ങ വീട്ടില്‍ കൊണ്ടുപോകാം എന്നുള്ള രായേഷിന്റെ മോഹം നടക്കാഞ്ഞതുകൊണ്ടാവണം അവന്‍ പറഞ്ഞു..

"എടാ കോപ്പേ, വീട്ടില്‍ പൈസ ഉണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല..ലുക്ക് വേണം ലുക്ക്.."

Jun 7, 2012

മൈത്രേയി മോഹന്റെ പ്രൊഫൈല്‍

വിസാ സംബന്ധമായ കാര്യങ്ങള്‍ നിര്‍വഹിച്ചശേഷം കാറിലേക്ക് കയറാന്‍ തുടങ്ങുമ്പോഴായിരുന്നു ആ പേഴ്സ് എന്റെ കണ്ണില്‍ പെട്ടത്. അതെടുത്തു നോക്കണോ അതോ എടുക്കാതെ പോകണോ എന്ന് ഞാന്‍ പലവട്ടം ആലോചിച്ചു. ഏതെങ്കിലും സ്വദേശിയുടെതാണെങ്കില്‍ ഉണ്ടായേക്കാമായ പൊല്ലാപ്പുകള്‍ എന്നെ പിന്നോട്ടുവലിച്ചു. കാറില്‍ കയറി ഞാന്‍ അല്‍പ്പ സമയം കൂടി വെറുതെ അതില്‍ തന്നെ നോക്കി..ആരും അത് തിരഞ്ഞു വരാത്തതുകൊണ്ടും, അതില്‍ എന്തെന്നുള്ള ആകാംക്ഷ കൊണ്ടും അവസാനം ഞാന്‍ അതെടുത്തു. കാറിലേക്ക് തിരിയെ കയറും മുന്‍പ് ഞാന്‍ രണ്ടു വശത്തും നോക്കി..ഇല്ല...ആരും പെഴ്സിനായി വരുന്നില്ല .

നീലനിറത്തിലുള്ള ആ പേഴ്സില്‍ " ഗസ് "എന്ന് എഴുതിയിരുന്നു . ഐ.ഡി കാര്‍ഡില്‍ അതീവ സുന്ദരിയായ ഒരു സ്ത്രീയുടെ രൂപം.വിടര്‍ന്ന വലിയ കണ്ണുകള്‍.ചുണ്ടിന്റെ കോണില്‍ ഒരു ചെറിയ പുഞ്ചിരി. കണ്ണിമക്കാതെ ഞാന്‍ അതില്‍ തന്നെ കുറെ നേരം നോക്കിയിരുന്നു. തപ്പി തടഞ്ഞു ഞാന്‍ പേര്‍ വായിച്ചെടുത്തു...മൈത്രേയി മോഹന്‍.

ഐ.ഡി കാര്ടല്ലാതെ പണം ഒന്നും തന്നെ അതില്‍ ഉണ്ടായിരുന്നില്ല.പിന്നെ കുറെ ബില്ലുകള്‍ മാത്രം.അതിലൊരു ലോണ്ട്രി ബില്ലില്‍ ഒരു ടെലിഫോണ്‍ നമ്പര്‍ ..

ആരെകിലും വിസാ ആവശ്യത്തിനോ മറ്റോ വന്നപ്പോള്‍ അറിയാതെ താഴെപ്പോയതായിരിക്കാം..ഐ .ഡി കളഞ്ഞു പോയിക്കഴിഞാലുണ്ടാകാവുന്ന ബുദ്ധിമുട്ടിനെ പറ്റി ശരിക്കും അറിയാവുന്നതിനാല്‍ ഞാന്‍ ഉടനെ തന്നെ ഫോണ്‍ വിളിക്കാമെന്നു തീരുമാനിച്ചു .ഒരുപാട് നേരം നീണ്ട ഫോണ്‍ ബെല്ലിനു ശേഷം ഒരു പുരുഷ ശബ്ദം കേട്ടു...മൈത്രെയിയുടെ ഭര്‍ത്താവാകുമോ ?

"ഞാന്‍ രാധാകൃഷ്ണന്‍ ..എനിക്ക് മൈത്രേയി മോഹനെ "എന്ന് പറഞ്ഞു തുടങ്ങുംമ്പോഴേക്കും അയാള്‍ തിരക്കിട്ട സ്വരത്തില്‍ പറഞ്ഞു.. "ഞാന്‍ അല്‍പ്പം തിരക്കിലാണ്..നിങ്ങള്‍ പിന്നീട് വിളിക്കു" എന്ന് പറഞ്ഞു അയാള്‍ ഫോണ്‍ കട്ട് ചെയ്തു.

അപമാനിതനായതുപോലെ എനിക്ക് തോന്നി.അയാളുടെതോ അല്ലെങ്കില്‍,അയാളുടെ ആരുടെയെ ങ്കിലുമോ കാര്യത്തിനായി വിളിച്ചിട്ട് ഈ തരം പ്രതികരണം എനിക്ക് താങ്ങാനാവാ ത്തതായിരുന്നു.പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ കാറിന്റെ ചില്ല് താഴ്ത്തി ഞാന്‍ ആ പേഴ്സ് കിടന്നിടത്തേ ക്ക് തന്നെ വലിച്ചെറിഞ്ഞു..റ്റു ഹെല്‍ വിത്ത്‌ മൈത്രേയി..

അടക്കാനാവാത്ത ദേഷ്യത്തില്‍ ഞാന്‍ വിറച്ചു.കാറില്‍ തന്നെ ഞാന്‍ കുറെ നേരം ഇരുന്നു.അല്‍പ്പസമയം കഴിഞ്ഞു ഞാന്‍ വീണ്ടും നോക്കുമ്പോള്‍ പേഴ്സ് തുറന്ന നിലയില്‍ ആയിരുന്നു.മൈത്രെയിയുടെ ചിത്രം എന്നെ നോക്കി ചിരിക്കുന്നതുപോലെ എനിക്ക് തോന്നി..എന്തെന്നറിയാത്ത ഒരു ആകര്‍ഷണീയത അവര്‍ക്ക് തോന്നി..എടുക്കണോ വേണ്ടയോ എന്ന് ഞാന്‍ വീണ്ടും ചിന്തിച്ചു.അവസാനം ഞാന്‍ അതെടുക്കാന്‍ തന്നെ തീരുമാനിച്ചു...മൈത്രെയിയുടെ സൌന്ദര്യമാണോ അത് വീണ്ടും എടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത് എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു.ഫോണില്‍ സംസാരിച്ചയാള്‍ എന്തെങ്കിലും അത്യാവശ്യ കാര്യത്തിലോ മീറ്റിങ്ങിലോ അയിരിക്കാമെന്നതുകൊണ്ടാവാം അങ്ങനെ പെരുമാറിയത് എന്ന് ഒരു ന്യായീകരണം കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞതില്‍ ഞാന്‍ അത്ഭുതപ്പെട്ടു. ഇനി ഭാര്യയെ മറ്റ് പുരുഷന്മാര്‍ വിളിക്കുന്നതില്‍ വിദ്വേഷം ഉള്ള പോസസ്സീവായ അല്ലെങ്കില്‍ അരസികനായ ഏതോ ഭാര്താവായിരിക്കുമോ അയാള്‍?

"മൈത്രേയി മോഹന്റെ പേഴ്സ് കളഞ്ഞു കിട്ടി..തിരിയെ വിളിക്കു"എന്നൊരു ചെറിയ മെസ്സേജ് അയാള്‍ക്ക്‌ അയച്ചതിന് ശേഷം ഞാന്‍ ഓഫീസില്‍ എത്തി. പേഴ്സ് തുറന്നു മൈത്രെയിയുടെ ഫോട്ടോ ഒന്നുകൂടി ഞാന്‍ നോക്കി..ആ വലിയ കണ്ണുകള്‍ അന്നേ ദിവസം മൂന്നു തവണകൂടി ആ പേഴ്സ് എടുക്കാന്‍ എന്നെ പ്രേരിപ്പിച്ചു. മൂന്നാം തവണ ഫോട്ടോ നോക്കുമ്പോഴേക്കും മൈത്രേയി ഫേസ് ബുക്കില്‍ ഉണ്ടാവുമോ എന്ന് നോക്കാം എന്ന തീരുമാനത്തിലേക്ക് ഞാന്‍ എത്തിയിരുന്നു.

വളരെ അപൂര്‍വമായി കാണാറുള്ള പേരായതുകൊണ്ടാവണം സേര്‍ച്ച്‌ ചെയ്തപ്പോള്‍ ആദ്യം കണ്ടത് തന്നെ അവരുടെ പേരായിരുന്നു..ഐ. ഡി കാര്‍ഡിലെ അതെ ഫോട്ടോ. പ്രൊഫൈല്‍ തുറന്നു മെയില്‍ ഐ.ഡിയോ മറ്റേതെങ്കിലും വിവരങ്ങളോ ഉണ്ടോ എന്ന് ഞാന്‍ നോക്കി..ഒന്നുമില്ല. വല്ലതോരാവേശത്തില്‍ ഞാന്‍ ഓരോ ഫോട്ടോകളായി മറിച്ചു നോക്കി.പല വേഷങ്ങളില്‍ പല സ്ഥലങ്ങളില്‍ സുന്ദരിയായ മൈത്രേയി..ഫ്രണ്ട്സ് റിക്വസ്റ്റ് അയച്ചതിന് ശേഷം ഞാന്‍ ഒരു മെസ്സേജ് കൂടി അയച്ചു...പേഴ്സ് കളഞ്ഞു കിട്ടി..ദയവായി വിളിക്കുക..


മൂന്നു മണിക്കൂറിനു ശേഷവും ഫോണിലേക്ക് വിളി ഒന്നും വന്നില്ല.ഫേസ് ബുക്കിലും വിവരം ഒന്നുമില്ല എന്ന് കണ്ടപ്പോള്‍ എന്തിനെന്നറിയാത്ത ഒരു വിഷാദം എന്നെ ബാധിച്ചു. .മൈത്രേയി തന്നെയായിരുന്നു എന്റെ മനസ്സില്‍. അവരെ പറ്റി കൂടുതല്‍ അറിയാന്‍ മനസ്സ് കൊതിച്ചതെന്തിനാണ് എന്ന് എനിക്ക് മനസ്സിലായില്ല.ഭാര്യയില്‍ നിന്നും വേര്‍പെട്ടു താമസിക്കുന്നവര്‍ എല്ലാം ഇങ്ങനെയാവുമോ ?

വൈകുന്നേരം കമ്പനി ക്വാര്ട്ടെഴ്സില്‍ വെറുതെ ഇരിക്കുബോള്‍ മൈത്രെയിയെ കണ്ടുമുട്ടിയാല്‍ എന്ത് പറയണം എന്ന് ഞാന്‍ ആലോചിച്ചു. കണ്ണാടിയില്‍ നോക്കിയപ്പോള്‍ കണ്ട നരച്ച മുടിയിഴകള്‍ ഞാന്‍ പിഴുതു. കണ്ണിനടിയിലെ കറുത്ത പാടുകള്‍ എങ്ങനെ മാറ്റാം എന്ന് ഞാന്‍ ആലോചിച്ചു.

രാത്രിമുഴുവന്‍ മൈത്രെയിയെപ്പറ്റി ഞാന്‍ ഓര്‍ത്തു. പല പ്രാവശ്യം ഫേസ് ബുക്ക്‌ പ്രൊഫൈല്‍ ഞാന്‍ എടുത്തു നോക്കി...രണ്ടു പ്രാവശ്യം ഫോണ്‍ ചെയ്തിട്ടും, യാതൊരു മറുപടിയും ഉണ്ടായില്ല. പിറ്റേന്ന് ഓഫീസില്‍ ജോലി ചെയ്യുമ്പോഴും, മൈത്രേയി പല പ്രാവശ്യം മനസ്സിലേക്ക് കയറി വന്നു.

രണ്ടു മണിക്കായിരുന്നു അയാളുടെ ഫോണ്‍ വന്നത്. തിരിച്ചു വിളിക്കാത്തതില്‍ ക്ഷമാപണം ഒന്നും അയാള്‍ പറഞ്ഞില്ല. പറ്റുമെങ്കില്‍ സബാ ഹോസ്പിറ്റലില്‍ ഒന്ന് വരൂ എന്ന് മാത്രം അയാള്‍ പറഞ്ഞു. വാര്‍ഡ്‌ നമ്പരും, റൂം നമ്പരും എഴുതിയെടുക്കുമ്പോള്‍ മൈത്രെയിയെ കാണാന്‍ പോകുന്നതിന്റെ സന്തോഷത്തില്‍ തന്നെ ആയിരുന്നു ഞാന്‍.

റൂമിന് പുറത്തെത്തി ഞാന്‍ ഒരിക്കല്‍ കൂടി വിളിച്ചു..വാതില്‍ തുറന്നു പുറത്തേക്കു വന്ന മെല്ലിച്ച രൂപത്തെ സഹതാപത്തോടെ ഞാന്‍ നോക്കി.."രാധാകൃഷ്ണന്‍ അല്ലെ"എന്നയാള്‍ ചോദിച്ചു"..." എന്താ നിങ്ങള്‍ക്ക് അസുഖം " എന്ന എന്റെ ചോദ്യത്തിന് അയാളും മറുപടി പറഞ്ഞില്ല. കാന്‍സര്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഒരാള്‍ക്ക്‌ എന്ത് രോഗമാണ് എന്ന് ചോദിക്കുന്നതിലെ അര്‍ത്ഥ ശൂന്യത എനിക്ക് മനസ്സിലായി എങ്കിലും, എന്തെങ്കിലും ചോദിക്കേണ്ടേ എന്ന് ഞാന്‍ സമാധാനിച്ചു.

മൈത്രെയിയെ കാണാനുള്ള ആവേശത്തിലായിരുന്നു ഞാന്‍. "മൈത്രേയി എവിടെ " എന്ന് ഞാന്‍ അയാളോട് ചോദിച്ചു.


വാതില്‍ തുറന്നു ഞങ്ങള്‍ അകത്തേക്ക് കയറുമ്പോള്‍ ചരിഞ്ഞു കിടന്നു ജനലിലൂടെ പുറത്തേക്കു നോക്കി കിടക്കുകയായിരുന്നു മൈത്രേയി.വെളുത്ത ഒരു ഉടുപ്പായിരുന്നു അവര്‍ അണിഞ്ഞിരുന്നത്..എല്ലും തോലുമായ ആ രൂപത്തില്‍ ഞാന്‍ പരിചിതമായ ഒന്ന് മാത്രം കണ്ടു..ആ വലിയ കണ്ണുകള്‍..അവയില്‍ നിസ്സഹായത മാത്രം..


"അറിഞ്ഞപ്പോഴേക്കും വൈകിപ്പോയി" എന്നയാള്‍ പറഞ്ഞത് ഒരു അശരീരി പോലെ എനിക്ക് തോന്നി..ഫോട്ടോകളില്‍ കണ്ട യൌവന യുക്തയായ സുന്ദരി എവിടെ.എപ്പോഴെങ്കിലും കടന്നെ ത്തിയേക്കാവുന്ന മരണത്തെ കാത്തു കിടക്കുന്ന ഈ സ്ത്രീ എവിടെ..യാതൊരു പരിചയവും ഇല്ലാത്ത ഒരു യുവതിയുടെ ഫോട്ടോകള്‍ കണ്ടു ആസ്വദിച്ചതും, അവരെ പറ്റി രണ്ടു ദിവസം മുഴുവന്‍ ആലോചിച്ചതും ഓര്‍ത്തു എനിക്ക് എന്നോട് തന്നെ പുശ്ചം തോന്നി..ജീവിതം ഇത്രയൊക്കെയേ ഉള്ളു എന്ന തിരിച്ചറിവ് എന്നില്‍ ഒരു ഞെട്ടല്‍ ഉണ്ടാക്കി..നാളെ എനിക്കും സംഭവിച്ചേക്കാവുന്ന ഒന്നാണിത് എന്ന തോന്നല്‍ ഒരു ഇടിവാളുപോലെ എന്റെ മനസ്സിലേക്ക്...

പേഴ്സ് കൈമാറി തിരിച്ചിറങ്ങവേ ആറുമാസങ്ങള്‍ക്കു മുന്നേ അവസാനമായി വിളിച്ച ഒരു നമ്പര്‍ ഞാന്‍ ഡയല്‍ ചെയ്തു.. ഇല്ല വൈകിയിട്ടില്ല..ജീവിതം ഒന്നേയുള്ളൂ എന്ന് ആരോ എന്റെ ഉള്ളില്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരുന്നു.