Oct 8, 2013

അജ്ഞാത ശരീരങ്ങൾ

വിശ്വനാഥൻ തന്റെ   വീടിന്റെ  പിന്നിലെ  ചെറിയ  ചാർത്തിൽ,വസുവിന്റെ മോട്ടോർ ബൈക്കിൽ  അരുമയോടെ    തലോടിക്കൊണ്ട് നില്ക്കവെയായിരുന്നു ഫോണ്‍ബെൽ മുഴങ്ങിയത്.ഫിലിപ്പ് സാർ എന്ന നാമം കാണവേ വിശ്വനാഥന്റെ  ഹൃദയം ശക്തിയായി  മിടിച്ചു.
 
 
സംശയിച്ചത് പോലെ തന്നെയായിരുന്നു  കാര്യങ്ങൾ.പിറ്റേന്ന് കാലത്തേ സ്റെഷനിലേക്ക്  ചെല്ലാനായിരുന്നു  ആ  വിളി.കോട്ടയം വരെ പോകണമത്രേ.
 
 
ആരായിരുന്നു എന്ന ചോദ്യവുമായി  വന്ന മഹേശ്വരിയമ്മയോടു ഫിലിപ്പ്സാർ  എന്ന് പറയുമ്പോൾ അവരുടെ  കണ്ണുകൾ  നിറയുന്നത്  അയാൾ കണ്ടു.എന്നത്തേയും പോലെ  അവരെ  ആശ്വസിപ്പിക്കാൻ അയാൾക്ക്‌  തോന്നിയില്ല .അജ്ഞാതശവങ്ങൾ തേടിയുള്ള  യാത്ര  അയാളുടെ  ജീവിതത്തിൽ  പതിവായി കഴിഞ്ഞിരുന്നു.ആദ്യമൊക്കെ ഓരോ ശവശരീരങ്ങൾ  കാണുമ്പോഴും,അവ തന്റെ  മകന്റെതാണോ  എന്നറിയാനുള്ള  ആകാംക്ഷയും,അതിനു  ശേഷം  അതൊരു സ്ഥിരം പതിവായപ്പോൾ ഭീതിയാണോ,അറപ്പാണോ  എന്നൊക്കെ തിരിച്ചറിയാനാവാതെയിരുന്ന  വിശ്വനാഥന്  പിന്നെ പിന്നെ ചെറിയ ഒരു മരവിപ്പും,അതിനു ശേഷം നിസ്സംഗതയും   അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.മഹേശ്വരിയമ്മയുടെ സ്ഥിതിയും,വ്യത്യസ്തമായിരുന്നില്ല...ആദ്യമൊക്കെ  അലമുറയിട്ടു കരഞ്ഞും,ബോധം കെട്ടും ഒക്കെ ഓരോ വാര്തകളെയും  സ്വീകരിച്ചിരുന്ന  അവർ,ഇപ്പോൾ നിറയുന്ന  കണ്ണുകളോടെയും,ആ കണ്ണുകളുടെ  ആഴങ്ങളിൽ  ചെറിയ  ഒരു    പ്രതീക്ഷയോടെയും, കാര്യങ്ങൾ നേരിടാൻ  തുടങ്ങി  എന്നത്  അയാൾക്ക്‌ ഒരു  ആശ്വാസം തന്നെയായിരുന്നു.വസുവിന്റെ ബൈക്ക് തുടച്ചുവെച്ചും,മനസ്സ് വിഷമിക്കുമ്പോൾ ഒരു മകനെ തലോടുന്നതുപോലെ  അതിൽ  തലോടിയും, അയാള് ദിവസങ്ങൾ തള്ളി നീക്കിയപ്പോൾ,മകന്റെ മുറി അടുക്കി വെച്ചും, വസ്ത്രങ്ങളിലെ മകന്റെ  ഗന്ധം തേടിയും മഹേശ്വരിയമ്മ കാലം കഴിച്ചു.
 
 
വസു അവരുടെ  ജീവിതത്തിൽ  നിന്നും അപ്രത്യക്ഷനായിട്ടു  പതിമൂന്നു  മാസങ്ങൾ  കടന്നു പോയിരുന്നു.ജോലിയിൽ  ഒരിടത്തും  ഉറച്ചു നിൽക്കാത്ത  ഒരു പ്രകൃതമായിരുന്നു  വസുവിന്റെത്.ഓരോ ജോലികൾ മാറുമ്പോഴും, ഓരോരോ ന്യായങ്ങൾ  അയാൾക്ക്‌ പറഞ്ഞു.കോട്ടയത്തെക്കോ  മറ്റോ ദൂരയാത്ര പോകുമ്പോൾ,സാധാരണ ചെയ്യുന്നതുപോലെ,മുണ്ടക്കയം ബസ്സ്സ്റ്റാന്റിനു അടുത്തുള്ള മാധവേട്ടന്റെ ജ്യോതിഷാലയതിനടുതായിരുന്നു,വസുവിന്റെ ബൈക്ക് പാർക്ക് ചെയ്തിരുന്നത്. മൊബൈൽ സ്വിച്ച്  ഓഫ്‌ ചെയ്യപ്പെട്ട നിലയിൽ ആയിരുന്നു അതിനു ശേഷം.കൂട്ടുകാർക്കോ ബന്ധുക്കല്ക്കോ  ഒരു വിവരവും നല്കാതെ വസു എങ്ങോ പോയി മറയുകയായിരുന്നു.രണ്ടു ദിവസത്തിന് ശേഷം,പോലീസ് സ്റ്റെഷനിൽ  കൊടുത്ത പരാതിക്ക്  ശേഷമായിരുന്നു  അജ്ഞാത ശവങ്ങൾ തേടിയുള്ള വിശ്വനാഥന്റെ യാത്രകൾ  തുടങ്ങിയത്. ഏതെങ്കിലും  സ്റ്റെഷൻ അതിർത്തിയിൽ  ഒരു  അജ്ഞാത ശവം പ്രത്യക്ഷപ്പെട്ടാൽ,വിവരം അറിയിക്കലായി.പിന്നീടു ഒന്നോ രണ്ടോ  പോലീസുകാരുടെ അകമ്പടിയോടെ മൃതദേഹം കിടക്കുന്ന സ്ഥലത്തോ,മെഡിക്കൽ കോളേജിലെ  പോസ്റ്റുമോർട്ടം  നടക്കുന്ന  സ്ഥലത്തേക്കോ  ഉള്ള  യാത്ര.യാത്രയുടെ  മുഴുവൻ ചിലവും, വിശ്വനാഥൻ  വഹിക്കണം  എന്ന  അലിഖിതമായ  നിയമം ഉണ്ടായിരുന്നു.ചിലവുകൾ  എന്നു  പറയുമ്പോൾ,ബസ്,തീവണ്ടി  യാത്രാ ചിലവുകൾ മുതൽ,ഭക്ഷണത്തിനും, മദ്യപാനത്തിനും  വരെ. ഫിലിപ്പ്സാർ മാത്രമായിരുന്നു പോലീസുകാരിൽ  അല്പം എങ്കിലും  അടുപ്പമോ,സഹതാപമോ  കാട്ടിയിരുന്നത്.അപൂർവമായി  കൂടെ പോകുമ്പോൾ ഭക്ഷണചിലവുകൾ  നല്കാൻ ഒരിക്കലും, അദ്ദേഹം വിശ്വനാഥനെ അനുവദിച്ചിരുന്നില്ല.


മെഡിക്കൽ കോളേജിൽ നിന്നും ഒരു അറിയിപ്പുണ്ട്. ചില    അടയാളങ്ങൾ  വെച്ച് നോക്കുമ്പോൾ........പിറ്റേന്ന് സ്റ്റേഷനിൽ വെച്ച് ഫിലിപ്പ് സാർ പകുതി  പറഞ്ഞു നിർത്തി.


കോട്ടയത്തേക്ക്  കൂടെ  വന്നത് പുതിയതായി  വന്ന രാധാകൃഷ്ണൻ എന്ന പോലീസുകാരനായിരുന്നു.കാലത്തേ  മുണ്ടക്കയത്തു വെച്ച് മൂക്ക്മുട്ടെ പ്രഭാത ഭക്ഷണം  കഴിച്ചിട്ടും,മെഡിക്കൽ കോളേജിൽ കയറും മുൻപ് അയാള് ചായ കുടിക്കാം  എന്ന് പറഞ്ഞു.ചായയും കടിയും കൂടെ ഒരു പാക്കറ്റ് സിഗരറ്റും കൂടി അയാൾ വാങ്ങിയതിനും കൂടി പണം കൊടുത്തപ്പോൾ, ഉച്ച ഊണിനു നല്ല  ഒരു ഹോട്ടലിൽ  കയറണം  എന്ന്  രാധാകൃഷ്ണൻ പറഞ്ഞു.

ശരീരം കാണാൻ വേണ്ടി പോകുമ്പോൾ, മുൻപെങ്ങും ഇല്ലാതിരുന്ന ഒരു ഭീതി  അയാളെ  ബാധിച്ചു. കാരണം  അടയാളങ്ങൾ  എല്ലാം  തന്നെ  വസുവും  ആയി  യോജിക്കുന്നതായിരുന്നു."ഓം" എന്ന് പച്ചകുത്തിയ കൈ എന്ന് പറഞ്ഞപ്പോൾ തന്നെ  അത്  തന്റെ വസുവായിരിക്കാം  എന്ന്  അയാൾക്ക്‌  ഉറപ്പായിരുന്നു.  എങ്കിലും, എല്ലാ  മനുഷ്യരെയും പോലെ  പ്രതീക്ഷയുടെ  ഒരു  നേരത്ത  കിരണം അയാളുടെ  മനസ്സിലും  ഉണ്ടായിരുന്നു.


പോസ്റ്റ്‌മോർട്ടം ചെയ്യുന്ന മുറിക്കടുത്തായിരുന്നു ശരീരങ്ങൾ    സൂക്ഷിച്ചിരുന്നത്.മരുന്നുകളുടെയോ,ശവശരീരങ്ങളു
ടെതോ  എന്ന് വേർതിരിച്ചറിയാനാവാത്ത  ഒരു മണം അവിടെ എങ്ങും നിറഞ്ഞിരുന്നു.എപ്പോൾ  വേണമെങ്കിലും പൊട്ടിപൊയേക്കാവുന്ന  ഒരു  തേങ്ങൽ   ഉള്ളിലമർത്തി,വിശ്വനാഥൻ അയാൾക്ക്‌ കാണിച്ചു കൊടുത്ത ശരീരം നോക്കി.മുഖത്ത്  പൌഡറിന്റെ ഒരു പാടയുടെ പിന്നിൽ,ക്രൂരത  തളം കെട്ടിക്കിടക്കുന്ന  ഒരു  മുഖം.."അല്ല...ഇതല്ല...തന്റെ മകൻ ഇതല്ല"..എന്ന് അയാൾ പറഞ്ഞു.."ശരിക്ക് നോക്കെടോ...കാണാതായിട്ട്  കുറെ ആയില്ലേ...വല്ല  അടയാളമോ  മറ്റോ ഉണ്ടോ എന്ന് നോക്ക്" എന്ന്  രാധാകൃഷ്ണൻ  ദയ ഇല്ലാതെ  പറഞ്ഞു.തന്റെ മകനെ  തിരിച്ചറിയാൻ ഒരു  അടയാളങ്ങളുടെയും  ആവശ്യം ഇല്ല  എന്നയാൾ സ്വയം പറഞ്ഞു.  


മുണ്ടക്കയത്തെക്ക് ബസ് പിടിക്കും മുന്നേ,ആഗ്രഹിച്ചിരുന്നതുപോലെ തന്നെ ഒരു ബാർഹോട്ടലിൽ ഉച്ച ഭക്ഷണത്തിനായി  രാധാകൃഷ്ണൻ കയറി.മദ്യവും, ഊണും വാങ്ങി കൊടുത്തപ്പോൾ, രാധാകൃഷ്ണൻ സന്തോഷവാനായി."ഇനി എവിടെ എങ്കിലും  ശവം കാണാൻ പോകണം എന്നുണ്ടെങ്കിൽ, പറഞ്ഞാ മതി "എന്ന് പറയാനും, അയാൾ മറന്നില്ല.


 തിരിച്ചെത്തിയ  വിശ്വനാഥന്റെ  മുഖത്തെ ആശ്വാസം തിരിച്ചറിഞ്ഞ മഹേശ്വരിയമ്മ പറഞ്ഞു..."വസു വരും..നമ്മുടെ  കുട്ടി തിരിച്ചു വരും"

രാത്രി ഉറക്കം വരാതെ കിടക്കുമ്പോൾ,എത്രയെത്ര ശവശരീരങ്ങൾ തിരിച്ചറിയാൻ വേണ്ടി പോയിട്ടുണ്ട്  എന്ന്  ആലോചിക്കുകയായിരുന്നു  വിശ്വനാഥൻ. പതിമൂന്നോ, പതിന്നാലോ അതോ പന്ത്രണ്ടോ ഒരു വേള?കണ്ടതിൽ  ഏറ്റവും  ഭീതി ജനകമായിരുന്നത് കായംകുളത്തു ട്രെയിനടിയിൽ  ചാടി മരിച്ച ഒരുവന്റെ  ജഡം ആയിരുന്നു.കാലും  കൈയും അറ്റ ആ ശരീരത്തേക്ക്  ഒന്നേ നോക്കിയുള്ളൂ.എങ്കിലും ഉറക്കത്തിൽ  ഭയപ്പെടുത്തുവാൻ  ഇപ്പോഴും  തെളിഞ്ഞു  വരും    ആ മുഖം.വളരെയേറെ ആലോചിച്ചതിനു ശേഷം,ഉറക്കം വരും മുന്നേ  വിശ്വനാഥൻ  ഒരു തീരുമാനം  എടുത്തു കഴിഞ്ഞിരുന്നു..


കാലത്തേ,കോട്ടയത്ത്‌ എസ്.പി ഓഫീസിൽ പോയി, ഇനി തന്റെ  പരാതിയിന്മേൽ അജ്ഞാത ശവശരീരങ്ങൾ   തിരിച്ചറിയാനായി വിളിക്കേണ്ടതില്ല  എന്ന് എഴുതിക്കൊടുക്കുമ്പോൾ,മകൻ തിരിയെ എത്തും എന്ന പ്രതീക്ഷ മാത്രമായിരുന്നില്ല   അയാളിൽ.ഊരും പേരും അറിയാത്ത ശരീരങ്ങളിൽ  തന്റെ  മകന്റെ അടയാളങ്ങൾ  കണ്ടുപിടിക്കുന്നതിലുള്ള  മടുപ്പായിരുന്നു  കൂടുതൽ.


റെയിൽവേ സ്റ്റെഷൻ റോഡിൽ നിന്നും, നാഗമ്പടത്തെ ബസ്സ്റ്റാണ്ടിലേക്കു നടന്നു പോകും വഴി,അസഹ്യമായ  തലവേദന അയാൾക്ക്‌  തോന്നി.രക്തം തലയിലേക്ക് ഇരച്ചു കയറുന്നപോലെയും,കാഴ്ച  മങ്ങുന്നതുപോലെയും. വേച്ചുപോയ അയാൾ,റോഡരികിലെ കാനയിലേക്ക്  കുഴഞ്ഞു വീഴുനത് കണ്ടു തൊട്ടടുത്ത  ബീവറേജസ് കൊർപ്പറേഷനിൽ നിന്നും ഇറങ്ങി വന്ന  രണ്ടു  ചെറുപ്പക്കാർ  ഒരു ചിരിയോടെ  പറഞ്ഞു "കാലത്തെ  തന്നെ അമ്മാവൻ പാമ്പായല്ലോ ".കാനയുടെ അരികിലെ മരച്ചില്ലയിൽ നിന്നും  ഒരു ചെറിയ കുരുവി ഞെട്ടി പറന്നകന്നു..

മഹേശ്വരിയമ്മ അപ്പോൾ ഒരു കത്ത് വായിക്കയായിരുന്നു.വിശാഖപട്ടണത്തെ  ഒരു  ചെമ്മീൻ കമ്പനിയിൽ ജോലി കിട്ടിയെന്നും, സന്തോഷത്തോടെ ഇരിക്കുന്നുവെന്നുമുള്ള വസുവിന്റെ  കത്ത്.വിവരം വിശ്വനാഥനെ അറിയിക്കാനായി ഫോണ്‍ ചെയ്യുമ്പോൾ, ഫോണ്‍ ബെൽ കിടപ്പുമുറിയിൽ നിന്ന്  തന്നെ ഉയര്ന്നു.
 

അറുപതുവയസ്സ് തോന്നിക്കുന്ന  പുരുഷന്റെ അജ്ഞാത ശവശരീരം,മെഡിക്കൽ കോളേജ് ആശുപത്രിയിൽ  സൂക്ഷിച്ചിരിക്കുന്നു എന്ന  വാർത്ത ഒരു നിർവികാരതയോടെ പത്രത്തിലേക്ക്  വിളിച്ചു പറയുമ്പോൾ,സ്വ.ലേ.പിറുപിറുത്തു..."ഇന്നും  അജ്ഞാതൻ  മാത്രം .. "