Showing posts with label gulf. Show all posts
Showing posts with label gulf. Show all posts

Oct 23, 2025

പേരിലെ തൊന്തരവുകൾ !


വണ്ടിയുടെദഫ്‌തർ(രെജിസ്ട്രേഷൻ) പുതുക്കാനായി മുറൂറിൽ ചെന്നതായിരുന്നു ഞാൻ. യൂനീകൃ..യൂനീകൃ എന്ന് ഒരു അറബി തൊണ്ട പൊട്ടുന്ന ഒച്ചയിൽ കൂവുന്നുണ്ട്.ഞാൻ യൂനീകൃ അല്ലാത്തതിനാൽ ഈ കോലാഹലം ഒന്നും മൈൻഡ് ചെയ്യാതെ വെറുതെ ഇരുന്നു . പല തവണ വിളിച്ചിട്ടും യൂനീകൃ വിനെ കാണാത്ത  കൊണ്ട്, “മിനു അദ ഹിന്ദി “എന്ന് ദേഷ്യത്തിൽ അറബി പുലമ്പിയതും ഞാൻ ഉൾപ്പെടെ അവിടെയുണ്ടായിരുന്ന നാലോ അഞ്ചോ ഹിന്ദികൾ “ നീ ആരെങ്കിലും ഒക്കെ ആണോടെ ഈ യൂനീകൃ എങ്കിൽ മനുഷ്യനെ മെനക്കെടുത്താതെ ചെല്ലെടെ“എന്നുമുള്ള ഭാവത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നോക്കി.അപ്പോഴാണ് ഞാൻ തന്നെയായിരുന്നു ഉണ്ണികൃഷ്ണൻ എന്ന യൂനീകൃ എന്നുള്ള  ആ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത്.ഒരു കിലോമീറ്റർ ദൂരമുള്ള ഉണ്ണികൃഷ്ണൻനായർ എന്ന എൻറെ പേര് (ലാസ്റ്റ് നെയിം)വീണ്ടുമൊരിക്കൽ കൂടി പാരയായെന്നു എനിക്ക് മനസ്സിലായി.പക്ഷെ എന്റെ അടുത്ത് നിന്നിരുന്ന “അനന്തരാമൻ സുബ്രമണ്യൻ“ കാട്ടറബി വേർഷനിൽ “അനതർമാനോ സൂപ്പർമാനോ“ആവാനുള്ള സാധ്യത ഓർത്തപ്പോൾ ഞാൻ കുറച്ചുകൂടി ബെറ്റർ പൊസിഷനിൽ ആണെന്ന് സമാധാനിച്ചു.




ഓടി അറബിയുടെ അടുത്ത് ചെന്ന എന്നോട് “ഹയവാൻ ഇന്ത മുക്ക് മാഫി?”എന്ന്ചോദിച്ചു“ഹയവാൻ നിന്റെ വാപ്പാ“എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്  ഞാൻ “ആസിഫ്“എന്ന് പറഞ്ഞു . “ആസിഫലി “അല്ല മുദ്ര ശ്രദ്ധിക്കണം. ക്ഷമ പറഞ്ഞതാണ്.“ക്ഷമാ മുഹമ്മദുമായി“ മാറിപ്പോകുകയും ചെയ്യരുത് !



പണ്ട് പാസ്സ്‌പോർട്ട് എടുത്തപ്പോൾ  നീളം കൂടിയ പേര് രണ്ടു ലൈൻ ആയി  പിരിച്ചെഴുതി ഇപ്പോ ഞാനാരാ പിതാജിയുടെ പേരെന്താ വീട്ടുപേരെന്താ  എന്ന അവസ്ഥ ആയതിൽ പിന്നെ പേരു പറയുന്നതിന് പകരം സിവിൽ ഐഡി എടുത്തു വീശണ്ട ഗതിയായി. യൂനീകൃഷ് വരെ ഒക്കെ വായിച്ചിട്ടു “ഇവനെ ഒക്കെ ആര് ഓഹോ“എന്ന മട്ടിൽ അറബി നോക്കുന്ന ഒരു നോട്ടമുണ്ട്.എന്റെ മൂന്നു പേരുകൾ പലയിടത്തും പലരീതിയിൽ ആയതുകൊണ്ട്  എന്തെങ്കിലും ഫോം പൂരിപ്പിക്കുമ്പോൾ എന്തിനു ഭാര്യക്ക് പോലും സംശയം തോന്നാറുണ്ട് .പക്ഷെ സുരേഷ്‌ഗോപി ചോദിക്കുന്നതുപോലെ“അല്ല .. നിങ്ങളൊക്കെ ആരാ ! “ എന്ന് ചോദിക്കാറില്ല എന്ന് മാത്രം !

കാർ വാങ്ങിക്കുന്ന സമയത്തു ലോൺ എടുക്കാൻ ചെന്നപ്പോൾ അവിടൊരു മസ്രി തർക്കേഷ് കുമാർ ആയി.പാസ്സ്പോർട്ടും ഐഡിയും മാച്ച് ആവുന്നില്ലത്രേ.ഏതെങ്കിലും കാരണവശാൽ തവണ മുടങ്ങുകയും കേസാവുകയും ചെയ്‌താൽ കേസ് തള്ളിപ്പോകുമത്രേ. പോലീസുകാരെ വഴിയിൽ വെച്ചുപോലും കണ്ടാൽ മുട്ടിടിക്കുന്ന ഹിന്ദി,കേസ് -ജയിൽ എന്നൊക്കെ കേട്ടാൽ തന്നെ നിന്ന നിൽപ്പിൽ സമാധിയാവും എന്ന് മസ്രിക്ക് അറിയില്ലല്ലോ!എന്റെ മൂന്നു പേരുകളും ഐഡിയിൽ ഉണ്ടെന്നും അതിന്റെ ഓർഡർ ആണ് 
മാറിയിരിക്കുന്നതെന്നും,അതെന്റെ കുറ്റമല്ല മറിച്ചു പാസ്പോർട്ട് എഴുതിയ ദ്രോഹി ആണ് ഉത്തരവാദി എന്നും അറിയാവുന്ന അറബിയിൽ പറഞ്ഞിട്ട് മസ്രി അടുക്കുന്നില്ല. പിന്നെ ജോലിചെയ്യുന്ന സ്ഥലത്തെ മന്ദൂപ്  വന്നു.അവർ രണ്ടു  മസ്രിക്കാരും തമ്മിൽ ഉമ്മ വെച്ചുകളിക്കുകയും അരമണിക്കൂർ തമ്മിൽ തമ്മിൽ ഉള്ള ഗ്രീറ്റിങ്ങുകൾക്കു ശേഷം നമ്മുടെ മസ്രിയുടെ കാണാതെ പോയ ഏതോ  അമ്മാവൻ ( അമ്മി ) ആയിത്തീർന്നതും വിധിയുടെ വിളയാട്ടം കൊണ്ടാവുകയും ചെയ്തതുകൊണ്ട് എല്ലാം പറഞ്ഞു കോമ്പ്ലിമെൻറ്സ് ആക്കി തന്നു.  നാട്ടിൽ നിന്നും കൊണ്ടുവന്ന അരക്കിലോ ഏത്തക്കായ വറുത്തത്തിനു എന്തൊക്കെയോ അത്ഭുത സിദ്ധികൾ ഉണ്ടെന്നു എനിക്ക് മനസ്സിലായി.നിനക്ക് വല്ല"ജമാലെന്നോ ഹാരീസ്"എന്നോ പേരിടാൻ മേലായിരുന്നോ എന്ന് മന്ദൂപ് ചോദിച്ചു. എന്നിട്ടു വേണം ബിൽഡിങ്ങിലെ ഹാരിസ് ആണെന്ന് കരുതി ആളുകൾ എന്നെ തപ്പി വരാൻ എന്ന് ഞാൻ പറഞ്ഞില്ല.

കുട്ടിയുണ്ടായപ്പോൾ എന്റെ പേരിലെ തെറ്റ് വീണ്ടും ആവർത്തിച്ചു!മന്ദൂപ് വീണ്ടും സഹായത്തിനെത്തി.പക്ഷെ പേപ്പറൊക്കെ അടിച്ചുവന്നപ്പോൾ വീട്ടുപേര് കൊച്ചിന്റെ ലാസ്റ്റ് നെയിം! എന്തായാലും എന്റെ അച്ഛന്റെ പേരിൽ നിന്നും അവൾ അവളെങ്കിലും  ഒഴിവായല്ലോ എന്നോർത്ത് ഞാൻ സമാധാനിച്ചു. ആദ്യമൊന്നും വലിയ കുഴപ്പമില്ലായിരുന്നു.അവൾ വലുതായി,ചെല്ലുന്നിടത്തെല്ലാം വീട്ടുപേര് പറഞ്ഞു പരവശയായപ്പോൾ എന്നോട് ചോദിച്ചു.അച്ഛന് വേറെ ഒരു പേരും കിട്ടിയില്ലേ എന്ന്.ഞാൻ എന്റെ കായപ്പെട്ടി തുറന്ന്  എല്ലാ പേപ്പറും കാണിച്ചു സംഭവിച്ചത് എന്ത് എന്ന് മനസ്സിലാക്കാൻ ഒരു ശ്രമം നടത്തി. എവിടെ! “കൊച്ചു കൊച്ചു“എന്ന് വിളിക്കുന്നത് നാണക്കേടാണത്രെ. യൂനികൃ എന്ന് വിളിക്കുന്നതിലും ഭേദമാണെന്നു ഞാൻ പറഞ്ഞില്ല.

മകനുണ്ടായപ്പോൾ ലാസ്റ്റ് നെയിം ആയി എന്റെ പേരോ അച്ഛന്റെ പേരോ വീട്ടുപേരോ കൊടുത്തില്ല.പകരം“നായർ “എന്ന് മാത്രം എഴുതി .അത്ഭുതം എന്ന് പറയട്ടെ. ദാറ്റ് വർക്ഡ് ! അവനു മാത്രം ഷോർട്ട് നെയിം എന്നുള്ള മകളുടെ കൊതിക്കെറുവ് ഒഴിച്ചാൽ ബാക്കി ഒക്കെ വോക്കേ!ഏതായാലും പാസ്സ്‌പോർട്ട് മാറാൻ ഒരു അവസരം കിട്ടിയപ്പോൾ മകൾ സ്വയം ഒരു തീരുമാനം എടുത്തു.ലാസ്റ്റ് നെയിം "നായർ" ആക്കി  അവൾ എസ്കേപ്പ് ആയി. 


കൂട്ടുകാരെല്ലാം “അച്ചായൻ ഡോട്ട്.കോം “ആവുകയും പെരുന്നാളിനും നോയമ്പ് മുറിക്കലിനും പേത്രത്തക്കുമൊക്കെ അവരുടെ കൂടെ സോമരസം നുകരുന്ന പടങ്ങൾ കണ്ടും ഒരിക്കൽ നാട്ടിലെ ഒരു സുഹൃത്ത് എന്നോട് ചോദിച്ചു . “നീ ഒടുക്കം അച്ചായൻ ആയി മാറുമോ “എന്ന്.എങ്കിൽ പേര് മാറ്റി വല്ല ജോർജ് എന്നോ മറ്റോ ഇടാനും അവന്റെ വക ഉപദേശം!“ശശി എന്ന് പറഞ്ഞാൽ ചന്ദ്രബിംബം ആണ് മാൻ “എന്ന് ഞാൻ പറഞ്ഞു.മലയാളം മൊത്തം അരച്ചുകുടിച്ചേക്കുന്ന എന്നോടാണോ ബാലാ !


നമ്മുടെ സുഹൃത് സദസ്സിൽ ഇത് പറഞ്ഞപ്പോൾ ഒരാൾ  ഒരു സ്റ്റൈലൻ പേരു സജസ്റ്റ് ചെയ്തു . “സാം മക്നായർ !”  ദിത് കൊള്ളാലോ ! നായർ ഉണ്ട് താനും എന്നാൽ ആളുകൾക്ക് നാക്കുളുക്കുകയും ഇല്ല ! 



എന്റെ പാസ്പോർട്ട് മാറുന്ന സമയത്തു അങ്ങേർ പേര് വായിച്ചു നോക്കിയിട്ട്“യു ഹാവ് പ്രെറ്റി ലോങ്ങ് ലാസ്റ്റ്നെയിം”എന്നൊരു നിർദോഷകരമായ കമന്റ് പാസാക്കുകയും, “ഇഫ് യു വാണ്ട് യു ക്യാൻ ചേഞ്ച് ഇറ്റ് നൗ”എന്നൊരു എക്സ്ചേഞ്ജ്  ഓഫറും കൂടി വെച്ചപ്പോൾ ഒരു ചാഞ്ചാട്ടം ഉണ്ടായി.എന്നാലും പേര് മാറ്റിയാൽ നാളെ സ്വത്തു വകകൾക്കൊക്കെ എന്ത് സംഭവിക്കും എന്നൊരു ചിന്തയിൽ ഞാൻ വീണ്ടും യൂനീകൃ ആയിത്തന്നെ ജീവിക്കാൻ തീരുമാനിച്ചു.ഈ ന്യായം കേട്ടപ്പോൾ ഭാര്യ ഒന്ന് ചിരിച്ചു.“പിന്നേ…ഏക്കറുകണക്കിന് കിടക്കുവല്ലേ“എന്നോ മറ്റോ ആയിരിക്കുമോ അതിന്റെ അർഥം? അതോ ഇനി“ശശി“എന്ന പേരുമാറ്റി“സോമൻ“ആക്കിയ ലോ സിനിമാക്കഥ മനസ്സിൽ വന്നോ ?എനിവേ “കാക്കക്കും തൻ മൂഞ്ചി പൊൻമൂഞ്ചി“എന്ന ജഗതിയുടെ ഡയലോഗ് ഉരുവിട്ടു ഞാൻ കൃതാർത്ഥനായി .


ഇപ്പോഴും ലാസ്റ്റ് നെയിം ചോദിച്ചാൽ ലൈസൻസ് എടുത്തു കൊടുക്കേണ്ട ഗതിയാണ്.ഉണ്ണിക്കൃഷ്ണൻനായർ എന്ന് പറഞ്ഞു ഫലിപ്പിക്കുന്നതിലും എത്രയോ ഭേദം!എന്നാലും ഓൺലൈൻ ഫുഡ് ഓർഡർ ചെയ്യുമ്പോൾ ഞാൻ എന്റെ ലാസ്റ്റ് നെയിം വെക്കാറില്ല . എന്തിനാണ് വെറുതെ പിതാജിയെ  അവർ സ്മരിക്കേണ്ടി വരുന്നത് ! പറയാൻ എളുപ്പമുള്ള ഒരു പേര് ഇപ്പോൾ കൊടുക്കും ! 

അതാണ്  സാം ! ഹോ…“സേം”എന്ന് ഈണത്തിൽ പറയാൻ തന്നെ എന്തൊരു ശേല് !

വില്ലേജ്മാൻ 


Dec 2, 2015

അജ്ഞാതന് ഒരു മറുപടി

അണ്ണന്  മോൻ എഴുതിയ  കത്ത്  വായിച്ചു ..ചില  ഭാഗങ്ങൾ  വായിച്ചു  ചിരിച്ചു  തല കുത്തി പോയി  കേട്ടോ.നല്ല  ശൈലി. പക്ഷെ  പാർട്ടി പത്രം  മാത്രം   വായിച്ചും  പാർട്ടി ചാനൽ  മാത്രം  കണ്ടും   പാർട്ടി  സൂക്തങ്ങൾ മാത്രം ശ്രവിച്ചും   ജീവിച്ചാൽ പോരാ.ലോകത്ത് നടക്കുന്ന  കുറച്ചു  കാര്യങ്ങൾ  അറിയാതെ പോകുന്നതിന്റെ  ഒരു  കുറവുണ്ട്.പൊട്ടക്കിണറിന്റെ   പുറത്തു  അതിവിശാലമായ  ഒരു ലോകമുണ്ട്.സാരമില്ല മ്വാനെ .അജ്ഞത  ഒരു  കുറ്റമല്ല .
 
 
അണ്ണൻ ഒരുപാട് യാത്ര  നടത്തുന്നതിനാണല്ലൊ മോന് കെറുവ്.അണ്ണൻ കൊതി കൊണ്ട് യാത്ര  നടത്തുന്നതല്ല.രാജ്യത്തിന്  വേണ്ടി  തന്നെ  ആണ്  പോകുന്നത്.പോയിട്ട് വരുമ്പോൾ കുറെ  എഫ്  ഡി ഐ  കൊണ്ട് വരുന്നുണ്ട്.അത്  മറ്റേ  അമ്മാവൻ കൊണ്ടുവന്നതിനെക്കാളും   മെച്ചമാണ്.ഒന്നും  രണ്ടുമല്ല.നൂറുകണക്കിന്  കോടികളാണ്.പക്ഷെ  മോശം പറയരുത് കേട്ടോ!പത്തു  വർഷം കൊണ്ട് അമ്മായി &കമ്പനി  കൊണ്ടുപോയ  കോടികളുടെ  അത്രയും വരില്ല!തറവാട്  നാഥനില്ലാതെ   കിടക്കുന്നു  എന്ന് പറഞ്ഞല്ലോ? അണ്ണൻ  എവിടെ ഇരുന്നാലും  ഇവിടുത്തെ  കാര്യങ്ങൾ  നേരാംവണ്ണം  നടക്കും. പണ്ട് അമ്മാവൻ ഇവിടുണ്ടായിട്ടും  പിൻസീറ്റിൽ  അമ്മായി  അല്ലെ  ഇരുന്നു  കാര്യങ്ങൾ  നടത്തിയിരുന്നത് ..അതിലും  ഭേദമാണ്!
 
 
പിന്നെ  സെൽഫി.അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ട്ടം.അമ്മാവൻ പോയിരുന്ന    സമയത്ത്  സെൽഫി  ഇല്ലായിരുന്നു.അത്രേ ഉള്ളു.പിന്നെ  കേരളത്തിൽ  ഏറ്റവും  നന്നായി  ഇംഗ്ലീഷ്  സംസാരിക്കുന്ന  ഒരു  അമ്മായി കഴിഞ്ഞ  ദിവസം 60000 വിലയുള്ള ഒരു  ഫോണിൽ  സെൽഫി  എടുക്കുന്നത് അസൂയക്കാര് പോസ്റ്റ്‌  ചെയ്തിരുന്നു..അതൊന്നും മോൻ കാര്യാക്കണ്ട.മൊയലാളിത്തം     എന്നൊക്കെ  ആക്ഷേപിക്കുമെങ്കിലും  ഇപ്പോൾ  മൊയലാളിമാരല്ലേ  മോന്റെ  ആളുകൾക്ക് എല്ലാം !
 
 
ഇവിടെ  ആളോൾക്ക്  സമാധാനമായി  ജീവിക്കാനുള്ള  എല്ലാ  ചുറ്റുപാടും ഉണ്ട് .അതില്ലാ  എന്ന് വിലപിക്കുന്നവർക്ക്  അത്  കിട്ടുന്ന  സ്ഥലത്തേക്ക് പോകാൻ  ഉള്ള  എല്ലാ  സ്വാതന്ത്ര്യവും ഉണ്ട്.പിന്നെ  അങ്കിളും  ചിറ്റയും. അത്  വിവരക്കേട്  ആണ്  എന്ന്  കരുതി  ക്ഷമി.ഇതുപോലെ  വിവരക്കേട്  മ്മടെ  പാർട്ടിയിൽ   ഒരു  മ്യാമൻ  പറഞ്ഞല്ലോ.മേമനെ  തൂക്കി കൊന്നപ്പോ.എല്ലാ കൂട്ടത്തിലും  കുറെ  വിവരം  ഇല്ലാത്തവർ ഉണ്ടാവും മോനെ!ഒരു കൈയിലെ  അഞ്ചു  വിരലും  ഒരുപോലെ  ഇരിക്കുമോ!പിന്നെ  മൂവാറ്റുപുഴ  പേഴക്കാപള്ളിയിൽ  തെരുവ്നായ ശല്യം ഉണ്ട്  എന്ന് കരുതി കേരളത്തിൽ  താമസിക്കാൻ പ്യാടി  തോന്നുന്നു  എന്ന്  ആരെങ്കിലും പറഞ്ഞു  കളഞ്ഞാൽ  അത്  വിവരക്കെടല്ലേ  മ്വാനെ ?
 
 
അണ്ണന്   അയ്മ്പതും  അമ്മായിക്കും പതിനാറും  കിട്ടിയല്ലോ.അതവിടെ   നില്ക്കട്ടെ .മ്മക്ക്  എന്ത്  കിട്ടി എന്ന് കൂടി  മോൻ ഇടയ്ക്കു  ആലോചിക്കുന്നത്  നന്നായിരിക്കും.വംഗദേശത്തെ  കാര്യം  ഒരു  തീരുമാനം  ആയിട്ടു  കുറെ ആയല്ലോ .നമ്മുടെ  നാട്ടിലും  സ്ഥിതി  വളരെ മോശമാണ് ..കാർന്നോരുടെ  കാലം  വരെ ഒക്കെ ഇങ്ങനെ  തട്ടി മുട്ടി പോകാം .  അത് കഴിഞ്ഞാൽ  പിന്നെ  അഖിലെന്ത്യാ   എന്നൊക്കെ പറയുമ്പോൾ  നാക്ക് ഉളുക്കരുത് ! 
 
 
ഏട്ത്തിക്ക്  ഒരു  സങ്കടവും ഇല്ല ..അഭിമാനം മാത്രമേ ഉള്ളു.അണ്ണൻ  ലോകം മുഴുവൻ  വാഴ്ത്തുന്ന    ആളായതിൽ. ചെറുപ്പ കാലം മുതൽ  ഈ  കാണായ  കാലം മുയ്മൻ ഏട്ത്തി   ഒറ്റയ്ക്ക്  ജീവിച്ചില്ലേ.അന്നൊന്നും  ആരും  അന്വേഷിക്കാൻ  ഉണ്ടായിരുന്നില്ലല്ലോ.മക്കള്  ചെന്ന്  ചുംബന  സമരക്കാര്ക്ക്  എതിരെ  ജയിലിൽ  വല്ല  മനുഷ്യാവകാശലംഘനമോ    മറ്റോ  നടക്കുന്നുണ്ടോ  എന്ന് പരിശോധിക്ക്.അല്ല  അത് അങ്ങനെ  ആണല്ലോ!സാധാരണയായി  രാഷ്ട്രീയ   കൊലപാതകത്തിൽ  മരിക്കുന്ന   ആളിന്റെ  വീട്ടുകാരുടെ  മനുഷ്യാവകാശത്തെക്കാൾ  വലുതാണല്ലോ  അതേ കേസിൽ പെട്ട്  ജയിലിൽ  കിടക്കുന്നവരുടെ  മനുഷ്യാവകാശങ്ങൾ !
 
 
അണ്ണൻ  മ്മടെ  അദാനി  ചേട്ടനും    അംബാനി  ചേട്ടനും  കാലത്തേ മുതൽ  ഖജനാവ്  തുറന്നു  കാശു  കൊടുത്തു കൊണ്ട്  ഇരിക്കയാണ് എന്നാണു  ചിലരുടെ  വിചാരം.അവരു  കച്ചവടം  ചെയ്തു  കായി  ഉണ്ടാക്കുന്നത്‌  അവരുടെ  കഴിവ്. അവിഹിതമായി  എന്തെങ്കിലും  കൊടുത്തു  എന്ന്  മ്വാന്  അറിവുണ്ടെങ്കിൽ  അതിനെതിരെ  കേസ്  കൊടുത്താട്ടെ.ഇവിടുത്തെ  ജനങ്ങളു  കൂടെ  നിൽക്കും .
 
 
ബ്ബ.ബ്ബ.ബ്ബാ   എന്ന് പറഞ്ഞു  കളിയാക്കണ്ടാ.ചിലപ്പോ  ആള് അഞ്ചു  വർഷം കൂടി  ഭരിച്ചു  കളയും.കുറച്ചൊക്കെ  കട്ട്  തിന്നുന്നുടെങ്കിലും  ആളോൾക്ക്  കുറെ  കാര്യങ്ങൾ ഒക്കെ  ചെയ്തു  കൊടുക്കുന്നുണ്ട് എന്ന് സമ്മതിച്ചേ  പറ്റൂ.അല്ല  അത്  മ്വാന്റെ പാർട്ടി കൂടി  സമ്മതിച്ചിട്ടാന്നു   ആർക്കാണ്  അറിയാത്തത്! കൊച്ചു പുള്ളാര്  വരെ  ഇപ്പൊ  സാറ്റ്   കളി  ഒക്കെ  നിരത്തി  അട്ജസ്റ്മെന്റ്റ് കളി ഒക്കെയാ  കളിക്കണേ  എന്ന് കേൾക്കുന്നു.
 
 
അമ്മായിയുടെ മോൻ പപ്പൂനെ  അങ്ങനെ കളിയാക്കണ്ട.പണ്ട് അമ്മായീന്റെ  കൈകൾക്ക്  ശക്തി പകർന്ന  ചരിത്രം ഉണ്ടല്ലോ!അന്ന്  ആണവക്കരാർ  പായസം  വെച്ചപ്പോ  മധുരം കുറഞ്ഞു പോയീന്നൊക്കെ മുടന്തൻ ന്യായം  പറഞ്ഞു പിണങ്ങി പോന്ന കൊണ്ടല്ലേ.അല്ലെങ്കിൽ  ഇപ്പൊ  കൊടി വെച്ച  കാറ്   മ്മടെ  ആളോൾക്കും    ഉണ്ടായേനെ!ഇനീപ്പോ  കേന്ദ്രം ഭരിക്കാം  എന്നൊക്കെ  സ്വപ്നത്തിൽ പോലും കാണണ്ട.ആയിരം  രൂപേടെ  ഫുള്ളിനു  മുപ്പതു  രൂപ  ഷെയർ  ഇട്ടാൽ  (ശൈലിക്ക്  കടപ്പാട്) അച്ചാറിന്റെ  കാര്യം  പോലും  തീരുമാനിക്കാൻ പറ്റില്ല  പിന്നാ ..
 
 
 
സുഷമ ഏടത്തിയെ കുറിച്ച്  നാട്ടിലിരിക്കുന്നവർക്ക്  വലിയ  അഭിപ്രായം ഒന്നുമില്ലെങ്കിലും,  പ്രവാസികള്ക്ക് വലിയ  കാര്യമാ  കേട്ടോ മ്വാനെ . മ്മടെ  ആളോൾക്ക് ഏതെങ്കിലും  ഒരു  വിഷമം ഏതെങ്കിലും   രാജ്യത്ത്  പ്രവാസിക്ക്  ഉണ്ടായാൽ  അതിൽ ഇടപെടുകയും  കാര്യം  നടത്തുകയും  ചെയ്യാനുള്ള  ത്രാണി  ഉള്ള  ആളാണ്‌.പണ്ട്  നമുക്ക് ഒരു കോട്ട്  മന്ത്രി  ഉണ്ടായിരുന്നല്ലോ.വെടിക്കെട്ട്‌  കാണാനും  മച്ചാൻമാരെ    കാണാനും   മാത്രം  ഗൾഫിൽ  വന്നിരുന്ന  അങ്ങേരു  ഒരു  ലേബർ   ക്യാമ്പ് പോലും   കണ്ടിട്ടില്ലായിരുന്നു.( മന്ത്രിജിക്ക് കൊച്ചുതോമയുടെ തുറന്ന കത്ത്  
എന്ന പഴയ  പോസ്റ്റ്‌  ഈ  അവസരത്തിൽ  സ്മരിക്കാം) അങ്ങേരുടെ പേര്   കേൾക്കുമ്പോൾ  പ്രവാസി  ഇപ്പോഴും  "സ്നേഹം" കൊണ്ട്  കണ്ണ് പൊട്ടുന്ന  തെറി  വിളിക്കും.  ആസ്ഥിതി ഒക്കെ  മാറി.ഇപ്പോൾ  നമുക്ക് ഒരു  മന്ത്രി  ഉണ്ട്  എന്ന് മനസ്സിലാകുന്ന  രീതി ഒക്കെ  ആയി .
 
 
 
 
നാട്ടിലെ കാര്യം ഓർത്തു  മ്വാൻ  ബേജാർ  ആവണ്ടാ.കാര്യങ്ങൾ  എല്ലാം  ശരിയായ  ദിശയിലേക്കാണ് പോകുന്നത് ..ജി ഡി പി  7.7 % ആയി .അഴിമതി ഒന്നര വർഷമായി പൊടിപോലും ഇല്ല  കണ്ടുപിടിക്കാൻ. മരുന്നിനു  ഒരു  എംപി പോലും ഇല്ലാത്ത  കേരളത്തിന്‌  വേണ്ടി ഗവർമെന്റ്റ് ഒരുപാട്  കാര്യങ്ങൾ  ചെയ്യുന്നു.ഒരുപാട് പദ്ധതികൾ  സർക്കാർ  കൊണ്ട് വരുന്നുണ്ട് .പലതും  നമ്മൾ  അറിയുന്നില്ല  എന്ന്  മാത്രം.കാരണം  കുറെ  പത്രക്കാർ  സാറുമ്മാർക്കു  സർക്കാർ  ചിലവിൽ    എസ്കര്ഷന്  പോകാൻ പറ്റാത്തതിന്റെ  കലിപ്പ്  അവര്  ശരിക്ക്  തീര്ക്കുന്നുണ്ട് . പക്ഷെ  എന്നും എല്ലാവരെയും  പറ്റിക്കാൻ  ആവില്ലല്ലോ !
 
 
സർട്ടിഫിക്കറ്റ്    ഒക്കെ  അവിടെ  നില്ക്കട്ടെ  ..പത്താം ക്ലാസ് പാസാകാത്തവർ  ഇവിടെ  ഭരിച്ചിട്ടില്ലേ.ഇനി ഭരിക്കാൻ കോട്ട്  തയ്പിച്ചു    വെച്ചിട്ടുമുണ്ടല്ലോ.ചേച്ചി    ഉള്ളത്   വെച്ച്   ഭരിക്കെട്ടെന്നു .ചേച്ചി  മൂലം  പാലക്കാട്  ഐ .ഐ.ടി  വന്നില്ലേ.ബീഫ്കറി  വെക്കുന്നവർക്ക്‌  ഇല്ലാ  എങ്കിലും  മ്വാനെ പോലെ ഉള്ളവർക്ക് സ്മരണ  വേണം  സ്മരണ.അഞ്ചു  വർഷത്തെക്കല്ലേ   കസേര   എല്പ്പിചെക്കണേ ?അഞ്ചു  വർഷം  കഴിഞ്ഞു  വീണ്ടും  വരുമ്പോ    മ്വാൻ  കഴിഞ്ഞ  തവണ കുത്തിയത് പോലെ ഒന്ന് കൂടി  ആഞ്ഞു  കുത്തണം.എന്നിട്ട്  വീണ്ടും  ഇതേപോലെ  കത്ത്  എഴുതണം.അപ്പൊ പറഞ്ഞപോലെ .രാത്രിയിൽ  യാത്രയില്ല.
 
ശുഭ രാത്രി !

Mar 5, 2012

എന്റെ ഗള്‍ഫ് പരീക്ഷണങ്ങള്‍ ( സണ്ണിയുടെതും )

ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ആയിരുന്നു എന്റെ കൂടെ പഠിച്ച സണ്ണി ബഹറിനില്‍ നിന്നും ആദ്യമായിട്ട് അവധിക്കു വരുന്നത് . പത്താം ക്ലാസ് തോറ്റു പഠിത്തം നിര്‍ത്തി നാട്ടില്‍ ചില്ലറ ജോലി ഒക്കെയായിട്ട്‌ നടക്കുകയായിരുന്നു സണ്ണി.പിന്നെ കുറെ നാളത്തേക്ക് ഒരു വിവരവും ഇല്ലായിരുന്നു. രണ്ടുവര്‍ഷം കഴിഞ്ഞു ഒരു കത്ത് വന്നപ്പോഴായിരുന്നു സണ്ണി ഗള്‍ഫില്‍ എത്തിയത് അറിഞ്ഞത്.സണ്ണിയുടെ അമ്മാച്ചനാണ് സണ്ണിയെ ഗള്‍ഫില്‍ എത്തിച്ചത്.എല്ലാ മാസവും അവന്‍ കത്തയക്കും.ഗല്‍ഫിനു കത്തയക്കല് നല്ല ചിലവുള്ള പരിപാടിയാതതുകൊണ്ട് ഞാന്‍ വല്ലപ്പോഴും മറുപടി എഴുതും .


സണ്ണി വന്നതറിഞ്ഞ് ഞാനും സുമേഷും കൂടി സന്ധ്യയായപ്പോള്‍ അവന്റെ വീട്ടിലെത്തി. വീട്ടില്‍ ചെന്നപ്പോള്‍ ഉത്സവപ്പറമ്പ് പോലെ നിറച്ചു ആള്‍ക്കാര്‍. സണ്ണി അഞ്ചു പെങ്ങമ്മാര്‍ക്ക് ഒരേ ഒരു ആങ്ങള. അഞ്ചു പെങ്ങമാരും, അവരുടെ ഭര്‍ത്താക്കന്മാരും അവരുടെ ഒന്നര ഡസന്‍ പിള്ളേരും പിന്നെ മറ്റു ബന്ധുക്കളും എല്ലാം ചേര്‍ന്ന് ആകെ ബഹളം. മൂത്ത പെങ്ങള്‍ മേരിക്കുട്ടിയുടെ ഭര്‍ത്താവ് ബിജു ഞങ്ങളെ കണ്ടു ഇരുത്തി ഒന്ന് മൂളി.

ഞങ്ങള്‍ ചെന്നപ്പോള്‍ സണ്ണി കുളി ഒക്കെ കഴിഞ്ഞു ദേഹത്ത് എന്തോ പുരട്ടുകയായിരുന്നു. കുഴംബാണോ എന്ന് ചോദിച്ചപ്പോ സണ്ണി ആക്കി ഒരു ചിരി ചിരിച്ചിട്ട് പറഞ്ഞു , അവിടെ ഒക്കെ ഞങ്ങള്‍ കുളി കഴിഞ്ഞാല്‍ ദേഹത്ത് ക്രീം പുരട്ടും, അല്ലെങ്കില്‍ ദേഹം ഡ്രൈ ആകും എന്ന്. അതിനിപ്പോ നീ അവിടല്ലല്ലോ എന്ന് സുമേഷ് ഒന്ന് താങ്ങിയെങ്കിലും സണ്ണി മൈന്‍ഡ് ചെയ്തില്ല. "മസ്കിന്‍ നഫര്‍ "എന്ന് പറഞ്ഞു അത് പിന്നീട് " പൂവര്‍ ഫെല്ലോസ്" എന്ന് പരിഭാഷപ്പെടുത്തിയിട്ട് മേലാസകലം ക്രീം തേച്ചു പിടിപ്പിച്ചു.അവന്‍ അവിടത്തെ ഒരു വലിയ ഹോട്ടലിന്റെ മാനേജര്‍ ആണെന്നും അവന്റെ ബോസ്സിനോട് ഇംഗ്ലിഷില്‍ ആണ് സംസാരിക്കുന്നതെന്നും,ബോസ്സ് എത്ര വേണെങ്കിലും ശമ്പളം എടുതുകൊള്ളാന്‍ അനുവദിച്ചിട്ടുണ്ട് എന്നും ഒക്കെയുള്ള പേര്‍ഷ്യന്‍ പൂളുകള്‍ ഞങ്ങള്‍ കേട്ടിരുന്നു.ഗള്‍ഫില്‍ പോകും മുന്‍പ് ഇന്ദ്രന്‍സിനെ പോലെ ഇരുന്ന സണ്ണി, ചുമന്നു തുടുത്ത് ജയറാമിനെ പോലെ ആയി . കവിള്‍ ഒക്കെ ചാടിയത് കാരണം ചിരിക്കാന്‍ ബുധിമുട്ടുണ്ടോടാ എന്ന് ഞാന്‍ അസൂയയോടെ ചോദിച്ചു. രണ്ടു ദിവസമായി നെയ്ച്ചോറും ചിക്കന്‍ കാലും ഇല്ലാത്തതിനാല്‍ അല്‍പ്പം ക്ഷീണമാ എന്ന് സണ്ണി പറഞ്ഞു. പോകാറായപ്പോള്‍ സണ്ണി പറഞ്ഞു,പിന്നിലത്തെ ജനലിനടുത്തു വരാന്‍.ഞങ്ങള്‍ക്ക് രണ്ടു പാന്ട് പീസ്‌ തരാം,അതും കൊണ്ട് ഇറങ്ങണ്ട, അളിയന്മാര്‍ക്കു കലിപ്പാകും എന്ന്.ഇതേ ബിജു അളിയന്‍ തന്നെ അല്ലെ നിനക്ക് വിസക്ക് കൊടുക്കാന്‍ കാശ് ചോദിച്ചപ്പോ തരാഞ്ഞത് എന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ഞാന്‍ ചോദിച്ചില്ല.വീടിനു പിന്നില്‍ എത്തിയപ്പോള്‍ സണ്ണി ജനല്‍ തുറന്നു രണ്ടു പാന്റ് പീസുകള്‍ എറിഞ്ഞു തന്നു. ഇതേ തരാന്‍ പറ്റിയുള്ളൂ ഇനി ചെന്നിട്ടു നിങ്ങള്ക്ക് എന്തെങ്കിലും കൊടുത്തു വിടാം എന്ന് സണ്ണി പറഞ്ഞു. പത്താം ക്ലാസ് തോറ്റ സണ്ണി വലിയ മാനേജരും വലിയ പരീക്ഷകള്‍ പാസ്സായ (അമ്മൂമ്മ പറയുന്നതാ കേട്ടോ)ഞങ്ങള്‍ പെരുവഴിയിലും എന്നത് വിധിയുടെ വിളയാട്ടം എന്നോര്‍ത്ത് ഞങ്ങള്‍ നടന്നു.തിരിച്ചു പോകുന്ന സമയത്ത് സുമേഷ് പറഞ്ഞു സണ്ണിക്ക് ഭയങ്കര ജാടയാനെന്നു. പൊക്കിവിടാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഏതു പട്ടിക്കും ചന്ദ്രനില്‍ പോകാം എന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റീന്‍ പറഞ്ഞിട്ടുണ്ട് എന്ന് ഞാന്‍ അവനോടു പറഞ്ഞു.




കൊണ്ടുപിടിച്ചു ആലോചന നടന്നെകിലും ആഗ്രഹിച്ചതുപോലെ ഒരു ടി. ടി. സിക്കാരിയെ കല്യാണം കഴിക്കാന്‍ സാധിക്കാതെ സണ്ണി തിരിച്ചു പോയി. രണ്ടു മാസം കഴിഞ്ഞപ്പോള്‍ ആലപ്പുഴയില്‍ ഉള്ള ഒരു കൂട്ടുകാരന്‍ വശം എനിക്കും സുമെഷിനും ഓരോ ക്യാമറ കൊടുത്തു വിടുന്നു എന്ന് സണ്ണിയുടെ കത്ത് വന്നു. പൈസ കടം ഒക്കെ വാങ്ങി ഞാനും സുമേഷും ആലപ്പുഴക്ക് പോയി. കൃത്യമായി വഴി ഒക്കെ കത്തില്‍ ഉണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ തേടി പിടിച്ചു അന്ധകാരനനഴി എന്ന സ്ഥലത്ത് എത്തി.ഞങ്ങള്‍ ചെന്നപോള്‍ കുറെ ചേട്ടന്മാര്‍ വീട്ടില്‍ ഇരുന്നു ‍ചീട്ടുകളിക്കുന്നു..കൂട്ടത്തില്‍ ഒരു തടിയന്‍ ചെയിന്‍ ഇട്ടിരിക്കുന്ന ആളായിരുന്നു സണ്ണിയുടെ സുഹൃത്ത്‌. കാര്യം പറഞ്ഞതും അയാള്‍ പറഞ്ഞു. സാധനം സണ്ണി കൊണ്ടുവന്നാരുന്നു , പക്ഷെ പായ്ക്ക് ചെയ്തപ്പോള്‍ മിസ്സ്‌ ആയി പോയി എന്ന്."ആരേലും എന്തേലും കൊടുത്തു വിട്ടു എന്ന് കേള്‍ക്കുമ്പോഴേ വണ്ടിയും ബോട്ടും ഒക്കെ കേറി കോട്ടയത്ത്‌ നിന്ന് വരുന്നതിനു മുന്‍പേ ഒന്ന് ഫോണ്‍ വിളിച്ചിട്ട് വന്നു കൂടെ " എന്ന് അയാള്‍ ചോദിച്ചു. അതിനു ഇവിടെ ഫോണ്‍ ഉണ്ടോ എന്ന് സുമേഷ് ചോദിച്ചപോ അയാള്‍ ഒരു വളിച്ച ചിരി ചിരിച്ചു. ക്യാമറ കിട്ടാത്തതിന്റെ വിഷമത്തില്‍ ബോട്ട് പിടിച്ചു ഞങ്ങള്‍ മടങ്ങി. തിരിച്ചു പോരുന്ന വഴി ഞങ്ങള്‍ ഒരു തീരുമാനത്തില്‍ എത്തി.എങ്ങനെയും ഗള്‍ഫില്‍ പോണം.


സര്‍ക്കാര്‍ സ്ഥാപനമായ ഓഡേപെകില്‍ നിന്നും ഇന്റര്‍വ്യൂ കാര്‍ഡ് വന്നപ്പോള്‍ സ്വപ്നങ്ങള്‍ക്ക് ചിറകു മുളച്ചു.ജോലി സെയില്‍സ് എക്സിക്യുട്ടീവ്‌.പക്ഷെ ഡ്രൈവിംഗ് അറിയണം.ലൈസന്‍സും വേണം.ആകെ കൈയില്‍ ഉള്ളത് ഒരു ലേണേര്സ്. തിരുവനന്തപുരത്ത് എത്താന്‍ ഒരാഴ്ച മാത്രം.വീടിനടുത്തുള്ള ആശാന്‍ രണ്ടു ദിവസം കൊണ്ട് ഓടിക്കാന്‍പഠിപ്പിക്കാം എന്നേറ്റു.ഏതെങ്കിലും എജെന്റുമാര്‍ വഴി പണം കൊടുത്തു ലൈസന്‍സ് എടുക്കാനും പറഞ്ഞു. കോട്ടയത്ത്‌ ഡ്രൈവിംഗ് ടെസ്റ്റ്‌ നടക്കുന്ന സ്ഥലത്ത് ചെന്ന് ദേവസ്യ എന്ന വയസ്സായ ഒരു എജെന്റിനെ കണ്ടു. അയാള്‍ പറഞ്ഞു എല്ലാം ഇന്ന് തന്നെ ശരിയാക്കാം, വണ്ടി ഓടിക്കാന്‍ അറിയുമോ എന്ന് ചോദിച്ചു.വണ്ടി ഓടിച്ചു ലൈസന്‍സ് എടുക്കാനാണേല്‍ എജെന്റിന്റെ ആവശ്യം ഉണ്ടോ എന്ന് ഞാന്‍ ചോദിച്ചില്ല. എന്റെ പേപ്പറും എല്ലാം ആയി ദേവസ്യാച്ചന്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഇരിക്കുന്ന ബസ്സില്‍ കയറിഎന്തോ പറയുന്നതും, വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കാലെടുത്തു ചവിട്ടുന്നതും കണ്ടു.ദേവസ്യാച്ചനു ഇത് നിത്യതൊഴില്‍ ആയതിനാലാവണം,വളരെ വിദഗ്ധമായി ചവിട്ടില്‍ നിന്ന് ഒഴിഞ്ഞു മാറി. ലൈസന്‍സ് ഇല്ലാത്തതുകൊണ്ട് ഇന്റര്‍ വ്യുവിനു പോയില്ല. അങ്ങനെ ആ സ്വപ്നം പൊലിഞ്ഞു.


അടുത്തതായി ഞാനും സുമേഷും പോയത് ബോംബെക്ക് ആയിരുന്നു.ദുബായ് ഇന്റര്‍വ്യൂ ആയിരുന്നു.രണ്ടു അറബികളും ഒരു ഇന്ത്യക്കാരനും ആയിരുന്നു ഇന്റര്‍വ്യു ബോര്‍ഡില്‍. "നാടോടിക്കാറ്റ്" ഒരുപാട് തവണ കണ്ടത് കൊണ്ട് അറബികളോട് ഞാന്‍ സലാമു അലൈക്കും, വലൈക്കും ഉസ്സല്ലാം എന്ന് ആദ്യമേ വെച്ച് കാച്ചി.എന്നെ സെലക്ട്‌ ചെയ്തത് അതുകൊണ്ടായിരുന്നു എന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു. സുമേഷിനെ എടുത്തില്ല.എന്നാല്‍ പാസ്പോര്‍ട്ട്‌ നോക്കിയപ്പോള്‍ അതിന്റെ കാലാവധി തീര്‍ന്നു മൂന്ന് മാസം ആയിരിക്കുന്നു. അവര്‍ പറഞ്ഞു അടുത്ത തവണ വരാന്‍ .സുമേഷിനു സന്തോഷമായി. ഇന്നത്തെ ചെലവ് എന്റേത് എന്ന് അവന്‍ പറഞ്ഞു .ഞങ്ങള്‍ ഒരു ബാറില്‍ കയറി. രണ്ടു ബിയര്‍ പറഞ്ഞു. അവിടെ ഒരു പെണ്ണ് കിടന്നു ഡാന്‍സ് കളിക്കുന്നു. കുറെ ആള്‍ക്കാര്‍ നൂറു രൂപ നോട്ടുകള്‍ ഒക്കെ എടുത്തു കാണിക്കുന്നു. അവള്‍ അവരുടെ അടുത്ത് വന്നു പണം വാങ്ങിയിട്ട് ഡാന്‍സ് ചെയ്യുന്നു. ഞാന്‍ ഒരു അഞ്ചു രൂപ എടുത്തു പൊക്കി കാട്ടി. അവള്‍ മൈന്‍ഡ് ചെയ്തില്ല. സുമേഷ് ഉടനെ പത്തു എടുത്തു കാണിച്ചു.നോ രക്ഷ. ഈ പേട്ടു സാധനത്തിന്റെ ഡാന്‍സ് കാണാനാണോ ഇവന്മാര്‍ നൂറു രൂപ ഒക്കെ എടുത്തു കൊടുക്കുന്നത് എന്ന് പറഞ്ഞു കൊതിക്കെറുവ് തീര്‍ത്തിട്ട് ഞങ്ങള്‍ ഇറങ്ങി . ഒരു രൂപ ടിപ് കൊടുത്തപ്പോള്‍ ബാറിലെ ജോലിക്കാരന്‍ മലയാളി ഞങ്ങള്‍ക്ക് ഹിന്ദി അറിയില്ല എന്ന ഉത്തമവിശ്വാസത്തില്‍ ഒരു മുട്ടന്‍ തെറി ഹിന്ദിയില്‍ വിളിച്ചു.


എറണാകുളത്തായിരുന്നു അടുത്തത്. ഒരു സായിപ്പ് ദുബായിലേക്ക് ഇന്റര്‍വ്യു എടുത്തു. കാര്യങ്ങള്‍ എല്ലാം ചോദിച്ചിട്ട് അയാള്‍ പറഞ്ഞു. എന്‍സൈക്ലോപീടിയ ആണ് വില്‍ക്കേണ്ടത്. അവിടെ ആരെങ്കിലും ബന്ധുക്കള്‍ ഒക്കെ ഉണ്ടോ എന്ന് ചോദിച്ചു. അവര്‍ക്ക് ഈ സാധനം വില്ക്കാമെന്നാണോ ഉദ്ദേശിക്കുന്നെ എന്ന് ഞാന്‍ തുറന്നു ചോദിച്ചു. അതെ എന്താ ചോദിച്ചേ എന്ന് സായിപ്പ്. ഒരു പരിചയക്കാരന്‍ ഈ സാധനം വില്‍ക്കാന്‍ ദുബായിക്ക് പോയതും മൂന്ന് മാസത്തിനകം ബൌന്സായതും എനിക്കറിയാമായിരുന്നു.അതുകൊണ്ട് ‍ ഞാന്‍ പറഞ്ഞു, അവര്‍ക്കൊക്കെ അത്യാവശ്യം വിവരം ഉള്ളവരാ അതുകൊണ്ട് ജോലി വേണ്ട എന്ന്. എന്റെ സമയം ലാഭിച്ചു തന്നതിന് നന്ദി എന്ന് പറഞ്ഞു സായിപ്പ് ഷേക്ക്‌ഹാന്‍ഡ്‌ തന്നു. സായിപ്പിനോട്‌ അഹങ്കാരം പറഞ്ഞതുകൊണ്ടാണോ എന്നറിയില്ല,ബൈക്കില്‍ തിരിച്ചു വരുമ്പോള്‍ പെട്ടെന്ന് മഴ പെയ്തു, പാസ്സ്പോര്‍ട്ട് നനഞ്ഞു ഡാമേജ് ആയി. വില മൂവായിരം രൂപ !


സ്റ്റാമ്പ് ചെയ്യാന്‍ കൊടുത്തിരുന്ന പാസ്പോര്‍ട്ടും വിസയും ട്രാവല്‍ എജന്സിയില്‍നിന്നും നഷ്ട്ടപ്പെട്ടെങ്കിലും മറ്റൊരു വിസയുമായി ദൈവത്തിന്റെ കൃപകൊണ്ടും, പിതൃ സഹോദരന്റെ ദയകൊണ്ടും, ഒടുവില്‍ ഞാന്‍ ഗള്‍ഫില്‍ എത്തി. പിന്നീട് വിസ മാറ്റത്തിനായി ബഹറിനില്‍ പോകുന്ന നേരത്ത് ഞാന്‍ സണ്ണിയെ വിളിച്ചു. അവിടെ വന്നിട്ട് കാണാം എന്നവന്‍ പറഞ്ഞു. എട്ടു ദിവസം ഞാന്‍ ഒരു ഹോട്ടലില്‍ കഴിയവേ ഒരുപാട് തവണ അവനെ വിളിച്ചെങ്കിലും കിട്ടിയില്ല. സണ്ണി തിരക്കിലാണെന്ന് ഫോണ്‍ എടുക്കുന്നയായാള് ‍ പറയും. ഒരു ബന്ധുവിന്റെ കൂടെ എല്ലാ ദിവസവും വൈകുന്നേരം ഞാന്‍ കറങ്ങാന്‍ പോകും. പോകുന്നിടത്തെല്ലാം സണ്ണി ഉണ്ടോ എന്ന് നോക്കും.ഒരു ദിവസം രാത്രി ഞങ്ങള്‍ ഒരു ഡാന്‍സ് ബാറില്‍ പോയി. അവിടെ കുറെ പെണ്ണുങ്ങള്‍ സ്റ്റേജില്‍ നിന്ന് ഹിന്ദി പാട്ടുകള്‍ പാടുന്നു. കേള്‍ക്കാന്‍ ഇരിക്കുന്നവര്‍ ഒരു ബഹറിന്‍ ദിനാര്‍ കൊടുത്താല്‍ അതിനൊരു മാല കിട്ടും..ആ മാലയും ഇട്ടോണ്ട് അവള്‍ കുറെ നേരം നമ്മളെ നോക്കി ചിരിച്ചു പാടും. പരസഹായം ഇല്ലാതെ ഒറ്റയ്ക്ക് എഴുന്നേറ്റു നില്‍ക്കാന്‍ കഴിയാത്ത ഒരു വല്യപ്പന്‍ കുടിച്ചു കൂത്താടി , കുറെ മാല ഒരു പെണ്ണിന് കൊടുത്തത് കൊണ്ട് അന്ന് മുഴുവന്‍ അവള്‍ അങ്ങേരെ നോക്കി പാടി. ബോംബെ അനുഭവം ഉള്ളത് കാരണം ഞാന്‍ ആര്‍ക്കും മാലയിടാന്‍ ശ്രമിച്ചില്ല. പെണ്ണിന്റെ കഴുത്തില്‍ മാല നിറഞ്ഞപ്പോള്‍ യൂണിഫോം ഇട്ട ഒരാള്‍ അതെല്ലാം ഊരി വാങ്ങിച്ചു. കുറച്ചു കഴിഞ്ഞു ഒരു കൈയില്‍ കുപ്പിയും മറുകൈയില്‍ ഒരട്ടി മാലയുമായി അയാള്‍ വല്യപ്പന്റെ അടുത്ത് വന്നപ്പോള്‍ ഞാന്‍ ആ പരിചിത മുഖം തിരിച്ചറിഞ്ഞു..സണ്ണി..എന്നെ കണ്ടതും ഒരു വളിച്ച ചിരി ചിരിച്ചിട്ട് സണ്ണി ചോദിച്ചു .

"അപ്പൊ നീ ഇതുവരെ തിരിച്ചു പോയില്ലേ ? "

Nov 4, 2010

ലോകപ്രശസ്ത സാഹിത്യകാരന്‍ പ്രകാശന്‍ ഒണംതുരുത്തിന്റെ കത്ത്...





ലോകപ്രശസ്ത സാഹിത്യകാരന്‍ പ്രകാശന്‍ ഓണംതുരുത്ത് ഹരിഹരപ്രിയാ ചാനലിനയച്ച കത്തിലെ പ്രസക്തഭാഗങ്ങള്‍ :


പ്രിയ സുഹൃത്തേ,

താങ്കളുടെ ചാനലിലെ സാഹിത്യസമാഗമം പരിപാടിയില്‍ എന്നെ പറ്റി പ്രതിപാദി ച്ചതിന് നന്ദി..എനിക്ക് ആവശ്യത്തില്‍ അധികം പ്രശസ്തി ഉണ്ടെങ്കിലും എതെകിലും ഒരാള്‍ എന്നെ പുകഴ്ത്തുന്നത് എനിക്ക് വിരോധം ഇല്ലാത്ത കാര്യമാണ്.. സാധാരണ ഞാന്‍ മലയാളം ടെലിവിഷന്‍ പരിപാടികള്‍ കാണാറില്ല....നിലവാരം കുറവാണെന്നല്ല കാരണം ..അത് തീരെ ഇല്ല..കോമഡി ഷോ , മണിമാല,ചുമന്ന സിനിമ ഡയറി, കുറ്റകൃത്യം എന്നൊക്കെ പറഞ്ഞു എന്തൊക്കെ നോണ്‍ സെന്‍സ് ആണ് കാട്ടിക്കൂട്ടുന്നത്.. നിങ്ങള്‍ ആ പരിപാടിയില്‍ എന്നെ കുറെ പുകഴ്ത്തി...‍എന്നാല്‍ എന്തിനാണ് കുവൈറ്റിലെ മറ്റൊരു സാഹിത്യകാരന്‍ മാതളം മത്തായിയെ കുറിച്ചുകൂടി പുകഴ്ത്തിയത് ? അതിനും മാത്രം മലയാളഭാഷയ്ക്ക് എന്ത് സംഭാവനകളാണ് അയാള്‍ നല്‍കിയത് എന്ന് ഒരാളെ പുകഴ്തുന്നതിനു മുന്‍പ് ആലോചിക്കുന്നത് നല്ലതായിരിക്കും..ആരാണയാള്‍? എന്നെപോലെയോ എം ടിയെപോലെയോ തകഴിയെപോലെയോ പ്രശസ്തനാണോ ? ..നാട്ടിലെ ഏതോ ക്ലുബുകാര്‍ നടത്തിയ മത്സരത്തില്‍ പതിനായിരം ഉലുവ കിട്ടാന്‍ അയാള്‍ എത്ര മുടക്കി എന്നത് അബ്ബാസിയയില്‍ പാണന്മാര്‍ പാടി നടക്കുന്നുണ്ട്...


ഇവിടുത്തെ മലയാളം അസോസിയേഷനുകള്‍ ഇറക്കുന്ന സുവനീരിലും, മലയാളം കുട്ടിപത്രങ്ങളിലും എന്തെകിലും പ്രസിദ്ധീകരിക്കുന്നതോ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങുന്നതോ വലിയ കാര്യമല്ല.അവരെ ഒന്നും സാഹിത്യകാരന്മാരായി കൂട്ടാനും പറ്റില്ല....ഒരുമാതിരി കാശുകാരൊക്കെ ഇതേപോലുള്ള തമാശകള്‍ കാട്ടാറുണ്ട്‌..കാശുള്ളവന്റെ പിന്നാലെ നടക്കാനും പത്രത്തില്‍ പടം ഇടീക്കാനും ഒക്കെ ഇവിടെ കുറെ പേരെ കിട്ടും..


മറ്റൊരു കാര്യം ,നിങ്ങള്‍ എന്റെ ഹസാവിയിലെ കള്ളി പൂച്ച എന്ന കവിതാ സമാഹാരത്തിനെ പറ്റി കമാ എന്നൊരക്ഷരം പറഞ്ഞില്ല..ഇവിടുത്തെ ലിറ്റില്‍ ഡെവിള്‍സ് കിന്റെര്‍ ഗാര്‍ട്ടന്‍ സ്കൂളില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി പഠിപ്പിക്കുന്ന പദ്യം ആണ് അത്.. ഒരാളെ പറ്റി പറയുമ്പോള്‍ അയാളുടെ അത്രയേറെ പ്രശസ്തമായ ഒരു കവിതയെ പറ്റി മിനിമം ഹോം വര്‍ക്ക്‌ എങ്കിലും നടത്താനുള്ള വിവേകം നിങ്ങളുടെ അവതാരക സഞ്ഗിനി കാ ണിക്കണമായിരുന്നു.....അന്ന് അവള്‍ ധരിച്ചിരുന്ന ഫ്രോകിനു ഇറക്കം കൂടിപോയി എന്ന് പറഞ്ഞു ഞാന്‍ ഒരു കത്ത് വേറെ എഴുതുന്നുണ്ട്


ഇപ്പൊ ബ്ലോഗ്‌ എന്നും പറഞ്ഞു കുറെ പേര്‍ ഇറങ്ങിയിട്ടുണ്ട്.....ഇന്നാള് ആരാണ്ട് അയച്ചു തന്ന ഒരു ബ്ലോഗ്‌ വായിച്ചിട്ട് ഞാന്‍ തലക്കു കൈയും കൊടുതിരുന്നുപോയി.. ഇനി ഇങ്ങനത്തെ സാധനങ്ങള്‍ ഒന്നും അയക്കരുത് എന്ന് കര്‍ശനമായി ഞാന്‍ എന്റെ പരിചയക്കാരോട് പറഞ്ഞിട്ടുണ്ട്. എന്താ പിള്ളേരുടെ ഒരു ഭാവന...എന്നെപോലുള്ളവരുടെ സര്‍ഗ ശേഷി നഷ്ടപെടുതാന്‍ ..ഈയിടെ ബ്ലോഗ്‌ അടിച്ചു മാറ്റി ഫോര്‍വേഡ് ചെയ്തു എന്ന് പറഞ്ഞു ഒരാള്‍ എന്റെ തന്തക്കു വിളിച്ചു ...മലയാള ബ്ലോഗിന്റെ കുലപതീന്നൊക്കെ പറഞ്ഞു മറ്റൊരുത്തന്‍ ...ഇന്നാള് ആയിരം പോസ്ടിട്ടു എന്നും പറഞ്ഞു ഒരു പോസ്റ്റ്‌..അന്ന് വൈകുന്നേരം ആയിരം പോസ്ടിട്ടതിനു അങ്ങോരുടെ പടം ഒരുത്തന്‍ വരച്ചു എന്നും പറഞ്ഞു മറ്റൊരു പോസ്റ്റ്‌...ഞാന്‍ ഈ ചീള്‍ ഒന്നും വായിക്കുകേല...പക്ഷെ കമന്ടനുള്ളത് അനോണിയായി പറയും...അഭിപ്രായ സ്വാതന്ത്ര്യത്തിനു വില കൊടുക്കുന്നവനാണ് ഞാന്‍ .

എത്രയോ കവിതകള്‍, എത്രയോ ലേഖനങ്ങള്‍ എത്രയോ പുസ്തകങ്ങള്‍ ഞാന്‍ പ്രസിദ്ധീകരിച്ചു എന്ന് എനിക്ക് തന്നെ ഓര്‍മ്മയില്ല..മൂന്നാം വയസ്സില്‍ തുടങ്ങിയ സാഹിത്യ സപര്യ മുപ്പത്തിമൂന്നു വര്ഷം കടന്നിരിക്കുന്നു. എനിക്ക് അര്‍ഹാതപെട്ട അംഗീകാരം കേരളത്തിലെ ആള്‍ക്കാര്‍ എനിക്ക് തന്നോ... കുവൈറ്റിലെ മണല്‍ക്കാട്ടില്‍ കൂടി എത്രയോ മണല്‍ തരികള്‍ പറന്നു പോയി..നിങ്ങളുടെ പരിപാടിയില്‍ നിങ്ങള്‍ കുറെ എഴുത്തുകാരെയൊക്കെ പറ്റി പറഞ്ഞല്ലോ.. എന്റെ മുന്‍പില്‍ നേരെ നിന്ന് രണ്ടു സാഹിത്യം എന്നോട് പറയാന്‍ ഉള്ള ധൈര്യം അവര്‍ക്കുണ്ടോ ? നിങ്ങള്‍ പറഞ്ഞേക്കാം, ഈ കുവൈറ്റെന്ന ഇട്ട വട്ടത്തില്‍ കിടന്നു തായം കളിക്കുന്നവന എന്നൊക്കെ, പക്ഷെ എന്റെ കൃതികള്‍ അമേരിക്കയില്‍ ഉള്ള ഒരു സായിപ്പിന് വരെ ഞാന്‍ സമ്മാനമായി കൊടുത്തിട്ടുണ്ട്‌ എന്നാ വസ്തുത നിങ്ങള്‍ക്കറിയാമോ? അയാള്‍ ഇപോ അത് ട്രാന്‍സ്ലേഷന്‍ ചെയ്യാന്‍ ഇന്ത്യക്കാര് പിള്ളേര്‍ക്ക് ഔട്ട്‌ സോര്‍സിംഗ് കരാര്‍ കൊടുക്കാന്‍ പോകുവാ.. ജീ എഫ് സീ ( ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ക്രയിസിസ് ) ഒന്ന് കഴിഞ്ഞോട്ടെ നിങ്ങള്ക്ക് എന്നെ പിടിച്ചാല്‍ കിട്ടുകേല.

ഞാന്‍ തന്നെ വേണമെകില്‍ ഒരു അഭിമുഖം റെക്കോര്‍ഡ്‌ ചെയ്തു അയച്ചുതരാം...അതിനുള്ള ചിലവും ഞാന്‍ വഹിക്കാം...എന്റെ പരിചയക്കാരുടെ വക പരസ്യോം കൂടെ ആകുമ്പോള്‍ നിങ്ങള്ക്ക് കുഴപ്പമില്ലല്ലോ..വെള്ളിയാഴ്ച കാലത്തെ കാണിക്കുന്ന ഫീസ്റ്റ് ഓഫ് കുവൈറ്റ്‌ എന്ന പ്രോഗ്രാം ഒരു ദിവസം സ്പോന്‍സര്‍ ചെയ്യാം എന്ന് എന്റെ സുഹൃത്തും ഇവിടുത്തെ വലിയ ബിസിനസ്കാരനായ ബെസ്റ്റ് മാര്‍ട്ട് സണ്ണി പറഞ്ഞിട്ടുണ്ട്..

പിന്നെ താങ്കള്‍ക്ക് വേണ്ടി ഞാന്‍ ഒരു ഐ ഫോണ്‍ 4 മേടിക്കാന്‍ പരിപാടി ഇട്ടിട്ടുണ്ട്. .എങ്ങനെ എങ്കിലും...ഒരു അപേക്ഷയാണ്...തള്ളരുത്

അനുകൂലമായ മറുപടിക്കുവേണ്ടി താഴ്മയോടെ


പ്രകാശന്‍ ഓണംതുരുത്ത്




Nov 3, 2010

മദ്യപ്യാനം ഒരു സാമൂഹിക വിപത്ത്..

വീണു കിട്ടിയ ഈദു അവധിക്കു നാട്ടില്‍ പോയതായിരുന്നു ഞാന്‍...നാല് ദിവസത്തെ അവധിയുടെ കൂടെ ഒരു അട്ജസ്റ്മെന്റ്റ് അവധിയും രണ്ടും രണ്ടു നാല് ദിവസത്തെ വീകിലിഓഫും ചെര്ന്നപോള്‍ മൊത്തം ഒന്പതു ദിവസം കുശാല്‍.. വരൂ വരൂ വിലക്കുറവു വിലക്കുറവു... എന്നുള്ള ജെറ്റ് എയര്‍ വിളിയും കൂടി ആയപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല......സൂസും സുകെസും ആയിട്ടു ഇറങ്ങി.


എയര്‍പോര്‍ട്ടില്‍ ചെന്നപോഴല്ലേ കളി ... കുവൈറ്റില്‍ ഉള്ള സകലമാന പേരും ഉണ്ടോ അവിടെ എന്ന് തോന്നിപോയി....ജീവിതത്തില്‍ ആദ്യമായി അമ്പതു ദിനാറിന് ടിക്കറ്റ്‌ കിട്ടിയതിന്റെ മാത്രമല്ല ഡയറക്റ്റ് ബിമാനത്തില്‍ കള്ളടിച്ചു പോണതില്‍ ഉള്ള സുഖം ഒന്ന് വേറെ തന്നെ എന്ന് പുറകില്‍ നില്‍ക്കുന്ന അച്ചായന്‍ പറഞ്ഞപോള്‍ ശരിയനല്ല് എന്ന് തോന്നി .....എന്തരു ചെയ്യാന്‍....ഇവിടെ മനസമാധാനത്തോടെ കള്ളടിക്കാന്‍ പറ്റുമോ.....അകതാവുന്നത് സഹിക്കാം...എന്നാല്‍ സര്‍കാര്‍ ചെലവില്‍ നാട്ടിലേക്കു കേറ്റി വിട്ടാലോ...ഓരോരോ നിയമങ്ങളെ....അതൊക്കെ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്...ഈയിടെ പത്തി പഠിക്കണ സുനില്‍ കുമാര്‍ പറഞ്ഞത് യൂത്ത് ഫെസ്ടിവലിനൊക്കെ രണ്ടെണ്ണം അടിക്കാതെ എങ്ങനാ പോണേ എന്ന്...പിള്ളേര്‍ക്ക് വരെ വിവരം വെച്ച്..പ്ലയിനെ കേറി രണ്ടെണ്ണം അടിച്ചുകഴിഞ്ഞു ഒന്നുടെ ചോദിച്ചപോ ചെല്ലക്കിളി ഒരു നോട്ടം....അയ്യോ!


പക്ഷെ അടുത്തിരുന്ന അച്ചായന്‍ വിടുമോ...ഒന്നും കൂടി വാങ്ങിച്ചു അടിട്ച്ചു...എന്നിട്ട് അങ്ങൊരു പിന്നേം ചോദിക്കുന്നു...ഇതു എന്തോന്ന് ആക്രാന്തം എന്റെ പള്ളീ...നാട്ടി ചെന്നിട്ടു ത്വാനെ അടിക്കല്ലോ...ചുമ്മാതല്ല ഓസിനു കിട്ടിയ ആസിഡും മലയാളി കേറ്റും എന്ന് കോമഡി ഷോവില്‍ ആരാണ്ടും പറഞ്ഞത്....രണ്ടണ്ണം അടിച്ചതും ഫുഡ്‌ ഫിനിഷാക്കിയതും ഓര്‍മയുണ്ട്...പിന്നെ മെസ്സജുകള് തോനെ വരുന്ന ഒച്ചകള് കേട്ടാ ഉണരുന്നെ... ഇവനൊക്കെ ബിമാനതീന്നു ഇറങ്ങീട്ടു ഈ കുന്ത്രാണ്ടം ഓണ്‍ അക്കിയാപോരെ....ക്യാപ്ടന്‍ അമ്മാവന്‍ മൈക്കില്‍ കൂടി ഭീഷണി പെടുത്തുന്നത്കേട്ട്...എവിടെ....ആര് കേള്‍ക്കാന്‍ ?



എമിഗ്രഷനില്‍ നില്‍ക്കുമ്പോള്‍ ഏമാന്‍ ചോദിച്ചു...എന്താ കൊചീലോട്ടു വന്നെന്നു...(അതെന്താ തിരുവന്തോരത്ത്കാരക് കൊച്ചീ വന്നു കൂടെ എന്നാ നാക്കേ വന്നത്.)...പറയാന്‍ പറ്റുമോ....ഇങ്ങോട്ട ടികെറ്റ് കിട്ടിയേ എന്ന് പറഞ്ഞു.... തിരുവന്തോരത്ത് എവിടാ വീട്? ( ജംക്ഷനില്‍ തന്നെ ) പരസ്സാല ...അവിടൊക്കെ എന്തോ പറയും? ( മലയാളം പറയും...പിന്നെ തമിഴും പിന്നെ സുരാജു പറയുന്ന സംസ്ക്രിതോം പറയും...ഇനി ഹിന്ദി പടിക്കണ ? ) അവിടെ വേലിക്കകത്ത് വീട് എന്ന് പറയും...കൂടെ ആരാ? ( അതിനു ഞാന്‍ ഒറ്റ പൊത്തകം അല്ലെ തന്നുള്ളൂ ) ഒറ്റക്കാ?അപ്പൊ ഫാമിലി ഒക്കെ? ( രണ്ടു ഫാമിലി...സെറ്റപ്പ ഒന്ന് ) അവര് വന്നില്ല .


ഒരു വിധത്തില്‍ ഏമാന്റെ ആക്രമണം കഴിഞ്ഞു നേരെ ഡ്യൂട്ടി ഫ്രീ....എന്റെ മുടിപ്പുര അമ്മച്ചിയെ...കൊച്ചി ഡ്യൂട്ടി ഫ്രീ സെറ്റപ്പ് തന്നെ...നമ്മുടെ തിരുവന്തോരം ഡ്യൂട്ടി ഫ്രീ ബ്രണ്ടിക്കട മാറിനില്‍ക്കും...കൈയില്‍ കൃത്യം ഡോളറും മനസ്സില്‍ വേണ്ട ബ്രാണ്ടും ഉണ്ടായിരുന്നകൊണ്ട് രണ്ടു മിനുട്ടില്‍ പണി കഴിഞ്ഞു...കൌണ്ടറില്‍ ചെന്നപ്പോഴല്ലേ തകധിമി...അമ്പതു ദിനാറിന് ടിക്കെടു കിട്ടിയതിന്റെ സതോഷം കുവൈറ്റില്‍ നിന്നും പച്ച മലയാളത്തില്‍ പങ്കു വെച്ച അച്ചായന്‍ ദേണ്ടെ ഭയങ്കര ഇംഗ്ലീഷ്....അങ്ങോര്‍ക്ക് പത്തു ബോട്ടില്‍ വേണത്രേ...പറ്റത്തില്ല എന്ന് പറഞ്ഞപോള്‍ ഭയങ്കര വിരിഞ്ഞാട്ടം....ഞാന്‍ ആരെന്നരിയ്മോ ( തനാരായാല്‍ അവര്‍ക്ക് എന്തോന്നാ ) പാസ്പോര്‍ട്ട്‌ നോക്ക്...ഞാന്‍ എല്ലാ മാസത്തിലും വരുന്നത...ലോകത്തിന്റെ എല്ലാ ഭാഗത്തും പോകുന്ന എന്നെ പഠിപ്പിക്കാന്‍ നോക്കണ്ട ( പിന്നെ അമ്പതു ദിനാറിന് ചാടി വീണിട്ടു ) ആരാ ഇവുടുത്തെ മാനേജര്‍ ( എന്തിനാ അയാളെ പിരിച്ചു വിടാനാ ) തന്റെ പേര് എന്താ...ഞാന്‍ കംപൈന്റ്റ് ചെയ്യും...(ഞ്ഞോട്ടും എന്ന് കൌന്ടെര്‍ സ്റാഫിന്റെ മുഖഭാവം )ലൈന്‍ നിക്കുന്ന പയലുകളൊക്കെ കലിപ്പക്കിയപോള്‍ അവസാനം മാനേജര്‍ വന്നു...നല്ല ഒന്നാന്തരം ഇംഗ്ലീഷ് അങ്ങോട്ട്‌ കൊടുത്തപ്പോ അച്ചായന്‍ ബബ്ബബ്ബ ....പിന്നെ കൊടുത്ത രണ്ടു ബോട്ടിലും കൊണ്ട് ഓടി തള്ളി...എന്തോന്നെടെ...എത്ര കുപ്പികള് വേണേലും ബീവരജെസില്‍ കിട്ടില്ലേ...സ്കോച് മാത്രമേ ഇറങ്ങുവോല്ല്ലരിക്കും... അബ്ബസ്സിയായില്‍ 99 അടിച്ചു പാമ്പ് ആകുന്ന എവനൊക്കെഇവിടെവന്നാല്‍സ്കൊച്ചേ മുള്ളു.


കള്ളടീം കറക്കോം ആയിട്ടു ഒരാഴ്ച പോയത് അറിഞ്ഞില്ല.....തിരിച്ചു കൊചീലോട്ടു പിന്നേം...ചെക്ക് ഇന്‍ ചെയ്യാന്‍ നില്‍ക്കുമ്പോള്‍ മുന്നില്‍ ഒരു പാമ്പ്...പാമ്പ് എന്നല്ല പെരും പാമ്പ് എന്ന് പറയേണ്ടിവരുമല്ലോ എന്റെ പള്ളീ!..വണ്ടി കുവൈടിലേക്ക് തന്നെ അല്ലെ എന്ന് ചോദിച്ചപോള്‍ അല്ല പാമ്പാടും പാറക്കാ ( ഇടുക്കിയിലെ ഒരു സ്ഥലം ) എന്ന് പറയാനാ തോന്നിയെ .....പറഞ്ഞില്ല...എന്തിനാ . വെറുതെ കലിപ്പുകള് ...ഒരു കുവൈറ്റ്‌ എന്ന് കൌണ്ടറില്‍ പര്ഞ്ഞപോള്‍ ചെല്ലക്കിളി ഒരു ചിരി...ബസേല്‍ കേറുന്ന ഓര്‍മ്മയരിക്കും പാവത്തിന്...ഒരു വിധത്തില്‍ വിമാനത്തില്‍ കേറി....കുവൈടിലെക്കാണല്ലോ എന്ന് ഓര്‍ത്തപോ വീശാന്‍ തോന്നിയില്ല...കഷ്ടകാലത്തു ഏതും പാമ്പാകും എന്ന് പണ്ട് ഷേക്സ്പിയര്‍ ‍ പറഞ്ഞിട്ടുണ്ട് ....കഴിപ്പ്‌ കഴിഞ്ഞപോ ഒന്ന് ടോയിലറ്റില്‍ പോയേക്കാം എന്ന് കരുതി...അവിടെ ചെന്നപോ ദേ മുടിഞ്ഞ ക്യു ....രണ്ട വെളിച്ചമേ ഉള്ളു...ചുമ്മാ പുരകിലോറ്റൊന്നു തിരിഞ്ഞു നോക്കിയപോ ദേ വരുന്നു പഴയ പാമ്പാടും പറ പാഞ്ഞു...വായും പൊത്തിക്കൊണ്ട്...എല്ലാരും മാറിക്കൊടുത്തു..അങ്ങൊരു ചെന്ന് രണ്ടു വാതിലെലും മുട്ടോടു മുട്ട്....പക്ഷെ അകതിരിക്കുന്നോര്‍ക്കരിയില്ലല്ലോ..ഒരു പാമ്പാ പുറതെന്നും സ്ഥിതി വളരെ മോശമാണെന്നും .പിന്നെ നമ്മള്‍ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു..ദേ ഒരു ലോംഗോ വാള്‍......പിന്നെ കണ്ടത് ഒരു കൂട്ടയോട്ടം ആരുന്നു...സീറ്റില്‍ പോയി ഇരിക്കാനുള്ള ഓട്ടം.. ഓടുന്നതിനിടെ ഞാന്‍ എയര്‍ ഹോസ്ടസിനെ ഒന്ന് ക്രാവി നോക്കി...ചെല്ലക്കിളി ഏതാണ്ടും പറഞ്ഞത് ഹിന്ദി ആയതു നന്നായി...അല്ലേല്‍ കാണാരുന്നു...ഹല്ല പിന്നെ !

മദ്യപ്യാനം ഒരു സാമൂഹിക വിപത്താണ്...പ്ലെയിനെ കേറുമ്പോള്‍..!

Oct 7, 2010

ജീവിതത്തില്‍ നിന്നും മരണത്തിലേക്ക് ഉള്ള ദൂരം

കാലത്തേ ഓഫീസിലേക്ക് വരും വഴി ആണ് , രക്ത സമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്നു മുനവര്‍ ‍ആശുപത്രിയില്‍ ആണ് എന്ന് അറിഞ്ഞത്...മുനവരിന്റെ ലീവ് സാലരിക്കും ടിക്കറ്റിനും വേണ്ടി ഇന്നലെ കൂടി വിളിച്ചു അന്വേഷിച്ചിരുന്നു... നാട്ടില്‍ പോകുന്നതിന്റെ ആഹ്ലാദത്തില്‍ തന്നെ ആയിരുന്നു മുനവര്‍ .


കാഴ്ചയില്‍ യാതൊരു രോഗ ലക്ഷണങ്ങളും അയാളില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല.. ഏകദേശം പത്തു വര്‍ഷമായി മുനവരിനെ എനിക്ക് അറിയാമായിരുന്നു..ഞാന്‍ കമ്പനിയില്‍ ജോയിന്‍ ചെയ്ത ദിവസം ആദ്യമായി കണ്ട മുഖങ്ങളില്‍ ഒന്നായിരുന്നു മുനവര്‍... ഫ്രഞ്ച് താടി ഒക്കെ വെച്ച് ഓഫ്സിലേക്ക് കയറി വന്ന അയാളോട് ശുഭദിനം ആശംസിച്ചപ്പോള്‍ സത്യമായിട്ടും ഞാന്‍ അയാള്‍ അവിടുത്തെ ടീ ബോയ്‌ ആണെന്ന് കരുതിയില്ല.. പിന്നെ കുറച്ചു സമയത്തിന് ശേഷം ചായയുമായി വന്നപ്പോള്‍ മാത്രമാണ് ആളെ മനസിലായത്....കടിനാധ്വാനി ആയിരുന്നു മുനവര്‍...പതിയെ അയാള്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് കടന്നു...നല്ല ആകാരഭംഗിയും ആകര്‍ഷകമായി പെരുമാറാനുള്ള കഴിവും പിന്നെ അറബി സംസാരിക്കാനുള്ള കഴിവും.....അതായിരുന്നു അയാളുടെ മുതല്‍ക്കൂട്ട്..


എന്റെ കാബിനിലെ ഫാമിലി ഫോട്ടോ കാണുമ്പോഴൊക്കെ മുനവര്‍ പറയുമായിരുന്നു...തന്റെ ജാസ്മിനെ പറ്റി...അബ്ബായെ തിരിച്ചുപോകാന്‍ സമ്മതിക്കാത്ത കുസൃതിക്കാരിയെപ്പറ്റി.....അപ്പോള്‍ ഞാന്‍ കളിയായി ചോദിക്കും...ജാസ്മിനാണോ ജമീല ആണോ തിരിച്ചുപോകാന്‍ സമ്മതിക്കാത്തത് എന്ന്.....മുനവര്‍ വെറുതെ ചിരിക്കും....വീണ്ടും മാസങ്ങള്‍ എത്ര ബാകി ഉണ്ട് എന്ന് പറയും.


ആശുപത്രിയില്‍ നിന്ന് വന്ന ഡ്രൈവര്‍ പറഞ്ഞത് അത്ര നല്ല വാര്‍ത്ത ആയിരുന്നില്ല...... മുനവറിനെ ഐ സി യുവില്‍ ആക്കിയത്രേ...ആശുപത്രിയില്‍ ചെന്നപോഴേക്കും അയാളുടെ സ്ഥിതി വഷളായി എന്നും അബോധാവസ്ഥയില്‍ ആയിരുന്നു വണ്ടിയില്‍ നിന്നും ഇറക്കിയത് എന്നും അയാള്‍ പറഞ്ഞു...രണ്ടു ദിവസത്തിന് ശേഷമേ എന്തെകിലും പറയാന്‍ പറ്റു എന്ന് ഡോക്ടര്‍ പറഞ്ഞു എന്ന് കേട്ടപോള്‍ സത്യത്തില്‍ വിഷമം തോന്നി...ഇതാണ് ഗള്‍ഫ് ജീവിതം...ഇന്ന് കാണുന്നവനെ നാളെ കാണുന്നില്ല..... അത്യാഹിതങ്ങള്‍ക്ക് കാലവും സമയവും ഇല്ല....ഒരാഴ്ചക്ക് ശേഷവും മുനവരിനെ കാണാന്‍ പോകഞ്ഞതില്‍ എനിക്ക് കുറ്റബോധം തോന്നി തുടങ്ങിയിരുന്നു....


പത്തു വര്‍ഷമായി പരിചയം ഉണടയിട്ടും ഇങ്ങനത്തെ അവസ്ഥയില്‍ ഒന്ന് പോയി കാണാന്‍ സാധിക്കാത്തതില്‍ ഞാന്‍ എന്നെ തന്നെ പഴിച്ചു...അത്ര മാത്രം തിരക്കായിരുന്നു എന്നതായിരുന്നു വാസ്തവം...കമ്പനി ഡ്രൈവര്‍ മാത്രമായിരുന്നു ഒന്നോ രണ്ടോ തവണ കാണാന്‍ പോയത്...സഹതാപ വാക്കുകള്‍ പറയാന്‍ എന്നാല്‍ എല്ലാവരും ഉണ്ടായിരുന്നു.. മുനവരിന്റെ സഹോദരന്‍ എല്ലാ ദിവസവും വൈകുന്നേരം ആശുപത്രിയില്‍ ചെല്ലും എന്ന് കമ്പനി ഡ്രൈവര്‍ പറഞ്ഞു....നാട്ടില്‍ വിവരം അറിയിച്ചു എന്നും വെന്റിലെട്ടരിന്റെ സഹായത്താല്‍ ആണ് ഇപ്പോഴും ജീവന്‍ നിലനില്‍ക്കുന്നതെന്നും അയാള്‍ പറഞ്ഞു..ഇനി ഒന്നും ചെയ്യാനില്ല എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു എന്നും കൂടി അയാള്‍ പറഞ്ഞപോള്‍ ഞാന്‍ ഒരിക്കല്‍ കൂടി ജാസ്മിനെ ഓര്‍ത്തു..... മുനവരിന്റെ സൂപ്പര്‍ വൈസരുടെ ആശയം ആയിരുന്നു നാട്ടിലേക്കു കയട്ടിവിടുന്നതയിരിക്കും നല്ലത് എന്നത്..എന്നാല്‍ ഈ സ്ഥിതിയില്‍ നാട്ടിലേക്കു പോയിട്ട് എന്ത് എന്നുള്ള ചോദ്യത്തിന് ഒരു ഉത്തരം നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞില്ല... ഒരു ഭീമമായ തുക അതിലേക്കു വേണ്ടി വരും എങ്കിലും കമ്പനി അധികൃതര്‍ അതിനു സമ്മതിച്ചു...അതിനുള്ള കടലാസുകള്‍ വേഗം നീങ്ങി.....പക്ഷെ നാട്ടില്‍ നിന്നുള്ള പ്രതികരണം ഞങ്ങള്‍ ഒട്ടും പ്രതീക്ഷിച്ചതുപോലെ ആയിരുന്നില്ല...മുനവരിനെ കൊണ്ടുപോരണ്ട എന്നായിരുന്നു അവരുടെ നിലപാട് എന്ന് അറിഞ്ഞത് എനിക്ക് ഒട്ടും തന്നെ വിശ്വസിക്കാന്‍ സാധിച്ചില്ല........കാരണം ഞാന്‍ മുനവരില്‍ കൂടി കണ്ട ജാസ്മിന്റെയും ജമീലയുടെയും മുഖങ്ങള്‍ അങ്ങനെ പറയുന്നവര്‍ ആയിരുന്നില്ല....ചിലപ്പോള്‍ മുനവരിന്റെ ചികിത്സ ചെലവ് അവര്‍ക്ക് താങ്ങാന്‍ പറ്റാത്ത അവസ്ഥ ആയിരിക്കും.....അല്ലെകില്‍ മരണശേഷം ഇന്‍ഷുറന്‍സ് വകയില്‍ ലഭിച്ചേക്കാവുന്ന ഒരു തുക ആയിരിക്കാം ആശ എല്ലാം നശിച്ച ആ കുടുംബതെകൊണ്ട് അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്..


അന്ന് വൈകുന്നേരം ഓഫീസില്‍ ലേറ്റായി ഇരുന്നു ജോലി ചെയ്യവേ ആയിരുന്നു മുനവരിന്റെ ഫയല്‍ വീണ്ടും എന്റെ അടുത്ത് എത്തിയത്...മുനവര്‍ ആശുപത്രിയില്‍ ആയിട്ടു അന്ന് ഇരുപതു ദിവസം പിന്നിട്ടിരുന്നു....നാളെ എന്തായാലും പോയി കാണണം എന്ന് ഞാന്‍ ഉറപ്പിച്ചു... ഇനി ജീവനോടെ കാണാന്‍ പറ്റിയില്ലെങ്കിലോ ..അതോര്‍ത്തപ്പോള്‍ എന്തോ പോലെ....ഞാന്‍ ചെറുതായി വിയര്‍ക്കാന്‍ തുടങ്ങി എന്ന് എനിക്ക് തോന്നി...വായില്‍ വീണ്ടും വീണ്ടും ഉമിനീര് നിരയുന്നപോലെ...ഇടതു കൈക്ക് ചെറിയ വേദന ഉണ്ടോ..ഒരു സംശയം..എണീറ്റ്‌ നിന്നിട്ട് ഒരു ബലക്കുറവു പോലെ..എന്ത് ചെയ്യണം എന്ന് തോന്നുന്നില്ല...ആരെ വിളിക്കണം? ഞാന്‍ മരിക്കുക്കയാണോ ? അമ്മെ എന്ന് ഞാന്‍ വിളിച്ചോ? ..ഫോണ്‍ എടുത്തു കമ്പനിയില്‍ തന്നെ ഉള്ള മെയില്‍ നേഴ്സിനെ ഉടനെ വരാന്‍ വിളിച്ചത് നല്ല ഓര്‍മയുണ്ട്...അറിയാതെ ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് അപേക്ഷിക്കാന്‍ മറന്നില്ല....അമ്മയെ ഞാന്‍ ഓര്‍ത്തു....കുഞ്ഞുങ്ങളെയും....മനസ് എവിടെ ഒക്കെയോ എത്തി...മരണം ഭയം എനിക്ക് തോന്നിയില്ല....മെയില്‍ നേഴ്സ് ഉടനെ എത്തി...പ്രഷര്‍ ,ഷുഗര്‍ എല്ലാം നോക്കി....ബി .പി കൂടിയിരിക്കുന്നു..പ്രവാസ ജീവിതത്തിന്റെ സംബദ്യങ്ങളിലേക്ക് ഒന്ന് കൂടി...രോഗങ്ങള്‍.. .എന്തോ മരുന്ന് നല്‍കി...പതിനഞ്ചു നിമിഷങ്ങള്‍ക്ക് ശേഷം വീണ്ടും നോക്കിയപോള്‍ പ്രഷര്‍ കുറഞ്ഞിരിക്കുന്നു...സ്‌ട്രെസ് ആയിരിക്കും എന്ന് അയാള്‍ പറഞ്ഞു...പേടിക്കാന്‍ ഒന്നും ഇല്ല എന്നും..വേണമെകില്‍ ആശുപത്രിയില്‍ പോയി ഇ സി ജി എടുക്കാം എന്ന് അയാള്‍ പറഞ്ഞു..അരമണിക്കൂര്‍ നോക്കിയിട്ട് പോകാമെന്ന് ഞാന്‍ പറഞ്ഞു അരമണിക്കൂര്‍ കഴിഞ്ഞു വീണ്ടും ചില മരുന്നുകള്‍ കൂടി...പിന്നെ എല്ലാം ശാന്തം..വണ്ടി കമ്പനിയില്‍ തന്നെ ഇട്ടു ഞാന്‍ ഒരു ടാക്സിയില്‍ വീട്ടില്‍ എത്തി..വീട്ടില്‍ ഒന്നും പറയണ്ട എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു...അടുത്ത ദിവസം തന്നെ മുനവറിനെ പോയി കാണണമെന്നും..

പതിന്നാലാം വാര്‍ഡില്‍ ആയിരുന്നു മുനവര്‍..... കാണാന്‍ ചെന്നപോള്‍ മുനവര്‍ ഒരു വശത്തേക്ക് തല ചരിച്ചു കിടക്കുകയായിര്‍ന്നു...മൂക്കിലും തൊണ്ടയിലും ട്യുബുകള്‍ ഇട്ടിരുന്നു...ഹൃദയഭാഗത്തുനിന്നും മറ്റു ചില വയറുകള്‍ ഒരു മോനിടരില്‍ ഖടിപ്പിച്ചിരുന്നു .... മുനവര്‍ എന്നെ ഒന്ന് നോക്കി..ഞാന്‍ വിളിച്ചു...മുന്വര്‍ഭായ് ..പെഹചാന ? മുനവര്‍ എന്നെ തന്നെ കുറെ നേരം നോക്കി കിടന്നു...ഒരു കാല്‍ അല്പം ഒന്ന് ഇളക്കി..എന്നെ മനസ്സിലയതാണോ ഞാന്‍


വീണ്ടുംചോദിച്ചു..പെഹചാനഭായ്സാബ്?മുനവര്‍കണ്ണടച്ച്തുറന്നു.. ...മനസിലായെന്നോ..ഇല്ലെന്നോ... പഴയ മുനവരിന്റെ ഒരു നിഴല്‍ ആയിരുന്നു അവിടെ ഞാന്‍ കണ്ടത്...മുടി ചെറുതായി നരച്ചിരുന്നു...ഒരു കണ്ണ് പകുതി അടഞ്ഞിരുന്നു......ദയനീയമായ ഒരു ഭാവം ഞാന്‍ ആ മുഖത്ത് വായിച്ചു..എന്നും ക്ലീന്‍ ഷേവ് ചെയ്തു ഫുള്‍ സ്ലീവ് ഷര്‍ട്ട്‌ ധരിച്ച ആ ചുറു ചുറുക്കുള്ള മനുഷ്യന്‍ എവിടെ..മരണം വാതില്‍ക്കല്‍ വന്നു കാത്തു കിടക്കുന്ന ഈ മനുഷ്യന്‍ എവിടെ..


ആ ദയനീയ നോട്ടം അധികനേരം താങ്ങാന്‍ എനിക്ക് സാധിച്ചില്ല...യാത്ര പറഞ്ഞു ഇറങ്ങുമ്പോള്‍ ഇനിയും കാണാം എന്ന് പറയാന്‍ ഞാന്‍ മറന്നില്ല..

മുനവരിന്റെ നാടിലേക്ക് ഇനി സ്ട്രെചെര്‍ കൊണ്ടുപോകാന്‍ കൊണ്ടുപോകാന്‍ ഉള്ള ടിക്കറ്റ് പതിനഞ്ചു ദിവസങ്ങള്‍ക്കു ശേഷം മാത്രമേഉള്ളു എന്ന് ട്രാവല്‍ എജെന്‍സിയില്‍ നിന്നും വിളിച്ചറിയിച്ചപ്പോള്‍ ഞാന്‍ ഒന്നോര്‍ത്തു...ജീവിതത്തില്‍ നിന്നും മരണത്തിലേക്ക് ഉള്ള ദൂരം എത്രയാണ് ?

Jun 3, 2010

ഡോക്ടര്‍ ഫെര്‍ണണ്ടാസിന്റെ മറുപടി ....


ഡിയര്‍ കൊച്ചുതോമ..താങ്കളുടെ കത്ത് വായിച്ചു..മറുപടി എന്തായാലും നേരിട്ട് എഴുതാം എന്ന് വിചാരിച്ചു..നാട്ടുകാരെ കാണിക്കാന്‍ സുമംഗല വാരികയില്‍ വേറെ ഒരെണ്ണം ഇടുന്നുണ്ട്...സത്യം പറയാമല്ലോ...എന്റെ ഈ ഇരുപതു വര്‍ഷത്തെ മനസാസ്ട്ര ജീവിതത്തില്‍ ഇത്രയും സങ്കീര്‍ണ്ണമായ ആയ ഒരു കത്ത് ഞാന്‍ വായിച്ചിട്ടില്ല...ഞാന്‍ അതിനെ തിരിച്ചും മറിച്ചും അവലോകനം ചെയ്തു നോക്കി.താടി ഒന്ന് തടവാമെന്നു വെച്ചാല്‍ എനിക്ക് ഫ്രഞ്ച് താടി ഇല്ലല്ലോ.. ഫ്രഞ്ച് താടി ഇല്ലാത്ത കൊണ്ട് ഒരു ലുക്ക്‌ ഇല്ല എന്നായിരുന്നു ഇന്നാള് ഉപദേശം തേടി വന്ന ഒരു തിരുവല്ലക്കാരി പറഞ്ഞത്..ഡോക്ടര്‍ ആയപ്പോള്‍ ലോനപ്പന്‍ എന്ന കണ്ട്രി പേര് മാറ്റി ഫെര്‍ണടെസ് ആയതിന്റെ ബുദ്ധിമുട്ട് എനിക്കറിയാം...പിന്നാ..

ഈ കത്തുമായി ഞാന്‍ എന്റെ സഹ പ്രവര്‍ത്തകരായ പലരുമായും ഞാന്‍ സംവാദത്തില്‍ ഏര്‍പെട്ടു . അവസാനം സിറ്റിയിലെ എന്റെ പ്രധാന പ്രതിയോഗിയും പ്രിയസഖി വാരികയുടെ മനസാസ്ട്ര വിഭാഗത്തില്‍ കത്തുകള്‍ എഴുതുന്നയാളുമായ ഡോ.ഗോണ്‍സാല്‍വസുമായി (അയാളുടെ പഴയപേര് എന്റെ പഴയ പേരിലും മോശമാ )അവസാനം എനിക്ക് താങ്കളുടെ പ്രശ്നം വിശകലനം ചെയ്യേണ്ടി വന്നു...കത്ത് വായിച്ചിട്ട് അങ്ങോരുടെ ആദ്യ പ്രതികരണം ഇവനെ ഒക്കെ ചാട്ട കൊണ്ട് അടിക്കാന്‍ അവിടെ നിയമങ്ങള്‍ ഒന്നും ഇല്ലേ എന്നായിരുന്നു..കുവൈറ്റില്‍ ചാട്ടയടി ഈയിടെ നടക്കാറില്ല എന്ന കാര്യം ഞാന്‍ ഓര്‍പിച്ചു. പിന്നെ പ്രിയസഖി ഒക്കെ വായിക്കുന്നവരേം ചാട്ടക്ക് അടിക്കേണ്ടി വരും എന്ന് നാട്ടില്‍ ഒരു സംസാരം നടക്കുന്നു എന്ന് ഞാന്‍ ഒരു താങ്ങ് താങ്ങി. അവസരം കിട്ടുമ്പോഴല്ലേ പറ്റു!

ഞങ്ങളുടെ രണ്ടുപേരുടെയും അവലോകനത്തില്‍ താങ്കള്‍ അവിടെ തന്നെ നില്‍ക്കുന്നതായിരിക്കും നല്ലത്...അവിടകുമ്പോള്‍ കള്ളുകുടി മുതലായ കലാ പരിപാടികള്‍ നടക്കില്ലല്ലോ..കള്ളിനൊക്കെ ഇവിടെ എന്താ വില.. ഹോ... .. ഒറിജിനല്‍ കിട്ടാനും ബുദ്ധിമുട്ട്.. പിന്നെ താങ്കള്‍ പറഞ്ഞപോലെ ബാംഗ്ലൂര്‍ ഒന്നും പോയിട്ട് ഈ വൈകിയ വേളയില്‍ വലിയ പ്രയോജനം ഉണ്ട് എന്ന് തോന്നുന്നില്ല.. കാരണം പുതുതായി പഠിച്ചിറങ്ങുന്ന പിള്ളര്‍ക്കാന് അവിടെ ഡിമാണ്ട്. ഗള്‍ഫില്‍ നിന്നും കുടവയറും ഒക്കെ ആയിട്ടു വരുന്ന താങ്കളെ പോലെ ഓടിത്തളര്‍ന്ന കുതിരകളെ കൊണ്ട് (ഓടാന്‍ ഒക്കെ ഇപ്പൊ പറ്റുമോ)വലിയ പ്രയോജനം ഇല്ല എന്ന് അവര്‍ക്കറിയാം.ഓണ്‍ലൈന്‍ ഫോറത്തില്‍ പറഞ്ഞത് തന്നാ ശരി..ഈ അവസ്ഥയില്‍ താങ്കള്‍ നാട്ടില്‍ പോയാല്‍ ഉടനെ തന്നെ ഒരു അഞ്ചു ലക്ഷം രൂപയുടെ ബാധ്യത ഉണ്ടാക്കാന്‍ പറ്റും.. പിന്നെ പണ്ടേ പോലെ ക്രെഡിറ്റ്‌ കാര്‍ഡ്‌ കമ്പനിക്കാര്‍ ഭീഷണി ഒന്നും ആവില്ല നടത്തുന്നത്...ക്വോട്ടേഷന്‍ ആയിരിക്കും..കയ്യോ കാലോ ഒക്കെ പോയാല്‍ പിന്നെ ഭയങ്കര ബുദ്ധിമുട്ടായിരിക്കും ജീവിക്കാന്‍. പിന്നെ കാലം മാറിപോയി..അവിടൊക്കെ ജീവിതച്ചിലവും കൂടി.. ഒരു ചായ മൂന്ന് പേര് ബൈ ടു ഒക്കെ അടിക്കാന്‍ ഇപ്പൊ പറ്റും എന്ന് തോന്നുന്നില്ല.. പബ്ബില്‍ ബിയറടിക്കാന്‍ പോയിട്ട് പത്തു രൂപ ടിപ് കൊടുക്കുന്നവനെ വിളിച്ചു അത് തിരിച്ചു കൊടുക്കും എന്നൊക്കെ ആള്‍കാര് പറഞ്ഞു കേള്‍ക്കുന്നു
... പിന്നെ ഇവിടെ ഒക്കെ താങ്കളുടെ ജോലി ചെയ്യുന്നവര്‍ ചുമ്മാ വീകെന്റില്‍ ശ്രീലങ്കക്കും ബംകോക്കിലും ഒക്കെയാണ് പോകുന്നത്...പണ്ടത്തെ പോലെ ഊട്ടി - കൊടൈകനാല്‍, മല്ലപ്പള്ളി - കറുകച്ചാല്‍ എന്നിങ്ങനെ ഉള്ള സ്ഥലങ്ങളില്‍ ഒന്നും ആള്‍കാര് ടൂറിനു പോകാറില്ല .




പിന്നെ പുതുതായി ഒന്നും പഠിക്കാന്‍ പറ്റുന്നില്ല എന്ന വിഷമം ഒട്ടും വേണ്ട...തൊണ്ണൂറു ശതമാനം പേരും ഗള്‍ഫില്‍ അങ്ങനെ ഒക്കെ തന്നെ ആണെന്നാണ് എനിക്കുള്ള വിവരം..അല്ലെങ്കില്‍ തന്നെ പഠിപ്പിനനുസരിചാണോ അവിടെ ജോലി ഒക്കെ കിട്ടുന്നെ ? അതൊക്കെ ഒരു യോഗം ആണ് എന്ന് ദുബായില്‍ ജോലി ചെയ്യുന്ന ജോണ്‍സന്‍ പറയുകയുണ്ടായി.ജോണ്‍സന്‍ പത്തു ഫെയിലാണ് .എന്നിട്ടും സേഫ്റ്റി എന്‍ജിനീയര്‍ ആണ് അവന്‍ ഇപ്പൊ..അവന്റെ അനിയന്‍ ഇപ്പൊ ലിഫ്റ്റ്‌ ടെക്നോളജി പഠിക്കുന്നു.അവനും ഉടനെ ഗള്‍ഫില്‍ പോണു എന്ന് കേള്‍ക്കുന്നു..പിന്നെ പത്തു പാസായകൊണ്ട് അവനിനി വല്ല ജനറല്‍ മാനെജരൊക്കെ ആകുമായിരിക്കും...ജോണ്‍സന്‍ കഴിഞ്ഞ മാസം പുതിയ ടൊയോട്ട ഫോര്‍ച്ചുനെര്‍ ഒക്കെ വാങ്ങിച്ചു.....മമ്മൂട്ടിക്കും ജയറാമിനും ഒക്കെ മാത്രേ ഉള്ളു ഈ വണ്ടി എന്നാ അവന്റെ അപ്പന് ‍ഓറഞ്ചു കുഞ്ഞപ്പന്‍ (പണ്ട് ഓറഞ്ചു വണ്ടിയില്‍ തള്ളി നടന്നായിരുന്നു ജീവിച്ചത് ,അങ്ങനെയാണ് ഈ നാമധേയം ഉണ്ടായതു ) നാട്ടില്‍ പറഞ്ഞു നടക്കുന്നെ.




കല്യാണം നല്ല ഒരു പരിഹാരം ആണ്...പണ്ട് തൊട്ടേ നമ്മള്‍ മലയാളികളുടെ ഒരു ശീലമാണ് കള്ളുകുടിയന്മാരെയും തലയില്‍ ഓളം ഇല്ലാത്തവരെയും പിടിച്ചു ആരെയെങ്കിലും കൊണ്ട് കെട്ടിക്കുക എന്നത്.. അങ്ങനെ ആള്‍ക്കാര് നന്നായിക്കോളും എന്നാണ് വിശ്വാസം .."വിശ്വാസം അതല്ലേ എല്ലാം" അങ്ങനെ നാഴികക്ക് നാല്‍പതു വട്ടം ഒരു പരസ്യം കാണിക്കുന്നുണ്ട്. അത് കേട്ട് ഈ പറച്ചില്‍ ഒരു ശീലമായി പോയി! എന്തായാലും ഗോവക്കാരി വേണ്ട.. നാട്ടില്‍ വന്നു സെറ്റില്‍ ചെയ്യുമ്പോള്‍ അയല്വക്കതുകരുടെ തെറി ഒക്കെ കേട്ടാല്‍ മനസിലാകണ്ടേ.





താങ്കളുടെ കത്ത് പ്രസിദ്ധീകരിച്ചതിനു ശേഷം സുമംഗല വാരികയില്‍ ഒരുപാട് കത്തുകള്‍ കിട്ടുകയുണ്ടായി...ഭൂരിഭാഗവും ആവശ്യപെട്ടത്‌ താങ്കളുടെ വന്ദ്യപിതാവിന് വിളിക്കാനായി മൊബൈല്‍ നമ്പര്‍ ആയിരുന്നു...തങ്ങളുടെ അനുവാദം കിട്ടിയതിനു ശേഷം അത് ഞങ്ങള്‍ കൊടുക്കുന്നതായിരിക്കും..എല്ലാം കേള്‍ക്കാനുള്ള മനക്കരുത്ത് തങ്ങള്‍ക്കു ഉണ്ടാവട്ടെ എന്ന് ആശംസിച്ചുകൊണ്ട്..

ഡോക്ടര്‍ ഫെര്‍ണാഡെസ്

May 31, 2010

പ്രവാസ സ്വപ്നങ്ങള്‍...

ഓരോ പ്രവാസിക്കും പറയാന്‍ ഒരു കഥ ഉണ്ടാവും...അത് ചിലപ്പോള്‍ വിഷമതകളുടെതാവാം ..വിരഹതിന്റെതുമാകാം...... സ്വപ്നങ്ങളുടെ കാര്യത്തിലും പ്രവാസി ധനികന്‍ തന്നെ. ഒരു നല്ല നാളെ സ്വപ്നം കാണുന്ന ഒരു കൂട്ടം പഥികര്‍.


" തിരികെ വരുമെന്ന വാര്‍ത്ത "...അനില്‍ പനച്ചൂരാന്റെ ഗൃഹാതുരത്വം ഉളവാക്കുന്ന ഈ വരികള്‍ ഇഷ്ടപ്പെടാത്ത പ്രവാസികള്‍ ഉണ്ടാവില്ല. എന്നാല്‍ ഈ ഗാനം കേട്ട് തിരിച്ചുപോക്കിനെ പറ്റി സ്വപ്നം കാണുന്ന ആള്‍കാര്‍ ഉണ്ടാവുമോ ? ഉണ്ടാവില്ല എന്നതാണ് സത്യം ....കാരണം തിരിച്ചുപോക്ക് എന്ന് പറയുമ്പോള്‍ എല്ലാ പ്രവാസിക്കും ഒരു ആകുലത ആണെന്ന് തോന്നുന്നു ..നാട്ടിലെ മാറിയ സാഹചര്യങ്ങളും, കുതിച്ചു കയറുന്ന ജീവിത ചിലവുകളും നോക്കി പകച്ചു നില്‍ക്കാനേ അവധിക്കു ചെല്ലുന്ന പ്രവാസിക്ക് കഴിയാറുള്ളു.




ഗള്‍ഫില്‍ വരുമ്പോള്‍ ഒരു ശരാശരി മലയാളിയുടെ മനസ്സില്‍ ഒന്നുമാത്രമേ ഉണ്ടാവൂ...തനിക്കും തന്നെ ആശ്രയിച്ചു കഴിയുന്നവര്‍ക്കും നല്ല ഒരു ജീവിതം. അതിനുവേണ്ടി അഹോരാത്രം പണിയെടുക്കുമ്പോള്‍ മുന്നോട്ടു നയിക്കാന്‍ ഒരു ഓര്‍മ്മ മാത്രം മതിയാകും .......തന്റെ ഉറ്റവരുടെയും ഉടയവരുടെയും മുഖങ്ങള്‍. ഇതിനിടയില്‍ ചതിക്കപെടുന്നവര്‍ എത്ര...നാട്ടില്‍ വിസ തട്ടിപ്പില്‍ അകപ്പെടുന്നവരുടെ കഥകള്‍ എത്ര വേണമെങ്കിലും ഉണ്ടാവും..എന്നാല്‍ ഇന്ന് ഗള്‍ഫിലും അത് ഒരു തുടര്‍ക്കഥ ആകുന്നു..




പ്രകാശന്റെ (ശരിയായ പേരല്ല )കഥ തന്നെ എടുക്കു...സാമാന്യം തെറ്റില്ലാത്ത ശമ്പളത്തില്‍ ഹെവി ഡ്രൈവര്‍ ആയി ജോലി നോക്കി വരുകയായിരുന്നു അയാള്‍. നാട്ടിലെ കടങ്ങള്‍ ഒരുമാതിരി ഒക്കെ വീട്ടി വരുകയായിരുന്നു അയാള്‍ .. മൂന്നിരട്ടി ശമ്പലമെന്നും രണ്ടു മാസത്തില്‍ ഒരിക്കല്‍ അവധി എന്നും കേട്ടപോള്‍ ഏതൊരു പ്രവാസിക്കും ഉണ്ടാകാമാകുന്ന ഒരു വികാരത്തില്‍ അയാള്‍ ജോലിക്കായി ഒരു മാസത്തെ ശംബലതുക കൊടുക്കാന്‍ തയ്യാറായി..കടം മേടിച്ച പണം കൊടുതപോള്‍ കിട്ടിയ വിസ കൈമാറ്റ പത്രികയില്‍ , ജോലി ചെയ്യുന്ന സ്ഥാപനം റിലീസ്‌ ഒപ്പിട്ടു നല്‍കുകയും ചെയ്തു...രാജിവെച്ചതിനു ശേഷം പുതിയ സ്ഥലത്ത് പോകാനായി തയ്യാറെടുക്കവേ ആണ് അറിയുന്നത് അങ്ങനെ ഒരു കമ്പനി നിലവിലില്ല എന്നും താന്‍ കബളിപ്പിക്കലിനു ഇരയാകുകയായിരുന്നു എന്ന്...അങ്ങനെ എത്രയോ പേര്‍ തട്ടിപ്പിന് ഇരയാകുന്നു ...സന്നദ്ധ സംഘടനകളുടെയും ,സൌഹൃദ കൂട്ടായ്മകളുടെയും സഹായത്താല്‍ ചിലരെങ്കിലും രക്ഷപെടുന്നു ...




ചൂഷനതിനിരയാകുന്ന മറ്റൊരു കൂട്ടം ആണ് ഹൌസ് മെയ്ഡുകള്‍ വലിയ ഒരു തുകനല്കി ഇവിടെ എത്തുന്നവര്‍ വര്‍ഷാ വര്‍ഷം വിസ പുതുക്കി നല്‍കാനും പണം നല്‍കേണ്ടി വരുന്നു...സ്പോനസരുടെ പീഡനങ്ങളില്‍ നിന്നും രക്ഷ നേടി പുറത്തു പല വീടുകളില്‍ പാര്‍ട്ട്‌ ടൈം ജോലി നോക്കി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കുന്നവര്‍ ധാരാളം..അതിനിടെ അപ്രതീഷിതമായി രോഗ ബാധിതാര്‍ ആയവരും ഉണ്ട് . രാധാ ഭായി ( യഥാര്‍ത്ഥ പേരല്ല ) അവരില്‍ ഒരാളാണ്.....ഭര്‍ത്താവും മുതിര്‍ന്ന രണ്ടു പെണ്മക്കളും ഉള്ള അവര്‍ നാല്പത്തി അഞ്ചാം വയസ്സിലായിരുന്നു ഗള്‍ഫില്‍ എത്തിയത്.. ഏകദേശം അന്‍പതിനായിരം രൂപ കൊടുത്തു വിസ വാങ്ങി എത്തിയ അവര്‍, പല വീടുകളില്‍ ജോലിചെയ്തിരുന്നു...രണ്ടു വര്‍ഷം കൂടുമ്പോള്‍ ഏകദേശം നാല്‍പതിനായിരം രൂപയ്ക്കു തത്തുല്യമായ പണം കെട്ടി അവര്‍ വിസ പുതുക്കി വന്നു ...പത്തു വര്‍ഷത്തിനു ശേഷം കാന്‍സര്‍ ബാധിച്ചു രോഗ ശയ്യയില്‍ ആയ അവര്‍ക്ക് സ്വന്തം സമുദായ സംഘടന കൂടി സഹായം നിഷേധിച്ചു...അവര്‍ സംഘടനയില്‍ അംഗത്വം എടുത്തിട്ടില്ലയിരുന്നു എന്നതായിരുന്നു അവര്‍ കണ്ട കുറവ്.. അവരെ പോലെ ഉള്ളവരെ അംഗത്വം എടുക്കാന്‍ ആരെങ്കിലും സമീപിക്കരുണ്ടോ എന്നത് മറ്റൊരു ചോദ്യം..ഗള്‍ഫില്‍ പണക്കാര്‍ക്ക് സ്വന്തം പ്രൌഡി കാണിക്കാന്‍ മാത്രമല്ലെ ചില സംഖടനകള്‍ എങ്കിലും ?




ഉറ്റവരെയും ഉടയവരെയും വിട്ടു ഉള്ള ജീവിതത്തില്‍ ഉണ്ടായെക്കാമായ അപ്രതീക്ഷിത സംഭവങ്ങളില്‍ സ്വയം ജീവന്‍ ത്യജിച്ചവരും ഒരുപാട്...കൊലപാതക കഥകളും സുലഭം. സഹജീവികളെ എങ്ങനെ കബളിപ്പിക്കാനും കൊല്ലാനും കഴിയുന്നു പലപ്പോഴും ചിന്തിച്ചു പോകുന്നു.തന്നെ പോലെ തന്നെ ജീവിക്കാന്‍ അര്‍ഹത ഉള്ള മറ്റൊരു മനുഷ്യ ജീവന്‍ എങ്ങനെ നശിപ്പിക്കാന്‍ തോന്നുന്നു ?പ്രവാസ ജീവിതത്തില്‍ മരണം എപ്പോഴും സന്തത സഹചാരി ആണോ ?ചിലപോഴെങ്കിലും അങ്ങനെ ചിന്തിക്കാതെ വയ്യ.ഇടക്കിടെ കടന്നു വരുന്ന ക്ഷണിക്കപ്പെടാത്ത അതിഥി..മരണം പ്രവാസലോകത്ത്‌ ഒരു ഒരു നിര്‍വികാരത ഉളവാക്കുന്നു എന്ന് പറഞ്ഞെ പറ്റു...ദൃശ്യ മാധ്യമങ്ങളില്‍ വരുന്ന രാഷ്ട്രീയ കൊലപാതക വാര്‍ത്തകള്‍ കാണുന്ന അതെ ലാഖവത്തോടെ തന്നെ അടുത്ത ഫ്ലാറ്റിലെ സഹജീവിയുടെ മരണവും കാണാന്‍ കഴിയുന്ന ആ ഒരു നിര്‍വികാരത,പ്രവാസ ജീവിതത്തിന്റെ ഒരു സംഭാവന ആണെന്ന് തോന്നുന്നു...മനുഷ്യനെ മനുഷ്യന്‍ ആയി കാണാനും സഹജീവികളുടെ വേദനയില്‍ പങ്കു ചേരാനും നമ്മള്‍ മറക്കുകയാണോ ? പലരും ചോദിച്ച ചോദ്യങ്ങള്‍ ആണെങ്കിലും ഇന്നും അവ ചോദ്യങ്ങള്‍ ആയി തന്നെ നില നില്‍ക്കുകയല്ലേ ?

Apr 15, 2010

അബ്ബസ്സിയയിലെ പ്രവാസ ജീവിതത്തിന്റെ ഒരു ഏട്





കുവൈറ്റിലെ അബ്ബാസിയ എന്ന സ്ഥലത്താണ് കേരളീയര്‍ കൂടുതലും താമസിച്ചു വരുന്നത്...ഒരു മിനി കേരളം എന്ന് തന്നെ പറയാവുന്ന ഒരിടം..നിങ്ങള്ക്ക് കടകളില്‍ പോയി മലയാളത്തില്‍ സംസാരിക്കാം. ..ആരോടും വഴി ചോദിക്കാം..മലയാളം ബോര്‍ഡുകള്‍ ..പരസ്യങ്ങള്‍ ഒക്കെ അങ്ങിങ്ങ് കാണാം.അങ്ങനെ കേരളത്തില്‍ നിങ്ങള്‍ ജീവിക്കുന്നത് എങ്ങനെയോ അങ്ങനെ...നടന്നു പോകുമ്പോള്‍ ചെവിയിലേക്ക് വന്നു വീഴുന്ന ഒരു സംസാരം...ഓ എന്തോന്നിനാ...അതെ നിങ്ങള്‍ അബ്ബാസിയയില്‍ എത്തിക്കഴിഞ്ഞു ! മധ്യ കേരളത്തിന്റെ ഒരു സംസാര ശീല് എവിടയും മുഴങ്ങി കേള്‍ക്കുന്ന ഒരിടം.


കാലത്തും ഉച്ചക്ക് ശേഷവും രാത്രിയിലും ജോലിക്ക് പോകുന്നു വെള്ളരി പ്രാവുകള്‍.. .അതുപോലെ കാലത്തേ ജോലിക്ക് പോകുന്ന നരച്ച തലമുടിക്കാരെ ഒരുപാടു കാണാം..അറുപതു പിന്നിട്ടിട്ടും എങ്ങും എത്താതെ നാട്ടിലേക്കു പോകനാവതവരും,എത്തെണ്ടിടതോ അതിനു മുകളിലോ എത്തിയിട്ടും പോകാന്‍ താല്പര്യം ഇല്ലാത്തവരും. അങ്ങനെ ഉള്ളവര്‍ ആണ് കൂടുതലും..കാരണം ജീവിത സുഖങ്ങള്‍ വിട്ടുപോകാന്‍ ഉള്ള വിഷമം. വില കൂടിയ വലിയ കാറുകളിലും ജീപ്പുകളിലും മിന്നിമറയുന്ന,മലയാളിമുഖങ്ങള്‍......ഓടിക്കുന്ന കാറിലും താമസിക്കുന്ന ഫ്ലാടുകളിലും വിളിക്കുന്ന ഫോണുകളിലും ഇട്ടിരിക്കുന്ന തടിച്ച സ്വര്‍ണ ചങ്ങലകളിലും തന്റെ പ്രതാപം കാട്ടുന്നവര്‍...ഇത് ആരില്‍ മതിപ്പുണ്ടാക്കുന്നു എന്ന് ചിന്തിക്കാത്തവര്‍ ...മറ്റുള്ളവരുടെ പ്രതാപത്തില്‍ താല്പര്യം കാണിക്കാത്ത ആള്‍ക്കാരാണ് അല്ലെങ്കില്‍ അതിനുള്ള സമയം ഇല്ലാത്തവരാണ് ഭൂരിഭാഗവും എന്ന വിചാരം ഇല്ലാത്തവരാണ് ഈ വിഭാഗം..

ഒരു ചെറിയ ശതമാനമേ നാട്, നാട്ടുകാര്‍,കൂട്ടുകാര്‍, സ്വന്തക്കാര്‍ എന്നീ ചിതകള്‍ വെച്ച് പുലര്തുന്നവരായിട്ടു ഉള്ളു. നൊസ്റ്റാള്‍ജിയ ഉള്ള പാട്ടുകള്‍ കേട്ടും ടെലിവിഷന്‍ കണ്ടും നാടിന്‍റെ ഓര്‍മകളും ആയി ജീവിക്കുന്ന ഒരു കൂട്ടം പേര്‍. അവര്‍ക്ക് ആശ്വാസമായി അബ്ബസിയയിലെ മലയാളി ഹോട്ടലുകള്‍. കപ്പയും മീനും മുതല്‍ അപ്പവും ഇടി അപ്പവും വരെ വിളമ്പുന്ന സ്ഥലങ്ങള്‍. .അതോടൊപ്പം തന്നെ നിരോധിക്കപ്പെട്ട ലഹരി നുണയാനുള്ള അവസരവും യഥേഷ്ടം. നാട്ടില്‍ നിന്നും അകന്നു ജീവിക്കുകയാനെന്നും, ഇവിടെ എത്തിയത് എന്തിനാണെന്നും ചിന്തിക്കാതെ തോന്നിയ പോലെ ജീവിക്കുന്ന ഒരു കൂടം ആളുകളെയും കാണാം.

അതേപോലെ തന്നെ ഉണ്ട് ചെറിയ ഒരു ശതമാനം പേര്‍ തന്റെ വരുമാനത്തിന്റെ ഒരു വിഹിതം ഇല്ലാത്തവര്‍ക്കും രോഗതുരര്‍ക്കുമായി മാറ്റി വെക്കുന്നവര്‍.മറ്റുള്ളവരെ എങ്ങനെ ഒക്കെ സഹായിക്കാം എന്ന് ചിന്തികുന്നവര്‍. സ്വന്തം ബന്ധുക്കളെയും,നാട്ടുകാരെയും, ജീവിക്കാന്‍ നിര്‍വാഹം ഇല്ലാത്തവരെയും കൊണ്ടുവന്നു ഒരു ജീവിത മാര്‍ഗം കാണിച്ചു കൊടുക്കുന്നവര്‍. അതുപോലെ നിനച്ചിരിക്കാതെ വരുന്ന അപകടങ്ങളില്‍ പെട്ട് ഉഴലുന്ന സഹ ജീവികളെ സഹായിക്കുന്നവര്‍. ഒന്നും തിരിച്ചു ആഗ്രഹിക്കാതെ നിസ്വാര്‍ത്ഥ സേവനം ചെയ്യുന്നവര്‍. അവര്‍ക്ക് ദൈവത്തിന്റെ അദൃശ്യ കരങ്ങളില്‍ സുരക്ഷിതത്വം എന്നും ഉണ്ടാകും എന്നത് ഒരു പരമാര്‍ത്ഥം. അവരെ ദൈവതെപോലെ അല്ലെങ്കില്‍ ദൈവത്തിന്റെ പ്രതിപുരുഷന്‍ ആയി തന്നെ കരുതുന്ന ഒരു പറ്റം ആള്കാരെയും കാണാം.


മലയാളി സംഘടനകളുടെ ബാഹുല്യവും ഇവിടെ കാണാം...ജില്ല അടിസ്ഥാനത്തില്‍ തുടങ്ങി പഞ്ചായത്തിന് വരെ പ്രത്യേകം സംഘടനകള്‍ ...പത്ര താളുകളില്‍ ചിത്രം വരാനും സ്വന്തം കാര്യങ്ങള്‍ എളുപ്പത്തില്‍ നടത്താനും, ബന്ധങ്ങള്‍ ഉറപ്പിക്കാനും മറ്റും മാത്രം നിലകൊള്ളുന്ന ചിലതെങ്കിലും ഉണ്ട് ഈ കൂട്ടത്തില്‍! അതില്‍ നിന്നെല്ലാം വേറിട്ട്‌ നില്‍കുന്ന കുറെ നല്ല മനസ്സുകളുടെ കൂട്ടായ്മ ആയ " സാന്ത്വനം ".. വേദന അനുഭവിക്കുന്ന ഒരുപാടു ജീവിതങ്ങള്‍ക്ക് താങ്ങാകുന്നു...


ബാച്ചിലര്‍ ജീവിതം നയിക്കുന്നവര്‍ ഏറെ...അവരുടെ നോട്ടത്തില്‍ കുടുംബത്തോടെ കഴിയുന്നവരോട് ലേശം അസൂയ ഉണ്ടോ ?. എന്നാല്‍ അവരുടെ ഒരു മാസത്തെ ശമ്പളമോ അതിലും ഏറെയോ വരുന്ന കനത്ത വാടക അതുപോലെ മറ്റു ചിലവുകള്‍ എന്നിവ ചെയ്തു എങ്ങനെയെങ്കിലും രണ്ടറ്റവും കൂട്ടിമുട്ടിക്കുന്ന ഒരു കൂട്ടം ആള്കാരും ഒരു പാട്. മെസ്സുകളില്‍ മൂന്നോ നാലോ പേരുടെ ജീവിതവും രസകരം. ഉറങ്ങി തീര്‍ക്കാനും, ചീട് കളിക്കാനും ടെലിവിഷന്‍ കാണാനും എത്രയോ സമയം...ആഴ്ചകള്‍ പറക്കുകയാണ് ഇവിടെ ...ഒരു ആഴ്ച അവസാനതില്‍നിന്നും അടുതതിലെക്കുള്ള ദൂരം എത്രയോ കുറവ്..




ഗള്‍ഫ്‌ മലയാളികള്‍ കൂടുതല്‍ സമയം ഉറങ്ങി തീര്‍ക്കുന്നകൊണ്ടോ ഭക്ഷണത്തിന്റെ പ്രതെകതയും വ്യായാമത്തിന്റെ അഭാവവും മൂലവും ആകാം അകാലത്തിലെ കുടവയറും വീര്‍ത്ത കവിളുകളും മുഖമുദ്ര ആയി തീര്‍ന്നിരിക്കുന്നത്.. ..അത് കൊണ്ട് തന്നെ ആകാം അസുഖങ്ങള്‍ ബാധിക്കാനുള്ള സാധ്യതയും ഏറെ . ..ചെറു പ്രായത്തിലെ ഹൃദയ സംബന്ധമായ രോഗങ്ങളാല്‍ ജീവിതത്തോട് വിട പറയുന്നവര്‍ കൂടി വരുന്നു... ചരമ വാര്‍ത്തകള്‍ കാണുമ്പോള്‍, അവരുടെ ചെറു പ്രായം നോക്കുമ്പോള്‍ നമുക്ക് നമ്മോടു തന്നെ ചോദിക്കാവുന്ന ഒരു ചോദ്യം ഉണ്ട്....എപ്പോഴാണ് നമ്മുടെ ഊഴം എത്തുന്നതെന്ന ആര്‍ക്കും സ്വയം ചോദിയ്ക്കാന്‍ ഇഷ്ടമില്ലാത്ത ആ ചോദ്യം !


ചിത്രങ്ങള്‍ക്ക് കടപ്പാട് : നോബിള്‍ തോമസ്‌