Jul 28, 2011

ധനുമാസത്തിലെ തിരുവാതിര രാത്രി


പുഴകടന്ന് മുത്തോലിക്ക് അടുത്തുള്ള ബസ് സ്റ്റോപ്പില്‍ എത്തിയിട്ട് ഒരു മണിക്കൂര്‍ നേരം കഴിഞ്ഞിരുന്നു. വണ്ടി വരാനുള്ള സമയം കഴിഞ്ഞിട്ടും അത് വരാഞ്ഞിട്ടു വളരെയധികം അക്ഷമന്‍ ആയിരുന്നു ഞാന്‍.പാലായില്‍ നിന്നും എത്താനുള്ള വണ്ടി അവസാനത്തെ ട്രിപ്പ്‌ മുടക്കിയതായിരിക്കാമെന്ന് കവലയില്‍ ഉള്ള മുറുക്കാന്‍ കടയുടെ മുന്നില്‍ ബീഡി തെറുത്തിരുന്ന മെലിഞ്ഞു നീണ്ട മനുഷ്യന്‍ പറഞ്ഞു.ഇന്ന് നാരായണേട്ടന്റെ കൂടെ കൂടി,നാളെ രാവിലെ പാലാക്ക് പോകുന്നതാണ് നല്ലത് എന്ന് അയാള്‍ പറഞ്ഞു.ഒരു പരിചയവും ഇല്ലാതിരുന്ന ഒരു സ്ഥലമായിരുന്നു എന്നതിനാലും, ചെന്നിട്ടുള്ള അത്യാവശ്യങ്ങള്‍ ഓര്‍ത്തിട്ടും, കുറച്ചു നേരം കൂടി കാക്കാന്‍ ഞാന്‍ തീരുമാനിച്ചു. മുറുക്കാന്‍ കടയിലെ സാധനങ്ങള്‍ അടുക്കി വെക്കാന്‍ തുടങ്ങുകയായിരുന്നു കടക്കാരന്‍ നാരായണേട്ടന്‍.
 

അരമണിക്കൂറിനു ശേഷവും വണ്ടി എത്താതിരിക്കയും,വീട്ടിലേക്കു പോരുന്നോ എന്നുള്ള നാരായണേട്ടന്റെ ചോദ്യവും കൂടി ആയപ്പോള്‍ , ഇന്ന് ഇവിടെത്തന്നെ കൂടാം എന്ന് ഞാന്‍ തീരുമാനിച്ചു.അപരിചിതന്‍ ആയ ഒരാളുടെ വീട്ടില്‍ താമസിക്കുന്നതിന്റെ ഒരു വിഷമം ഉണ്ടായിരുന്നു എങ്കിലും,വേറെ മാര്‍ഗ്ഗം ഇല്ലാത്തതുകൊണ്ട് സമ്മതിക്കയായിരുന്നു.

വീട്ടിലേക്കു ഉള്ളവഴിയില്‍ നിറയെ നിലാവായിരുന്നു.കടയില്‍ നിന്നും നാരായണേട്ടന്‍ കൈയില്‍ കരുതിയിരുന്ന റാന്തല്‍ കത്തിക്കേണ്ടി വന്നിരുന്നില്ല. അങ്ങ് എവിടെ നിന്നോ തിരുവാതിര പാട്ടിന്റെ നേര്‍ത്ത സ്വരം കേട്ടു. "ഇന്ന് ധനുമാസത്തിലെ തിരുവാതിരയാണ്...പുഴക്കക്കരെ കളി ഉണ്ട്.. കാണാന്‍ താല്പര്യമുണ്ടാകുമോ" എന്നുള്ള നാരായണേട്ടന്റെ ചോദ്യത്തിന് എങ്ങനെ എങ്കിലും വീടണയുന്നതാണ് പ്രധാനം എന്ന എന്റെ ഉത്തരം ഉണ്ടാക്കിയ ചെറു ചിരി, നിലാവില്‍ ഞാന്‍ കണ്ടു.


തിണ്ണയില്‍ എന്നെ ഇരുത്തിയതിനു ശേഷം നാരായണേട്ടന്‍ വീടിലേക്ക്‌ കയറി. പിന്നീട് വെറുതെ കടയിലെയും, കവലയിലെയും കാര്യങ്ങള്‍ ആരോടോ വിവരിക്കുന്നത് കേട്ടു. മറുപടിയായി മൂളലുകള്‍ മാത്രം കേട്ടത് എന്നില്‍ ആശ്ചര്യം ഉളവാക്കി.പരിചയപ്പെടുത്താനായി ഉള്ളിലേക്ക് വിളിച്ചപ്പോള്‍, മെലിഞ്ഞ് ഒരു വശം തളര്‍ന്നു കൈകള്‍ കോച്ചി കിടക്കുന്ന ഒരു രൂപം ഞാന്‍ കണ്ടു.മുറിക്കുള്ളിലേക്ക് കയറുമ്പോള്‍, ഭിത്തിയില്‍ കണ്ട പഴയ ബ്ലാക്ക്‌ & വൈറ്റ് ചിത്രത്തിലെ സുന്ദരി തന്നെയോ ഇത് ? തലമുടി മൊട്ടയടിച്ചിരുന്നു. വായുടെ ഒരുവശം കോടിയിരുന്നു എങ്കിലും ഐശ്വര്യം തുടിക്കുന്ന ഒരു മുഖം ആയിരുന്നു അവര്‍ക്ക് ഉണ്ടായിരുന്നത്. തിളക്കമുള്ള വലിയ കണ്ണുകള്‍ കൊണ്ട് അവര്‍ എന്നെ കണ്ണിമക്കാതെ നോക്കി. ഒരു പരിചയ ഭാവം ഉണ്ടോ അതില്‍ ?

കുളിച്ചു വരുമ്പോഴേക്കും കഞ്ഞി ശരിയാവും എന്ന് പറഞ്ഞു അടുത്ത് തന്നെ ഉള്ള പുഴയിലേക്ക് നാരായണേട്ടന്‍ എന്നെ കൊണ്ടുപോയി. നിലാവ് നന്നായി ഉണ്ടായിരുന്നു. തിരുവാതിരപ്പാട്ട് ഇപ്പോള്‍ ശരിക്കും കേള്‍ക്കാവുന്ന രീതിയില്‍ ആയി.ദേവകിക്കു വലിയ ഇഷ്ടമാണ് തിരുവാതിര എന്നും, തിരുവാതിരപ്പുഴുക്ക് ഒക്കെ കഴിച്ചിട്ട് നാള്‍ എത്രയായി എന്നും പറഞ്ഞു നാരായണേട്ടന്‍ ഒരു നിശ്വാസം ഉതിര്‍ത്തു. നാല് വര്‍ഷമായത്രേ ദേവകി ചേച്ചി ഇതേ കിടപ്പ്. ഒരിക്കല്‍ പശുവിനെ കുളിപ്പിക്കാന്‍ കൂട്ടില്‍ കയറിയപ്പോള്‍ തെന്നി വീണു. പിന്നെ ആ കിടപ്പില്‍ നിന്നും എഴുന്നെറ്റിട്ടില്ലത്രേ. കുളിപ്പിക്കലും ഭക്ഷണം കൊടുക്കുന്നതും, വിസര്‍ജ്യങ്ങള്‍ എടുക്കുന്നതും ഒക്കെ നാരായണേട്ടന്‍ തന്നെ. കാലത്തും, ഉച്ചക്കും, കുറെ നേരം കട അടച്ചു വന്നു വീട്ടിലെ കാര്യങ്ങള്‍ ഒക്കെ നടത്തും.

കഞ്ഞി എടുത്തു തന്നതിന് ശേഷം, നാരായണേട്ടന്‍ അകത്തേക്ക് പോയി. കഞ്ഞി കുടിപ്പിക്കുന്നതിനു ഇടയിലും,എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. മറുപടിയായി മൂളലുകള്‍ ഉണ്ടായിരുന്നില്ല. ഏകദേശം അര മണിക്കൂറു കഴിഞ്ഞു കാലിയായ കഞ്ഞി പാത്രം കൊണ്ട് വരുമ്പോള്‍ ആ മുഖത്ത് ഒരു തരം സന്തോഷം ഉണ്ടായിരുന്നു. കുഞ്ഞിനെ നന്നായി ഊട്ടി കഴിയുമ്പോള്‍ അമ്മയുടെ മുഖത്ത് കാണാറുള്ള അതെ ഭാവം.

പാത്രങ്ങള്‍ എടുത്തു വെച്ചതിനു ശേഷം നാരായണേട്ടന്‍ റേഡിയോ ഓണ്‍ ചെയ്തു . ഞായറാഴ്ച ആയതിനാല്‍ " രഞ്ജിനി "എന്ന മലയാള ചലച്ചിത്ര ഗാന പരിപാടി ഉണ്ടാവും എന്ന് പറഞ്ഞു. ചില്ല് എന്ന പുതിയ ചിത്രത്തിലെ പോക്കുവെയില്‍ പൊന്നുരുകി എന്ന ഗാനം ചെറിയ ശബ്ദത്തില്‍ കേട്ടു. ചാവടിയില്‍ കിടക്ക വിരിച്ചു തന്നു എങ്കിലും ഞാന്‍ പുറത്തു തിണ്ണയില്‍ തന്നെ കിടന്നു. എപ്പോഴോ ഞാന്‍ ഉറങ്ങി.


ഉടുത്തൊരുങ്ങി ദേവകി ചേച്ചിയും, നാരായണേട്ടനും തിരുവാതിര കാണാന്‍ പോകാന്‍ വിളിച്ചപ്പോള്‍ പോയേക്കാം എന്ന് ഞാന്‍ വിചാരിച്ചു.ദേവകി ചേച്ചി തലമുടിയില്‍ ചൂടിയിരുന്ന ഗന്ധരാജന്‍ പൂവില്‍ നിന്നും, ഏതോ മാദക ഗന്ധം ആണ് വരുന്നത് എന്ന് എനിക്കുതോന്നി.പുഴക്കക്കരെ ആയിരുന്നു തിരുവാതിര നടക്കുന്ന വീട്. പുഴയുടെ രണ്ടു വശങ്ങളിലും ചെറുതായി വെള്ളം ഉണ്ടായിരുന്നു, പിന്നെ നടുക്ക് വിശാലമായ മണല്‍പ്പുറവും.മണലില്‍ കൂടി നടക്കാന്‍ ദേവകി ചേച്ചിക്ക് അല്‍പ്പം ബുദ്ധിമുട്ടുണ്ടായിരുന്നതിനാല്‍ ഇടയ്ക്കിടയ്ക്ക് അവര്‍ക്കായി നിന്നും നടന്നും ഞങ്ങള്‍ പുഴ കടന്നു. പൊന്തക്കാടുകളുടെ ഇടയില്‍ കൂടി നടന്നു വേണമായിരുന്നു തിരുവാതിര നടക്കുന്ന വീട്ടില്‍ എത്താന്‍ . പൊന്തക്കാട്ടില്‍ നിന്നും കപ്പ വേവിച്ച പോലെ ഒരു മണം വന്നപ്പോള്‍ , പാമ്പുകള്‍ വാ പൊളിക്കുന്ന മണം ആണെന്ന് ദേവകിചേച്ചി പറഞ്ഞു. എനിക്ക് അല്‍പ്പം പേടി തോന്നി. ഇഴ ജന്തുക്കളെ അത്രക്കും ഭയം ആയിരുന്നു എനിക്ക്. ജാതക വശാല്‍ എന്റെ ആയുസ്സ് തീരാന്‍ കേവലം മാസങ്ങള്‍ കൂടി മാത്രമേ ഉള്ളു എന്ന കാര്യവും, വിഷം തീണ്ടിയോ അപകട മരണമോ ആയിരിക്കും എനിക്ക് ഉണ്ടാവുക എന്ന് ജ്യോത്സ്യന്‍ എഴുതിയിരുന്നതും എന്തുകൊണ്ടോ മനസ്സിലേക്ക് വന്നു .


വൈദ്യുതി എത്താത്ത ഒരു വീടായിരുന്നു അത്.കത്തിച്ച നിലവിളക്കിനു ചുറ്റും തിരുവാതിര കളിക്കുന്ന സെറ്റുടുത്ത യുവതികള്‍.വീടിന്റെ തിണ്ണയിലും പരിസരത്തും നില്‍ക്കുന്ന സ്ത്രീകളും, അപൂര്‍വ്വം പുരുഷന്മാരും. ഇടവേളയില്‍ ഒരു പ്രൌഡയായ സ്ത്രീ ഇലയില്‍ തിരുവാതിരപുഴുക്ക് വിളമ്പി. ആദ്യമായി കഴിച്ച പുഴുക്കില്‍ എന്തൊക്കെ സാധനങ്ങള്‍ ഉണ്ടായിരുന്നിരിക്കാം എന്ന് അത് കഴിക്കുന്ന സ്വാദില്‍ എനിക്ക് തിരിച്ചറിയാന്‍ സാധിച്ചില്ല.

 

 

കളി തീരാന്‍ ഞങ്ങള്‍ നിന്നില്ല. .തിരിയെ വരുമ്പോഴേക്കും മഞ്ഞുണ്ടായിരുന്നു. ചെറിയ തണുപ്പ് ഉണ്ടായിരുന്നതിനാല്‍ ഞാന്‍ കൈകള്‍ പിന്നില്‍ കെട്ടി. പൊന്തക്കാടുകളുടെ ഇടയില്‍ കൂടി വരുമ്പോള്‍വഴി കാലില്‍ എന്തോ കടിച്ചതുപോലെ തോന്നി. ഏതോ ഒരു ഇഴജന്തു കാലില്‍ കൂടി പോയതുപോലെ. ദേഹം തളരുകയാണോ..അമ്മെ എന്ന് വിളിച്ചത് മാത്രം ഓര്‍മ്മയുണ്ട്.


നാരായണേട്ടന്റെ കരച്ചില്‍ കേട്ട് ഞാന്‍ ഞെട്ടി ഉണര്‍ന്നു.അകലെ നിന്നും അപ്പോഴും തിരുവാതിരപ്പാട്ട് കേള്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ വിയര്‍പ്പില്‍ കുളിച്ചിരുന്നു.പതിയെ ഞാന്‍ നാരായണേട്ടന്റെ മുറിയിലേക്ക് നടന്നു. ദേവകി ചേച്ചിയുടെ തല മടിയില്‍ വെച്ച് കരയുകയായിരുന്നു നാരായണേട്ടന്‍.
 
 

കാലത്തെ മരണം അറിഞ്ഞു വന്നവരോടെല്ലാം നാരായണേട്ടന്റെ ബന്ധു എന്ന് തോന്നിച്ച ഒരു സ്ത്രീ പറഞ്ഞു കൊണ്ടേ ഇരുന്നു."ഇന്നലെ വൈകുന്നേരവും ഒരു കുഴപ്പവും ഇല്ലായിരുന്നു.ഞാന്‍ വന്നു കണ്ടതല്ലേ".എല്ലാവരുടെയും മിഴികള്‍ എന്റെ നേര്‍ക്ക്. ഒരു അപരിചിതന്‍ വന്ന ദിവസം തന്നെഇങ്ങനെ സംഭവിച്ചതെന്തേ എന്ന് ഓര്‍ക്കുകയായിരിക്കുമോ അവരെല്ലാം?കാലന്റെ പ്രതിരൂപമായി അവിടെ കൂടിയിരുന്നവര്‍ തന്നെ കണ്ടു കാണുമോ എന്ന് എനിക്ക് ചെറുതായി സംശയം തോന്നി.സ്ത്രീയുടെ ഒപ്പം ഉണ്ടായിരുന്ന പതിമ്മൂന്നോ പതിന്നാലോ വയസ്സുള്ള ഒരു കുട്ടി എന്നെ കണ്ണുചിമ്മാതെ നോക്കി. നോട്ടം നേരിടാനാവാതെ ഞാന്‍ മുഖം തിരിച്ചു. വീണ്ടും നോക്കിയപ്പോഴും ആ കണ്ണുകള്‍ എന്നില്‍ തന്നെ ആയിരുന്നു. പതുക്കെ ഞാന്‍ വീടിന്റെ പിന്നിലേക്ക്‌ പോയി. എന്തുകൊണ്ടെന്നറിയില്ല , ചുണ്ടത് വെച്ച ബീഡി കത്തിക്കുമ്പോള്‍ എന്റെ കരം വിറച്ചു.




നാരായണേട്ടനോട് യാത്ര പറയാന്‍ ഞാന്‍ നിന്നില്ല. ദേവകി ചേച്ചിയെ അവസാനമായി ഒന്ന് കൂടി കാണാനും എന്ത് കൊണ്ടോ തോന്നിയില്ല.സ്വപ്നത്തില്‍ കണ്ട, ഗന്ധരാജന്‍ പൂ ചൂടിയ. ദേവകി ചേച്ചിയെ ഇഷ്ട്ടപ്പെട്ടത്‌ കൊണ്ടായിരുന്നോ അത് ?

വളരെ വര്‍ഷങ്ങള്‍ക്കു ശേഷം, ഒരിക്കല്‍ കൂടി എനിക്ക് മുത്തോലിയിലേക്ക് പോകേണ്ടി വന്നു.പതിവുപോലെ കടത്തു കടന്നു അക്കരയ്ക്കു പോകാനായി ഞാന്‍ ബസിറങ്ങി.മുത്തോലി ആകെ മാറിയിട്ടുണ്ടായിരുന്നു. നാരായണേട്ടന്റെ കട ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോള്‍ ഒരു കാണിക്ക മണ്ഡപം എനിക്ക് കാണാന്‍ സാധിച്ചു.തുലാമഴയില്‍ നനഞ്ഞു കിടക്കുകയായിരുന്നു മുത്തോലി .

ദേവകി ചേച്ചി മരിച്ച ആ ധനുമാസ രാത്രി വീണ്ടും എന്റെ മനസ്സില്‍ തെളിഞ്ഞു. ഏതോ മുന്‍ജന്മ ശാപം തീരാനെന്നോണം എന്റെ വരവിനായി കാത്തിരുന്നതായിരുന്നു ദേവകി ചേച്ചി എന്ന് പലപ്പോഴും എന്നതുപോലെ ഒരിക്കല്‍ കൂടി എന്റെ മനസ്സ് പറഞ്ഞു.തിരുവാതിര എന്ന് കേള്‍ക്കുമ്പോള്‍ തിരുവാതിരപ്പുഴുക്കിനെക്കാള്‍ മുന്‍പ് മനസ്സില്‍ വരാറുണ്ടായിരുന്നത് നിലാവുണ്ടായിരുന്ന ആ രാത്രിയിലെ അവിചാരിതമായ മരണം ആയിരുന്നു.

നാരായണേട്ടനെ ഒന്ന് കണ്ടാല്‍ കൊള്ളാം എന്നെനിക്കു തോന്നി.നാരായണേട്ടന്റെ വീട്ടിലേക്കു പോകുന്ന വഴിയില്‍ പുതുതായി വീടുകള്‍ വന്നിരുന്നു. വഴി ഉറപ്പു വരുത്താനായി ഒരു വീടിന്റെ വാതിലില്‍ ഞാന്‍ കൊട്ടി. പുറത്തു വന്ന ചെറുപ്പക്കാരനെ കണ്ടപ്പോള്‍ ഒരു പരിചയം പോലെ തോന്നി.

"ആരാ..എവിടെക്കാ" എന്നയാള്‍ ചോദിക്കുമ്പോഴും,ഓര്‍മ്മയില്‍ ആ മുഖം പരതുകയായിരുന്നു ഞാന്‍. ദേവകി ചേച്ചി മരിച്ച ദിവസം എന്നെ തുറിച്ചു നോക്കിയ ആ കണ്ണുകള്‍ തന്നെ അല്ലെ ഇത്? "നാരായണേട്ടന്റെ വീട്ടില്‍ ഇപ്പോള്‍ ആരുണ്ട്‌" എന്ന് ചോദിച്ചപ്പോള്‍,"നാരായണേട്ടനെ എങ്ങനെയാണ് പരിചയം" എന്ന മറുചോദ്യം ആയിരുന്നു അയാള്‍ ചോദിച്ചത്. ചോദ്യം കേള്‍ക്കാത്ത ഭാവത്തില്‍ ഞാന്‍ ഒരിക്കല്‍ കൂടെ ചോദിച്ചു." നാരായണേട്ടന്‍ "?

"അമ്മാവന്‍ വീണു കിടപ്പായിട്ടു വര്‍ഷങ്ങള്‍ ആയി" എന്നയാള്‍ പറഞ്ഞു. അമ്മായിയുടെ മരണ ദിവസം വീണതാണത്രേ." ഇന്നോ നാളെയോ എന്ന പോലെ കിടക്കുകയാണ് പാവം "എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ തിരികെ നടക്കാന്‍ തീരുമാനിച്ചു.നാരായണേട്ടന്റെ വീട്ടിലേക്കു മരണദൂതനായി ഒരിക്കല്‍ കൂടി കയറി ചെല്ലാന്‍ ഞാന്‍ അശക്തന്‍ ആയിരുന്നു. മറ്റൊരു തവണ കൂടി ഈ ചെറുപ്പക്കാരന്റെയും,നാട്ടുകാരുടെയും മിഴികളെ നേരിടാന്‍ എനിക്ക് സാധിക്കയില്ല എന്ന് ഞാന്‍ മനസ്സാ ഉറപ്പിച്ചു.

 
യാദൃചികമെന്നോണം ഇന്നത്തെ ദിവസംതുലാമാസത്തെ തിരുവാതിര നാള്‍ ആണ് എന്ന തിരിച്ചറിവ്എന്നില്‍ ഒരു ഞെട്ടല്‍ ഉണ്ടാക്കി.പുഴയിലേക്കുള്ള നീണ്ടുകിടക്കുന്ന വഴിയിലൂടെ അതിവേഗം നടക്കുമ്പോള്‍ ഒരു തിരുവാതിരപ്പാട്ട് ഒഴുകി വരുന്നതുപോലെ എനിക്ക് തോന്നി.എവിടെയോ ഒരു ഗന്ധരാജന്‍ പൂവിന്റെ മണം ഉണ്ടോ ?
 
 

Jul 25, 2011

പരിപ്പുവട ബ്ലോഗ്‌...ഒരു വിശദീകരണ കുറിപ്പ് .

പരിപ്പുവട ബ്ലോഗ്‌...ചില സുപ്രധാന തീരുമാനങ്ങള്‍ എന്ന പോസ്റ്റ്‌ ഇട്ടതിനു ശേഷം, രണ്ടു ദിവസം കഴിഞ്ഞു അല്പം കൂടെ മാന്യമായ രീതിയില്‍ ഏതാണ്ട് ഇതേ സന്ദേശം വരുന്ന മറ്റൊരു പോസ്റ്റ്‌ വായിക്കുകയുണ്ടായി.സമാന രീതിയില്‍ ചിന്തിക്കുന്ന പലരും ചാറ്റിലും മെയിലിലും പ്രതികരിക്കുകയുണ്ടായി.എന്നാല്‍ എന്റെ ബ്ലോഗില്‍ സ്ഥിരമായി കമന്റ് ഇടുന്ന പലരും പ്രതികരിച്ചില്ല എന്നതില്‍ വിഷമം ഉണ്ടായി. ചിലപ്പോള്‍ പരാമര്‍ശിക്കപ്പെട്ട ബ്ലോഗറുമായി നല്ല ബന്ധം അതില്‍ ഒരു കാരണം ആയിരുന്നിരിക്കാം. അപ്പോള്‍ ഈ പോസ്റ്റ്‌ തന്നെ കളയാം എന്ന് വിചാരിച്ചു. പക്ഷെ കമന്റുകള്‍ കിട്ടുന്നത് ഒരു തരത്തില്‍ ആസ്വദിക്കുന്ന ഒരാള്‍ ( അത് പറയാന്‍ ഒരു മടിയും ഇല്ല ) എന്ന നിലക്ക് കിടക്കട്ടെ എന്ന് വിചാരിച്ചു.

ഒരു ബ്ലോഗ്ഗര്‍ കമന്റു ബോക്സ്‌ അടക്കുകയോ തുറക്കുകയോ ചെയ്യുന്നത് അയാളുടെ സ്വന്തം കാര്യമാണ്.പക്ഷെ അതിനു കണ്ടെത്തിയ മുഖവിലക്കെടുക്കാനാവാത്ത ന്യായങ്ങളെ ചെറുതായി പരിഹസിക്കുക എന്നത് മാത്രമേ ഞാന്‍ ചെയ്തുള്ളൂ.

കമന്റ് എഴുതണം എന്ന് വാശി പിടിച്ചില്ല എന്ന് പറയുന്നു. വാശി പിടിച്ചാല്‍ കിട്ടുന്നതാണോ ഈ കമന്റുകള്‍ ?എഴുതുന്നത്‌ വായിച്ചു ഇഷ്ട്ടമായാല്‍ കമന്റും,ഇഷ്ട്ടമായില്ലെങ്കില്‍ ഒന്നും പറയാതെ പോകും, ഇനി തന്റെ വീക്ഷണം ആയി ചേരാത്തത് ആണെങ്കില്‍ എന്തുകൊണ്ടാണ് അങ്ങനെ എന്ന് വ്യക്തമാക്കും ,ഞാന്‍ ഉള്‍പ്പെടെ ഉള്ള സാധാരണ വായനക്കാരുടെ കാര്യം ആണ് പറഞ്ഞത്.

വായനക്കാരുടെ വിശദീകരണം ഉണ്ടെങ്കില്‍ വായിക്കാന്‍ എളുപ്പമാണ് എന്നതിനോട് ഞാനും യോജിക്കുന്നില്ല. വിശദീകരണം ആവശ്യം ഉള്ള പോസ്റ്റ്‌ ഒരു പരാജയം ആണെന്നാണ് എന്റെ അഭിപ്രായം. പക്ഷെ കമന്റുകള്‍ പലതും വായിക്കുമ്പോള്‍ നമ്മള്‍ കാണാത്ത ഒരു തലം കൂടി ആ പോസ്റ്റില്‍ മറ്റൊരാള്‍ കാണുമ്പോള്‍ ചിലപ്പോള്‍ ചില പോസ്റ്റുകള്‍ ആസ്വാദ്യം ആകാറുണ്ട് എന്ന് പറയാതെ വയ്യ.


കമന്റുകളില്‍ കൂടെ ആണ് പലരെയും പരിചയപ്പെടുന്നതും.നിലവാരം ഉള്ള കമന്റുകള്‍ ആളുകള്‍ ശ്രദ്ധിക്കും എന്ന് തന്നെ ആണ് വിശ്വാസം. ബ്ലോഗ്‌ വായിക്കുന്നവര്‍ കമന്റുകളും നോക്കാറുണ്ട് എന്ന് ഞാന്‍ കരുതുന്നു.ആരോഗ്യകരമായ സംവാദങ്ങള്‍/ പ്രതികരണങ്ങള്‍ മറ്റുള്ള വായനക്കാര്‍ വായിക്കുന്നതിനെ ഭയപെടുന്നവര്‍ക്കല്ലേ മറ്റാരും കമന്റു കാണരുത് എന്ന് തോന്നു ?

കമന്റു ബോക്സ്‌ ഇല്ലാത്ത ബ്ലോഗ്‌ ഉപ്പില്ലാത്ത കഞ്ഞി പോലെയല്ലേ..ഒരു വേര്‍ഡ്‌ വെരിഫികേഷന്‍ പോലും അരോചകം ആയി തോന്നുന്ന ഈ കാലത്ത്,വായിച്ച ബ്ലോഗില്‍ അഭിപ്രായം പറയാന്‍ ആവാതെ ബ്ലോഗറുടെ മെയിലിലേക്ക് മെയില്‍ അയക്കാനുള്ളതിനും മാത്രം വ്യക്തി ബന്ധം പലര്‍ക്കും ഉണ്ടാവില്ലല്ലോ. പിന്നെ ജിമെയിലില്‍ സൈന്‍ ഇന്‍ ചെയ്തു ആണ് ബ്ലോഗ്‌ വായിക്കുന്നതും കമന്ടുന്നതും എന്ന വാദം.പലരും ഫോളോ ചെയ്യുന്ന ബ്ലോഗ്‌ ലിങ്ക്, ബ്ലോഗര്‍ ഡാഷ് ബോര്‍ഡില്‍ നിന്നും തന്നെ ആണ് കാണാറ്.വായിച്ചു അന്നേരം അവിടെ നിന്നും തന്നെ കമന്ടുന്നതാണ് എളുപ്പം. പ്രത്യേകിച്ചും ബ്ലോഗിനികല്‍ക്കൊക്കെ മെയില്‍ ചെയ്യുന്നത് ( അത്ര അടുത്തവര്‍ അല്ലെങ്കില്‍ ) ഒരു ആശാസ്യമായ പ്രവണത ആണെന്ന് തോന്നുന്നില്ല.

ഇനി വാദത്തിനു വേണ്ടി അഭിപ്രായം ബ്ലോഗര്‍ മാത്രം അറിഞ്ഞാല്‍ മതി,മറ്റു വായനക്കാര്‍ അറിയണ്ട മെയില്‍ മാത്രം മതി എന്ന രീതി സ്വീകരിക്കുന്നുവെങ്കില്‍, മറ്റു ബ്ലോഗുകളില്‍ എന്തിനു കമന്റുന്നു ? അത് തന്റെ ഇഷ്ട്ടം,സ്വാതന്ത്ര്യം എന്നാവാം മറുപടി!എങ്കില്‍ അത് എന്തുകൊണ്ട് മറ്റു വായനക്കാര്‍ക്ക് നിഷേധിക്കുന്നു ?

നന്മയും തിന്മയും കാണാനല്ല കഥയും കവിതയും വായിക്കുന്നത്..സമ്മതിച്ചു.കഥകളില്‍ നന്മയും തിന്മയും ഉണ്ടാവില്ലേ ? കവിതയില്‍ അറിയില്ല. പോസ്റ്റില്‍ അടങ്ങിയിരിക്കുന്ന നല്ല കണ്ടെന്റ് എന്നെ ഉദ്ദേശിച്ചിട്ടുള്ളൂ.കഥയില്‍ അടങ്ങിയിരിക്കുന്ന ഒന്പതു നല്ല വശങ്ങള്‍ കാണാതെ പത്താമത്തെ ചീത്ത വശം എന്ന് മാറ്റാം..അപ്പോഴോ ?വിമര്‍ശനം മോശമാണ് എന്ന് ഉദ്ദേശിച്ചിട്ടില്ല..കാതലായ വിമര്‍ശനങ്ങള്‍ ബ്ലോഗറെ നന്നാക്കും, വിമര്‍ശനം വിമര്‍ശനത്തിനു വേണ്ടി മാത്രം ആകുമ്പോഴാണ് കുഴപ്പം.പിന്നെ പറയുന്ന രീതിയും വളരെ പ്രധാനമാണ്.ബ്ലോഗ്‌ എഴുതുന്നതില്‍ ഭൂരി ഭാഗം പേരും, വലിയ എഴുത്തുകാര്‍ അല്ല. ഈ ഒരു മാധ്യമം വന്നതിനു ശേഷം എഴുത്ത് തുടങ്ങി പോയവര്‍ ആണ്. നന്നായി എഴുതുന്ന പലരും ഉണ്ട്. പുകഴ്ത്തിയ കമന്റുകള്‍ ചിലപ്പോള്‍ അവരെ ചീത്തയാക്കിയെക്കാം.എന്നാല്‍ അനാവശ്യമായ കമന്റുകള്‍ ആത്മവിശ്വാസം തകര്‍ക്കില്ലേ ?ഇനി അതാണ്‌ ഈ തരം കമന്റുകളുടെ ഉദ്ദേശം എന്ന് ചിലപ്പോഴെങ്കിലും തോന്നിയാല്‍ വായനക്കാരെ കുറ്റം പറയാന്‍ ആവുമോ ?

കമന്റു ബോക്സ്‌ അടക്കുന്നത് മാന്യമായ അറിയിപ്പ് കൊടുത്തിട്ട് തന്നെ ആവണം. പക്ഷെ ആ അറിയിപ്പില്‍ അഹന്തയും, അമിത ആത്മവിശ്വാസവും, നിറഞ്ഞു നിന്നാലോ ? അറിയിപ്പ് കൊടുത്ത രീതി ആണ് മോശമായിപ്പോയത് എന്ന് എന്റെ തോന്നലില്‍ നിന്നാണ് മേല്പറഞ്ഞ പോസ്റ്റ്‌ ഉണ്ടായത്.ചിലര്‍ക്ക് അത് വളരെ മാന്യമായി തോന്നിയേക്കാം.വ്യത്യസ്ഥമായി ചിന്തിക്കുന്ന ചിലര്‍ എങ്കിലും ഉണ്ടാവില്ലേ ഈ ബൂലോകത്ത് ?

പിന്നെ പ്രതികരണങ്ങള്‍, പണി കൊടുത്തു എന്ന മട്ടില്‍ ഉള്ളതിനെ പ്രോല്സാഹിപ്പിച്ചിട്ടില്ല.വായിച്ചവര്‍ക്ക് കൂടുതല്‍ വിശദീകരണം കൊടുത്തിട്ടുമില്ല..അങ്ങനെ ഉള്ള അഭിപ്രായങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ തോന്നിയില്ല.കമന്റുകള്‍ ഡിലീറ്റ് ചെയ്യാന്‍ അതില്‍ അശ്ലീലം ഒന്നും ഉണ്ടായിരുന്നില്ലല്ലോ.

ഇത്രയൊക്കെ എഴുതിയിട്ടും സുഹൃത്ത് എന്ന് സംബോധന ചെയ്തതില്‍ വളരെ സന്തോഷം.ശത്രുതയുടെ ആവശ്യം ഇല്ലല്ലോ!ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത, ഒരിക്കല്‍ പോലും മെയിലില്‍ കൂടി പോലും സംവദിക്കാത്ത ഒരാളിനോടു എനിക്കും ഇല്ല ശത്രുത.പോസ്റ്റുകള്‍ ചിലത് വായിച്ചിട്ടുണ്ട്. വളരെ നന്നായി തോന്നിയ ഒരു പോസ്റ്റില്‍ ഹൃദയത്തിന്റെ ഉള്ളില്‍ നിന്നും തന്നെ എഴുതിയ ഒരു കമന്റും ഇട്ടിടുണ്ട്..എന്നാല്‍ മേല്‍ പറഞ്ഞ പോസ്റ്റ്‌ ഇട്ടതു എനിക്ക് ദഹിക്കാതതായി തോന്നിയ നിലപാടുകള്‍ക്ക് എതിരെ മാത്രം എന്ന് പറഞ്ഞു കൊള്ളട്ടെ.


വായനക്കാരുടെ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു.


Jul 19, 2011

ഒരു (സ്ഥിരം മദ്യപാനിയുടെ) അയല്‍വാസിയുടെ ആശങ്കകള്‍


പഴയ സുഹൃത്തുക്കളുടെ ഒരു ചേരലിന് വേണ്ടി ആയിരുന്നു കൊച്ചിയില്‍ ഒരു മുറി എടുത്തു കൂടിയത്.എല്ലാവരും വന്നിട്ട് "സാധനം" വാങ്ങാം എന്ന് കരുതി....ബ്രാന്‍ഡ് അറിയണമല്ലോ ! എല്ലാവരും വന്നപ്പോഴല്ലേ അറിഞ്ഞത് സീസറിനുള്ളത്* സീസറിനു തന്നെ ആണെന്ന്!മണി എട്ടു.ഇനി ബീവരെജസില്‍ പോയി ക്യു ഒക്കെ നിന്ന് സാധനം വാങ്ങാന്‍ സമയം ഇല്ല എന്നോര്‍ത്ത് റൂം ബോയിയോടു ചോദിച്ചു, ഒരു രാജാവിനെ* കൊണ്ട് തരുമോ എന്ന്. രാജാവ് പോയിട്ട് ഒരു തേനീച്ച* പോലും ഇല്ല എന്നും ,ഇവിടെ നിക്കുന്നവര്‍ പുറത്തു പോയി സാധനം വാങ്ങി കൊടുക്കാത്ത ഡീസന്റ് പാര്‍ട്ടിക്കാരും ആണെന്ന് ആ സാര്‍ പറഞ്ഞപ്പോള്‍ രോമാഞ്ചം വന്നു.ഇന്നത്തെ കാലത്തും ഇതേ പോലെ ഉള്ള ആള്‍ക്കാരോ!പക്ഷെ ഒരു ഉപകാരം ചെയ്തു..ഷിപ്‌യാര്‍ഡിനടുത്ത് എവിടെയോ തറവാട് ഉണ്ട് എന്നുള്ള ഒരു വിക്കി ലീക്സ് !

ഷിപ്‌യാര്‍ഡു എങ്കില്‍ അത്,എന്നും പറഞ്ഞു എല്ലാവരും കൂടി വെച്ചടിച്ചു.( മദ്യപ്യാനം ഒരു സാമൂഹിക വിപത്താണ് . എന്നാലും ).ഷിപ്‌യാര്‍ഡിന്റെ അടുത്ത് ചെന്നിട്ടെങ്ങും ആരും ക്യു നില്‍ക്കുന്നത് കണ്ടില്ല.ക്യു എവിടെ ഉണ്ടോ അവിടെ സാധനം കിട്ടും എന്നാണല്ലോ പണ്ട് ഭരതമുനി നാട്യ ശാസ്ത്രത്തിലൂടെ പറഞ്ഞത് . അപ്പോള്‍ അവിടുന്ന് ഒരു ചേട്ടന്‍ നടന്നു വരുന്നു.കണ്ടിട്ട് ഒരു കുടിയന്‍ ഷേപ്പ് ഉണ്ട് എന്ന് പ്രകാശന്‍ പറഞ്ഞു.ഊഹം തെറ്റിയില്ല..അങ്ങേരു കൃത്യം വഴി പറഞ്ഞു തന്നു. അടുത്ത വളവീന്നു ഉള്ളിലോട്ടെന്നു ! സ്ഥിരം പാര്‍ടി ആരിക്കും . വളവു വളഞ്ഞിട്ടും ഒരു രക്ഷയും ഇല്ല.കുറച്ചു കൂടി ചെന്നപ്പോള്‍ മറ്റൊരാള്‍ ഒരു മരത്തില്‍ പിടിച്ചു നില്‍ക്കുന്നു ..തമിഴന്‍ ആണ്.. "തണ്ണി എവിടെ കിടയ്ക്കും "എന്ന ചോദ്യത്തിന് " ആ നില്‍ക്കുന്നത് ആലാണോ അരശാണോ" എന്ന മറു ചോദ്യം ആണ് ഉണ്ടായത്( പാവം വെള്ളം അടിച്ചു പാമ്പായപ്പോള്‍ ഷേപ്പ് മാറി തമിഴന്‍ ലുക്ക്‌ ആയി പോയതാണ് എന്ന് അപ്പോഴാ മനസ്സിലായെ ) "ആല്‍ ആണ്" എന്ന് പറഞ്ഞപ്പോള്‍ "നിനക്കൊക്കെ ആലും അരശും കണ്ടാല്‍ തിരിച്ചറിയില്ലേ" എന്ന് വീണ്ടും അങ്ങേരു.(ഇവിടൊക്കെ എങ്ങനാ അന്താക്ഷരി കളിച്ചാലേ വഴി പറഞ്ഞു കൊടുക്കുക ഉള്ളോ എന്ന് കറിയാപ്പി)"അപ്പൊ അരശാല്ലേ" എന്ന് പ്രകാശന്‍.തമിഴന്‍ ലുക്ക്കാരന്‍ പറഞ്ഞു" അല്ല ആല് തന്നെ".എന്നിട്ട് പറഞ്ഞു "അവിടുന്ന് ഇടത്തേക്ക് തിരിഞ്ഞാല്‍ മതി എന്ന്." കടയില്‍ ചെന്നപോള്‍ ക്യുവില്‍ ഒരു മുപ്പതു പേര് വരും .അച്ചടക്കത്തോടെ എല്ലാവരും. മുന്നില്‍ നിന്ന ചേട്ടന്‍ പറഞ്ഞു..."ഇവിടെ എല്ലാവരും ഭയങ്കര ഡീസന്‍റ്റ് ആണ് കേട്ട. കലിപ്പായാല്‍ കടയടക്കും..പിന്നെ നുമ്മ എങ്ങനെ രണ്ടെണ്ണം അടിക്കും.നിങ്ങ പറ".ഞാന്‍ "ശരി " എന്ന് മാത്രം പറഞ്ഞു. അപ്പൊ അതാണ്‌ സീക്രട്ട്!ചേട്ടന്റെ മുന്നില്‍ നില്‍ക്കുന്ന പയ്യന്മാര്‍ക്ക് പതിനാറോ പതിനേഴോ വരും. ജെട്ടി ഇട്ടിട്ടുണ്ട് എന്നറിയിക്കാന്‍ ആണെന്ന് തോന്നുന്നു രണ്ടു പേരും അതിന്റെ പേര് വലുതായിട്ട് എഴുതിയേക്കുന്നത് കാണിച്ചു നില്‍ക്കുന്നു. ഇതിലും ഭേദം പട്ടിയുടെ കഴുത്തേല്‍ കേട്ടുന്നപോലെ കെട്ടുന്നപോലെ എലാസ്ടിക് മാത്രം കെട്ടുന്നതായിരുന്നു നല്ലത് എന്ന് ഞങ്ങള്‍ അടക്കം പറഞ്ഞു.



സാധനം വാങ്ങി തിരിച്ചു മുറിയില്‍ വന്നു .രാജാവ് പെട്ടെന്ന് തീര്‍ന്നു. വീണ്ടും ഒരെണ്ണം വാങ്ങാം എന്ന് കരുതി ചെന്നപ്പോള്‍ കുറഞ്ഞത്‌ ഒരു അറുപതു പേര്‍ ക്യുവില്‍." ഇന്ന് വാങ്ങിച്ചു അടിച്ചതുപോലെ തന്നെ" എന്ന് തിരോന്തോരംകാരന്‍ അവിനാഷ് പിറുപിറുത്തു. സാധനം കിട്ടാത്ത വിഷമത്തില്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തതും, "നിനക്കൊക്കെ വല്ല പാലും വാങ്ങി കുടിക്കാന്‍ മേലെടാ" എന്ന് ഉറക്കെ പറഞ്ഞിട്ട് വിട്ടു പോന്നതും മാത്രം ഓര്‍മ്മയുണ്ട്. സാന്ട്രോയുടെ പിന്നില്‍ ഒരു കല്ല്‌ വന്നു വീണ ഒച്ച വണ്ടിയുടെ ഓണര്‍ കറിയാപ്പികേള്‍ക്കാതെ ഇരിക്കാന്‍ പ്രകാശന്‍ ഒന്ന് ഉറക്കെ കൂവി ! ഇന്‍ഡികേറ്ററിനൊക്കെ എന്താ ഇപ്പൊ വില !



അടുത്ത സംഭവം മൂന്നാറില്‍ നിന്നും വരുന്ന വഴി ആയിരുന്നു .സാറന്മാര്‍ കൈ കാണിച്ചു. ഊതിപ്പിച്ചാല്‍ " കോലക്കുഴല്‍ വിളി കേട്ടോ.. സാറേ" എന്ന പാട്ട് മുഴുവന്‍ പാടുന്ന അവസ്ഥയില്‍ ആയിരുന്നു എല്ലാരും. ഏമാന്‍ പറഞ്ഞു "ഊതെടാ"..ഊതി...കോലക്കുഴല്‍ നാദം കേട്ടു. എമാന് സമാധാനം ആയി. നേരെ സ്റെഷനിലേക്ക്. കേസ് ചാര്‍ജു ചെയ്യുമ്പോ മുട്ടന്‍ കുറ്റം എഴുതാതെ ഇരിക്കാന്‍ ഹേഡിനു ഒരു മുന്നൂറു വേണം എന്ന് പാറാവുകാരന്റെ ഉപദേശം. അല്ലെങ്കില്‍ മദ്യപിച്ചു മദോന്‍മത്തരായി മദിരാശിയും ( ചെന്നൈ അല്ല ) ആയി ജനങ്ങളുടെ ജീവന് മനപൂര്‍വ്വം ആപത്തു സംഭവിക്കും വിധം അപകടകരമായും, അലക്ഷ്യമായും, വണ്ടി ഓടിച്ചതിന് തൂക്കിക്കൊല വരെ കിട്ടാവുന്ന ചാര്‍ജു ഒക്കെ എഴുതി പിടിപ്പിക്കും എന്ന് പറഞ്ഞപോ മുന്നൂറു രൂപയ്ക്കു ഇത്ര മാത്രം കാര്യങ്ങള്‍ മായിച്ചു കളയാനുള്ള ശക്തി ഉണ്ടോ എന്ന് ഓര്‍ത്തു . ഇനി മൂന്നാറില്‍ അഞ്ഞൂറ് രൂപ നോട്ടു നിരോധിച്ചിട്ടുണ്ടോ ആവോ. മുന്നൂറിന്റെ ശക്തിയില്‍ തല്ക്കാലം ഇറങ്ങി, പിഴ രണ്ടാഴ്ച കഴിഞ്ഞു മൊബൈലില്‍ വിളിച്ചു പറയാം എന്ന് ഏമാന്‍. രണ്ടാഴ്ച കഴിഞ്ഞു വീട്ടുകാരുടെ കൂടെ ഇരിക്കുമ്പോള്‍ ഒരു വിളി. സ്റ്റെഷനീന്നാ .രണ്ടായിരം ആണ് പിഴ .നാളെ കാശു പിരിക്കാന്‍ ആളു കൊച്ചിയില്‍ എത്തും. വന്നേക്കണം എന്ന്. എപ്പ വന്നു എന്ന് ചോദിച്ചാ മതി. നാളെ കാണാം എന്ന് പറഞ്ഞു കൂട്ടുകാരനോട് പറയുന്നമാതിരി ചിരിച്ചു .ഏമാന്‍ ഫോണ്‍ വെച്ച് എന്ന് ഉറപ്പായതിനു ശേഷം നിന്നെ എത്ര നാളായി കണ്ടിട്ടെടാ എന്ന് കൂടി ഒരു കാച്ചു കാച്ചി...വീട്ടുകാര്‍ അറിയരുതല്ലോ രണ്ടു ലാര്‍ജു വിട്ട വകയില്‍ രൂപാ രണ്ടായിരത്തി മുന്നൂറു പോയ കഥ.



മൂന്നാമത്തെ കഥയിലെ നായകന്‍ നാട്ടുകാരന്‍ തന്നെ. രാത്രി എട്ടുമണിക്ക് ഏകദേശം ഒരു ഫുള്ളിന്റെ മുക്കാല്‍ കയറ്റി നല്ലൊരു മുറുക്കും മുറുക്കി പോകവേ ആയിരുന്നു ഏമാന്മാര്‍ കൈ കാണിച്ചത്. "മുറുക്കാന്‍ തുപ്പെടാ @#$% മോനെ ആദ്യം" എന്ന് പറഞ്ഞപോള്‍ തന്നെ കെട്ടു മുഴുവന്‍ വിട്ടു. തുപ്പി...ഊതി. കോലക്കുഴല്‍ വിളി നാദം കേട്ടു. ഉടനെ അറിയാവുന്ന പോലീസുകാരെ എല്ലാം മൊബൈലില്‍ കറക്കി. കഷ്ട്ടകാലത്തിനു ആരും ഫോണ്‍ എടുത്തില്ല...ഇനി എടുത്താല്‍ തന്നെ ഏമാന്‍ വിടത്തില്ല എന്ന് ഏമാന്റെ ഡ്രൈവര്‍ പറഞ്ഞു..ഇന്ന് ആരെയും കിട്ടിയില്ലത്രേ..നേരെ ജീപ്പിലേക്കു. ബ്ലഡ് എടുക്കാന്‍ ജില്ല ആശുപത്രിയില്‍ ചെന്നപോള്‍ ഡോക്ടര്‍ ചോദിച്ചു " സത്യത്തില്‍ അടിച്ചിട്ടുണ്ടോ " നായകന്‍ പറയുന്നു, "ഒരു ഫുള്‍ മുഴുവനായി അടിച്ചിട്ടില്ല, അതോണ്ട് ബ്ലഡ് എടുത്തു ഡോക്ടര്‍ വിഷമിക്കണ്ട, കുറുപ്പടി തന്നേക്ക്‌ എന്ന് " കുറുപ്പടി കിട്ടി, നായകന്‍ സ്ലോ മോഷനില്‍ സ്റ്റെഷനിലേക്ക്. പിന്നെ രണ്ടു ജാമ്യക്കാരുടെ അകമ്പടിയോടെ വീട്ടിലേക്കു.പിഴ എത്രയാണ് എന്നറിയാന്‍ ഇനി രണ്ടു മാസം കാക്കണം.ഇനി കോടതി വിളിക്കും .സമന്‍സ് വന്നാലായി...സമന്‍സ് മുക്കി വാറണ്ട് ആക്കുന്ന കലാപരിപാടി ഉണ്ടെങ്കില്‍ അവിടെയും നേര്ച്ച...മിനിമം അഞ്ഞൂറ്...



ഇനി നാലാമത്തെ സംഭവം. സുഹൃത്തിനെ കാണാന്‍ വേണ്ടി പോലീസ് ക്യാമ്പില്‍ ചെന്നതായിരുന്നു ഞാന്‍. ആളുടെ പേര് പറഞ്ഞപ്പോള്‍ ഒരു പോലീസുകാരന്‍ പറഞ്ഞു സാറ് "മാട്ടായില്‍"*ണ് എന്ന് .അതെവിടാ സ്ഥലം എന്ന് ചോദിച്ചപ്പോള്‍ അയാള്‍ എന്നെ ഒന്ന് ക്രുരമായി നോക്കി. ഇനി ഇയാളെങ്ങാനും ആണോ ഈ സിനിമേലൊക്കെ പറയുന്ന ഇടിയന്‍ കുട്ടന്‍പിള്ള എന്ന് ഞാന്‍ ഓര്‍ത്തു. അയാള്‍ എന്നെ വയര്‍ലസ് റൂമിന്റെ വെളിയില്‍ കൊണ്ട് നിര്‍ത്തി.അവിടെ കണ്ട പോലീസുകാരനോട്‌ "ഈ മാട്ടാ എന്നാല്‍ എന്താ "എന്ന് ചോദിച്ചു .അയാള്‍ക്ക്‌ പിന്നെ മീശ ഇല്ലാത്ത കൊണ്ട് എനിക്ക് ചോദിക്കാന്‍ പേടി ഇല്ലാരുന്നു. പുതിയ റിക്രുട്ട് ആയ കൊണ്ടാരിക്കും മീശ ഇല്ലാതെ എന്ന് ഞാന്‍ ഓര്‍ത്തു. അയാള്‍ പറഞ്ഞു,"ഈ മാട്ടാ മാട്ടാ എന്ന് പറഞ്ഞാല്‍...ജില്ലയിലെ എല്ലാ ഏമാന്മാരും വയര്‍ലസ്സിലൂടെ വല്യ ഏമാന്റെ തെറി കേള്‍ക്കുന്ന ഒരു പരിപാടി ആണെന്ന്. ഞാന്‍ പയ്യെ ഒരു ജനല്‍ തുറന്നു നോക്കി. അപ്പോള്‍ എന്റെ സുഹൃത്ത്‌ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്ന ഭാഗം ആരുന്നു. ഇന്നലെ എത്ര പെറ്റി കേസ്? അഞ്ചു സാര്‍ ..എത്ര ഹെല്‍മട്റ്റ്.. എട്ടു സാര്‍ ..എത്ര ഡ്രങ്കന്‍ ഡ്രൈവ് ? രണ്ടു സാര്‍...രണ്ടോ...തന്റെ കീഴെ എത്ര ബാറാടോ ? നാല്...അപ്പൊ അവിടെല്ലാം കൂടി ആകെ രണ്ടു പേരാണോ ഇന്നലെ വെള്ളം അടിച്ചിട്ട് വണ്ടി ഓടിച്ചത്....താനൊക്കെ എന്തോന്നിനാടോ തൊപ്പി വെച്ചോണ്ട് നടക്കുന്നെ...ബാക്കി കേള്‍ക്കാന്‍ ഞാന്‍ നിന്നില്ല..ആളു തികയാത്തതിനു ഇനി എന്നെ കൂടി പിടിക്കുമോ.വണ്ടി ഓടിക്കുന്നില്ല എന്നല്ലേ ഉള്ളു... കഷ്ട്ടകാലത്ത് പാലും വെള്ളം കുടിച്ചാലും അത് കോലക്കുഴല്‍ വിളി ആകുന്ന കാലമാണല്ലോ !




മര്യാദക്ക് കേരളത്തില്‍ മദ്യപിക്കാനുള്ള ഒരു സാഹചര്യം ഉണ്ടോ ഇന്ന് ? മദ്യപാനികളെ പീഡിപ്പിക്കുന്നതില്‍ ഇവിടുത്തെ ഭരണ വര്‍ഗം ഒറ്റക്കെട്ടാ.കേരളത്തെ താങ്ങി നിര്‍ത്തുന്നത് താങ്ങ് വില പോലും ഇല്ലാത്ത തേങ്ങ അല്ല എന്നുള്ള നഗ്ന സത്യം ഇവര്‍ അറിയുന്നുണ്ടോ ? കുട്ടികള്‍ പോലും മദ്യപിക്കും എന്നൊക്കെ പത്രക്കാര്‍ എഴുതി വിടുകല്ലേ. ബാറിന്റെ വളവിനു അപ്പുറത്ത് പെറ്റു കിടക്കുവല്ലേ വണ്ടി പിടിക്കാന്‍? പോലീസ് കിടക്കുന്നത് അറിഞ്ഞു നേരത്തെ വിവരം തരുന്ന ഏതോ സോഫ്റ്റ്‌വെയര്‍ അമേരിക്കയില്‍ ഇറങ്ങി എന്ന് കേള്‍ക്കുന്നു. ഇനി അത് വരാതെ എങ്ങനെ സമാധാനമായി മദ്യപാനികള്‍ ജീവിക്കും?

ആശങ്കകളോടെ ,
ഒരു ( സ്ഥിരം മദ്യപാനിയുടെ) അയല്‍വാസി.



NB:പാലും വെള്ളം മാത്രം കുടിച്ചു വളര്‍ന്നവര്‍ക്കായി തര്‍ജമ...>>>രാജാവ് / സീസര്‍ ( സീസര്‍ ബ്രാണ്ടി )
തേനീച്ച..(ഹണീ ബീ ബ്രാണ്ടി )<<<

>>>മാട്ടാ..ഒരു സാങ്കല്പിക പേര്...സത്യമായിട്ടും<<<


Jul 15, 2011

പരിപ്പുവട ബ്ലോഗ്‌..ചില സുപ്രധാന തീരുമാനങ്ങള്‍

പരിപ്പുവട ബ്ലോഗിന്റെ അഞ്ചാം വാര്‍ഷിക പോസ്റ്റ് ഇട്ടതിനു ശേഷം ഒരുപാട് സുഹൃത്തുക്കളും അഭ്യുദയകാംക്ഷികള്‍ എനിക്ക് കമന്റായും,മെയില്‍ ആയിട്ടും അഭിപ്രായങ്ങള്‍ അയക്കുകയുണ്ടായി. മുന്പെന്നപോലെ തന്നെ എന്നെ പുകഴ്ത്തി ഉള്ള കമന്റുകള്‍ ഞാന്‍ അപ്രൂവ് ചെയ്യുകയും ചെയ്തു. മെയില്‍ അയച്ചു എന്നെ തെറി വിളിച്ച സുഹൃത്തുക്കള്‍ക്ക് നന്ദി. കാരണം അവ ഞാന്‍ മാത്രമേ കണ്ടിട്ടുള്ളല്ലോ. അതെങ്ങാനും കമന്റു ബോക്സില്‍ വന്നിരുന്നേല്‍ ...ഫഗവതീ.



കഴിഞ്ഞ ദിവസം ഞാന്‍ ഒരു സുപ്രധാന തീരുമാനം എടുത്തു. എന്റെ കമന്റു ബോക്സ്‌ അടക്കുക എന്നുള്ളത്. എന്റെ കഥ വായിക്കുന്നവര്‍ മേലില്‍ എനിക്ക് മെയില്‍ അയച്ചാല്‍ മതി. എന്റെ പോസ്റ്റുകളെ സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍ ഞാന്‍ അറിഞ്ഞാല്‍ പോരെ. എന്തിനാ വെറുതെ പൊതു ജനം കമന്റു വായിച്ചു ചിരിക്കുന്നത്.കമന്റുകളുടെ എണ്ണം എന്നെ സംബന്ധിച്ച് ഒരു പ്രശ്നം ആയതു കൊണ്ടാണോ കമന്റ് ബോക്സ്‌ അടക്കുന്നത് എന്നൊരു ന്യായമായ സംശയം ഉയര്‍ന്നേക്കാം. കമന്റുകള്‍ക്ക് വേണ്ടി തന്നെ ആണ് ഞാന്‍ പോസ്റ്റ്‌ ഇടുന്നത്. കൂടുതല്‍ കമന്റു കിട്ടുമ്പോള്‍ കൂടുതല്‍ സന്തോഷം കിട്ടും. ഇപ്പൊ കാര്യം മനസ്സിലായി എന്ന് കരുതട്ടെ.


അപ്പോള്‍ ചോദിച്ചേക്കാം , മറ്റുള്ളവരുടെ പോസ്റ്റില്‍ ഇനി കമന്ടുമോ എന്ന്. തല്‍ക്കാലം അത് നിര്‍ത്താന്‍ ഉദ്ദേശ്യം ഇല്ല. ബൂലോകത്തെ ബ്ലോഗര്‍മാരെ ഒരു വഴി ആക്കുന്നത് വരെ അത് തുടരും. നല്ല കഥകള്‍ വായിച്ചാല്‍ എനിക്ക് ചൊറിച്ചില്‍ വരും, പിന്നെ അതില്‍ ഉള്ള ഒന്‍പതു നന്മ കാണാതെ പത്താമത്തെ തിന്മ കാണും. അതൊരു തെറ്റാണോ ?


ദിവസം രണ്ടു പോസ്ടിടുന്നതിനെ കുറിച്ച് വിമര്‍ശിച്ചവരോട് രണ്ടു വാക്ക്. സൗകര്യം ഉണ്ടെങ്കില്‍ വായിച്ചാ മതി. എന്റെ ബ്ലോഗ്‌ എന്റെ സമയം, ഇഷ്ട്ടം പോലെ ഞാന്‍ പോസ്റ്റ്‌ ഇടും.ആരും നിര്‍ബന്ധിചില്ലല്ലോ വായിക്കാന്‍. എന്റെ പ്രിയപ്പെട്ട സ്ത്രീ ബ്ലോഗേര്‍സ്, ഞാന്‍ സ്ഥിരം കമന്റിടുന്നവര്‍ മതി എന്റെ ബ്ലോഗിനെ നിലനിര്‍ത്താന്‍ . പിന്നെ അക്ഷരതെറ്റുകള്‍. അത് ഗൂഗിള്‍ അമ്മാവനോട് നേരിട്ട് ചോദിച്ചാ മതി.

ഞാന്‍ എഴുതുന്നതിനു നിലവാരം ഇല്ല എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ആരാണീ നിലവാരം നിശ്ചയിക്കുന്ന ആള്‍ക്കാര്‍ ? നിലവാരം ഇല്ല എന്ന് പറഞ്ഞ ഒരാളുടെ പോസ്റ്റ്‌ വായിച്ചു ഞാന്‍ കരഞ്ഞു പോയി. അത് എനിക്ക് അതുപോലെ എഴുതാന്‍ കഴിഞ്ഞില്ല എന്നോര്‍തിട്ടല്ല. ഇങ്ങനെയും ആളുകള്‍ എഴുതുമോ എന്ന് ഓര്‍ത്തിട്ടാണ് !

ബ്ലോഗര്‍മാര്‍ പൊതുവേ അഭിമാനികള്‍ ആണെന്ന് തോന്നിയിട്ടുണ്ട്. കമന്റിടുന്നവര്‍ക്ക് മാത്രം തിരിച്ചു കമന്റിടുന്നവരെ പറ്റി ഞാന്‍ ഉടനെ ഒരു പോസ്റ്റ്‌ ഇടുന്നുണ്ട്. എനിക്ക് ഈ തരം ബാര്‍ട്ടര്‍ സിസ്റ്റ്ടത്തില്‍ താല്പര്യം ഇല്ല. അതുകൊണ്ട് തന്നെ എനിക്ക് ഇഷ്ട്ടപ്പെടാത്ത ബ്ലോഗുകളില്‍ അവരെ നിശിതമായി വിമര്‍ശിച്ചു കമന്റിടാന്‍ അവസരം കിട്ടാറുമുണ്ട്.

എന്റെ പോസ്റ്റ്‌ വായിച്ചു കമന്ടിട്ടെ തീരു എന്നുള്ളവര്‍ക്ക് parippuvadablog@yahoo.com എന്ന ഈമെയില്‍ വിലാസത്തില്‍ കമന്റുകള്‍ അയക്കാം. നല്ല കമന്റുകള്‍ക്ക് എന്റെ കഥാ സമാഹാരത്തിന്റെ ഒരു പ്രതി അയച്ചു തരുന്നതായിരിക്കും.

ഇതുപോലൊരു പോസ്റ്റ്‌ മുഴുവന്‍ വായിച്ചു തീര്‍ത്തതിനു നന്ദി !