Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

Feb 12, 2020

ധന മന്ത്രിക്കു കൊച്ചുതോമായുടെ തുറന്ന കത്ത്!

 ബഹുമാനപ്പെട്ട സർ ,

ഡൽഹിയിലെ ആപ്പൻമാരുടെ  സദ്ഭരണത്തെ താങ്കൾ പുകഴ്ത്തിയത് കണ്ടു. നല്ലതു. നന്മയെ അംഗീകരിച്ചേ മതിയാവൂ. താങ്കൾ  സദ്ഭരണം എന്നത് കൊണ്ട് ഉദ്ദേശിച്ചത് അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തി എന്നത് കൊണ്ടായിരിക്കണമല്ലോ.അങ്ങനെ എങ്കിൽ താങ്കൾക്ക് എന്തുകൊണ്ട് ദൽഹി മോഡൽ ഇവിടെ പരീക്ഷിച്ചു കൂടാ ? വെള്ളവും കറണ്ടും സൗജന്യം ആക്കുക.സ്ത്രീകൾക്കും സീനിയർ സിറ്റിസനും ബസ് യാത്ര സൗജന്യം ആക്കുക , ഹെൽത്ത് കെയർ എല്ലാം ഫ്രീ ആക്കുക മുതലായവ താങ്കൾക്കും ചെയ്യാവുന്നതേ ഉള്ളു! ഞങ്ങൾ കേരളീയർക്കും സൗജന്യം കിട്ടിയാൽ  പുളിക്കത്തില്ല കേട്ടോ .

പ്രതിശീർഷ വരുമാനത്തിലും വിഭവങ്ങളുടെ കാര്യത്തിലും എന്തിനു ഗൾഫു പണം വരുന്ന കാര്യത്തിലും കേരളം ആണ് മുന്നിൽ. ഒന്ന് ശ്രമിച്ചു നോക്കു.മാതൃകകൾ  പകർത്തിക്കാണിക്കാനുള്ളതാണെന്നു കണക്കു പഠിപ്പിച്ച മത്തായിസാർ പറഞ്ഞിട്ടുണ്ട് .


സാറിൻറെ  പാർട്ടിക്കാർ  കള്ളൻ എന്ന് വിളിച്ചു അധിക്ഷേപിച്ചിട്ടും മാണിസാറിന് വേണ്ടി അഞ്ചുകോടി രൂപാ പൊതു ഖജനാവിൽ നിന്ന് ചിലവഴിക്കാൻ സാർ കാണിച്ച വലിയ മനസ്സിനെ സാറിന്റെ പാർട്ടിയിലെ പരിസ്ഥിതി വക്കീൽ പോലും സ്മരിക്കുന്നുണ്ട്.ജയിച്ചുപോയി കഴിഞ്ഞാൽ ജനപ്രതിനിധിക്ക് എന്ത് തോന്യാസവും ചെയ്യാം എന്നതിന്റെ മറ്റൊരു ഉത്തമഉദാഹരണം ആയിട്ടേ കേരളത്തിലെ പൊതുജനം ഇതിനെ കാണുന്നുള്ളൂ.ആ അഞ്ചുകോടികൊണ്ടു പാലായിൽ തന്നെ അഞ്ചുലക്ഷം വരുന്ന നൂറു വീട് പണിതു പാവപ്പെട്ടവർക്ക് നൽകിയാൽ അതാവും മാണിസാറിനുള്ള ഏറ്റവും വലിയ സ്മരണയും ജോസ്‌മോനിട്ടു കൊടുക്കാവുന്ന ഏറ്റവും വലിയ പണിയും.കെ.എം മാണി ആവാസ് യോജന എന്നൊരു പേരും കൂടി ആയാൽ മാണി സാറിൻറെ ആരാധകർക്കും സന്തോഷമാകും.കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിച്ചു  എന്ന് പറഞ്ഞു അവർക്കു സമാധാനിക്കാം.അല്ലെങ്കിൽ തന്നെ പൊതു ഖജനാവിൽ നിന്നും എന്തിനാണ്  അഞ്ചു കോടി ?  ജോസ് മോൻ മനസ്സ് വെച്ചാൽ പാലായിൽ നിന്നും  തന്നെ  ഒരു ദിവസം കൊണ്ട് കേരളാ കോൺഗ്രസ്സിന്  പിരിച്ചെടുക്കാവുന്ന  ചെറിയ  തുകയല്ലേ  ഉള്ളു ?


തന്നെയുമല്ല   ഇപ്പോൾ  താങ്കൾ  ഇത്  അനുവദിച്ചു  കൊടുത്താൽ  പിന്നെ  ഇതൊരു  സാധാരണ സംഭവം ആകും .ജനസേവനം നടത്തി ക്ഷീണിച്ചു ഇരിക്കുന്ന ഏകദേശം  50  വന്ദ്യ വയോധികരായ  രാഷ്ട്രീയക്കാർ    ഇപ്പോൾ തന്നെ ഉണ്ട്.ഭാവിയിൽ   അവർക്കും  പഠനകേന്ദ്രങ്ങളും സ്മാരകങ്ങളും  നിർമ്മിക്കാനായി 5 കോടി വീതം കൊടുക്കാൻ ഇരുന്നാൽ  250  കോടിക്ക് മേൽ പൊതുജനത്തിന് ബാധ്യത  ഉണ്ടാകും . 

സാമാന്യം നല്ല ഒരു ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ 10000 രൂപ മതിയാവും. കേരളത്തിലെ മുഴുവൻ എംഎൽഎ മാർക്കും മന്ത്രിമാർക്കും കൂടി സർക്കാർ ചിലവിൽ പോളിസി എടുത്തുകൊടുത്താലും ഒരു വർഷം  14 ലക്ഷമേ വരൂ. ഒരു എംൽഎക്കു തന്നെ കോടികൾ മെഡിക്കൽ ബില്ലിനായി കൊടുത്തു എന്ന് കേട്ടു. ഈ മാതൃക ഒന്ന് പരീക്ഷിച്ചുകൂടെ? സർക്കാർ ഉദ്യോഗസ്ഥന്മാർക്കു കൂടി ഇത് എടുത്തു കൊടുത്താൽ മെഡിക്കൽ റീ ഇമ്പേഴ്‌സ്‌മെന്റ് ഇനത്തിൽ  എത്ര കോടി രൂപ നമുക്ക് ലാഭിക്കാം?വയറുവേദനയ്ക്ക് അമേരിക്കയിൽ പോയി എന്ന പേരുദോഷവും മാറ്റാം !


അതുപോലെ തന്നെ എംഎൽഎമാർക്കും മന്ത്രിക്കും മറ്റു ഉദ്യോഗസ്ഥർക്കും കൊടുക്കുന്ന ടെലിഫോൺ അലവൻസ് നിർത്തി ഒരു അൺലിമിറ്റഡ് ജിയോ കൊടുത്താൽ ലാഭം എന്നായിരിക്കും?അംബാനി/ അദാനി എന്ന് ചില കുട്ടിസഖാക്കൾ നിലവിളിക്കുമാരിക്കും. കാര്യമാക്കേണ്ട.അദാനിയെ വിളിച്ചു വിഴിഞ്ഞം ഏൽപ്പിച്ചു കൊടുത്തില്ലേ നമ്മൾ.അതിലും വലുതാണോ ഇരുനൂറുരൂപായുടെ ജിയോ ?


35 ലക്ഷത്തിന്റെ  കിയ കാർണിവൽ ഇറങ്ങിയതുകൊണ്ടാണ് വീണ്ടും കാർ വാങ്ങുന്നത് എന്ന് സോഷ്യൽ മീഡിയായിൽ ഒരു ആരോപണം കേൾക്കുന്നുണ്ട്.(ഇനി മേടിച്ചേ പറ്റൂ എന്നുണ്ടെങ്കിൽ ഇന്നോവാ ക്രിസ്റ്റ ആണ് കൂടുതൽ നല്ലതു. കൊറിയൻ വിശ്വസിക്കാൻ കൊള്ളില്ല)ഈ കാർമേടിക്കലും തോറ്റ എംപിക്കുള്ള   ധനസഹായങ്ങളും സ്മാരകങ്ങളും ദുർചെലവുകളും, ഒരു ഉപയോഗവും ഇല്ലാത്ത  കമ്മീഷനുകളും  കൈവിരലിൽ കൊള്ളുന്നത്ര   ഉപദേശകരെയും ഒക്കെ ഒഴിവാക്കി കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ഇത്രയെങ്കിലും ഒന്ന് ചെയ്യാൻ ശ്രമിച്ചുകൂടേ? എങ്കിൽ കമ്യുണിസം എന്ന വാക്കിനെ ജനം വല്ലപ്പോഴും എങ്കിലും ഓർമ്മിക്കും


വിശ്വസ്തതയോടെ

കൊച്ചു തോമാ
( കെ ടി തോമസ് )

(ഇതൊക്കെ പറയാൻ  താൻ  ആരുവാ  എന്ന് സാർ  ചോദിച്ചേക്കാം. നൂറു  രൂപാ എവിടെങ്കിലും  ലാഭം ഉണ്ടാക്കി വീട്ടിലെ  ബഡ്ജറ്റ്  ശരിയാക്കാൻ പെടാപ്പാടുപെടുന്ന  ഒരു  സാധാരണ  മലയാളി ...അത്രേയുള്ളു )

Feb 13, 2019

വൈറൽ ആയ വസന്താ ഗിരിരാജൻ

തന്റെ  കാബിന്റെ  വാതിൽ തുറന്നു പാരവശ്യത്തോടെ  കടന്നു  വന്ന സ്ത്രീയെക്കണ്ടു  പ്രശസ്ത മന:ശാസ്ത്രജ്ഞൻ  ഡോ.ഫെർണാണ്ടസ്  ഒന്ന് ഞെട്ടി.ഫേസ് ബുക്കിൽ കഴിഞ്ഞ ഒന്ന്  രണ്ടാഴ്ചക്കാലമായി  തരംഗം തീർത്ത  വസന്താ  ഗിരിരാജൻ!!

താങ്കൾ ..ഫേസ് ബുക്കിലൊക്കെയുള്ള ..

അതെ ഡോക്റ്റർ.ഞാൻ തന്നെ..വസന്ത  ഗിരിരാജൻ.ഒരുപാട്  നീറുന്ന  പ്രശ്നങ്ങൾക്കു  നടുവിലാണ് സാർ ഞാനിപ്പോ.പെട്ടെന്ന്  ദേഷ്യം  വരുന്നു.പ്രഷറോക്കെ  ഇപ്പോ  കൂടുതലാ.എഴുതാൻ പാടില്ലാത്തവ എഴുതുന്നു.സമൂഹത്തിൽ ഞാനൊരു   ചിരികഥാപാത്രമായല്ലോ   എന്നൊരു  തോന്നൽ.ഡിപ്രഷനിലേക്കു പോകുന്നോ എന്നൊരു ആധി .

എന്താണ്  താങ്കളുടെ  പ്രശ്നം..ഒരുപാട് ഫോളോവേഴ്സ് .താങ്കളുടെ പോസ്റ്റുകൾക്ക്  ലൈക്കുകളുടെ പെരുമഴ.എല്ലാം  വൈറൽ .ഒരു പോസ്റ്റിട്ടാൽ അത്  പ്രമുഖ  മാധ്യമങ്ങൾ  വരെ  ഷെയർ  ചെയ്യുന്നു .സാംസ്കാരിക കേരളം  മൊത്തം  ഇപ്പോൾ  ചർച്ച ചെയ്യുന്നത് താങ്കളെ കുറിച്ചാണല്ലോ.ഇതിൽ കൂടുതൽ ഒക്കെ  ഒരു സ്ത്രീക്ക്  എന്ത്  വേണം.

ഹും.സാംസ്കാരിക കേരളം..സംസ്കാരമില്ലാത്ത  കേരളം  എന്ന്  വേണം  പറയാൻ. മാനം മര്യാദയായി ജീവിക്കാൻ ഇവിടെ ഒരു വീട്ടമ്മക്ക്  സാധിക്കുമോ.ഞാൻ  എന്ത് എഴുതുന്നു  എന്ന് നോക്കി  എന്നെ  ആക്രമിക്കാൻ ഇരിക്കുകയാണ്  കുറെ  ആളുകൾ .

മാനം മര്യാദയായി  ജീവിക്കുന്നവർക്ക്  അതിനുള്ള  സ്പേസ്  ഇവിടെ ഉണ്ട്  എന്നാണു  അറിവ്. താങ്കളുടെ  ആദ്യത്തെ പോസ്റ്റ്  വൈറൽ ആയപ്പോ ഞാൻ വായിച്ചിരുന്നു.താങ്കൾ പറഞ്ഞ  കാര്യങ്ങളോട്  വിയോജിപ്പ്  പലതിലും ഉണ്ട്.ഉദാഹരണത്തിന് കിടപ്പറ കാര്യങ്ങൾ  ഒക്കെ  ഇങ്ങനെ പരസ്യമായി  എഴുതാമോ.അതൊക്കെ  നിങ്ങളുടെ  സ്വകാര്യങ്ങൾ  അല്ലെ ?

ഓഹോ  ഡോക്ട്ടരും  ആ കൂട്ടത്തിൽ പെടുമോ..ഒരു ആശ്വാസത്തിന് മന:ശാസ്ത്രജ്ഞനെ കാണാൻ  വന്ന  എന്നെ  പറഞ്ഞാൽ മതിയല്ലോ.

താങ്കൾ പറയു.

ഡോക്റ്റർ,എല്ലാംഞാൻപറയാം.അങ്ങനെയെങ്കിലും ഒരു  ആശ്വാസം കിട്ടുമല്ലോ.ഞാൻ ഫേസ് ബുക്കിൽ   വന്നപ്പോൾ  എന്നെ  ആരും  തിരിഞ്ഞു നോക്കിയില്ല. അപ്പോൾ ഞാൻ  കുഞ്ഞുടുപ്പൊക്കെ ഇട്ടോണ്ട് ചില ഫോട്ടോകൾ ഇട്ടു.അതൊക്കെ  കണ്ടു  കുറച്ചു  ഞരമ്പൻമാർ  വന്നു "വാവ് ..ഓസം"  എന്നൊക്കെ കമൻറ്റിട്ടേച്  പോയതല്ലാതെ ഒന്നും നടന്നില്ല.എങ്ങനെ എങ്കിലും ഒന്ന് പ്രസിദ്ധ ആകണം  എന്നായിരുന്നു  എന്റെ  ആഗ്രഹം .അങ്ങനെയാണ്  ആദ്യം വൈറലായ പോസ്റ്റിടുന്നത് .എന്നെ രാത്രി ഓൺലൈൻ കണ്ടാൽ ആണുങ്ങൾക്ക്  ഇളക്കമാണ്,എന്നെ  കണ്ടാൽ  ഇപ്പം "കിട്ടും" എന്നോർത്ത് ഓരോരുത്തന്മാർ  വിളിക്കും എന്നൊക്കെപ്പറഞ്ഞു  ഒരു കാച്ചു കാച്ചി.അതൊരു ഓൺലൈൻ  മഞ്ഞപത്രം   അന്നത്തെ  കോളം  തികയ്ക്കാൻ ഷെയർ ചെയ്തു.അങ്ങനെ വന്നവർ  വന്നവർ കമന്റിട്ടിട്ടു തെറിയും  വിളിച്ചപ്പോൾ അതങ്ങു  കേറി  വൈറലായി.പക്ഷെ  ഇത്ര വൈറൽ  ആവേണ്ടിയില്ലായിരുന്നു  എന്ന്  ഇപ്പോൾ തോന്നുന്നു. 

കുട്ടിയുടുപ്പൊക്കെ ഇട്ടു  പ്രകോപനം  ആയി ഫോട്ടോ  പബ്ലിക്കായി  ഇട്ടാൽ കുറെ  ആളുകൾ ഒക്കെ ഓടിക്കൂടിയേക്കാം..ഉദാഹരണത്തിന് നമ്മളാരും  കോവളത്തു  ഇടുന്ന  ഡ്രസ്സ് ഇട്ടു  പൊതുജനമധ്യത്തിൽ  ഇറങ്ങില്ലല്ലോ. സ്വകാര്യത  സൂക്ഷിക്കാൻ നമ്മൾ  ബാധ്യസ്ഥല്ലെ ?.

ഡോക്റ്ററും  ഒരു മെയിൽ  ഷോവനിസ്റ്  ആകാതെ.

ഒരിക്കലുമല്ല..ഞാൻ ഒരു പൊതുതത്വം പറഞ്ഞു  എന്നേയുള്ളൂ. ഇവിടെ ഒരുപാട് ആളുകൾ  ഫേസ്ബുക്കിൽചിത്രങ്ങൾ ഇടുന്നു.രാഷ്ട്രീയവും,സാമൂഹികവും,സിനിമയും അനുഭങ്ങളുമൊക്കെ പങ്കുവെക്കുന്നു.സഹായങ്ങൾ  അർഹിക്കുന്നവരെ പ്രമോട്ടുചെയ്യുന്നു.അതിൽ  സുന്ദരികളായ  സ്ത്രീകളും ഉണ്ടെന്നോർക്കണം. അവർക്കൊന്നും  ഇത്തരം   പ്രതികരണങ്ങൾ കിട്ടുന്നില്ല  എന്ന് പറയാൻ ഞാൻ  ആളല്ല.പക്ഷെ താങ്കൾ നല്ല  വിദ്യാഭ്യാസം ഉള്ള  ആളല്ലേ.ഫേസ് ബുക്കിൽ  ഒക്കെ  സുഹൃത്തുക്കളെ  തിരഞ്ഞെടുക്കുബോൾ  കുറച്ചൊക്കെ സൂക്ഷിക്കുന്നത് നല്ലതല്ലേ.ഈ  സുഹൃത്തുക്കൾ  അല്ലാത്തവർക്ക്  മെസ്സേജ് അയക്കാനോ  ചാറ്റ് ചെയ്യാനോ  വിളിക്കാനോ  പറ്റാത്തവണ്ണം സെറ്റിങ്‌സ് ചെയ്തിരുന്നെകിൽ  ഇങ്ങനെ  വിഷമിക്കേണ്ടി വരുമായിരുന്നോ ?

യു ടൂ  ഡോക്റ്റർ?.ഇത്  തന്നെയാണ്  പലരും  എന്റെ  പോസ്റ്റിലും  ചോദിച്ചു കൊണ്ടിരുന്നത് .പക്ഷെ ഒന്നോർക്കണം..ഒരു സ്ത്രീ കുറച്ചു ഫോട്ടോ ഇട്ടാൽ  അവളെ"കിട്ടും" എന്ന് ഉറപ്പിക്കാൻ  സാധിക്കുമോ ?

ഒരിക്കലുമില്ല.സ്ത്രീയെ ബഹുമാനിക്കുന്നവരാണ്  ഞാനുൾപ്പെടെയുള്ള പുരുഷന്മാരേറെയും..കമ്പിൽതുണി  ചുറ്റിയാലും,സോറി,താങ്കളെ ഉദ്ദേശിച്ചല്ല,ഓടിക്കേറി രുന്നവരാണ്  പുരുഷന്മാരെന്നു ഒരു  പൊതു വിശ്വാസം ഉണ്ട്.അതുപോലെ  തന്നെ കടുത്ത  ലൈംഗിക ദാരിദ്യം അനുഭവിക്കുന്നവർ  ആണെന്നും. അതൊന്നും ശരിയല്ല...ഇനി അങ്ങനെ ഉള്ളവർക്ക് തന്നെ  എത്രയോ അവസരങ്ങൾ  എവിടെയെല്ലാം  തുറന്നു  കിടക്കുന്നു.നല്ല ഒരു പെണ്ണിനെ കണ്ടാൽ നോക്കാത്തവർ ഉണ്ടോ..അത്ര മാത്രം ചെയ്യുന്നവരാണ്  ഭൂരിഭാഗവും.പുരുഷന്മാർ  എല്ലാം  പച്ച  ലൈറ്റ് കണ്ടാൽ  "സുഖാണോ"  എന്ന്  ചോദിക്കുന്നവർ  ആണ്  എന്നെനിക്കു  തോന്നുന്നില്ല.താങ്കൾക്കു ആയിരം കോളും  മെസ്സേജും കിട്ടീന്നൊക്കെ  തള്ളിയതാണെന്നു  പലർക്കും  തോന്നിയെങ്കിൽ  അവരെ കുറ്റം പറയാൻ  പാടില്ല!


ആയിരം ഒന്നും ഇല്ലെങ്കിലും കുറെ  കോളുകളും  മെസ്സേജുകളും  വന്നിരുന്നു  ഡോക്റ്റർ.പിന്നെ ഒന്ന് പ്രസിദ്ധയാകണം  എന്നത്  എന്റെ  കുട്ടിക്കാലം മുതലേ ഉള്ള മോഹവുമായിരുന്നു.ഞാൻ പുതിയതായി  തുടങ്ങിയിയ അച്ചാർ കമ്പനിക്ക്  അതൊരു  പ്രൊമോഷൻ ആകുമല്ലോ  എന്ന  ഉദ്ദേശവും കൂടി ഉണ്ടായിരുന്നു .


അതൊരു തെറ്റല്ല..സീ..കേരളത്തിലെ പുരുഷന്മാരിൽ 90  ശതമാനവും  മര്യാദക്കാരും, സ്ത്രീകളെ ബഹുമാനിക്കുന്നവരും ആണ്  എന്നാണ് എന്റെ  വിശ്വാസം.മിച്ചമുള്ള പത്തു ശതമാനത്തിൽ ചിലർ  ഞരമ്പായിരിക്കാം.ചില ഗോവിന്ദച്ചാമിമാർ  ഉണ്ടായേക്കാം.എല്ലാ  സമൂഹത്തിലും  അങ്ങനെ ഉള്ളവർ ഉണ്ടാവാം.. താങ്കളുടെ  ഫോട്ടോകൾ  പ്രകോപനപരമായപ്പോൾ ഈ  പറഞ്ഞ  ചിലർ "കിട്ടും" എന്ന്  വിചാരിച്ചെങ്കിൽ   അവരെ  കുറ്റം പറയാൻ പാടില്ല . കാരണം  ഇതുപോലെ ഒരാൾ പണ്ട്  ചില ഫോട്ടോകൾ പോസ്റ്റ് ചെയ്തു  വൈറൽ ആയ ശേഷം  ........അതൊക്കെ പോട്ടെ..താങ്കളുടെ  വിഷയത്തിലേക്കു വരാം..താങ്കളുടെ  പ്രയാസങ്ങളിൽ  മിസ്റ്റർ ഗിരിരാജന്റെ  നിലപാട് എന്താണ് .


ഓ.....ഗിരിരാജൻ എന്നൊക്കെ പേര് മാത്രമേ ഉള്ളു.എന്തിനു കൊള്ളാം.അങ്ങേർക്കിട്ടു  ചെകിട്ടത്തിനിട്ടു പൊട്ടീര്  കിട്ടാഞ്ഞിട്ടാണ്  എന്നാരോ എഴുതിയതിനു ശേഷം  വായിൽ നാക്കില്ല.ഇപ്പോൾ കുറെ ആളുകൾ  എന്റെ  നിറത്തിന്റെ പിന്നാലെയാണ്.ഞാൻ കറുപ്പാണ് പോലും.

ഇതുപോലുള്ള  കേസുകളിൽ  ഭർത്താവിന് കൈക്കെല്ലില്ലെങ്കിൽ  എന്നൊക്കെ  പൊതുജനം പറയാറുണ്ട്..സ്വാഭാവികം..ബൈ ദി വേ കറുപ്പിന്  എന്താണ്  കുഴപ്പം? ഏഴഴകല്ലേ?സൂപ്പർ സ്റ്റാർ രജനി കറുപ്പാണ്  എന്നൊക്കെ പറഞ്ഞു ഒരു പാട്ടു പോലും ഉണ്ട് .

അതെ അതെ  കറുപ്പിന്  ഏഴഴകാണ് ..ബാക്കി  തൊണ്ണൂറ്റി മൂന്നും..എന്റെ സമനില  തെറ്റുന്നു  ഡോക്റ്റർ.ഈയിടെ  ഞാൻ കറുപ്പാണ്  എന്ന് പറഞ്ഞ  ഒരാളുടെ  പിതാജിയെ പറഞ്ഞതിന് അവന്മാർ  എല്ലാം കൂടി എന്റെ  കറുപ്പ് ഫോട്ടോ  കമന്റായി  ഇട്ടു  കാണാത്തവരെ കൂടി കാണിച്ചു .

താങ്കൾക്കു  ഇത്ര  അപകർഷതാ ബോധം  തോന്നേണ്ട കാര്യം എന്താണ്.ഇവിടുത്തെ എത്രയോ പ്രസിദ്ധ  സിനിമാ നടിമാർ  കറുപ്പാണ്.പ്രിയങ്കാ ചോപ്ര  കറുപ്പല്ലേ? ബിപാഷാബസു  കറുപ്പല്ലേ ? എന്തിനു  വാണി  വിശ്വനാഥ് കറുപ്പല്ലേ ?വരെ  ഇഷ്ട്ടപ്പെടുന്ന, ഫോളോ ചെയ്യുന്ന  എത്ര പുരുഷന്മാർ ഉണ്ട് . ആദ്യം  മാനസികമായി നിങ്ങൾ അൽപ്പം സ്ട്രോങ്ങ്  ആകൂ.നിങ്ങള്ക്ക്  എന്തൊക്കെയോ  ചില  കോമ്പ്ലെക്സുകൾ ഉണ്ടെന്നു  തോന്നുന്നു 

താങ്കൾ ഒരു സ്ത്രീ വിരുദ്ധൻ  ആണെന്ന് ഞാൻ  അറിഞ്ഞില്ല.എനിക്ക് പിന്തുണയുമായി ആയിരക്കണക്കിന് സ്ത്രീകൾ ഉണ്ട്.ഞാൻ എന്ത്  ധരിക്കണം  എന്നത്  എന്റെ  മാത്രം സ്വാതന്ത്ര്യമാണ് .

വളരെ  ശരിയാണ്. താങ്കൾക്കു  എന്തും  ധരിക്കാം. പക്ഷെ  ധരിച്ചിട്ടു അത് ഫോട്ടോ  എടുത്തു പബ്ലിക്കായി  ഇട്ടിട്ടു ആളുകൾ മോശം കമന്റു  ഇട്ടു  എന്ന്  നിലവിളിക്കുന്നത് തെറ്റാണ്  എന്നെ  ഞാൻ പറഞ്ഞുള്ളു..ഒന്നുകിൽ നിലവിളിക്കാതെ ഇരിക്കുക.അല്ലെങ്കിൽ പബ്ലിക്കായി ഇടാതെ  താങ്കളുടെ  സുഹൃത്തുക്കൾക്കായി  മാത്രം  അത്  ഷെയർ  ചെയ്യുക..അതല്ലേ നല്ലതു.പിന്നെ ഞാൻ ഒരു  സ്ത്രീ വിരുദ്ധൻ ഒന്നുമല്ല..എന്റെ  അമ്മയോ  സഹോദരിയോ  ഇതുപോലെ  ചെയ്താലും ഞാൻ  അവരെ  ഇങ്ങനെ  തന്നെ ചെയ്യാനേ  ഉപദേശിക്കു.

അപ്പോൾ ഡോക്ടർ  എന്റെ  പ്രസിദ്ധി ? എന്റെ  അച്ചാർ കമ്പനി ?

കക്ഷത്തിൽ വെച്ചിഹ ..ഉത്തരോ എടുക്കഹ...

എന്താ ഡോക്റ്റർ ..

അല്ല കക്ഷത്തിൽ വെക്കുകയും  ഉത്തരത്തിൽ  ഉള്ളത്   എടുക്കുകയും വേണം എന്ന് പറഞ്ഞാൽ  നടക്കില്ലല്ലോ  എന്നൊരു  ആത്മഗതം  നടത്തിപ്പോയതാണ് . താങ്കൾക്കു    മര്യാദക്ക്  മറ്റു  സ്ത്രീകളെ പോലെ  ജീവിച്ചു കൂടെ? ഇനി കൂടുതൽ പ്രശസ്തി  വേണമെങ്കിൽ തിരുവന്തപുരത്തു  ഒരു  കുട്ടി  പാവങ്ങൾക്ക് ഭക്ഷണം വിതരണം  ചെയ്യുന്നുണ്ട്..അതുപോലെ  എന്തെങ്കിലും  ചെയ്യൂ...അല്ലെങ്കിൽ  എനിക്ക് പരിചയം ഉള്ള പോത്തൻകോട് ഉള്ള ഒരാൾ  സുഹൃത്തുക്കൾക്കൊപ്പം   ബ്ളഡ് ഡൊണേഷൻ നടത്തുന്നുണ്ട്..അതുപോലെ  സാമൂഹ്യ സേവനം  നടത്താൻ ശ്രമിക്കു .ഇനി  ആ  തരത്തിൽ  അല്ല  പ്രസിദ്ധി വേണ്ടത് എങ്കിൽ  ശബരി മലയിൽ വരെ ഒന്ന്  പോയാലും മതി.ആഗോള  പ്രശസ്തി  ലഭിക്കും..ചുളുവിൽ  സീ-കാറ്റഗറി  സെക്യു്രിറ്റിയും  ലഭിക്കും.

പക്ഷെ  എന്റെ  സ്വാതന്ത്ര്യം.എന്റെ അവകാശങ്ങൾ..

എ ബഞ്ച് ഓഫ് കോക്കനട്ട്സ്.താങ്കൾ ഒന്ന്  ചിന്തിക്കു..താങ്കൾക്കു  അവകാശങ്ങൾ ഉണ്ട്  എന്ന്  സമ്മതിച്ചു ..സഞ്ചാര  സ്വാതന്ത്ര്യം ഉണ്ട് .ഇഷ്ട്ടമുള്ള ഭക്ഷണം  കഴിക്കാൻ ഉള്ള  സ്വാതന്ത്ര്യം ഉണ്ട് ..എല്ലാം ഉണ്ട് ..എന്ന് കരുതി  താങ്കൾ  ഈ പറയുന്ന  കുട്ടിയുടുപ്പും  ധരിച്ചു  രാത്രി  പന്ത്രണ്ടു  മണിക്ക് കിഴക്കേക്കോട്ട  ബസ്റ്റോപ്പിൽ ചെന്ന്  ഒരു മണിക്കൂർ  ഒന്ന്  നിന്ന്  നോക്കു  താങ്കൾക്ക്  ഫേസ് ബുക്കിൽ  ആളുകൾ  "കിട്ടും"  എന്ന്  വിചാരിച്ചു  മെസ്സജ്  ചെയ്തതുപോലെ  നേരിട്ട് ആളുകൾ വരും.  അപ്പോൾ  ഞാൻ പറഞ്ഞു  വന്നത് , നമ്മൾ  ഒരു ലക്ഷ്മണ രേഖ, മറ്റേ  പാറ്റയെ ഓടിക്കുന്ന  രേഖ അല്ല ,ശരിക്കും ഉള്ള  ലക്ഷ്മണ രേഖ,  വരച്ചാൽ  തീരാവുന്ന പ്രശ്നങ്ങളെ ഇപ്പോൾ  താങ്കൾക്കു  ഉള്ളു ..

അപ്പോൾ  എനിക്ക്  മരുന്നൊന്നും ഇല്ലേ..

മരുന്ന്...ശരിയായ  സമയത്തു  മരുന്ന്  കിട്ടാത്തതിന്റെ കുറവാ പെണ്ണുമ്പിള്ളേ നിങ്ങള്ക്ക് .സമയം മിനക്കെടുത്താതെ  അമ്മച്ചി  ചെല്ല്.  ഡോ .ഫെർണാണ്ടസിന്റെ  സ്വരം  ഉയർന്നപ്പോ മിസ്സിസ് വസന്ത ചാടി  വെളിയിൽ  ഇറങ്ങി.അടുത്ത  പോസ്റ്റിൽ ഡോക്റ്റർക്കു  തീർച്ചയായും  ഒരു  പണി  കൊടുക്കണം  എന്ന് അവർ  തീരുമാനിച്ചു .


ഈ  സമയം ഡോ .ഫെർണാണ്ടസ്  തന്റെ  ഫേക്  പ്രൊഫൈലിൽ കയറി  വസന്ത ഗിരിരാജന്റെ  പേജ്  എടുത്തു..പുതിയ ഫോട്ടോ  വല്ലതും ഉണ്ടോ  എന്ന്  നോക്കി.മറിഞ്ഞു  കിടക്കുന്ന ഒരു ഷക്കീല സ്റ്റൈൽ പടം കണ്ടു പുളകിതനായി.ഒരു ലവ്  സൈനിട്ടു .

അപ്പോൾ ഫോണിൽ  പുതിയ മെസ്സേജ്  വന്നു .തുറന്നു  നോക്കിയ ഡോ  ഫെർണാണ്ടസ്  ഞെട്ടി. ചെണ്ടക്കു കവർ  ഇട്ട മാതിരി മിസ്സിസ് ഫെർണാണ്ടസ്‌  ഒരു  കുട്ടിയുടുപ്പിട്ടു  നിൽക്കുന്ന ഫോട്ടോ.എങ്ങനെ ഉണ്ട്  ഡാർലിംഗ്  എന്നൊരു  ചോദ്യവും.ഈ  മറുതാക്കു  വേറെ പണിയൊന്നുമില്ല  എന്ന് മനസ്സിലോർത്തുകൊണ്ടു   ഡോക്റ്റർ  ഫെർണാണ്ടസ്  മറുപടി  അയച്ചു ..ഓസം ..വാവ് !


Nov 9, 2016

ചാച്ചപ്പന് ഇത് ചരിത്ര നിമിഷം

പ്രസിഡണ്ട്  പദവിയിലേക്കു മുതലാളി  നടന്നു  കയറുമ്പോൾ    സുവർണ്ണ  നിമിഷത്തിനു  സാക്ഷ്യം  വഹിക്കാൻ  ചാച്ചപ്പനും  ഉണ്ടാവും.റാന്നി മരോട്ടിച്ചുവട്   കുന്നന്താനം വീട്ടിൽ  ചാച്ചപ്പൻ   വൈറ്റ് ഹൗസിലേക്കു  താമസം  മാറ്റുമ്പോൾ   ഒരു  നാടുമുഴുവൻ  പ്രാർത്ഥനാ നിർഭരമായി  നിൽക്കുകയാണ്.


കഴിഞ്ഞ   നാൽപ്പതു    വർഷമായി   നിഴലുപോലെ   കൂടെ  നിൽക്കുന്നു എന്ന് പറയുമ്പോഴും  ചാച്ചപ്പൻ  വിനയാന്വിതനാണ്.രാജ്യത്തെ ഒന്നാമത്തെ   പൗരന്റെ  അടുക്കളക്കാരൻ    ആവുക  എന്ന   ഭാരിച്ച  ഉത്തരവാദിതത്വം നൽകുന്ന സമ്മർദ്ദത്തിലും  തന്റെ  കർത്തവ്യങ്ങൾ  കൃത്യമായി  ചെയ്തു  തീർക്കുക   എന്നതിൽ മാത്രമാണ്  അദ്ദേഹത്തിന്റെ  ശ്രദ്ധ .

മുതലാളിയുടെ    ഭക്ഷണ ശീലങ്ങളെ  കുറിച്ച്   പറയുമ്പോൾ  ചാച്ചപ്പന്   നൂറു നാവാണ്.പുട്ടും കടലയും  കണ്ടാൽ   സ്വയം മറക്കും  എന്ന്  പറയുമ്പോൾ  കേരളത്തിന്റെ    അഭിമാനം വാനോളം  ഉയരുകയാണ്.തന്റെ  കുക്കിങ്   ജീവിതത്തിലെ    മറക്കാനാവാത്ത  ഒരു  സംഭവം    ഏതു   എന്ന  ചോദ്യത്തിന് ഒരിക്കൽ  താൻ ചക്കപ്പുഴുക്ക്  ഉണ്ടാക്കിയപ്പോൾ   അടിയിൽ  പിടിച്ചതും,   അതറിയാതെ  മുതലാളി   വാരി   വലിച്ചു   തിന്നതും   പിന്നെ കക്കൂസിൽ  മൂന്നു   ദിവസം സ്ഥിരതാമസമാക്കിയതുമായ   രസകരമായ  സംഭവം  അദ്ദേഹം   വിവരിച്ചു.ഈ  വകയിൽ  തന്റെ  നിത്യശത്രുവായ   പാലാക്കാരൻ  തോമാച്ചന്റെ  ചീട്ടു  കിറിക്കളഞ്ഞതിൽ   ഒട്ടും  ഖേദം  പ്രകടിപ്പിക്കാൻ   തയ്യാറായില്ല   എന്നത്   അദ്ദേഹത്തിന്റെ   മനസ്സിന്റെ  വലിപ്പം  എത്ര  എന്ന്  വെളിവാക്കുന്നു .


മുതലാളിയുടെ  കൂടെ  നാൽപ്പതു  വര്ഷം  പൂർത്തീകരിക്കുന്ന   ഈ  വേളയിൽ  രാജ്യത്തിന്റെ  പരമോന്നത  അടുക്കളക്കാരൻ  ആകുക  എന്നത്   കേരളത്തിന്റെ   അഭിമാനം  വാനോളം  ഉയർത്തുമ്പോഴും   താൻ  കടന്നു   വന്ന വഴികൾ  മറക്കാൻ  ചാച്ചപ്പന്   ആകുന്നില്ല.ക്ളീനിങ്  ആൻഡ് വാഷിങ്  ഡിപ്പാർട്ടുമെന്റിൽ   ഒരു  സാധാരണ  തൊഴിലാളി   ആയി   തന്റെ  ഔദ്യോഗിക    ജീവിതം ആരംഭിക്കുകയും  പടിപടിയായി  ഉയർന്നു   മുതലാളിയുടെ അടുക്കളയുടെ  പൂർണ്ണ  ചുമതല  നിർവഹിക്കുന്നത്  വരെ  എത്തിയ  ചാച്ചപ്പന്   നന്ദി പറയാനുള്ളത്   തന്നെ  കല്യാണം   കഴിച്ചു  ഇവിടെ  എത്തിച്ച   ഭാര്യ  മറിയാമ്മക്കു  മാത്രം.  മറിയാമ്മയുടെ  അഭാവത്തിൽ  ശീലിച്ച  പാചക പരീക്ഷണങ്ങൾ  ഇല്ലായിരുന്നു  എങ്കിൽ  താൻ  ജീവിതത്തിൽ  ഒന്നുമായിത്തീരില്ലായിരുന്നു  എന്ന് പറയാൻ  ചാച്ചപ്പന്  ഒരു  മടിയുമില്ല. ഈ  വലിയ  നിലയിൽ  എത്തുന്ന  നേരത്തു  അത്  കാണാൻ  മറിയാമ്മയുടെ  മാതാപിതാക്കൾ  ജീവിച്ചിരിപ്പില്ല  എന്നത്  മാത്രമാണ്  ചാച്ചപ്പന്റെ  ദുഃഖം. ചാച്ചപ്പന്റെ   മാതാപിതാക്കൾ കേരളത്തിലെ  പുരാതനമായ  ഒരു  വൃദ്ധസദനത്തിൽ  സന്തോഷപൂർവം  വസിക്കുന്നു .

ഹ്യുസ്റ്റണിൽ  സ്ഥിരതാമസമാക്കിയ  ചാച്ചപ്പനും മറിയാമ്മക്കും   മൂന്നു മക്കൾ.മൂത്ത പുത്രൻ  ആർനോൾഡ്  ചാച്ചപ്പൻ  കേറ്ററിംഗ്  പഠിക്കാനായി  മൂന്നാറിൽ   എത്തി   അവിടെ സ്ഥിരതാമസമാക്കിയിരിക്കുന്നു.രണ്ടാമൻ   ലിയനാർഡോ  വിവാഹിതൻ .ഭാര്യ  സൂസമ്മ. മകൾ മാർട്ടിന  ചാച്ചപ്പൻ  വിവാഹിത. ഭർത്താവ്  മാത്തച്ചൻ  ചാച്ചപ്പനെ  ക്ളീനിങ്  ആൻഡ്  വാഷിങ്ങിൽ  സഹായിക്കുന്നു .


ഒഴിവു സമയങ്ങളിൽ  പല പല  റസ്റ്റോറന്റുകൾ   സന്ദർശിക്കയും  സ്വാദിഷ്ടമായ  ഭക്ഷണം   ആവോളം  കഴിക്കയുമാണ്   തന്റെ  ഹോബി  എന്ന്  പറഞ്ഞ  ചാച്ചപ്പൻ തന്റെ   മറ്റൊരാഗ്രഹം കൂടി  ഈ  ലേഖകനോട് പങ്കു  .വെച്ചു .  ഭാര്യ  മറിയാമ്മയുടെ  കൈകൊണ്ടു   ഉണ്ടാക്കിയ  ഒരു  വിഭവം   രുചിക്കണം എന്ന   ആഗ്രഹം.

( 10.11.16 ൽ  മഞ്ഞരമ  ദിനപത്രത്തിൽ   വന്നേക്കാവുന്ന  ഒരു   ലേഖനം )



Dec 1, 2013

താണ്ടമ്മയുടെ താണ്ഡവങ്ങൾ !


മുടി ഒക്കെ  നഷ്ട്ടപ്പെട്ട്,ഗൾഫ്  ഗേറ്റിനു  വരദാനമായ ഒരു  മധ്യവയസ്കൻ വാതിൽ തുറന്നു  അകത്തുവന്നപ്പോൾ ,അൽപ്പം പണിപ്പെട്ടായാലും   ഡോക്റ്റർ ഫെർണാണ്ടസിനു ആളെ  മനസ്സിലായി.താണ്ടമ്മ എന്ന  ഫെക്  ഐഡിയിൽ  എഴുതുന്ന ബ്ലോഗ്ഗർ  പരിപ്പ് വട !
 

 
എന്തൊക്കെയുണ്ട്  വിശേഷങ്ങൾ?പെണ്ണിന്റെ പേരിലുള്ള  ബ്ലോഗ്‌ എഴുത്തൊക്കെ എങ്ങനെ പോകുന്നു ?എന്താണ്  ഇപ്പൊ  പ്രശ്നം ?
 
 
ബ്ലോഗ്‌ എഴുത്തിന്റെ കാര്യം ഒന്നും പറയണ്ട  ഡോക്റ്റർ.അന്ത്യശ്വാസം വലിക്കയല്ലേ,മലയാള ബ്ലോഗുകൾ.ഷവർമ്മ  കഴിച്ചു ആള് തട്ടിപ്പോയ  ഹോട്ടൽ പോലാ  ഇപ്പൊ ബ്ലോഗിന്റെ  അവസ്ഥ.ബ്ലോഗിൽ  ഒന്നും ഇപ്പൊ  ആളു കയറുന്നില്ല.എല്ലാവർക്കും ഫെസ് ബുക്ക്‌ മതിയല്ലോ .
 
 
അതിനു ഞാൻ എന്ത്  ചെയ്യാനാ?നുമ്മ  ഇവിടിരിക്കുന്നത്‌  മാനസിക രോഗികളെ  ചികിത്സിക്കാനാ.ഫെസ് ബുക്ക്‌ ഞരമ്പ്‌ രോഗികളെ  അല്ല! 
 
 

എന്നെ  കൈവിടരുത് ഡോക്റ്റർ.അതിഭയങ്കരമായ മാനസിക പ്രശ്നങ്ങളിൽ പെട്ട്  ഉഴലുകയാണ് ഞാൻ
"പരിപ്പുവട"  എന്ന ബ്ലോഗ്‌  ക്ലച്ചു പിടിക്കാഞ്ഞിട്ടാണല്ലോ ഞാൻ "താണ്ടമ്മയുടെ  താണ്ഡവങ്ങൾ"എന്ന ബ്ലോഗ്‌ തുടങ്ങിയതും,ബൂലോകത്ത്  ഒരു  സംഭവമായതും.പിന്നീട്  ബ്ലോഗിന്  മണ്ഡരി  .ബാധിച്ചപ്പോ,ഞാൻ അതെ പേരില് ഒരു ഫെസ് ബുക്ക്‌ അക്കൌന്റ് തുറന്നതും.ഇപ്പൊ പതിനാറായിരം ഫോലോവേർസും,സുക്കർ  സായിപ്പ്  സമ്മതിക്കാത്തത് കൊണ്ട് 5000  ഫ്രണ്ട്സും  പിന്നെ ഒരു 3500 റിക്വസ്റ്റ്  പെണ്ടിങ്ങും ഉണ്ട്.

 
 
നിങ്ങള്ക്ക്  ഇത്രയും  ആരാധകർ ഉള്ള  സ്ഥിതിക്ക്  അതിൽ  സന്തോഷിക്കയല്ലേ  ചെയ്യേണ്ടത്?അതിനു  ഒരു  മന : ശാസ്ത്രന്ജന് എന്ത് ചെയ്യാനാവും ? 
 
 
 
 
അതല്ല  ഡോക്റ്റർ..എന്നും കാലത്തേയും ഉച്ചക്കും  വൈകുന്നരവും,ഞാൻ ശുഭ ദിനം എന്നോ,ശുഭരാത്രി എന്നോ രണ്ടു വാക്ക് മാത്രം എഴുതിയാലും, അതിനൊക്കെ  മുന്നൂറും നാനൂറും ലൈക്ക് ആയിരുന്നു.മൂന്നോ നാലോ  വരി എങ്ങനെ എങ്കിലും  എഴുതിയാൽ  ലൈക്കിന്റെ കണക്കു  അറുനൂറോ എഴുനൂറോ ആകും.വല്ല സിനിമയും കണ്ടിട്ട് "ഇവനൊക്കെ  വല്ല തൂമ്പയും  എടുത്തു  കിളച്ചു കൂടെ" എന്ന്  നിരൂപണം  - അതാണല്ലോ  നമ്മുടെ  ഹൈലൈറ്റ് - എഴുതിയാൽ ലൈക്ക് ആയിരം കടക്കും.ഏതെങ്കിലും  സിനിമാ താരങ്ങളുടെയോ,വേറെ വല്ല പ്രോഫൈലിലും  ഉള്ള പെണ്ണുങ്ങളുടെ ചുണ്ടോ  കണ്ണോ അടിച്ചു മാറ്റി  ഇട്ടാൽ പിന്നെ  അന്ന് ഇൻബോക്സിൽ  മേസേജുകളുടെ  അയ്യരുകളി  ആയിരിക്കും.എന്റെ  പോസ്റ്റുകളിൽ  ആരെങ്കിലും  എന്തേലും  എതിർത്ത്  പറഞ്ഞാൽ,അന്ന്  എന്റെ  ആരാധകരായ ഞരമ്പ്‌ രോഗികൾ  അവനു പൊങ്കാലയിടും .
 
 
അതെന്തോന്നു...തിരുവന്തോരത്ത് അമ്പലത്തിൽ  ഇടുന്ന  എന്തോ  ഒന്നല്ലേ  ഈ  പൊങ്കാല?
 
 
അത് പിന്നെ ഡോക്റ്റർ,ഞങ്ങൾ  ഫെസ് ബുക്ക്‌ ജീവികളുടെ  ചില  പ്രത്യേക  വാക്കുകളാണ് പൊങ്കാല , ബെർപ്പിക്കൾ, പ്ലിംഗ് ഒക്കെ .


 
ഈ  സിനിമാക്കാരോട് താങ്കൾക്ക്   എന്താ  ഇത്ര  വെറുപ്പ്‌?സിനിമ ഇറങ്ങുന്ന ദിവസം  തന്നെ  നെഗറ്റീവ്  റിവ്യു ഒക്കെ ഇട്ടാൽ  ആ  ഒരു  വ്യവസായം  തന്നെ  നശിച്ചു പോവില്ലേ?



അത് പിന്നെ ഡോക്റ്റർ,ഞാൻ പരിപ്പുവട  എന്ന പേരില്  ബ്ലോഗ്‌ എഴുതി  തുടങ്ങിയപ്പോൾ പല  സംവിധായകരുടെയും പുറകെ കഥ  ആയിട്ടും,തിരക്കഥ  ആയിട്ടും ഒക്കെ കുറെ  നടന്നതാ. അന്ന്  അവരൊന്നും എന്നെ മൈൻഡ്  ചെയ്തില്ല. അതുകൊണ്ട്  സിനിമ  ഇറങ്ങും കഥയൊക്കെ മനസ്സിലാക്കി  ഒരു പോസ്റ്റ്‌ ഉണ്ടാകും.ആദ്യത്തെ ഷോ കഴിഞ്ഞാൽ ഉടൻ ഫെസ് ബുക്കിൽ  പടം കൂതറ  എന്ന് പറഞ്ഞു  റിവ്യു  ഇടും.പ്രതികാരം മനുഷ്യ സഹജം എന്നല്ലേ  സെയിന്റ്  ലൂസിഫര്  പോലും  പറഞ്ഞിട്ടുള്ളത് .
 

ശരി ശരി ...പ്രശ്നത്തിലേക്ക്  വരൂ .
 
 
 
എനിക്ക് എതിരാളികൾ ആയി  ഇപ്പൊ  ഒന്ന് രണ്ടു പേര്  അവതരിച്ചിട്ടുണ്ട്. ഓരോ ദിവസവും  അവർ പോസ്റ്റുകൾ എഴുത്തും.മണ്ണിന്റെ  മണമുള്ള  അടിപൊളി  പോസ്റ്റുകൾ ആയതു കൊണ്ട്  ഓരോ പോസ്റ്റിനും ആയിരവും ആയിരത്തി ഇരുനൂറും ഒക്കെ  ലൈക്കുകൾ  ആണ്.എന്റെ പോസ്റ്റിനുള്ള  ലൈക്  ഇപ്പൊ  വെറും അൻപതും  അറുപതും  ഒക്കെ ആയി കുറഞ്ഞു.എന്റെ  പരിപ്പുവട  ബ്ലോഗിന്റെ  ഗതിയാകുമോ  ഇനി  ഫെസ്ബുക്ക്‌ പ്രോഫൈലിനും  എന്ന  പേടിയാണ് എനിക്ക്  എപ്പോഴും .
 
 
 
ഈ ലൈക്കുകൾ  കൊണ്ട് എന്താണ്  ഗുണം.കാശ്  ഒന്നും  കിട്ടില്ലല്ലോ.പുഴുങ്ങി തിന്നാനും പറ്റില്ല!
 

അതല്ല ഡോക്റ്റർ,സ്ഥിരമായി  കിട്ടിക്കൊണ്ടിരുന്ന  ലൈക്കുകളും, ഹൃദയങ്ങളും,കിട്ടാതെ വന്നപ്പോൾ,എന്റെ ബി.പി കൂടി.പണ്ടേപ്പോലെ  ലൈക്ക് ഒക്കെ കിട്ടാത്തത്  ഞാൻ ഒരു ഫെക് ആയതു കൊണ്ടാണെന്ന്   വരെ  ആൾക്കാർ  പറഞ്ഞു ഉണ്ടാക്കാൻ  തുടങ്ങി.ലൈക്കുകൾ  കണ്ടില്ലെങ്കിൽ  തല കറങ്ങുന്നത് പോലെ  തോന്നും .ആളുകൾ  ചക്കരെ  എന്ന് പറഞ്ഞു മെസ്സേജ് ഇൻബോക്സിൽ  അയക്കുന്നത്  കുറഞ്ഞു.അതൊക്കെ പോട്ടെ  ഡോക്റ്റർ .എന്നും എന്റെ  താങ്ങായിരുന്ന  ഞരമ്പ്‌രോഗികള്  ഓരോരുത്തരായി  അണ്‍ ഫ്രണ്ട് ചെയ്തു പോകുന്നു.എനിക്ക്  ഇപ്പൊ  ഫെസ് ബുക്ക്‌  തുറന്നാൽ പരവേശമാണ്.ഓഫീസിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല.ആളുകളോട് ഒക്കെ  ഷൌട്ട്  ചെയ്യുന്നു.സുന്ദരികളായ പെണ്ണുങ്ങൾ   ഫ്രണ്ട്  ആയി ഉള്ളത് കൊണ്ട്,ഭാര്യയെ പണ്ടേ  ഗൗനിക്കാറില്ല.ഇനി  അവളുടെ തിരുമോന്ത  മാത്രം  കാണേണ്ടി  വരുന്ന  ഒരു  അവസ്ഥ  ചിന്തിക്കാൻ പോലും പറ്റുന്നില്ല. 

 
ഈ  പെണ്ണുങ്ങലോടൊക്കെ  വെറുതെ  ഇങ്ങനെ  ചാറ്റ്  ചെയ്യുന്നതുകൊണ്ട്  എന്ത്   സന്തോഷമാണ്  കിട്ടുന്നത്  എന്ന്  എനിക്ക്  മനസ്സിലാകുന്നില്ല .
 
 
 
എനിക്ക് ആരാധികമാർ  ഒരുപാട്  ഉണ്ട്.അവർ ചാറ്റിൽ  എന്തും എന്നോട് തുറന്നു പറയും.രഹസ്യങ്ങൾ  വരെ.അതൊക്കെ കേള്ക്കുന്നത്  തന്നെ  ഒരു സന്തോഷമാണ്.ഒരു  സുഖമാണ്.പെണ്ണ് ആണെന്ന്  വിചാരിച്ചല്ലേ  ഈ  പോത്തുകൾ  എല്ലാം പറയുന്നത്.ഈയിടെ  ഈ  സിറ്റിയിൽ തന്നെ ഉള്ള ഒരു പൊട്ടൻ  ഡോക്റ്ററുടെ  ഭാര്യ,പ്രോഫൈൽ പേര്  ക്ലിയോപാട്ര.എന്നോട് അവരുടെ  ഭര്ത്താവ് ഒരു കൊഞ്നാഡൻ ആണെന്ന് പറഞ്ഞു.പിന്നെ അവരുടെ കുറെ  രഹസ്യങ്ങളും..അയാള് എങ്ങാനും ഇതൊക്കെ അറിഞ്ഞിരുന്നെകിൽ  ഹൃദയം പൊട്ടി മരിച്ചേനെ. ഞാൻ എങ്ങാനും ഒരു  ആണ്  ആയിരുന്നെകിൽ  എന്റെ കൂടെ  ഇറങ്ങി വന്നേനെ  എന്നും പറഞ്ഞു.ഞാൻ ആണ്  ആണെന്ന് തുറന്നു പറയാൻ പറ്റില്ലല്ലോ ഇനി.
 
 
 
നിങ്ങള്ക്ക്  ഫെക് ഐഡിയിൽ,സ്ഥിരമായി  ഫെസ്ബുക്ക്‌  ഉപയോഗിക്കുന്നവരിൽ   കണ്ടു  വരുന്ന  ഒരു  രോഗമാണ്.ഞങ്ങളുടെ  ഭാഷയിൽ,ഇതിനു  നട്ടെല്ലോ  ഇല്ലായ്മ ഫെകൊമാനിയ  എന്ന് പറയും.സാരമില്ല.എല്ലാം  ശരിയാക്കാം.ഞാൻ തല്ക്കാലം കുറച്ചു മരുന്നുകള  തരാം. അത് കഴിച്ചിട്ട് ഒരാഴ്ച  കഴിഞ്ഞു  വരൂ .
 
 
താണ്ടമ്മ പോയതിനു  ശേഷം,ഡോക്റ്റർ  ഫെർണാണ്ടസ്‌  തന്റെ  "മഴുവൻ"  എന്ന പേരിലുള്ള   ഫെസ് ബുക്ക്‌  പേജ് തുറന്നു താണ്ടമ്മയുടെ പേജിൽ ചെന്ന്     ക്ലിയോപാട്ര  എന്ന  പ്രൊഫൈൽ   കണ്ടു  പിടിച്ചു.അതിലുള്ള  എല്ലാ പോസ്റ്റുകൾക്കും കുത്തിയിരുന്ന്  ലൈക്ക്  അടിച്ചു.പിന്നീട്  ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചതിന്  ശേഷം വളരെ  റൊമാന്റിക്  ആയ  ഒരു  മെസ്സേജ് കൂടി അയച്ചു പ്രതീക്ഷയോടെ  കാത്തിരുന്നു .
 

അപ്പോൾ ക്ലിനിക്കിന്റെ  മുകളിലത്തെ  നിലയിൽ ബ്യുട്ടി പാർലർ  നടത്തുന്ന മിസ്സിസ്  ഫെർണാണ്ടസിന്റെ മൊബൈലിൽ  മെസ്സേജ്  അലർട്ടു വന്നു.പുതിയ  ഫ്രണ്ട്സ് റിക്വസ്റ്റ്  കണ്ടു  പുഞ്ചിരിച്ചു കൊണ്ട്  വളരെ  ശ്രദ്ധാപൂവം   അവർ അക്സെപ്റ്റ് എന്ന  ബട്ടണ്‍ ഞെക്കി.തന്റെ പോസ്റ്റുകളിൽ എല്ലാം  പുതിയ  ആൾ  ലൈക്ക് അടിച്ചത് കണ്ടു  പുളകിതയായി .


 
ക്ലിയോപാട്ര അക്സപ്ട്ടട്  യുവർ ഫ്രണ്ട്സ് റിക്വസ്റ്റ്  എന്ന മെസ്സേജ് വായിച്ച  ഡോക്റ്റർ തുള്ളിച്ചാടി.മറുപടിയായി   ഒരു  ലവ്സൈൻ  അയച്ചു  കൊണ്ടിരിക്കവേ,മൊബൈൽ  ശബ്ദിച്ചു.നംബറിനോടൊപ്പം  തെളിഞ്ഞു വന്ന  മിസ്സിസ്  ഫെർണാണ്ടസിന്റെ  ഫോട്ടോ കണ്ടപ്പോൾ   ഡോക്റ്റർ അസഹ്യതയോടെ  പറഞ്ഞു ..

ശവം !  
 

Apr 1, 2013

റിട്ടേണ്‍ ഓഫ് ഓമനക്കുട്ടന്‍: സീസണ്‍ കഷ്ട്ടകാലം

സാഹചര്യങ്ങളുടെ സമ്മര്ദത്താല്‍ ‍ ആദ്യരാത്രിയുടെ പിറ്റേന്ന് ഗള്‍ഫിലേക്ക് കടന്ന ഓമനക്കുട്ടന്ഒന്നരവര്ഷങ്ങള്ക്ക്ശേഷം ബീഹെഡിംഗ് കമ്പനി മുതലാളി കനിഞ്ഞു നല്‍കിയ നാല്പത്തഞ്ചു ദിവസത്തെ പരോളുമായി വീണ്ടും നാട്ടിലെത്തി.


എമിഗ്രഷനിലെ പതിവ് മണ്ടൻ ചോദ്യങ്ങളിൽ നിന്നും(വീടെവിടെ, അവിടെ അടുത്തൊരു പള്ളിയുണ്ടല്ലോ,അതിനടുത്ത് നില്ക്കുന്ന അടക്കാമരം ഈ തവണ കായ്ചൂന്നു കേട്ടു ) രക്ഷ നേടി, ഓമനക്കുട്ടൻ പുറത്തെത്തി .നൂറു വാട്ട് ബൾബു ഇടേണ്ട സ്ഥാനത് സീറോ വാട്ട് ബൾബു ഇട്ട മാതിരിയുള്ള മുഖഭാവവുമായി സുഗന്ധി പുറത്തു കാത്തുനിൽക്കുന്നുണ്ടായിരുന്നു .


വണ്ടി ഓടിക്കുന്ന പയ്യൻ, മരണം അറിഞ്ഞു വന്ന മുഖഭാവത്തിൽ ഇരുന്നപ്പോൾ,തലേദിവസം ഏതെങ്കിലും യുവജന സംഖടനയുടെ കലക്ട്രെട്ടു പിക്കറ്റിങ്ങിൽ പങ്കെടുത്തു അടിമേടിച്ചു കെട്ടിയതാവും എന്ന് ഓമനക്കുട്ടൻ ആശ്വസിച്ചു.സുഗന്ധി ഒന്നും മിണ്ടാതെയിരുന്നപ്പോൾ, ഒന്നരവർഷമായി, ഓഡിയോ ,വീഡിയോ ചാറ്റിൽ മാത്രം കണ്ടിട്ടുള്ള മഹാത്മാവിനെ നേരിട്ട് കാണുമ്പോഴുള്ള നാണമായിരിക്കും എന്ന് ഓമനക്കുട്ടൻ ഓർത്തു.എന്നാൽ സുഗന്ധിക്ക് ഫേസ്ബുക്ക്‌ ഓപ്പണ്‍ ചെയ്യാനുള്ള അനുവാദം കൊടുത്തിരുന്നെങ്കിൽ അവളെ കണ്ടു പിടിക്കണമെങ്കിൽ പിന്നെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ പോകേണ്ടി വരുമായിരുന്നല്ലോ എന്നോർത്ത് തന്റെ ദീർഖദൃഷ്ട്ടിയിൽ ഓമനക്കുട്ടൻ അഭിമാനിച്ചു .

 
ചായ കുടിക്കാനായി പന്തളത്ത് ഒരു കാപ്പിക്കടയിൽ വണ്ടി നിർത്തിയപ്പോൾ, ഒരു അല്ഭുതവസ്തുവിനെ കാണുന്നപോലെ ആൾക്കാർ ചുറ്റിനും കൂടി.സാധാരണയായി ആൾക്കാർ ചോദിക്കുന്ന"എന്നാ വന്നെ, എപ്പഴാ പോണേ " എന്നീ ചോദ്യങ്ങല്ക്ക് പകരം , ' അവിടുന്നെല്ലാരും തിരിച്ചു പോരുകാ അല്ലെ ?" എന്നുള്ള ചോദ്യവും, "ഇനീപ്പം ഗൾഫിൽ പോയിട്ട് ഒരുകാര്യോമില്ല " എന്നുള്ള മുനവെച്ച ആത്മഗതവും കൂടി കേട്ടപ്പോഴാണ്, സാധാരണയായി എയര് ഇന്ത്യയുടെ രൂപത്തില് വരുന്ന കഷ്ട്ടകാലം ഈ തവണ സൗദിയിലെ സ്വദേശീവല്ക്കരണം എന്ന രൂപത്തിലാണ് വരുന്നത് എന്ന് ഓമനക്കുട്ടന് മനസ്സിലായത്‌.


ഓമനക്കുട്ടൻ വരുന്നത് പ്രമാണിച്ച്,പങ്കുവമ്മാവൻ ഹാജരുണ്ടായിരുന്നു.സ്വര്ണത്തിനു വിലക്കുറഞ്ഞത്‌ മൂലം, കുശല അടിച്ചു മാറ്റിയ നൂറ്റൊന്നു പവൻ തിരിച്ചു കൊടുത്ത വകയിൽ ഏകദേശം രണ്ടുലക്ഷം രൂപ ലാഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു മ്മാവൻ. സ്റ്റുഡിയോ പൊട്ടി പാളീസായെന്നും ഫോട്ടോഗ്രാഫർ ഷൈൻ പ്രാവുംകൂട്, അസിസ്റ്റന്റ്‌ ഡയറക്ടർ എന്നും പറഞ്ഞു, ഏതോ സീരിയലുകാരുടെ ക്യാമറ ചുമക്കുകയാണെന്നുമുള്ള സുഗന്ധിയുടെ വിക്കിലീക്സിന്റെ വെളിച്ചത്തിൽ, .കുശലക്കും ഷൈനും സുഖമല്ലേ എന്ന് ചോദിച്ചപ്പോൾ പങ്കുവമ്മാവൻ .ഷൈൻ പ്രാവുംകൂടിനെ രണ്ടു ചീഫ്ബീപ് അടിച്ച ശേഷം,ഒരുതരം സാഡിസ്ടിക് പ്ലഷരിൽ ഒരു താങ്ങ് താങ്ങി. "പറഞ്ഞു വിട്ടു...ല്ലേ..സാരമില്ലടാ,എല്ലാം വിധിയാണെന്ന് കരുതി സമാധാനിക്യാ.."അതിനു ശേഷം "വാര്ക്കപ്പണിക്കും ചുമട് എടുക്കാനും പോലും ഇവിടെ ആളെ കിട്ടാനില്ലാതിരിക്കുകയാ " എന്നുള്ള കോള് വെച്ച ഡയലോഗും കൂടി കേട്ടപ്പോൾ "എന്നാ പിന്നെ തമിഴ്നാട്ടിൽ സീരിയല് ക്യാമറാ ചുമ്മുന്നതിനു പകരം നാട്ടിലെങ്ങാനും വല്ല ചുമടും എടുത്തു നടക്കാൻ മരുമകനോട്‌ പറയണം"എന്ന് പറഞ്ഞപ്പോൾ,പണ്ട് പങ്കുവമ്മാവൻ സമാധിയാകുമ്പോൾ മനസ്സില് പൊട്ടിക്കാൻ സൂക്ഷിച്ചുവെച്ച രണ്ടു ലഡു ചിലവായി എന്ന് ഓമനക്കുട്ടന് മനസ്സിലായി.


ഓമനക്കുട്ടൻ വരുന്നതറിഞ്ഞ് ഒരു ചെറിയ ജനക്കൂട്ടം കാസനോവ കണ്ടിറങ്ങിയ ഫാന്സിനെപ്പോലെയുള്ള മുഖഭാവവുമായി, അവിടെ ഉണ്ടായിരുന്നു.അവർ ഓമനക്കുട്ടന്റെ ജാഡജീവിതത്തിനു ഒരന്ത്യമായതിൽ ഉള്ളുകൊണ്ട് സന്തോഷിക്കുകയും,എന്നാൽ പുറമേ സര്ക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധിക്കുന്ന ഇടതുപക്ഷക്കാരനെപ്പോലെ അമ്മായിയെയും യുവരാജാവിനെയും തെറി വിളിക്കയും ചെയ്തു.തന്റെ പണി പോയിട്ടില്ലെന്നും നാല്പ്പത്തഞ്ചു ദിവസം കഴിഞ്ഞു താൻ തിരിച്ചു പോകുകയും ചെയ്യും എന്ന ഓമനക്കുട്ടന്റെ പ്രഖ്യാപനം ആരും വിശ്വസിച്ചില്ല .

 
ഓമനക്കുട്ടനെ ഗൾഫിൽ നിന്നും പിരിച്ചു വിട്ടു എന്ന വിവരം പ്രാവുംകൂട് മുഴുവൻ ഫ്ലാഷായി. ആള്ക്കാരുടെ ചോദ്യം മൂലം വീട് വിട്ടിറങ്ങാതെ ഓമനക്കുട്ടൻ തന്റെ പരോൾ കൂടുതൽ വികസനോന്മുഖമായ പ്രക്രിയക്കായി നീക്കിവെച്ചു.തിരിച്ചു വന്ന ഓമനക്കുട്ടന്റെ പുനരധിവാസത്തിന് വേണ്ടി മന്ത്രിജി എന്ത് ചെയ്തു എന്ന ചോദ്യം ചോദിച്ച എല്. സി .മെമ്പർ കുഞ്ഞനെ ഒരു കൂട്ടം യൂത്തന്മാർ തങ്ങളുടെ പാര്ട്ടിയുടെ ദേശീയ ദ്രാവകമായ പാമോയിൽ ഒഴിക്കും എന്ന് രായമ്മാന്റെ ചായക്കടയിൽ വെച്ച് ,ഭീഷണിപ്പെടുത്തി.ഗൾഫിൽ എത്ര മലയാളികൾ ഉണ്ട് എന്നുപോലും അറിയാത്ത തങ്ങളുടെ മന്ത്രിക്ക് ഇതുപോലെയുള്ള ചീളുകാര്യങ്ങൾ നോക്കാനല്ല അമ്മായി ശമ്പളം കൊടുക്കുന്നത് എന്നവർ വാദിച്ചു.ഒരു പരമാധികാരരാഷ്ട്രത്തിന്റെ അഭ്യന്തര കാര്യത്തിൽ ഇടപെടാൻ നമുക്ക് പറ്റില്ലെന്നും,മന്ത്രിജി കത്തയച്ചിട്ടുണ്ട് എന്നും അവർ പറഞ്ഞു. മീനിൽ അമോണിയാ ഇട്ട തമിഴ്നാടിനും,കെ.എസ്. ആര്ട്ടിസിക്ക് ഡീസൽ കിട്ടാൻ കേന്ദ്രത്തിനും,ഇറ്റലിക്കാരുടെ കേസ് കൊല്ലത്തു നടത്താൻ അവര്ക്കും, കത്തയച്ചതുപോലെ ഈ കത്തിനും അതെ ഗതി വരും എന്ന് മനസ്സിലാക്കണമെന്നും മണ്ഡലം സെക്രട്ടറി ഔസെപ്പ് കൂവക്കൻ പറഞ്ഞു.നോക്കുകൂലി വീതിക്കേണ്ടി വരുമോ എന്ന ആശങ്ക, ആൾ കേരള നോക്കുകൂലി അസോസ്സിയേഷൻ പ്രാവുംകൂട് ഏരിയ സെക്രട്ടറി ശങ്കുപ്പിള്ള പങ്കുവെച്ചു .





"എന്തെങ്കിലും കുറയുമോ"എന്ന് പ്രാവുംകൂട് ചന്തയിൽ വെച്ച് മീൻകാരനോട് ചോദിച്ച ഓമനക്കുട്ടനെ,മലയാള സിനിമയിൽ തങ്ക ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട"എന്തൊക്കെയായിരുന്നു..മലപ്പുറംകത്തി"എന്ന വിഖ്യാതമായ ഡയലോഗുമായി റിട്ടയേർഡ് പോലീസുകാരൻ വിജയൻ ന്യായമായ രീതിൽ ഒന്ന് ഊതി.കഷ്ട്ടകാലത്ത് ഏതു പീസിയും വിപ്പാകും എന്ന ആപ്തവാക്യം മനസ്സിലോർത്ത് വിജയന് പൊതുമാപ്പ് പ്രഖ്യാപിച്ചു ഓമനക്കുട്ടൻ സ്ഥലം കാലിയാക്കി .



മീൻകാരി ശാന്തയുടെ നടുവേദന മുതൽ എച്- വണ്‍ വിസ ലോട്ടറി വരെ ചര്ച്ച ചെയ്തിരുന്ന ചാനലുകളിൽ, പ്രതികരണ തൊഴിലാളികൾ ദിവസം മുഴുവൻ ഗൾഫ്കാരന്റെ മടങ്ങി വരവ് ചർച്ചിക്കുന്നത് കേട്ട് ഭ്രാന്തായ ഓമനക്കുട്ടൻ ടിവിയുടെ കേബിൾ ഊരിക്കളഞ്ഞു.രാഷ്ട്രീയ നേതാക്കൾ മരിക്കുമ്പോൾ മാത്രം വെക്കുന്ന പ്രത്യേകതരം രാഗത്തിന്റെ അകമ്പടിയോടെ,ഗൾഫിലുള്ള എല്ലാവരും തിരിച്ചു വന്നാൽ എന്ത് ചെയ്യും,എന്ന ബിന്ദു ചന്ദ്രകുമാറിന്റെ വികാരരഹിതമായ ചോദ്യം കേട്ടപ്പോൾ, ഇവള്ക്കൊന്നും വേറെ പണിയില്ലേ എന്ന് ഓമനക്കുട്ടൻ ഓർത്തു.ഇവരുടെ ഒക്കെ ചര്ച്ച കേട്ടാൽ നാളെ കാലത്തെ ഉറക്കം ഉണർന്ന ഉടനെ ഗൾഫ്കാരെല്ലാം പാസ്പോര്ട്ടും എടുത്തു വള്ളം പിടിക്കാൻ മുട്ടിനില്ക്കുന്നു എന്ന് തോന്നുമല്ലോ എന്ന് പറഞ്ഞപ്പോൾ സുഗന്ധി ഒന്നും മിണ്ടിയില്ല. എത്ര ശ്രമിച്ചിട്ടും സുഗന്ധിയും അമ്മയും പോലും ഓമനക്കുട്ടൻ തിരിച്ചു പോകും എന്ന് വിശ്വ സിക്കാഞ്ഞപ്പോൾ,ഇതുപോലുള്ള വീടുകളിൽ നിന്നാണ് ബീവറേജസുകാര്ക്ക് പുതിയ വാഗ്ദാനങ്ങളെ കിട്ടുന്നത് എന്ന് ഓമനക്കുട്ടൻ ഓർത്തു .




വിലക്കയറ്റം,കടൽക്കൊല,കൊട്ടാരക്കര ട്രാന്സ്പോര്ട്ട് കോർപ്പരേഷൻ അടച്ചുപൂട്ടൽ എന്നിവയൊക്കെ ജനം മറന്നു.ഗൾഫുകാരന് പെണ്ണാലോചിച്ചു ചെന്നതിന്റെ പേരില്,ബ്രോക്കർ പപ്പന്റെ ബി.പി.എല് ചെത്തിക്കളയും എന്ന് കണ്ട് തൊമ്മൻ എന്നറിയപ്പെടുന്ന തോമസുചേട്ടൻ പറഞ്ഞു.
കട്ടയുംപടവും മടങ്ങി വരുന്നവരെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ ഒരു പുതിയ ഡസ്ക് ഇടും എന്ന മുഖ്യന്റെ പ്രസ്താവന വന്ന ദിവസം,ഓമനക്കുട്ടൻ തിരിച്ചു പോകാനൊരുങ്ങി.ഓമനക്കുട്ടൻ തിരിച്ചു പോകും എന്നുറപ്പായതോട് കൂടി,സുഗന്ധിയുടെ മുഖം,അമ്പതുകോടി കൊടുത്താലും ഭാര്യ ഒഴിഞ്ഞു പോകുമല്ലോ എന്നറിയുമ്പോഴുള്ള മന്ത്രിയുടെ മുഖം പോലെ പ്രസന്നമായി.വിമാനത്താവളത്തിൽ വെച്ച്,ഓമനക്കുട്ടനെ പിടികൂടിയ ഹരിഹരപ്രിയ ചാനലിന്റെ റിപ്പോർട്ടർ അജു മങ്കജ് ,തത്സമയം സംപ്രേക്ഷണം ചെയ്ത ബിറ്റിൽ നിന്നും..
"ആ..മൃഗേഷ്..ആ...ഞാനിപ്പോൾ..ആ...തിരുവനതപുരം...ആ ..വിമാനത്താവളത്തിൽ നിന്നും ഗള്ഫിലേക്ക് തിരിക്കുന്ന....ആ..കേൾക്കാമോ..ആ....ശ്രീ ഓമനക്കുട്ടന്റെ....ആ ... ആശങ്ക പങ്കുവെക്കുകയാണ്".ഓമനക്കുട്ടൻ പറഞ്ഞു.. "പൊന്നു ചേട്ടാ, നിങ്ങൾ ഈ പറയുന്ന ആശങ്ക ഒന്നും അവിടെ ഇല്ല.നാട്ടിൽ കഴിയുന്ന ഗല്ഫുകാരുടെ കുടുംബത്തെ സമാധാനമായി കഴിയാൻ അനുവദിക്കുക.വിസ ഇല്ലാതെ ഗൾഫിൽ ഒരിടത്തും ജോലി ചെയ്യാൻ പറ്റില്ല.അക്കാമ ഇല്ലാതെ പോലീസ് പിടിച്ചാൽ ഏതു നാട്ടുകാരനെയും കേറ്റി വിടും.പിന്നെ ഫ്രീവിസാ എന്നൊന്ന് എന്റെ അറിവിൽ ഇല്ല.ഒരു ജോലിക്കാരന് അയാളുടെ സ്പോണ്‍സർമാരുടെ കീഴിലെ ജോലിചെയ്യാനാവൂ എന്ന നിയമം പണ്ടേ ഉള്ളതാ.ഈ സാറന്മാരൊക്കെ ഗൾഫിൽ വന്നിട്ട് അവിടുത്തെ കോട്ട് ലവേർസ് അസോസിയെഷന്കാരുടെ പിന്നാലെ നടക്കുന്നതല്ലാതെ ഒന്നും നടക്കില്ല. പറ്റുമെങ്കിൽ വണ്ടിക്കൂലി ഒന്ന് കുറക്കാൻ അവരോടു പറ...പറ്റുമോ.. അല്ലെങ്കിൽ ഈ കൂതറ വകുപ്പ്...


"ആ...മൃഗേഷ്.....ഓമനക്കുട്ടൻ എന്ന യാത്രക്കാരനുമായുള്ള ബന്ധം ആ...നഷ്ട്ടപ്പെട്ടിരിക്കുകയാണ്... ആ..."


ഓമനക്കുട്ടനെ വഹിച്ചുകൊണ്ടുള്ള എയര് ഇന്ത്യ വിമാനം,അന്ന് പതിവില്ലാതെ കൃത്യ സമയത്ത് പറന്നുയർന്നു. ആറുമണിക്കുള്ള സീരിയലിനു മുന്നേ വീട്ടില് എത്തിച്ചെക്കണം എന്ന ഉത്തരവ് കാര് ഡ്രൈവർക്ക് കൊടുത്തു പിന്നിലെ സീറ്റിലേക്ക് മറിയുമ്പോൾ സുഗന്ധിക്ക് ചെറുതായി മനം പുരട്ടുന്നത് പോലെ തോന്നി..
കൂടുതൽ വായനക്ക്

Dec 3, 2012

കല്യാണസൌഗന്ധികം - ഓമനക്കുട്ടന്‍ പ്രാവിന്കൂട്‌ പി. ഓ.

ബിജുക്കുട്ടനോടാണോ  ധര്‍മ്മജനോടാണോ ഓമനക്കുട്ടന് കൂടുതല്‍ സാമ്യം എന്ന് ചോദിച്ചാല്‍, ധാത്രിയാണോ ഇന്ദുലേഖയാണോ മുടി വളരാന്‍ നല്ലത് എന്ന് ചോദിക്കുന്നത് പോലെയാകും.മുപ്പതു വയസ്സ് കഴിഞ്ഞ എല്ലാ യുവാക്കളുടെയും ( ഇരുപതു കാര്‍ ക്ഷമിക്കണം , കേരളത്തിലെ പ്രമുഖ യുവജന സംഘടനയുടെ നിയമാവലി പ്രകാരം 45 വയസ്സുവരെ യുവാക്കള്-‍ എന്നെ പറയാവൂ ) പ്രധാന പ്രശ്നമാകുന്ന കല്യാണം ആലോചന എന്ന അതിഭയങ്കരമായ പ്രോസസ്സില്‍ ആണ് ഓമനക്കുട്ടന്‍. റൊട്ടി കപ്പടാ ഓര്‍ മകാന്‍ ആണ് ഒരു മനുഷ്യന് ഏറ്റവും ആവശ്യമായി വേണ്ടത് എന്നൊക്കെ പറഞ്ഞാലും ,സമയത്ത്  കല്യാണം നടന്നില്ലെങ്കില്‍ നാട്ടുകാര്‍ക്കാണ് ബുദ്ധിമുട്ട് എന്നത് ഒരു നാട്ടു നടപ്പാണല്ലോ.അല്ലെങ്കില്‍ തന്നെ കപ്പടാ മീശ ഉള്ള ഒരാള്‍ക്ക്‌ റൊട്ടി ഉണ്ടെങ്കിലും മകന്‍ ഇല്ലെങ്കില്‍ എന്ത് കാര്യം .
 
 

പതിനാറാമത്തെ പെണ്ണുകാണലും കഴിഞ്ഞു കട്ടയും പടവും മടങ്ങി വന്നിട്ട്, ബാക്കി കാണാന്‍ ഉള്ള പെണ്ണുങ്ങളുടെ ബയോഡേറ്റ മന്പാഠമാക്കുന്ന അതി ഭയങ്കരമായ ജോലിയില്‍ ആയിരുന്നു ഓമനക്കുട്ടന്‍. "എവിടെടി കുട്ടന്" എന്ന പങ്കുവമ്മാവന്റെ ചോദ്യം മുറ്റത്തു നിന്ന് കേട്ടപ്പോഴേ,ഓമനക്കുട്ടന്‍ ചാടി എഴുന്നേറ്റു കട്ടിലിന്റെ അടിയില്‍ ഒളിച്ചു വെച്ചിരിക്കുന്ന ബക്കാര്‍ഡിക്കുപ്പി ഒന്നുകൂടി അകത്തേക്ക് തള്ളി.അമ്മാവനെങ്ങാനും കുപ്പി കണ്ടാല്‍ പിന്നെ മുതുകാടിന്റെ മാജിക് ഷോ പോലെ ആവും!
 
 

"അവധി തീരാന്‍ ഇനി പത്തു ദിവസമല്ലേ ഉള്ളു..ഒന്നും ആയില്ല അല്ലെ" എന്നുള്ള കോള് വെച്ച ചോദ്യത്തിന്റെ അവസാനം, "വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിനു നാട്ടില്‍ തേടി നടപ്പൂ " എന്ന മഹാകവി മദന്‍ ലാലിന്റെ പ്രസിദ്ധമായ മാങ്ങാക്കാലം എന്ന കവിത കൂടി പങ്കജാക്ഷന്‍ പിള്ള അര്‍ത്ഥവത്തായി മൂളി .കാരണം പങ്കജാക്ഷന്‍ പിള്ളക്ക് പെണ്മക്കള്‍ നാല്. മൂന്നെണ്ണത്തിനെ പിള്ള കെട്ടിച്ചു വിട്ടു. ഇനി ഒന്ന് ബാക്കി. കുശല കുമാരി. 

 
നിറം അല്‍പ്പം കുറവാണെങ്കിലും പൊക്കം കുറഞ്ഞതുകൊണ്ട് തീരെ കുഴപ്പമില്ലെന്ന് പറയാം.ലളിതശ്രീയേപോലെ ഇരിക്കുന്നു എന്നാലും കല്‍പ്പനയുടെ മനസ്സ്.അതുകൊണ്ടാണല്ലോ, പണ്ട് ഓമനക്കുട്ടന്‍ ഏതോഒരു ദുര്‍ബല നിമിഷത്തില്‍ പ്രോപോസ് ചെയ്തപോള്‍,സാല്‍മാന്‍ ഖാനെ പോലെ ഇരിക്കുന്ന ഒരാളാണ് എന്റെ സ്വപ്നത്തില്‍, കുട്ടേട്ടന്‍ ഒന്നും വിചാരിക്കരുത് എന്ന് തുറന്നു പറഞ്ഞത്. പിള്ള മനസ്സില്‍ കള്ളമില്ല എന്നാണല്ലോ  കൊട്ടാരക്കരയൊക്കെ പത്രക്കാര്‍ പാടി നടക്കുന്നത് .ഓമനക്കുട്ടനാവട്ടെ, സല്മാന്ഖാനോക്കെ ഇന്ത്യന്‍ യുവത്വതോട് ചെയ്യുന്ന ഈ കൊടും ക്രൂരതയില്‍ വേദനിച്ചു, അന്ന്ഹിന്ദി പടം കാണല്‍ നിര്‍ത്തി. മറ്റൊരിക്കല്‍ ബസില്‍ വെച്ച് മാല പിടിച്ചുപറിച്ച ഒരു ഹിന്ദിക്കാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്യുമ്പോള്‍, തന്റേതായ ഒരു സംഭാവന കൊടുക്കുകയും ചെയ്തു . ചല്‍ത്തി ക നാം ഗാഡി എന്നാണല്ലോ ( ബസില്‍ വച്ച് മാല പറിച്ചാല്‍ ചവിട്ടു കൊടുക്കണം )
 
 

കാല്‍ക്കാശിനു ഗതിയില്ലാതെ പ്രാവിന്കൂട്ടില്‍ തെണ്ടി നടന്നപ്പോള്(പ്രാവിന്കൂട്, ചെങ്ങന്നൂര്‍ ‍അടുത്ത് ഒരു ചെറിയ ഗ്രാമം )‍ ഏതൊരു അമ്മാവനെയും പോലെ പിള്ളയും, മരുമകന്റെയടുത്തു കംസനായിട്ടുണ്ട് എന്നാലും " അഞ്ചക്ക ശമ്പളമുള്ള , ഗള്‍ഫില്‍ ബീഹെഡിംഗ് കമ്പനിയില്‍ എന്ജിനീയറായ യുവാവിനു വധുവിനെ ആവശ്യമുണ്ട്" എന്ന പത്ര പരസ്യം ഇടാന്‍ ഓമനക്കുട്ടന്റെ അമ്മ ഏല്‍പ്പിച്ചപ്പോള്‍, അച്ചടക്ക നടപടി എടുക്കും എന്ന് കേട്ട‍ ഹരിത എം എല്‍ എ മാര്‍ ഒറ്റ രാത്രിയില്‍ മറിഞ്ഞപോലെ, പിള്ള ഓമനക്കുട്ടന് ഐക്യ ദാര്ഡ്യം പ്രഖ്യാപിച്ചു. അതിന്റെ പിന്നാലെ പത്തേക്കര്‍ സ്ഥലം ഒരുമിച്ചു എവിടെ വാങ്ങാന്‍ കിട്ടും എന്ന ഓമനക്കുട്ടന്റെ ചോദ്യം കൂടി കേട്ടപ്പോള്‍, കുശല വെഡ്സ് ഓമനക്കുട്ടന്‍ എന്ന സ്വര്‍ണ്ണ ഞൊറിയിട്ട കാര്‍ഡു പിള്ള മനസ്സില്‍ അടിപ്പിച്ചു .

 
 
അപ്പോഴെക്കും വെളുത്തു മീശയില്ലാത്ത സുന്ദരനായ ഒരാളെയെ വരിക്കൂ എന്ന നിര്‍ബന്ധം മാറ്റി ഇപ്പോഴത്തെ ട്രെന്‍ഡ് ആയ കരിമന്മാര്‍ ആയാലും മതി എന്ന നിലയിലേക്ക് കുശലയും തയ്യാറായിരുന്നു .പക്ഷെ തൊമ്മന്‍ അയയുമ്പോള്‍ കുഞ്ഞാപ്പ മുറുകും എന്ന് പറഞ്ഞതുപോലെ ഓമനക്കുട്ടന്റെ മനസ്സിന്റെ റാമ്പിലും മെലിഞ്ഞ പാര്‍വതി ഓമനക്കുട്ടന്മാര്‍ക്യാറ്റ് വാക്ക് തുടങ്ങിക്കഴിഞ്ഞിരുന്നു .ഇതറിഞ്ഞ കുശല, ടിവിയില്‍ വരുന്ന വയര്‍, തടി കുറക്കല്‍ ലേപനങ്ങളും, തൈലങ്ങളും മരുന്നുകളും ഹോള്‍സെയില്‍ ആയി വാങ്ങി കഴിച്ചു .പക്ഷെ, ഇതൊക്കെ കഴിച്ചാല്‍ ചിലപ്പോ പൊന്നമ്മ സാബുവിന് പരിഭവം പാര്‍വതി ആകാന്‍ പറ്റും ,  കരീന കപൂര്‍ ആകണം എന്ന് പറഞ്ഞാല്‍ അത് അതിമോഹം എന്നല്ലേ പറയാന്‍ പറ്റു .
 
 

അല്പ്പന് ഐശ്വര്യം കിട്ടിയാല്‍  അതിരാവിലെ   ഐശ്വര്യാ റോയിയുടെ ഫാഷന്‍ഷോ കാണും എന്ന് പറഞ്ഞതുപോലെ, ഓമനക്കുട്ടന്‍ ഓരോ പെണ്ണ് കണ്ടു മടങ്ങുമ്പോഴും തന്റെ സൌന്ദര്യ സങ്കല്പങ്ങള്‍ ഉയര്‍ത്തി .ഈ ചായക്ക്‌ നിറമില്ല, നിറമുന്ടെങ്കില്‍ മണമില്ല,മണമുണ്ടെങ്കില്‍ രുചിയില്ല,ഏതു ചായക്കുണ്ട് ഈ മൂന്നു ഗുണവും എന്നൊക്കെ പറഞ്ഞതുപോലെ, കാണാന്‍ ‍ പോയ പെണ്ണുങ്ങള്‍ക്ക്‌ ഒക്കെ ഓരോ കുറ്റം കണ്ടുപിടിച്ചു ഓമനക്കുട്ടന്‍ മടങ്ങിവരുമ്പോഴും,കുശലയുടെ ഉള്ളില്‍ പ്രതീക്ഷ വളര്‍ന്നു എങ്കിലും, എന്‍ഡോള്‍ഫാന്‍ നിരോധിക്കാന്‍ കേന്ദ്രത്തില്‍ പെറ്റു കിടന്ന ഭരണകക്ഷി എംപിമാരുടെ അവസ്ഥയായിരുന്നു അവസാനം .
 
 

ഒടുവില്‍ ലീവ് തീരാന്‍ തീരാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ഓമല്ലൂര്കാരി    സുഗന്ധിയെ   ഓമനക്കുട്ടന് ബോധിച്ചു . പിന്നെ എല്ലാം പെട്ടെന്നായിരുന്നു. കാലത്തേ പെണ്ണ് കണ്ടു, വൈകുന്നേരം പെണ്ണ് വീട്ടുകാര്‍ ഓമനക്കുട്ടന്റെ വീട്ടില്‍ വന്നു. പിറ്റേന്ന് എല്ലാവരും കൂടി ഓമല്ലൂര്‍ക്ക് പോയി എല്ലാം തീരുമാനിച്ചു. നാലാം ദിവസം കല്യാണം.പരോള്‍ ഒരുമാസം കൂടി നീട്ടിക്കിട്ടാന്‍ ഓമനക്കുട്ടന്‍ ഗള്‍ഫിലുള്ള മുതലാളിക്ക് ഫാക്സ് അയച്ചു.
 
 

അതിസുന്ദരിയായ പ്രതിശ്രുത വധുവിന്റെ ഫോട്ടോ കുശലയെ കാട്ടിയപ്പോള്‍, തന്റെ നിഷ്ക്കളങ്കമായ തനതു ഭാവത്തില്‍ അവള്‍ ഒന്നേ പറഞ്ഞുള്ളൂ." സുന്ദരിയാണല്ലോ കുട്ടേട്ടാ...ഉറപ്പായിട്ടും ഇവള്‍ക്ക് വേറെ ലൈന്‍ കാണും" എന്ന്. സ്വന്തം മുന്നണിയെ വിമര്‍ശിച്ച ചീഫ് വിപ്പിനെപ്പോലെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ലേ എന്ന ഭാവത്തില്‍ കുശല പുറത്തേക്കു പോയി. അവളെ ഫോട്ടോ കാണിച്ചു മധുരമായ പ്രതികാരം തീര്‍ക്കുമ്പോള്‍ മനസ്സില്‍ പൊട്ടിക്കാനിരുന്ന രണ്ടു ലഡു ഇനി അമ്മാവന്‍ സമാധിയായി എന്നറിയുമ്പോള്‍ പൊട്ടിക്കാം എന്ന് ഓമനക്കുട്ടന്‍ മനസ്സില്‍ കുറിച്ചിട്ടു .കട്ടിലിനടിയില്‍ ഇരുന്ന ബക്കാര്‍ഡി രണ്ടെണ്ണം ആരും കാണാതെ വിട്ടപ്പോള്‍ ഒരു ആശ്വാസം ആയി എങ്കിലും കല്യാണത്തലേന്നു പണ്ടവും ആയി മുങ്ങിയ പെണ്ണുങ്ങളുടെ വാര്‍ത്തകള്‍ ഓമനക്കുട്ടന്‍ ഓര്‍മ്മ വന്നു .ഇനി അങ്ങനെ എങ്ങാനും സംഭവിച്ചാല്‍ കേരളത്തില്‍ മാത്രമല്ല അങ്ങ് ഗള്‍ഫിലും അമേരിക്കയിലും വരെ "നവവധു കല്യാണതലേന്ന് ഒളിച്ചോടി" എന്ന വാര്‍ത്ത ക്രൈം ഫയറില്‍ ഒക്കെ വായിച്ചു ആള്‍ക്കാര് ചിരിക്കുമല്ലോ എന്നോര്‍ത്ത് ഓമനക്കുട്ടന്‍ നടുങ്ങി .
 
 

കല്യാണ തലേന്ന് പശു തൊഴുത്തിനടുത്തു ഒരു ചെറിയ സ്ലോമോഷന്‍ പാര്‍ട്ടി നടത്തവേ,തന്റെ ബാലകാല സുഹൃത്തായ കിണര് പണിക്കാരന്‍ കരുണനോട് ഈ ആശങ്ക പങ്കു വെച്ചപ്പോള്‍, ആറാമത്തെ പെഗും വലിച്ചു കയറ്റിയിട്ടു കരുണന്‍ തന്റെ ജീവിത വീക്ഷണം പുറത്തു വിട്ടു . " എടാ പൊട്ടാ , കല്യാണം എന്നാല്‍ ഒരു കിണറു പോലെയാണ്. പുറത്തു നിന്ന് നോക്കിയാല്‍ നല്ല ശുദ്ധ ജലം ആണെന്ന് തോന്നും , പക്ഷെ ഇറങ്ങരുത് . ഇറങ്ങിയാല്‍ അകത്തു ചിലപ്പോ മാരകമായ ഗ്യാസ് ആയിരിക്കും " എന്ന് പറഞ്ഞു ഒരു മാരകമായ ഏമ്പക്കം വിട്ടു.റിച്ചര്‍ സ്കെയിലില്‍ പത്തില്‍ അഞ്ചര കാണിച്ച   ആ  ശബ്ദത്തില്,തൊഴുത്തില്‍ തള്ളപ്പശുവിനോപ്പം ഉറങ്ങിക്കിടന്നിരുന്ന പശുക്കുട്ടി ചാടി എഴുന്നേറ്റു പാഞ്ഞു . കാലത്തെ കല്യാണത്തിന് പോകാന്‍ വരുന്നവര്‍ക്ക് കൊടുക്കാനുള്ള ഇഡ്ഡലിക്ക് കൂട്ടാന്‍ ഉണ്ടാക്കിയ സാമ്പാര്, മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടുന്നത് പോലെ മറിഞ്ഞു അടുത്ത് തന്നെ ഉറങ്ങിക്കിടന്ന പാചകക്കാരന്‍ അപ്പുവേട്ടനെ അടുത്ത് വരെ ഒഴുകിയെത്തി.ഉറക്കത്തില്‍ സാമ്പാറിന്റെ മണമടിച്ച അപ്പുവേട്ടന്‍ കായം കുറവാണെന്ന് പറഞ്ഞു തിരിഞ്ഞു കിടന്നു.
 
 

ഓമല്ലൂരുകാരി എങ്ങാനും ഓടിപ്പോയെങ്കില്‍ ബാക്ക് അപ്പ്‌ വേണമല്ലോ എന്ന നിഗമനത്തില്‍ കുശല നന്നായി മേക്കപ്പൊക്കെ ഇട്ടു ഒരുങ്ങി നിന്നെങ്കിലും പ്രതീക്ഷകള്‍ തട്ടിയെറിഞ്ഞു, സുഗന്ധിയുടെ കഴുത്തില്‍ ഓമനക്കുട്ടന്‍ തന്നെ താലികെട്ടി . കുശലക്ക് മനോവിഷമം ഉണ്ടാകേണ്ട എന്ന് കരുതി, ഫോട്ടോ ഷൂട്ടിലും മറ്റെല്ലാത്തിലും കുശലയെ ആദ്യാവസാനം ഓമനക്കുട്ടന്‍ പങ്കെടുപ്പിച്ചു . ഫോട്ടോഗ്രാഫര്‍ ഷൈന്‍ പ്രാവും കൂട് കുശലക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തതില്‍ മറ്റു മുറപ്പെണ്ണുങ്ങള്‍ മുഖം കോട്ടി എങ്കിലും, ഓമനക്കുട്ടന്‍ ചേട്ടനെ കെട്ടാനുള്ള  റന്ണിംഗ്    റേസില്‍ കുശല തോറ്റല്ലോ എന്നോര്‍ത്ത് അവര്‍ സമാധാനിച്ചു .
 
 

ആദ്യരാത്രി ഭയങ്കര ക്ഷീണമായതിനാല് കിടന്നോട്ടെ എന്ന്    സുഗന്ധി ചോദിച്ചപ്പോള്‍ ഓമനക്കുട്ടന്‍ അപകടം മണത്തു. ‍ ആഭരണം എല്ലാം ഊരി പെട്ടിക്കാത്തു വെക്കാം എന്ന് പറഞ്ഞപ്പോള്‍, സംശയം കൂടി.എന്നാല്‍ എല്ലാം കൂടി ഒരു പെട്ടിക്കകത്താക്കി വെച്ചപ്പോള്‍ അതിന്റെ താക്കോല്‍ വാങ്ങി വെക്കാനുള്ള ബുദ്ധി ഓമനക്കുട്ടന്‍ കാണിച്ചു. പെട്ടി പോയാലെന്ത്, താക്കോല്‍ ഉണ്ടല്ലോ ! പിന്നീട് ആലോചിച്ചപ്പോള്‍ അമ്മയുടെ മുറിയിലെ അലമാരിയില്‍ പെട്ടി വെക്കുന്നതാണ് നല്ലത് എന്ന് ഓമനക്കുട്ടന് തോന്നി. അവിടെ ആകുമ്പോള്‍, അമ്മയുടെ കൂടെ കല്യാണത്തിന് വന്ന രണ്ടു അമ്മായിമാരും കുശലയും ഉണ്ടല്ലോ എന്ന് ഓമനക്കുട്ടന്‍ ആശ്വസിച്ചു .
 
 

വിവാഹത്തിന് ശേഷം ഭര്‍ത്താക്കന്മാര്‍ സാധാരണ കാണുന്ന ഭീകര സ്വപ്‌നങ്ങള്‍ ആദ്യ രാത്രിയില്‍ തന്നെ കാണാനുള്ള ഭാഗ്യം ഓമനക്കുട്ടനുണ്ടായി. കാലത്തെ എഴുന്നേറ്റ ഓമനക്കുട്ടന്‍ അടുത്ത് കിടന്ന    സുഗന്ധിയെ കാണാതെ വന്നപ്പോള്‍ പെട്ടി പോയിട്ടുണ്ടാവില്ലല്ലോ എന്ന് ആശ്വസിച്ചു. എന്നാല്‍ അമ്മയുടെ മുറി ശൂന്യമായിരുന്നു .പെട്ടി വെച്ചിരുന്ന അലമാരിയും. അക്കാമ പുതുക്കാതെ നടക്കുമ്പോള്‍,പോലീസുകാരെ കാണുമ്പോള്‍ വയറില്‍ ഉല്‍ഭവിക്കാറുള്ള   ആ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി ഓമനക്കുട്ടന് ഉണ്ടായി.
 
 

വീട്ടില്‍ ആരെയും കാണാന്‍ സാധിക്കാത്തതിനാല്‍ ഓമനക്കുട്ടന്‍ വേഗം പങ്കു അമ്മാവന്റെ വീട്ടിലേക്കു നടന്നു .അവിടെ കിംഗ്‌ & കമ്മീഷണര്‍ തീയേറ്ററില്‍ പോയി കണ്ടതുപോലുള്ള മുഖഭാവവുമായി,കുറെ പേര്‍ നില്‍ക്കുന്നുണ്ടായിരുന്നു .പങ്കുവമ്മാവന്‍ തട്ടിപ്പോയി എന്ന് ഓമനക്കുട്ടന്    ഉറപ്പായി .പക്ഷെ അതിലേക്കായി പൊട്ടിക്കാന്‍ വെച്ചിരുന്ന രണ്ടു ലഡു ,ഭാര്യ ഒളിച്ചോടിയ സാഹചര്യത്തില്‍ ഓമനക്കുട്ടന്‍ ലോക്കറിലേക്ക് തിരിച്ചു വെച്ചു .
 
 

പക്ഷെ ഓമനക്കുട്ടന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കി വീര്ത്തു കെട്ടിയ മുഖവുമായി      സുഗന്ധിയും അമ്മയും, അകത്തു നിന്ന് ഇറങ്ങി വന്നു. " നീ പോയില്ലേ " എന്ന അത്ഭുതത്തോടെ ഉള്ള ചോദ്യത്തിന് അമ്മയാണ് ഉത്തരം പറഞ്ഞത്.. "അവള്‍ എവിടെ പോകാന്‍ ? മറ്റവളല്ലേ പോയത്" എന്ന്.
 
 

 സുഗന്ധി  നീട്ടിയ കത്തില്‍ കുശല ഇങ്ങനെ എഴുതിയിരുന്നു.. കുട്ടേട്ടന്‍ മറ്റൊരാളുടെതാകുന്നത് എനിക്ക് സഹിക്കാനാവില്ല .ഫോടോഗ്രാഫര്‍ ‍ ഷൈന്‍ പ്രാവുംകൂട് എനിക്കൊരു ജീവിതം തരാം എന്ന് പറഞ്ഞു. പെട്ടിയില്‍ ഇരിക്കുന്ന നൂറ്റൊന്നു പവന്‍ ഞാന്‍ കൊണ്ടുപോകുന്നു .അമ്മാവന്റെ മകള്‍ക്ക് സ്ത്രീധനം കൊടുക്കാന്‍ മാത്രം വിശാല ഹൃദയം കുട്ടേട്ടന് ഇല്ല എന്നെനിക്കറിയാം. അതിനാല്‍ എനിക്ക് തരാനിരുന്ന സ്ത്രീധനത്തില്‍ നിന്നും നൂറ്റൊന്നു പവന്‍ അഡ്ജസ്റ്റ് ചെയ്യാന്‍ ഞാന്‍ അച്ഛന് മറ്റൊരു കത്ത് എഴുതിയിട്ടുണ്ട് . ബോധം പോയി കിടക്കുന്ന അച്ഛന്‍ എഴുന്നേറ്റാല്‍ , കുട്ടേട്ടന്‍ അത് വാങ്ങണം.ഇല്ലെങ്കില്‍ കുട്ടേട്ടന്റെ വിധിയായി കരുതി എന്നെ അനുഗ്രഹിക്കണം എന്ന് ഒരിക്കല്‍ കുട്ടേട്ടനെ മാത്രം സ്വപ്നം കണ്ടിരുന്ന കുശല "
 
 

ബിഹെഡിംഗ് കമ്പനി മുതലാളി ഫാക്സ് സന്ദേശം സ്വീകരിച്ചില്ല എന്നും , പിറ്റേന്ന് തന്നെ വന്നില്ലെങ്കില്‍ പണിക്കു വേറെ ആളെ വെക്കുമെന്നും ഉള്ള വാര്‍ത്ത, റൂം മേറ്റ് സുഗുണന്‍ ഓമനക്കുട്ടനെ വിളിച്ചറിയിച്ചപ്പോള്‍, പാമ്പ് കടിച്ചവനെ പട്ടി കൂടി കടിച്ചു എന്ന മാതിരി ആയല്ലോ എന്ന് ഓമനക്കുട്ടന്‍ ഓര്‍ത്തു. ഗള്‍ഫുകാരന്റെ ജീവിതം ,കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങ പോലാ എന്ന് പറഞ്ഞു കേട്ടിടുന്ടെങ്കിലും തേങ്ങയുടെ സ്ഥിതി കുറച്ചുകൂടി സേഫ് ആണ് എന്നും കൂടി ഓമനക്കുട്ടന്‍ ഓര്‍ത്തു.
 

അമ്മാവന്റെ ബോധം തിരിച്ചു കിട്ടുമോ ?ഓമനക്കുട്ടന് അമ്മാവന്‍ നൂറ്റൊന്നു പവന്‍ തിരിച്ചു കൊടുക്കുമോ ? കുശലയുടെ കത്തിലെ വാക്കുകള്‍ വെറും ഒരു സാധാരണ പെണ്ണായ    സുഗന്ധിക്ക് ഉള്‍ക്കൊള്ളാന്‍ ആകുമോ ? എന്നീ ചോദ്യങ്ങള്‍ ബാക്കി വെച്ച്, കല്യാണത്തിന്റെ രണ്ടാം നാള്‍ വൈകുന്നേരം ഓമനക്കുട്ടന്‍ ഗള്‍ഫിലേക്ക് ഫ്ലൈറ്റ് പിടിച്ചു..
 
 

ഓമനക്കുട്ടനെ വഹിച്ചുകൊണ്ടുള്ള ഇന്നോവ കാര്‍ എയര്പോര്ട്ടിലേക്ക് തിരിച്ചു എന്ന വാര്‍ത്ത എന്ന് ബോധ മണ്ഡലത്തിലേക്ക് എമെര്ജ് ചെയ്തപ്പോള്‍ പങ്കന്‍ പിള്ള എഴുന്നേറ്റിരുന്നു . സ്വര്‍ണ്ണത്തിനു റിക്കാര്‍ഡ് വില എന്ന വാര്‍ത്ത ചാനലില്‍ മൃതി പട്ടിക്കാട് വായിക്കുമ്പോള്‍,കഴിഞ്ഞ ദിവസത്തെക്കാള്‍ മൃതി സുന്ദരിയായിരിക്കുന്നല്ലോ എന്ന് അല്‍പ്പം കുറ്റബോധത്തോടെ പിള്ള ഓര്‍ത്തു .

Mar 5, 2012

എന്റെ ഗള്‍ഫ് പരീക്ഷണങ്ങള്‍ ( സണ്ണിയുടെതും )

ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ആയിരുന്നു എന്റെ കൂടെ പഠിച്ച സണ്ണി ബഹറിനില്‍ നിന്നും ആദ്യമായിട്ട് അവധിക്കു വരുന്നത് . പത്താം ക്ലാസ് തോറ്റു പഠിത്തം നിര്‍ത്തി നാട്ടില്‍ ചില്ലറ ജോലി ഒക്കെയായിട്ട്‌ നടക്കുകയായിരുന്നു സണ്ണി.പിന്നെ കുറെ നാളത്തേക്ക് ഒരു വിവരവും ഇല്ലായിരുന്നു. രണ്ടുവര്‍ഷം കഴിഞ്ഞു ഒരു കത്ത് വന്നപ്പോഴായിരുന്നു സണ്ണി ഗള്‍ഫില്‍ എത്തിയത് അറിഞ്ഞത്.സണ്ണിയുടെ അമ്മാച്ചനാണ് സണ്ണിയെ ഗള്‍ഫില്‍ എത്തിച്ചത്.എല്ലാ മാസവും അവന്‍ കത്തയക്കും.ഗല്‍ഫിനു കത്തയക്കല് നല്ല ചിലവുള്ള പരിപാടിയാതതുകൊണ്ട് ഞാന്‍ വല്ലപ്പോഴും മറുപടി എഴുതും .


സണ്ണി വന്നതറിഞ്ഞ് ഞാനും സുമേഷും കൂടി സന്ധ്യയായപ്പോള്‍ അവന്റെ വീട്ടിലെത്തി. വീട്ടില്‍ ചെന്നപ്പോള്‍ ഉത്സവപ്പറമ്പ് പോലെ നിറച്ചു ആള്‍ക്കാര്‍. സണ്ണി അഞ്ചു പെങ്ങമ്മാര്‍ക്ക് ഒരേ ഒരു ആങ്ങള. അഞ്ചു പെങ്ങമാരും, അവരുടെ ഭര്‍ത്താക്കന്മാരും അവരുടെ ഒന്നര ഡസന്‍ പിള്ളേരും പിന്നെ മറ്റു ബന്ധുക്കളും എല്ലാം ചേര്‍ന്ന് ആകെ ബഹളം. മൂത്ത പെങ്ങള്‍ മേരിക്കുട്ടിയുടെ ഭര്‍ത്താവ് ബിജു ഞങ്ങളെ കണ്ടു ഇരുത്തി ഒന്ന് മൂളി.

ഞങ്ങള്‍ ചെന്നപ്പോള്‍ സണ്ണി കുളി ഒക്കെ കഴിഞ്ഞു ദേഹത്ത് എന്തോ പുരട്ടുകയായിരുന്നു. കുഴംബാണോ എന്ന് ചോദിച്ചപ്പോ സണ്ണി ആക്കി ഒരു ചിരി ചിരിച്ചിട്ട് പറഞ്ഞു , അവിടെ ഒക്കെ ഞങ്ങള്‍ കുളി കഴിഞ്ഞാല്‍ ദേഹത്ത് ക്രീം പുരട്ടും, അല്ലെങ്കില്‍ ദേഹം ഡ്രൈ ആകും എന്ന്. അതിനിപ്പോ നീ അവിടല്ലല്ലോ എന്ന് സുമേഷ് ഒന്ന് താങ്ങിയെങ്കിലും സണ്ണി മൈന്‍ഡ് ചെയ്തില്ല. "മസ്കിന്‍ നഫര്‍ "എന്ന് പറഞ്ഞു അത് പിന്നീട് " പൂവര്‍ ഫെല്ലോസ്" എന്ന് പരിഭാഷപ്പെടുത്തിയിട്ട് മേലാസകലം ക്രീം തേച്ചു പിടിപ്പിച്ചു.അവന്‍ അവിടത്തെ ഒരു വലിയ ഹോട്ടലിന്റെ മാനേജര്‍ ആണെന്നും അവന്റെ ബോസ്സിനോട് ഇംഗ്ലിഷില്‍ ആണ് സംസാരിക്കുന്നതെന്നും,ബോസ്സ് എത്ര വേണെങ്കിലും ശമ്പളം എടുതുകൊള്ളാന്‍ അനുവദിച്ചിട്ടുണ്ട് എന്നും ഒക്കെയുള്ള പേര്‍ഷ്യന്‍ പൂളുകള്‍ ഞങ്ങള്‍ കേട്ടിരുന്നു.ഗള്‍ഫില്‍ പോകും മുന്‍പ് ഇന്ദ്രന്‍സിനെ പോലെ ഇരുന്ന സണ്ണി, ചുമന്നു തുടുത്ത് ജയറാമിനെ പോലെ ആയി . കവിള്‍ ഒക്കെ ചാടിയത് കാരണം ചിരിക്കാന്‍ ബുധിമുട്ടുണ്ടോടാ എന്ന് ഞാന്‍ അസൂയയോടെ ചോദിച്ചു. രണ്ടു ദിവസമായി നെയ്ച്ചോറും ചിക്കന്‍ കാലും ഇല്ലാത്തതിനാല്‍ അല്‍പ്പം ക്ഷീണമാ എന്ന് സണ്ണി പറഞ്ഞു. പോകാറായപ്പോള്‍ സണ്ണി പറഞ്ഞു,പിന്നിലത്തെ ജനലിനടുത്തു വരാന്‍.ഞങ്ങള്‍ക്ക് രണ്ടു പാന്ട് പീസ്‌ തരാം,അതും കൊണ്ട് ഇറങ്ങണ്ട, അളിയന്മാര്‍ക്കു കലിപ്പാകും എന്ന്.ഇതേ ബിജു അളിയന്‍ തന്നെ അല്ലെ നിനക്ക് വിസക്ക് കൊടുക്കാന്‍ കാശ് ചോദിച്ചപ്പോ തരാഞ്ഞത് എന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ഞാന്‍ ചോദിച്ചില്ല.വീടിനു പിന്നില്‍ എത്തിയപ്പോള്‍ സണ്ണി ജനല്‍ തുറന്നു രണ്ടു പാന്റ് പീസുകള്‍ എറിഞ്ഞു തന്നു. ഇതേ തരാന്‍ പറ്റിയുള്ളൂ ഇനി ചെന്നിട്ടു നിങ്ങള്ക്ക് എന്തെങ്കിലും കൊടുത്തു വിടാം എന്ന് സണ്ണി പറഞ്ഞു. പത്താം ക്ലാസ് തോറ്റ സണ്ണി വലിയ മാനേജരും വലിയ പരീക്ഷകള്‍ പാസ്സായ (അമ്മൂമ്മ പറയുന്നതാ കേട്ടോ)ഞങ്ങള്‍ പെരുവഴിയിലും എന്നത് വിധിയുടെ വിളയാട്ടം എന്നോര്‍ത്ത് ഞങ്ങള്‍ നടന്നു.തിരിച്ചു പോകുന്ന സമയത്ത് സുമേഷ് പറഞ്ഞു സണ്ണിക്ക് ഭയങ്കര ജാടയാനെന്നു. പൊക്കിവിടാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഏതു പട്ടിക്കും ചന്ദ്രനില്‍ പോകാം എന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റീന്‍ പറഞ്ഞിട്ടുണ്ട് എന്ന് ഞാന്‍ അവനോടു പറഞ്ഞു.




കൊണ്ടുപിടിച്ചു ആലോചന നടന്നെകിലും ആഗ്രഹിച്ചതുപോലെ ഒരു ടി. ടി. സിക്കാരിയെ കല്യാണം കഴിക്കാന്‍ സാധിക്കാതെ സണ്ണി തിരിച്ചു പോയി. രണ്ടു മാസം കഴിഞ്ഞപ്പോള്‍ ആലപ്പുഴയില്‍ ഉള്ള ഒരു കൂട്ടുകാരന്‍ വശം എനിക്കും സുമെഷിനും ഓരോ ക്യാമറ കൊടുത്തു വിടുന്നു എന്ന് സണ്ണിയുടെ കത്ത് വന്നു. പൈസ കടം ഒക്കെ വാങ്ങി ഞാനും സുമേഷും ആലപ്പുഴക്ക് പോയി. കൃത്യമായി വഴി ഒക്കെ കത്തില്‍ ഉണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ തേടി പിടിച്ചു അന്ധകാരനനഴി എന്ന സ്ഥലത്ത് എത്തി.ഞങ്ങള്‍ ചെന്നപോള്‍ കുറെ ചേട്ടന്മാര്‍ വീട്ടില്‍ ഇരുന്നു ‍ചീട്ടുകളിക്കുന്നു..കൂട്ടത്തില്‍ ഒരു തടിയന്‍ ചെയിന്‍ ഇട്ടിരിക്കുന്ന ആളായിരുന്നു സണ്ണിയുടെ സുഹൃത്ത്‌. കാര്യം പറഞ്ഞതും അയാള്‍ പറഞ്ഞു. സാധനം സണ്ണി കൊണ്ടുവന്നാരുന്നു , പക്ഷെ പായ്ക്ക് ചെയ്തപ്പോള്‍ മിസ്സ്‌ ആയി പോയി എന്ന്."ആരേലും എന്തേലും കൊടുത്തു വിട്ടു എന്ന് കേള്‍ക്കുമ്പോഴേ വണ്ടിയും ബോട്ടും ഒക്കെ കേറി കോട്ടയത്ത്‌ നിന്ന് വരുന്നതിനു മുന്‍പേ ഒന്ന് ഫോണ്‍ വിളിച്ചിട്ട് വന്നു കൂടെ " എന്ന് അയാള്‍ ചോദിച്ചു. അതിനു ഇവിടെ ഫോണ്‍ ഉണ്ടോ എന്ന് സുമേഷ് ചോദിച്ചപോ അയാള്‍ ഒരു വളിച്ച ചിരി ചിരിച്ചു. ക്യാമറ കിട്ടാത്തതിന്റെ വിഷമത്തില്‍ ബോട്ട് പിടിച്ചു ഞങ്ങള്‍ മടങ്ങി. തിരിച്ചു പോരുന്ന വഴി ഞങ്ങള്‍ ഒരു തീരുമാനത്തില്‍ എത്തി.എങ്ങനെയും ഗള്‍ഫില്‍ പോണം.


സര്‍ക്കാര്‍ സ്ഥാപനമായ ഓഡേപെകില്‍ നിന്നും ഇന്റര്‍വ്യൂ കാര്‍ഡ് വന്നപ്പോള്‍ സ്വപ്നങ്ങള്‍ക്ക് ചിറകു മുളച്ചു.ജോലി സെയില്‍സ് എക്സിക്യുട്ടീവ്‌.പക്ഷെ ഡ്രൈവിംഗ് അറിയണം.ലൈസന്‍സും വേണം.ആകെ കൈയില്‍ ഉള്ളത് ഒരു ലേണേര്സ്. തിരുവനന്തപുരത്ത് എത്താന്‍ ഒരാഴ്ച മാത്രം.വീടിനടുത്തുള്ള ആശാന്‍ രണ്ടു ദിവസം കൊണ്ട് ഓടിക്കാന്‍പഠിപ്പിക്കാം എന്നേറ്റു.ഏതെങ്കിലും എജെന്റുമാര്‍ വഴി പണം കൊടുത്തു ലൈസന്‍സ് എടുക്കാനും പറഞ്ഞു. കോട്ടയത്ത്‌ ഡ്രൈവിംഗ് ടെസ്റ്റ്‌ നടക്കുന്ന സ്ഥലത്ത് ചെന്ന് ദേവസ്യ എന്ന വയസ്സായ ഒരു എജെന്റിനെ കണ്ടു. അയാള്‍ പറഞ്ഞു എല്ലാം ഇന്ന് തന്നെ ശരിയാക്കാം, വണ്ടി ഓടിക്കാന്‍ അറിയുമോ എന്ന് ചോദിച്ചു.വണ്ടി ഓടിച്ചു ലൈസന്‍സ് എടുക്കാനാണേല്‍ എജെന്റിന്റെ ആവശ്യം ഉണ്ടോ എന്ന് ഞാന്‍ ചോദിച്ചില്ല. എന്റെ പേപ്പറും എല്ലാം ആയി ദേവസ്യാച്ചന്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഇരിക്കുന്ന ബസ്സില്‍ കയറിഎന്തോ പറയുന്നതും, വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കാലെടുത്തു ചവിട്ടുന്നതും കണ്ടു.ദേവസ്യാച്ചനു ഇത് നിത്യതൊഴില്‍ ആയതിനാലാവണം,വളരെ വിദഗ്ധമായി ചവിട്ടില്‍ നിന്ന് ഒഴിഞ്ഞു മാറി. ലൈസന്‍സ് ഇല്ലാത്തതുകൊണ്ട് ഇന്റര്‍ വ്യുവിനു പോയില്ല. അങ്ങനെ ആ സ്വപ്നം പൊലിഞ്ഞു.


അടുത്തതായി ഞാനും സുമേഷും പോയത് ബോംബെക്ക് ആയിരുന്നു.ദുബായ് ഇന്റര്‍വ്യൂ ആയിരുന്നു.രണ്ടു അറബികളും ഒരു ഇന്ത്യക്കാരനും ആയിരുന്നു ഇന്റര്‍വ്യു ബോര്‍ഡില്‍. "നാടോടിക്കാറ്റ്" ഒരുപാട് തവണ കണ്ടത് കൊണ്ട് അറബികളോട് ഞാന്‍ സലാമു അലൈക്കും, വലൈക്കും ഉസ്സല്ലാം എന്ന് ആദ്യമേ വെച്ച് കാച്ചി.എന്നെ സെലക്ട്‌ ചെയ്തത് അതുകൊണ്ടായിരുന്നു എന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു. സുമേഷിനെ എടുത്തില്ല.എന്നാല്‍ പാസ്പോര്‍ട്ട്‌ നോക്കിയപ്പോള്‍ അതിന്റെ കാലാവധി തീര്‍ന്നു മൂന്ന് മാസം ആയിരിക്കുന്നു. അവര്‍ പറഞ്ഞു അടുത്ത തവണ വരാന്‍ .സുമേഷിനു സന്തോഷമായി. ഇന്നത്തെ ചെലവ് എന്റേത് എന്ന് അവന്‍ പറഞ്ഞു .ഞങ്ങള്‍ ഒരു ബാറില്‍ കയറി. രണ്ടു ബിയര്‍ പറഞ്ഞു. അവിടെ ഒരു പെണ്ണ് കിടന്നു ഡാന്‍സ് കളിക്കുന്നു. കുറെ ആള്‍ക്കാര്‍ നൂറു രൂപ നോട്ടുകള്‍ ഒക്കെ എടുത്തു കാണിക്കുന്നു. അവള്‍ അവരുടെ അടുത്ത് വന്നു പണം വാങ്ങിയിട്ട് ഡാന്‍സ് ചെയ്യുന്നു. ഞാന്‍ ഒരു അഞ്ചു രൂപ എടുത്തു പൊക്കി കാട്ടി. അവള്‍ മൈന്‍ഡ് ചെയ്തില്ല. സുമേഷ് ഉടനെ പത്തു എടുത്തു കാണിച്ചു.നോ രക്ഷ. ഈ പേട്ടു സാധനത്തിന്റെ ഡാന്‍സ് കാണാനാണോ ഇവന്മാര്‍ നൂറു രൂപ ഒക്കെ എടുത്തു കൊടുക്കുന്നത് എന്ന് പറഞ്ഞു കൊതിക്കെറുവ് തീര്‍ത്തിട്ട് ഞങ്ങള്‍ ഇറങ്ങി . ഒരു രൂപ ടിപ് കൊടുത്തപ്പോള്‍ ബാറിലെ ജോലിക്കാരന്‍ മലയാളി ഞങ്ങള്‍ക്ക് ഹിന്ദി അറിയില്ല എന്ന ഉത്തമവിശ്വാസത്തില്‍ ഒരു മുട്ടന്‍ തെറി ഹിന്ദിയില്‍ വിളിച്ചു.


എറണാകുളത്തായിരുന്നു അടുത്തത്. ഒരു സായിപ്പ് ദുബായിലേക്ക് ഇന്റര്‍വ്യു എടുത്തു. കാര്യങ്ങള്‍ എല്ലാം ചോദിച്ചിട്ട് അയാള്‍ പറഞ്ഞു. എന്‍സൈക്ലോപീടിയ ആണ് വില്‍ക്കേണ്ടത്. അവിടെ ആരെങ്കിലും ബന്ധുക്കള്‍ ഒക്കെ ഉണ്ടോ എന്ന് ചോദിച്ചു. അവര്‍ക്ക് ഈ സാധനം വില്ക്കാമെന്നാണോ ഉദ്ദേശിക്കുന്നെ എന്ന് ഞാന്‍ തുറന്നു ചോദിച്ചു. അതെ എന്താ ചോദിച്ചേ എന്ന് സായിപ്പ്. ഒരു പരിചയക്കാരന്‍ ഈ സാധനം വില്‍ക്കാന്‍ ദുബായിക്ക് പോയതും മൂന്ന് മാസത്തിനകം ബൌന്സായതും എനിക്കറിയാമായിരുന്നു.അതുകൊണ്ട് ‍ ഞാന്‍ പറഞ്ഞു, അവര്‍ക്കൊക്കെ അത്യാവശ്യം വിവരം ഉള്ളവരാ അതുകൊണ്ട് ജോലി വേണ്ട എന്ന്. എന്റെ സമയം ലാഭിച്ചു തന്നതിന് നന്ദി എന്ന് പറഞ്ഞു സായിപ്പ് ഷേക്ക്‌ഹാന്‍ഡ്‌ തന്നു. സായിപ്പിനോട്‌ അഹങ്കാരം പറഞ്ഞതുകൊണ്ടാണോ എന്നറിയില്ല,ബൈക്കില്‍ തിരിച്ചു വരുമ്പോള്‍ പെട്ടെന്ന് മഴ പെയ്തു, പാസ്സ്പോര്‍ട്ട് നനഞ്ഞു ഡാമേജ് ആയി. വില മൂവായിരം രൂപ !


സ്റ്റാമ്പ് ചെയ്യാന്‍ കൊടുത്തിരുന്ന പാസ്പോര്‍ട്ടും വിസയും ട്രാവല്‍ എജന്സിയില്‍നിന്നും നഷ്ട്ടപ്പെട്ടെങ്കിലും മറ്റൊരു വിസയുമായി ദൈവത്തിന്റെ കൃപകൊണ്ടും, പിതൃ സഹോദരന്റെ ദയകൊണ്ടും, ഒടുവില്‍ ഞാന്‍ ഗള്‍ഫില്‍ എത്തി. പിന്നീട് വിസ മാറ്റത്തിനായി ബഹറിനില്‍ പോകുന്ന നേരത്ത് ഞാന്‍ സണ്ണിയെ വിളിച്ചു. അവിടെ വന്നിട്ട് കാണാം എന്നവന്‍ പറഞ്ഞു. എട്ടു ദിവസം ഞാന്‍ ഒരു ഹോട്ടലില്‍ കഴിയവേ ഒരുപാട് തവണ അവനെ വിളിച്ചെങ്കിലും കിട്ടിയില്ല. സണ്ണി തിരക്കിലാണെന്ന് ഫോണ്‍ എടുക്കുന്നയായാള് ‍ പറയും. ഒരു ബന്ധുവിന്റെ കൂടെ എല്ലാ ദിവസവും വൈകുന്നേരം ഞാന്‍ കറങ്ങാന്‍ പോകും. പോകുന്നിടത്തെല്ലാം സണ്ണി ഉണ്ടോ എന്ന് നോക്കും.ഒരു ദിവസം രാത്രി ഞങ്ങള്‍ ഒരു ഡാന്‍സ് ബാറില്‍ പോയി. അവിടെ കുറെ പെണ്ണുങ്ങള്‍ സ്റ്റേജില്‍ നിന്ന് ഹിന്ദി പാട്ടുകള്‍ പാടുന്നു. കേള്‍ക്കാന്‍ ഇരിക്കുന്നവര്‍ ഒരു ബഹറിന്‍ ദിനാര്‍ കൊടുത്താല്‍ അതിനൊരു മാല കിട്ടും..ആ മാലയും ഇട്ടോണ്ട് അവള്‍ കുറെ നേരം നമ്മളെ നോക്കി ചിരിച്ചു പാടും. പരസഹായം ഇല്ലാതെ ഒറ്റയ്ക്ക് എഴുന്നേറ്റു നില്‍ക്കാന്‍ കഴിയാത്ത ഒരു വല്യപ്പന്‍ കുടിച്ചു കൂത്താടി , കുറെ മാല ഒരു പെണ്ണിന് കൊടുത്തത് കൊണ്ട് അന്ന് മുഴുവന്‍ അവള്‍ അങ്ങേരെ നോക്കി പാടി. ബോംബെ അനുഭവം ഉള്ളത് കാരണം ഞാന്‍ ആര്‍ക്കും മാലയിടാന്‍ ശ്രമിച്ചില്ല. പെണ്ണിന്റെ കഴുത്തില്‍ മാല നിറഞ്ഞപ്പോള്‍ യൂണിഫോം ഇട്ട ഒരാള്‍ അതെല്ലാം ഊരി വാങ്ങിച്ചു. കുറച്ചു കഴിഞ്ഞു ഒരു കൈയില്‍ കുപ്പിയും മറുകൈയില്‍ ഒരട്ടി മാലയുമായി അയാള്‍ വല്യപ്പന്റെ അടുത്ത് വന്നപ്പോള്‍ ഞാന്‍ ആ പരിചിത മുഖം തിരിച്ചറിഞ്ഞു..സണ്ണി..എന്നെ കണ്ടതും ഒരു വളിച്ച ചിരി ചിരിച്ചിട്ട് സണ്ണി ചോദിച്ചു .

"അപ്പൊ നീ ഇതുവരെ തിരിച്ചു പോയില്ലേ ? "