Showing posts with label പ്രവാസി. Show all posts
Showing posts with label പ്രവാസി. Show all posts

Oct 23, 2025

പേരിലെ തൊന്തരവുകൾ !


വണ്ടിയുടെദഫ്‌തർ(രെജിസ്ട്രേഷൻ) പുതുക്കാനായി മുറൂറിൽ ചെന്നതായിരുന്നു ഞാൻ. യൂനീകൃ..യൂനീകൃ എന്ന് ഒരു അറബി തൊണ്ട പൊട്ടുന്ന ഒച്ചയിൽ കൂവുന്നുണ്ട്.ഞാൻ യൂനീകൃ അല്ലാത്തതിനാൽ ഈ കോലാഹലം ഒന്നും മൈൻഡ് ചെയ്യാതെ വെറുതെ ഇരുന്നു . പല തവണ വിളിച്ചിട്ടും യൂനീകൃ വിനെ കാണാത്ത  കൊണ്ട്, “മിനു അദ ഹിന്ദി “എന്ന് ദേഷ്യത്തിൽ അറബി പുലമ്പിയതും ഞാൻ ഉൾപ്പെടെ അവിടെയുണ്ടായിരുന്ന നാലോ അഞ്ചോ ഹിന്ദികൾ “ നീ ആരെങ്കിലും ഒക്കെ ആണോടെ ഈ യൂനീകൃ എങ്കിൽ മനുഷ്യനെ മെനക്കെടുത്താതെ ചെല്ലെടെ“എന്നുമുള്ള ഭാവത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നോക്കി.അപ്പോഴാണ് ഞാൻ തന്നെയായിരുന്നു ഉണ്ണികൃഷ്ണൻ എന്ന യൂനീകൃ എന്നുള്ള  ആ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത്.ഒരു കിലോമീറ്റർ ദൂരമുള്ള ഉണ്ണികൃഷ്ണൻനായർ എന്ന എൻറെ പേര് (ലാസ്റ്റ് നെയിം)വീണ്ടുമൊരിക്കൽ കൂടി പാരയായെന്നു എനിക്ക് മനസ്സിലായി.പക്ഷെ എന്റെ അടുത്ത് നിന്നിരുന്ന “അനന്തരാമൻ സുബ്രമണ്യൻ“ കാട്ടറബി വേർഷനിൽ “അനതർമാനോ സൂപ്പർമാനോ“ആവാനുള്ള സാധ്യത ഓർത്തപ്പോൾ ഞാൻ കുറച്ചുകൂടി ബെറ്റർ പൊസിഷനിൽ ആണെന്ന് സമാധാനിച്ചു.




ഓടി അറബിയുടെ അടുത്ത് ചെന്ന എന്നോട് “ഹയവാൻ ഇന്ത മുക്ക് മാഫി?”എന്ന്ചോദിച്ചു“ഹയവാൻ നിന്റെ വാപ്പാ“എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്  ഞാൻ “ആസിഫ്“എന്ന് പറഞ്ഞു . “ആസിഫലി “അല്ല മുദ്ര ശ്രദ്ധിക്കണം. ക്ഷമ പറഞ്ഞതാണ്.“ക്ഷമാ മുഹമ്മദുമായി“ മാറിപ്പോകുകയും ചെയ്യരുത് !



പണ്ട് പാസ്സ്‌പോർട്ട് എടുത്തപ്പോൾ  നീളം കൂടിയ പേര് രണ്ടു ലൈൻ ആയി  പിരിച്ചെഴുതി ഇപ്പോ ഞാനാരാ പിതാജിയുടെ പേരെന്താ വീട്ടുപേരെന്താ  എന്ന അവസ്ഥ ആയതിൽ പിന്നെ പേരു പറയുന്നതിന് പകരം സിവിൽ ഐഡി എടുത്തു വീശണ്ട ഗതിയായി. യൂനീകൃഷ് വരെ ഒക്കെ വായിച്ചിട്ടു “ഇവനെ ഒക്കെ ആര് ഓഹോ“എന്ന മട്ടിൽ അറബി നോക്കുന്ന ഒരു നോട്ടമുണ്ട്.എന്റെ മൂന്നു പേരുകൾ പലയിടത്തും പലരീതിയിൽ ആയതുകൊണ്ട്  എന്തെങ്കിലും ഫോം പൂരിപ്പിക്കുമ്പോൾ എന്തിനു ഭാര്യക്ക് പോലും സംശയം തോന്നാറുണ്ട് .പക്ഷെ സുരേഷ്‌ഗോപി ചോദിക്കുന്നതുപോലെ“അല്ല .. നിങ്ങളൊക്കെ ആരാ ! “ എന്ന് ചോദിക്കാറില്ല എന്ന് മാത്രം !

കാർ വാങ്ങിക്കുന്ന സമയത്തു ലോൺ എടുക്കാൻ ചെന്നപ്പോൾ അവിടൊരു മസ്രി തർക്കേഷ് കുമാർ ആയി.പാസ്സ്പോർട്ടും ഐഡിയും മാച്ച് ആവുന്നില്ലത്രേ.ഏതെങ്കിലും കാരണവശാൽ തവണ മുടങ്ങുകയും കേസാവുകയും ചെയ്‌താൽ കേസ് തള്ളിപ്പോകുമത്രേ. പോലീസുകാരെ വഴിയിൽ വെച്ചുപോലും കണ്ടാൽ മുട്ടിടിക്കുന്ന ഹിന്ദി,കേസ് -ജയിൽ എന്നൊക്കെ കേട്ടാൽ തന്നെ നിന്ന നിൽപ്പിൽ സമാധിയാവും എന്ന് മസ്രിക്ക് അറിയില്ലല്ലോ!എന്റെ മൂന്നു പേരുകളും ഐഡിയിൽ ഉണ്ടെന്നും അതിന്റെ ഓർഡർ ആണ് 
മാറിയിരിക്കുന്നതെന്നും,അതെന്റെ കുറ്റമല്ല മറിച്ചു പാസ്പോർട്ട് എഴുതിയ ദ്രോഹി ആണ് ഉത്തരവാദി എന്നും അറിയാവുന്ന അറബിയിൽ പറഞ്ഞിട്ട് മസ്രി അടുക്കുന്നില്ല. പിന്നെ ജോലിചെയ്യുന്ന സ്ഥലത്തെ മന്ദൂപ്  വന്നു.അവർ രണ്ടു  മസ്രിക്കാരും തമ്മിൽ ഉമ്മ വെച്ചുകളിക്കുകയും അരമണിക്കൂർ തമ്മിൽ തമ്മിൽ ഉള്ള ഗ്രീറ്റിങ്ങുകൾക്കു ശേഷം നമ്മുടെ മസ്രിയുടെ കാണാതെ പോയ ഏതോ  അമ്മാവൻ ( അമ്മി ) ആയിത്തീർന്നതും വിധിയുടെ വിളയാട്ടം കൊണ്ടാവുകയും ചെയ്തതുകൊണ്ട് എല്ലാം പറഞ്ഞു കോമ്പ്ലിമെൻറ്സ് ആക്കി തന്നു.  നാട്ടിൽ നിന്നും കൊണ്ടുവന്ന അരക്കിലോ ഏത്തക്കായ വറുത്തത്തിനു എന്തൊക്കെയോ അത്ഭുത സിദ്ധികൾ ഉണ്ടെന്നു എനിക്ക് മനസ്സിലായി.നിനക്ക് വല്ല"ജമാലെന്നോ ഹാരീസ്"എന്നോ പേരിടാൻ മേലായിരുന്നോ എന്ന് മന്ദൂപ് ചോദിച്ചു. എന്നിട്ടു വേണം ബിൽഡിങ്ങിലെ ഹാരിസ് ആണെന്ന് കരുതി ആളുകൾ എന്നെ തപ്പി വരാൻ എന്ന് ഞാൻ പറഞ്ഞില്ല.

കുട്ടിയുണ്ടായപ്പോൾ എന്റെ പേരിലെ തെറ്റ് വീണ്ടും ആവർത്തിച്ചു!മന്ദൂപ് വീണ്ടും സഹായത്തിനെത്തി.പക്ഷെ പേപ്പറൊക്കെ അടിച്ചുവന്നപ്പോൾ വീട്ടുപേര് കൊച്ചിന്റെ ലാസ്റ്റ് നെയിം! എന്തായാലും എന്റെ അച്ഛന്റെ പേരിൽ നിന്നും അവൾ അവളെങ്കിലും  ഒഴിവായല്ലോ എന്നോർത്ത് ഞാൻ സമാധാനിച്ചു. ആദ്യമൊന്നും വലിയ കുഴപ്പമില്ലായിരുന്നു.അവൾ വലുതായി,ചെല്ലുന്നിടത്തെല്ലാം വീട്ടുപേര് പറഞ്ഞു പരവശയായപ്പോൾ എന്നോട് ചോദിച്ചു.അച്ഛന് വേറെ ഒരു പേരും കിട്ടിയില്ലേ എന്ന്.ഞാൻ എന്റെ കായപ്പെട്ടി തുറന്ന്  എല്ലാ പേപ്പറും കാണിച്ചു സംഭവിച്ചത് എന്ത് എന്ന് മനസ്സിലാക്കാൻ ഒരു ശ്രമം നടത്തി. എവിടെ! “കൊച്ചു കൊച്ചു“എന്ന് വിളിക്കുന്നത് നാണക്കേടാണത്രെ. യൂനികൃ എന്ന് വിളിക്കുന്നതിലും ഭേദമാണെന്നു ഞാൻ പറഞ്ഞില്ല.

മകനുണ്ടായപ്പോൾ ലാസ്റ്റ് നെയിം ആയി എന്റെ പേരോ അച്ഛന്റെ പേരോ വീട്ടുപേരോ കൊടുത്തില്ല.പകരം“നായർ “എന്ന് മാത്രം എഴുതി .അത്ഭുതം എന്ന് പറയട്ടെ. ദാറ്റ് വർക്ഡ് ! അവനു മാത്രം ഷോർട്ട് നെയിം എന്നുള്ള മകളുടെ കൊതിക്കെറുവ് ഒഴിച്ചാൽ ബാക്കി ഒക്കെ വോക്കേ!ഏതായാലും പാസ്സ്‌പോർട്ട് മാറാൻ ഒരു അവസരം കിട്ടിയപ്പോൾ മകൾ സ്വയം ഒരു തീരുമാനം എടുത്തു.ലാസ്റ്റ് നെയിം "നായർ" ആക്കി  അവൾ എസ്കേപ്പ് ആയി. 


കൂട്ടുകാരെല്ലാം “അച്ചായൻ ഡോട്ട്.കോം “ആവുകയും പെരുന്നാളിനും നോയമ്പ് മുറിക്കലിനും പേത്രത്തക്കുമൊക്കെ അവരുടെ കൂടെ സോമരസം നുകരുന്ന പടങ്ങൾ കണ്ടും ഒരിക്കൽ നാട്ടിലെ ഒരു സുഹൃത്ത് എന്നോട് ചോദിച്ചു . “നീ ഒടുക്കം അച്ചായൻ ആയി മാറുമോ “എന്ന്.എങ്കിൽ പേര് മാറ്റി വല്ല ജോർജ് എന്നോ മറ്റോ ഇടാനും അവന്റെ വക ഉപദേശം!“ശശി എന്ന് പറഞ്ഞാൽ ചന്ദ്രബിംബം ആണ് മാൻ “എന്ന് ഞാൻ പറഞ്ഞു.മലയാളം മൊത്തം അരച്ചുകുടിച്ചേക്കുന്ന എന്നോടാണോ ബാലാ !


നമ്മുടെ സുഹൃത് സദസ്സിൽ ഇത് പറഞ്ഞപ്പോൾ ഒരാൾ  ഒരു സ്റ്റൈലൻ പേരു സജസ്റ്റ് ചെയ്തു . “സാം മക്നായർ !”  ദിത് കൊള്ളാലോ ! നായർ ഉണ്ട് താനും എന്നാൽ ആളുകൾക്ക് നാക്കുളുക്കുകയും ഇല്ല ! 



എന്റെ പാസ്പോർട്ട് മാറുന്ന സമയത്തു അങ്ങേർ പേര് വായിച്ചു നോക്കിയിട്ട്“യു ഹാവ് പ്രെറ്റി ലോങ്ങ് ലാസ്റ്റ്നെയിം”എന്നൊരു നിർദോഷകരമായ കമന്റ് പാസാക്കുകയും, “ഇഫ് യു വാണ്ട് യു ക്യാൻ ചേഞ്ച് ഇറ്റ് നൗ”എന്നൊരു എക്സ്ചേഞ്ജ്  ഓഫറും കൂടി വെച്ചപ്പോൾ ഒരു ചാഞ്ചാട്ടം ഉണ്ടായി.എന്നാലും പേര് മാറ്റിയാൽ നാളെ സ്വത്തു വകകൾക്കൊക്കെ എന്ത് സംഭവിക്കും എന്നൊരു ചിന്തയിൽ ഞാൻ വീണ്ടും യൂനീകൃ ആയിത്തന്നെ ജീവിക്കാൻ തീരുമാനിച്ചു.ഈ ന്യായം കേട്ടപ്പോൾ ഭാര്യ ഒന്ന് ചിരിച്ചു.“പിന്നേ…ഏക്കറുകണക്കിന് കിടക്കുവല്ലേ“എന്നോ മറ്റോ ആയിരിക്കുമോ അതിന്റെ അർഥം? അതോ ഇനി“ശശി“എന്ന പേരുമാറ്റി“സോമൻ“ആക്കിയ ലോ സിനിമാക്കഥ മനസ്സിൽ വന്നോ ?എനിവേ “കാക്കക്കും തൻ മൂഞ്ചി പൊൻമൂഞ്ചി“എന്ന ജഗതിയുടെ ഡയലോഗ് ഉരുവിട്ടു ഞാൻ കൃതാർത്ഥനായി .


ഇപ്പോഴും ലാസ്റ്റ് നെയിം ചോദിച്ചാൽ ലൈസൻസ് എടുത്തു കൊടുക്കേണ്ട ഗതിയാണ്.ഉണ്ണിക്കൃഷ്ണൻനായർ എന്ന് പറഞ്ഞു ഫലിപ്പിക്കുന്നതിലും എത്രയോ ഭേദം!എന്നാലും ഓൺലൈൻ ഫുഡ് ഓർഡർ ചെയ്യുമ്പോൾ ഞാൻ എന്റെ ലാസ്റ്റ് നെയിം വെക്കാറില്ല . എന്തിനാണ് വെറുതെ പിതാജിയെ  അവർ സ്മരിക്കേണ്ടി വരുന്നത് ! പറയാൻ എളുപ്പമുള്ള ഒരു പേര് ഇപ്പോൾ കൊടുക്കും ! 

അതാണ്  സാം ! ഹോ…“സേം”എന്ന് ഈണത്തിൽ പറയാൻ തന്നെ എന്തൊരു ശേല് !

വില്ലേജ്മാൻ 


Nov 9, 2016

ചാച്ചപ്പന് ഇത് ചരിത്ര നിമിഷം

പ്രസിഡണ്ട്  പദവിയിലേക്കു മുതലാളി  നടന്നു  കയറുമ്പോൾ    സുവർണ്ണ  നിമിഷത്തിനു  സാക്ഷ്യം  വഹിക്കാൻ  ചാച്ചപ്പനും  ഉണ്ടാവും.റാന്നി മരോട്ടിച്ചുവട്   കുന്നന്താനം വീട്ടിൽ  ചാച്ചപ്പൻ   വൈറ്റ് ഹൗസിലേക്കു  താമസം  മാറ്റുമ്പോൾ   ഒരു  നാടുമുഴുവൻ  പ്രാർത്ഥനാ നിർഭരമായി  നിൽക്കുകയാണ്.


കഴിഞ്ഞ   നാൽപ്പതു    വർഷമായി   നിഴലുപോലെ   കൂടെ  നിൽക്കുന്നു എന്ന് പറയുമ്പോഴും  ചാച്ചപ്പൻ  വിനയാന്വിതനാണ്.രാജ്യത്തെ ഒന്നാമത്തെ   പൗരന്റെ  അടുക്കളക്കാരൻ    ആവുക  എന്ന   ഭാരിച്ച  ഉത്തരവാദിതത്വം നൽകുന്ന സമ്മർദ്ദത്തിലും  തന്റെ  കർത്തവ്യങ്ങൾ  കൃത്യമായി  ചെയ്തു  തീർക്കുക   എന്നതിൽ മാത്രമാണ്  അദ്ദേഹത്തിന്റെ  ശ്രദ്ധ .

മുതലാളിയുടെ    ഭക്ഷണ ശീലങ്ങളെ  കുറിച്ച്   പറയുമ്പോൾ  ചാച്ചപ്പന്   നൂറു നാവാണ്.പുട്ടും കടലയും  കണ്ടാൽ   സ്വയം മറക്കും  എന്ന്  പറയുമ്പോൾ  കേരളത്തിന്റെ    അഭിമാനം വാനോളം  ഉയരുകയാണ്.തന്റെ  കുക്കിങ്   ജീവിതത്തിലെ    മറക്കാനാവാത്ത  ഒരു  സംഭവം    ഏതു   എന്ന  ചോദ്യത്തിന് ഒരിക്കൽ  താൻ ചക്കപ്പുഴുക്ക്  ഉണ്ടാക്കിയപ്പോൾ   അടിയിൽ  പിടിച്ചതും,   അതറിയാതെ  മുതലാളി   വാരി   വലിച്ചു   തിന്നതും   പിന്നെ കക്കൂസിൽ  മൂന്നു   ദിവസം സ്ഥിരതാമസമാക്കിയതുമായ   രസകരമായ  സംഭവം  അദ്ദേഹം   വിവരിച്ചു.ഈ  വകയിൽ  തന്റെ  നിത്യശത്രുവായ   പാലാക്കാരൻ  തോമാച്ചന്റെ  ചീട്ടു  കിറിക്കളഞ്ഞതിൽ   ഒട്ടും  ഖേദം  പ്രകടിപ്പിക്കാൻ   തയ്യാറായില്ല   എന്നത്   അദ്ദേഹത്തിന്റെ   മനസ്സിന്റെ  വലിപ്പം  എത്ര  എന്ന്  വെളിവാക്കുന്നു .


മുതലാളിയുടെ  കൂടെ  നാൽപ്പതു  വര്ഷം  പൂർത്തീകരിക്കുന്ന   ഈ  വേളയിൽ  രാജ്യത്തിന്റെ  പരമോന്നത  അടുക്കളക്കാരൻ  ആകുക  എന്നത്   കേരളത്തിന്റെ   അഭിമാനം  വാനോളം  ഉയർത്തുമ്പോഴും   താൻ  കടന്നു   വന്ന വഴികൾ  മറക്കാൻ  ചാച്ചപ്പന്   ആകുന്നില്ല.ക്ളീനിങ്  ആൻഡ് വാഷിങ്  ഡിപ്പാർട്ടുമെന്റിൽ   ഒരു  സാധാരണ  തൊഴിലാളി   ആയി   തന്റെ  ഔദ്യോഗിക    ജീവിതം ആരംഭിക്കുകയും  പടിപടിയായി  ഉയർന്നു   മുതലാളിയുടെ അടുക്കളയുടെ  പൂർണ്ണ  ചുമതല  നിർവഹിക്കുന്നത്  വരെ  എത്തിയ  ചാച്ചപ്പന്   നന്ദി പറയാനുള്ളത്   തന്നെ  കല്യാണം   കഴിച്ചു  ഇവിടെ  എത്തിച്ച   ഭാര്യ  മറിയാമ്മക്കു  മാത്രം.  മറിയാമ്മയുടെ  അഭാവത്തിൽ  ശീലിച്ച  പാചക പരീക്ഷണങ്ങൾ  ഇല്ലായിരുന്നു  എങ്കിൽ  താൻ  ജീവിതത്തിൽ  ഒന്നുമായിത്തീരില്ലായിരുന്നു  എന്ന് പറയാൻ  ചാച്ചപ്പന്  ഒരു  മടിയുമില്ല. ഈ  വലിയ  നിലയിൽ  എത്തുന്ന  നേരത്തു  അത്  കാണാൻ  മറിയാമ്മയുടെ  മാതാപിതാക്കൾ  ജീവിച്ചിരിപ്പില്ല  എന്നത്  മാത്രമാണ്  ചാച്ചപ്പന്റെ  ദുഃഖം. ചാച്ചപ്പന്റെ   മാതാപിതാക്കൾ കേരളത്തിലെ  പുരാതനമായ  ഒരു  വൃദ്ധസദനത്തിൽ  സന്തോഷപൂർവം  വസിക്കുന്നു .

ഹ്യുസ്റ്റണിൽ  സ്ഥിരതാമസമാക്കിയ  ചാച്ചപ്പനും മറിയാമ്മക്കും   മൂന്നു മക്കൾ.മൂത്ത പുത്രൻ  ആർനോൾഡ്  ചാച്ചപ്പൻ  കേറ്ററിംഗ്  പഠിക്കാനായി  മൂന്നാറിൽ   എത്തി   അവിടെ സ്ഥിരതാമസമാക്കിയിരിക്കുന്നു.രണ്ടാമൻ   ലിയനാർഡോ  വിവാഹിതൻ .ഭാര്യ  സൂസമ്മ. മകൾ മാർട്ടിന  ചാച്ചപ്പൻ  വിവാഹിത. ഭർത്താവ്  മാത്തച്ചൻ  ചാച്ചപ്പനെ  ക്ളീനിങ്  ആൻഡ്  വാഷിങ്ങിൽ  സഹായിക്കുന്നു .


ഒഴിവു സമയങ്ങളിൽ  പല പല  റസ്റ്റോറന്റുകൾ   സന്ദർശിക്കയും  സ്വാദിഷ്ടമായ  ഭക്ഷണം   ആവോളം  കഴിക്കയുമാണ്   തന്റെ  ഹോബി  എന്ന്  പറഞ്ഞ  ചാച്ചപ്പൻ തന്റെ   മറ്റൊരാഗ്രഹം കൂടി  ഈ  ലേഖകനോട് പങ്കു  .വെച്ചു .  ഭാര്യ  മറിയാമ്മയുടെ  കൈകൊണ്ടു   ഉണ്ടാക്കിയ  ഒരു  വിഭവം   രുചിക്കണം എന്ന   ആഗ്രഹം.

( 10.11.16 ൽ  മഞ്ഞരമ  ദിനപത്രത്തിൽ   വന്നേക്കാവുന്ന  ഒരു   ലേഖനം )



Dec 2, 2015

അജ്ഞാതന് ഒരു മറുപടി

അണ്ണന്  മോൻ എഴുതിയ  കത്ത്  വായിച്ചു ..ചില  ഭാഗങ്ങൾ  വായിച്ചു  ചിരിച്ചു  തല കുത്തി പോയി  കേട്ടോ.നല്ല  ശൈലി. പക്ഷെ  പാർട്ടി പത്രം  മാത്രം   വായിച്ചും  പാർട്ടി ചാനൽ  മാത്രം  കണ്ടും   പാർട്ടി  സൂക്തങ്ങൾ മാത്രം ശ്രവിച്ചും   ജീവിച്ചാൽ പോരാ.ലോകത്ത് നടക്കുന്ന  കുറച്ചു  കാര്യങ്ങൾ  അറിയാതെ പോകുന്നതിന്റെ  ഒരു  കുറവുണ്ട്.പൊട്ടക്കിണറിന്റെ   പുറത്തു  അതിവിശാലമായ  ഒരു ലോകമുണ്ട്.സാരമില്ല മ്വാനെ .അജ്ഞത  ഒരു  കുറ്റമല്ല .
 
 
അണ്ണൻ ഒരുപാട് യാത്ര  നടത്തുന്നതിനാണല്ലൊ മോന് കെറുവ്.അണ്ണൻ കൊതി കൊണ്ട് യാത്ര  നടത്തുന്നതല്ല.രാജ്യത്തിന്  വേണ്ടി  തന്നെ  ആണ്  പോകുന്നത്.പോയിട്ട് വരുമ്പോൾ കുറെ  എഫ്  ഡി ഐ  കൊണ്ട് വരുന്നുണ്ട്.അത്  മറ്റേ  അമ്മാവൻ കൊണ്ടുവന്നതിനെക്കാളും   മെച്ചമാണ്.ഒന്നും  രണ്ടുമല്ല.നൂറുകണക്കിന്  കോടികളാണ്.പക്ഷെ  മോശം പറയരുത് കേട്ടോ!പത്തു  വർഷം കൊണ്ട് അമ്മായി &കമ്പനി  കൊണ്ടുപോയ  കോടികളുടെ  അത്രയും വരില്ല!തറവാട്  നാഥനില്ലാതെ   കിടക്കുന്നു  എന്ന് പറഞ്ഞല്ലോ? അണ്ണൻ  എവിടെ ഇരുന്നാലും  ഇവിടുത്തെ  കാര്യങ്ങൾ  നേരാംവണ്ണം  നടക്കും. പണ്ട് അമ്മാവൻ ഇവിടുണ്ടായിട്ടും  പിൻസീറ്റിൽ  അമ്മായി  അല്ലെ  ഇരുന്നു  കാര്യങ്ങൾ  നടത്തിയിരുന്നത് ..അതിലും  ഭേദമാണ്!
 
 
പിന്നെ  സെൽഫി.അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ട്ടം.അമ്മാവൻ പോയിരുന്ന    സമയത്ത്  സെൽഫി  ഇല്ലായിരുന്നു.അത്രേ ഉള്ളു.പിന്നെ  കേരളത്തിൽ  ഏറ്റവും  നന്നായി  ഇംഗ്ലീഷ്  സംസാരിക്കുന്ന  ഒരു  അമ്മായി കഴിഞ്ഞ  ദിവസം 60000 വിലയുള്ള ഒരു  ഫോണിൽ  സെൽഫി  എടുക്കുന്നത് അസൂയക്കാര് പോസ്റ്റ്‌  ചെയ്തിരുന്നു..അതൊന്നും മോൻ കാര്യാക്കണ്ട.മൊയലാളിത്തം     എന്നൊക്കെ  ആക്ഷേപിക്കുമെങ്കിലും  ഇപ്പോൾ  മൊയലാളിമാരല്ലേ  മോന്റെ  ആളുകൾക്ക് എല്ലാം !
 
 
ഇവിടെ  ആളോൾക്ക്  സമാധാനമായി  ജീവിക്കാനുള്ള  എല്ലാ  ചുറ്റുപാടും ഉണ്ട് .അതില്ലാ  എന്ന് വിലപിക്കുന്നവർക്ക്  അത്  കിട്ടുന്ന  സ്ഥലത്തേക്ക് പോകാൻ  ഉള്ള  എല്ലാ  സ്വാതന്ത്ര്യവും ഉണ്ട്.പിന്നെ  അങ്കിളും  ചിറ്റയും. അത്  വിവരക്കേട്  ആണ്  എന്ന്  കരുതി  ക്ഷമി.ഇതുപോലെ  വിവരക്കേട്  മ്മടെ  പാർട്ടിയിൽ   ഒരു  മ്യാമൻ  പറഞ്ഞല്ലോ.മേമനെ  തൂക്കി കൊന്നപ്പോ.എല്ലാ കൂട്ടത്തിലും  കുറെ  വിവരം  ഇല്ലാത്തവർ ഉണ്ടാവും മോനെ!ഒരു കൈയിലെ  അഞ്ചു  വിരലും  ഒരുപോലെ  ഇരിക്കുമോ!പിന്നെ  മൂവാറ്റുപുഴ  പേഴക്കാപള്ളിയിൽ  തെരുവ്നായ ശല്യം ഉണ്ട്  എന്ന് കരുതി കേരളത്തിൽ  താമസിക്കാൻ പ്യാടി  തോന്നുന്നു  എന്ന്  ആരെങ്കിലും പറഞ്ഞു  കളഞ്ഞാൽ  അത്  വിവരക്കെടല്ലേ  മ്വാനെ ?
 
 
അണ്ണന്   അയ്മ്പതും  അമ്മായിക്കും പതിനാറും  കിട്ടിയല്ലോ.അതവിടെ   നില്ക്കട്ടെ .മ്മക്ക്  എന്ത്  കിട്ടി എന്ന് കൂടി  മോൻ ഇടയ്ക്കു  ആലോചിക്കുന്നത്  നന്നായിരിക്കും.വംഗദേശത്തെ  കാര്യം  ഒരു  തീരുമാനം  ആയിട്ടു  കുറെ ആയല്ലോ .നമ്മുടെ  നാട്ടിലും  സ്ഥിതി  വളരെ മോശമാണ് ..കാർന്നോരുടെ  കാലം  വരെ ഒക്കെ ഇങ്ങനെ  തട്ടി മുട്ടി പോകാം .  അത് കഴിഞ്ഞാൽ  പിന്നെ  അഖിലെന്ത്യാ   എന്നൊക്കെ പറയുമ്പോൾ  നാക്ക് ഉളുക്കരുത് ! 
 
 
ഏട്ത്തിക്ക്  ഒരു  സങ്കടവും ഇല്ല ..അഭിമാനം മാത്രമേ ഉള്ളു.അണ്ണൻ  ലോകം മുഴുവൻ  വാഴ്ത്തുന്ന    ആളായതിൽ. ചെറുപ്പ കാലം മുതൽ  ഈ  കാണായ  കാലം മുയ്മൻ ഏട്ത്തി   ഒറ്റയ്ക്ക്  ജീവിച്ചില്ലേ.അന്നൊന്നും  ആരും  അന്വേഷിക്കാൻ  ഉണ്ടായിരുന്നില്ലല്ലോ.മക്കള്  ചെന്ന്  ചുംബന  സമരക്കാര്ക്ക്  എതിരെ  ജയിലിൽ  വല്ല  മനുഷ്യാവകാശലംഘനമോ    മറ്റോ  നടക്കുന്നുണ്ടോ  എന്ന് പരിശോധിക്ക്.അല്ല  അത് അങ്ങനെ  ആണല്ലോ!സാധാരണയായി  രാഷ്ട്രീയ   കൊലപാതകത്തിൽ  മരിക്കുന്ന   ആളിന്റെ  വീട്ടുകാരുടെ  മനുഷ്യാവകാശത്തെക്കാൾ  വലുതാണല്ലോ  അതേ കേസിൽ പെട്ട്  ജയിലിൽ  കിടക്കുന്നവരുടെ  മനുഷ്യാവകാശങ്ങൾ !
 
 
അണ്ണൻ  മ്മടെ  അദാനി  ചേട്ടനും    അംബാനി  ചേട്ടനും  കാലത്തേ മുതൽ  ഖജനാവ്  തുറന്നു  കാശു  കൊടുത്തു കൊണ്ട്  ഇരിക്കയാണ് എന്നാണു  ചിലരുടെ  വിചാരം.അവരു  കച്ചവടം  ചെയ്തു  കായി  ഉണ്ടാക്കുന്നത്‌  അവരുടെ  കഴിവ്. അവിഹിതമായി  എന്തെങ്കിലും  കൊടുത്തു  എന്ന്  മ്വാന്  അറിവുണ്ടെങ്കിൽ  അതിനെതിരെ  കേസ്  കൊടുത്താട്ടെ.ഇവിടുത്തെ  ജനങ്ങളു  കൂടെ  നിൽക്കും .
 
 
ബ്ബ.ബ്ബ.ബ്ബാ   എന്ന് പറഞ്ഞു  കളിയാക്കണ്ടാ.ചിലപ്പോ  ആള് അഞ്ചു  വർഷം കൂടി  ഭരിച്ചു  കളയും.കുറച്ചൊക്കെ  കട്ട്  തിന്നുന്നുടെങ്കിലും  ആളോൾക്ക്  കുറെ  കാര്യങ്ങൾ ഒക്കെ  ചെയ്തു  കൊടുക്കുന്നുണ്ട് എന്ന് സമ്മതിച്ചേ  പറ്റൂ.അല്ല  അത്  മ്വാന്റെ പാർട്ടി കൂടി  സമ്മതിച്ചിട്ടാന്നു   ആർക്കാണ്  അറിയാത്തത്! കൊച്ചു പുള്ളാര്  വരെ  ഇപ്പൊ  സാറ്റ്   കളി  ഒക്കെ  നിരത്തി  അട്ജസ്റ്മെന്റ്റ് കളി ഒക്കെയാ  കളിക്കണേ  എന്ന് കേൾക്കുന്നു.
 
 
അമ്മായിയുടെ മോൻ പപ്പൂനെ  അങ്ങനെ കളിയാക്കണ്ട.പണ്ട് അമ്മായീന്റെ  കൈകൾക്ക്  ശക്തി പകർന്ന  ചരിത്രം ഉണ്ടല്ലോ!അന്ന്  ആണവക്കരാർ  പായസം  വെച്ചപ്പോ  മധുരം കുറഞ്ഞു പോയീന്നൊക്കെ മുടന്തൻ ന്യായം  പറഞ്ഞു പിണങ്ങി പോന്ന കൊണ്ടല്ലേ.അല്ലെങ്കിൽ  ഇപ്പൊ  കൊടി വെച്ച  കാറ്   മ്മടെ  ആളോൾക്കും    ഉണ്ടായേനെ!ഇനീപ്പോ  കേന്ദ്രം ഭരിക്കാം  എന്നൊക്കെ  സ്വപ്നത്തിൽ പോലും കാണണ്ട.ആയിരം  രൂപേടെ  ഫുള്ളിനു  മുപ്പതു  രൂപ  ഷെയർ  ഇട്ടാൽ  (ശൈലിക്ക്  കടപ്പാട്) അച്ചാറിന്റെ  കാര്യം  പോലും  തീരുമാനിക്കാൻ പറ്റില്ല  പിന്നാ ..
 
 
 
സുഷമ ഏടത്തിയെ കുറിച്ച്  നാട്ടിലിരിക്കുന്നവർക്ക്  വലിയ  അഭിപ്രായം ഒന്നുമില്ലെങ്കിലും,  പ്രവാസികള്ക്ക് വലിയ  കാര്യമാ  കേട്ടോ മ്വാനെ . മ്മടെ  ആളോൾക്ക് ഏതെങ്കിലും  ഒരു  വിഷമം ഏതെങ്കിലും   രാജ്യത്ത്  പ്രവാസിക്ക്  ഉണ്ടായാൽ  അതിൽ ഇടപെടുകയും  കാര്യം  നടത്തുകയും  ചെയ്യാനുള്ള  ത്രാണി  ഉള്ള  ആളാണ്‌.പണ്ട്  നമുക്ക് ഒരു കോട്ട്  മന്ത്രി  ഉണ്ടായിരുന്നല്ലോ.വെടിക്കെട്ട്‌  കാണാനും  മച്ചാൻമാരെ    കാണാനും   മാത്രം  ഗൾഫിൽ  വന്നിരുന്ന  അങ്ങേരു  ഒരു  ലേബർ   ക്യാമ്പ് പോലും   കണ്ടിട്ടില്ലായിരുന്നു.( മന്ത്രിജിക്ക് കൊച്ചുതോമയുടെ തുറന്ന കത്ത്  
എന്ന പഴയ  പോസ്റ്റ്‌  ഈ  അവസരത്തിൽ  സ്മരിക്കാം) അങ്ങേരുടെ പേര്   കേൾക്കുമ്പോൾ  പ്രവാസി  ഇപ്പോഴും  "സ്നേഹം" കൊണ്ട്  കണ്ണ് പൊട്ടുന്ന  തെറി  വിളിക്കും.  ആസ്ഥിതി ഒക്കെ  മാറി.ഇപ്പോൾ  നമുക്ക് ഒരു  മന്ത്രി  ഉണ്ട്  എന്ന് മനസ്സിലാകുന്ന  രീതി ഒക്കെ  ആയി .
 
 
 
 
നാട്ടിലെ കാര്യം ഓർത്തു  മ്വാൻ  ബേജാർ  ആവണ്ടാ.കാര്യങ്ങൾ  എല്ലാം  ശരിയായ  ദിശയിലേക്കാണ് പോകുന്നത് ..ജി ഡി പി  7.7 % ആയി .അഴിമതി ഒന്നര വർഷമായി പൊടിപോലും ഇല്ല  കണ്ടുപിടിക്കാൻ. മരുന്നിനു  ഒരു  എംപി പോലും ഇല്ലാത്ത  കേരളത്തിന്‌  വേണ്ടി ഗവർമെന്റ്റ് ഒരുപാട്  കാര്യങ്ങൾ  ചെയ്യുന്നു.ഒരുപാട് പദ്ധതികൾ  സർക്കാർ  കൊണ്ട് വരുന്നുണ്ട് .പലതും  നമ്മൾ  അറിയുന്നില്ല  എന്ന്  മാത്രം.കാരണം  കുറെ  പത്രക്കാർ  സാറുമ്മാർക്കു  സർക്കാർ  ചിലവിൽ    എസ്കര്ഷന്  പോകാൻ പറ്റാത്തതിന്റെ  കലിപ്പ്  അവര്  ശരിക്ക്  തീര്ക്കുന്നുണ്ട് . പക്ഷെ  എന്നും എല്ലാവരെയും  പറ്റിക്കാൻ  ആവില്ലല്ലോ !
 
 
സർട്ടിഫിക്കറ്റ്    ഒക്കെ  അവിടെ  നില്ക്കട്ടെ  ..പത്താം ക്ലാസ് പാസാകാത്തവർ  ഇവിടെ  ഭരിച്ചിട്ടില്ലേ.ഇനി ഭരിക്കാൻ കോട്ട്  തയ്പിച്ചു    വെച്ചിട്ടുമുണ്ടല്ലോ.ചേച്ചി    ഉള്ളത്   വെച്ച്   ഭരിക്കെട്ടെന്നു .ചേച്ചി  മൂലം  പാലക്കാട്  ഐ .ഐ.ടി  വന്നില്ലേ.ബീഫ്കറി  വെക്കുന്നവർക്ക്‌  ഇല്ലാ  എങ്കിലും  മ്വാനെ പോലെ ഉള്ളവർക്ക് സ്മരണ  വേണം  സ്മരണ.അഞ്ചു  വർഷത്തെക്കല്ലേ   കസേര   എല്പ്പിചെക്കണേ ?അഞ്ചു  വർഷം  കഴിഞ്ഞു  വീണ്ടും  വരുമ്പോ    മ്വാൻ  കഴിഞ്ഞ  തവണ കുത്തിയത് പോലെ ഒന്ന് കൂടി  ആഞ്ഞു  കുത്തണം.എന്നിട്ട്  വീണ്ടും  ഇതേപോലെ  കത്ത്  എഴുതണം.അപ്പൊ പറഞ്ഞപോലെ .രാത്രിയിൽ  യാത്രയില്ല.
 
ശുഭ രാത്രി !

Apr 2, 2015

എക്സ് മന്ത്രിജിക്ക് കൊച്ചുതോമയുടെ പിന്തുണ

 അങ്ങ്  വീണ്ടും  രാജ്യസഭയിലേക്ക് മത്സരിക്കുന്നതിൽ  സോഷ്യൽ സർക്കിളിൽ  വലിയ  അലമ്പാണ്‌  എന്ന് കേട്ടു.  ഒരു ഇന്റർനെറ്റ്‌  കണക്ഷൻ ഉണ്ട്  എങ്കിൽ ആർക്കും     ആരുടെയും   തന്തക്കും  വിളിക്കാം  എന്നതിനുള്ള  അവകാശം ആണല്ലോ   കഴിഞ്ഞയാഴ്ച  നമുക്ക്  ലഭിച്ചിരിക്കുന്നത്. കാലത്തെ  ഫെസ് ബുക്ക്‌ തുറന്നു ,ഇന്ന്   ആരുടെ നെഞ്ചത്ത്‌  കയറാം  എന്നുള്ള  വേവലാതിയിൽ  നില്ക്കുന്ന  ശരാശരി  മലയാളി  താങ്കളെ  തെറി  വിളിക്കുന്നതിൽ  അല്ഭുതപ്പെടെണ്ടതില്ല .
 
 
62 ദിവസം  രാജ്യ സഭ  സമ്മേളിച്ചിട്ടും     ഒരു  ചോദ്യം പോലും ഉന്നയിച്ചില്ല   എന്നതാണല്ലോ  താങ്കളുടെ പേരിൽ ഉള്ള  പ്രധാന  ആരോപണം . ഇത് കേട്ടാൽ  തോന്നും    ചോദ്യം  ചോദിക്കാനാണ്  ആളുകൾ  രാജ്യസഭയിലേക്ക് പോകുന്നത്  എന്ന്. ഇനി ചോദ്യത്തിനുള്ള ഉത്തരം  കിട്ടിയാൽ  അത് പുഴുങ്ങി  ജനത്തിന്  കൊടുക്കാൻ പറ്റുമോ  എന്ന്  പൂവർ  കണ്ട്രി  ഫെലോസ് ചിന്തിക്കുന്നില്ലല്ലോ..ശൂന്യവേളയിൽ     പോലും  ഒരു ഇടപെടൽ     നടത്തിയില്ല    എന്നാണു   മറ്റൊരു   ആരോപണം.ശൂന്യവേള എന്നത്   ശൂന്യമായ   മനസ്സുമായി   ഇരിക്കുക   എന്നതാണെന്ന്  എന്താണ്  ഇവർ   മനസ്സിലാക്കാത്തത്‌. 
 
 
നേരായ  വഴിയിലൂടെ   എത്താൻ കഴിയാത്തവർ  ആണല്ലോ   രാജ്യസഭയിലേക്ക്  വളഞ്ഞ  വഴിയിൽ  എത്തി  ചേരുന്നത്  എന്ന്  ആർക്കാണ്  അറിയാത്തത്.ഏതെങ്കിലും   സീറ്റിൽ  നിന്നാൽ  കെട്ടി വെച്ച പണം പോലും  കിട്ടില്ല  എന്നുറപ്പുള്ളവർ  ആണല്ലോ  ഈ പിൻവാതിൽ പ്രവേശനക്കാർ.ജനം   ഒരിക്കൽ    ജയിപ്പിച്ചു    വിട്ടാൽ    പിന്നെ    അവർക്ക്    തോന്നിയവർ   വോട്ടു   ചെയ്യണം  എന്നതാണല്ലോ   നമ്മുടെ   എം.എൽ.എ  മാരുടെ     ധർമ്മം.
  

മന്ത്രി  ആയിരുന്നിട്ടു താങ്കൾ ഒന്നും  ചെയ്തില്ല  എന്നാണു മറ്റൊരാരോപണം.പ്രവാസികളുടെ  ഇടയിൽ  താങ്കൾക്കുള്ള  നിലയും  വിലയും  അറിയാത്തവർ  ആണ്  ഈ  ആരോപണം ഉന്നയികുന്നത്..മൂട്ട,ഫ്ലൈറ്റ്, എന്നിവ     കഴിഞ്ഞാൽ        ഗൾഫുകാരുടെ       ശത്രു       താങ്കൾ  ആണെന്ന്      ഈയിടെ     പലരും   പരിഹസിച്ചു   കേട്ടിട്ടുണ്ട്.അതൊന്നും    താങ്കൾ  കാര്യമാക്കേണ്ട. ഗൾഫിൽ  ഉള്ളവരുടെ    ചിരകാല  സ്വപ്നമായ ശ്മശാനം    ഒരു യാഥാർത്ഥ്യം  ആക്കിയത്  ആരാണ്?മരിച്ചു  കഴിഞ്ഞാൽ എന്ത്  ചെയ്യും   എന്നതാണല്ലോ  പ്രവാസികളുടെ    ഏറ്റവും  വലിയ പ്രശ്നം. ആ   പ്രശ്നത്തിനു  ഒരു തീരുമാനം ഉണ്ടാക്കിയ  മന്ത്രിജിയെ  ഗൾഫുകാർ  എങ്ങനെ  മറക്കും." നിന്റെ  മരണം  നിന്റെ  ഓർമ്മയിൽ  എന്നും  ഉണ്ടായിരിക്കും"എന്നാണല്ലോ  മരണത്തെ പറ്റി    പുണ്യ പുരാണ  ചിത്രമായ  ഗ്യാംഗ്സ്റ്റർ   പോലും പറയുന്നത്.  
 
 
പന്ത്രണ്ടു  വർഷം  രാജ്യ സഭയിൽ  ഇരുന്നിട്ട്  കേരളത്തിന്‌ എന്ത് തേങ്ങ  കിട്ടി  എന്നാണ്  ആളുകൾ  ചോദിക്കുന്നത്.ഇതിലപ്പുറം  ജനങ്ങളെ   സേവിച്ചവർ  ജനത്തിന്  എന്ത് കൊടുത്തു  എന്നാണു  എനിക്ക്  തിരിച്ചു  ചോദിക്കാനുള്ളത്. സ്വന്തം  ഗവന്മേന്റ്റ് ഭരിച്ചപ്പോൾ പോലും  ജനങ്ങൾക്ക്‌  വേണ്ടി  ഒന്നും  ചെയ്യാൻ പറ്റാത്തയാൾ  പ്രതിപക്ഷത്തിരുന്നു  എന്ത്  ചെയ്യാൻ  പറ്റും  എന്ന്  എന്താണ്  ഇവർ  മനസ്സിലാക്കാത്തത്.അല്ലെങ്കിൽ   റബ്ബർ  വിലയിടിഞ്ഞതിനു   ഒരു   രാജ്യസഭാംഗത്തിന്     എന്ത്   ചെയ്യാനാവും ?റബ്ബറിന്റെ   വില   കൂടിയിരുന്നപ്പോൾ   റബർ   വിറ്റ്  നേരെ  പോയി   ഔഡിയും  ബി.എം ഡബ്ലിയുവും   ഒക്കെ  വാങ്ങിയവർക്കൊക്കെ   ഇത്   തന്നെ    വരണം  .
 
 
ജനങ്ങളെ  സേവിക്കണം  എന്നുള്ള  അദമ്യമായ  ആഗ്രഹം  ഒരു തെറ്റല്ല.താങ്കളെ പോലെ ഉള്ള  നിരുപകാരികൾ  അത്   ജീവിതാവസാനം വരെ ചെയ്യണം  എന്നാണു ഒരു എളിയ  ആരാധകൻ  ആയ  എന്റെ  ആഗ്രഹം.കാരണം താങ്കളുടെ  സ്ഥാനത്  മറ്റൊരു  വന്ദ്യവയോധികൻ  വന്നാലും,  കേരളത്തിന്റെ  സ്ഥിതി  ഇങ്ങനെ ഒക്കെ  തന്നെ  ആകും  എന്ന് അറിയാവുന്നത് കൊണ്ടും, വിപ്ലവ പാർട്ടിക്കാരെ പോലെ  ചെറുപ്പക്കാരെ നിർത്തുന്ന പരിപാടി  അമ്മായിപ്പാർട്ടിക്ക്    ഇല്ല എന്നറിയാവുന്നതു കൊണ്ടും   അതിൽ  വലിയ  അത്ഭുതം ഇല്ല.ഒരു സാധാരണ പ്രവർത്തകൻ ആയും  ജനസേവനം   ചെയ്യാം  എന്ന് പറയുന്നവർ,  കോട്ടും  ഇട്ടു  മഫ്ലറും ചുറ്റി  ദൽഹി - ഗൾഫു ഷട്ടിൽ 
അടിച്ചിരുന്ന    ഒരു  പാവം  എക്സ് മന്ത്രിയുടെ  വികാരം  കൂടി  മനസ്സിലാക്കേണ്ടേ .
 
 
ഏതായാലും     താങ്കളുടെ  നല്ല     സമയത്ത്    തന്നെ  ആണ്  തിരഞ്ഞെടുപ്പ്    വന്നിരിക്കുന്നത്    കേരളത്തിൽ   എല്ലാവരും   ബാർ,കോഴ    എന്നീ   പുലിവാലിൽ   ഒക്കെ പിടിച്ചു   കിടക്കുമ്പോൾ    സീറ്റിനായി     വലിയ  ബുദ്ധിമുട്ട്   ഒന്നും   ഉണ്ടാവില്ല . താങ്കൾക്കു   വേണ്ടി  കീജയ്   വിളിക്കാൻ    വലിയ ഒരു  അനുയായീ   വൃന്ദം  ഉണ്ട്  എന്നാണു  ഞാൻ  മനസ്സിലാക്കുന്നത്. ചാനലിൽ  ചർച്ചപ്പണി   മാത്രം   ചെയ്തു   ജനസേവനം   നടത്തുന്ന     സിജൊ   മറയിലിനെ    പോലെ   ഉള്ള  ആളുകൾ    പിന്തുണക്കുമ്പോൾ  പിന്നെ   എന്ത്  പേടിക്കാൻ .സിജൊ  വരുമ്പോൾ  ചാനൽ  മാറ്റും   എന്ന് അയാളോട്     അസൂയ   ഉള്ള പലരും  പറയാറുണ്ട്‌.പക്ഷെ   ഔസേപ്പ്  കൂവക്കനെ  പോലെ  ഉള്ളവരെ   വെച്ച്    നോക്കുമ്പോൾ   ആണ്  നമ്മൾ   അയാളുടെ  വില   മനസ്സിലാക്കുന്നത്‌.
 
 
യമനിൽ കുടുങ്ങിയവരെ  രക്ഷിക്കാൻ  ഏതോ മന്ത്രി  പോയീന്നും, താങ്കൾ   ആയിരുന്നപ്പോൾ  അങ്ങനെ  ഒന്നും ഉണ്ടായിരുന്നില്ല  എന്നും ചിലർ  പറയുന്നുണ്ട്.താങ്കളെ  കുറ്റം പറയുന്നവർ  ഒരു  ഹർത്താൽ  നടത്തുന്ന  സ്ഥലത്ത് പോലും പോകാത്തവർ  ആണെന്നെ  എനിക്ക് പറയാനുള്ളൂ .
 
 
ജനപ്രതിനിധികളെ    തിരിച്ചു   വിളിക്കാൻ   നിയമം  അനുവദിക്കാതിടത്തോളം  കാലം, താങ്കൾക്ക്  വോട്ടു  ചെയ്തത്  ആരൊക്കെ   എന്ന്  വെളിയിൽ   വരാത്തിടത്തോളം  കാലം   താങ്കൾക്ക്   ഡൽഹിയിൽ   സ്വസ്ഥമായി   ഇരിക്കാം.താങ്കളെ  ഭള്ളു  പറയുന്ന   സ്ഥാനമോഹികൾക്ക്  സോളാർ   ദേവീ     ശാപം  ഉണ്ടാവട്ടെ   എന്ന്  പ്രാർഥിച്ചു  കൊണ്ടും   നിർത്തട്ടെ  ...
 
 
കൊച്ചു  തോമാ  ( കെ  .ടി   തോമസ്‌  )  
 
 

Jun 9, 2011

നിസ്സഹായതയുടെ ചിരി.

നാട്ടില്‍ പോകുന്ന ദിവസം യാത്ര പറയാന്‍ വന്നതായിരുന്നു ഷംസു. അറിയാതെ എന്തെങ്കിലും തെറ്റ് കുറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് നല്‍കണം എന്ന് പറഞ്ഞപോള്‍ അയാളുടെ കണ്ണുകളില്‍ ഒരു നനവ്‌ ഞാന്‍ കണ്ടു.


പരിക്ഷീണന്‍ ആയിരുന്നു ഷംസു.നാട്ടില്‍ പോകുന്നതിന്റെ യാതൊരു സന്തോഷവും അയാളില്‍ കണ്ടില്ല. എന്നതെക്കുമായുള്ള ഒരു തിരിച്ചുപോക്ക് ആയതു കൊണ്ടാവാം എന്ന് ഞാന്‍ ഊഹിച്ചു..കുറച്ചു നാള്‍ കൂടി ഒക്കെ നിന്നിട്ട് പോയാല്‍ പോരെ ഷംസു ഭായ് എന്ന് ഞാന്‍ ചോദിച്ചു..ഇല്ല സാര്‍.ശരീരം അതിനു അനുവദിക്കുന്നില്ല..പതിനെട്ടു വര്‍ഷമായി ഇവിടെ അദ്ധ്വാനിക്കുന്നു.ആഴ്ചയില്‍ ഏഴു ദിവസം ജോലിയും രണ്ടു വര്‍ഷത്തിലൊരിക്കല്‍ രണ്ടു മാസം അവധിയുമായുള്ള ഈ ജീവിതം മതിയായി . മകനെ ഇവിടെ എത്തിച്ചു..ഇനിവീട് അവന്‍ നോക്കട്ടെ..മറ്റൊരു മകന്‍ നാട്ടില്‍ .ഇനി ഭാര്യയുടെ ഒപ്പം സ്വസ്ഥം.അത് മതി.അല്പം പ്രഷര്‍, ഷുഗര്‍ ഒക്കെ ഉണ്ട്..ഇനി ഇവിടെ നിന്നാല്‍ അതൊക്കെ കൂടി ഇവിടെത്തന്നെ ചിലപ്പോ.ഷംസു നിര്‍ത്തി.


ഷംസു ഞങ്ങളുടെ ഓഫീസ് ബോയ്‌. ഷംസുവിനെ ഓഫീസ് ബോയ്‌ എന്ന് വിളിക്കാമോ എന്നറിയില്ല, കാരണം ഷംസുവിനു വയസ്സ് നാല്പത്തി ഒന്‍പത്..സാധാരണയായി ഗള്‍ഫില്‍ ഒരു ചൊല്ലുണ്ട്..ഓഫീസ് ബോയ്‌ ആയിരിക്കും മാനെജെരെക്കാള്‍ പവര്‍ഫുള്‍ ‍ എന്ന്..അത് ഏറെക്കുറെ ശരിയുമാണ്.ഷംസുവിനു എവിടെയും പ്രവേശനം ഉണ്ട്..ആരെക്കാളും വാസ്തയും ( പിടിപാട് ) ഓഫീസിലെ എല്ലാക്കാര്യങ്ങളും ഷംസുവിനു അറിയാം .അതും ആദ്യം തന്നെ.നമ്മള്‍ കോണ്‍ഫിടെന്ഷ്യല്‍ എന്ന് കരുതി സൂക്ഷിക്കുന്നത് പലതും ഉടന്‍ തന്നെ വാര്‍ത്ത ആകുന്നു..ഓഫീസില്‍ എല്ലാ കാര്യത്തിനും ഷംസു മുന്‍പന്തിയില്‍ ആയിരുന്നു.എന്ത് സഹായം ചോദിച്ചാലും ചെയ്യാന്‍ കഴിയുന്ന ഒരാള്‍ .ആരെ വേണമെങ്കിലും സഹായിക്കാന്‍ സന്നദ്ധത ഉള്ള ഒരാള്‍.



ഷംസു മകനെ നാട്ടില്‍ നിന്നും കൊണ്ടുവന്നു തന്‍റെ അസിസ്റ്റന്റ്‌ ആക്കിയപ്പോള്‍ ഞങ്ങള്‍ ചിരിച്ചു. ഡോക്റ്ററുടെ മകന്‍ ഡോക്ടര്‍ ആകുന്നപോലെ എന്ന് പറഞ്ഞു.മാനേജരുടെ അടുത്ത് ഇത്രയും അടുപ്പമുള്ള ഷംസു വിചാരിച്ചാല്‍ കുറെ കൂടെ നല്ല ഒരു ജോലി ശരിയാക്കി കൊടുക്കാന്‍ പറ്റില്ലേ എന്നാ എന്റെ ചോദ്യത്തിനുത്തരമായി ഷംസു പറഞ്ഞത്,സ്കൂള്‍ വിദ്യാഭ്യാസം കൂടെ ഇല്ലാത്തവര്‍ക്ക് എന്ത് ജോലി എന്നായിരുന്നു.



എപ്പോഴും ചിരിക്കുന്ന ഒരു മുഖമായിരുന്നു ഷംസുവിനു.ചെറിയ കാര്യങ്ങള്‍ക്ക് പോലും ദേഷ്യപ്പെടുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്ന അറബ് വംശജരുടെ മുന്നില്ലും ഷംസു ചിരിച്ചു നില്‍ക്കും.നിസ്സഹായതയുടെ ചിരി.ഷംസുവിനെ പറ്റി ഓര്‍ക്കുമ്പോള്‍ എല്ലാം മനസ്സില്‍ വരുന്നത് ആ ചിരി ആണ്. പിന്നെ നാട്ടില്‍ പോയി വരുമ്പോള്‍ കൊണ്ടുവരുന്ന ഏത്തക്ക വറുത്തത് സന്തോഷത്തോടെ വാങ്ങുന്ന ഷംസു.മാസാവസാനം കൊടുക്കാറുള്ള ഒരു ചെറിയ തുക വാങ്ങുമ്പോഴുള്ള ആ മുഖഭാവം . ഒരിക്കല്‍ മാത്രം ഷംസുവിനെ കണ്ണ് നിറഞ്ഞു കണ്ടു..അനാവശ്യമായി വഴക്കുണ്ടാക്കിയ സ്വന്തം നാട്ടുകാരന്റെ കാര്യം പറയുമ്പോള്‍.തന്‍റെ പ്രായം പോലും അയാള്‍ കണക്കില്‍ എടുത്തില്ലല്ലോ എന്നുള്ള വിഷമം. പോട്ടെ ഷംസു ഭായി.ലോകം ഇങ്ങനെയാണ് എന്ന് പറയുമ്പോള്‍, നമ്മുടെ നാട്ടുകാര്‍ തന്നെ നമ്മളോട് ഇങ്ങനെ പെരുമാറുമ്പോള്‍ മറ്റുള്ളവരെ എങ്ങനെ കുറ്റം പറയാന്‍ പറ്റും എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ എനിക്ക് കഴിഞ്ഞില്ല.
ഷംസുവിന്റെ ദീര്‍ഖ കാല സേവനം പരിഗണിച്ചു കമ്പനി എല്ലാ ആനുകൂല്യവും അതോടൊപ്പം മൂന്നു മാസത്തെ ശമ്പളംകൂടുതലായും നല്‍കി.പിന്നെ ജനറല്‍ മാനെജേര്‍ ഒരു "ഷംസു സഹായ ഫണ്ട് "രൂപീകരിച്ചു.ഒരു കവറില്‍ എല്ലാവര്ക്കും ഇഷ്ടമുള്ളത് നിക്ഷേപിക്കാം എന്ന് പറഞ്ഞു ആദ്യമായി അദ്ദേഹത്തിന്റെ വിഹിതം ആയി ഒരു നല്ല തുക നല്‍കി.ചില ചില്ലറ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മിക്കവാറും എല്ലാ സ്റ്റാഫും ഉദാരമായി സഹായിച്ചതിനാല്‍ ഷംസുവിനു അങ്ങനെ നല്ല ഒരു തുക കിട്ടി.



യാത്ര പറഞ്ഞു മടങ്ങുമ്പോള്‍ ഷംസു വീണ്ടും കാണാം എന്ന് പറഞ്ഞതിന്റെ പൊരുള്‍ എനിക്കു മനസ്സിലായില്ലെങ്കിലും ശരി കാണാം എന്നെ പറഞ്ഞുള്ളൂ.രണ്ടു മാസങ്ങള്‍ക്ക് ശേഷം ഷംസുവിന്റെ ഫോണ്‍ വന്നത് ഒരു ഈദു ദിനത്തില്‍ ആയിരുന്നു. നാട്ടില്‍ സുഖമായിരിക്കുന്നു എന്നും അസുഖങ്ങള്‍ക്ക് കുറവുണ്ടെന്നും പറയുമ്പോള്‍ പക്ഷെ ഷംസുവിന്റെ ശബ്ദത്തില്‍ വലിയ ഒന്നും ആഹ്ലാദം ഉണ്ടായിരുന്നില്ല.



ഷംസുവിന്റെ മകന്‍ കാദര്‍ പകരക്കാരന്‍ ആയി. ബാപ്പയെക്കാള്‍ കേമന്‍. ആദ്യമൊക്കെ പേര് കാദര്‍ എന്ന് പറയാന്‍ തന്നെ വിഷമം ഉണ്ടായിരുന്ന ആളിന്‍റെ ശബ്ദം ദിനം തോറും ഉയര്‍ന്നുയര്‍ന്നു വന്നു.കടത്തു വള്ളത്തില്‍ നിന്നും മുട്ടറ്റം വെള്ളത്തില്‍ ആള്‍ക്കാരെ ഇറക്കി വിട്ടു നാട്ടുകാരുടെ ശാപം വാങ്ങിയ അച്ഛന്റെ പേരുകളയാതെ ഇരിക്കാന്‍ അരയറ്റം വെള്ളത്തില്‍ മകന്‍ ആളുകളെ ഇറക്കി വിട്ട പഴയ കഥ പറഞ്ഞു ഞങ്ങള്‍ ചിരിച്ചു. അഹങ്കാരത്തിന് ആള്‍രൂപം കിട്ടിയത് പോലെ തനിക്കു അസിസ്റ്റന്റ്‌ ആയി വന്ന പുതിയ ബംഗാളി പയ്യനോട് ആജ്ഞാപിക്കുന്ന കാദര്‍.



പിന്നെ പിന്നെ ഞങ്ങള്‍ ഷംസുവിനെ മിസ്സ്‌ ചെയ്യാനും വിളിച്ചാല്‍ കിട്ടാത്ത കാദറിനെ പഴി പറയാനും തുടങ്ങി. ഷംസു ആയിരുന്നെകില്‍, ഷംസു ഇപ്പോള്‍ ഉണ്ടാവണമായിരുന്നു എന്നൊക്കെ ഏതെങ്കിലും സമയത്ത്ആരെങ്കിലും ഒക്കെ പറയുമായിരുന്നു. അങ്ങനെ ദിവസവും ഷംസു ഞങ്ങളുടെ ഇടയില്‍ കടന്നു വന്നു.



അറബി സഹപ്രവര്‍ത്തകര്‍ മാത്രം ( അന്നത്തെ പിരിവിനെ ഉദ്ദേശിച്ചു )പറഞ്ഞു..ഖലാസ്.ഓള്‍ഡ്‌ മാന്‍,ഹി ടുക്ക് മണി ഫ്രം അസ്‌.ലെറ്റ്‌ ഹിം എന്ജോയ്‌.ഹി ഈസ്‌ ഓള്‍ഡ്‌..ടൂ ഓള്‍ഡ്‌ . ചെറിയ ദിനാര്‍ നോട്ടുകളുടെ വലിപ്പം വീണ്ടും ഒരിക്കല്‍ കൂടി ഞങ്ങള്‍ കണ്ടു. പ്രായം ഏറിയ മാതാപിതാക്കളോടും ഇവര്‍ ഇങ്ങനെ തന്നെ പറയുമോ എന്ന് ഞങ്ങള്‍ ഓര്‍ത്തു..


പുതുവര്‍ഷത്തിന്റെ അവധി കഴിഞ്ഞു ഓഫീസില്‍ എത്തിയപ്പോള്‍ ആണ് ആ വാര്‍ത്ത‍ കേട്ടത്.ഷംസു വീണ്ടും വരുന്നു എന്ന്.കാദര്‍ തിരിയെ നാട്ടിലേക്ക് പോകുന്നത്രേ. പുതിയ വിസക്ക് അപ്ലൈ ചെയ്തു കഴിഞ്ഞു എന്ന്! എല്ലാം അവസാനിപ്പിച്ചു മടങ്ങിപോയാലും തിരിയെ പ്രവാസലോകത്തെക്ക് എങ്ങനെയോ എത്തിപ്പെടുന്ന അനേകരിലേക്കു ഒരാള്‍ കൂടി .

അതെ..ഷംസു വീണ്ടും വരികയാണ്.. നിസ്സഹായതയുടെ ആ ചിരിയുമായി.

May 28, 2011

ശ്രീ. ബെന്യാമിന് കുവൈറ്റ്‌ പ്രവാസികളുടെ പുരസ്കാരം.

"ആടുജീവിതം" എന്ന പ്രശസ്ത നോവലിലൂടെ മലയാളികളുടെ മനം കവര്‍ന്ന പ്രശസ്ത നോവലിസ്റ്റും, കഥാകൃത്തുമായ ശ്രീ.ബെന്യാമിനെ യൂത്ത് ഇന്ത്യ കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ മേയ് 27 നു കുവൈറ്റിലെ അബ്ബാസിയയില്‍ വെച്ച് ആദരിച്ചു. ചടങ്ങില്‍ കുവൈറ്റിലെ സാഹിത്യ , സാമൂഹ്യ മേഖലകളില്‍ നിന്നുമുള്ള പ്രമുഖ വ്യക്തികളോടൊപ്പം സാഹിത്യ ആസ്വാദകരും പങ്കെടുത്തു.


"ആടുജീവിതം" എന്ന കൃതിയെ ആസ്പദമാക്കി, രക്തം ചുരത്തുന്ന ആട് ജീവിതങ്ങള്‍ എന്ന പേരില്‍ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്ത പലരും, ആടുജീവിതത്തിലെ നജീം അനുഭവിച്ച, അല്ലെങ്കില്‍ അതിനോളമോപ്പമോ അനുഭവങ്ങള്‍ നേരില്‍ കണ്ടറിഞ്ഞവര്‍ ആയിരുന്നു. ചര്‍ച്ചക്ക് ശേഷം ശ്രീ.ബെന്യാമിന്‍ തന്റെ മറുപടിപ്രസംഗത്തില്‍ കുവൈറ്റ്‌ പ്രവാസികളുടെ സ്നേഹാദരത്തിന് നന്ദി പറയവേ, താന്‍ നേരിട്ട് കണ്ട, അടുത്തറിഞ്ഞ അനുഭവങ്ങള്‍ തന്നെ ആണ് ഈ കൃതിക്കാധാരമെന്നും ,വരുന്ന ജൂലായ്‌ മാസത്തോടെ പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്ന തന്റെ അടുത്ത പുസ്തകം,എന്നാല്‍ ആടുജീവിതത്തില്‍ നിന്നും പാടെ വ്യത്യസ്തമായിരിക്കുമെന്നും പറഞ്ഞു.

ശ്രീ.ബെന്യാമിന്റെ മറുപടി പ്രസംഗത്തിന് ശേഷം സദസ്യരുമായി പ്രസ്തുത പുസ്തകത്തെ ആസ്പദമാക്കി ഒരു സംവാദം നടന്നു. പുസ്തകത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തന്റെ സ്വത സിദ്ധമായ നര്‍മ്മം കലര്‍ന്ന മറുപടി നല്‍കുമ്പോള്‍,ആസ്വാദകരുടെ പുരസ്കാരങ്ങളെ മറ്റു മത്സരങ്ങളില്‍ പങ്കെടുത്തു നേടിയ പുരസ്കാരങ്ങളെക്കാള്‍ താന്‍ വിലമതിക്കുന്നു എന്ന് അദ്ദേഹം പറയുകയുണ്ടായി .

വളരെ വ്യതസ്തമായ ഈ പരിപാടി അവതരിപ്പിച്ച യൂത്ത് ഇന്ത്യ പ്രവര്‍ത്തകര്‍ക്ക് അനുമോദനങ്ങള്‍.





വേദിയുടെ ഒരു വീക്ഷണം




ശ്രീ. ബെന്യാമിന് പ്രശംസാ പത്രം









സദസ്സിന്റെ ഒരു കാഴ്ച





പ്രവാസി സാഹിത്യ പുരസ്കാര സമര്‍പ്പണം



ശ്രീ. ബെന്യാമിന്റെ മറുപടി പ്രസംഗം



Feb 1, 2011

മുനവറിന്റെ മരണാനന്തരം..

മുനവര്‍ ഭായ് മരിച്ചിട്ട് നാലുമാസം കടന്നു പോയിരിക്കുന്നു.കമ്പനിയില്‍ ഇന്ന് ആരും തന്നെ അയാളെ ഓര്‍മ്മിക്കുന്നില്ല.പ്രവാസ ലോകത്തിന്റെ മറ്റൊരു പ്രത്യേകത .ഇവിടെ മരണം അങ്ങനെയാണ്.ഒരാളുടെ മരണം ആരിലും ഒരു മാറ്റങ്ങളും ഉണ്ടാക്കുന്നില്ല .(മുനവറിന്റെ കഥ ഇവിടെ വായിക്കുക)




കാലത്തേ ചെല്ലുമ്പോള്‍ മുനവറിന്റെ സഹോദരന്‍ അന്‍വര്‍ ഓഫീസില്‍ ഉണ്ടായിരുന്നു . നാട്ടില്‍ നിന്നും മുനവറിന്റെ ഭാര്യയുടെ പേരില്‍ ഉള്ള ബാങ്ക് അക്കൗണ്ട്‌ വിവരങ്ങള്‍ അടുത്തിടെ പല പ്രാവശ്യം ഫാക്സ് അയച്ചിരുന്നു.പണം കൈമാറുന്നതിനായി എംബസിയുടെ അംഗീകാരം വേണ്ടിയിരുന്നത് കൊണ്ടായിരുന്നു താമസം.ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും ഉള്ള തുകയുടെ കാര്യവും ശരിയായിരുന്നില്ല. അവര്‍ക്കും വേണ്ടിയിരുന്നു ചില കടലാസുകള്‍.



മുനവര്‍ ആശുപത്രിയില്‍ ആയ ദിവസത്തെ കളക്ഷന്‍, പിന്നെ കുറെ കമ്പനി കടലാസുകള്‍ ,പിന്നെ മറ്റു ചില സാധനങ്ങള്‍ ഒക്കെ കൂടി ഒരു ചെറിയ പെട്ടിയില്‍ മുനവറിന്റെ റൂം മേറ്റ്‌ ഓഫീസില്‍ കഴിഞ്ഞ ആഴ്ച എത്തിച്ചിരുന്നു. അഡ്മിന്‍ മാനേജരുടെ മുറിയില്‍ വെച്ചായിരുന്നു സാധനങ്ങള്‍ കൈമാറിയത്.പെട്ടി തുറന്നപ്പോള്‍ ഉണങ്ങിയ ഇലകളുടെ മണം അതില്‍ നിന്നും വരുന്നതുപോലെ തോന്നി.അതിനു മരണത്തിനെ ഗന്ധമാണെന്നും.മുനവറിന്റെ സാന്നിധ്യം അവിടെ എനിക്ക് അനുഭവപ്പെട്ടു.പെട്ടിയുടെ അകത്തു ഒരു കുടുംബ ഫോട്ടോ ഒട്ടിച്ചിരുന്നു.ജമീലയുടെയും ജാസ്മിന്റെയും പരിചിതമായ മുഖതോടൊപ്പം ചിരിച്ചു കൊണ്ടിരിക്കുന്ന മുനവര്‍ .



പെട്ടിക്കുള്ളില്‍ കമ്പനിയില്‍ അടക്കാനുള്ള തുക ഒരു കവറില്‍ ഭദ്രമായി ഇന്‍വോയിസിന്റെ കൂടെ പിന്‍ ചെയ്തു വെച്ചിരുന്നു.ഒരു വാച്ച് , പേഴ്സ്, കുറെ ഫോട്ടോകള്‍, ഒരു കെട്ടു കത്തുകള്‍ പിന്നെ ചില ഉടുപ്പുകള്‍ എന്നിവ മാത്രമേ ആ ചെറിയ പെട്ടിയില്‍ ഉണ്ടായിരുന്നുള്ളു . വാച്ചും പേഴ്സും എടുത്തു നെഞ്ചോട്‌ ചേര്‍ത്ത് അന്‍വര്‍ വിതുമ്പിയപ്പോള്‍ അത് കാണാന്‍ ആകാതെ ഞാന്‍ മുഖം തിരിച്ചു.


ഓരോരോ സാധങ്ങള്‍ കൈയില്‍ എടുത്തു ശബ്ദം ഇല്ലാതെ അയാള്‍ കരയുകയായിരുന്നു. ഏക സഹോദരന്റെ അകാലത്തിലെ വേര്‍പാട് അയാളില്‍ വലിയ ദുഃഖം ഉണ്ടാക്കിയെന്നു എനിക്ക് തോന്നി. എന്നാല്‍ മുനവര്‍ ആശുപത്രിയില്‍ ആയ സമയത്ത് പറഞ്ഞു കേട്ടത് ഇങ്ങനെ ഒന്നും ആയിരുന്നില്ല.കമ്പനി ചെലവില്‍ മുനവറിനെ നാട്ടില്‍ എത്തിക്കാനുള്ള എല്ലാ കാര്യങ്ങളും ശരിയായ സമയത്ത് അത് നിരാകരിക്കുകയായിരുന്നു മുനവറിന്റെ കുടുംബം ചെയ്തത് എന്നായിരുന്നു പൊതുവേ ഉള്ള സംസാരം.മരിച്ചു കഴിഞ്ഞു കിട്ടിയെക്കാമായിരുന്ന വലിയ സംഖ്യക്കുവേണ്ടിയാരിരുന്നു അത് എന്നും. അന്ന് ഫ്ലൈറ്റ് കിട്ടാതെ ഇരുന്നതിനാല്‍ മാത്രമായിരുന്നു മുനവറിനെ കയറ്റി വിടാതെ ഇരുന്നത്. അതിനു ശേഷം ഒരാഴ്ചക്ക് ശേഷം മുനവര്‍ ഈ ലോകം വിട്ടുപോകുകയും ചെയ്തിരുന്നു.



കമ്പനിക്കു തിരിച്ചടക്കാനുള്ള പണം എണ്ണി തിട്ടപ്പെടുത്തി അതിനു രസീത് ഉണ്ടാക്കുമ്പോഴും മുനവറിന്റെ സാന്നിധ്യം അവിടെ ഉണ്ടെന്നു എന്ത് കൊണ്ടോ എനിക്ക് തോന്നി.അറിയാതെ ഞാന്‍ മുനവറിന്റെ പേരില്‍ രസീത് ഉണ്ടാക്കി.പിന്നീടു അത് ക്യാന്‍സല്‍ ചെയ്തു അന്‍വര്‍ എന്ന് എഴുതുമ്പോള്‍ എന്റെ കൈ എന്തുകൊണ്ടോ വിറച്ചു. വളരെക്കാലമായി അറിയാവുന്ന ഒരാളുടെ മരണം മനസുകൊണ്ട് അംഗീകരിക്കാന്‍ എനിക്ക് ആവുമായിരുന്നില്ല.



അന്‍വര്‍ കരച്ചില്‍ അടക്കിയിരുന്നു.പെട്ടിയില്‍ എന്തോ തിരയുകയായിരുന്നു അയാള്‍.അതിനു ശേഷം ബാകി ഉള്ള പണം എണ്ണി നോക്കുന്നത് കണ്ടപ്പോള്‍ എന്ത് കൊണ്ടോ എനിക്ക് അയാളോട് വെറുപ്പ്‌ തോന്നി.


അടച്ച പണത്തിന്റെ രസീത് കൈപ്പറ്റിയതിനുശേഷം സാധനങ്ങള്‍ എടുത്തു പുറത്തിറങ്ങവേ അപ്രതീക്ഷിതമായി ആയിരുന്നു അന്‍വര്‍ ആ ചോദ്യം ചോദിച്ചത്.


ഭായ് സാബ്..ഹമേ കിത്നെ പെസേ മിലേംഗെ ?


അയാളുടെ സഹോദരന്റെ ജീവന്റെ വില എത്രയാണ് എന്ന് പറയാനുള്ള മാനസികാവസ്ഥയില്‍ ആയിരുന്നില്ല ഞാന്‍ അപ്പോള്‍.

Jan 5, 2011

സ്വപ്‌നങ്ങള്‍ സ്വര്‍ഗ്ഗകുമാരികള്‍ ആവാതിരിക്കുമ്പോള്‍.

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കവേ ആയിരുന്നു ഫോണ്‍ വന്നത്.സുഗതേട്ടന്‍ആണ്.കൃത്യമായും എല്ലാ വീകെണ്ടിലും വിളിക്കും.വിശേഷങ്ങള്‍ ചോദിക്കും.ഒരു ജ്യേഷ്ട്ട സഹോദരന്റെ സ്വാതന്ത്ര്യം എടുത്തു എന്തെങ്കിലും ഒക്കെ പറയും.അത് ചിലപോ നമുക്ക് ദഹിക്കാത്തതാവാം.ചിലപ്പോള്‍ ഇഷ്ട്ടപ്പെടുകയുംചെയ്തേക്കാം.ഏതായാലും സുഗതേട്ടന്‍ അതൊന്നും ആലോചിക്കാരില്ലായിരുന്നു.സുഗതേട്ടന്‍ പറഞ്ഞു കൊണ്ടേ ഇരിക്കും.ഉപദേശങ്ങള്‍ക്ക് യാതൊരു ക്ഷാമവും ഇല്ല സുഗതെട്ടന്.പക്ഷെ അപ്പോള്‍ സുഗതേട്ടന്‍ പറഞ്ഞ വാര്‍ത്ത കേട്ട് ഞാന്‍ ഞെട്ടിപ്പോയി..ഫിലിപ്പചായന്‍ മരിച്ചു പോയത്രേ.എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.കഴിഞ്ഞ വെള്ളിയാഴ്ച കൂടി വീട്ടില്‍ വന്നതായിരുന്നു.പെട്ടെന്ന് ആയിരുന്നത്രെ.ഫിലിപ്പച്ചന്റെ വീട്ടുകാര്‍ അറിഞ്ഞിട്ടില്ല എന്നും വിളിച്ചു പറയണമെന്ന് സുഗതേട്ടന്‍ പറഞ്ഞപ്പോള്‍ എങ്ങനെ പറയും എന്ന വിഷമത്തിലായിരുന്നു ഞാന്‍.കാരണം ഞാന്‍ ആയിരുന്നല്ലോ ഫിലിപ്പച്ചയനെ ഇവിടെ കൊണ്ടുവന്നത്.

എന്റെ ശരീരം വിയര്‍ത്തു.ഞെട്ടി ഉണര്‍ന്നപ്പോള്‍ ആയിരുന്നു അത് വെറും സ്വപ്നം ആയിരുന്നു എന്ന് മനസ്സിലായത്‌.സമയം നോക്കിയപ്പോള്‍ വെളുപ്പിനെ മൂന്നുമണി.വെളുപ്പിന് കാണുന്ന സ്വപ്നം ഫലിക്കും എന്ന് അമ്മൂമ്മ പറയാറുള്ളത് ഞാന്‍ ഓര്‍ത്തു.ഫിലിപ്പചായനെ ഒന്ന് വിളിച്ചാലോ ? അല്ലെങ്കില്‍ വേണ്ട.ഈ മൂന്നുമണിക്ക് വെറുതെ എന്തിനാ ഉറക്കം കളയുന്നത്.

ഞാന്‍ വീണ്ടും കിടന്നു.ഉറക്കം വരുന്നില്ല.ഫിലിപ്പചായന്‍ മാത്രം മനസ്സില്‍.വളരെ അധികം ബുദ്ധിമുട്ടുകള്‍ക്കിടയില്‍ നിന്നായിരുന്നു ഫിലിപ്പചായന്‍ വന്നത്.മൂന്ന് കൊച്ചു കുട്ടികള്‍. വീട്ടില്‍ ഭാര്യയും വയസ്സായ അമ്മയും അപ്പനും.നാട്ടില്‍ ഒരു പലചരക്ക് കട നടത്തി വരികയായിരുന്നു ഫിലിപ്പച്ചന്‍.നാട്ടുമ്പുറത്തെ ഒരു ചെറിയ പല ചരക്കുകടക്കാരന് എന്ത് മേല്‍ഗതി ഉണ്ടാവാന്‍.ഒരു ജീപ്പ് ഉണ്ടായിരുന്നത് ടാക്സി ഓടുന്നു.അന്നന്നത്തെ ചെലവ് അങ്ങനെ നടന്നു പോയിരുന്ന സമയത്തായിരുന്നു ഫിലിപ്പച്ചന്‍ ഗള്‍ഫില്‍ വന്നത്.ഒരു സ്ഥിര വരുമാനം ആകുമല്ലോ എന്നോര്‍ത്താണ് ഡ്രൈവര്‍ ജോലി ആയിട്ടും ഫിലിപ്പച്ചന്‍ വന്നത്.ഫിലിപ്പച്ചയാന്‍ ഇവിടെ വന്നിട്ട് വീട് ചെറുതായിട്ട് ഒന്ന് നന്നാക്കി.ഒരിക്കല്‍ അവധിക്കു പോകുകയും ചെയ്തു.വന്നിട്ട് രണ്ടു വര്ഷം തികയുന്നു.പോകുന്ന കാര്യം പറയുമ്പോള്‍ അച്ചായന്‍ ചിരിക്കും.വരട്ടെ എന്ന് മാത്രം പറയും. കൂട്ടില്‍ അടക്കപ്പെട്ട മാനുകളെ പോലെ ജീവിക്കുന്ന കുറെ മനുഷ്യര്‍.

എപ്പോഴോ ഞാന്‍ ഉറങ്ങി.വീണും ഒരു ഫോണ്‍.മൊബൈലില്‍ നോക്കിയപ്പോള്‍ ഒരു കുവൈറ്റ്‌ നമ്പര്‍.കമ്പനിയില്‍ നിന്നാണ്.അവധിക്കു വന്നാലും സ്വൈര്യം തരില്ലേ എന്നോര്‍ത്ത് ഫോണ്‍ എടുതപോള്‍ ഫോര്‍മാന്‍ ജോണ്‍ ആണ് .ഫിലിപ്പചായന്‍ മരിച്ചുവത്രേ.നാട്ടില്‍ കൊണ്ടുപോകുന്ന കാര്യം എങ്ങനെ എന്ന് ചോദിക്കുന്നു.ഇവിടെ എല്ലാം ചെയ്യാന്‍ ഇപ്പൊ ആരും ഇല്ല.കുമാരേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഒന്നും അറിയേണ്ടായിരുന്നു എന്ന് ജോണ്‍ പറഞ്ഞു.ഫിലിപ്പച്ചായന്റെ വീട്ടില്‍ അറിയിച്ചോ എന്ന് ചോദിച്ചപോള്‍ ഇല്ല എന്നുത്തരം .അതും കുമാരേട്ടന്റെ ചുമതല.ഫിലിപ്പച്ചായന്റെ വീട്ടില്‍ വിവരം പറയാന്‍ ബുദ്ധിമുട്ടായിരുന്നു.പക്ഷെ പറയാതെ ഇരിക്കുന്നതെങ്ങനെ.ഫോണ്‍ വിളിച്ചു വിവരം പറയുമ്പോള്‍ അപ്പുറത്തുനിന്നും പതം പറഞ്ഞു കരയുന്ന ത്രേസ്യാമ്മ ചേടത്തി.ഇതിനാണോ കുവൈറ്റില്‍ കൊണ്ടുപോയത് എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിഞ്ഞില്ല.എനിക്ക് കരയാന്‍ തോന്നി.ഫിലിപ്പച്ചനുമായി അത്രയടുത്ത ബന്ധം ആയിരുന്നു ചെറുപ്പം മുതലേ.ഒരേ ഗ്രാമത്തില്‍ ഉള്ളയാള്‍.ഫിലിപ്പച്ചയന്റെ അനുജന്‍ സമപ്രായക്കാരന്‍ആയിരുന്നെങ്കിലും ഞാനും ഫിലിപ്പച്ചായനുമായിരുന്നു വളരെ അടുത്ത കൂട്ടുകാര്‍ .

പൊട്ടി കരയുകയായിരുന്നു ഞാന്‍.കുലുക്കി ഉള്ള വിളി കേട്ടാണ് ഞാന്‍ ഉണര്‍ന്നത്.ഭാര്യയും മകളും എന്താ എന്താ എന്ന് ചോദിക്കുന്നു.ഞാന്‍ ഒരു സ്വപനം കണ്ടു എന്ന് മാത്രം പറഞ്ഞു.നോക്കിയപ്പോള്‍ മണി ആറ്.വെറും മൂന്ന് മണിക്കൂറില്‍ താഴെഉള്ള സമയത്തിനിടയില്‍ ഒരാളെ പറ്റി രണ്ടു സ്വപ്നമോ?.

ഫോണ്‍ എടുത്തു ഉടനെ ഫിലിപ്പചായനെ വിളിക്കാതിരിക്കാന്‍ കഴിഞ്ഞില്ല .ആദ്യത്തെ ബെല്ലിനു തന്നെ ഫിലിപ്പച്ചയന്റെ ഉദ്വേഗം നിറഞ്ഞ ചോദ്യം.എന്താ കുമാരാ..ഈ നേരത്ത്.അതെ,പ്രവാസിക്ക് അസമയങ്ങളില്‍ വരുന്ന ഫോണ്‍ കോളുകളെ പേടിയാണല്ലോ.ഫിലിപ്പച്ചയനോട് ഒന്നും പറഞ്ഞില്ല. ഒന്നുമില്ല,വെറുതെ വിളിച്ചതാ എന്ന് പറഞ്ഞിട്ടും ഫിലിപ്പചായന്‍ എന്താ, എന്താ പ്രശ്നം എന്ന് ചോദിച്ചു കൊണ്ടിരുന്നു

കാലത്തേ സാധാരണയായി നടത്തുന്ന പ്രാര്‍ത്ഥനയില്‍ അന്ന് ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ .ഫിലിപ്പചായനെ കാത്തോളണമേ.ആരോരും ഇല്ലാത്ത ആ കുടുംബത്തിന്റെ അത്താണി നഷ്ട്ടപ്പെടുതരുതെ എന്ന്.അതുപോലെ തന്നെ ഈ സ്വപ്നം പരിചയത്തില്‍ ഉള്ള ആര്‍ക്കും ഫലിക്കാന്‍ ഇടവരുത്തരുതേ എന്നും. മരണം എപ്പോഴും നഷ്ടത്തിന്റെ കണക്കുകള്‍ മാത്രമേ പറയുന്നുള്ളുവല്ലോ.

ഓഫീസില്‍ ചെന്നിട്ടും ഫിലിപ്പചായന്റെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല.ത്രേസ്യാമ്മ ചേച്ചിയുടെ കരച്ചിലും.വീട്ടിലേക്കു വിളിക്കണം എന്ന് തോന്നി.അമ്മയുടെ സ്വരം കേള്‍ക്കും വരെ എന്തോ ഭയാശങ്കകള്‍.ഫിലിപ്പചായന്റെ വീട്ടുകാരുടെയും ക്ഷേമം അന്വേഷിച്ചു.പരിചയക്കാരും, അയല്‍വാസികളും എല്ലാം സുഖം എന്ന വാര്‍ത്ത കേള്‍ക്കുന്ന വരെ മനസില്‍ ആധി ആയിരുന്നു.വീണ്ടും വിളിക്കാം എന്ന് പറഞ്ഞു ഫോണ്‍ വെക്കുമ്പോഴും മനസ്സില്‍ എവിടെയോ എന്തോ നടക്കാന്‍ പോകുന്ന പോലെ ഒരു തോന്നല്‍.

ഓഫീസിലെ തിരക്കുകള്‍ക്കിടയില്‍ ഒരു ദിവസം കൂടി പെട്ടെന്ന് കഴിഞ്ഞു. വീട്ടില്‍ എത്തി കുട്ടികളോടൊപ്പം കുറെ നേരം.വീണ്ടും അടുത്ത ദിവസത്തേക്കുള്ള ഒരുക്കങ്ങള്‍ .ദിവസങ്ങള്‍ ഇവിടെ പെട്ടെന്ന് കഴിയുന്നു.മാസങ്ങളും.

കാലത്തേ നേരത്തെ എഴുന്നേല്‍ക്കാന്‍ വേണ്ടി വേഗം കിടന്നുറങ്ങാന്‍ കുട്ടികളോട് പറയുമ്പോഴും മനസ്സില്‍ ഫിലിപ്പചായന്‍ ആയിരുന്നു.പിന്നെ ഇന്നത്തെ രാത്രിയും കടന്നു വന്നേക്കാവുന്ന സ്വപ്നങ്ങളെ കുറിച്ചുള്ള വേവലാതിയും.സ്വപ്‌നങ്ങള്‍ സ്വര്‍ഗ്ഗകുമാരികള്‍ ആണെന്ന് എഴുതിയത് ആരാണ് ?

Nov 21, 2010

ഷെയറിംഗ് അക്കൊമോടെഷന്‍ എന്ന വളളികെട്ട്!

"വെക്കേഷന്‍ കഴിഞു ജോയിന്‍ ചെയ്തപ്പോള്‍ ടെര്‍മിനേഷന്‍ കിട്ടി എന്ന പോലെയായിപോയല്ലോ ശോശാമ്മേ".എന്റെ എല്‍ദോച്ചായാ ഇന്ന് ഇത് കാലത്തേ മുതല്‍എത്രാമത്തെ തവണയാ പറയുന്നേ...ഒരു ഷെയറിംഗ്കാരന്‍ പോയാല്‍ പത്തെണ്ണം വരുമെന്നെ..നമ്മള്‍ എത്ര കാലമായി ഇത് തുടങ്ങിയിട്ട്.. ഇടക്കൊക്കെ ഒന്നോ രണ്ടോ മാസം ആരും കാണാതിരിക്കും...പിന്നെ ആരേലും വരുമെന്നെ..എന്നാലും ആ ദ്രോഹി കൊച്ചു തോമാ ഈ സമയത്ത് ഇങ്ങനെ കാണിച്ചല്ലോ..ഇരുപതാം തീയതി ആണോ താമസം മാറ്റുവാ എന്ന് പറയുന്നേ..എല്‍ദോക്ക് ദേഷ്യം മാറിയില്ല..എന്നാലും എങ്ങനെ ദേഷ്യം വരാതെ ഇരിക്കും....നല്ല വാടക ആരുന്നു കൊച്ചന്‍ തന്നോണ്ടിരുന്നെ..ഏതോ ഐ ടി കമ്പനിയില്‍ ആണ് പണി..വ്യാഴാഴ്ച എന്ന ദിവസമുന്ടെല്‍ പുള്ളി എവിടേലും മുങ്ങും. പിന്നെ സണ്‍‌ഡേ കേരിവരുവോള്ളരുന്നു...ഒരു ശല്യവും ഇല്ലാത്ത കൊച്ചന്‍..കൊച്ചു തോമെടെ വാടക നോക്കി ചേര്‍ന്ന ചിട്ടി ഇനി ഗോപി.വള്ളിക്കെട്ടായല്ലോ എന്റെ പുണ്യാളാ.



ഇതൊന്നുമല്ല , ശോശാമ്മേടെ ഉറ്റ സുഹൃത്തും ( ബദ്ധ ശത്രുവും കൂടി ആണ് കേട്ടോ ) കൂടിയായ ഷീലയുടെ ചേട്ടന്റെ മോളെ കല്യാണം കഴിച്ചു അങ്ങോട്ട്‌ മാറുവേം കൂടിയാണല്ലോ എന്നോര്‍ക്കുംബോഴാ കൂടുതല്‍ വിഷമം.മൂത്തമോള് മോളിക്കുട്ടീടെ പ്ലസ്‌ ടു കഴിയട്ടെ എന്നിട്ട് കല്യാണം ആലോചിക്കാം എന്ന് വിചാരിച്ചിരിക്കുമ്പോള്‍ അല്ലെ ഷീല കേറി വീണത്..മോളികുട്ടീനെ ഒന്നാലോചിചാലോ എന്ന് ഈ പൊട്ടി ശോശാമ്മ ഷീലയോട് പറഞ്ഞതെ ഉള്ളു..ചേട്ടന്റെ മോള് സിന്ധു പ്ലെയിന്‍ പിടിച്ചു ഇങ്ങു എത്തി..അല്ലേലും തെക്കോട്ടുള്ളവര് ഇതിലൊക്കെ മിടുക്കരാ..ഇനി ഷീലേം അവിരയും കൂടി ചെറുക്കനേം പെണ്ണിനേം കൂടി അവിടെ താമസിപ്പിക്കും.വാടക അവിര വാങ്ങിക്കാതെ ഇരിക്കുമോ..അവിര ആരാ മോന്‍..കുറെ കാലമായിട്ടു അവിരക്ക് കുശുംബാരുന്നു..ഇന്നാളു ഇവിടുത്തെ എല്‍ സി ഡി ടിവി കണ്ടിട്ട് പറഞ്ഞു ഇതേല്‍ പടം കാണാന്‍ ഒരു രസോം ഇല്ല..ആള്‍ക്കാരുടെ ചെള്ള ഒക്കെ വീര്‍ത്തിരിക്കുന്ന പോലെ തോന്നുന്നു എന്ന്.. ഞാന്‍ വിടുമോ..അത് കുഞ്ഞു ടിവി കണ്ടിട്ട് വലുത് കണ്ടിട്ടാ എന്ന് ഒരു താങ്ങ് താങ്ങി..അടുത്ത ആഴ്ച അവിടെ ദേ എല്‍ സി ഡി..ചെള്ളക്കൊന്നും ഒരു കുഴപ്പോം ഇല്ല ..കുറെ നാളായി സ്മാര്‍ട്ട്‌ സിറ്റി വരുന്നതിനടുത്തു ഉള്ള അഞ്ചു സെന്റ്‌ സ്ഥലത്തിന്റെ കാര്യം പറഞ്ഞു ഭയങ്കര പൊങ്ങച്ചം ആരുന്നു..സ്മാര്‍ട്ട്‌ സിറ്റി വരുന്നില്ല എന്ന് ന്യൂസ്‌ ഉണ്ടാരുന്നു എന്ന് .പറഞ്ഞപോ...ഡിം..


പെണ്ണുങ്ങള് ഒരേ ബാങ്കില്‍ ജോലിയാനെകിലും പരസപരം കാണാന്‍മേല ..മിനിസ്ട്രീല്‍ നെഴ്സുംമാര്‍ക്ക് ശമ്പളം കൂട്ടി എന്ന് കേട്ടപോ മാത്രം രണ്ടു പേരും കൂടി ഒന്നായി..അവരുടെ കുറ്റം പറയാന്‍ തുടങ്ങി .അവിടെ വള വാങ്ങിച്ചാല്‍ ഇവിടെ മാല വാങ്ങിക്കണം..ഇവിടെ ഡയമണ്ട് വാങ്ങിച്ചാ അവിടെ പ്ലാടിനം വാങ്ങിക്കണം.അവിടെ ഫ്ലാറ്റ് ബുക്ക്‌ ചെയ്താല്‍ ഇവിടെ വില്ല ബുക്ക്‌ ചെയ്യണം .ഹോ ഈ മത്സരം മടുത്തു എന്റെ ഗീവര്‍ഗീസ് പുണ്യാളാ..മനുഷ്യന്‍ രണ്ടു അറ്റോം കൂട്ടി മുട്ടിക്കുന്നത്‌ എങ്ങിനെ ആണെന്ന് ഇവറ്റക്ക് അറിയണോ..ബാങ്കിലാ പണി എന്നല്ലാതെ ഇന്നത്തെ എക്സേന്ജ് റേറ്റ് ചോദിച്ചാ അറിയത്തില്ല .അതെങ്ങനാ..പ്രീ ഡിഗ്രീം കഴിഞ്ഞു മൂവാറ്റുപുഴകച്ചേരിതാഴതുന്നു നേരെ കുവൈറ്റിലെക്കല്ലേ വന്നത്. അവിര ആണേല്‍ ശമ്പളം എടുക്കുന്ന വഴി എക്സേന്‍ജില്‍ ഇറങ്ങി കാശു നാട്ടിലേക്കു തള്ളും..പിന്നെ ഉന്തീം തള്ളീം മാസം തീര്‍ക്കും..ഇവിടെയോ..എല്ലാ ആഴ്ചയും ബെസ്റ്റ് മാര്‍ട്ട്,ഗ്രാന്‍ഡ്‌സെന്റര്‍,മിലു എന്നൊക്കെ പറഞ്ഞു ഇറക്കമല്ലേ..ഓഫര്‍ ഉണ്ടെന്നും പറഞ്ഞു വേണ്ടാത്ത സാധനങ്ങള്‍ എല്ലാം വാങ്ങും.


ഇനി വീണ്ടും ഒന്നേന്നു ഇന്ത്യന്‍സ് ഇന്‍ കുവൈറ്റ്‌ വെബ്‌ സൈറ്റില്‍ ഒന്ന് തപ്പണം.വല്ലോര്‍ക്കും ഷെയറിംഗ് വേണോന്നു.അവിടാണല്ലോ ഓഫീസില്‍ പണിയില്ലാത്ത മലയാളികള് കിടന്നു നിരങ്ങുന്നെ.അതെങ്ങനാ ഓരോരുത്തന്‍ വിളിച്ചു ചോദിക്കും,ഇന്റര്‍നെറ്റ്‌ ഉണ്ടോ,കേബിള്‍ ടിവി ഉണ്ടോ,ഫോണ്‍ ഉണ്ടോ..പിന്നെ അവന്റെ അമ്മേടെ....അമ്മേടെ ഫോട്ടോ വെക്കാന്‍ സ്ഥലം ഉണ്ടോ എന്നൊക്കെ എന്നൊക്കെ..പിന്നെ കുറെ എണ്ണം എക്സിക്യുടിവ് ബാച്ചിലര്‍ അകോമോടെഷന്‍ എന്നും പറഞ്ഞു...കൈയില്‍ കാല്‍ കാശു കാനുകേലെങ്കിലും ജാടക്ക് കുറവൊന്നും ഇല്ല.കഴിഞ്ഞ തവണ അവധിക്കു ഇവിടെ വന്നപോ ചാച്ചനും അമ്മയും ചോദിച്ചതാ..നിങ്ങക്ക് ഇതിന്റെ കാര്യം വല്ലതും ഉണ്ടോ...രണ്ടാല്കും നല്ല ശമ്പളം അല്ലെ...എന്നൊക്കെ...ചാച്ചനു വല്ലോം അറിയാമോ..പെണ്‍ പിള്ളാര് മൂന്നാ ഞാന്‍ മുന്നില്‍ ,ഞാന്‍ മുന്നില്‍ എന്നും പറഞ്ഞു വളരുന്നത്‌..കോതമംഗലത്തുന്നു മുപ്പതു വര്‍ഷം മുന്‍പ് കേരിവരുമ്പോള്‍ വല്ലോം ഉണ്ടാരുന്നോ..ഇവിടെ വന്നു കുബ്ബൂസ് തിന്നും ഷയറിംഗ് താമസിച്ചും ഒക്കെ ഉണ്ടാക്കിയതാ ഈ കാണുന്നതൊക്കെയും എന്ന് ചാച്ചന്‍ എങ്ങനെ അറിയാന്‍ ..




വൈകുന്നേരം കുബ്ബൂസും വാങ്ങി കേറി വരുമ്പോള്‍ ലിഫ്ടിനടുത്തു കൊച്ചു തോമായും സിന്ധുവും..കൊച്ചന്‍ ഒന്ന് പരുങ്ങി..പെണ്ണിന് ഒരു കുലുക്കോം ഇല്ല..കുറെ കഴിഞ്ഞു കേറി വന്നപോ ചോദിച്ചു..എന്നത്തെക്കാടാ കല്യാണം.? ഇന്നേവരെ കൊച്ചു തോമ എന്ന് തികച്ചു വിളിക്കാത്ത അച്ചായന്‍ എടാ എന്ന് വിളിച്ചല്ലോ എന്ന് കൊച്ചനു തോന്നിക്കാണും..കല്ലി വല്ലി.ഇനി ഇവനോടൊക്കെ ഒരു ദാക്ഷിണ്യവും വേണ്ട...അത് പിന്നെ അച്ചായാ..സിപ്പുവിന്റെ വീട്ടുകാരെ കാണാന്‍ എന്റെ അപ്പന്‍ പോകനിരിക്കുവ...സിപ്പുവോ? സിന്ധു പോള്‍ എന്നല്ലിയോ അവളുടെ പേര്..അതാ..(ഹോ അവളുടെ ആങ്ങള ചെറുക്കന്റെ പേര് കോരന്‍ പോള്‍ എന്നാകഞ്ഞത് ഭാഗ്യമായി)അപോ തീരുമാനം ഒന്നും ആയില്ലേ..? ഇല്ല അച്ചായാ..ഞാന്‍ നാട്ടി പോകുവാ..ഈ മാസം അവസാനം...അവളും വരുന്നുണ്ട്..എന്നെ അവര്‍ക്കൊന്നു കാണനോന്നു .എന്നിട്ട് പയ്യെ..


"എടിയേ, ഈ സിന്ധു അല്ലെ ഇവിടെ നേരത്തെ ഉണ്ടാരുന്ന വരുഗീസിന്റെ മോള്‍? എരനാകുളത് പഠിക്കുമ്പോള്‍ ഏതാണ്ട് ചുറ്റിക്കളി ഒക്കെ ഉണ്ടെന്നും പറഞ്ഞു വരുഗീസിന്റെ ഭാര്യ എമെര്‍ജെന്‍സി ലീവ് ഒക്കെ എടുത്തു പോകുകേം ഒക്കെ ചെയ്ത".അച്ചായന് എന്തിന്റെ കേടാ .ശോശാമ്മ കേറി ഇടപെട്ടു..ഓ അതൊക്കെ എന്തിനാ പറയുന്നേ..കൊച്ചു തോമ ഉടനെ അകത്തു കേറി പോയി..എന്നാ പിന്നെ ഉറങ്ങിയെക്കാം ..


രാവിലെ ഒരു ഫോണ്‍..എല്‍ദോ സാറാണോ..ഞാന്‍ വറുഗീസാ..സിന്ധൂന്റെ അപ്പന്‍..അവിടെ താമസിക്കുന്ന തോമസ് എങ്ങനാ ആളു എന്നൊക്കെ ചോദിച്ചോണ്ട് ....നമ്മുക്ക് പിന്നെ ഉള്ള കാര്യം അല്ലെ പറയാന്‍ പറ്റു.അതുകൊണ്ട് ഞാന്‍ ഒരു കാര്യമേ ചോദിച്ചുള്ളൂ..ഒന്നൂടെ ഒക്കെ ഒന്ന് ചെറുക്കനെ പറ്റി നന്നായി അന്വേഷിച്ചിട്ട് പോരെ എന്ന് മാത്രം ...നമുക്കും ഇല്ലേ മൂന്നു പെണ്‍ പിള്ളേര്‍..നാളെ അവര്‍ക്ക് ഇങ്ങനെ ഒരു ആവശ്യം വന്നാല്‍ നമ്മളും അന്വേഷിക്കണ്ടതല്ലേ....കല്യാണം കലങ്ങിയാല്‍ കൊച്ചു തോമ കുറച്ചു നാള്‍ കൂടി ഇവിടെ തന്നെ താമസിചെക്കുമായിരിക്കും...പക്ഷെ നമ്മള്‍ ഒരു പെണ്ണിന്റെ ജീവിതം കൊണ്ട് കളിയ്ക്കാന്‍ പാടുണ്ടോ..ഹോ ഈ ഷെയറിംഗ് എന്ന ഒരു വളളി കെട്ട്!

Nov 4, 2010

ലോകപ്രശസ്ത സാഹിത്യകാരന്‍ പ്രകാശന്‍ ഒണംതുരുത്തിന്റെ കത്ത്...





ലോകപ്രശസ്ത സാഹിത്യകാരന്‍ പ്രകാശന്‍ ഓണംതുരുത്ത് ഹരിഹരപ്രിയാ ചാനലിനയച്ച കത്തിലെ പ്രസക്തഭാഗങ്ങള്‍ :


പ്രിയ സുഹൃത്തേ,

താങ്കളുടെ ചാനലിലെ സാഹിത്യസമാഗമം പരിപാടിയില്‍ എന്നെ പറ്റി പ്രതിപാദി ച്ചതിന് നന്ദി..എനിക്ക് ആവശ്യത്തില്‍ അധികം പ്രശസ്തി ഉണ്ടെങ്കിലും എതെകിലും ഒരാള്‍ എന്നെ പുകഴ്ത്തുന്നത് എനിക്ക് വിരോധം ഇല്ലാത്ത കാര്യമാണ്.. സാധാരണ ഞാന്‍ മലയാളം ടെലിവിഷന്‍ പരിപാടികള്‍ കാണാറില്ല....നിലവാരം കുറവാണെന്നല്ല കാരണം ..അത് തീരെ ഇല്ല..കോമഡി ഷോ , മണിമാല,ചുമന്ന സിനിമ ഡയറി, കുറ്റകൃത്യം എന്നൊക്കെ പറഞ്ഞു എന്തൊക്കെ നോണ്‍ സെന്‍സ് ആണ് കാട്ടിക്കൂട്ടുന്നത്.. നിങ്ങള്‍ ആ പരിപാടിയില്‍ എന്നെ കുറെ പുകഴ്ത്തി...‍എന്നാല്‍ എന്തിനാണ് കുവൈറ്റിലെ മറ്റൊരു സാഹിത്യകാരന്‍ മാതളം മത്തായിയെ കുറിച്ചുകൂടി പുകഴ്ത്തിയത് ? അതിനും മാത്രം മലയാളഭാഷയ്ക്ക് എന്ത് സംഭാവനകളാണ് അയാള്‍ നല്‍കിയത് എന്ന് ഒരാളെ പുകഴ്തുന്നതിനു മുന്‍പ് ആലോചിക്കുന്നത് നല്ലതായിരിക്കും..ആരാണയാള്‍? എന്നെപോലെയോ എം ടിയെപോലെയോ തകഴിയെപോലെയോ പ്രശസ്തനാണോ ? ..നാട്ടിലെ ഏതോ ക്ലുബുകാര്‍ നടത്തിയ മത്സരത്തില്‍ പതിനായിരം ഉലുവ കിട്ടാന്‍ അയാള്‍ എത്ര മുടക്കി എന്നത് അബ്ബാസിയയില്‍ പാണന്മാര്‍ പാടി നടക്കുന്നുണ്ട്...


ഇവിടുത്തെ മലയാളം അസോസിയേഷനുകള്‍ ഇറക്കുന്ന സുവനീരിലും, മലയാളം കുട്ടിപത്രങ്ങളിലും എന്തെകിലും പ്രസിദ്ധീകരിക്കുന്നതോ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങുന്നതോ വലിയ കാര്യമല്ല.അവരെ ഒന്നും സാഹിത്യകാരന്മാരായി കൂട്ടാനും പറ്റില്ല....ഒരുമാതിരി കാശുകാരൊക്കെ ഇതേപോലുള്ള തമാശകള്‍ കാട്ടാറുണ്ട്‌..കാശുള്ളവന്റെ പിന്നാലെ നടക്കാനും പത്രത്തില്‍ പടം ഇടീക്കാനും ഒക്കെ ഇവിടെ കുറെ പേരെ കിട്ടും..


മറ്റൊരു കാര്യം ,നിങ്ങള്‍ എന്റെ ഹസാവിയിലെ കള്ളി പൂച്ച എന്ന കവിതാ സമാഹാരത്തിനെ പറ്റി കമാ എന്നൊരക്ഷരം പറഞ്ഞില്ല..ഇവിടുത്തെ ലിറ്റില്‍ ഡെവിള്‍സ് കിന്റെര്‍ ഗാര്‍ട്ടന്‍ സ്കൂളില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി പഠിപ്പിക്കുന്ന പദ്യം ആണ് അത്.. ഒരാളെ പറ്റി പറയുമ്പോള്‍ അയാളുടെ അത്രയേറെ പ്രശസ്തമായ ഒരു കവിതയെ പറ്റി മിനിമം ഹോം വര്‍ക്ക്‌ എങ്കിലും നടത്താനുള്ള വിവേകം നിങ്ങളുടെ അവതാരക സഞ്ഗിനി കാ ണിക്കണമായിരുന്നു.....അന്ന് അവള്‍ ധരിച്ചിരുന്ന ഫ്രോകിനു ഇറക്കം കൂടിപോയി എന്ന് പറഞ്ഞു ഞാന്‍ ഒരു കത്ത് വേറെ എഴുതുന്നുണ്ട്


ഇപ്പൊ ബ്ലോഗ്‌ എന്നും പറഞ്ഞു കുറെ പേര്‍ ഇറങ്ങിയിട്ടുണ്ട്.....ഇന്നാള് ആരാണ്ട് അയച്ചു തന്ന ഒരു ബ്ലോഗ്‌ വായിച്ചിട്ട് ഞാന്‍ തലക്കു കൈയും കൊടുതിരുന്നുപോയി.. ഇനി ഇങ്ങനത്തെ സാധനങ്ങള്‍ ഒന്നും അയക്കരുത് എന്ന് കര്‍ശനമായി ഞാന്‍ എന്റെ പരിചയക്കാരോട് പറഞ്ഞിട്ടുണ്ട്. എന്താ പിള്ളേരുടെ ഒരു ഭാവന...എന്നെപോലുള്ളവരുടെ സര്‍ഗ ശേഷി നഷ്ടപെടുതാന്‍ ..ഈയിടെ ബ്ലോഗ്‌ അടിച്ചു മാറ്റി ഫോര്‍വേഡ് ചെയ്തു എന്ന് പറഞ്ഞു ഒരാള്‍ എന്റെ തന്തക്കു വിളിച്ചു ...മലയാള ബ്ലോഗിന്റെ കുലപതീന്നൊക്കെ പറഞ്ഞു മറ്റൊരുത്തന്‍ ...ഇന്നാള് ആയിരം പോസ്ടിട്ടു എന്നും പറഞ്ഞു ഒരു പോസ്റ്റ്‌..അന്ന് വൈകുന്നേരം ആയിരം പോസ്ടിട്ടതിനു അങ്ങോരുടെ പടം ഒരുത്തന്‍ വരച്ചു എന്നും പറഞ്ഞു മറ്റൊരു പോസ്റ്റ്‌...ഞാന്‍ ഈ ചീള്‍ ഒന്നും വായിക്കുകേല...പക്ഷെ കമന്ടനുള്ളത് അനോണിയായി പറയും...അഭിപ്രായ സ്വാതന്ത്ര്യത്തിനു വില കൊടുക്കുന്നവനാണ് ഞാന്‍ .

എത്രയോ കവിതകള്‍, എത്രയോ ലേഖനങ്ങള്‍ എത്രയോ പുസ്തകങ്ങള്‍ ഞാന്‍ പ്രസിദ്ധീകരിച്ചു എന്ന് എനിക്ക് തന്നെ ഓര്‍മ്മയില്ല..മൂന്നാം വയസ്സില്‍ തുടങ്ങിയ സാഹിത്യ സപര്യ മുപ്പത്തിമൂന്നു വര്ഷം കടന്നിരിക്കുന്നു. എനിക്ക് അര്‍ഹാതപെട്ട അംഗീകാരം കേരളത്തിലെ ആള്‍ക്കാര്‍ എനിക്ക് തന്നോ... കുവൈറ്റിലെ മണല്‍ക്കാട്ടില്‍ കൂടി എത്രയോ മണല്‍ തരികള്‍ പറന്നു പോയി..നിങ്ങളുടെ പരിപാടിയില്‍ നിങ്ങള്‍ കുറെ എഴുത്തുകാരെയൊക്കെ പറ്റി പറഞ്ഞല്ലോ.. എന്റെ മുന്‍പില്‍ നേരെ നിന്ന് രണ്ടു സാഹിത്യം എന്നോട് പറയാന്‍ ഉള്ള ധൈര്യം അവര്‍ക്കുണ്ടോ ? നിങ്ങള്‍ പറഞ്ഞേക്കാം, ഈ കുവൈറ്റെന്ന ഇട്ട വട്ടത്തില്‍ കിടന്നു തായം കളിക്കുന്നവന എന്നൊക്കെ, പക്ഷെ എന്റെ കൃതികള്‍ അമേരിക്കയില്‍ ഉള്ള ഒരു സായിപ്പിന് വരെ ഞാന്‍ സമ്മാനമായി കൊടുത്തിട്ടുണ്ട്‌ എന്നാ വസ്തുത നിങ്ങള്‍ക്കറിയാമോ? അയാള്‍ ഇപോ അത് ട്രാന്‍സ്ലേഷന്‍ ചെയ്യാന്‍ ഇന്ത്യക്കാര് പിള്ളേര്‍ക്ക് ഔട്ട്‌ സോര്‍സിംഗ് കരാര്‍ കൊടുക്കാന്‍ പോകുവാ.. ജീ എഫ് സീ ( ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ക്രയിസിസ് ) ഒന്ന് കഴിഞ്ഞോട്ടെ നിങ്ങള്ക്ക് എന്നെ പിടിച്ചാല്‍ കിട്ടുകേല.

ഞാന്‍ തന്നെ വേണമെകില്‍ ഒരു അഭിമുഖം റെക്കോര്‍ഡ്‌ ചെയ്തു അയച്ചുതരാം...അതിനുള്ള ചിലവും ഞാന്‍ വഹിക്കാം...എന്റെ പരിചയക്കാരുടെ വക പരസ്യോം കൂടെ ആകുമ്പോള്‍ നിങ്ങള്ക്ക് കുഴപ്പമില്ലല്ലോ..വെള്ളിയാഴ്ച കാലത്തെ കാണിക്കുന്ന ഫീസ്റ്റ് ഓഫ് കുവൈറ്റ്‌ എന്ന പ്രോഗ്രാം ഒരു ദിവസം സ്പോന്‍സര്‍ ചെയ്യാം എന്ന് എന്റെ സുഹൃത്തും ഇവിടുത്തെ വലിയ ബിസിനസ്കാരനായ ബെസ്റ്റ് മാര്‍ട്ട് സണ്ണി പറഞ്ഞിട്ടുണ്ട്..

പിന്നെ താങ്കള്‍ക്ക് വേണ്ടി ഞാന്‍ ഒരു ഐ ഫോണ്‍ 4 മേടിക്കാന്‍ പരിപാടി ഇട്ടിട്ടുണ്ട്. .എങ്ങനെ എങ്കിലും...ഒരു അപേക്ഷയാണ്...തള്ളരുത്

അനുകൂലമായ മറുപടിക്കുവേണ്ടി താഴ്മയോടെ


പ്രകാശന്‍ ഓണംതുരുത്ത്




Nov 3, 2010

മദ്യപ്യാനം ഒരു സാമൂഹിക വിപത്ത്..

വീണു കിട്ടിയ ഈദു അവധിക്കു നാട്ടില്‍ പോയതായിരുന്നു ഞാന്‍...നാല് ദിവസത്തെ അവധിയുടെ കൂടെ ഒരു അട്ജസ്റ്മെന്റ്റ് അവധിയും രണ്ടും രണ്ടു നാല് ദിവസത്തെ വീകിലിഓഫും ചെര്ന്നപോള്‍ മൊത്തം ഒന്പതു ദിവസം കുശാല്‍.. വരൂ വരൂ വിലക്കുറവു വിലക്കുറവു... എന്നുള്ള ജെറ്റ് എയര്‍ വിളിയും കൂടി ആയപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല......സൂസും സുകെസും ആയിട്ടു ഇറങ്ങി.


എയര്‍പോര്‍ട്ടില്‍ ചെന്നപോഴല്ലേ കളി ... കുവൈറ്റില്‍ ഉള്ള സകലമാന പേരും ഉണ്ടോ അവിടെ എന്ന് തോന്നിപോയി....ജീവിതത്തില്‍ ആദ്യമായി അമ്പതു ദിനാറിന് ടിക്കറ്റ്‌ കിട്ടിയതിന്റെ മാത്രമല്ല ഡയറക്റ്റ് ബിമാനത്തില്‍ കള്ളടിച്ചു പോണതില്‍ ഉള്ള സുഖം ഒന്ന് വേറെ തന്നെ എന്ന് പുറകില്‍ നില്‍ക്കുന്ന അച്ചായന്‍ പറഞ്ഞപോള്‍ ശരിയനല്ല് എന്ന് തോന്നി .....എന്തരു ചെയ്യാന്‍....ഇവിടെ മനസമാധാനത്തോടെ കള്ളടിക്കാന്‍ പറ്റുമോ.....അകതാവുന്നത് സഹിക്കാം...എന്നാല്‍ സര്‍കാര്‍ ചെലവില്‍ നാട്ടിലേക്കു കേറ്റി വിട്ടാലോ...ഓരോരോ നിയമങ്ങളെ....അതൊക്കെ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്...ഈയിടെ പത്തി പഠിക്കണ സുനില്‍ കുമാര്‍ പറഞ്ഞത് യൂത്ത് ഫെസ്ടിവലിനൊക്കെ രണ്ടെണ്ണം അടിക്കാതെ എങ്ങനാ പോണേ എന്ന്...പിള്ളേര്‍ക്ക് വരെ വിവരം വെച്ച്..പ്ലയിനെ കേറി രണ്ടെണ്ണം അടിച്ചുകഴിഞ്ഞു ഒന്നുടെ ചോദിച്ചപോ ചെല്ലക്കിളി ഒരു നോട്ടം....അയ്യോ!


പക്ഷെ അടുത്തിരുന്ന അച്ചായന്‍ വിടുമോ...ഒന്നും കൂടി വാങ്ങിച്ചു അടിട്ച്ചു...എന്നിട്ട് അങ്ങൊരു പിന്നേം ചോദിക്കുന്നു...ഇതു എന്തോന്ന് ആക്രാന്തം എന്റെ പള്ളീ...നാട്ടി ചെന്നിട്ടു ത്വാനെ അടിക്കല്ലോ...ചുമ്മാതല്ല ഓസിനു കിട്ടിയ ആസിഡും മലയാളി കേറ്റും എന്ന് കോമഡി ഷോവില്‍ ആരാണ്ടും പറഞ്ഞത്....രണ്ടണ്ണം അടിച്ചതും ഫുഡ്‌ ഫിനിഷാക്കിയതും ഓര്‍മയുണ്ട്...പിന്നെ മെസ്സജുകള് തോനെ വരുന്ന ഒച്ചകള് കേട്ടാ ഉണരുന്നെ... ഇവനൊക്കെ ബിമാനതീന്നു ഇറങ്ങീട്ടു ഈ കുന്ത്രാണ്ടം ഓണ്‍ അക്കിയാപോരെ....ക്യാപ്ടന്‍ അമ്മാവന്‍ മൈക്കില്‍ കൂടി ഭീഷണി പെടുത്തുന്നത്കേട്ട്...എവിടെ....ആര് കേള്‍ക്കാന്‍ ?



എമിഗ്രഷനില്‍ നില്‍ക്കുമ്പോള്‍ ഏമാന്‍ ചോദിച്ചു...എന്താ കൊചീലോട്ടു വന്നെന്നു...(അതെന്താ തിരുവന്തോരത്ത്കാരക് കൊച്ചീ വന്നു കൂടെ എന്നാ നാക്കേ വന്നത്.)...പറയാന്‍ പറ്റുമോ....ഇങ്ങോട്ട ടികെറ്റ് കിട്ടിയേ എന്ന് പറഞ്ഞു.... തിരുവന്തോരത്ത് എവിടാ വീട്? ( ജംക്ഷനില്‍ തന്നെ ) പരസ്സാല ...അവിടൊക്കെ എന്തോ പറയും? ( മലയാളം പറയും...പിന്നെ തമിഴും പിന്നെ സുരാജു പറയുന്ന സംസ്ക്രിതോം പറയും...ഇനി ഹിന്ദി പടിക്കണ ? ) അവിടെ വേലിക്കകത്ത് വീട് എന്ന് പറയും...കൂടെ ആരാ? ( അതിനു ഞാന്‍ ഒറ്റ പൊത്തകം അല്ലെ തന്നുള്ളൂ ) ഒറ്റക്കാ?അപ്പൊ ഫാമിലി ഒക്കെ? ( രണ്ടു ഫാമിലി...സെറ്റപ്പ ഒന്ന് ) അവര് വന്നില്ല .


ഒരു വിധത്തില്‍ ഏമാന്റെ ആക്രമണം കഴിഞ്ഞു നേരെ ഡ്യൂട്ടി ഫ്രീ....എന്റെ മുടിപ്പുര അമ്മച്ചിയെ...കൊച്ചി ഡ്യൂട്ടി ഫ്രീ സെറ്റപ്പ് തന്നെ...നമ്മുടെ തിരുവന്തോരം ഡ്യൂട്ടി ഫ്രീ ബ്രണ്ടിക്കട മാറിനില്‍ക്കും...കൈയില്‍ കൃത്യം ഡോളറും മനസ്സില്‍ വേണ്ട ബ്രാണ്ടും ഉണ്ടായിരുന്നകൊണ്ട് രണ്ടു മിനുട്ടില്‍ പണി കഴിഞ്ഞു...കൌണ്ടറില്‍ ചെന്നപ്പോഴല്ലേ തകധിമി...അമ്പതു ദിനാറിന് ടിക്കെടു കിട്ടിയതിന്റെ സതോഷം കുവൈറ്റില്‍ നിന്നും പച്ച മലയാളത്തില്‍ പങ്കു വെച്ച അച്ചായന്‍ ദേണ്ടെ ഭയങ്കര ഇംഗ്ലീഷ്....അങ്ങോര്‍ക്ക് പത്തു ബോട്ടില്‍ വേണത്രേ...പറ്റത്തില്ല എന്ന് പറഞ്ഞപോള്‍ ഭയങ്കര വിരിഞ്ഞാട്ടം....ഞാന്‍ ആരെന്നരിയ്മോ ( തനാരായാല്‍ അവര്‍ക്ക് എന്തോന്നാ ) പാസ്പോര്‍ട്ട്‌ നോക്ക്...ഞാന്‍ എല്ലാ മാസത്തിലും വരുന്നത...ലോകത്തിന്റെ എല്ലാ ഭാഗത്തും പോകുന്ന എന്നെ പഠിപ്പിക്കാന്‍ നോക്കണ്ട ( പിന്നെ അമ്പതു ദിനാറിന് ചാടി വീണിട്ടു ) ആരാ ഇവുടുത്തെ മാനേജര്‍ ( എന്തിനാ അയാളെ പിരിച്ചു വിടാനാ ) തന്റെ പേര് എന്താ...ഞാന്‍ കംപൈന്റ്റ് ചെയ്യും...(ഞ്ഞോട്ടും എന്ന് കൌന്ടെര്‍ സ്റാഫിന്റെ മുഖഭാവം )ലൈന്‍ നിക്കുന്ന പയലുകളൊക്കെ കലിപ്പക്കിയപോള്‍ അവസാനം മാനേജര്‍ വന്നു...നല്ല ഒന്നാന്തരം ഇംഗ്ലീഷ് അങ്ങോട്ട്‌ കൊടുത്തപ്പോ അച്ചായന്‍ ബബ്ബബ്ബ ....പിന്നെ കൊടുത്ത രണ്ടു ബോട്ടിലും കൊണ്ട് ഓടി തള്ളി...എന്തോന്നെടെ...എത്ര കുപ്പികള് വേണേലും ബീവരജെസില്‍ കിട്ടില്ലേ...സ്കോച് മാത്രമേ ഇറങ്ങുവോല്ല്ലരിക്കും... അബ്ബസ്സിയായില്‍ 99 അടിച്ചു പാമ്പ് ആകുന്ന എവനൊക്കെഇവിടെവന്നാല്‍സ്കൊച്ചേ മുള്ളു.


കള്ളടീം കറക്കോം ആയിട്ടു ഒരാഴ്ച പോയത് അറിഞ്ഞില്ല.....തിരിച്ചു കൊചീലോട്ടു പിന്നേം...ചെക്ക് ഇന്‍ ചെയ്യാന്‍ നില്‍ക്കുമ്പോള്‍ മുന്നില്‍ ഒരു പാമ്പ്...പാമ്പ് എന്നല്ല പെരും പാമ്പ് എന്ന് പറയേണ്ടിവരുമല്ലോ എന്റെ പള്ളീ!..വണ്ടി കുവൈടിലേക്ക് തന്നെ അല്ലെ എന്ന് ചോദിച്ചപോള്‍ അല്ല പാമ്പാടും പാറക്കാ ( ഇടുക്കിയിലെ ഒരു സ്ഥലം ) എന്ന് പറയാനാ തോന്നിയെ .....പറഞ്ഞില്ല...എന്തിനാ . വെറുതെ കലിപ്പുകള് ...ഒരു കുവൈറ്റ്‌ എന്ന് കൌണ്ടറില്‍ പര്ഞ്ഞപോള്‍ ചെല്ലക്കിളി ഒരു ചിരി...ബസേല്‍ കേറുന്ന ഓര്‍മ്മയരിക്കും പാവത്തിന്...ഒരു വിധത്തില്‍ വിമാനത്തില്‍ കേറി....കുവൈടിലെക്കാണല്ലോ എന്ന് ഓര്‍ത്തപോ വീശാന്‍ തോന്നിയില്ല...കഷ്ടകാലത്തു ഏതും പാമ്പാകും എന്ന് പണ്ട് ഷേക്സ്പിയര്‍ ‍ പറഞ്ഞിട്ടുണ്ട് ....കഴിപ്പ്‌ കഴിഞ്ഞപോ ഒന്ന് ടോയിലറ്റില്‍ പോയേക്കാം എന്ന് കരുതി...അവിടെ ചെന്നപോ ദേ മുടിഞ്ഞ ക്യു ....രണ്ട വെളിച്ചമേ ഉള്ളു...ചുമ്മാ പുരകിലോറ്റൊന്നു തിരിഞ്ഞു നോക്കിയപോ ദേ വരുന്നു പഴയ പാമ്പാടും പറ പാഞ്ഞു...വായും പൊത്തിക്കൊണ്ട്...എല്ലാരും മാറിക്കൊടുത്തു..അങ്ങൊരു ചെന്ന് രണ്ടു വാതിലെലും മുട്ടോടു മുട്ട്....പക്ഷെ അകതിരിക്കുന്നോര്‍ക്കരിയില്ലല്ലോ..ഒരു പാമ്പാ പുറതെന്നും സ്ഥിതി വളരെ മോശമാണെന്നും .പിന്നെ നമ്മള്‍ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു..ദേ ഒരു ലോംഗോ വാള്‍......പിന്നെ കണ്ടത് ഒരു കൂട്ടയോട്ടം ആരുന്നു...സീറ്റില്‍ പോയി ഇരിക്കാനുള്ള ഓട്ടം.. ഓടുന്നതിനിടെ ഞാന്‍ എയര്‍ ഹോസ്ടസിനെ ഒന്ന് ക്രാവി നോക്കി...ചെല്ലക്കിളി ഏതാണ്ടും പറഞ്ഞത് ഹിന്ദി ആയതു നന്നായി...അല്ലേല്‍ കാണാരുന്നു...ഹല്ല പിന്നെ !

മദ്യപ്യാനം ഒരു സാമൂഹിക വിപത്താണ്...പ്ലെയിനെ കേറുമ്പോള്‍..!