Showing posts with label cinema. Show all posts
Showing posts with label cinema. Show all posts

Feb 21, 2022

സ്ഥിരം കുഞ്ഞപ്പന് ഗോൾഡൻ വിസ.

കലൂർ: മലയാള സിനിമയിൽ സ്ഥിരം പോലീസു കാരനായും വഴിപോക്കനായും വേഷമിട്ടുവരുന്ന സ്ഥിരം കുഞ്ഞപ്പൻ എന്നപേരിൽ അറിയപ്പെടുന്ന പി.പി.കുഞ്ഞപ്പന് ദുബായിയുടെ ആദരം.പത്തു വർഷം  സ്ഥിരം താമസിക്കാനുള്ള  ഗോൾഡൻ വിസ കൊടുക്കുമെന്ന വാർത്ത അത്ഭുതത്തോടെയാണ്  താരം  കേട്ടത്. "എന്തിനു" എന്നതായിരുന്നു കുഞ്ഞപ്പന്റെ  ആദ്യ പ്രതികരണം. 


മലയാളത്തിൽ ഇനി ആർക്കും  ഗോൾഡൻ വിസ കിട്ടാനില്ലാത്തതുകൊണ്ടാവാം  തനിക്കും  ഇപ്പോൾ അത്  തന്നത്  എന്ന്  വിനയാന്വിതനായി അദ്ദേഹം പറഞ്ഞു. ഗോൾഡൻ വിസ കിട്ടുന്നതോടെ  ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന,പോലീസുകാരൻ, വഴിപോക്കൻ,പാചകക്കാരൻ,ശിങ്കിടി തുടങ്ങിയ അഭിനയപ്രാധാന്യമുള്ള  വേഷങ്ങൾ  തന്നെ തേടിവരാതിരിക്കുമോ  എന്ന  ആശങ്ക അദ്ദേഹം പങ്കുവെച്ചു.വിസയുടെ  കൂടെ  അങ്ങോട്ട് പോകാനുള്ള  ടിക്കറ്റിനും  ചിലവിനും കൂടി ഒരു അയ്യായിരം ദിർഹം എങ്കിലും  കിട്ടിയിരുന്നെങ്കിൽ  എന്ന  ആഗ്രഹം അദ്ദേഹം  മറച്ചുവെച്ചില്ല.പുതിയ  സിനിമയിൽ നായകൻ വഴിചോദിക്കുമ്പോൾ വഴിപറഞ്ഞു കൊടുക്കുന്ന വളരെ ചാലഞ്ചിങ് ആയ ഒരു റോളാണ്  ഭാവി പ്രോജൿറ്റുകളെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായി  അദ്ദേഹം പറഞ്ഞു. 


വാർത്തയറിഞ്ഞ  മലയാള  സിനിമാലോകത്തെ  സമ്മിശ്ര പ്രതികരണമായിരുന്നു  ഉണ്ടായത്. സ്ഥിരം പൊലീസുകാരനായും വഴിപോക്കനായും ബ്രാൻഡ് ചെയ്യപ്പെട്ട അദ്ദേഹത്തിന് കൂടുതൽ വ്യത്യസ്തങ്ങളായ കള്ളൻ,പാൽക്കാരൻ,പ്യുൺ എന്നിങ്ങനെ  വെല്ലുവിളികൾ നിറഞ്ഞ വേഷങ്ങൾ കിട്ടുമായിരിക്കുമെന്നു ഒരു നടൻ പ്രത്യാശ പ്രകടിപ്പിച്ചു.അദ്ദേഹത്തിന്റെയൊപ്പം പല സിനിമകളിലും താൻ സഹകരിച്ചിരുന്നുവെങ്കിലും  അദ്ദേഹത്തിന്റെ പേരുപോലും  തനിക്കറിയില്ലായിരുന്നെന്നും ,ഈ ഗോൾഡൻ വിസ കിട്ടുന്നതിലൂടെ  മലയാള സിനിമ ലോകത്തു എല്ലായിടത്തും ആദരിക്കപ്പെടുമെന്നും ഗോൾഡൻ വിസ കിട്ടിയ ഈ നടൻ പറഞ്ഞു.ദുബായിക്ക് പോകാനുള്ള ടിക്കറ്റെടുക്കാനുള്ള പൈസ അദ്ദേഹത്തിന് സിനിമയിൽ നിന്നും കിട്ടുന്നുണ്ടാവുമോ എന്ന  സംശയവും അദ്ദേഹം മറച്ചുവെച്ചില്ല.ആവശ്യമെങ്കിൽ  തന്റെ  കൈവശമുള്ള അറബി ഡ്രെസ്സും തട്ടവും  തലയിൽ വെക്കുന്ന    തിരികയും കൊടുക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.  


കുഞ്ഞപ്പന്റെ കൂടെ ചെറിയ വേഷങ്ങളിൽ തുടങ്ങുകയും, പിന്നീട്  വലിയ നടനാകുകയും ചെയ്ത ഒരു പ്രമുഖൻ പിന്നീടൊരിക്കൽ "എടാ" എന്ന് സംബോധന ചെയ്യുകയും കുഞ്ഞപ്പന് അത്  വലിയ ക്ഷീണമാകുകയും ചെയ്ത സംഭവം അയവിറക്കി. വലിയ നടന്മാർ ആയിക്കഴിഞ്ഞാൽ പിന്നെ മറ്റുള്ളവരെ "എടാ" എന്നേ  വിളിക്കാവൂ എന്ന അലിഖിത നിയമം മലയാള സിനിമയിൽ ഉണ്ടെന്നറിയാത്ത കുഞ്ഞപ്പനെപ്പോലെയുള്ളവർക്കു ഗോൾഡൻ വിസ ഒക്കെ  കിട്ടിയിട്ട് എന്ത് കാര്യം എന്നദ്ദേഹം  വികാരഭരിതനായി പറഞ്ഞു. 


വാർത്തയറിഞ്ഞു നേരത്തെ  സിനിമാ വാർത്തകൾ  എഴുതിക്കൊണ്ടിരുന്ന പത്മകുമാർ എരിശ്ശേരി എന്ന സിനിമാ ലേഖകൻ തന്റെ ഓഡിയോ വീഡിയോ ചാടിയോ എന്ന യൂറ്റൂബ് ചാനലിൽ കുഞ്ഞപ്പനെപ്പറ്റി ഒരു സ്‌പെഷ്യൽ സ്റ്റോറി ചെയ്യുകയുണ്ടായി.അദ്ദേഹം വൈകുന്നേരമായാൽ സ്ഥിരം പൊലീസുകാരനല്ല  എന്നാൽ സ്ഥിരം മദ്യപാനിയാണെന്ന വിവാദമായേക്കാവുന്ന വെളിപ്പെടുത്തൽ നടത്തി. ഇങ്ങനെ ഒരു പരാമർശം നടത്താൻ എരിശ്ശേരിയെ പ്രേരിപ്പിച്ചത്,സിനിമാ സെറ്റിൽ ചെന്നപ്പോൾ  മുണ്ടഴിച്ചിട്ടില്ല എന്ന തെറ്റായിരുന്നിരിക്കാം  കുഞ്ഞപ്പൻ ചെയ്തത് എന്ന് വളരെയധികം പ്രേക്ഷകർ കമന്റു ബോക്സിൽ എഴുതിചോദിച്ചു.സെറ്റിൽ ചെന്ന നിർമാതാവിനെ കണ്ടു  എഴുന്നേറ്റില്ല എന്ന ഭീകര കുറ്റം ചെയ്ത നായികയെ  വിലക്കിയ  മലയാള സിനിമാ ലോകത്തിൽ നിന്നും  ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട  എന്നും പലരും പ്രതികരിച്ചു .


മലയാള സിനിമയിൽ ഇത്രയധികം ഗോൾഡൻ വിസാക്കാർ  ഉണ്ടായ സ്ത്രീക്കും "ഗമ " ( ഗോൾഡൻ വിസ  അസ്സോസിയേഷൻ ഓഫ് മലയാളം സിനിമ)  എന്ന പേരിൽ ഉടൻ തന്നെ ഒരു സംഘടന രൂപീകരിക്കും എന്ന്  ഈയിടെ  ഗോൾഡൻ വിസ കിട്ടിയ ഒരു നടൻ സ്വകാര്യ സംഭാഷണത്തിൽ വെളിപ്പെടുത്തി.ദുബായിയുടെ ഈ  മഹത്തായ മാതൃക അമേരിക്ക,ബ്രിട്ടൻ മുതലായ  രാജ്യങ്ങളും പിന്തുടരുമെന്ന  പ്രത്യാശ അദ്ദേഹം പ്രകടിപ്പിച്ചു.  


അതേസമയം  വിസാ കാലാവധി കഴിഞ്ഞതിനാൽ  ദുബായി ജയിലിൽ കിടക്കുന്ന മലപ്പുറംകാരൻ മോയ്ദീനേ  ഇറക്കാൻ വേണ്ടി  ഫേസ്‌ബുക്  ലൈവ് ഇട്ടു പണം സ്വരൂപിക്കുന്ന കൂട്ടായ്മയിലെ ചെറുപ്പക്കാർ ഈ വാർത്തയോട് പ്രതികരിക്കാൻ വിസമ്മതിച്ചു.മൊയ്തീൻ കഴിഞ്ഞ മുപ്പതു വർഷമായി പ്രവാസിയാണ്.ഓരോ തവണ വിസ പുതുക്കാനും  ആയിരക്കണക്കിന് ദിർഹമായിരുന്നു  അദ്ദേഹം കൊടുത്തുകൊണ്ടിരുന്നത്.സാമ്പത്തിക പ്രയാസം മൂലം ഈ വർഷം  പണം കൊടുക്കാൻ അദ്ദേഹത്തിന്കഴിയാതെവരുകയും ജയിലിൽ അകപ്പെടുകയുമായിരുന്നുവെന്നും   പറയപ്പെടുന്നു. 



Mar 15, 2020

നാലു ദിവസങ്ങൾ.. അഞ്ചു ചിത്രങ്ങൾ..



ഇതൊരു  സിനിമാനിരൂപണമല്ല.നാല്  ദിവസങ്ങൾ കൊണ്ട്  അഞ്ചു  ചിത്രങ്ങൾ  കണ്ടു  തീർത്ത,നല്ല  ചിത്രങ്ങളെ സ്നേഹിക്കുന്ന ഒരു  സിനിമാസ്വാദകന്റെ  കുറിപ്പ്....  അത്രമാത്രം!

ബിഗ് ബ്രദർ :

സംവിധായകൻ  സിദ്ദിക്കിലുള്ള  വിശ്വാസം  നഷ്ടപ്പെട്ടത്  ലേഡീസ്&ജെന്റിൽമാൻ  എന്ന  ചിത്രം മുതൽക്കായിരുന്നു.ഫുക്രി  അത് അരക്കെട്ടുറപ്പിച്ചു.ഇപ്പോൾ  ബിഗ് ബ്രദർ.എന്നിട്ടും  സിദ്ദിഖ് ചിത്രങ്ങൾ  വീണ്ടും  കാണുന്നുണ്ടെങ്കിൽ  അത്     അദ്ദേഹം  കൂടി  സംവിധാനം  ചെയ്ത  റാംജി റാവു സ്പീക്കിങ്  എന്ന  ആദ്യ  ചിത്രം  കാരണം  മാത്രം .ഒരു ഓൺലൈൻ  സൈറ്റ്  പ്രകാരം  33  കോടി മുതല്മുടക്കിയാണ്   ബിഗ്ബ്രദർ  നിർമിച്ചിരിക്കുന്നത്.എന്തിനാണ്  ഈ  33  കോടി എന്നത്  മനസ്സിലാകുന്നില്ല.ചിലപ്പോ  അര്ബാസ് ഖാനെ   കൊണ്ടുവരാനും റോൾസ്  റോയ്‌സ് ഒക്കെ  കാണിക്കാനും ഒക്കെയാവണം.വെറും  ദുർബലമായ  ഒരു  കഥ.ജീവനില്ലാത്ത  സംഭാഷണങ്ങൾ.ഒന്നിനും  കൊള്ളാത്ത  ചില  ഗാനങ്ങൾ.പ്രതീക്ഷിക്കാവുന്ന  ക്ളൈമാക്സ്. അമ്പലപ്പറമ്പിൽ  പണ്ടൊക്കെ ഉണ്ടായിരുന്ന  ബാലേകൾ  ഒക്കെ   ആളുകൾ  ഇതിലും  നന്നായി  ആസ്വദിക്കുമെന്ന്   സിദ്ദിക്ക് സർ  മനസ്സിലാക്കുക ! ഒരു  സംവിധായകന്റെ  ഒരു  ചിത്രത്തെ വെച്ച് മറ്റൊരെണ്ണം  താരതമ്യം ചെയ്യാനാവില്ല  എങ്കിലും  സിദ്ദിഖിന്റെ  90-കളിലെ   സിനിമകളിൽ  "ജീവിതം"ഉണ്ടായിരുന്നു.ചിലപ്പോൾ  അദ്ദേഹത്തിന്റെ   ജീവിതസാഹചര്യങ്ങൾ  മാറിയത് കൊണ്ടാവാം  പുതിയ ചിത്രങ്ങളിൽ അത്  ഇല്ലാതെ വരുന്നത്.ബിഗ്ബ്രദർ ഇറങ്ങിയ  സമയത്തു  സിദ്ദിഖിന്റെ ഒരു  അഭിമുഖം  കാണുകയുണ്ടായി.അദ്ദേഹം ഉൾപ്പെടെയുള്ള പഴയ  സംവിധായകരെ  തകർക്കാൻ  ആരൊക്കെയോ  ശ്രമിക്കുന്നു  എന്ന്.പ്രിയ  സിദ്ദിക്ക് .താങ്കളെ ആർക്കും  തകർക്കാനാവില്ല.എന്നാൽ  ഈ  തരം  ചിത്രങ്ങളാണ്  താങ്കൾ  ഇനിയും എടുക്കാൻ  ഉദ്ദേശിക്കുന്നതെങ്കി  പ്രത്യേകിച്ചും  ആരും  താങ്കളെ തകർക്കേണ്ടി  വരില്ല  എന്നറിയുക!ഓൺലൈൻ കണ്ടത്  നന്നായി.തീയേറ്ററിൽ പോയി കണ്ടിരുന്നെങ്കിൽ .എന്റെ  ദൈവേ!  Rating 1/5

ഷൈലോക്ക് 

അജയ് വാസുദേവിന്റെ  സിനിമകൾ കാണാൻ പോകുമ്പോ അതൊരു  മാസ് സിനിമയായിരിക്കുമെന്നും,സ്കോർപ്പിയോകൾ തകർക്കപ്പെടുമെന്നും,വില്ലന്മാർ     അൻപടിവരെ നായകൻറെ ചവിട്ടേറ്റ്തെറിക്കുമെന്നുമൊക്കെയറിയാം.ആദ്യത്തെ  പകുതി  പ്രതീക്ഷയൊക്കെ  കാത്തു സൂക്ഷിക്കയും എന്നാൽ  എന്തൊക്കെയോ പുതുമയുണ്ട്  എന്ന തോന്നലുണ്ടാക്കുകയും  ചെയ്യുന്നുണ്ട്  ഈ  ചിത്രം. എന്നാൽ  രണ്ടാം പകുതി തുടങ്ങുമ്പോഴേ  " ഇത്  പഴയ ബോംബ് കേസ്"എന്ന് തന്നെ  പറയേണ്ടിവരും.നായകൻറെ  കുടുംബം  തകർത്ത  വില്ലനെ അവസാനം   കൊല്ലുന്ന  കഥ മലയാള  സിനിമ  ഉണ്ടായപ്പോൾ മുതൽ സംവിധായകർ പറയുന്നതാണ്.മമ്മുക്കയുടെ  പെർഫോമൻസ്  മാത്രമാണ് ഒരു  പ്ലസ് പോയിന്റ്.20 കോടിയാണത്രെ  ബജറ്റ്!മോശംപറയരുതല്ലോ  റോൾസ്  റോയ്‌സ്,പജേറോ  തുടങ്ങിയ  ആഡംബര കാറുകൾ   ശറപറാന്നു  പായുന്നുണ്ട്.നായകന്  ഇറങ്ങാൻ  രണ്ടു  ഡോർ  ഒരുമിച്ചു  തുറന്നു കൊടുക്കുന്നതു  കണ്ടു  തകർന്നു പോയി എന്ന് പറയുന്നതാവും  ശരി! Rating 1.5/5

അൽ മല്ലു 

"റോമൻസ്" ഒരു  നല്ല  കോമഡി ചിത്രമായിരുന്നു.ബോബൻ  സാമുവൽ ഒരു  കൈയടക്കം വന്ന  സംവിധായകൻ എന്ന തോന്നലുണ്ടാക്കിയ  ഒരു ചിത്രം.ഈ  കാലത്തേ  സിനിമകളിൽ   വീണ്ടും  കാണാൻ പറ്റുന്ന  അപൂർവം  ചിത്രങ്ങളിൽ  ഒന്ന്.എന്നാൽ അൽ മല്ലു  ഒരു ഡിസാസ്റ്റർ  എന്ന്  തന്നെ പറയേണ്ടി  വരും. ധർമ്മജനൊക്കെ  ചിരിപ്പിക്കാൻ  ശ്രമിക്കുന്നുണ്ടു പക്ഷെ  ആരെങ്കിലും  രണ്ടു വശത്തു നിന്നും ഇക്കിളിയിടേണ്ടി വരും  എന്ന്  മാത്രം.നായകനും  വില്ലനും  മുഖത്ത്  ഭാവങ്ങൾ  വരുന്നില്ല  എന്നത്  അവരുടെ  കുറ്റമല്ല.അത്  സംവിധായകന്റെ തന്നെ  കുറ്റം  എന്ന്  പറയേണ്ടി  വരും!എന്തിനോ വേണ്ടി  തിളയ്ക്കുന്ന  സാമ്പാർ  എന്നായിരുന്നു ചിത്രത്തിന്  ആപ്റ്റ്  ആയിട്ടുള്ള  പേര് !

അന്വേഷണം 

നല്ല  ഒരു  ഇൻവെസ്റ്റിഗേഷൻ മൂവി . ഒരു സ്ലോ പേസ്  എന്നതൊഴിച്ചാൽ  ഒരു ക്‌ളീൻ ചിത്രം..സസ്പെൻസ് അവസാനം  വരെ  നിലനിർത്തുന്നതിൽ  സംവിധായകൻ  പ്രശോഭ് വിജയൻ  വിജയിച്ചിട്ടുണ്ട്. ജയസൂര്യക്ക്  പ്രതേകിച്ചു ഒന്നും  ചെയ്യാനില്ല. ലെനയും,ശ്രീകാന്ത്മുരളിയും,നന്ദുവും നല്ല സ്വാഭാവിക  അഭിനയം  കാഴ്ചവെച്ചിരിക്കുന്നു. ഇൻവെസ്റ്റിഗേഷൻ  മൂവികൾ  ഇഷ്ട്ടപ്പെടുന്ന  ഒരു  വിഭാഗത്തെ  തൃപ്തിപ്പെടുത്തുന്ന  ഒരു  കൊച്ചു  ചിത്രം.  Rating 3.5/5

അയ്യപ്പനും  കോശിയും .


ഈ  വർഷം  കണ്ടതിൽ  ഏറ്റവും  നല്ല  ചിത്രം. പൃഥ്വിരാജ്, ബിജു മേനോൻ,രഞ്ജിത്ത്  എന്നിവർ  അസാമാന്യ പ്രകടനം  കാഴ്ചവെച്ച ചിത്രം. അനാർക്കലിക്ക് ശേഷവും  സച്ചി പ്രതീക്ഷ  കാത്തു  സൂക്ഷിച്ചു. ഒരു തഴക്കം  വന്ന  സംവിധായകനെ  ഈ  ചിത്രത്തിൽ  കാണാൻ  സാധിക്കും. വ്യത്യസ്തങ്ങളായ  കഥകളുടെ  ഒരു  ബണ്ഡാകാരം  തന്നെ  സച്ചിയിൽ ഉണ്ടെന്നു  തോന്നുന്നു (ഉദാഹരണം  ഡ്രൈവിംഗ് ലൈസൻസ് ) പ്രേക്ഷകനെ പിടിച്ചിരുത്തുന്ന  എന്തോ  ഒന്ന്  ഈ  ചിത്രത്തിലുണ്ട്.റിയലിസ്റ്റിക് മൂവി  എന്ന  ഗണത്തിൽ  പെടുത്താൻ പറ്റുകയും  അതേസമയം  കൊമേഷ്യൽ  എലെമെന്റുകൾ  ആവശ്യത്തിന് ചേർക്കുകയും  ചെയ്ത  ഇതുപോലുള്ള  ചിത്രങ്ങളാണ്    സാധാരണ  സിനിമാസ്വാദകർക്കു  വേണ്ടത് . താൻ  എഴുതിയ തമ്പുരാൻ ചിത്രങ്ങളുടെ പേരിൽ  ആവശ്യത്തിൽ  കൂടുതൽ  പേരുദോഷം  കേൾക്കേണ്ടിവരികയും  എന്നാൽ  അതിനു  ശേഷം  ക്ലാസ്സ് ചിത്രങ്ങൾ തന്നെ  എടുത്തുകൊണ്ടു മലയാള  സിനിമയിൽ തന്റേതായ  ഒരു ഇടം കണ്ടെത്തുകയും ചെയ്ത  രഞ്ജിത്  തന്റെ  ഘനഗംഭീരമായ  ശബ്ദത്തിലൂടെയും  മിതമായ  അഭിനയത്തിലൂടെയും  പ്രേക്ഷകരെ  വിസ്മയിപ്പിക്കുന്നുണ്ട്.ഇന്ത്യൻ റുപീയിലെ  ഒരു  ഡയലോഗ് കടമെടുത്താൽ "അങ്ങ്  എവിടെയായിരുന്നു  ഇത്രനാൾ ?"  Rating 4.5/5


വാൽക്കഷ്ണം:ബിഗ് ബ്രദറും  ഷൈലോക്കും  കാണുമ്പോൾ   ഒരു  ശരാശരി  മലയാളിയുടെ  മനസ്സിൽ വരുന്ന  ഒരു  ചോദ്യമുണ്ട് .മലയാളത്തിലെ  എക്കാലത്തെയും  മികച്ച  നടന്മാരായി  നമ്മൾ  കാണുന്ന  ലാലേട്ടനും  മമ്മൂക്കയും,തങ്ങളുടെ  കരിയറിന്റെ  ഏറ്റവും  ഉയർന്ന  ഈ കാലഘട്ടത്തിൽ നിൽക്കുമ്പോഴും    എന്തിനാണ്  ഇങ്ങനെയുള്ള ഒരു ലോജിക്കും  ഇല്ലാത്ത,തങ്ങൾക്കുള്ള  അഭിനയ പാടവത്തിന്റെ ഒരംശംപോലും  വെളിവാക്കാൻ അവസരം കിട്ടാത്ത  തരം  ചിത്രങ്ങൾക്ക്  തലവെച്ചു കൊടുക്കുന്നതെന്ന്!മുപ്പതുവർഷം  ഇൻഡസ്ട്രിയിൽ  നിന്ന  ഒരുവന്  ബാലെകൾ  തോറ്റുപോകുന്ന   ഈ തരം  ചിത്രങ്ങൾ  എങ്ങനെയാണ്  തിരഞ്ഞെടുക്കാൻ   കഴിയുക ?

Sep 25, 2014

വിപിൻദാസ് വറുഗീസ്!

പ്രീഡിഗ്രി ക്ലാസുകൾ  തുടങ്ങിയിട്ട്   രണ്ടോ   മൂന്നോ  ദിവസം മാത്രം   .കറുകച്ചാലുകാരനായ  വറുഗീസ് ആയിരുന്നു ക്ലാസ്സിൽ  താരം.
 
 
വറുഗീസ് ഞങ്ങൾ എല്ലാരെക്കാൾ  പ്രായം കൂടി    കട്ടി മീശയും ഒക്കെ ഉള്ള  ഒരാൾ  ആയിരുന്നുപത്താംക്ലാസ് കഴിഞ്ഞു  കുറച്ചുനാൾ,  സിനിമയിൽ  ക്യാമറാമാൻ ആയ   വിപിൻദാസിന്റെ  അസിസ്റ്റന്റ്‌ ആയിരുന്നു എന്നതായിരുന്നു,ക്ലാസിൽ വറുഗീസിനെ താരമാക്കിയത്.സ്ലോമോഷൻ എടുക്കുമ്പോൾ, ഫിലിം പതുക്കെ ഓടുമോ,ഡബിൾ റോൾ  എടുക്കുന്നത് എങ്ങനെ     തുടങ്ങിയ സാങ്കേതിക   ചോദ്യങ്ങൾ ഉൾപ്പെടെ  ഉണ്ണിമേരിക്ക് ശരിക്കും അത്ര സൌ ന്ദര്യമുണ്ടോ?ശങ്കരാടി എന്താണ് കല്യാണം കഴിക്കാത്തത്? ജയന്റെ ഒഴിഞ്ഞ സിംഹാസനത്തിൽ ഭീമൻരഘു കയറി ഇരിക്കുമോ, എന്നുവരെയുള്ള  ങ്ങളുടെ നിഷ്ക്കളങ്കമായ സംശയങ്ങൾ,തന്റെ നീണ്ട മുടി പുറകോട്ടു വലിച്ചു വെച്ച് വറുഗീസ്  തീർത്തുപോന്നു.നാന,സിനിമാ മാസിക  എന്നീ പ്രസിദ്ധീകരണങ്ങൾ  ആദ്യമായി  കാണുന്നതും വറുഗീസിലൂടെ ആയിരുന്നു .ഇടക്കൊക്കെ രണ്ടു കൈകളും ഏതാണ്ട്"എൽ"ഷേപ്പിൽ ഒക്കെ കൂട്ടിവെച്ച് വറുഗീസ് ഞങ്ങളെ  നോക്കും.വറുഗീസിനെ ഞങ്ങൾ സ്നേഹപൂർവ്വം "വിപിൻദാസ് വറുഗീസ് "എന്ന്  വിളിച്ചു .
 

അങ്ങനെ   ഇരിക്കവേയാണ്  പുതുതായി  ഏഴുപേർ വന്നത്.അടുത്ത്  തന്നെയുള്ള സെമിനാരിയിൽ അച്ചൻ പട്ടത്തിനു  ചേർന്ന  ഏഴു ബ്രദേർസ്.ഇവർ മറ്റുള്ളവരോട്  മിണ്ടാൻ  താൽപര്യം  കാട്ടിയില്ല. വിപിദാസിന്റെ  അസിസ്സ്റ്റന്റ് ആണെന്നൊക്കെ വറുഗീസ്  പറഞ്ഞിട്ടും   ആർക്കും   ഒരു  മൈൻഡ് ഇല്ല.പോരാഞ്ഞിട്ട്  കൂട്ടത്തിൽ സുന്ദരനായ ജോണിക്കുട്ടി അച്ചൻ  ആരാണീ വിപിദാസ്  എന്ന് ചോദിക്കുക കൂടി ചെയ്തപ്പോൾ  വറുഗീസ് തകർന്നു  പോയി.
 
 
അച്ചന്മാർ  തമ്മിൽ  തമ്മിൽ  എപ്പോഴും  ഇംഗ്ലീഷിൽ സംസാരിക്കും.ഇംഗ്ലീഷ്മാത്രമേ സെമിനാരിയിൽ സം  സാരിക്കാൻ  അനുവാദമുള്ളത്രെ.മലയാളം മീഡിയത്തിൽ നിന്നും എങ്ങനെയോ പത്തു പാസായ,"യെസും നോയും"മാത്രം അറിയാവുന്ന ഞങ്ങളൊക്കെ അച്ചമ്മാരുടെ "യാ  യാ" കേട്ട്  വാ പൊളിച്ചു.വീട്ടുകാർ എങ്ങാനും  അച്ചൻ  പട്ടത്തിനു വിട്ടിരുന്നേൽ "യാ  യാ"ക്ക് പകരം"അയ്യോ"എന്ന് പറയേണ്ടി വന്നേനെ   എന്ന് തോമസ്‌ കുരിയൻ പറഞ്ഞു.  


 
പതുക്കെപ്പതുക്കെ  ജോണിക്കുട്ടി  അച്ചൻ   നമ്മുടെ കൂടെ  കൂടാൻ  തുടങ്ങി.ഒരുദിവസം  ജോണിക്കുട്ടി ആ  ഞെട്ടിക്കുന്ന രഹസ്യം  വറുഗീസിനോട് പറഞ്ഞു. വീട്ടുകാരുടെ  നേർച്ച  കാരണമാണത്രേ സെമിനാരിയിൽ ചേർന്നത്‌.വലുതാകുമ്പോൾ എസ്.ഐ ആകണമെന്നും,വഴിയരുകിലെ  കലുങ്കിൽ ഇരിക്കുന്ന പൂവാലമാരെ  ജീപ്പിൽ    വന്നു ചവിട്ടണമെന്നും  ആയിരുന്നു   ആഗ്രഹം  എന്ന് പറഞ്ഞു  ജോണിക്കുട്ടി  കരഞ്ഞു.വറുഗീസിന്റെ സിനിമാ പൂളുകൾ  ഒക്കെ  കേൾക്കാൻ  താല്പര്യപ്പെടാനും,മറ്റു  അച്ചന്മാരെ ഒളിച്ചു സിഗരട്ട് വലിക്കാനും ജോണിക്കുട്ടി തുടങ്ങി.ജോണിക്കുട്ടിക്ക് ഞങ്ങൾ സ്നേഹപൂർവ്വം  ഒരു പേര് നല്കി..കന്നുകാലിയച്ചൻ!
 
ജോണിക്കുട്ടി   ക്ലാസുകൾ  ബങ്ക്  ചെയ്യാൻ തുടങ്ങി.എന്നും  എക്കണോമിക്സ്   ക്ലാസിന്റെ സമയത്ത്  അമ്പലത്തിന്റെ  ആൽത്തറയിൽ  വറുഗീ സുമൊത്ത്  പോയിരിക്കും.താല്പര്യം  ഉണ്ടെങ്കിൽ സിനിമയിൽ  അഭിനയിപ്പിക്കാം  എന്ന്  വറുഗീസ് വാക്കുകൊടുത്തു.കെ.ജി. ജോര്ജ്  യവനികയിലേക്ക് പുതുമുഖങ്ങളെ   തേടുന്നുണ്ടത്രേ!വിപിൻദാസ് ആണല്ലോ  കൂടെ  ഉള്ളത്  !
 
 
 
മറ്റു  ബ്രദെർസ്  ജോണിക്കുട്ടിയോട് മിണ്ടാതായി.ജോണിക്കുട്ടി  പൂർവാധികം ധൈര്യവാനായി   അവരുടെ  മുന്നില്  വെച്ച്   തന്നെ പുക  വലിച്ചു   വളയം  വിടാനും,വറുഗീസ്  കൊണ്ടുവരുന്ന    സിനിമാമാസിക, നാന മുതലായ  ആഴ്ച്ചപ്പതിപ്പുകളിലെ  സെന്റർ സ്പ്രെഡ്  ഒക്കെ നോക്കാനും   തുടങ്ങി.ഇംഗ്ലീഷ്  ഒക്കെ  നിർത്തി അത്യാവശ്യം  തെറി  വാക്കുകൾ  ഒക്കെ  പഠിച്ചു. 
 
 
 
അങ്ങനെ  ഇരിക്കെ  മിഥുൻ  ചക്രവർത്തി അഭിനയിച്ച  ഡിസ്ക്കോ  ഡാൻസർ എന്ന ഹിന്ദി പടം കോട്ടയത്ത്‌ വന്നു. ഡിസ്ക്കോ ഡാൻസർ-ന്റെ വാർത്തകൾ  ഒക്കെ   നാനയിൽ വായിച്ചു ഞങ്ങൾ പോകാൻ  പ്ലാനിട്ടു.ബസ് കൂലിയും, വല്ലപ്പോഴും കഴിക്കാൻ   തരുന്ന പൈസയും  ഒക്കെ മിച്ചം  വെച്ച് വേണം ഒരു സിനിമയ്ക്ക് പോകാൻ.ക്ലാസ് ബങ്ക്  ചെയ്യുമെങ്കിലും,ജോണിക്കുട്ടി സിനിമക്കൊന്നും  പോയിരുന്നില്ല.കാരണം അച്ചനു കോട്ടയം അത്ര പരിചയമില്ല."എന്നെക്കൂടി സിനിമക്ക് കൊണ്ടുപോകാമോ"എന്ന് ജോണിക്കുട്ടി ചോദിച്ചപ്പോൾ വറുഗീസ് പറഞ്ഞു.ടിക്കറ്റുമെടുത്തു കാപ്പിയും  വാങ്ങി തന്നാൽ  കൊണ്ട്പോകാം എന്ന്.അച്ചന്റെ ചിലവിൽ    ഏറ്റവും  മുന്നിൽ ഇരുന്നു ഞങ്ങൾ സിനിമ  കണ്ടു.അതിനുശേഷം ആര്യഭവനിൽ നിന്നും കന്നുകാലി അച്ചൻ ഞങ്ങൾക്ക്  മസാലദോശ വാങ്ങി തന്നു.പിരിയാൻ നേരം  ഞങ്ങളെ കെട്ടിപ്പിടിച്ചു കരഞ്ഞു.നിങ്ങൾ ഒന്നും ഇല്ലായിരുന്നെങ്കിൽ ഇന്നത്തെപോലെ ഒരു  ദിവസം  എന്റെ  ജീവിതത്തിൽ ഉണ്ടാകുമായിരുന്നില്ല എന്നുപറഞ്ഞു നിർത്താതെ കരഞ്ഞപ്പോൾ ഞങ്ങൾക്കും   വിഷമം ആയി.

അപ്പോഴേക്കും ക്ലാസ്   കഴിഞ്ഞു  മറ്റു   അച്ചന്മാരും ബസ് സ്റ്റാൻഡിൽ  എത്തിയിരുന്നു.ജോണിക്കുട്ടി ധൈര്യപൂർവ്വം അവരോടു  പറഞ്ഞു   സിനിമക്ക് പോയി  എന്ന്.


പിറ്റേന്ന്  ജോണിക്കുട്ടി  വന്നില്ല.വല്ല   പനിയും ആയിരിക്കും എന്ന്  ഞങ്ങൾ  വിചാരിച്ചു. അതിന്റെ പിറ്റേന്നും കൂടി   വരാഞ്ഞപ്പോൾ വറുഗീസ്  മറ്റൊരച്ചനോട്  "ജോണിക്കുട്ടി   എവിടെ എന്ന്  ചോദിച്ചു".അച്ചൻ ദഹിപ്പിക്കുന്ന ഒരു  നോട്ടം നോക്കി.ജോണിക്കുട്ടി സെമിനാരി  വിട്ടു   വീട്ടില് പോയി  എന്ന  അച്ചന്റെ മറുപടി  സത്യത്തിൽ ഞങ്ങള്ക്ക്  ഒരു ഷോക്ക്  ആയിരുന്നു  .


പ്രീഡിഗ്രി  കഴിഞ്ഞു.വറുഗീസ്  തോറ്റു.മാർക്ക്   ലിസ്റ്റ് വാങ്ങാൻ  വന്നപ്പോൾ വറുഗീസ് പറഞ്ഞു. പൂനയിൽ  ഛായാഗ്രഹണം   പഠിക്കാൻ  പോകുന്നു എന്ന്.  

ഓരോ  സിനിമയും  കാണുമ്പോൾ  ഞാൻ നോക്കും.ഛായാഗ്രഹകൻ, അസിസ്റ്റന്റ്‌എന്നിങ്ങനെ എവിടെങ്കിലും വറുഗീസിന്റെ  പേരുണ്ടോ എന്ന്.


വർഷങ്ങൾ  കടന്നു  പോയി.അവിചാരിതമായി ഒരിക്കൽ വറുഗീസിനെ  ഒരു  സിനിമാ  തീയേറ്ററിൽ വെച്ച്  കണ്ടു മുട്ടി. ഞാൻ ചോദിച്ചു.ഈ പടത്തിന്റെ  ക്യാമറ വറുഗീസിന്റെയാ ?


തന്റെ  നീണ്ട മുടി  പുറകോട്ടു വലിച്ചു  വെച്ച് വറുഗീസ് പറഞ്ഞു."എന്റെ   പൊന്നു സഹോദരാ,ജീവിതത്തിൽ ഇന്നേവരെ ഞാൻ  ഒരു സിനിമാ  ക്യാമറപോലും     കണ്ടിട്ടില്ല" എന്ന് ! 
അപ്പോൾ   വിപിൻ ദാസ് ?പൂന ഫിലിം ഇൻസ്റ്റിട്ട്യുട്ട് ?

അത്   കേൾക്കാത്ത  മട്ടിൽ പണ്ടേപ്പോലെ  തന്നെ വറുഗീസ് പറഞ്ഞു."നീ ടിക്കറ്റ് എടുക്ക്.സിനിമ കഴിഞ്ഞു   കാപ്പിയും വാങ്ങിച്ചു   തരണം കേട്ടോ !"

ഞങ്ങൾ   കണ്ട  സിനിമയുടെ പേര് "  പറയാനും വയ്യ പറയാതിരിക്കാനും   വയ്യ " 

Jan 14, 2012

മറുനാട്ടില്‍ ഒരു മലയാളി ( കാലം തെറ്റിയ ) ഒരു റിവ്യൂ !


കോട്ടയം രാജമഹാള്‍ തീയേറ്ററില്‍ "മറുനാട്ടില്‍ ഒരു മലയാളി " എന്ന ചിത്രം റിലീസ് ദിനത്തില്‍ കാണാന്‍ എത്തുമ്പോള്‍ വലിയ തിരക്കുണ്ടായിരുന്നില്ല. സംവിധായകന്‍ എ. ബി. രാജിന്റെ മുന്‍പിറങ്ങിയ രണ്ടു ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ വലിയ ചലനം സൃഷ്ട്ടികാതിരുന്നതുകൊണ്ടാവാം അത്.

ക്രിസ്തുമത വിശ്വാസിയായ നായകന്‍ (പ്രേം നസീര്‍ ) മദ്രാസില്‍ ചെല്ലുന്നതും, ബ്രാഹ്മണനായ ഹോട്ടലുടമയുടെ (ശങ്കരാടി ) ഹോട്ടലില്‍ ജോലി കിട്ടാനായി ബ്രാഹ്മണനായി അഭിനയിക്കുന്നതും, ഹോട്ടലുടമയുടെ മകളുമായി ( വിജയശ്രീ ) പ്രേമബന്ധതിലാകുന്നതും വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു.അടൂര്‍ ഭാസി അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തിന്റെ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ നന്നായി ആസ്വദിക്കും. ചിത്രത്തിന്റെ അവസാനം നായകന്‍റെ കള്ളത്തരം പൊളിയുമ്പോള്‍ ശങ്കരാടിയുടെ വെളിപ്പെടുത്തല്‍ നായകനെ എന്നതുപോലെ കാണികളെയും അത്ഭുതപ്പെടുത്തുന്നു.

ജയ്മാരുതി തീയെറ്റെഴ്സിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന മറുനാട്ടില്‍ ഒരു മലയാളിയുടെ കഥ വി. ദേവന്‍ എഴുതിയിരിക്കുന്നു. സംഭാഷണം എസ്. എല്‍ .പുരം. പ്രേം നസീര്‍, വിജയശ്രീ, അടൂര്‍ഭാസി, ശങ്കരാടി ,എസ് പി പിള്ള എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. യേശുദാസ്, ജയചന്ദ്രന്‍, പി സുശീല, എസ് ജാനകി എന്നിവര്‍ പാടിയിരിക്കുന്നു. ദക്ഷിണാമൂര്‍ത്തി ശ്രീ കുമാരന്‍ തമ്പി ടീമിന്റെ എല്ലാ ഗാനങ്ങളും മനോഹരം. മനസ്സിലുണരൂ ,ഗോവര്‍ധന ഗിരി,അശോക പൂര്‍ണ്ണിമ,കാളി ഭദ്രകാളി,സ്വര്‍ഗവാതില്‍ ഏകാദശി എന്ന് തുടങ്ങുന്ന ഗാനങ്ങളില്‍ അദ്ദ്യത്തെ മൂന്നു ഗാനങ്ങള്‍ മലയാള ഗാനശാഖ ഉള്ളിടത്തോളം കാലം കേരളീയര്‍ ഏറ്റുപാടാതിരിക്കില്ല.


കലാമൂല്യമുള്ള ഒരു ചിത്രം എന്നതിലുപരി രണ്ടര മണിക്കൂര്‍ പ്രേക്ഷകനെ രസിപ്പിക്കുക എന്ന ദൌത്യം ആണെന്ന് തോന്നുന്നു സംവിധായകന്‍ എ.ബി രാജ് ഉദ്ദേശിച്ചിരിക്കുന്നത്. അതില്‍ അദ്ദേഹം വിജയിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ. ഒരു നല്ല ചിത്രം പ്രതീക്ഷിചെതുന്നവരെ നിരാശ പ്പെടുതുന്നില്ല ഈ ചിത്രം. ഒരു സംശയവും ഇല്ലാതെ തന്നെ പത്തില്‍ ഏഴു മാര്‍ക്ക് നേടുന്നു ഈ ചിത്രം.



കുറിപ്പ് : മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് റിലീസായ ഒരു ചിത്രത്തിന് റിവ്യൂ എഴുതിയതെന്തിനാനെന്നൊരു ചോദ്യമുണ്ടാവാം. പടം റിലീസായി ആദ്യത്തെ ഷോ കണ്ടിട്ട് ഇറങ്ങിയ ഉടനെ റിവ്യൂ എഴുതി ഒരു വ്യവസായത്തെ തന്നെ നശിപ്പിക്കുന്ന "റിവ്യൂ തൊഴിലാളികളോടുള്ള" പ്രതിഷേധം മാത്രമാണീ പോസ്റ്റ്‌. സിനിമ കണ്ടു കയ്യടിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തിട്ട് ഇറങ്ങിയ ഉടനെ ചെയ്യുന്ന ഈ ദ്രോഹം മലയാള സിനിമയ്ക്ക് എന്ത് ഗുണം ചെയ്യും എന്ന് ഓര്‍ക്കുന്നത് നല്ലതായിരിക്കും.സിനിമ നല്ലതാവട്ടെ, ചീത്തയാവട്ടെ. നിക്പക്ഷമായി അത് പൊതുജനം കണ്ടിട്ട് വിധി എഴുതട്ടെ.ഈ തരം ഇന്‍സ്റ്റന്റ് റിവ്യൂ വായിച്ചു ഒരു മുന്‍വിധിയോടെ പടം കാണുകയോ കാണേണ്ട എന്ന് തന്നെ വെക്കുംപോളോ കുറെ ഏറെ പേരുടെ ഒരുപാടുനാളത്തെ അധ്വാനമാണ് ഒരു ഇന്റര്‍നെറ്റ്‌ കണക്ഷന്‍ വഴി ഇല്ലാതാകുന്നത്. ഉദയനാണ് താരത്തിലെ നായകന്‍ പറയുന്നതുപോലെ ഒരാളുടെ ഒരു പാട് നാളത്തെ സ്വപ്നമായിരിക്കാം ഇക്കൂട്ടര്‍ തകര്‍ക്കുന്നത്.

മലയാളം സിനിമയെ നന്നാക്കി കളയാം, അല്ലെങ്കില്‍ പ്രേക്ഷകരുടെ പണം നഷ്ട്ടപ്പെടാതെ നോക്കാം എന്ന നല്ല ഉദ്ദേശം ഇതിന്റെ പിന്നില്‍ ഉണ്ട് എന്ന് കരുതുക വയ്യ...

വായനക്കാരുടെ അഭിപ്രായങ്ങള്‍ പ്രതീഷിക്കുന്നു.

Nov 8, 2010

മരിക്കാത്ത ഓര്‍മ്മകള്‍.(നടന്‍ ജയനെ പറ്റി ഒരു ഓര്‍മ്മക്കുറിപ്പ്‌ ) .

വീണ്ടും ഒരു നവംബര്‍ പതിനാറു കൂടി.അനശ്വരനായ നടന്‍ ജയന്റെ മുപ്പതാം ചരമ വാര്‍ഷികം.. ഒരു താരത്തിന്റെ മരണത്തിനു ശേഷം മുപ്പതു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആ ഓര്‍മ്മകള്‍ ആരാധകരുടെ ഉള്ളില്‍ നിലനില്‍കുന്നു എന്നത് അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ താരം എന്ന പദവിക്ക് എന്ത് കൊണ്ടും അര്‍ഹന്‍ ആയിരുന്നു ജയന്‍.


എന്റെ തലമുരയിലുള്ളവര്‍ക്ക് കരുത്തിന്റെ പര്യായം ജയന്‍ ആയിരുന്നു . പുതിയ തലമുറക്ക്‌ അതി ഭാവുകത്വം തോന്നിയേക്കാമെങ്കിലും ഒരു കാലഖട്ടത്തിലെ നായക സങ്കല്പം എന്നാല്‍ ജയന്‍ ആയിരുന്നു എന്നതില്‍ തര്‍ക്കമില്ല. വയറ്റുപിഴപ്പിനു മിമിക്രിക്കാര്‍ അദ്ദേഹത്തെ ഒരു കോമാളിയായി അവതരിപ്പിക്കുനുവെങ്കിലും അദേഹത്തിന്റെ ആരാധകര്‍ക്ക് എന്നും നീറുന്ന ഒരു ഓര്‍മ്മയിരിക്കും.യഥാര്‍ത്ഥത്തില്‍ മിമിക്രിക്കാര്‍ അനുകരിക്കുന്നപോലെ ഒരു സംസാര രീതി ജയനുണ്ടായിരുന്നു എന്ന് തോന്നുന്നില്ല .അദേഹത്തിന്റെ മരണ ശേഷം ഇറങ്ങിയ പല ചിത്രങ്ങളിലും അദേഹത്തിനുവേണ്ടി ഡബ് ചെയ്ത നടനും സംവിധായകനുമായ വ്യക്തി തന്നെ ഒരു അഭിമുഖത്തില്‍ അങ്ങനെ പറയുകയുണ്ടായി.

മലയാള സിനിമയുടെ നായക സങ്കല്പങ്ങളെ മാറ്റി മറിച്ച ജയന്റെ പല ചിത്രങ്ങളിലും അഭിനയത്തിന്റെ മാറ്റുരക്കുന്ന കഥാപാത്രങ്ങളും ഇടക്കൊക്കെ കടന്നു വന്നു . ഒരു വില്ലനില്‍ നിന്നും നായകനിലെക്കും അവിടെ നിന്നും ഒരു മികച്ച സ്വഭാവനടനിലെക്കുമുള്ള സ്വാഭാവിക പരിണാമ ചക്രത്തില്‍ ആയിരുന്നു ജയന്‍..


കളക്ഷന്‍ റിക്കാര്‍ഡുകള്‍ മറികടന്ന എത്രയോ ചിത്രങ്ങള്‍.സാഹസിക ചിത്രങ്ങളായിരുന്നു ഏറെയും...ജയനില്‍ നിന്നും ആസ്വാദകര്‍ പ്രതീക്ഷിചിരുന്നതും അത്തരം ചിത്രങ്ങള്‍ തന്നെയായിരുന്നു എന്നതാണ് സത്യം.ആ സാഹസികത തന്നെ അദ്ദേഹത്തിന്റെ ജീവന്‍ തട്ടിയെടുക്കുകയും ചെയ്തു.

ജയന്‍ ചിത്രങ്ങള്‍ വീണ്ടും വീണ്ടും ടെലിവിഷനില്‍ വരുമ്പോള്‍ ഉറപ്പായും കാണുന്ന ഒരുആരാധക വൃന്ദം ഇപ്പോഴും ഉണ്ട്..മണ്മറഞ്ഞു മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഈ മനുഷ്യന്‍ തന്റെ ആരാധകര്‍ക്ക് എത്ര പ്രിയപ്പെട്ടവന്‍ ആയിരിക്കുന്നു എന്നത് തന്നെ ഒരു വലിയ കാര്യമല്ലേ.

അകാലത്തില്‍ പോലിഞ്ഞ ആ താരത്തിനു ആദരാഞ്ജലികള്‍ ..

Sep 17, 2010

വേദനിക്കുന്ന അരിവയ്പ്പുകാരന്‍

ഡേയ്..ഒന്ന് വേഗം.. വിശന്നിട്ടു കണ്ണ് കാണാന്‍ മേല..
വടേം ചായേം കിട്ടാന്‍ താമസിച്ചതിന്റെയാ........വിരമിച്ച സൂപ്പര്‍ താരമാന്നു പറഞ്ഞിട്ടെന്താ..ഇപ്പോഴും വിചാരം മലയാള സിനിമ ഇങ്ങോരുടെ ചുറ്റും കറങ്ങുവാ എന്നാ വിചാരം..ഒരു കാലമുണ്ടായിരുന്നു..സൂപ്പര്‍ താരം സതീഷ്‌ കുമാറിന്..എന്തായിരുന്നു ജാഡ...ഇപ്പൊ വല്ലപ്പോഴും ഒരു പടം ഹിറ്റായാ ഭാഗ്യം..എന്നാലും കുറ്റം പറയരുതല്ലോ...അഹങ്കാരത്തിന് കുറവൊന്നും ഇല്ല കേട്ടോ..വരുന്ന മകരത്തില്‍ വയസു അറുപത്തി രണ്ടു..ഇപ്പോഴും കോളേജ് കുമാരനായിട്ടെ അങ്ങൊരു അഭിനയിക്കു...വീപ്പകുറ്റി പോലാ വയറെന്നു ഫാന്‍സുകാര് തന്നെ അടക്കം പറയുന്നുണ്ട്...ഓള്‍ കേരള സതീഷ്കുമാര്‍ ഫാന്‍സ്‌ ആന്‍ഡ്‌ വെല്‍ഫയെര്‍ കാരുടെ ഒരു പ്രസിടന്റുണ്ടല്ലോ..ആനച്ചാല്‍ സാബു..ആ ദ്രോഹി ഇന്നലെ പതിനായിരം എണ്ണി വാങ്ങിക്കൊണ്ടു പോയപ്പം കൂട്ടത്തില്‍ ഉള്ള വാര്‍ക്കപ്പനിക്കാര് പിള്ളേരോട്അങ്ങനെ പറയുന്നത് കേട്ടപോ സത്യം പറഞ്ഞാല്‍ ഈ മനുഷ്യനോടു പാവം തോന്നി...പിന്നെ അവരേം പറഞ്ഞിട്ട് കാര്യമില്ല...പണി ഇല്ലാതെ നടക്കുമ്പം ഇങ്ങോരുടെ കയ്യീന്ന് വല്ല നക്കാ പിച്ചേം കിട്ടിയാ അന്നന്നത്തെ കെമിക്കല്‍ അടിനടക്കും!ഇനി മത്സരം ആറാം സ്ഥാനത്തിനു വേണ്ടി മാത്രം എന്ന് ഫാന്‍സുകാര്‍ പോസ്റര്‍ ഒട്ടിച്ചതിനു മുതലാളി ഇന്നാള് ശരിക്ക് കൊടുത്തു.....നേരല്ലേ...ഇരുപതും മുപ്പതും വയസില്‍ താഴെ ഉള്ളവ പയ്യന്മാരല്ലേ ഇപ്പൊ ആദ്യത്തെ നാലു സൂപ്പര്‍ താരങ്ങള്‍..ഇങ്ങോര്‍ക്ക് അഞ്ചാം സ്ഥാനം തന്നെ ഉണ്ടോ അതിനിപ്പോ..


ആറു പടം പൊട്ടി നിക്കുമ്പോഴാ ഏഴാമത്തെ കഷ്ടിച്ച് രക്ഷപെട്ടത്....അതുകൊണ്ട് എന്നും കുറെ പേര് കഥ പറയാന്‍ എന്നും പറഞ്ഞു കേറി വരും...ചുമ്മാ...രാമായണോം, ഭാഗവതോം ബൈബിളും ഒക്കെ അടിച്ചു മാറ്റി...അല്ലേല്‍ പിന്നെ ഇങ്ങോരുടെ തന്നെ ആയ കാലത്ത് ഇറങ്ങിയ പടത്തിന്റെ ആറാം ഭാഗം എന്നൊക്കെ പറഞ്ഞു...പിന്നെ ഇന്നുവരുന്നത്‌ ഇരട്ട തിരക്കഥക്കാരാണ്.....എന്ത് അപകടമാണോ ഇനി സംഭവിക്കാന്‍ പോകുന്നെ..


ഇന്നാ...ചായേം വടേം ക്യാറ്റ്...(ആത്മഗതമാ കേട്ടാ )അങ്ങനെ എങ്ങാനും പറഞ്ഞാല്‍ പിന്നെ പണി പാപ്പനംകൊട്ടാ!വണ്ടി ഓട്ടിച്ചുനടന്നിരുന്ന ഒരു പാവം ആലുവക്കാരന്‍ ഉണ്ടാരുന്നു...ഇങ്ങനെ ഏതാണ്ട് തമാശിച്ചതിനാ അവന്റെ പണി പോയെ..അതും ഇപ്പൊ ആ പണീം നമ്മുടെ പിടലിക്ക്..
" നിന്റെ സ്പെഷ്യല്‍ മട്ടന്‍ ബിരിയാണി ഇന്ന് ഉണ്ടാവുമോ" ?ഓ എവനും എത്തിയോ കഥകള് കേള്‍ക്കാന്‍ ? പുതിയ ഹാസ്യ താരംബൈജു പള്ളിപ്പുറം ആണ്. സൂപ്പര്‍ താരം സതീഷ്കുമാറിനെ കൊച്ചി ഭാഷ പഠിപ്പിച്ചു എന്ന കുറ്റത്തിന് കേരളത്തിലെ ജനങ്ങള്‍ ഇവനെ അങ്ങ് ഏറ്റെടുത്തു..ഒരോരുത്തന്റെ സമയം..ആദ്യം കണ്ടപ്പോള്‍ സാറേ എന്നാരുന്നു വിളിചോണ്ടിരുന്നെ..ഇപ്പൊ പിന്നെ എടാ, നീ എന്നൊക്കെ ആയി...ഇനി നാളെ എന്താവുമോ എന്തോ..അല്ലേലും പോതുജനത്തിനല്ലേ സുന്ദരന്‍ നെടുമങ്ങാട്‌ വലിയ പ്രോട്യുസര്‍..അരിവെപ്പ പണി എന്ന് സൂപ്പര്‍ താരം നാഴികക്ക് നാല്‍പതു വട്ടം ഓര്‍പിക്കുന്നത് കാരണം രക്ഷപെട്ടു..അല്ലേല്‍ ചിലപോ നമ്മക്കും തോന്നിപോയേനെ...എന്റെ മുടിപ്പുര അമ്മച്ചിയെ..അങ്ങൊരു പറഞ്ഞുപറഞ്ഞു പിന്നെ എല്ലാര്ക്കും എന്റെ കഥ അറിയാം.. "അന്ന് രാത്രി ഞാന്‍ ആലുവയില്‍ നിന്നും ഏറനാകുളത്തിന് വരുന്ന വഴി..കലൂര്‍ പള്ളിയുടെ അടുത്ത് വന്നപോ ഭയങ്കര വിശപ്പ്‌..വിശപ്പെന്ന് പറഞ്ഞ കണ്ണ് കാണാന്‍ മേലാത്ത വിശപ്പ്‌ (അത് എപ്പോഴും അങ്ങനെ ആണല്ലോ ) നോക്കിയപ്പോ സീക്കോ ഹോട്ടല്‍ തുറന്നിരിക്കുന്നു...രണ്ടു പ്ലേറ്റ് മട്ടന്‍ ബിരിയാണി തട്ടി..ഹോട്ടല്‍ മുതലാളി ഒരു പാവം ഫാന്‍ ആയിരുന്നു ..എന്ത് ചെയ്താ കാശു വാങ്ങിക്കത്തില്ല..അപ്പാവി കുഞ്ഞന് ഒരു ഫോട്ടോ എടുത്ത മതീന്ന്..ആരാ ബിരിയാണി വെച്ചേ എന്ന് ചോദിച്ചപ്പോ ദേ ഒരുത്തന്‍ മുന്നിലേക്ക്‌ വരുന്നു...അന്ന് കൂടെ കൂടിയതാ.. ഇങ്ങനെ ഒന്നുമല്ല അപ്പൊ രൂപം..ഇപ്പൊ എന്റെ ചോറ് തിന്നു മെഴുത്തില്ലേ...അങ്ങനെ എന്റെ ചരിത്രം മുഴുവന്‍ കണ്ടവനോടൊക്കെ വിളമ്പും....കുറ്റം പറയരുതല്ലോ...സിനിമ വരികക്കാരും ടീവീക്കാരും ഒക്കെ ഇതൊക്കെ കേട്ടാലും എഴുതുമ്പോഴും പറയുമ്പോഴും സൂപ്പര്‍ പ്രോടുസര്‍ എന്നെ പറയു...പൊതുജനത്തിന് അറിയില്ലാലോ പണി അരിവെപ്പാ എന്നും കാശു മുടക്കുന്നത് മുഴുവന്‍ മുതലാളി ആണെന്നും....


ഇരട്ടകള്‍ ബാബു ബിജു കഥ തുടനുന്നതിനുള്ള പുറപ്പാടാണ്...ദോഷം പറയരുതല്ലോ..മുതലാളി അരി വെപ്പുകാരനെ എപ്പോഴും വിളിച്ചു അടുത്ത് നിര്‍ത്തും...വല്ല പാരയും കഥക്കാത്ത് ഉണ്ടേല്‍ പറയണമല്ലോ..പിന്നെ ചിലപ്പോ അങ്ങോര്‍ക്ക് വട്ടിളവും..അരിവെപ്പുകാരന്‍ ആ പണി ചെയ്ത മതി എന്നൊക്കെ പറയും..എന്നാലും സ്നേഹം ഉള്ളവനാ ..നിന്റെ പേരില്‍ പടം എടുപ്പ് തുണ്ടാങ്ങിയെ പിന്നെ രക്ഷപെട്ടു എന്നൊക്കെ രണ്ടെണ്ണം വീശി കഴിഞ്ഞാല്‍ പറയും കേട്ടാ...

ബിജു പറഞ്ഞു തുടങ്ങി ..കഥയുടെ പേര് രണ്ടു വിഡ്ഢികള്‍ ..ആത്മ കഥ ആണോ എന്ന് ചോദിച്ചാലോ..അല്ലെ വേണ്ട..പണി കിട്ടും !വണ്ണ്‍ ലൈന്‍ പറയാം...ബാബു പറഞ്ഞു..ഒരു എഞ്ചിനീയറിംഗ് കോളേജ് ..അവിടെ പഠിക്കുന്ന രണ്ടു കൂട്ടുകാര്‍..ഒരാള്‍ അരുണ്‍..കൂട്ടുകാരന്‍ വരുണ്‍..ഇരട്ടകളാണോ..മുതലാളിക് ആവേശം കേറി എന്ന് തോന്നുന്നു..കോളജ് എന്ന് കേട്ടാല്‍ ഇങ്ങോര്‍ക്ക് പ്രാന്താ..റിട്ടയര്‍ ആയ പ്രൊഫസറുടെ വേഷം ആണ് മുതലാളിക്ക് കൂടുതല്‍ ചേരുന്നെ എന്ന് അറിയാത്തവന്മാരാണോ ഈ പൊട്ടന്മാര്‍ ?ഇനി ആരെയേലും ചാക്കിട്ടു പിടിച്ചു വല്ല സംവിധാനവും തുടങ്ങനാണോ പരിപാടി?ഇരട്ടകളല്ല സതീശേട്ട..ഒരാളെ ഹിന്ദുവും ഒരാളെ ക്രിസ്ത്യാനിയും ആക്കാം (അല്ലെ തന്നെ ഇപ്പൊ പേര് കേട്ടാല്‍ ഏതാ ഇനം എന്നറിയുന്നെ ) സതീശേട്ടന്‍ ഇതില്‍ പ്രിന്‍സിപ്പല്‍ ആണ്..ഓ..അപ്പൊ ഞാന്‍ സ്ടുടന്റ്റ് അല്ല അല്ലെ..(മഴുവന്‍ ..അറുപത്തി രണ്ടു വയസയവന്‍ പഠിക്കാന്‍ പോകുമോ..വല്ല രാമനാമോം ചൊല്ലി വീട്ടില്‍ ഇരിക്കുവല്ലേ ഉള്ളു )സതീശേട്ടന്‍അതായതു പ്രിന്‍സി ഭയങ്കര അച്ചടക്കക്കാരന്‍ ആണ്...രണ്ടു സുന്ദരികളായ പെണ്മക്കള്‍ ..അരുണും വരുനും കോളേജിലെ കുഴപ്പക്കാരന്.. പക്ഷെ അരുണ്‍ ഭയകര പഠിപ്പിസ്റ്റ് ആണ്..അത് അവസാനം റിസള്‍ട്ട്‌ വരുമ്പോഴേ അറിയൂ..(പിന്നെ റിസള്‍ട്ട്‌ വരാതെ എങ്ങനെ അറിയും) അരുണ്‍ പ്രിന്സിപലിന്റെ മൂത്ത മകളുടെകല്യാണത്തിന് പോയി സദ്യ ഉണ്ണുമ്പോള്‍ ഇളയ മകളുടെമുറചെറുക്കനുമായി കോര്‍ക്കുന്നു..പിന്നെ പറഞ്ഞു വെച്ച കല്യാണം മുടക്കുന്നു ..അതില്‍ കലിപ്പായി പ്രിന്‍സിപ്പല്‍ പരീക്ഷയില്‍ തോല്‍പ്പിക്കാന്‍ നോക്കുന്നു..ഇളയ മോള് കൊടുത്ത കീ കൊണ്ട് ചോദ്യ പേപ്പര്‍ അടിച്ചു മാറ്റിയ അരുണിനെ പ്രിന്‍സി പോക്കുന്നു..അപ്പോള്‍ മൂത്ത മകള്‍ പ്രസവ വേദന കൊണ്ട് പുളയുന്നു..പ്രിന്‍സിയുടെ വണ്ടി സ്റ്റാര്‍ട്ട്‌ ആകുന്നില്ല...ഹര്‍ത്താല്‍ പ്രമാണിച്ച് എല്ലാ ആംബുലന്സുകരും അടിച്ചു വീലായകൊണ്ട് അരുണ്‍ പ്രസവം എടുക്കുന്നു...പ്രിന്‍സി കലിപ്പ് മാറി അരുണിന് ഒന്നാം റാങ്ക് കൊടുക്കുന്നു..അതാണ് ക്ലൈമാക്സ്‌ ..പിന്നെ ബൈജു പള്ളിപുരത്തിന്റെ ഒരു കോമടി ട്രാക്ക്..വല്ല ഹോസ്റ്റല്‍ വാര്‍ഡാനോ കാന്റീന്‍ കാരനോ ആക്കാം.. ഈ കഥ എവിടെയോ കേട്ടിടുണ്ടല്ലോ ബൈജു.. all is well.. അതല്ലേ സാധനം.. ബിജു ബാബു ഒരു കള്ള ചിരി ചിരിച്ചു.

അല്ലേലും നമ്മുക്ക് ഇത് ശരിയാവില്ല ..രണ്ടു വലിയ പെണ്ണുങ്ങളുടെ അച്ഛന്‍ ആകാനുള്ള പ്രായം ഒന്നും എനിക്കായില്ലോ.(എവിടെ.. അപ്പൂപ്പന്‍ ആവാന്‍ ഉള്ള സമയം കഴിഞ്ഞു ).പിന്നെ എന്റെ ഫാന്‍സ്‌ ..അവര്‍ എന്ത് പറയും...എന്നാ പിന്നെ മറ്റേതു പറയാം അല്ലെ ബാബുബിജു കണ്ണ് കാണിച്ചു..
ഈ കഥ ഇന്നേ വരെ ആരും പറഞ്ഞിട്ടില്ലാത്ത കഥയ സതീശേട്ട..വളരെ ചലഞ്ചിംഗ് റോള്‍ ആരിക്കും..മലയാള സിനിമേലല്ല ലോക സിനിമേല്‍ ആദ്യമായിടരിക്കും ഒരു സൂപ്പര്‍ താരം കുക്ക് ആയിട്ടു അഭിനയിക്കുന്നേ..കഥയുടെ പേര് വേദനിക്കുന്ന കോടീശ്വരന്‍..


ഒരു അരിവെപ്പുകാരന്‍..അയാള്‍ ജോലിചെയ്യുന്ന ഹോട്ടലുടമയുടെ മകള്‍ സുനിതയുമായി പ്രേമത്തിലാണ്...എന്നാല്‍ ഹോട്ടലുടമക്ക് മകളെ ഒരു ഐടി എന്ജിനീയരെ കൊണ്ട്കേട്ടിക്കാനാണ് പരിപാടി....ഈ അരിവെപ്പുകാരന്‍ ഒരു പാട്ടുകാരന്‍ കൂടി ആണ്...ഹരിഹര പ്രിയ ചാനെല്‍ നടത്തുന്ന റിയാലിറ്റി ഷോയില്‍ അരിവെപ്പുകാരന് ഒരു ലക്ഷം രൂപയുടെ സമ്മാനം കിട്ടുന്നു...അയാള്‍ അതുകൊണ്ട് ഒരു വലിയ ഐടി കമ്പനി വാങ്ങുന്നു..( ഒരു ലക്ഷം രൂപ കൊണ്ട് ഒരു ചായക്കട പോലും കിട്ടില്ല എന്നീ പൊട്ടന്‍മ്മാര്‍ക്ക് അറിയില്ലേ )എന്നിട് അതിന്റെ എംഡി ആകുന്നു..അമേരികയില്‍ നിന്നും ഉള്ള ഒരു വലിയ കോണ്ട്രാക്റ്റ് ആ കമ്പനിക്കു കിട്ടുന്നു..അങ്ങനെ അരിവെപ്പുകാരന്‍ ഒരു കോടീശ്വരന്‍ ആകുന്നു.എന്നിട്ടും ഹോട്ടലുടമ ചൊവ്വ ദോഷത്തിന്റെ പേരും പറഞ്ഞു കല്യാണത്തിന് സമ്മതിക്കുന്നില്ല...ഇടയ്ക്കു അയാള്‍ പഴയ കാലം ഓര്‍ത്തു പണ്ട് അരി വച്ചിരുന്ന ഹോട്ടലിന്റെ മുന്‍പില്‍ ബെന്‍സ് കാറില്‍ പോയി അല്പം വേദനിക്കും..അയാളുടെ ജോലിക്കാരനാണ് ഹോട്ടലുടമയുടെ മകളെ കെട്ടുന്ന എന്‍ജിനീയര്‍..വിവാഹത്തിന്റെ അന്ന് എന്ജിനീയരെ പഴയ അരിവെപ്പുകാരന്‍ പിരിച്ചു വിടുന്നു...എങ്ങിനീയരുടെ കൂട്ടുകാരന്‍ അത് ഹോട്ടലുടമയെ മൊബൈലില്‍ വിളിച്ചു അറിയിക്കുന്നു..കല്യാണം നടക്കുന്നില്ല..സുനിത പന്തലില്‍ നിന്നും ഇറങ്ങി ഓടി..ഹോട്ടലുടമ കുഴഞ്ഞു വീണു..ആശുപത്രി ഡോക്ടര്‍മാര്‍..ഡോക്ടര്‍മാര്‍ ആശുപത്രി..അത് മാറി മാറി കാണിക്കും.അരി വെപ്പുകാരന്‍ എം ഡിയെ കെട്ടി സുനിത ആശുപത്രിയില്‍ എത്തി...ആശുപത്രിയില്‍ വെച്ച് ഹോട്ടലുടമ അവരുടെ കൈകള്‍ ഒന്നിച്ചു വെച്ച് കൊടുത്തിട്ട് മരിക്കുകയാണ്..മരിക്കുകയാണ്..രണ്ടോ മൂന്നോ പാട്ടിനു സ്കോപ് ഉണ്ട്....രണ്ടു ഫൈറ്റ് വരും..അങ്ങനെ മൊത്തത്തില്‍ ഒരു ഫെസ്റിവല്‍ മൂഡു ആരിക്കും..ബിജു ബാബു പറഞ്ഞു നിര്‍ത്തി..

മുതലാളിയുടെ മുഖം തെളിഞ്ഞു..ഇത് നമ്മള്‍ ചെയ്യുന്നു..

ഈ പടം എന്തായി തീരും എന്ന് എനിക്കറിയില്ല...കാരണം ബിജു ബാബുവിനെ തെറി പറഞ്ഞതിന് മുതലാളി അപ്പോള്‍ തന്നെ എന്നെ പിരിച്ചു വിട്ടു..

ഹോട്ടല്‍ സീക്കോ അവിടെ തന്നെ ഉണ്ട്....ഒരു പ്രോടുസര്‍ ബിരിയാണി വെച്ചാല്‍ നല്ല രുചി ആയിരിക്കുമോ ആവൊ.