Mar 25, 2011

ശരിയാ..കുരിയാ.


പ്രേമിക്കണം പ്രേമിക്കണം എന്ന അദമ്യമായ ആഗ്രഹം ഉള്ളില്‍ കൊണ്ട് നടന്നിരുന്ന ഒരാളെ ഞങ്ങളുടെ ക്ലാസ്സില്‍ ഉണ്ടായിരുന്നുള്ളു.എബ്രഹാം കുരിയന്‍.അവനെ എബ്രഹാം എന്നൊക്കെ വിളിക്കുന്നതിലും എളുപ്പം കുരിയന്‍ ആയിരുന്നത് കൊണ്ടും,കുരിയന്‍ എന്ന് വിളിക്കുമ്പോള്‍ അവന്റെ അപ്പന് പറയുന്ന ഒരു സുഖം ഉണ്ടായിരുന്നത് കൊണ്ടും, ഞങ്ങള്‍ കുരിയാ എന്ന് മാത്രം വിളിച്ചു. ഒരിക്കല്‍ കുരിയന്‍ ഉണ്ടോ എന്ന് ചോദിച്ചു അവന്റെ വീട്ടില്‍ ഫോണ്‍ വിളിച്ച സുരേഷിന് യഥാര്‍ത്ഥ കുരിയന്‍ വയറുനിറച്ച് കൊടുക്കുകയും ചെയ്തെങ്കിലും ഞങ്ങള്‍ കുരിയന്‍ എന്ന പേര് മാറ്റിയില്ല.

ധനിക കുടുംബത്തിലെ അംഗം ആയിരുന്നു കുരിയന്‍.ഒരു റബ്ബര്‍ അച്ചായന്‍,ചേട്ടന്‍ ഗള്‍ഫിലും. ഒരുങ്ങി കെട്ടി ആദ്യമേ ക്ലാസ്സില്‍ എത്തും.പിന്നെ വരുന്ന വരുന്ന പെണ്ണുങ്ങളോട് കുശലാന്വേഷണം ആണ് പ്രധാന പണി.രണ്ടു സൈഡില്‍ ആയി നിരത്തിയിട്ടിരിക്കുന്ന ഡെസ്കിലും ബെഞ്ചിലും പെണ്ണുങ്ങളുടെ വശത്തേക്ക് മാത്രം തിരിഞ്ഞു കുരിയന്‍ ഇരിക്കും. എന്നിട്ട് താടിക്ക് കൈയും കൊടുത്തു കുത്തിയിരുന്നു പെണ്ണുങ്ങളോട് വര്‍ത്തമാനം പറയും. ബ്രേക്കിന് ഞങ്ങള്‍ പുറത്ത് ഇറങ്ങുമ്പോഴും കുരിയന്‍ അവിടെ തന്നെ ഇരിക്കും. ആയിടക്കു ഇറങ്ങിയ "ആരാത്രി" എന്ന ചിത്രത്തിലെ " കിളിയെ കിളിയെ " എന്ന പാട്ടിനെ പാരഡിയാക്കി ഞങ്ങള്‍ "കുരിയാ കുരിയാ ഇത് ശരിയല്ലെടാ കുരിയാ" എന്ന് പാടിയാലും കുരിയന് അതൊരു പ്രശ്നമല്ലായിരുന്നു.


പെണ്ണുങ്ങള്‍ കൊണ്ട് വരുന്ന ഫുഡിന്റെ പങ്കു പറ്റുക മുതലായവ ഒകെ കുരിയന്റെ ഒരു ഹോബി ആയിരുന്നു.ആ കൂട്ടത്തില്‍ സ്ഥിരമായി എന്നും അപ്പം കൊണ്ടുവരുന്നത് കൊണ്ട് വെള്ളേപ്പം എന്ന് ഞങ്ങള്‍ കളിയാക്കി വിളിച്ചിരുന്ന ഷിജിയോടു കുരിയന് അല്പം അടുപ്പം കൂടുതല്‍ ഉണ്ടായിരുന്നോ എന്ന് ഞങ്ങള്‍ക്ക് ഒരു സംശയം."ഷിജിയുടെ ഒരപ്പം എന്ന് പറഞ്ഞാല്‍ അത് ഒരു ഒന്നര അപ്പം വരും എന്ന് കുരിയന്‍ പറഞ്ഞല്ലോ.നേരാണോ ഷിജി? " എന്ന ഒറ്റ ചോദ്യം മതിയായിരുന്നു ഞങ്ങളുടെ ക്ലാസ്സില്‍ പഠിച്ചിരുന്ന ബിരിയാണി തോമ എന്ന തോമസുകുട്ടിക്കു അവരുടെ ലവ് സ്റ്റോറി പൊട്ടിക്കാന്‍.



കുരിയന്‍ ഒരു പഠിപ്പിസ്റ്റ് ഒന്നും ആയിരുന്നില്ല.എന്നാല്‍ എങ്ങനെയൊക്കെയോ എല്ലാ പരീക്ഷയും രക്ഷപെടും. പെണ്ണുങ്ങളുടെ കൈയില്‍ നിന്നും നോട്ടു ബുക്ക്‌ വാങ്ങി വീട്ടില്‍ കൊടുപോകുക ഒരു സ്ഥിരം പരിപാടി ആയിരുന്നു. ആത്മ വിശ്വാസമില്ലായ്മ കുരിയന്റെ കൂടപ്പിറപ്പ് ആയിരുന്നു എന്ന് തോന്നിയിട്ടുണ്ട്. എന്ത് പറഞ്ഞാലും കുരിയന്‍ ഒന്നുകൂടി ചോദിക്കും. ശരിയല്ലേ എന്ന്. ഒരിക്കല്‍ മാര്‍ക്കറ്റിംഗ് പഠിപ്പിക്കുന്ന സാര്‍ ചോദിച്ചതിനു കുരിയന്‍ ഉത്തരം പറഞ്ഞു. പറഞ്ഞിട്ടും സാര്‍ ഒന്നും മിണ്ടുന്നില്ല. കുരിയന്‍ ഒന്നുകൂടി ചോദിച്ചു. ശരിയല്ലേ സാര്‍." ശരിയാ കുരിയാ " എന്നുള്ള പ്രാസം ഒപ്പിച്ചുള്ള സാറിന്റെ പറച്ചില്‍ ഞങ്ങള്‍ പിന്നീട് ഏറ്റെടുത്തു.പിന്നെ ആര് എന്ത് പറഞ്ഞാലും " ശരിയാ കുരിയാ " എന്ന് ഞങ്ങള്‍ പറയാന്‍ തുടങ്ങി.


കുരിയന്‍ ഒരു ഞരമ്പ്‌ ആണ് എന്നറിയാമെങ്കിലും, മിക്കവാറും എല്ലാ പെണ്ണുങ്ങളും കുരിയന്റെ കൂട്ടത്തില്‍ കുത്തിയിരുന്ന് വര്‍ത്തമാനം പറയുമായിരുന്നു.ചേട്ടന്‍ ഗള്‍ഫില്‍ നിന്ന് വരുമ്പോള്‍ കൊണ്ടുവരുന്ന സ്പ്രേ,സ്നോ(അന്നൊക്കെ ക്രീമിന് പെണ്ണുങ്ങള്‍ സ്നോ എന്നായിരുന്നു പറഞ്ഞിരുന്നത്) ഒക്കെ പെണ്ണുങ്ങള്‍ക്ക്‌ കൊണ്ട് കൊടുക്കും. കൂട്ടുകാര്‍ക്കും, കുരിയന്‍ ആശ്രിത വല്സലനായിരുന്നു. ഇടയ്ക്ക് ഫുഡ്‌ വാങ്ങി തരും.സിനിമ ഒരു ഭ്രാന്ത് ആയിരുന്നു. കൂട്ടത്തില്‍ ചെല്ലുന്നവരെ എല്ലാം സ്പോന്‍സര്‍ ചെയ്യും.

എന്നും എന്തെങ്കിലും അബദ്ധത്തില്‍ പെടുകയും ചമ്മുകയും ചെയ്യുന്നത് കുരിയന്റെ സ്ഥിരം പരിപാടി ആയിരുന്നു. ഒരുദിവസം കാലത്തെ, ചേട്ടന്‍ കൊണ്ട് കൊടുത്ത അഡിഡാസ് ഷൂ ഒക്കെ ആദ്യമായിട്ട് ഇട്ടു തിരുനക്കര അമ്പലത്തിന്റെ മുന്‍പില്‍ ഉള്ള ബസ് സ്റ്റോപ്പിന്റെ മുന്നില്‍ കൂടി നടന്നു വരികയായിരുന്നു.ബസ് സ്റ്റോപ്പില്‍ നിറയെ തരുണീ മണികള്‍.അവരെ ഒക്കെ നോക്കി വെള്ളം ഇറക്കി വരവേ ആയിരുന്നു പിന്നില്‍ ആരോ നില്‍ക്കുന്നപോലെ ഒരു തോന്നല്‍ .വെറുതെ തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു അമ്പല കാള (അന്നൊക്കെ തിരുനക്കര അമ്പലത്തിലെ കാളകളെ ടൌണില്‍ കൂടി അഴിച്ചു വിട്ടേക്കും ) കുത്താനായി തന്റെ വലിയ വളഞ്ഞ കൊമ്പ് താഴ്ത്തിയിട്ടു മേലോട്ട് പൊങ്ങി വരുന്ന ഭാഗമാണ്. അയ്യോ എന്ന വിളിയും ഒറ്റ ഓട്ടവും ആയിരുന്നു കുരിയന്‍. അതിലേറെ കുരിയന് ഫീല്‍ ചെയ്തത് ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുന്ന പെണ്ണുങ്ങളുടെ കളിയാക്കി ചിരി ആയിരുന്നു. ഈ സംഭവം കാരണം അമ്പലക്കാള എന്നൊരു പുതിയ വട്ടപ്പെരുകൂടി കുരിയന് കിട്ടി.



അങ്ങനെയിരിക്കെ ഒരിക്കല്‍ കോട്ടയത്ത്‌ ആനന്ദ മന്ദിരം എന്ന ഹോട്ടല്‍ പുതിയ കെട്ടിടത്തില്‍ തുടങ്ങി. പതിവുപോലെ കുരിയന്റെ ചെലവ് .ഞങ്ങള്‍ നാലു പേര്‍ ഒരു ടേബിളില്‍ ഇരിക്കുകയായിരുന്നു . പുതിയ ഹോട്ടല്‍ ആയതിനാല്‍ എല്ലാ സീറ്റുകളും നിറഞ്ഞിരുന്നു. എല്ലാവരും മെനു വായിച്ചു പഠിച്ചു. അപ്പോഴാണ്‌ കുരിയന്‍ ഒരു പുതിയ ഐറ്റം കണ്ടുപിടിച്ചത്. ഞങ്ങള്‍ എല്ലാം മസാല ദോശ ഒക്കെ ഓര്‍ഡര്‍ ചെയ്തു. കുരിയന്‍ പുതിയ ഐറ്റം ആയ ഫാമിലി റോസ്റ്റും. ഞങ്ങള്‍ മൂന്ന് പേരും മസാല ദോശ കഴിച്ചു തുടങ്ങിയപ്പോഴും കുരിയന്റെ റോസ്റ്റ് എത്തിയില്ല. കാശ് കൊടുക്കുന്നവനു ആദ്യം സാധനം കൊടുക്കണ്ടേ എന്നൊക്കെ പറഞ്ഞു കുരിയനെ പിരി കയറ്റാന്‍ ഞങ്ങള്‍ മറന്നില്ല. കുറച്ചു കഴിഞ്ഞപോള്‍ അവിടെ ഭക്ഷണം കഴിക്കുന്ന എല്ലാവരും ഒരിടത്തേക്ക് തല തിരിച്ചു നോക്കുന്നു. അപ്പോള്‍ അകത്തുന്ന് രണ്ടു പേര്‍ ചേര്‍ന്ന് ഒരു വലിയ ഇലയില്‍ ഒരു നീളമുള്ള ദോശ പിടിച്ചു കൊണ്ട് വരുന്നു. അത് കുരിയന്റെ ഫാമിലി റോസ്റ്റ് ആയിരുന്നു എന്ന് സപ്ലയര്‍മാര്‍ രണ്ടു പേരും കൂടി ഒരു വിധത്തില്‍ ദോശ കൊണ്ട് ഞങ്ങളുടെ ടേബിളില്‍ കൊണ്ട് വെച്ചപ്പോഴാണ് മനസ്സിലായത്‌. ആരെടാ ഈ സംഭവത്തിന്റെ ഉടമ എന്ന രീതിയില്‍ എല്ലാവരും ഞങ്ങളുടെ ടേബിളിലേക്ക് തന്നെ നോക്കി ഇരിക്കുകയാണ്.കുരിയന് ദോശ പോയിട്ട് വെള്ളം പോലും ഇറങ്ങുന്നില്ല.പിന്നെ എങ്ങനെയൊക്കെയോ അവിടുന്ന് രക്ഷപെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ.പിറ്റേന്ന് കുരിയന്റെ ഫാമിലി റോസ്റ്റ് എപ്പിസോഡ് ക്ലാസ്സില്‍ ഫ്ലാഷ് ആയി.ഈ തവണ വീണത്‌ ഫാമിലി റോസ്റ്റ് എന്ന വട്ടപ്പെരായിരുന്നു.


വര്‍ഷങ്ങള്‍ കടന്നു പോയി.പലരും പലവഴിക്കായി."ക്ലാസ്സ്‌ മേറ്റ്സ്" എന്ന സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാനെന്നു തോന്നുന്നു ബിരിയാണി തോമ മുന്‍കൈ എടുത്തു ഒരു ബി.കോം ക്ലാസ്സ്‌ റീയൂണിയന്‍ സംഖടിപ്പിച്ചത്. നോക്കുമ്പോള്‍ കുരിയന്‍ പെണ്ണുങ്ങളുടെ കൂട്ടത്തില്‍ ഒരു കുട്ടിയെ എളിയിലും രണ്ടെണ്ണത്തിനെ കൂടെയും ഒക്കെ നിര്‍ത്തി ഷിജിയോടു സംസാരിച്ചു നില്‍ക്കുന്നു. " എടാ കുരിയാ" എന്ന എന്റെ വിളിക്ക് " എന്താ അങ്കിള്‍" എന്ന് വിളി കേട്ടത് മൂത്ത സന്താനം ആയിരുന്നു. കുരിയന്‍ എബ്രഹാം ! മാറ്റി നിര്‍ത്തി കുണ്ടിക്കിട്ടു ഒരു അടി കൊടുത്തു ഞാന്‍ ചോദിച്ചു."അപ്പൊ പഴയ ലൈന്‍ ഇതേ വരെ നിര്‍ത്തിയില്ല അല്ലെ.വര്‍ഷം പത്തിരുപതു കഴിഞ്ഞില്ലേടെ.ഷിജിയുടെ പാപ്പാന്‍ കാണും കേട്ടോ,സൂക്ഷിച്ചോ."എന്ന് പറഞ്ഞപ്പോള്‍ "ഓ ആ പാപ്പാന്‍ ഞാന്‍ തന്നെ ആയതു കൊണ്ട് കുഴപ്പമില്ല കേട്ടോ" എന്ന കുരിയന്റെ ഉത്തരം കേട്ട് ഞെട്ടിയത് ഞാന്‍ ആയിരുന്നു.

പണ്ടത്തെ ഓര്‍മ്മയില്‍ ഞാന്‍ പറഞ്ഞു " ശരിയാ കുരിയാ" !

Mar 22, 2011

പരിപ്പുവട ബ്ലോഗ്‌...അഞ്ചാം വര്‍ഷത്തിലേക്ക്

പരിപ്പുവട ബ്ലോഗ്‌ നാളെ മഹത്തായ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. നാളിതുവരെ എന്നെ കമന്റുകള്‍ ഇട്ടു പുകഴ്ത്തിയ എന്റെ സഹ ബ്ലോഗര്‍മാര്‍ക് നന്ദി.എനിക്കെതിരെ കമന്റിട്ടവരോട് എനിക്ക് ഒന്നും പറയാനില്ല. കാരണം അതില്‍ മിക്കതും ഞാന്‍ പബ്ലിഷ് ചെയ്യാതിരിക്കുകയോ ആപ്പ് വെച്ച മറുപടി നല്‍കുകയോ ചെയ്തുവല്ലോ.



ബൂലോകത്തില്‍ ഞാന്‍ ഒരു സംഭവം ആണ് എന്ന് എന്റെ ആരാധകര്‍ പറയുന്നുണ്ട്. എന്നാല്‍ എന്റെ മികച്ച രചനകള്‍ ഇനിയും വരാന്‍ ഇരിക്കുന്നതെ ഉള്ളു എന്നാണു എന്റെ അഭിപ്രായം . എന്നാല്‍ അത് എഴുതി തെളിയുന്നതാണ് എന്ന് പറയുന്നതിനോട് എനിക്ക് അഭിപ്രായം ഇല്ല..കാരണം എന്റെ ആദ്യത്തെ ബ്ലോഗ്‌ തന്നെ ഒരു സംഭവം ആയിരുന്നു എന്ന് ഞാന്‍ സ്ഥിരം കമന്റു എഴുതുന്ന ഒരു ബ്ലോഗുകാരി എന്നോട് പറഞ്ഞു.

എനിക്ക് അഹങ്കാരം കൂടുതല്‍ ആണെന്ന് ബൂലോകത്ത് ഒരു ചെറിയ സംസാരം ഉണ്ട് എന്ന് എനിക്കറിയാം. ബുദ്ധിജീവികള്‍ ആയിട്ടുള്ള എല്ലാവരും നേരിടേണ്ടി വരുന്ന ഒരു സ്വാഭാവിക പ്രശ്നം ആയിട്ടല്ലാതെ ഞാന്‍ അതിനെ കണക്കു കൂട്ടിയിട്ടില്ല. എന്നെ പറ്റി ഉള്ള പ്രധാന ആരോപണം ഞാന്‍ വനിതാ ബ്ലോഗര്‍മാരെ മാത്രമേ പ്രോത്സാഹിപ്പിക്കൂ എന്നതാണ്. അത് ശരിയല്ല.ഞാന്‍ വനിതാ ബ്ലോഗര്‍മാര്‍ക് മാത്രമേ കമന്റുകള്‍ നല്‍കാറുള്ളൂ എന്നത് ശരിയാണ്.പെണ്ണുങ്ങള്‍ ബ്ലോഗ്‌ എഴുതിയാല്‍ അത് എന്ത് കൂഴ ചക്ക ആയാലും ഫ്രൂട്ട് സാലഡ് ആണെന്നും പറഞ്ഞു കമന്റിടുന്നവരുടെ കൂട്ടത്തില്‍ എന്നെ പെടുത്തരുത്.എന്‍റെ കമന്റുകളുടെ നിലവാരം കാരണം പല പുരുഷന്മാര്‍ക്കും അത് മനസിലാകാതെ പോകുന്നു എന്നതാണ് സത്യം .വനിതാ ബ്ലോഗര്‍മാര്‍ക് ഫ്രീ ആയി പല ഉപദേശങ്ങളും കൊടുക്കുന്നതില്‍ എന്താണ് തെറ്റ്.പിന്നെ വളര്‍ന്നു വരുന്ന വനിതാ ബ്ലോഗര്മാര്‍ക്കല്ലാതെ മറ്റാര്‍ക്കെങ്കിലും ഉപദേശം കൊടുത്താല്‍ എന്തായിരിക്കും തിരിച്ചു കിട്ടുക എന്നത് നിങ്ങള്ക്ക് അറിയാമല്ലോ. ഈയിടെ കുറെ കൂടുതല്‍ ഹിറ്റുകള്‍ കിട്ടിയ ഒരു ബ്ലോഗറെ ഒന്ന് ഒതുക്കാനായി ഞാന്‍ ഒരു കമന്റിട്ടു.വിഷയത്തില്‍ പുതുമയില്ല, അവസാനം കലമുടച്ചു, വ്യക്തതയില്ല, ബൂലോകത്ത് ഒരു ശിശു ആയതിന്റെ കുഴപ്പമാണ് എന്ന ലൈനില്‍..അയാള്‍ തിരുവന്തപുരതുനിന്നു കോഴിക്കോട്ടു വന്നു എന്നെ തെറി പറഞ്ഞു.ഇതാണോ ബ്ലോഗര്‍മാരുടെ സഹിഷ്ണുത ?മലയാളം ബ്ലോഗര്‍മാര്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാന്‍ കുറേക്കൂടി പ്രാപ്തരാകണം എന്നാണ് എന്റെ അഭിപ്രായം.


കമന്റു കൊടുത്തു കമന്റു വാങ്ങേണ്ട സ്ഥിതി ദൈവം സഹായിച്ചു എനിക്ക് വേണ്ടി വന്നിട്ടില്ല.ഒരു കമന്റു ഞാന്‍ ഇട്ടാല്‍ തിരിച്ചു ഒന്‍പതു കമന്റെങ്കിലും മിനിമം ഇടാതെ ഞാന്‍ ആ ബ്ലോഗില്‍ വീണ്ടും കയറില്ല എന്നും, എന്നെ ഫോളോ ചെയ്യാത്ത വനിതാ ബ്ലോഗര്‍മാര്‍ക്ക് ഞാന്‍ കമന്റിടില്ല എന്നും ആര്‍ക്കാനരിയാത്തത് ?പെണ്ണാണെന്ന് കരുതി ഫോളോ ചെയ്ത ചില ദ്രോഹികളുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ ഫോളോവിംഗ് നിര്‍ത്തിയതും ഓര്‍ക്കുന്നുണ്ടാവുമല്ലോ. കമന്റു ഇടാതത്തിന്റെ പേരില്‍ ബ്ലോഗ്‌ മീറ്റുകളില്‍ വിമര്‍ശന ശരങ്ങള്‍ ഏല്‍ക്കേണ്ടി വന്നവനാണ് ഞാന്‍. എന്നാല്‍ ഞാന്‍ കമന്റിടുന്ന വനിതാ ബ്ലോഗുകള്‍ ആള്‍ക്കാര്‍ വായിക്കാതതിന് ഞാന്‍ എന്ത് പിഴച്ചു ?

അവാര്‍ഡുകളില്‍ എനിക്ക് തീരെ വിശ്വാസം ഇല്ല. വായനക്കാരുടെ പിന്തുണയാണ് ഏതു അവാര്‍ഡിനെക്കാളും വലുത് എന്നാണെന്റെ വിശ്വാസം. ഈയിടെ എമണ്ടന്‍ ബ്ലോഗ്ഗര്‍ അവാര്‍ഡ്‌ എന്ന് പറഞ്ഞു ഒന്നുണ്ടായിരുന്നല്ലോ. അത് കിട്ടിയ ബ്ലോഗറെ എനിക്കറിയാം. അയാള്‍ക്ക്‌ അവാര്‍ഡ്‌ കൊടുക്കാന്‍ മാത്രം എന്താണ് അതിലുള്ളത് ? അതൊന്നു നോക്കാന്‍ വേണ്ടി മാത്രം ഞാന്‍ ആ ബ്ലോഗില്‍ പോയി. അനോണിയായി കമന്റിടുകയും ചെയ്തു.ആ കമന്റിന്റെ പേരില്‍ അയാളുടെ ഫോലോവേര്സ് എന്നെ കൊന്നില്ല എന്നെ ഉള്ളു.

ബൂലോകം ഒരു മഹാ സാഗരമാനെന്നും അതിന്റെ തീരത്ത് മലയാളം ഫോണ്ടും കൊണ്ടിരിക്കുന്ന ഒരു ചെറിയ കുട്ടിയാണ് ഞാനെന്നും ഒന്നും എനിക്ക് തോന്നുന്നില്ല.മീശ ഇല്ലാത്തത് കൊണ്ട് എന്നെ ചെറിയ കുട്ടിയാണെന്ന് പലരും തെറ്റി ധരിചിട്ടുണ്ടാവം. എന്നാല്‍ ആവശ്യത്തിനു മച്യുരിട്ടി ഒക്കെ ഉള്ള ഒരാളാണ് ഞാന്‍ . രണ്ടാമൂഴത്തിന്റെ പുസ്തക പരിചയം നടത്തിയ എന്നെ ഒരു ബ്ലോഗര്‍ വിളിച്ചു പറഞ്ഞത് താനൊന്നും ഇവിടെ ജനിക്കെന്ടവനേ അല്ല എന്നായിരുന്നു. ഇപ്പോള്‍ എന്നെ പറ്റി ഒരു ധാരണ കിട്ടിക്കാണുമല്ലോ.

ഒരു ബുദ്ധി ജീവി ബ്ലോഗര്‍ അല്ല എന്ന് ആര്‍ക്കെങ്കിലും എന്തെങ്കിലും തോന്നല്‍ ഉണ്ടായിട്ടുന്ടെകില്‍ അത് ഇന്ന് തന്നെ മാറ്റുക. ഇവിടെ ആരും ബുദ്ധിജീവി ആയി ജനിക്കുന്നില്ല, സമൂഹം ആണ് ഒരാളെ ബുദ്ധിജീവി ആക്കുന്നത് എന്നൊന്നും എനിക്ക് തോന്നുന്നില്ല. ബൈ ഡിഫാള്‍ട്ട് ഞാന്‍ ഒരു ബുദ്ധി ജീവി ആണ്. എന്‍റെ പോപ്പുലര്‍ പോസ്റ്റുകളായ, ഒരു ജെ സി ബിയുടെ കഥ, നമിത എന്ന ക്ലാസ്സിക്‌ അഭിനേത്രി,മുതലായവയില്‍ നിന്ന് തന്നെ അത് തെളിയുന്നുണ്ടല്ലോ.
.
മറ്റു ബ്ലോഗുകളില്‍ ആള്‍ക്കാര്‍ എന്ത് എഴുതി എന്ന് ഞാന്‍ വായിക്കാറില്ല. പ്രതേകിച്ചും ബ്ലോഗ്‌ പുലി എന്ന് ചിലര്‍ പാടി പുകഴ്ത്തുന്ന ചിലരെ ഞാന്‍ ഗൌനിക്കാറെ ഇല്ല. പിന്നെ ആയിരം പോസ്റ്റ്‌ എന്നൊന്നും പറഞ്ഞു മേനി നടിക്കാന്‍ എന്നെ കിട്ടില്ല.എനിക്ക് അതിനു ഇനി വെറും പതിനഞ്ചു പോസ്റ്റും കൂടി മതി. ചിലരെപോലെ ദിവസം രണ്ടു പോസ്റ്റ്‌ ഒന്നും ഇടാന്‍ എന്നെ കൊണ്ടാവില്ല. സര്‍ഗ പ്രക്രിയ എന്നൊന്നുണ്ടല്ലോ. അതിനാല്‍ ഇനിഞാന്‍ ആഴ്ചയില്‍ പതിനാലു പോസ്റ്റ്‌ ഇടാനാണ് തീരുമാനം എടുത്തിരിക്കുന്നത്.

അഞ്ചാം വാര്‍ഷിക ഓഫര്‍ ആയി ഈ വേളയില്‍, കമന്റിടുന്ന എല്ലാവര്ക്കും പകരമായി ഒരു കമന്റിനു മൂന്ന് കമന്റു തിരിച്ചു കൊടുക്കുന്നതാണ്.( ഈ ഓഫര്‍ വനിതാ ബ്ലോഗര്‍ക്ക് മാത്രം ബാധകം. )

Mar 3, 2011

പച്ചപാക്ക് അച്ചന്‍റെ വീസീയാര്‍



വളരെ കാലം മുന്‍പാണ്. ഡി.വി.ഡിയും, സിഡിയും കൂടി വീഡിയോ കാസറ്റിന്റെ അന്തകന്‍ ആകും മുന്‍പത്തെ കാലം. വീസിയാര്‍ ഒരു അപൂര്‍വ വസ്തു ആയി വാഴുന്ന കാലം.

പള്ളികൂടം പറമ്പില്‍ പതിവ് പോലയുള്ള നാടന്‍ പന്തുകളി ഒക്കെ കഴിഞ്ഞു ഇരിക്കുകയായിരുന്നു ഞങ്ങള്‍.നേരം ഇരുട്ടാവുന്നു. കളി കഴിയുമ്പോഴത്തെക്കും കാലൊക്കെ വേദന എടുക്കും ഇത്ര വേദന ഒക്കെ സഹിച്ചു എന്തിനാ ഈ പണിക്കു പോകുന്നെ എന്ന് വീട്ടുകാര്‍ ചോദിച്ചാലും പിറ്റേ ദിവസം നാലുമണിക്ക് എല്ലാവനും ഹാജരുണ്ട്.പ്രത്യേകിച്ചു പണിയൊന്നും ഇല്ലാത്ത യുവജനങ്ങളുടെ വിഷമം ആരറിയാന്‍.

അപ്പോഴാണ് മഹേഷ്‌ സൈകിളില്‍ പാഞ്ഞു വരുന്നത്. ബ്രേക്ക് കുറവായതുകൊണ്ട് കാലു കൊണ്ട് തുഴഞ്ഞാണ് നിര്‍ത്തുന്നത്. "എടാ മക്കളെ, ഒരു വീസിയാര്‍ കൊടുക്കാനുണ്ട്, കുറച്ചു ചില്ലറ തടയുന്ന എടപാടാ,ആര്‍ക്കെങ്കിലും വേണെങ്കില്‍ പറ". .മഹേഷ്‌ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു. മഹേഷിനു ചില്ലറ കമ്മീഷന്‍ പരിപാടി ഒക്കെ ഉണ്ട് .പൈസ എന്തെങ്കിലും കിട്ടിയാല്‍ ഞങ്ങള്‍ക്കൊക്കെ കുഞ്ഞുമോന്‍ ചേട്ടന്റെ കടയില്‍ നിന്നും നല്ല പൊറോട്ടയും ബീഫും വാങ്ങി തരും. അതുകൊണ്ട് തന്നെ അതിനു വേണ്ടി ഉള്ള " ലീഡ്സ് " കൊടുക്കുക മുതലായ ചെറിയ പരോപകാരങ്ങള്‍ ഞങ്ങള്‍ ചെയ്തു കൊടുക്കാറുണ്ട്. ആരെയേലും പതച്ചു കടപ്പലഹാരം തിന്നുക എന്നതൊക്കെ അന്ന് ഒരു ഹരം ആയിരുന്നല്ലോ !

പള്ളിപറമ്പിനു അടുത്ത് താമസിക്കുന്ന ജോണിക്കുട്ടിയുടെ കയ്യില്‍ ഒരു ഹിടാച്ചി വീസിയാര്‍ ഉണ്ടത്രേ.പത്തെഴായിരം രൂപ വിലയുള്ള സാധനമാണ്.അവനു നാലായിരം രൂപ വേണം.ആരെയെകിലും തപ്പിപിടിച്ചാല്‍ പത്തു മൂവായിരം രൂപ തടയുന്ന കേസാ എന്ന് മഹേഷ്‌ പറഞ്ഞപ്പോ ഞങ്ങളും ചാര്‍ജ് ആയി. അന്നൊക്കെ മൂവായിരം രൂപ എന്ന് പറഞ്ഞാല്‍ ഇന്നത്തെ മുപ്പതിനായിരത്തിന്റെ വിലയാ.മുന്നൂറോ നാനൂറോ ഒക്കെയാണ് സാധാരണ മഹേഷിനു കമ്മീഷന്‍ കിട്ടുന്നത്. ഇതിപ്പോ ഇത്രേം വലിയ തുക.

നമ്മുടെ കൂട്ടത്തില്‍ ഉള്ള ജോസുകുട്ടിയാണ് പറഞ്ഞത്,തെങ്ങണയില്‍ പലചരക്ക് കട നടത്തുന്ന മാത്തുക്കുട്ടിച്ചായന്‍ ഒരു വീസിയാര്‍ നോക്കുന്നുണ്ട് എന്ന്.പിറ്റേദിവസം കാലത്തേ തന്നെ ഞങ്ങള്‍ അഞ്ചു പേര്‍ വാടകയ്ക്ക് സൈക്കിള്‍ ഒക്കെ എടുത്തു തെങ്ങണാക്ക് പോയി.തെങ്ങണാ കവലയില്‍ കടയും വീടും കൂടി ഒന്നിച്ചാണ്. മാത്തുക്കുട്ടിച്ചായന്‍ ഒരു പാവമാണ്.എങ്ങനെയും കുപ്പിയിലാക്കാം, എന്നാല്‍ അങ്ങേരുടെ ഭാര്യ വണ്ടി മേരി എന്ന വട്ടപ്പെരില്‍ അറിയപ്പെടുന്ന മേരി ചേട്ടത്തി ഒരു സംഭവം തന്നെ ആണ്. രണ്ടു പേരും കൂടിയാണ് കട നടത്തുന്നത്.


ചേട്ടത്തിയെ പറ്റി ഒരു പഴയ കഥ ഉണ്ട്.കറുകച്ചാലില്‍ ബാര്‍ വരുന്നതിനു മുന്‍പ് കടയില്‍ ചെറിയ തോതില്‍ ബ്രാണ്ടി കച്ചവടം ഉണ്ടായിരുന്നത്രേ. ഒരിക്കല്‍ ആരാണ്ട് കടം ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ കലിപ്പ് കാരണം, വിവരം കറുകച്ചാല്‍ പോലീസ് സ്റ്റേഷനില്‍ ഉള്ള ഒരു പരിചയക്കാരനോട്‌ പറഞ്ഞു. കേട്ടപാതി പോലീസുകാര് ഒരു ജീപ്പില്‍ എത്തി.കടയില്‍ ബ്രാണ്ടി കച്ചവടം നടക്കുന്നു എന്ന് പരാതി കിട്ടിയിട്ടുണ്ട്. വീടും കടയും പരിശോധിക്കണം എന്ന് എസ്. ഐ പറഞ്ഞപോഴേക്കും മേരിചെടുത്തി പറഞ്ഞു. ഞാനും എന്റെ കെട്ടിയോനും ഇടക്ക് രണ്ടെണ്ണം വീശും. പൊട്ടിച്ച കുപ്പിയെലോരെണ്ണം വീട്ടില്‍ ഇരുപ്പുണ്ട്‌. അതിനിപ്പോ ആര്‍ക്കാ ഇത്ര വിഷമം (ഉപയോഗിച്ച വാക്ക് അതല്ല ) എന്നൊക്കെ പറഞ്ഞു ഉറഞ്ഞു തുള്ളി.വണ്ടി മേരി പറഞ്ഞ മുട്ടന്‍തെറി പോലീസുകാരു പോലും കേട്ടിട്ടില്ലതതായിരുന്നത്രേ. അതുകേട്ടു പോലീസുകാര് നാണിച്ചു തലയില്‍ മുണ്ടിട്ടൊണ്ട്പോയെന്നും,നാല്‍പ്പതു കിലോമീറ്റര്‍ വേഗത്തില്‍ വണ്ടിയോടിച്ചു വന്ന എസ്.ഐ.യും കൂട്ടരും എന്പതില്‍ തിരിച്ചു പോയി എന്നുമായിരുന്നു കഥ.


ഒരുവിധത്തില്‍ വീസിയാര്‍ മാത്തുക്കുട്ടിച്ചായന്റെ തലയില്‍ എണ്ണായിരം രൂപയ്ക്കു കെട്ടിവെച്ചു.മഹേഷിന്റെ അല്ലറ ചില്ലറ കടങ്ങള്‍ ഒക്കെ തീര്‍ത്തു പിന്നെ അഞ്ചു പേരും കൂടി കോട്ടയതുപോയി,ഭേഷായി ശാപ്പാട് അടിച്ചു,പുതിയ ഒരു പടവും കണ്ടു,രാത്രി ഓട്ടോ ഒക്കെ പിടിച്ചു രാജകീയമായി തിരിച്ചെത്തി.


തിരിച്ചു കവലയില്‍ വന്നപ്പോള്‍ ഒരു ചെറിയ ആള്‍ക്കൂട്ടം.പച്ചപ്പാക്കച്ചന്‍ എന്ന് ഞങ്ങള്‍ കളിയാക്കി വിളിക്കുന്ന ഫാദര്‍ ജെയിംസ് പാക്കിലിന്റെ വീസിയാര്‍ കളവു പോയെന്നു.അച്ചന്‍ ഏതാണ്ട് പടം കണ്ടോടിരുന്നപോള്‍ വീസിയാര്‍ മോഷണം പോയി എന്നും പടത്തിന്റെ രസത്തില്‍ അച്ചന്‍ ശ്രദ്ധിച്ചില്ലെന്നും വള്ളിക്കാട്ടെ മോനച്ചന്‍ ഒരു കണ്ണടച്ച് കാണിച്ചു പറഞ്ഞു.കാലത്തെ പോലീസില്‍ പറയാന്‍ പോകുന്നു എന്നും,ജോണി കുട്ടിയെ സംശയം ഉണ്ടെന്നും കൂടി കേട്ടപ്പോള്‍ മഹേഷ്‌ തലയില്‍ കൈവച്ചുപോയി.എന്തിനും ഏതിനും പച്ചപ്പാക്കച്ചന്റെ സഹായി ആയിരുന്നു ജോണിക്കുട്ടി.കാശിനു അത്യാവശ്യം വന്നപ്പോള്‍ അച്ചന് ആരോ ഗിഫ്റ്റ് കൊടുത്ത വീസിയാര്‍ എങ്ങനെയോ അടിച്ചു മാറ്റിയതാണ്. കോട്ടയത്ത്‌ പോയി കുടിച്ചു തീര്‍ത്ത ബിയറിന്റെ കെട്ട് അപ്പോഴേ വിട്ടു.

അന്നൊരു കാള രാത്രി ആയിരുന്നു എല്ലാവര്‍ക്കും.കാലത്തേ അഞ്ചു പേരും കൂടി തെങ്ങണാ. അവിടെ ചെന്നപോ വണ്ടി മേരി അടുക്കുന്നില്ല.സാധനം തിരിച്ചു വേണേല്‍ പതിനായിരം രൂപ വേണെന്നു.ജോണിക്കുട്ടിയുടെ നാലായിരം,ചിലവാക്കിയതിന്റെ ബാകി രണ്ടായിരവും മാത്രം മഹേഷിന്റെ കൈയില്‍.പിന്നെ ജോസുകുട്ടിയുടെ മാലയില്‍ നിന്ന് ഒരു കഷണം എടുത്തു വിറ്റു പൈസ പതിനായിരം തികച്ചു. ഒരു വിധത്തില്‍ വണ്ടിമേരിയുടെ അടുത്തുനിന്നു രക്ഷപെട്ടു.

പിറ്റേന്ന് കാലത്തേ പള്ളിയുടെ ഔട്ട്‌ ഹൌസില്‍ ഒരു അത്ഭുതം നടന്നു.

കാണാതെപോയ വീസീയാറിന്റെ കേബിള്‍ തട്ടുംപുറത്തുന്നു ഞാന്നു കിടക്കുന്ന കണ്ടു കപ്യാരു കേറി നോക്കിയപ്പോള്‍ ദേ ഇരിക്കുന്നു വീസിയാര്‍.തന്നെ കള്ളന്‍ ആക്കിയതില്‍ പ്രതിഷേധിച്ചു ജോണികുട്ടി അച്ചനുമായുള്ള കൂട്ടുകെട്ട് നിര്‍ത്തിയതായി പ്രഖ്യാപിച്ചു . ഈ അവസരം ഉപയോഗിച്ച് ഭാവിയില്‍ അച്ചന്‍ പട്ടത്തിനു പഠിക്കാനുള്ള തീരുമാനവും മാറ്റി.വീട്ടുകാരുടെ നേര്‍ച്ച അങ്ങ് പള്ളിയില്‍ പറഞ്ഞാ മതി എന്നു പറയുകയും ചെയ്തു.

ജോസുകുട്ടിയുടെ മാലയുടെ നീളം കുറഞ്ഞത്‌ ജോസുകുട്ടിയുടെ പെങ്ങള്‍ കണ്ടു പിടിച്ചു. വീട്ടില്‍ പിടിപ്പിക്കാതിരിക്കാന്‍ ഊട്ടി കൊടൈക്കനാല്‍ ടൂറിനു സ്കൂളില്‍ നിന്നും കൊണ്ടുപോകുമ്പോള്‍ പൈസ കൊടുക്കാം എന്നുള്ള ഒത്തു തീര്‍പ്പില്‍ തല്‍ക്കാലം ജോസുകുട്ടി രക്ഷപെട്ടു.

മഹേഷിനെ കുറെ ദിവസമായി കാണാന്‍ കിട്ടുന്നില്ല. രാത്രിയില്‍ മണല്‍ കട്ടു വാരലാണ് പ്രധാന പരിപാടി. ചെറുതൊന്നും അല്ലല്ലോ കടം.



കുഞ്ഞുമോന്‍ ചേട്ടന്റെ കടയിലെ പൊറോട്ട മേക്കര്‍ ബെറ്റര്‍ ഓപര്‍ച്യുനിടി തേടി കോട്ടയത്തേക്ക് പോയി.പൊറോട്ട മേക്കര്‍ ഇല്ലാത്തതിനാല്‍ കുഞ്ഞുമോന്‍ ചേട്ടന്‍ അറിയാവുന്ന പോലെ ഒക്കെ പൊറോട്ട ഉണ്ടാക്കിയെങ്കിലും പണി പാളി.പൊറോട്ട പ്രിയന്മാര്‍ വീണ്ടും കറുകച്ചാലിനു സൈക്കള്‍ ചവിട്ടാന്‍ തുടങ്ങി .


നമ്മുടെ ഗ്യാങ്ങും പൊളിഞ്ഞു.വരാന്‍ പോകുന്ന പി.എസ്.സി പരീക്ഷയില്‍ റാങ്ക് ലിസ്റ്റില്‍ കയറാനായി ഞങ്ങളുടെ കൂട്ടത്തിലെ രണ്ടു പേര്‍ തലകുത്തി നിന്ന് പഠനം തുടങ്ങി.സൈനിക സ്വപ്നങ്ങളുമായി ഞാനും, ദുബായിലുള്ള അപ്പാപ്പന്റെ കരുണ കാത്തു ജോസുകുട്ടിയും.

ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍

Feb 22, 2011

എന്‍റെ സൈനിക പരീക്ഷണങ്ങള്‍


പട്ടാളക്കാരോട് എനിക്ക് ഒരു ആരാധന ആയിരുന്നു.നിണമണിഞ്ഞ കാല്‍പ്പാടുകളും,നന്തനാരുടെ കഥകളും ഒക്കെ വായിച്ചു,നായര്‍ സാബ് മുതലായ വെടിക്കെട്ട്‌ പടങ്ങളും കണ്ട്‌ പട്ടാള ജീവിതം ഇങ്ങനെ തലയില്‍ കയറി നില്‍ക്കുകയാണ്. നാട്ടില്‍ ഒരുപാട് പേര്‍ മിലിട്ടറി ആയിട്ടും, എയര്‍ ഫോഴ്സ് ആയിട്ടും ഒക്കെ ഉണ്ടായിരുന്നു. അടുത്ത വീട്ടിലെ ചേട്ടന്‍ അവധിക്ക് വരുമ്പോള്‍ പച്ച നിറമുള്ള ട്രങ്ക് ഒക്കെ ആയിട്ടു വരുന്നത് നോക്കി കൊതിച്ചിട്ടുണ്ട്. അങ്ങേരു വീടുകാരും ആയിട്ടു ഇടയ്ക്കു വഴക്കുണ്ടാക്കുമ്പോള്‍ ബസ് ബസ് എന്നൊക്കെ ഹിന്ദിയില്‍ കാച്ചും.


ജോലി കിട്ടുന്നെങ്കില്‍ അത് പട്ടാളത്തില്‍ അല്ലെങ്കില്‍ എയര്‍ ഫോര്‍സില്‍ ആവണം എന്നായിരുന്നു ആഗ്രഹം. നേവിയോടു പണ്ടേ പ്രിയം ഇല്ല.അവര്‍ക്ക് മീശ വെക്കാന്‍ പറ്റില്ല എന്നാരുന്നു കൂട്ടത്തില്‍ പഠിച്ച ബാബു പറഞ്ഞത്.മീശ ഇല്ലാതെ ആണുങ്ങള്‍ക്ക് എന്ത് വില! അവന്‍ അന്ന് അങ്ങനെ ഒക്കെ പറഞ്ഞെകിലും മെഡിക്കല്‍ റെപ് ആയപ്പോ അവന്‍ മീശ എടുത്തു.റപ്പായിമാര്‍ക്ക് അത് പാടില്ല എന്ന് അവരുടെ ബൈലോയില്‍ ഉണ്ടത്രേ.


ആദ്യത്തെ ശ്രമം യാദൃചികം ആയിരുന്നു.പത്തു കഴിഞ്ഞു എമ്പ്ലോയ്മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുക എന്നത് അന്നൊരു ചടങ്ങായിരുന്നു. ഞങ്ങള്‍ കുറെ പേര്‍ പ്രീഡിഗ്രീ കഴിഞ്ഞു ഈ കലാപരിപാടിക്ക്‌ ചെന്നതായിരുന്നു.അന്നവിടെ കുറെ പേര്‍ ക്യു നില്‍ക്കുന്നു.ഡല്‍ഹി പോലീസിലേക്ക് ആളെ എടുക്കുകയാണ്. ഡല്‍ഹി പോലീസ് എങ്കില്‍ അത് എന്നും പറഞ്ഞു ഞങ്ങള്‍ രണ്ടു പേര്‍ കേറി നിന്നു.സ്കൂളില്‍ ഒന്നിച്ചു പഠിച്ച ഒരാള്‍ അങ്ങ് മുന്നില്‍ നില്‍ക്കുന്ന കാണാം.നമ്മുടെ നാട്ടുകാരന്‍ ഒരാള്‍ അപ്പൊ അതിലെ വന്നു.നിനക്കൊക്കെ വട്ടാണോഡാ.പോലീസി ചേരണമെങ്കില്‍ കേരളാ പോലീസില്‍ ആയിക്കൂടെ, ഡല്‍ഹി വരെ പോണോ എന്നും, ഡല്‍ഹി പോലീസില്‍ ചേര്‍ന്നാല്‍ ട്രാന്‍സ്ഫര്‍ ഒന്നും കിട്ടത്തില്ല ജീവിത കാലം മുഴുവന്‍ ഡല്‍ഹിയില്‍ തണുപ്പും കൊണ്ട് നിന്റെ ജീവിതം പോക്കാ എന്നും പറഞ്ഞു അയാള്‍ പോയി.ഞങ്ങള്‍ മനസ്സ് മടുത്തു തിരിച്ചുപോയി.

പിന്നീടറിഞ്ഞു സ്കൂള്‍ മേറ്റിനു ജോലി കിട്ടി എന്ന്. അവന്‍ അവധിക്കു വരുമ്പോള്‍ ആക്കി ഒരു ചോദ്യം ചോദിക്കും "എന്ത് ചെയ്യുന്നു " ? ഒന്നും ആയില്ല എന്നുപറയുമ്പോള്‍ ഒടുക്കത്തെ ഒരു അച്ഛാ അച്ഛാ വിളി.അവന്‍ സ്റ്റോറില്‍ ആണത്രേ. ഓരോ വെടിയുണ്ടക്കും കണ്ക്കുണ്ടെന്നു. ഈ പൊട്ടാത്ത വെടിയുണ്ടയും പൊട്ടിയ വെടിയുണ്ടയും ആയി എന്ത് വ്യത്യാസം ഉണ്ട്, പൊട്ടാത്തത്‌ കാണാതെ പോയാല്‍ പകരം പൊട്ടിയത് വെച്ചാല്‍ പിടിക്കുമോ തുടങ്ങിയ സംശയങ്ങള്‍ എന്‍റെ മനസ്സില്‍ ഉദിച്ചു എങ്കിലും ഞാന്‍ ചോദിച്ചില്ല. വെറുതെ എന്തിനാ അവനു പുതിയ ഐഡിയ കൊടുക്കുന്നത് !


ഡിഗ്രി ആദ്യവര്‍ഷം അന്ന് ആദ്യത്തെ എയര്‍ ഫോഴ്സ് ശ്രമം.പത്രത്തില്‍ എയര്‍മാന്മാരെ എടുക്കുന്നു എന്ന് കണ്ടു.അപേക്ഷ വിട്ട അന്ന് മുതല്‍ സ്വപ്നം കാണാന്‍ തുടങ്ങി. സ്വപ്നത്തില്‍ എയര്‍ മാര്‍ഷലും എയര്‍ വൈസ് മാര്‍ഷലും ഒക്കെ ആയി.


ഒരു ദിവസം വൈകുന്നരം ക്ലാസ്സ്‌ വിട്ടു വരുമ്പോള്‍ വീടിന്‍റെ മുന്‍പില്‍ ഒരു ആള്‍കൂട്ടം..ദൈവമേ,വയസ്സായ അമ്മൂമ്മക്ക്‌ എന്തെങ്കിലും ? ചെന്നപോ വീടിനടുത്തുള്ള ഒരു ചേട്ടന്‍ ടെലഗ്രാം നീട്ടി.നിന്നെ എയര്‍ ഫോര്‍സില്‍ എടുത്തു എന്ന് പറഞ്ഞു.ദൈവമേ ഇത്ര പെട്ടെന്നൊ. വായിച്ചപ്പഴല്ലേ അറിയുന്നെ ടെസ്റ്റിനു ചെല്ലാനുള്ള അറിയിപ്പാ എന്ന്. എനിക്ക് മാത്രമല്ല അക്കരെ ഉള്ള സാബുവിനേം എടുത്തു എന്ന് ചേട്ടന്‍ പറഞ്ഞു . കടത്തും കടന്നു ഞാന്‍ സാബുവിന്റെ വീട്ടില്‍ പോയി. അവിടെ ചെന്നപോ സാബു നാലുമണിയുടെ വണ്ടിക്കു കൊച്ചിക്ക്‌ പോയി എന്ന് അവന്റെ അമ്മ പറഞ്ഞു. അവനു പിറ്റേന് കാലത്തെ ആറു മണിക്കാ ടെസ്റ്റ്‌. എനിക്ക് അതിന്റെ അടുത്ത ദിവസം ആറുമണിക്ക്.പിറ്റേന്ന് വൈകുന്നേരം ഞാന്‍ ബസ് സ്റ്റോപ്പില്‍ നില്കുമ്പോള്‍ സാബു എറണാകുളത്തുന്നു പരിപ്പിളകി വരുന്നു. അവനു തൂക്കം കുറവാണെന്ന്. അടുത്ത തവണ വരാന്‍ പറഞ്ഞു എന്ന് .പിന്നെ അവന്‍ പറഞ്ഞു ഇപ്പൊ എയര്‍മാന്‍ നോണ്‍ ടെക്നിക്കല്‍ ആണ് വിളിച്ചിരിക്കുന്നത്. അടുത്തതാ ടെക്നിക്കല്‍ .കിട്ടാഞ്ഞതു നന്നായി എന്ന്. ഇനി നീ അങ്ങനെ ഓര്‍ത്തു സമാധാനിച്ചോ എന്ന് പറഞ്ഞു ഞാന്‍ ചെറുതായിട്ട് ഒന്ന് താങ്ങി.എന്നാ നീ പോയി ബൌണ്‍സ് ചെയ്തു വാടെ,ഞാന്‍ ഇവിടെ ഒക്കെ തന്നെ കാണും എന്ന് നടക്കാന്‍ മേലാത്ത അവസ്ഥയിലും അവന്‍ അനുഗ്രഹിച്ചു. ഞാന്‍ എന്റെ ദേഹതെക്കൊന്നു നോക്കി.എല്ലൊക്കെ എണ്ണി എടുക്കാന്‍ രണ്ടു കൈയിലെ വിരല്‍ തികയില്ല.എനിക്ക് പണി കിട്ടി എന്ന് നാട് മുഴുവന്‍ ഫ്ലാഷായി. എന്തായാലും പോയേക്കാം .

കൊച്ചിയില്‍ പനമ്പിള്ളി നഗറിലായിരുന്നു ടെസ്റ്റ്‌. അവിടെ ചെന്നപോള്‍ കുറെ പേര്‍ കാലത്തെ മുതല്‍ തന്നെ തലകുത്തി നിന്ന് പഠിക്കുന്നു. ഒരു ഹിന്ദിക്കാരന്‍ വന്നിട്ട് ഹിന്ദിയില്‍ എന്തോ പറഞ്ഞു. ഞാന്‍ പിന്നെ ഹിന്ദിയുമായി പണ്ടേ മുന്നാള്‍ ആയ കൊണ്ട് എല്ലാം നന്നായി പിടികിട്ടി.പണി എങ്ങാനും കിട്ടിയാല്‍ ഇവന്റെ അടുത്തൊക്കെ എങ്ങനെ പിടിച്ചു നില്‍ക്കും എന്നാ ആദ്യം ഓര്‍ത്തത്‌.നമ്മുക്ക് ആകെ അറിയാവുന്നത്, കിത്നെ ആദ്മി ഥെ..തീന്‍ ആദ്മി..കിത്നെ ഗോലി ഥെ തീന്‍ ഗോലി..ഇതേ മാതിരി ഹിന്ദി പടത്തില്‍ പറയുന്ന ഹിന്ദി അല്ലെ. എട്ടാം ക്ലാസ്സില്‍ ബെച്ചപ്പന്‍ എന്ന് വട്ടപ്പേര്‍ ഉള്ള ഹിന്ദി മാഷുമായി എന്നും ഗോല്‍താ ആരുന്നു.അങ്ങേരുടെ പ്രാക്ക് ആയിരിക്കും എന്നോര്‍ത്ത് സമാധാനിച്ചു. ഒരു വിധത്തില്‍ ടെസ്റ്റ്‌ ഒക്കെ ജയിച്ചു. പിന്നെ തൂക്കം നോക്കിയപ്പോ ഓക്കേ. ചെവിയില്‍ എന്തോ കോലിട്ട് നോക്കി.അതും ഓക്കേ.അടുത്തത് നെഞ്ചിന്റെ അളവ് നോക്കിയപ്പോഴല്ലേ എയര്‍മാന്‍ ആവാന്‍ ഇത്രേം എയര്‍ പോര എന്ന് മനസ്സിലായത്‌. അവസാനം ഷേനായീസില്‍ കയറി ഒരു പടോം കണ്ട്‌ വൈകുന്നേരത്തെ പാസെന്‍ജെറില്‍ കയറി പാതിരാ ആയപ്പോ വീട്ടിലെത്തി. രണ്ടു ദിവസം വീട്ടീന്ന് ഇറങ്ങിയില്ല.മുടിഞ്ഞ നാടുകാര്‍ക്കെല്ലാം പണി കിട്ടാഞ്ഞതു എന്താ എന്നറിയണം.സാബു വീട്ടില്‍ വന്നു.പണി കിട്ടിയില്ല എന്നറിഞ്ഞപോ അവനു സമാധാനം ആയി.കൂട്ടുണ്ടല്ലോ എന്ന് പറഞ്ഞു.


ആറുമാസം കഴിഞ്ഞു വീണ്ടും പഴയ പരിപാടി.രണ്ടു മൂന്ന് ദിവസമായി ടെസ്റ്റും മെഡിക്കലും. ഒരു വിധത്തില്‍ വെയിറ്റിംഗ് ലിസ്റ്റ് വരെ എത്തി.ഈ തവണ ഹിന്ദിക്കാരുടെ കൂടെ ഒരു മലയാളി ഉണ്ടായിരുന്നു. ഹിന്ദിക്കാര്‍ അയാളെ കെ പി, കെ പി എന്ന് എന്തിനും ഏതിനും വിളിക്കും. മനോരമ ജംക്ഷനില്‍ നിന്നും പനംപള്ളി നഗറിലുള്ള എയര്‍ ഫോഴ്സ് ഓഫീസില്‍ വരെ കെ.പി നടന്നാ വരുന്നേ എന്ന് അവിടെ പരിചയപ്പെട്ട റഷീദ് പറഞ്ഞു.കാശു കൊടുത്താ ശരിയാക്കാമോ എന്ന് ചോദിക്കാം എന്ന് അവന്‍ പറഞ്ഞു.കാശു മേടിചോണ്ടാ ഇവരൊക്കെ പരിപാടി നടത്തുന്നെ, കൊടുക്കാത്തവരെ ഒക്കെ വെയിടിങ്ങില്‍ ഇടും എന്ന് ആരോ പറഞ്ഞത്രേ. ഞങ്ങള്‍ രണ്ടും കൂടി കെ പി ഓഫീസടച്ചു ഇറങ്ങുമ്പോള്‍ പുറകെ കൂടി..ഇടയ്ക്കു കെ.പി തിരിഞ്ഞു നോക്കും. ഞങ്ങള്‍ പമ്മും അങ്ങനെ മനോരമയുടെ അടുത്ത് ചെന്നപോ കെ.പി നിന്നിട്ട് ചോദിച്ചു നിനക്കൊക്കെ എന്താടാ വേണ്ടിയേ എന്ന്.ചേട്ടാ സാറേ എന്നൊക്കെ വിളിച്ചു റഷീദ് ഏതാണ്ടൊക്കെ ചോദിക്കുന്നതും കെ. പി. അടിക്കാന്‍ കൈ ഓങ്ങിയതും ഒക്കെ കുറച്ചു ദൂരെ നിന്നാ ഞാന്‍ കണ്ടത്.



എന്തായാലും ആ തവണ സാബു എയര്‍മാന്‍ ആയി. വര്‍ഷത്തില്‍ ഒരിക്കല്‍ വരും.ജോലി എങ്ങനെ എന്ന് ചോദിച്ചപ്പോ ഭയങ്കര മജാ ആണെന്ന് പറഞ്ഞു. അത്ര ബുധിമുട്ടാനെകില്‍ നീ തിരിച്ചു പോരെടാ എന്ന് പറഞ്ഞപോള്‍ ഓ നിനക്ക് എന്നെപോലെ ഹിന്ദി അറിയില്ലല്ലോ എന്ന് അവന്‍ പറഞ്ഞു. അവന്‍ നാട്ടില്‍ കൂടി കൂളിംഗ് ഗ്ലാസ്‌ ഒക്കെ വെച്ച് നടക്കും.നിനക്കെന്താടാ ചെന്കണ്ണ് ആണോ ഞാന്‍ ചോദിച്ചു. ഗ്ലാസ്‌ ഇല്ലാതെ കണ്ണിനു ഭയങ്കര ചൊറിച്ചില്‍ ആണത്രേ.


അപോഴെക്കും ഡിഗ്രി കഴിഞ്ഞു .അടുത്ത ടെസ്റ്റ്‌ ഹവില്‍ദാര്‍ ക്ലാര്‍ക്ക് ആയിരുന്നു.അപ്പോഴേക്കും പൊക്കം കുറെ കൂടി കൂടിയത് കൊണ്ട് ആനുപാതികമായി തൂക്കം വേണ്ടിവരും എന്ന് പറഞ്ഞു ലോഡ്ജില്‍ വെച്ച് പാളയങ്കോടന്‍ പഴവും കുറെ വെള്ളവും കാലത്തെ തന്നെ കേറ്റി. പാങ്ങോട് പോയി, ജട്ടിയും ഒക്കെ ഇട്ടോണ്ട് അവിടുത്തെ ചരലില്‍ വളരെ ബുദ്ധിമുട്ടി ആണിരുന്നത്. ഫിസിക്കല്‍ എല്ലാം ശരിയായി. മെഡിക്കല്‍ ടെസ്റ്റ്‌ ആരുന്നു കടുപ്പം. ഒരു ഇരുപതു പേരെ വീതം രണ്ടു വരിയായിട്ടു നിര്‍ത്തും. എന്നിട്ട് ജെട്ടി താഴ്ത്താന്‍ പറയും. ഒരു അമ്മാവന്‍ കൈയില്‍ ഉറ ഒക്കെ ഇട്ടു മുന്നില്‍ വന്നു നിന്നിട്ട് അടിസ്ഥാനവര്‍ഗങ്ങളെ പിടിച്ചു തല വശത്തേക്ക് തിരിച്ചു രണ്ടു തവണ ചുമക്കാന്‍ പറയും.ഇത് എന്ത് ടെസ്റ്റ്‌ എന്ന് ദൈവത്തിനാണെ ഇന്നേ വരെ അറിയത്തില്ല. എല്ലാവരും നിന്ന് ചിരി തന്നെ. അത് കാണുമ്പോള്‍ അമ്മാവന് കലി കയറും.പിന്നേം ഒടുക്കത്തെ ഹിന്ദി. ഇവറ്റ ക്കൊക്കെ മര്യാദക്ക് വല്ല മലയാളോം പറഞ്ഞു കൂടെ. അവസാനം എല്ലാം കഴിഞ്ഞു ടെസ്റ്റ്‌ എഴുതിയപ്പോള്‍ ലിസ്റ്റില്‍ പേരില്ല.അവിടെ കറങ്ങി നടന്നിരുന്ന ഒരു കപ്പടാ മീശക്കാരന്‍ എക്സ് മിലിട്ടറി പറഞ്ഞു ഒരു 30 വീശു മോനെ നമ്മക്ക് ശരിയാക്കാം എന്ന്. ഞാന്‍ പറഞ്ഞു ചേട്ടാ, മുപ്പതു കൊണ്ട് എന്താവാനാ, 60 അല്ലെ ലാര്‍ജ് എന്ന്. കപ്പടാ ഹിന്ദിയില്‍ എന്താണ്ടൊരു മുട്ടന്‍ തെറി പറഞ്ഞു സ്ഥലം വിട്ടു. രണ്ടു ദിവസത്തേക്ക് ഭയങ്കര തൂറ്റല്‍ ആയിരുന്നു. പാളയങ്കോടന്‍ പഴവും വെള്ളവും. നല്ല കോമ്പിനേഷന്‍ !

പിന്നെ ആയിരുന്നു എന്‍ ഡി എ എക്സാം. അതെങ്ങാനും കിട്ടിയാല്‍ ഡയറക്റ്റ് ഓഫീസര്‍ ആകാം, പിന്നെ എന്ത് എയര്‍മാന്‍, എന്ത് ഹവില്‍ദാര്‍ ക്ലാര്‍ക്ക്. ചിലപോ ദൈവത്തിന്റെ ഒരു കളി ആയിരിക്കും, എല്ലാം അവസാന നിമിഷത്തില്‍ തട്ടിപോയത് എന്നൊക്കെ ഓര്‍ത്തു എക്സാം എഴുതി. അവര്‍ പക്ഷെ ഒരുപാട് മിടുക്കന്മാരെ മാത്രേ എടുക്കു എന്ന് ഒരു പഠിപ്പിസ്റ്റ് അന്ന് തന്നെ പറഞ്ഞു. പിന്നെ,ഒരുപാട് മിടുക്കന്‍ ആണെകില്‍ ഇങ്ങോട്ട് കെട്ടിയെടുക്കണോ എന്ന് ഞാന്‍ ഓര്‍ത്തു. എന്തായാലും, ഡി ഫെന്‍സ് അക്കാദമിക്ക് ഒരു തീരാ നഷ്ടം തന്നെ സംഭവിച്ചു.അവര്‍ക്ക് അതി ബുദ്ധിമാനായ ഒരുത്തനെ നഷ്ടപ്പെട്ടു..ആര്‍ക്കു പോയി.


അന്ന് കെട്ടുപോയ സൈനിക സ്വപ്നങ്ങള്‍ക്ക് വീണ്ടും മുളച്ചത് കഴിഞ്ഞ വര്‍ഷമാണ്‌. നമ്മുടെ ലാലേട്ടനെ ടെറിട്ടോറിയാല്‍ ആര്‍മിയില്‍ എടുത്തപ്പോള്‍ .പ്രായത്തില്‍ ഞാന്‍ അല്പം പിന്നിലെങ്കിലും മറ്റൊരു കാര്യത്തില്‍ ഞങ്ങള്‍ കട്ടക്ക് നില്‍ക്കും. അതെ അത് തന്നെ.പ്രവാസി ഒന്നും കഴിച്ചില്ലെങ്കിലും അതുണ്ടാവുമല്ലോ!

ആര്‍ക്കറിയാം ..ഈ വൈകിയ വേളയില്‍ ഇനി അത് നടക്കുമോ എന്ന് !

ചിത്രം: കടപ്പാട് ഗൂഗിള്‍

Feb 1, 2011

മുനവറിന്റെ മരണാനന്തരം..

മുനവര്‍ ഭായ് മരിച്ചിട്ട് നാലുമാസം കടന്നു പോയിരിക്കുന്നു.കമ്പനിയില്‍ ഇന്ന് ആരും തന്നെ അയാളെ ഓര്‍മ്മിക്കുന്നില്ല.പ്രവാസ ലോകത്തിന്റെ മറ്റൊരു പ്രത്യേകത .ഇവിടെ മരണം അങ്ങനെയാണ്.ഒരാളുടെ മരണം ആരിലും ഒരു മാറ്റങ്ങളും ഉണ്ടാക്കുന്നില്ല .(മുനവറിന്റെ കഥ ഇവിടെ വായിക്കുക)




കാലത്തേ ചെല്ലുമ്പോള്‍ മുനവറിന്റെ സഹോദരന്‍ അന്‍വര്‍ ഓഫീസില്‍ ഉണ്ടായിരുന്നു . നാട്ടില്‍ നിന്നും മുനവറിന്റെ ഭാര്യയുടെ പേരില്‍ ഉള്ള ബാങ്ക് അക്കൗണ്ട്‌ വിവരങ്ങള്‍ അടുത്തിടെ പല പ്രാവശ്യം ഫാക്സ് അയച്ചിരുന്നു.പണം കൈമാറുന്നതിനായി എംബസിയുടെ അംഗീകാരം വേണ്ടിയിരുന്നത് കൊണ്ടായിരുന്നു താമസം.ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും ഉള്ള തുകയുടെ കാര്യവും ശരിയായിരുന്നില്ല. അവര്‍ക്കും വേണ്ടിയിരുന്നു ചില കടലാസുകള്‍.



മുനവര്‍ ആശുപത്രിയില്‍ ആയ ദിവസത്തെ കളക്ഷന്‍, പിന്നെ കുറെ കമ്പനി കടലാസുകള്‍ ,പിന്നെ മറ്റു ചില സാധനങ്ങള്‍ ഒക്കെ കൂടി ഒരു ചെറിയ പെട്ടിയില്‍ മുനവറിന്റെ റൂം മേറ്റ്‌ ഓഫീസില്‍ കഴിഞ്ഞ ആഴ്ച എത്തിച്ചിരുന്നു. അഡ്മിന്‍ മാനേജരുടെ മുറിയില്‍ വെച്ചായിരുന്നു സാധനങ്ങള്‍ കൈമാറിയത്.പെട്ടി തുറന്നപ്പോള്‍ ഉണങ്ങിയ ഇലകളുടെ മണം അതില്‍ നിന്നും വരുന്നതുപോലെ തോന്നി.അതിനു മരണത്തിനെ ഗന്ധമാണെന്നും.മുനവറിന്റെ സാന്നിധ്യം അവിടെ എനിക്ക് അനുഭവപ്പെട്ടു.പെട്ടിയുടെ അകത്തു ഒരു കുടുംബ ഫോട്ടോ ഒട്ടിച്ചിരുന്നു.ജമീലയുടെയും ജാസ്മിന്റെയും പരിചിതമായ മുഖതോടൊപ്പം ചിരിച്ചു കൊണ്ടിരിക്കുന്ന മുനവര്‍ .



പെട്ടിക്കുള്ളില്‍ കമ്പനിയില്‍ അടക്കാനുള്ള തുക ഒരു കവറില്‍ ഭദ്രമായി ഇന്‍വോയിസിന്റെ കൂടെ പിന്‍ ചെയ്തു വെച്ചിരുന്നു.ഒരു വാച്ച് , പേഴ്സ്, കുറെ ഫോട്ടോകള്‍, ഒരു കെട്ടു കത്തുകള്‍ പിന്നെ ചില ഉടുപ്പുകള്‍ എന്നിവ മാത്രമേ ആ ചെറിയ പെട്ടിയില്‍ ഉണ്ടായിരുന്നുള്ളു . വാച്ചും പേഴ്സും എടുത്തു നെഞ്ചോട്‌ ചേര്‍ത്ത് അന്‍വര്‍ വിതുമ്പിയപ്പോള്‍ അത് കാണാന്‍ ആകാതെ ഞാന്‍ മുഖം തിരിച്ചു.


ഓരോരോ സാധങ്ങള്‍ കൈയില്‍ എടുത്തു ശബ്ദം ഇല്ലാതെ അയാള്‍ കരയുകയായിരുന്നു. ഏക സഹോദരന്റെ അകാലത്തിലെ വേര്‍പാട് അയാളില്‍ വലിയ ദുഃഖം ഉണ്ടാക്കിയെന്നു എനിക്ക് തോന്നി. എന്നാല്‍ മുനവര്‍ ആശുപത്രിയില്‍ ആയ സമയത്ത് പറഞ്ഞു കേട്ടത് ഇങ്ങനെ ഒന്നും ആയിരുന്നില്ല.കമ്പനി ചെലവില്‍ മുനവറിനെ നാട്ടില്‍ എത്തിക്കാനുള്ള എല്ലാ കാര്യങ്ങളും ശരിയായ സമയത്ത് അത് നിരാകരിക്കുകയായിരുന്നു മുനവറിന്റെ കുടുംബം ചെയ്തത് എന്നായിരുന്നു പൊതുവേ ഉള്ള സംസാരം.മരിച്ചു കഴിഞ്ഞു കിട്ടിയെക്കാമായിരുന്ന വലിയ സംഖ്യക്കുവേണ്ടിയാരിരുന്നു അത് എന്നും. അന്ന് ഫ്ലൈറ്റ് കിട്ടാതെ ഇരുന്നതിനാല്‍ മാത്രമായിരുന്നു മുനവറിനെ കയറ്റി വിടാതെ ഇരുന്നത്. അതിനു ശേഷം ഒരാഴ്ചക്ക് ശേഷം മുനവര്‍ ഈ ലോകം വിട്ടുപോകുകയും ചെയ്തിരുന്നു.



കമ്പനിക്കു തിരിച്ചടക്കാനുള്ള പണം എണ്ണി തിട്ടപ്പെടുത്തി അതിനു രസീത് ഉണ്ടാക്കുമ്പോഴും മുനവറിന്റെ സാന്നിധ്യം അവിടെ ഉണ്ടെന്നു എന്ത് കൊണ്ടോ എനിക്ക് തോന്നി.അറിയാതെ ഞാന്‍ മുനവറിന്റെ പേരില്‍ രസീത് ഉണ്ടാക്കി.പിന്നീടു അത് ക്യാന്‍സല്‍ ചെയ്തു അന്‍വര്‍ എന്ന് എഴുതുമ്പോള്‍ എന്റെ കൈ എന്തുകൊണ്ടോ വിറച്ചു. വളരെക്കാലമായി അറിയാവുന്ന ഒരാളുടെ മരണം മനസുകൊണ്ട് അംഗീകരിക്കാന്‍ എനിക്ക് ആവുമായിരുന്നില്ല.



അന്‍വര്‍ കരച്ചില്‍ അടക്കിയിരുന്നു.പെട്ടിയില്‍ എന്തോ തിരയുകയായിരുന്നു അയാള്‍.അതിനു ശേഷം ബാകി ഉള്ള പണം എണ്ണി നോക്കുന്നത് കണ്ടപ്പോള്‍ എന്ത് കൊണ്ടോ എനിക്ക് അയാളോട് വെറുപ്പ്‌ തോന്നി.


അടച്ച പണത്തിന്റെ രസീത് കൈപ്പറ്റിയതിനുശേഷം സാധനങ്ങള്‍ എടുത്തു പുറത്തിറങ്ങവേ അപ്രതീക്ഷിതമായി ആയിരുന്നു അന്‍വര്‍ ആ ചോദ്യം ചോദിച്ചത്.


ഭായ് സാബ്..ഹമേ കിത്നെ പെസേ മിലേംഗെ ?


അയാളുടെ സഹോദരന്റെ ജീവന്റെ വില എത്രയാണ് എന്ന് പറയാനുള്ള മാനസികാവസ്ഥയില്‍ ആയിരുന്നില്ല ഞാന്‍ അപ്പോള്‍.