Jul 25, 2011

പരിപ്പുവട ബ്ലോഗ്‌...ഒരു വിശദീകരണ കുറിപ്പ് .

പരിപ്പുവട ബ്ലോഗ്‌...ചില സുപ്രധാന തീരുമാനങ്ങള്‍ എന്ന പോസ്റ്റ്‌ ഇട്ടതിനു ശേഷം, രണ്ടു ദിവസം കഴിഞ്ഞു അല്പം കൂടെ മാന്യമായ രീതിയില്‍ ഏതാണ്ട് ഇതേ സന്ദേശം വരുന്ന മറ്റൊരു പോസ്റ്റ്‌ വായിക്കുകയുണ്ടായി.സമാന രീതിയില്‍ ചിന്തിക്കുന്ന പലരും ചാറ്റിലും മെയിലിലും പ്രതികരിക്കുകയുണ്ടായി.എന്നാല്‍ എന്റെ ബ്ലോഗില്‍ സ്ഥിരമായി കമന്റ് ഇടുന്ന പലരും പ്രതികരിച്ചില്ല എന്നതില്‍ വിഷമം ഉണ്ടായി. ചിലപ്പോള്‍ പരാമര്‍ശിക്കപ്പെട്ട ബ്ലോഗറുമായി നല്ല ബന്ധം അതില്‍ ഒരു കാരണം ആയിരുന്നിരിക്കാം. അപ്പോള്‍ ഈ പോസ്റ്റ്‌ തന്നെ കളയാം എന്ന് വിചാരിച്ചു. പക്ഷെ കമന്റുകള്‍ കിട്ടുന്നത് ഒരു തരത്തില്‍ ആസ്വദിക്കുന്ന ഒരാള്‍ ( അത് പറയാന്‍ ഒരു മടിയും ഇല്ല ) എന്ന നിലക്ക് കിടക്കട്ടെ എന്ന് വിചാരിച്ചു.

ഒരു ബ്ലോഗ്ഗര്‍ കമന്റു ബോക്സ്‌ അടക്കുകയോ തുറക്കുകയോ ചെയ്യുന്നത് അയാളുടെ സ്വന്തം കാര്യമാണ്.പക്ഷെ അതിനു കണ്ടെത്തിയ മുഖവിലക്കെടുക്കാനാവാത്ത ന്യായങ്ങളെ ചെറുതായി പരിഹസിക്കുക എന്നത് മാത്രമേ ഞാന്‍ ചെയ്തുള്ളൂ.

കമന്റ് എഴുതണം എന്ന് വാശി പിടിച്ചില്ല എന്ന് പറയുന്നു. വാശി പിടിച്ചാല്‍ കിട്ടുന്നതാണോ ഈ കമന്റുകള്‍ ?എഴുതുന്നത്‌ വായിച്ചു ഇഷ്ട്ടമായാല്‍ കമന്റും,ഇഷ്ട്ടമായില്ലെങ്കില്‍ ഒന്നും പറയാതെ പോകും, ഇനി തന്റെ വീക്ഷണം ആയി ചേരാത്തത് ആണെങ്കില്‍ എന്തുകൊണ്ടാണ് അങ്ങനെ എന്ന് വ്യക്തമാക്കും ,ഞാന്‍ ഉള്‍പ്പെടെ ഉള്ള സാധാരണ വായനക്കാരുടെ കാര്യം ആണ് പറഞ്ഞത്.

വായനക്കാരുടെ വിശദീകരണം ഉണ്ടെങ്കില്‍ വായിക്കാന്‍ എളുപ്പമാണ് എന്നതിനോട് ഞാനും യോജിക്കുന്നില്ല. വിശദീകരണം ആവശ്യം ഉള്ള പോസ്റ്റ്‌ ഒരു പരാജയം ആണെന്നാണ് എന്റെ അഭിപ്രായം. പക്ഷെ കമന്റുകള്‍ പലതും വായിക്കുമ്പോള്‍ നമ്മള്‍ കാണാത്ത ഒരു തലം കൂടി ആ പോസ്റ്റില്‍ മറ്റൊരാള്‍ കാണുമ്പോള്‍ ചിലപ്പോള്‍ ചില പോസ്റ്റുകള്‍ ആസ്വാദ്യം ആകാറുണ്ട് എന്ന് പറയാതെ വയ്യ.


കമന്റുകളില്‍ കൂടെ ആണ് പലരെയും പരിചയപ്പെടുന്നതും.നിലവാരം ഉള്ള കമന്റുകള്‍ ആളുകള്‍ ശ്രദ്ധിക്കും എന്ന് തന്നെ ആണ് വിശ്വാസം. ബ്ലോഗ്‌ വായിക്കുന്നവര്‍ കമന്റുകളും നോക്കാറുണ്ട് എന്ന് ഞാന്‍ കരുതുന്നു.ആരോഗ്യകരമായ സംവാദങ്ങള്‍/ പ്രതികരണങ്ങള്‍ മറ്റുള്ള വായനക്കാര്‍ വായിക്കുന്നതിനെ ഭയപെടുന്നവര്‍ക്കല്ലേ മറ്റാരും കമന്റു കാണരുത് എന്ന് തോന്നു ?

കമന്റു ബോക്സ്‌ ഇല്ലാത്ത ബ്ലോഗ്‌ ഉപ്പില്ലാത്ത കഞ്ഞി പോലെയല്ലേ..ഒരു വേര്‍ഡ്‌ വെരിഫികേഷന്‍ പോലും അരോചകം ആയി തോന്നുന്ന ഈ കാലത്ത്,വായിച്ച ബ്ലോഗില്‍ അഭിപ്രായം പറയാന്‍ ആവാതെ ബ്ലോഗറുടെ മെയിലിലേക്ക് മെയില്‍ അയക്കാനുള്ളതിനും മാത്രം വ്യക്തി ബന്ധം പലര്‍ക്കും ഉണ്ടാവില്ലല്ലോ. പിന്നെ ജിമെയിലില്‍ സൈന്‍ ഇന്‍ ചെയ്തു ആണ് ബ്ലോഗ്‌ വായിക്കുന്നതും കമന്ടുന്നതും എന്ന വാദം.പലരും ഫോളോ ചെയ്യുന്ന ബ്ലോഗ്‌ ലിങ്ക്, ബ്ലോഗര്‍ ഡാഷ് ബോര്‍ഡില്‍ നിന്നും തന്നെ ആണ് കാണാറ്.വായിച്ചു അന്നേരം അവിടെ നിന്നും തന്നെ കമന്ടുന്നതാണ് എളുപ്പം. പ്രത്യേകിച്ചും ബ്ലോഗിനികല്‍ക്കൊക്കെ മെയില്‍ ചെയ്യുന്നത് ( അത്ര അടുത്തവര്‍ അല്ലെങ്കില്‍ ) ഒരു ആശാസ്യമായ പ്രവണത ആണെന്ന് തോന്നുന്നില്ല.

ഇനി വാദത്തിനു വേണ്ടി അഭിപ്രായം ബ്ലോഗര്‍ മാത്രം അറിഞ്ഞാല്‍ മതി,മറ്റു വായനക്കാര്‍ അറിയണ്ട മെയില്‍ മാത്രം മതി എന്ന രീതി സ്വീകരിക്കുന്നുവെങ്കില്‍, മറ്റു ബ്ലോഗുകളില്‍ എന്തിനു കമന്റുന്നു ? അത് തന്റെ ഇഷ്ട്ടം,സ്വാതന്ത്ര്യം എന്നാവാം മറുപടി!എങ്കില്‍ അത് എന്തുകൊണ്ട് മറ്റു വായനക്കാര്‍ക്ക് നിഷേധിക്കുന്നു ?

നന്മയും തിന്മയും കാണാനല്ല കഥയും കവിതയും വായിക്കുന്നത്..സമ്മതിച്ചു.കഥകളില്‍ നന്മയും തിന്മയും ഉണ്ടാവില്ലേ ? കവിതയില്‍ അറിയില്ല. പോസ്റ്റില്‍ അടങ്ങിയിരിക്കുന്ന നല്ല കണ്ടെന്റ് എന്നെ ഉദ്ദേശിച്ചിട്ടുള്ളൂ.കഥയില്‍ അടങ്ങിയിരിക്കുന്ന ഒന്പതു നല്ല വശങ്ങള്‍ കാണാതെ പത്താമത്തെ ചീത്ത വശം എന്ന് മാറ്റാം..അപ്പോഴോ ?വിമര്‍ശനം മോശമാണ് എന്ന് ഉദ്ദേശിച്ചിട്ടില്ല..കാതലായ വിമര്‍ശനങ്ങള്‍ ബ്ലോഗറെ നന്നാക്കും, വിമര്‍ശനം വിമര്‍ശനത്തിനു വേണ്ടി മാത്രം ആകുമ്പോഴാണ് കുഴപ്പം.പിന്നെ പറയുന്ന രീതിയും വളരെ പ്രധാനമാണ്.ബ്ലോഗ്‌ എഴുതുന്നതില്‍ ഭൂരി ഭാഗം പേരും, വലിയ എഴുത്തുകാര്‍ അല്ല. ഈ ഒരു മാധ്യമം വന്നതിനു ശേഷം എഴുത്ത് തുടങ്ങി പോയവര്‍ ആണ്. നന്നായി എഴുതുന്ന പലരും ഉണ്ട്. പുകഴ്ത്തിയ കമന്റുകള്‍ ചിലപ്പോള്‍ അവരെ ചീത്തയാക്കിയെക്കാം.എന്നാല്‍ അനാവശ്യമായ കമന്റുകള്‍ ആത്മവിശ്വാസം തകര്‍ക്കില്ലേ ?ഇനി അതാണ്‌ ഈ തരം കമന്റുകളുടെ ഉദ്ദേശം എന്ന് ചിലപ്പോഴെങ്കിലും തോന്നിയാല്‍ വായനക്കാരെ കുറ്റം പറയാന്‍ ആവുമോ ?

കമന്റു ബോക്സ്‌ അടക്കുന്നത് മാന്യമായ അറിയിപ്പ് കൊടുത്തിട്ട് തന്നെ ആവണം. പക്ഷെ ആ അറിയിപ്പില്‍ അഹന്തയും, അമിത ആത്മവിശ്വാസവും, നിറഞ്ഞു നിന്നാലോ ? അറിയിപ്പ് കൊടുത്ത രീതി ആണ് മോശമായിപ്പോയത് എന്ന് എന്റെ തോന്നലില്‍ നിന്നാണ് മേല്പറഞ്ഞ പോസ്റ്റ്‌ ഉണ്ടായത്.ചിലര്‍ക്ക് അത് വളരെ മാന്യമായി തോന്നിയേക്കാം.വ്യത്യസ്ഥമായി ചിന്തിക്കുന്ന ചിലര്‍ എങ്കിലും ഉണ്ടാവില്ലേ ഈ ബൂലോകത്ത് ?

പിന്നെ പ്രതികരണങ്ങള്‍, പണി കൊടുത്തു എന്ന മട്ടില്‍ ഉള്ളതിനെ പ്രോല്സാഹിപ്പിച്ചിട്ടില്ല.വായിച്ചവര്‍ക്ക് കൂടുതല്‍ വിശദീകരണം കൊടുത്തിട്ടുമില്ല..അങ്ങനെ ഉള്ള അഭിപ്രായങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ തോന്നിയില്ല.കമന്റുകള്‍ ഡിലീറ്റ് ചെയ്യാന്‍ അതില്‍ അശ്ലീലം ഒന്നും ഉണ്ടായിരുന്നില്ലല്ലോ.

ഇത്രയൊക്കെ എഴുതിയിട്ടും സുഹൃത്ത് എന്ന് സംബോധന ചെയ്തതില്‍ വളരെ സന്തോഷം.ശത്രുതയുടെ ആവശ്യം ഇല്ലല്ലോ!ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത, ഒരിക്കല്‍ പോലും മെയിലില്‍ കൂടി പോലും സംവദിക്കാത്ത ഒരാളിനോടു എനിക്കും ഇല്ല ശത്രുത.പോസ്റ്റുകള്‍ ചിലത് വായിച്ചിട്ടുണ്ട്. വളരെ നന്നായി തോന്നിയ ഒരു പോസ്റ്റില്‍ ഹൃദയത്തിന്റെ ഉള്ളില്‍ നിന്നും തന്നെ എഴുതിയ ഒരു കമന്റും ഇട്ടിടുണ്ട്..എന്നാല്‍ മേല്‍ പറഞ്ഞ പോസ്റ്റ്‌ ഇട്ടതു എനിക്ക് ദഹിക്കാതതായി തോന്നിയ നിലപാടുകള്‍ക്ക് എതിരെ മാത്രം എന്ന് പറഞ്ഞു കൊള്ളട്ടെ.


വായനക്കാരുടെ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു.


Jul 19, 2011

ഒരു (സ്ഥിരം മദ്യപാനിയുടെ) അയല്‍വാസിയുടെ ആശങ്കകള്‍


പഴയ സുഹൃത്തുക്കളുടെ ഒരു ചേരലിന് വേണ്ടി ആയിരുന്നു കൊച്ചിയില്‍ ഒരു മുറി എടുത്തു കൂടിയത്.എല്ലാവരും വന്നിട്ട് "സാധനം" വാങ്ങാം എന്ന് കരുതി....ബ്രാന്‍ഡ് അറിയണമല്ലോ ! എല്ലാവരും വന്നപ്പോഴല്ലേ അറിഞ്ഞത് സീസറിനുള്ളത്* സീസറിനു തന്നെ ആണെന്ന്!മണി എട്ടു.ഇനി ബീവരെജസില്‍ പോയി ക്യു ഒക്കെ നിന്ന് സാധനം വാങ്ങാന്‍ സമയം ഇല്ല എന്നോര്‍ത്ത് റൂം ബോയിയോടു ചോദിച്ചു, ഒരു രാജാവിനെ* കൊണ്ട് തരുമോ എന്ന്. രാജാവ് പോയിട്ട് ഒരു തേനീച്ച* പോലും ഇല്ല എന്നും ,ഇവിടെ നിക്കുന്നവര്‍ പുറത്തു പോയി സാധനം വാങ്ങി കൊടുക്കാത്ത ഡീസന്റ് പാര്‍ട്ടിക്കാരും ആണെന്ന് ആ സാര്‍ പറഞ്ഞപ്പോള്‍ രോമാഞ്ചം വന്നു.ഇന്നത്തെ കാലത്തും ഇതേ പോലെ ഉള്ള ആള്‍ക്കാരോ!പക്ഷെ ഒരു ഉപകാരം ചെയ്തു..ഷിപ്‌യാര്‍ഡിനടുത്ത് എവിടെയോ തറവാട് ഉണ്ട് എന്നുള്ള ഒരു വിക്കി ലീക്സ് !

ഷിപ്‌യാര്‍ഡു എങ്കില്‍ അത്,എന്നും പറഞ്ഞു എല്ലാവരും കൂടി വെച്ചടിച്ചു.( മദ്യപ്യാനം ഒരു സാമൂഹിക വിപത്താണ് . എന്നാലും ).ഷിപ്‌യാര്‍ഡിന്റെ അടുത്ത് ചെന്നിട്ടെങ്ങും ആരും ക്യു നില്‍ക്കുന്നത് കണ്ടില്ല.ക്യു എവിടെ ഉണ്ടോ അവിടെ സാധനം കിട്ടും എന്നാണല്ലോ പണ്ട് ഭരതമുനി നാട്യ ശാസ്ത്രത്തിലൂടെ പറഞ്ഞത് . അപ്പോള്‍ അവിടുന്ന് ഒരു ചേട്ടന്‍ നടന്നു വരുന്നു.കണ്ടിട്ട് ഒരു കുടിയന്‍ ഷേപ്പ് ഉണ്ട് എന്ന് പ്രകാശന്‍ പറഞ്ഞു.ഊഹം തെറ്റിയില്ല..അങ്ങേരു കൃത്യം വഴി പറഞ്ഞു തന്നു. അടുത്ത വളവീന്നു ഉള്ളിലോട്ടെന്നു ! സ്ഥിരം പാര്‍ടി ആരിക്കും . വളവു വളഞ്ഞിട്ടും ഒരു രക്ഷയും ഇല്ല.കുറച്ചു കൂടി ചെന്നപ്പോള്‍ മറ്റൊരാള്‍ ഒരു മരത്തില്‍ പിടിച്ചു നില്‍ക്കുന്നു ..തമിഴന്‍ ആണ്.. "തണ്ണി എവിടെ കിടയ്ക്കും "എന്ന ചോദ്യത്തിന് " ആ നില്‍ക്കുന്നത് ആലാണോ അരശാണോ" എന്ന മറു ചോദ്യം ആണ് ഉണ്ടായത്( പാവം വെള്ളം അടിച്ചു പാമ്പായപ്പോള്‍ ഷേപ്പ് മാറി തമിഴന്‍ ലുക്ക്‌ ആയി പോയതാണ് എന്ന് അപ്പോഴാ മനസ്സിലായെ ) "ആല്‍ ആണ്" എന്ന് പറഞ്ഞപ്പോള്‍ "നിനക്കൊക്കെ ആലും അരശും കണ്ടാല്‍ തിരിച്ചറിയില്ലേ" എന്ന് വീണ്ടും അങ്ങേരു.(ഇവിടൊക്കെ എങ്ങനാ അന്താക്ഷരി കളിച്ചാലേ വഴി പറഞ്ഞു കൊടുക്കുക ഉള്ളോ എന്ന് കറിയാപ്പി)"അപ്പൊ അരശാല്ലേ" എന്ന് പ്രകാശന്‍.തമിഴന്‍ ലുക്ക്കാരന്‍ പറഞ്ഞു" അല്ല ആല് തന്നെ".എന്നിട്ട് പറഞ്ഞു "അവിടുന്ന് ഇടത്തേക്ക് തിരിഞ്ഞാല്‍ മതി എന്ന്." കടയില്‍ ചെന്നപോള്‍ ക്യുവില്‍ ഒരു മുപ്പതു പേര് വരും .അച്ചടക്കത്തോടെ എല്ലാവരും. മുന്നില്‍ നിന്ന ചേട്ടന്‍ പറഞ്ഞു..."ഇവിടെ എല്ലാവരും ഭയങ്കര ഡീസന്‍റ്റ് ആണ് കേട്ട. കലിപ്പായാല്‍ കടയടക്കും..പിന്നെ നുമ്മ എങ്ങനെ രണ്ടെണ്ണം അടിക്കും.നിങ്ങ പറ".ഞാന്‍ "ശരി " എന്ന് മാത്രം പറഞ്ഞു. അപ്പൊ അതാണ്‌ സീക്രട്ട്!ചേട്ടന്റെ മുന്നില്‍ നില്‍ക്കുന്ന പയ്യന്മാര്‍ക്ക് പതിനാറോ പതിനേഴോ വരും. ജെട്ടി ഇട്ടിട്ടുണ്ട് എന്നറിയിക്കാന്‍ ആണെന്ന് തോന്നുന്നു രണ്ടു പേരും അതിന്റെ പേര് വലുതായിട്ട് എഴുതിയേക്കുന്നത് കാണിച്ചു നില്‍ക്കുന്നു. ഇതിലും ഭേദം പട്ടിയുടെ കഴുത്തേല്‍ കേട്ടുന്നപോലെ കെട്ടുന്നപോലെ എലാസ്ടിക് മാത്രം കെട്ടുന്നതായിരുന്നു നല്ലത് എന്ന് ഞങ്ങള്‍ അടക്കം പറഞ്ഞു.



സാധനം വാങ്ങി തിരിച്ചു മുറിയില്‍ വന്നു .രാജാവ് പെട്ടെന്ന് തീര്‍ന്നു. വീണ്ടും ഒരെണ്ണം വാങ്ങാം എന്ന് കരുതി ചെന്നപ്പോള്‍ കുറഞ്ഞത്‌ ഒരു അറുപതു പേര്‍ ക്യുവില്‍." ഇന്ന് വാങ്ങിച്ചു അടിച്ചതുപോലെ തന്നെ" എന്ന് തിരോന്തോരംകാരന്‍ അവിനാഷ് പിറുപിറുത്തു. സാധനം കിട്ടാത്ത വിഷമത്തില്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തതും, "നിനക്കൊക്കെ വല്ല പാലും വാങ്ങി കുടിക്കാന്‍ മേലെടാ" എന്ന് ഉറക്കെ പറഞ്ഞിട്ട് വിട്ടു പോന്നതും മാത്രം ഓര്‍മ്മയുണ്ട്. സാന്ട്രോയുടെ പിന്നില്‍ ഒരു കല്ല്‌ വന്നു വീണ ഒച്ച വണ്ടിയുടെ ഓണര്‍ കറിയാപ്പികേള്‍ക്കാതെ ഇരിക്കാന്‍ പ്രകാശന്‍ ഒന്ന് ഉറക്കെ കൂവി ! ഇന്‍ഡികേറ്ററിനൊക്കെ എന്താ ഇപ്പൊ വില !



അടുത്ത സംഭവം മൂന്നാറില്‍ നിന്നും വരുന്ന വഴി ആയിരുന്നു .സാറന്മാര്‍ കൈ കാണിച്ചു. ഊതിപ്പിച്ചാല്‍ " കോലക്കുഴല്‍ വിളി കേട്ടോ.. സാറേ" എന്ന പാട്ട് മുഴുവന്‍ പാടുന്ന അവസ്ഥയില്‍ ആയിരുന്നു എല്ലാരും. ഏമാന്‍ പറഞ്ഞു "ഊതെടാ"..ഊതി...കോലക്കുഴല്‍ നാദം കേട്ടു. എമാന് സമാധാനം ആയി. നേരെ സ്റെഷനിലേക്ക്. കേസ് ചാര്‍ജു ചെയ്യുമ്പോ മുട്ടന്‍ കുറ്റം എഴുതാതെ ഇരിക്കാന്‍ ഹേഡിനു ഒരു മുന്നൂറു വേണം എന്ന് പാറാവുകാരന്റെ ഉപദേശം. അല്ലെങ്കില്‍ മദ്യപിച്ചു മദോന്‍മത്തരായി മദിരാശിയും ( ചെന്നൈ അല്ല ) ആയി ജനങ്ങളുടെ ജീവന് മനപൂര്‍വ്വം ആപത്തു സംഭവിക്കും വിധം അപകടകരമായും, അലക്ഷ്യമായും, വണ്ടി ഓടിച്ചതിന് തൂക്കിക്കൊല വരെ കിട്ടാവുന്ന ചാര്‍ജു ഒക്കെ എഴുതി പിടിപ്പിക്കും എന്ന് പറഞ്ഞപോ മുന്നൂറു രൂപയ്ക്കു ഇത്ര മാത്രം കാര്യങ്ങള്‍ മായിച്ചു കളയാനുള്ള ശക്തി ഉണ്ടോ എന്ന് ഓര്‍ത്തു . ഇനി മൂന്നാറില്‍ അഞ്ഞൂറ് രൂപ നോട്ടു നിരോധിച്ചിട്ടുണ്ടോ ആവോ. മുന്നൂറിന്റെ ശക്തിയില്‍ തല്ക്കാലം ഇറങ്ങി, പിഴ രണ്ടാഴ്ച കഴിഞ്ഞു മൊബൈലില്‍ വിളിച്ചു പറയാം എന്ന് ഏമാന്‍. രണ്ടാഴ്ച കഴിഞ്ഞു വീട്ടുകാരുടെ കൂടെ ഇരിക്കുമ്പോള്‍ ഒരു വിളി. സ്റ്റെഷനീന്നാ .രണ്ടായിരം ആണ് പിഴ .നാളെ കാശു പിരിക്കാന്‍ ആളു കൊച്ചിയില്‍ എത്തും. വന്നേക്കണം എന്ന്. എപ്പ വന്നു എന്ന് ചോദിച്ചാ മതി. നാളെ കാണാം എന്ന് പറഞ്ഞു കൂട്ടുകാരനോട് പറയുന്നമാതിരി ചിരിച്ചു .ഏമാന്‍ ഫോണ്‍ വെച്ച് എന്ന് ഉറപ്പായതിനു ശേഷം നിന്നെ എത്ര നാളായി കണ്ടിട്ടെടാ എന്ന് കൂടി ഒരു കാച്ചു കാച്ചി...വീട്ടുകാര്‍ അറിയരുതല്ലോ രണ്ടു ലാര്‍ജു വിട്ട വകയില്‍ രൂപാ രണ്ടായിരത്തി മുന്നൂറു പോയ കഥ.



മൂന്നാമത്തെ കഥയിലെ നായകന്‍ നാട്ടുകാരന്‍ തന്നെ. രാത്രി എട്ടുമണിക്ക് ഏകദേശം ഒരു ഫുള്ളിന്റെ മുക്കാല്‍ കയറ്റി നല്ലൊരു മുറുക്കും മുറുക്കി പോകവേ ആയിരുന്നു ഏമാന്മാര്‍ കൈ കാണിച്ചത്. "മുറുക്കാന്‍ തുപ്പെടാ @#$% മോനെ ആദ്യം" എന്ന് പറഞ്ഞപോള്‍ തന്നെ കെട്ടു മുഴുവന്‍ വിട്ടു. തുപ്പി...ഊതി. കോലക്കുഴല്‍ വിളി നാദം കേട്ടു. ഉടനെ അറിയാവുന്ന പോലീസുകാരെ എല്ലാം മൊബൈലില്‍ കറക്കി. കഷ്ട്ടകാലത്തിനു ആരും ഫോണ്‍ എടുത്തില്ല...ഇനി എടുത്താല്‍ തന്നെ ഏമാന്‍ വിടത്തില്ല എന്ന് ഏമാന്റെ ഡ്രൈവര്‍ പറഞ്ഞു..ഇന്ന് ആരെയും കിട്ടിയില്ലത്രേ..നേരെ ജീപ്പിലേക്കു. ബ്ലഡ് എടുക്കാന്‍ ജില്ല ആശുപത്രിയില്‍ ചെന്നപോള്‍ ഡോക്ടര്‍ ചോദിച്ചു " സത്യത്തില്‍ അടിച്ചിട്ടുണ്ടോ " നായകന്‍ പറയുന്നു, "ഒരു ഫുള്‍ മുഴുവനായി അടിച്ചിട്ടില്ല, അതോണ്ട് ബ്ലഡ് എടുത്തു ഡോക്ടര്‍ വിഷമിക്കണ്ട, കുറുപ്പടി തന്നേക്ക്‌ എന്ന് " കുറുപ്പടി കിട്ടി, നായകന്‍ സ്ലോ മോഷനില്‍ സ്റ്റെഷനിലേക്ക്. പിന്നെ രണ്ടു ജാമ്യക്കാരുടെ അകമ്പടിയോടെ വീട്ടിലേക്കു.പിഴ എത്രയാണ് എന്നറിയാന്‍ ഇനി രണ്ടു മാസം കാക്കണം.ഇനി കോടതി വിളിക്കും .സമന്‍സ് വന്നാലായി...സമന്‍സ് മുക്കി വാറണ്ട് ആക്കുന്ന കലാപരിപാടി ഉണ്ടെങ്കില്‍ അവിടെയും നേര്ച്ച...മിനിമം അഞ്ഞൂറ്...



ഇനി നാലാമത്തെ സംഭവം. സുഹൃത്തിനെ കാണാന്‍ വേണ്ടി പോലീസ് ക്യാമ്പില്‍ ചെന്നതായിരുന്നു ഞാന്‍. ആളുടെ പേര് പറഞ്ഞപ്പോള്‍ ഒരു പോലീസുകാരന്‍ പറഞ്ഞു സാറ് "മാട്ടായില്‍"*ണ് എന്ന് .അതെവിടാ സ്ഥലം എന്ന് ചോദിച്ചപ്പോള്‍ അയാള്‍ എന്നെ ഒന്ന് ക്രുരമായി നോക്കി. ഇനി ഇയാളെങ്ങാനും ആണോ ഈ സിനിമേലൊക്കെ പറയുന്ന ഇടിയന്‍ കുട്ടന്‍പിള്ള എന്ന് ഞാന്‍ ഓര്‍ത്തു. അയാള്‍ എന്നെ വയര്‍ലസ് റൂമിന്റെ വെളിയില്‍ കൊണ്ട് നിര്‍ത്തി.അവിടെ കണ്ട പോലീസുകാരനോട്‌ "ഈ മാട്ടാ എന്നാല്‍ എന്താ "എന്ന് ചോദിച്ചു .അയാള്‍ക്ക്‌ പിന്നെ മീശ ഇല്ലാത്ത കൊണ്ട് എനിക്ക് ചോദിക്കാന്‍ പേടി ഇല്ലാരുന്നു. പുതിയ റിക്രുട്ട് ആയ കൊണ്ടാരിക്കും മീശ ഇല്ലാതെ എന്ന് ഞാന്‍ ഓര്‍ത്തു. അയാള്‍ പറഞ്ഞു,"ഈ മാട്ടാ മാട്ടാ എന്ന് പറഞ്ഞാല്‍...ജില്ലയിലെ എല്ലാ ഏമാന്മാരും വയര്‍ലസ്സിലൂടെ വല്യ ഏമാന്റെ തെറി കേള്‍ക്കുന്ന ഒരു പരിപാടി ആണെന്ന്. ഞാന്‍ പയ്യെ ഒരു ജനല്‍ തുറന്നു നോക്കി. അപ്പോള്‍ എന്റെ സുഹൃത്ത്‌ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്ന ഭാഗം ആരുന്നു. ഇന്നലെ എത്ര പെറ്റി കേസ്? അഞ്ചു സാര്‍ ..എത്ര ഹെല്‍മട്റ്റ്.. എട്ടു സാര്‍ ..എത്ര ഡ്രങ്കന്‍ ഡ്രൈവ് ? രണ്ടു സാര്‍...രണ്ടോ...തന്റെ കീഴെ എത്ര ബാറാടോ ? നാല്...അപ്പൊ അവിടെല്ലാം കൂടി ആകെ രണ്ടു പേരാണോ ഇന്നലെ വെള്ളം അടിച്ചിട്ട് വണ്ടി ഓടിച്ചത്....താനൊക്കെ എന്തോന്നിനാടോ തൊപ്പി വെച്ചോണ്ട് നടക്കുന്നെ...ബാക്കി കേള്‍ക്കാന്‍ ഞാന്‍ നിന്നില്ല..ആളു തികയാത്തതിനു ഇനി എന്നെ കൂടി പിടിക്കുമോ.വണ്ടി ഓടിക്കുന്നില്ല എന്നല്ലേ ഉള്ളു... കഷ്ട്ടകാലത്ത് പാലും വെള്ളം കുടിച്ചാലും അത് കോലക്കുഴല്‍ വിളി ആകുന്ന കാലമാണല്ലോ !




മര്യാദക്ക് കേരളത്തില്‍ മദ്യപിക്കാനുള്ള ഒരു സാഹചര്യം ഉണ്ടോ ഇന്ന് ? മദ്യപാനികളെ പീഡിപ്പിക്കുന്നതില്‍ ഇവിടുത്തെ ഭരണ വര്‍ഗം ഒറ്റക്കെട്ടാ.കേരളത്തെ താങ്ങി നിര്‍ത്തുന്നത് താങ്ങ് വില പോലും ഇല്ലാത്ത തേങ്ങ അല്ല എന്നുള്ള നഗ്ന സത്യം ഇവര്‍ അറിയുന്നുണ്ടോ ? കുട്ടികള്‍ പോലും മദ്യപിക്കും എന്നൊക്കെ പത്രക്കാര്‍ എഴുതി വിടുകല്ലേ. ബാറിന്റെ വളവിനു അപ്പുറത്ത് പെറ്റു കിടക്കുവല്ലേ വണ്ടി പിടിക്കാന്‍? പോലീസ് കിടക്കുന്നത് അറിഞ്ഞു നേരത്തെ വിവരം തരുന്ന ഏതോ സോഫ്റ്റ്‌വെയര്‍ അമേരിക്കയില്‍ ഇറങ്ങി എന്ന് കേള്‍ക്കുന്നു. ഇനി അത് വരാതെ എങ്ങനെ സമാധാനമായി മദ്യപാനികള്‍ ജീവിക്കും?

ആശങ്കകളോടെ ,
ഒരു ( സ്ഥിരം മദ്യപാനിയുടെ) അയല്‍വാസി.



NB:പാലും വെള്ളം മാത്രം കുടിച്ചു വളര്‍ന്നവര്‍ക്കായി തര്‍ജമ...>>>രാജാവ് / സീസര്‍ ( സീസര്‍ ബ്രാണ്ടി )
തേനീച്ച..(ഹണീ ബീ ബ്രാണ്ടി )<<<

>>>മാട്ടാ..ഒരു സാങ്കല്പിക പേര്...സത്യമായിട്ടും<<<


Jul 15, 2011

പരിപ്പുവട ബ്ലോഗ്‌..ചില സുപ്രധാന തീരുമാനങ്ങള്‍

പരിപ്പുവട ബ്ലോഗിന്റെ അഞ്ചാം വാര്‍ഷിക പോസ്റ്റ് ഇട്ടതിനു ശേഷം ഒരുപാട് സുഹൃത്തുക്കളും അഭ്യുദയകാംക്ഷികള്‍ എനിക്ക് കമന്റായും,മെയില്‍ ആയിട്ടും അഭിപ്രായങ്ങള്‍ അയക്കുകയുണ്ടായി. മുന്പെന്നപോലെ തന്നെ എന്നെ പുകഴ്ത്തി ഉള്ള കമന്റുകള്‍ ഞാന്‍ അപ്രൂവ് ചെയ്യുകയും ചെയ്തു. മെയില്‍ അയച്ചു എന്നെ തെറി വിളിച്ച സുഹൃത്തുക്കള്‍ക്ക് നന്ദി. കാരണം അവ ഞാന്‍ മാത്രമേ കണ്ടിട്ടുള്ളല്ലോ. അതെങ്ങാനും കമന്റു ബോക്സില്‍ വന്നിരുന്നേല്‍ ...ഫഗവതീ.



കഴിഞ്ഞ ദിവസം ഞാന്‍ ഒരു സുപ്രധാന തീരുമാനം എടുത്തു. എന്റെ കമന്റു ബോക്സ്‌ അടക്കുക എന്നുള്ളത്. എന്റെ കഥ വായിക്കുന്നവര്‍ മേലില്‍ എനിക്ക് മെയില്‍ അയച്ചാല്‍ മതി. എന്റെ പോസ്റ്റുകളെ സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍ ഞാന്‍ അറിഞ്ഞാല്‍ പോരെ. എന്തിനാ വെറുതെ പൊതു ജനം കമന്റു വായിച്ചു ചിരിക്കുന്നത്.കമന്റുകളുടെ എണ്ണം എന്നെ സംബന്ധിച്ച് ഒരു പ്രശ്നം ആയതു കൊണ്ടാണോ കമന്റ് ബോക്സ്‌ അടക്കുന്നത് എന്നൊരു ന്യായമായ സംശയം ഉയര്‍ന്നേക്കാം. കമന്റുകള്‍ക്ക് വേണ്ടി തന്നെ ആണ് ഞാന്‍ പോസ്റ്റ്‌ ഇടുന്നത്. കൂടുതല്‍ കമന്റു കിട്ടുമ്പോള്‍ കൂടുതല്‍ സന്തോഷം കിട്ടും. ഇപ്പൊ കാര്യം മനസ്സിലായി എന്ന് കരുതട്ടെ.


അപ്പോള്‍ ചോദിച്ചേക്കാം , മറ്റുള്ളവരുടെ പോസ്റ്റില്‍ ഇനി കമന്ടുമോ എന്ന്. തല്‍ക്കാലം അത് നിര്‍ത്താന്‍ ഉദ്ദേശ്യം ഇല്ല. ബൂലോകത്തെ ബ്ലോഗര്‍മാരെ ഒരു വഴി ആക്കുന്നത് വരെ അത് തുടരും. നല്ല കഥകള്‍ വായിച്ചാല്‍ എനിക്ക് ചൊറിച്ചില്‍ വരും, പിന്നെ അതില്‍ ഉള്ള ഒന്‍പതു നന്മ കാണാതെ പത്താമത്തെ തിന്മ കാണും. അതൊരു തെറ്റാണോ ?


ദിവസം രണ്ടു പോസ്ടിടുന്നതിനെ കുറിച്ച് വിമര്‍ശിച്ചവരോട് രണ്ടു വാക്ക്. സൗകര്യം ഉണ്ടെങ്കില്‍ വായിച്ചാ മതി. എന്റെ ബ്ലോഗ്‌ എന്റെ സമയം, ഇഷ്ട്ടം പോലെ ഞാന്‍ പോസ്റ്റ്‌ ഇടും.ആരും നിര്‍ബന്ധിചില്ലല്ലോ വായിക്കാന്‍. എന്റെ പ്രിയപ്പെട്ട സ്ത്രീ ബ്ലോഗേര്‍സ്, ഞാന്‍ സ്ഥിരം കമന്റിടുന്നവര്‍ മതി എന്റെ ബ്ലോഗിനെ നിലനിര്‍ത്താന്‍ . പിന്നെ അക്ഷരതെറ്റുകള്‍. അത് ഗൂഗിള്‍ അമ്മാവനോട് നേരിട്ട് ചോദിച്ചാ മതി.

ഞാന്‍ എഴുതുന്നതിനു നിലവാരം ഇല്ല എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ആരാണീ നിലവാരം നിശ്ചയിക്കുന്ന ആള്‍ക്കാര്‍ ? നിലവാരം ഇല്ല എന്ന് പറഞ്ഞ ഒരാളുടെ പോസ്റ്റ്‌ വായിച്ചു ഞാന്‍ കരഞ്ഞു പോയി. അത് എനിക്ക് അതുപോലെ എഴുതാന്‍ കഴിഞ്ഞില്ല എന്നോര്‍തിട്ടല്ല. ഇങ്ങനെയും ആളുകള്‍ എഴുതുമോ എന്ന് ഓര്‍ത്തിട്ടാണ് !

ബ്ലോഗര്‍മാര്‍ പൊതുവേ അഭിമാനികള്‍ ആണെന്ന് തോന്നിയിട്ടുണ്ട്. കമന്റിടുന്നവര്‍ക്ക് മാത്രം തിരിച്ചു കമന്റിടുന്നവരെ പറ്റി ഞാന്‍ ഉടനെ ഒരു പോസ്റ്റ്‌ ഇടുന്നുണ്ട്. എനിക്ക് ഈ തരം ബാര്‍ട്ടര്‍ സിസ്റ്റ്ടത്തില്‍ താല്പര്യം ഇല്ല. അതുകൊണ്ട് തന്നെ എനിക്ക് ഇഷ്ട്ടപ്പെടാത്ത ബ്ലോഗുകളില്‍ അവരെ നിശിതമായി വിമര്‍ശിച്ചു കമന്റിടാന്‍ അവസരം കിട്ടാറുമുണ്ട്.

എന്റെ പോസ്റ്റ്‌ വായിച്ചു കമന്ടിട്ടെ തീരു എന്നുള്ളവര്‍ക്ക് parippuvadablog@yahoo.com എന്ന ഈമെയില്‍ വിലാസത്തില്‍ കമന്റുകള്‍ അയക്കാം. നല്ല കമന്റുകള്‍ക്ക് എന്റെ കഥാ സമാഹാരത്തിന്റെ ഒരു പ്രതി അയച്ചു തരുന്നതായിരിക്കും.

ഇതുപോലൊരു പോസ്റ്റ്‌ മുഴുവന്‍ വായിച്ചു തീര്‍ത്തതിനു നന്ദി !

Jun 23, 2011

ഒരു നാടക പരീക്ഷണത്തിന്‍റെ കഥ ..

ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആയിരുന്നു ആ സംഭവം.സ്കൂളിലെ യൂത്ത് ഫെസ്റ്റിവലില്‍ അവതരിപ്പിക്കാന്‍ എന്‍റെക്ലാസ്സിലെ രതീഷ്‌ ഒരുദിവസം ഒരു ഏകാങ്ക നാടകം കൊണ്ടുവരാം എന്ന് ഏറ്റു. അവന്റെ വീട്ടിനടുത്തുള്ള ഒരു ചേട്ടന്‍ ഈ സാധനംകോളേജില്‍ അവതരിപ്പിച്ചു ഒന്നാം സമ്മാനംകിട്ടിയത്രേ.നാടകത്തിന്‍റെ പേര് "നിയമം ബന്ധനത്തില്‍".പിറ്റേന്ന് ഞങ്ങള്‍ സ്കൂള്‍ ഗ്രൗണ്ടില്‍ പോയി അത് വായിച്ചു നോക്കി. വായിച്ചു കഴിഞ്ഞതും, രണ്ടു പേര്‍ക്ക് നായക കഥാപാത്രമായ രാജു ആകണം. ഒന്ന് നാടകത്തിന്റെ ഉടമസ്ഥന്‍ രതീഷ്‌, രണ്ടാമത് ഞങ്ങളുടെ ക്ലാസ്സിലെ ചെകിടന്‍ എന്ന് വട്ടപ്പെരുള്ള ബാബു.കെ.പി. ഞങ്ങള്‍ എല്ലാം ബാബുവിനെ പിന്താങ്ങി.കാരണം ബാബു ഇടയ്ക്ക്,പൊറോസ് ഖാന്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന ആലിക്കുട്ടിയുടെ കടയില്‍ നിന്നും എന്തെങ്കിലും ഒക്കെ ഞങ്ങള്‍ക്ക് ചെലവു ചെയ്യും .എല്ലാവരുംകാലു മാറിയപ്പോള്‍ രാജു ആയില്ലെല്ലേല്‍ നാടകം തിരിച്ചു കൊടുക്കും എന്ന് രതീഷ്‌ ഭീഷണി പെടുത്തി .അവസാനം ബാബു പിന്‍വാങ്ങി.ചുവരില്ലെങ്കില്‍ ചിത്രം എഴുതാന്‍ പറ്റില്ലല്ലോ എന്ന നിര്‍ദോഷകരമായ പഴഞ്ചൊല്ല് ചിലപ്പോ ബാബുവിന് അറിയാമായിരിക്കും .




ഞങ്ങള്‍ അഞ്ചു പേര്‍ ആയിരുന്നു അഭിനേതാക്കള്‍. എന്നും ക്ലാസ്സ്‌ കഴിഞ്ഞു പള്ളിയുടെ പിറകില്‍ ഞങ്ങള്‍ കൂടും.രതീഷിന്റെ കൈയില്‍ ആയിരിക്കും നാടകം എപ്പോഴും. അവനാണല്ലോ നാടകത്തിന്റെ ഉടമസ്ഥന്‍.പോരാഞ്ഞിട്ട് നായകനും. ആരെങ്കിലും എന്തെങ്കിലും ഉടക്കിട്ടാല്‍ രതീഷ്‌ ഭീഷണി ഉയര്‍ത്തും.നാടകം തിരിച്ചു കൊടുക്കും എന്ന്. രതീഷിന്റെ കൈയില്‍ നാടകം ഇരിക്കുന്നകൊണ്ട് അവധി ദിവസങ്ങളിലും നാടകം പഠിക്കല്‍ തന്നെ. ഒരു ദിവസം ഭക്ഷണം കഴിക്കുന്നതിനിടെ അവന്റെ അച്ഛന്‍ എന്തോ ചോദിച്ചപ്പോള്‍ ഓര്‍ക്കാതെ നാടകത്തിലെ ഒരു ഡയലോഗ് ~ നിങ്ങള്‍ക്ക് ജീവിച്ചിരിക്കുന്ന രാജുവിനെ തൂക്കി കൊല്ലാം..എന്നാല്‍ മരിച്ചു കിടക്കുന്ന രാജുവിനെയോ~ പറഞ്ഞു പോയി എന്ന് അവന്‍ പറഞ്ഞു. നിനക്കെന്താടാ വട്ടാണോ എന്നും അച്ഛന്‍ ചോദിച്ചു എന്ന് അവന്‍ പറഞ്ഞു.




ബാബു കെ.പി.ആണെകില്‍ നായകന്‍ ആകാത്തതില്‍ ഉള്ള കലിപ്പും ആയി നടക്കുന്നു.ബാബുവിന്റെ വണ്‍വേ പ്രേമം കൊടുംബിരിക്കൊണ്ടിരിക്കുന്ന കാലം ആയിരുന്നു. ട്യുഷന് വരുന്ന സീനത്തിന്റെ കേള്‍ക്കെ ബാബു ആണ് നായകന്‍എന്ന്പറഞ്ഞതിന് അവന്‍ എനിക്ക് രണ്ടു ദിവസം ഐസ് വാങ്ങിച്ചു തന്നു. സീനത്ത്എഴുതിയതാണ് എന്നും പറഞ്ഞു കൂട്ടുകാരെ കാണിക്കാന്‍ ഒരു എഴുത്തും ഞാന്‍ എഴുതി കൊടുത്തു. അതില്‍ ബാബു നായകന്‍ ആയാല്‍ ഞാന്‍ നായിക ആവാം എന്നൊക്കെ കാച്ചി.ബാബു അത് ക്ലാസില്‍ എല്ലാവരെയും കൊണ്ട് കാണിച്ചു ആളായി .സീനതിനോട് പറഞ്ഞു പോയത് കൊണ്ട് നായക സ്ഥാനം തരണം എന്നൊക്കെ ബാബു കെഞ്ചി പറഞ്ഞു. പക്ഷെ രതീഷ്‌ സമ്മതിച്ചില്ല. രാജു എന്ന കഥാപാത്രം ക്ഷയം പിടിച്ചതായിട്ടാണ് കഥയില്‍.എന്നാല്‍ ചക്കപ്പഴം പോലിരിക്കുന്ന രതീഷ്‌,നായകന്‍ ആയ രാജു ആയാല്‍ ക്ഷയം പിടിച്ചു എന്നതിന് പകരം വണ്ണം കൂടുന്ന അസുഖം പിടിച്ചു എന്ന് മാര്‍ക്കിടുന്ന സാറുമ്മാര്‍ വിചാരിക്കും എന്ന് ബാബു പറഞ്ഞു. തന്റെ വീടിന്റെ അടുത്തുള്ള ചക്കപ്പഴം പോലിരിക്കുന്ന കുഞ്ഞച്ചന് ക്ഷയം ആണെന്ന് രതീഷ്‌ ന്യായം പറഞ്ഞു.






മത്സരത്തിന്റെ തലേ ദിവസം സ്കൂളില്‍ വെച്ച് പൊതി ചോറ് കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു ആ സംഭവം. രതീഷിന്റെ തൊണ്ടയില്‍ മീന്‍ മുള്ള് കയറി. താഴോട്ടും ഇല്ല മേലോട്ടും ഇല്ല എന്ന അവസ്ഥ. മിണ്ടിയാല്‍ വേദന.ഈ തൊണ്ട വെച്ചോണ്ട് നായകനായിഅഭിനയിക്കാന്‍ പറ്റത്തില്ല എന്ന് ബാബു കെ.പി. പറഞ്ഞപ്പോള്‍രതീഷ്‌ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി. ഞങ്ങള്‍ അഞ്ചുപേരും കൂടി അടുത്ത് തന്നെ ഉള്ള ക്ലിനിക്കില്‍ പോയി. ഉച്ച സമയം ആയതിനാല്‍ ഡോക്റ്റര്‍ വീട്ടില്‍ പോയി എന്ന് അവിടുള്ള നേഴ്സമ്മ പറഞ്ഞു. ഞങ്ങള്‍ രണ്ടു രൂപ കൊടുത്തു ചീട്ടും എടുത്തു വീട്ടിലേക്കു പോയി.ഡോക്റ്റര്‍ ഊണ് കഴിഞ്ഞു മയങ്ങുകയായിരുന്നു. അങ്ങേരെ വിളിചെഴുന്നെല്‍പ്പിച്ചു ഞങ്ങള്‍ കാര്യം പറഞ്ഞു. പുള്ളി ചീട്ടു മേടിച്ചിട്ട് വാ പൊളിക്കാന്‍ പറഞ്ഞു.പിന്നെ ഒരു നീണ്ട കുറിപ്പെഴുതി.എന്നിട്ട് ചീട്ടിന്റെ വശത്ത് നാല്‍പ്പതു രൂപ എന്നെഴുതി.ചീട്ടു തിരിച്ചു തന്നിട്ട് ഞങ്ങളോട് പറഞ്ഞു, പേടിക്കാന്‍ ഒന്നുമില്ല ഇപ്പൊ വന്നത് നന്നായി, അല്ലേല്‍ തൊണ്ട ഓപ്പറേഷന്‍ നടത്തേണ്ടി വന്നേനെ എന്ന്. ക്ലിനിക്കില്‍ പോയി ഗുളികയും വാങ്ങി ഇന്‍ജക്ഷനും എടുത്തു പോകൂ എന്നും പറഞ്ഞു.



ചീട്ടു എടുത്തതും കൂട്ടി നാല്‍പ്പത്തി രണ്ടു രൂപ എന്നത് കേട്ടതും രതീഷിന്റെ കാറ്റ് പോയി.ഇന്‍ജക്ഷന്‍ എടുത്താല്‍ മുള്ള് പോകുമോ എന്ന സാമാന്യ ചിന്തയില്‍ ഞങ്ങള്‍ ക്ലിനിക്കില്‍ പോകാതെ അടുത്തുള്ള മെഡിക്കല്‍ സ്റ്റോറില്‍ പോയി..അവിടുത്തെ ചേട്ടനോട് എന്തിനുള്ള ഗുളികയാ എന്ന് ചോദിച്ചപോ വിറ്റാമിന്‍ ഗുളികയാണ് എന്ന് പറഞ്ഞു.ഡോക്ട്ടര്‍ നല്ല പണി തന്നു എന്ന് അപ്പോള്‍ മനസ്സിലായി.അപ്പൊ തന്നെ ചീട്ടു കീറി കളയുവേം തിരിച്ചു ഡോക്ട്ടരിന്റെ വീട്ടില്‍ ചെന്ന് അങ്ങേരുടെ സ്കൂട്ടറിന്റെ കാറ്റ് കുത്തി വിട്ടു. തിരിച്ചു വരുന്ന വഴി ഡോക്റ്ററുടെ പേരും ഡിഗ്രിയും എഴുതിയ കൂട്ടത്തില്‍ ബ്രാക്കറ്റില്‍ പൊട്ടന്‍ എന്ന് കൂടി ചോക്കും കൊണ്ട് എഴുതിയപ്പോ രതീഷിനു സമാധാനം ആയി. പിന്നെ നേരെ സ്കൂളിന്റെ അടുത്തുള്ള പൊട്ടി പൊളിഞ്ഞു കിടക്കുന്ന സെപ്റ്റിക് ടാങ്കിന്റെ അടുത്ത് പോയി രണ്ടു പ്രാവശ്യംഓക്കാനിച്ചപ്പോള്‍ മുള്ള് വെളിയില്‍ വന്നു.രതീഷിന്റെ ശബ്ദം തിരികെ കിട്ടി. ബാബുവിന്റെ നായക സ്വപ്നം പൊലിഞ്ഞു.


സ്കൂളിലെ പ്യുണ്‍ ഔസേപ്പ് ചേട്ടന്‍ ആയിരുന്നു മേക്കപ്പ്.ആളാം വീതം മൂന്നു രൂപ വേണം എന്ന് പറഞ്ഞു.ഞങ്ങള്‍ രണ്ടു രൂപ വീതം തരാം എന്നായി .അപ്പോള്‍ മീശ മാത്രമേ ഉണ്ടാവൂ, താടി ഉണ്ടാവില്ല എന്ന് ഔസേപ്പ് ചേട്ടന്‍ പറഞ്ഞു. മുടിയാന്‍ എന്നും പറഞ്ഞു അവസാനം മൂന്നു രൂപ കൊടുത്തപ്പോള്‍ ഔസേപ്പ് ചേട്ടന്‍ താടിയും മീശയും വെച്ച് തന്നു. നാല് ടീം ആയിരുന്നു മത്സരത്തില്‍.ജയിക്കുന്ന രണ്ടെണ്ണം ജില്ല കലോത്സവത്തില്‍ പോകും.





രാജുവിന്റെ അന്വേഷിച്ചു വരുന്ന പോലീസ്കാരന്‍ രാജു എവിടെ എന്ന് ചോദിക്കുമ്പോള്‍ വിറച്ചു കൊണ്ട് ഉത്തരം പറയുന്ന ഒരു കമ്പോണ്ടര്‍ ആയിട്ടായിരുന്നു ഞാന്‍. കര്‍ട്ടന്‍ പൊങ്ങുമ്പോള്‍ ഞാന്‍ മേശ തുടച്ചു നില്‍ക്കും.വെപ്രാളത്തില്‍ ഞാന്‍ സ്റെജിനു തിരിഞ്ഞു ആണ് മേശ തുടച്ചത്‌.കാണികളെ കണ്ടപ്പോള്‍ വിറയല്‍ആവശ്യത്തിലും കൂടുതല്‍ വന്നു.സീനത്തും നാടകം കാണാന്‍ ഉണ്ടായിരുന്നകൊണ്ട് ബാബു കെ.പി വില്ലനായി തകര്‍ത്തു അഭിനയിച്ചു.രതീഷും ഗംഭീരമായി അഭിനയിച്ചു.






ഫലം വന്നപ്പോള്‍ ഞങ്ങള്‍ നാലാം സ്ഥാനത്. രതീഷ്‌ രണ്ടു ദിവസം എന്നോട് മിണ്ടിയില്ല.ഞാന്‍ സ്റെജില്‍ പിന്‍ ഭാഗം കാട്ടി നിന്നിലാരുന്നേല്‍ ഒന്നാം സമ്മാനം കിട്ടിയേനെ എന്ന് അവന്‍ പറഞ്ഞു. ഇടയ്ക്കിടയ്ക്ക് അവന്‍ എന്നോട് ഈ കാര്യം പറഞ്ഞു വഴക്കുണ്ടാക്കും..നീ എന്നെ പോലെ തിരിഞ്ഞു നിന്നില്ലല്ലോ..എങ്കി പിന്നെ എന്തെ ബെസ്റ്റ് ആക്ടര്‍ ആയി നിന്നെ തിരഞ്ഞെടുക്കാഞ്ഞത്‌ എന്ന് ഞാന്‍ തിരിച്ചടിക്കും.പത്താം ക്ലാസ് കഴിഞ്ഞു ഓരോരുത്തരും ഓരോ വഴിക്കായി..കാണുമ്പോള്‍ എല്ലാം രതീഷ്‌ ഈ കാര്യംഓര്‍പ്പിക്കും."അന്ന് നീ ആ പണി ചെയ്തില്ലാരുന്നേല്‍"."പിന്നെ നീ വലിയ നടന്‍ ആയി ഓസ്കാര്‍ മേടിച്ചേനെ..ഒന്ന് പോടാ "എന്ന് ഞാന്‍ പറയും.


പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ രതീഷിന്റെ വീട്ടില്‍ കല്യാണം വിളിക്കാന്‍ ചെന്നു.രതീഷിനു ജോലി ബാങ്കില്‍ .കല്യാണം വിളി ഒക്കെ കഴിഞ്ഞു പഴയ സുഹൃത്തുക്കളെ പറ്റി സംസാരിച്ചിരിക്കുമ്പോള്‍ രതീഷ്‌ വിഷമത്തോടെ വീണ്ടുംപറഞ്ഞു. "അന്ന് നാടകത്തിനു സമ്മാനം കിട്ടിയിരുന്നേല്‍"..


"ഹോ.മലയാളത്തിനു ഒരു മഹാ നടനെ നഷ്ട്ടപ്പെട്ടു. ഒന്ന് പോടെ,വര്‍ഷം പതിനെഴായി.എന്നിട്ടും പഴയ ഒന്‍പതാം ക്ലാസിലെ നാടക കഥ ഓര്‍ത്തോണ്ടിരിക്കുവാ".എന്ന് ഞാന്‍ പറഞ്ഞു.."ആര്‍ക്കറിയാം.ചിലപ്പോള്‍ എന്‍റെ ജീവിതം തന്നെ മാറിപ്പോയേനെ" എന്ന് രതീഷ്‌ .


'പ്രേക്ഷകര്‍ രക്ഷപെട്ടു" എന്ന് ഞാന്‍ പതിയെ പറഞ്ഞത് രതീഷിന്റെ അച്ഛന്‍ കേട്ടതിനാലാണോ ആ മുഖത്ത് ഒരു ചെറു പുഞ്ചിരി വിരിഞ്ഞത് ?

Jun 9, 2011

നിസ്സഹായതയുടെ ചിരി.

നാട്ടില്‍ പോകുന്ന ദിവസം യാത്ര പറയാന്‍ വന്നതായിരുന്നു ഷംസു. അറിയാതെ എന്തെങ്കിലും തെറ്റ് കുറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് നല്‍കണം എന്ന് പറഞ്ഞപോള്‍ അയാളുടെ കണ്ണുകളില്‍ ഒരു നനവ്‌ ഞാന്‍ കണ്ടു.


പരിക്ഷീണന്‍ ആയിരുന്നു ഷംസു.നാട്ടില്‍ പോകുന്നതിന്റെ യാതൊരു സന്തോഷവും അയാളില്‍ കണ്ടില്ല. എന്നതെക്കുമായുള്ള ഒരു തിരിച്ചുപോക്ക് ആയതു കൊണ്ടാവാം എന്ന് ഞാന്‍ ഊഹിച്ചു..കുറച്ചു നാള്‍ കൂടി ഒക്കെ നിന്നിട്ട് പോയാല്‍ പോരെ ഷംസു ഭായ് എന്ന് ഞാന്‍ ചോദിച്ചു..ഇല്ല സാര്‍.ശരീരം അതിനു അനുവദിക്കുന്നില്ല..പതിനെട്ടു വര്‍ഷമായി ഇവിടെ അദ്ധ്വാനിക്കുന്നു.ആഴ്ചയില്‍ ഏഴു ദിവസം ജോലിയും രണ്ടു വര്‍ഷത്തിലൊരിക്കല്‍ രണ്ടു മാസം അവധിയുമായുള്ള ഈ ജീവിതം മതിയായി . മകനെ ഇവിടെ എത്തിച്ചു..ഇനിവീട് അവന്‍ നോക്കട്ടെ..മറ്റൊരു മകന്‍ നാട്ടില്‍ .ഇനി ഭാര്യയുടെ ഒപ്പം സ്വസ്ഥം.അത് മതി.അല്പം പ്രഷര്‍, ഷുഗര്‍ ഒക്കെ ഉണ്ട്..ഇനി ഇവിടെ നിന്നാല്‍ അതൊക്കെ കൂടി ഇവിടെത്തന്നെ ചിലപ്പോ.ഷംസു നിര്‍ത്തി.


ഷംസു ഞങ്ങളുടെ ഓഫീസ് ബോയ്‌. ഷംസുവിനെ ഓഫീസ് ബോയ്‌ എന്ന് വിളിക്കാമോ എന്നറിയില്ല, കാരണം ഷംസുവിനു വയസ്സ് നാല്പത്തി ഒന്‍പത്..സാധാരണയായി ഗള്‍ഫില്‍ ഒരു ചൊല്ലുണ്ട്..ഓഫീസ് ബോയ്‌ ആയിരിക്കും മാനെജെരെക്കാള്‍ പവര്‍ഫുള്‍ ‍ എന്ന്..അത് ഏറെക്കുറെ ശരിയുമാണ്.ഷംസുവിനു എവിടെയും പ്രവേശനം ഉണ്ട്..ആരെക്കാളും വാസ്തയും ( പിടിപാട് ) ഓഫീസിലെ എല്ലാക്കാര്യങ്ങളും ഷംസുവിനു അറിയാം .അതും ആദ്യം തന്നെ.നമ്മള്‍ കോണ്‍ഫിടെന്ഷ്യല്‍ എന്ന് കരുതി സൂക്ഷിക്കുന്നത് പലതും ഉടന്‍ തന്നെ വാര്‍ത്ത ആകുന്നു..ഓഫീസില്‍ എല്ലാ കാര്യത്തിനും ഷംസു മുന്‍പന്തിയില്‍ ആയിരുന്നു.എന്ത് സഹായം ചോദിച്ചാലും ചെയ്യാന്‍ കഴിയുന്ന ഒരാള്‍ .ആരെ വേണമെങ്കിലും സഹായിക്കാന്‍ സന്നദ്ധത ഉള്ള ഒരാള്‍.



ഷംസു മകനെ നാട്ടില്‍ നിന്നും കൊണ്ടുവന്നു തന്‍റെ അസിസ്റ്റന്റ്‌ ആക്കിയപ്പോള്‍ ഞങ്ങള്‍ ചിരിച്ചു. ഡോക്റ്ററുടെ മകന്‍ ഡോക്ടര്‍ ആകുന്നപോലെ എന്ന് പറഞ്ഞു.മാനേജരുടെ അടുത്ത് ഇത്രയും അടുപ്പമുള്ള ഷംസു വിചാരിച്ചാല്‍ കുറെ കൂടെ നല്ല ഒരു ജോലി ശരിയാക്കി കൊടുക്കാന്‍ പറ്റില്ലേ എന്നാ എന്റെ ചോദ്യത്തിനുത്തരമായി ഷംസു പറഞ്ഞത്,സ്കൂള്‍ വിദ്യാഭ്യാസം കൂടെ ഇല്ലാത്തവര്‍ക്ക് എന്ത് ജോലി എന്നായിരുന്നു.



എപ്പോഴും ചിരിക്കുന്ന ഒരു മുഖമായിരുന്നു ഷംസുവിനു.ചെറിയ കാര്യങ്ങള്‍ക്ക് പോലും ദേഷ്യപ്പെടുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്ന അറബ് വംശജരുടെ മുന്നില്ലും ഷംസു ചിരിച്ചു നില്‍ക്കും.നിസ്സഹായതയുടെ ചിരി.ഷംസുവിനെ പറ്റി ഓര്‍ക്കുമ്പോള്‍ എല്ലാം മനസ്സില്‍ വരുന്നത് ആ ചിരി ആണ്. പിന്നെ നാട്ടില്‍ പോയി വരുമ്പോള്‍ കൊണ്ടുവരുന്ന ഏത്തക്ക വറുത്തത് സന്തോഷത്തോടെ വാങ്ങുന്ന ഷംസു.മാസാവസാനം കൊടുക്കാറുള്ള ഒരു ചെറിയ തുക വാങ്ങുമ്പോഴുള്ള ആ മുഖഭാവം . ഒരിക്കല്‍ മാത്രം ഷംസുവിനെ കണ്ണ് നിറഞ്ഞു കണ്ടു..അനാവശ്യമായി വഴക്കുണ്ടാക്കിയ സ്വന്തം നാട്ടുകാരന്റെ കാര്യം പറയുമ്പോള്‍.തന്‍റെ പ്രായം പോലും അയാള്‍ കണക്കില്‍ എടുത്തില്ലല്ലോ എന്നുള്ള വിഷമം. പോട്ടെ ഷംസു ഭായി.ലോകം ഇങ്ങനെയാണ് എന്ന് പറയുമ്പോള്‍, നമ്മുടെ നാട്ടുകാര്‍ തന്നെ നമ്മളോട് ഇങ്ങനെ പെരുമാറുമ്പോള്‍ മറ്റുള്ളവരെ എങ്ങനെ കുറ്റം പറയാന്‍ പറ്റും എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ എനിക്ക് കഴിഞ്ഞില്ല.
ഷംസുവിന്റെ ദീര്‍ഖ കാല സേവനം പരിഗണിച്ചു കമ്പനി എല്ലാ ആനുകൂല്യവും അതോടൊപ്പം മൂന്നു മാസത്തെ ശമ്പളംകൂടുതലായും നല്‍കി.പിന്നെ ജനറല്‍ മാനെജേര്‍ ഒരു "ഷംസു സഹായ ഫണ്ട് "രൂപീകരിച്ചു.ഒരു കവറില്‍ എല്ലാവര്ക്കും ഇഷ്ടമുള്ളത് നിക്ഷേപിക്കാം എന്ന് പറഞ്ഞു ആദ്യമായി അദ്ദേഹത്തിന്റെ വിഹിതം ആയി ഒരു നല്ല തുക നല്‍കി.ചില ചില്ലറ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മിക്കവാറും എല്ലാ സ്റ്റാഫും ഉദാരമായി സഹായിച്ചതിനാല്‍ ഷംസുവിനു അങ്ങനെ നല്ല ഒരു തുക കിട്ടി.



യാത്ര പറഞ്ഞു മടങ്ങുമ്പോള്‍ ഷംസു വീണ്ടും കാണാം എന്ന് പറഞ്ഞതിന്റെ പൊരുള്‍ എനിക്കു മനസ്സിലായില്ലെങ്കിലും ശരി കാണാം എന്നെ പറഞ്ഞുള്ളൂ.രണ്ടു മാസങ്ങള്‍ക്ക് ശേഷം ഷംസുവിന്റെ ഫോണ്‍ വന്നത് ഒരു ഈദു ദിനത്തില്‍ ആയിരുന്നു. നാട്ടില്‍ സുഖമായിരിക്കുന്നു എന്നും അസുഖങ്ങള്‍ക്ക് കുറവുണ്ടെന്നും പറയുമ്പോള്‍ പക്ഷെ ഷംസുവിന്റെ ശബ്ദത്തില്‍ വലിയ ഒന്നും ആഹ്ലാദം ഉണ്ടായിരുന്നില്ല.



ഷംസുവിന്റെ മകന്‍ കാദര്‍ പകരക്കാരന്‍ ആയി. ബാപ്പയെക്കാള്‍ കേമന്‍. ആദ്യമൊക്കെ പേര് കാദര്‍ എന്ന് പറയാന്‍ തന്നെ വിഷമം ഉണ്ടായിരുന്ന ആളിന്‍റെ ശബ്ദം ദിനം തോറും ഉയര്‍ന്നുയര്‍ന്നു വന്നു.കടത്തു വള്ളത്തില്‍ നിന്നും മുട്ടറ്റം വെള്ളത്തില്‍ ആള്‍ക്കാരെ ഇറക്കി വിട്ടു നാട്ടുകാരുടെ ശാപം വാങ്ങിയ അച്ഛന്റെ പേരുകളയാതെ ഇരിക്കാന്‍ അരയറ്റം വെള്ളത്തില്‍ മകന്‍ ആളുകളെ ഇറക്കി വിട്ട പഴയ കഥ പറഞ്ഞു ഞങ്ങള്‍ ചിരിച്ചു. അഹങ്കാരത്തിന് ആള്‍രൂപം കിട്ടിയത് പോലെ തനിക്കു അസിസ്റ്റന്റ്‌ ആയി വന്ന പുതിയ ബംഗാളി പയ്യനോട് ആജ്ഞാപിക്കുന്ന കാദര്‍.



പിന്നെ പിന്നെ ഞങ്ങള്‍ ഷംസുവിനെ മിസ്സ്‌ ചെയ്യാനും വിളിച്ചാല്‍ കിട്ടാത്ത കാദറിനെ പഴി പറയാനും തുടങ്ങി. ഷംസു ആയിരുന്നെകില്‍, ഷംസു ഇപ്പോള്‍ ഉണ്ടാവണമായിരുന്നു എന്നൊക്കെ ഏതെങ്കിലും സമയത്ത്ആരെങ്കിലും ഒക്കെ പറയുമായിരുന്നു. അങ്ങനെ ദിവസവും ഷംസു ഞങ്ങളുടെ ഇടയില്‍ കടന്നു വന്നു.



അറബി സഹപ്രവര്‍ത്തകര്‍ മാത്രം ( അന്നത്തെ പിരിവിനെ ഉദ്ദേശിച്ചു )പറഞ്ഞു..ഖലാസ്.ഓള്‍ഡ്‌ മാന്‍,ഹി ടുക്ക് മണി ഫ്രം അസ്‌.ലെറ്റ്‌ ഹിം എന്ജോയ്‌.ഹി ഈസ്‌ ഓള്‍ഡ്‌..ടൂ ഓള്‍ഡ്‌ . ചെറിയ ദിനാര്‍ നോട്ടുകളുടെ വലിപ്പം വീണ്ടും ഒരിക്കല്‍ കൂടി ഞങ്ങള്‍ കണ്ടു. പ്രായം ഏറിയ മാതാപിതാക്കളോടും ഇവര്‍ ഇങ്ങനെ തന്നെ പറയുമോ എന്ന് ഞങ്ങള്‍ ഓര്‍ത്തു..


പുതുവര്‍ഷത്തിന്റെ അവധി കഴിഞ്ഞു ഓഫീസില്‍ എത്തിയപ്പോള്‍ ആണ് ആ വാര്‍ത്ത‍ കേട്ടത്.ഷംസു വീണ്ടും വരുന്നു എന്ന്.കാദര്‍ തിരിയെ നാട്ടിലേക്ക് പോകുന്നത്രേ. പുതിയ വിസക്ക് അപ്ലൈ ചെയ്തു കഴിഞ്ഞു എന്ന്! എല്ലാം അവസാനിപ്പിച്ചു മടങ്ങിപോയാലും തിരിയെ പ്രവാസലോകത്തെക്ക് എങ്ങനെയോ എത്തിപ്പെടുന്ന അനേകരിലേക്കു ഒരാള്‍ കൂടി .

അതെ..ഷംസു വീണ്ടും വരികയാണ്.. നിസ്സഹായതയുടെ ആ ചിരിയുമായി.