Jul 15, 2011

പരിപ്പുവട ബ്ലോഗ്‌..ചില സുപ്രധാന തീരുമാനങ്ങള്‍

പരിപ്പുവട ബ്ലോഗിന്റെ അഞ്ചാം വാര്‍ഷിക പോസ്റ്റ് ഇട്ടതിനു ശേഷം ഒരുപാട് സുഹൃത്തുക്കളും അഭ്യുദയകാംക്ഷികള്‍ എനിക്ക് കമന്റായും,മെയില്‍ ആയിട്ടും അഭിപ്രായങ്ങള്‍ അയക്കുകയുണ്ടായി. മുന്പെന്നപോലെ തന്നെ എന്നെ പുകഴ്ത്തി ഉള്ള കമന്റുകള്‍ ഞാന്‍ അപ്രൂവ് ചെയ്യുകയും ചെയ്തു. മെയില്‍ അയച്ചു എന്നെ തെറി വിളിച്ച സുഹൃത്തുക്കള്‍ക്ക് നന്ദി. കാരണം അവ ഞാന്‍ മാത്രമേ കണ്ടിട്ടുള്ളല്ലോ. അതെങ്ങാനും കമന്റു ബോക്സില്‍ വന്നിരുന്നേല്‍ ...ഫഗവതീ.



കഴിഞ്ഞ ദിവസം ഞാന്‍ ഒരു സുപ്രധാന തീരുമാനം എടുത്തു. എന്റെ കമന്റു ബോക്സ്‌ അടക്കുക എന്നുള്ളത്. എന്റെ കഥ വായിക്കുന്നവര്‍ മേലില്‍ എനിക്ക് മെയില്‍ അയച്ചാല്‍ മതി. എന്റെ പോസ്റ്റുകളെ സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍ ഞാന്‍ അറിഞ്ഞാല്‍ പോരെ. എന്തിനാ വെറുതെ പൊതു ജനം കമന്റു വായിച്ചു ചിരിക്കുന്നത്.കമന്റുകളുടെ എണ്ണം എന്നെ സംബന്ധിച്ച് ഒരു പ്രശ്നം ആയതു കൊണ്ടാണോ കമന്റ് ബോക്സ്‌ അടക്കുന്നത് എന്നൊരു ന്യായമായ സംശയം ഉയര്‍ന്നേക്കാം. കമന്റുകള്‍ക്ക് വേണ്ടി തന്നെ ആണ് ഞാന്‍ പോസ്റ്റ്‌ ഇടുന്നത്. കൂടുതല്‍ കമന്റു കിട്ടുമ്പോള്‍ കൂടുതല്‍ സന്തോഷം കിട്ടും. ഇപ്പൊ കാര്യം മനസ്സിലായി എന്ന് കരുതട്ടെ.


അപ്പോള്‍ ചോദിച്ചേക്കാം , മറ്റുള്ളവരുടെ പോസ്റ്റില്‍ ഇനി കമന്ടുമോ എന്ന്. തല്‍ക്കാലം അത് നിര്‍ത്താന്‍ ഉദ്ദേശ്യം ഇല്ല. ബൂലോകത്തെ ബ്ലോഗര്‍മാരെ ഒരു വഴി ആക്കുന്നത് വരെ അത് തുടരും. നല്ല കഥകള്‍ വായിച്ചാല്‍ എനിക്ക് ചൊറിച്ചില്‍ വരും, പിന്നെ അതില്‍ ഉള്ള ഒന്‍പതു നന്മ കാണാതെ പത്താമത്തെ തിന്മ കാണും. അതൊരു തെറ്റാണോ ?


ദിവസം രണ്ടു പോസ്ടിടുന്നതിനെ കുറിച്ച് വിമര്‍ശിച്ചവരോട് രണ്ടു വാക്ക്. സൗകര്യം ഉണ്ടെങ്കില്‍ വായിച്ചാ മതി. എന്റെ ബ്ലോഗ്‌ എന്റെ സമയം, ഇഷ്ട്ടം പോലെ ഞാന്‍ പോസ്റ്റ്‌ ഇടും.ആരും നിര്‍ബന്ധിചില്ലല്ലോ വായിക്കാന്‍. എന്റെ പ്രിയപ്പെട്ട സ്ത്രീ ബ്ലോഗേര്‍സ്, ഞാന്‍ സ്ഥിരം കമന്റിടുന്നവര്‍ മതി എന്റെ ബ്ലോഗിനെ നിലനിര്‍ത്താന്‍ . പിന്നെ അക്ഷരതെറ്റുകള്‍. അത് ഗൂഗിള്‍ അമ്മാവനോട് നേരിട്ട് ചോദിച്ചാ മതി.

ഞാന്‍ എഴുതുന്നതിനു നിലവാരം ഇല്ല എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ആരാണീ നിലവാരം നിശ്ചയിക്കുന്ന ആള്‍ക്കാര്‍ ? നിലവാരം ഇല്ല എന്ന് പറഞ്ഞ ഒരാളുടെ പോസ്റ്റ്‌ വായിച്ചു ഞാന്‍ കരഞ്ഞു പോയി. അത് എനിക്ക് അതുപോലെ എഴുതാന്‍ കഴിഞ്ഞില്ല എന്നോര്‍തിട്ടല്ല. ഇങ്ങനെയും ആളുകള്‍ എഴുതുമോ എന്ന് ഓര്‍ത്തിട്ടാണ് !

ബ്ലോഗര്‍മാര്‍ പൊതുവേ അഭിമാനികള്‍ ആണെന്ന് തോന്നിയിട്ടുണ്ട്. കമന്റിടുന്നവര്‍ക്ക് മാത്രം തിരിച്ചു കമന്റിടുന്നവരെ പറ്റി ഞാന്‍ ഉടനെ ഒരു പോസ്റ്റ്‌ ഇടുന്നുണ്ട്. എനിക്ക് ഈ തരം ബാര്‍ട്ടര്‍ സിസ്റ്റ്ടത്തില്‍ താല്പര്യം ഇല്ല. അതുകൊണ്ട് തന്നെ എനിക്ക് ഇഷ്ട്ടപ്പെടാത്ത ബ്ലോഗുകളില്‍ അവരെ നിശിതമായി വിമര്‍ശിച്ചു കമന്റിടാന്‍ അവസരം കിട്ടാറുമുണ്ട്.

എന്റെ പോസ്റ്റ്‌ വായിച്ചു കമന്ടിട്ടെ തീരു എന്നുള്ളവര്‍ക്ക് parippuvadablog@yahoo.com എന്ന ഈമെയില്‍ വിലാസത്തില്‍ കമന്റുകള്‍ അയക്കാം. നല്ല കമന്റുകള്‍ക്ക് എന്റെ കഥാ സമാഹാരത്തിന്റെ ഒരു പ്രതി അയച്ചു തരുന്നതായിരിക്കും.

ഇതുപോലൊരു പോസ്റ്റ്‌ മുഴുവന്‍ വായിച്ചു തീര്‍ത്തതിനു നന്ദി !

Jun 23, 2011

ഒരു നാടക പരീക്ഷണത്തിന്‍റെ കഥ ..

ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആയിരുന്നു ആ സംഭവം.സ്കൂളിലെ യൂത്ത് ഫെസ്റ്റിവലില്‍ അവതരിപ്പിക്കാന്‍ എന്‍റെക്ലാസ്സിലെ രതീഷ്‌ ഒരുദിവസം ഒരു ഏകാങ്ക നാടകം കൊണ്ടുവരാം എന്ന് ഏറ്റു. അവന്റെ വീട്ടിനടുത്തുള്ള ഒരു ചേട്ടന്‍ ഈ സാധനംകോളേജില്‍ അവതരിപ്പിച്ചു ഒന്നാം സമ്മാനംകിട്ടിയത്രേ.നാടകത്തിന്‍റെ പേര് "നിയമം ബന്ധനത്തില്‍".പിറ്റേന്ന് ഞങ്ങള്‍ സ്കൂള്‍ ഗ്രൗണ്ടില്‍ പോയി അത് വായിച്ചു നോക്കി. വായിച്ചു കഴിഞ്ഞതും, രണ്ടു പേര്‍ക്ക് നായക കഥാപാത്രമായ രാജു ആകണം. ഒന്ന് നാടകത്തിന്റെ ഉടമസ്ഥന്‍ രതീഷ്‌, രണ്ടാമത് ഞങ്ങളുടെ ക്ലാസ്സിലെ ചെകിടന്‍ എന്ന് വട്ടപ്പെരുള്ള ബാബു.കെ.പി. ഞങ്ങള്‍ എല്ലാം ബാബുവിനെ പിന്താങ്ങി.കാരണം ബാബു ഇടയ്ക്ക്,പൊറോസ് ഖാന്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന ആലിക്കുട്ടിയുടെ കടയില്‍ നിന്നും എന്തെങ്കിലും ഒക്കെ ഞങ്ങള്‍ക്ക് ചെലവു ചെയ്യും .എല്ലാവരുംകാലു മാറിയപ്പോള്‍ രാജു ആയില്ലെല്ലേല്‍ നാടകം തിരിച്ചു കൊടുക്കും എന്ന് രതീഷ്‌ ഭീഷണി പെടുത്തി .അവസാനം ബാബു പിന്‍വാങ്ങി.ചുവരില്ലെങ്കില്‍ ചിത്രം എഴുതാന്‍ പറ്റില്ലല്ലോ എന്ന നിര്‍ദോഷകരമായ പഴഞ്ചൊല്ല് ചിലപ്പോ ബാബുവിന് അറിയാമായിരിക്കും .




ഞങ്ങള്‍ അഞ്ചു പേര്‍ ആയിരുന്നു അഭിനേതാക്കള്‍. എന്നും ക്ലാസ്സ്‌ കഴിഞ്ഞു പള്ളിയുടെ പിറകില്‍ ഞങ്ങള്‍ കൂടും.രതീഷിന്റെ കൈയില്‍ ആയിരിക്കും നാടകം എപ്പോഴും. അവനാണല്ലോ നാടകത്തിന്റെ ഉടമസ്ഥന്‍.പോരാഞ്ഞിട്ട് നായകനും. ആരെങ്കിലും എന്തെങ്കിലും ഉടക്കിട്ടാല്‍ രതീഷ്‌ ഭീഷണി ഉയര്‍ത്തും.നാടകം തിരിച്ചു കൊടുക്കും എന്ന്. രതീഷിന്റെ കൈയില്‍ നാടകം ഇരിക്കുന്നകൊണ്ട് അവധി ദിവസങ്ങളിലും നാടകം പഠിക്കല്‍ തന്നെ. ഒരു ദിവസം ഭക്ഷണം കഴിക്കുന്നതിനിടെ അവന്റെ അച്ഛന്‍ എന്തോ ചോദിച്ചപ്പോള്‍ ഓര്‍ക്കാതെ നാടകത്തിലെ ഒരു ഡയലോഗ് ~ നിങ്ങള്‍ക്ക് ജീവിച്ചിരിക്കുന്ന രാജുവിനെ തൂക്കി കൊല്ലാം..എന്നാല്‍ മരിച്ചു കിടക്കുന്ന രാജുവിനെയോ~ പറഞ്ഞു പോയി എന്ന് അവന്‍ പറഞ്ഞു. നിനക്കെന്താടാ വട്ടാണോ എന്നും അച്ഛന്‍ ചോദിച്ചു എന്ന് അവന്‍ പറഞ്ഞു.




ബാബു കെ.പി.ആണെകില്‍ നായകന്‍ ആകാത്തതില്‍ ഉള്ള കലിപ്പും ആയി നടക്കുന്നു.ബാബുവിന്റെ വണ്‍വേ പ്രേമം കൊടുംബിരിക്കൊണ്ടിരിക്കുന്ന കാലം ആയിരുന്നു. ട്യുഷന് വരുന്ന സീനത്തിന്റെ കേള്‍ക്കെ ബാബു ആണ് നായകന്‍എന്ന്പറഞ്ഞതിന് അവന്‍ എനിക്ക് രണ്ടു ദിവസം ഐസ് വാങ്ങിച്ചു തന്നു. സീനത്ത്എഴുതിയതാണ് എന്നും പറഞ്ഞു കൂട്ടുകാരെ കാണിക്കാന്‍ ഒരു എഴുത്തും ഞാന്‍ എഴുതി കൊടുത്തു. അതില്‍ ബാബു നായകന്‍ ആയാല്‍ ഞാന്‍ നായിക ആവാം എന്നൊക്കെ കാച്ചി.ബാബു അത് ക്ലാസില്‍ എല്ലാവരെയും കൊണ്ട് കാണിച്ചു ആളായി .സീനതിനോട് പറഞ്ഞു പോയത് കൊണ്ട് നായക സ്ഥാനം തരണം എന്നൊക്കെ ബാബു കെഞ്ചി പറഞ്ഞു. പക്ഷെ രതീഷ്‌ സമ്മതിച്ചില്ല. രാജു എന്ന കഥാപാത്രം ക്ഷയം പിടിച്ചതായിട്ടാണ് കഥയില്‍.എന്നാല്‍ ചക്കപ്പഴം പോലിരിക്കുന്ന രതീഷ്‌,നായകന്‍ ആയ രാജു ആയാല്‍ ക്ഷയം പിടിച്ചു എന്നതിന് പകരം വണ്ണം കൂടുന്ന അസുഖം പിടിച്ചു എന്ന് മാര്‍ക്കിടുന്ന സാറുമ്മാര്‍ വിചാരിക്കും എന്ന് ബാബു പറഞ്ഞു. തന്റെ വീടിന്റെ അടുത്തുള്ള ചക്കപ്പഴം പോലിരിക്കുന്ന കുഞ്ഞച്ചന് ക്ഷയം ആണെന്ന് രതീഷ്‌ ന്യായം പറഞ്ഞു.






മത്സരത്തിന്റെ തലേ ദിവസം സ്കൂളില്‍ വെച്ച് പൊതി ചോറ് കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു ആ സംഭവം. രതീഷിന്റെ തൊണ്ടയില്‍ മീന്‍ മുള്ള് കയറി. താഴോട്ടും ഇല്ല മേലോട്ടും ഇല്ല എന്ന അവസ്ഥ. മിണ്ടിയാല്‍ വേദന.ഈ തൊണ്ട വെച്ചോണ്ട് നായകനായിഅഭിനയിക്കാന്‍ പറ്റത്തില്ല എന്ന് ബാബു കെ.പി. പറഞ്ഞപ്പോള്‍രതീഷ്‌ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി. ഞങ്ങള്‍ അഞ്ചുപേരും കൂടി അടുത്ത് തന്നെ ഉള്ള ക്ലിനിക്കില്‍ പോയി. ഉച്ച സമയം ആയതിനാല്‍ ഡോക്റ്റര്‍ വീട്ടില്‍ പോയി എന്ന് അവിടുള്ള നേഴ്സമ്മ പറഞ്ഞു. ഞങ്ങള്‍ രണ്ടു രൂപ കൊടുത്തു ചീട്ടും എടുത്തു വീട്ടിലേക്കു പോയി.ഡോക്റ്റര്‍ ഊണ് കഴിഞ്ഞു മയങ്ങുകയായിരുന്നു. അങ്ങേരെ വിളിചെഴുന്നെല്‍പ്പിച്ചു ഞങ്ങള്‍ കാര്യം പറഞ്ഞു. പുള്ളി ചീട്ടു മേടിച്ചിട്ട് വാ പൊളിക്കാന്‍ പറഞ്ഞു.പിന്നെ ഒരു നീണ്ട കുറിപ്പെഴുതി.എന്നിട്ട് ചീട്ടിന്റെ വശത്ത് നാല്‍പ്പതു രൂപ എന്നെഴുതി.ചീട്ടു തിരിച്ചു തന്നിട്ട് ഞങ്ങളോട് പറഞ്ഞു, പേടിക്കാന്‍ ഒന്നുമില്ല ഇപ്പൊ വന്നത് നന്നായി, അല്ലേല്‍ തൊണ്ട ഓപ്പറേഷന്‍ നടത്തേണ്ടി വന്നേനെ എന്ന്. ക്ലിനിക്കില്‍ പോയി ഗുളികയും വാങ്ങി ഇന്‍ജക്ഷനും എടുത്തു പോകൂ എന്നും പറഞ്ഞു.



ചീട്ടു എടുത്തതും കൂട്ടി നാല്‍പ്പത്തി രണ്ടു രൂപ എന്നത് കേട്ടതും രതീഷിന്റെ കാറ്റ് പോയി.ഇന്‍ജക്ഷന്‍ എടുത്താല്‍ മുള്ള് പോകുമോ എന്ന സാമാന്യ ചിന്തയില്‍ ഞങ്ങള്‍ ക്ലിനിക്കില്‍ പോകാതെ അടുത്തുള്ള മെഡിക്കല്‍ സ്റ്റോറില്‍ പോയി..അവിടുത്തെ ചേട്ടനോട് എന്തിനുള്ള ഗുളികയാ എന്ന് ചോദിച്ചപോ വിറ്റാമിന്‍ ഗുളികയാണ് എന്ന് പറഞ്ഞു.ഡോക്ട്ടര്‍ നല്ല പണി തന്നു എന്ന് അപ്പോള്‍ മനസ്സിലായി.അപ്പൊ തന്നെ ചീട്ടു കീറി കളയുവേം തിരിച്ചു ഡോക്ട്ടരിന്റെ വീട്ടില്‍ ചെന്ന് അങ്ങേരുടെ സ്കൂട്ടറിന്റെ കാറ്റ് കുത്തി വിട്ടു. തിരിച്ചു വരുന്ന വഴി ഡോക്റ്ററുടെ പേരും ഡിഗ്രിയും എഴുതിയ കൂട്ടത്തില്‍ ബ്രാക്കറ്റില്‍ പൊട്ടന്‍ എന്ന് കൂടി ചോക്കും കൊണ്ട് എഴുതിയപ്പോ രതീഷിനു സമാധാനം ആയി. പിന്നെ നേരെ സ്കൂളിന്റെ അടുത്തുള്ള പൊട്ടി പൊളിഞ്ഞു കിടക്കുന്ന സെപ്റ്റിക് ടാങ്കിന്റെ അടുത്ത് പോയി രണ്ടു പ്രാവശ്യംഓക്കാനിച്ചപ്പോള്‍ മുള്ള് വെളിയില്‍ വന്നു.രതീഷിന്റെ ശബ്ദം തിരികെ കിട്ടി. ബാബുവിന്റെ നായക സ്വപ്നം പൊലിഞ്ഞു.


സ്കൂളിലെ പ്യുണ്‍ ഔസേപ്പ് ചേട്ടന്‍ ആയിരുന്നു മേക്കപ്പ്.ആളാം വീതം മൂന്നു രൂപ വേണം എന്ന് പറഞ്ഞു.ഞങ്ങള്‍ രണ്ടു രൂപ വീതം തരാം എന്നായി .അപ്പോള്‍ മീശ മാത്രമേ ഉണ്ടാവൂ, താടി ഉണ്ടാവില്ല എന്ന് ഔസേപ്പ് ചേട്ടന്‍ പറഞ്ഞു. മുടിയാന്‍ എന്നും പറഞ്ഞു അവസാനം മൂന്നു രൂപ കൊടുത്തപ്പോള്‍ ഔസേപ്പ് ചേട്ടന്‍ താടിയും മീശയും വെച്ച് തന്നു. നാല് ടീം ആയിരുന്നു മത്സരത്തില്‍.ജയിക്കുന്ന രണ്ടെണ്ണം ജില്ല കലോത്സവത്തില്‍ പോകും.





രാജുവിന്റെ അന്വേഷിച്ചു വരുന്ന പോലീസ്കാരന്‍ രാജു എവിടെ എന്ന് ചോദിക്കുമ്പോള്‍ വിറച്ചു കൊണ്ട് ഉത്തരം പറയുന്ന ഒരു കമ്പോണ്ടര്‍ ആയിട്ടായിരുന്നു ഞാന്‍. കര്‍ട്ടന്‍ പൊങ്ങുമ്പോള്‍ ഞാന്‍ മേശ തുടച്ചു നില്‍ക്കും.വെപ്രാളത്തില്‍ ഞാന്‍ സ്റെജിനു തിരിഞ്ഞു ആണ് മേശ തുടച്ചത്‌.കാണികളെ കണ്ടപ്പോള്‍ വിറയല്‍ആവശ്യത്തിലും കൂടുതല്‍ വന്നു.സീനത്തും നാടകം കാണാന്‍ ഉണ്ടായിരുന്നകൊണ്ട് ബാബു കെ.പി വില്ലനായി തകര്‍ത്തു അഭിനയിച്ചു.രതീഷും ഗംഭീരമായി അഭിനയിച്ചു.






ഫലം വന്നപ്പോള്‍ ഞങ്ങള്‍ നാലാം സ്ഥാനത്. രതീഷ്‌ രണ്ടു ദിവസം എന്നോട് മിണ്ടിയില്ല.ഞാന്‍ സ്റെജില്‍ പിന്‍ ഭാഗം കാട്ടി നിന്നിലാരുന്നേല്‍ ഒന്നാം സമ്മാനം കിട്ടിയേനെ എന്ന് അവന്‍ പറഞ്ഞു. ഇടയ്ക്കിടയ്ക്ക് അവന്‍ എന്നോട് ഈ കാര്യം പറഞ്ഞു വഴക്കുണ്ടാക്കും..നീ എന്നെ പോലെ തിരിഞ്ഞു നിന്നില്ലല്ലോ..എങ്കി പിന്നെ എന്തെ ബെസ്റ്റ് ആക്ടര്‍ ആയി നിന്നെ തിരഞ്ഞെടുക്കാഞ്ഞത്‌ എന്ന് ഞാന്‍ തിരിച്ചടിക്കും.പത്താം ക്ലാസ് കഴിഞ്ഞു ഓരോരുത്തരും ഓരോ വഴിക്കായി..കാണുമ്പോള്‍ എല്ലാം രതീഷ്‌ ഈ കാര്യംഓര്‍പ്പിക്കും."അന്ന് നീ ആ പണി ചെയ്തില്ലാരുന്നേല്‍"."പിന്നെ നീ വലിയ നടന്‍ ആയി ഓസ്കാര്‍ മേടിച്ചേനെ..ഒന്ന് പോടാ "എന്ന് ഞാന്‍ പറയും.


പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ രതീഷിന്റെ വീട്ടില്‍ കല്യാണം വിളിക്കാന്‍ ചെന്നു.രതീഷിനു ജോലി ബാങ്കില്‍ .കല്യാണം വിളി ഒക്കെ കഴിഞ്ഞു പഴയ സുഹൃത്തുക്കളെ പറ്റി സംസാരിച്ചിരിക്കുമ്പോള്‍ രതീഷ്‌ വിഷമത്തോടെ വീണ്ടുംപറഞ്ഞു. "അന്ന് നാടകത്തിനു സമ്മാനം കിട്ടിയിരുന്നേല്‍"..


"ഹോ.മലയാളത്തിനു ഒരു മഹാ നടനെ നഷ്ട്ടപ്പെട്ടു. ഒന്ന് പോടെ,വര്‍ഷം പതിനെഴായി.എന്നിട്ടും പഴയ ഒന്‍പതാം ക്ലാസിലെ നാടക കഥ ഓര്‍ത്തോണ്ടിരിക്കുവാ".എന്ന് ഞാന്‍ പറഞ്ഞു.."ആര്‍ക്കറിയാം.ചിലപ്പോള്‍ എന്‍റെ ജീവിതം തന്നെ മാറിപ്പോയേനെ" എന്ന് രതീഷ്‌ .


'പ്രേക്ഷകര്‍ രക്ഷപെട്ടു" എന്ന് ഞാന്‍ പതിയെ പറഞ്ഞത് രതീഷിന്റെ അച്ഛന്‍ കേട്ടതിനാലാണോ ആ മുഖത്ത് ഒരു ചെറു പുഞ്ചിരി വിരിഞ്ഞത് ?

Jun 9, 2011

നിസ്സഹായതയുടെ ചിരി.

നാട്ടില്‍ പോകുന്ന ദിവസം യാത്ര പറയാന്‍ വന്നതായിരുന്നു ഷംസു. അറിയാതെ എന്തെങ്കിലും തെറ്റ് കുറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് നല്‍കണം എന്ന് പറഞ്ഞപോള്‍ അയാളുടെ കണ്ണുകളില്‍ ഒരു നനവ്‌ ഞാന്‍ കണ്ടു.


പരിക്ഷീണന്‍ ആയിരുന്നു ഷംസു.നാട്ടില്‍ പോകുന്നതിന്റെ യാതൊരു സന്തോഷവും അയാളില്‍ കണ്ടില്ല. എന്നതെക്കുമായുള്ള ഒരു തിരിച്ചുപോക്ക് ആയതു കൊണ്ടാവാം എന്ന് ഞാന്‍ ഊഹിച്ചു..കുറച്ചു നാള്‍ കൂടി ഒക്കെ നിന്നിട്ട് പോയാല്‍ പോരെ ഷംസു ഭായ് എന്ന് ഞാന്‍ ചോദിച്ചു..ഇല്ല സാര്‍.ശരീരം അതിനു അനുവദിക്കുന്നില്ല..പതിനെട്ടു വര്‍ഷമായി ഇവിടെ അദ്ധ്വാനിക്കുന്നു.ആഴ്ചയില്‍ ഏഴു ദിവസം ജോലിയും രണ്ടു വര്‍ഷത്തിലൊരിക്കല്‍ രണ്ടു മാസം അവധിയുമായുള്ള ഈ ജീവിതം മതിയായി . മകനെ ഇവിടെ എത്തിച്ചു..ഇനിവീട് അവന്‍ നോക്കട്ടെ..മറ്റൊരു മകന്‍ നാട്ടില്‍ .ഇനി ഭാര്യയുടെ ഒപ്പം സ്വസ്ഥം.അത് മതി.അല്പം പ്രഷര്‍, ഷുഗര്‍ ഒക്കെ ഉണ്ട്..ഇനി ഇവിടെ നിന്നാല്‍ അതൊക്കെ കൂടി ഇവിടെത്തന്നെ ചിലപ്പോ.ഷംസു നിര്‍ത്തി.


ഷംസു ഞങ്ങളുടെ ഓഫീസ് ബോയ്‌. ഷംസുവിനെ ഓഫീസ് ബോയ്‌ എന്ന് വിളിക്കാമോ എന്നറിയില്ല, കാരണം ഷംസുവിനു വയസ്സ് നാല്പത്തി ഒന്‍പത്..സാധാരണയായി ഗള്‍ഫില്‍ ഒരു ചൊല്ലുണ്ട്..ഓഫീസ് ബോയ്‌ ആയിരിക്കും മാനെജെരെക്കാള്‍ പവര്‍ഫുള്‍ ‍ എന്ന്..അത് ഏറെക്കുറെ ശരിയുമാണ്.ഷംസുവിനു എവിടെയും പ്രവേശനം ഉണ്ട്..ആരെക്കാളും വാസ്തയും ( പിടിപാട് ) ഓഫീസിലെ എല്ലാക്കാര്യങ്ങളും ഷംസുവിനു അറിയാം .അതും ആദ്യം തന്നെ.നമ്മള്‍ കോണ്‍ഫിടെന്ഷ്യല്‍ എന്ന് കരുതി സൂക്ഷിക്കുന്നത് പലതും ഉടന്‍ തന്നെ വാര്‍ത്ത ആകുന്നു..ഓഫീസില്‍ എല്ലാ കാര്യത്തിനും ഷംസു മുന്‍പന്തിയില്‍ ആയിരുന്നു.എന്ത് സഹായം ചോദിച്ചാലും ചെയ്യാന്‍ കഴിയുന്ന ഒരാള്‍ .ആരെ വേണമെങ്കിലും സഹായിക്കാന്‍ സന്നദ്ധത ഉള്ള ഒരാള്‍.



ഷംസു മകനെ നാട്ടില്‍ നിന്നും കൊണ്ടുവന്നു തന്‍റെ അസിസ്റ്റന്റ്‌ ആക്കിയപ്പോള്‍ ഞങ്ങള്‍ ചിരിച്ചു. ഡോക്റ്ററുടെ മകന്‍ ഡോക്ടര്‍ ആകുന്നപോലെ എന്ന് പറഞ്ഞു.മാനേജരുടെ അടുത്ത് ഇത്രയും അടുപ്പമുള്ള ഷംസു വിചാരിച്ചാല്‍ കുറെ കൂടെ നല്ല ഒരു ജോലി ശരിയാക്കി കൊടുക്കാന്‍ പറ്റില്ലേ എന്നാ എന്റെ ചോദ്യത്തിനുത്തരമായി ഷംസു പറഞ്ഞത്,സ്കൂള്‍ വിദ്യാഭ്യാസം കൂടെ ഇല്ലാത്തവര്‍ക്ക് എന്ത് ജോലി എന്നായിരുന്നു.



എപ്പോഴും ചിരിക്കുന്ന ഒരു മുഖമായിരുന്നു ഷംസുവിനു.ചെറിയ കാര്യങ്ങള്‍ക്ക് പോലും ദേഷ്യപ്പെടുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്ന അറബ് വംശജരുടെ മുന്നില്ലും ഷംസു ചിരിച്ചു നില്‍ക്കും.നിസ്സഹായതയുടെ ചിരി.ഷംസുവിനെ പറ്റി ഓര്‍ക്കുമ്പോള്‍ എല്ലാം മനസ്സില്‍ വരുന്നത് ആ ചിരി ആണ്. പിന്നെ നാട്ടില്‍ പോയി വരുമ്പോള്‍ കൊണ്ടുവരുന്ന ഏത്തക്ക വറുത്തത് സന്തോഷത്തോടെ വാങ്ങുന്ന ഷംസു.മാസാവസാനം കൊടുക്കാറുള്ള ഒരു ചെറിയ തുക വാങ്ങുമ്പോഴുള്ള ആ മുഖഭാവം . ഒരിക്കല്‍ മാത്രം ഷംസുവിനെ കണ്ണ് നിറഞ്ഞു കണ്ടു..അനാവശ്യമായി വഴക്കുണ്ടാക്കിയ സ്വന്തം നാട്ടുകാരന്റെ കാര്യം പറയുമ്പോള്‍.തന്‍റെ പ്രായം പോലും അയാള്‍ കണക്കില്‍ എടുത്തില്ലല്ലോ എന്നുള്ള വിഷമം. പോട്ടെ ഷംസു ഭായി.ലോകം ഇങ്ങനെയാണ് എന്ന് പറയുമ്പോള്‍, നമ്മുടെ നാട്ടുകാര്‍ തന്നെ നമ്മളോട് ഇങ്ങനെ പെരുമാറുമ്പോള്‍ മറ്റുള്ളവരെ എങ്ങനെ കുറ്റം പറയാന്‍ പറ്റും എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ എനിക്ക് കഴിഞ്ഞില്ല.
ഷംസുവിന്റെ ദീര്‍ഖ കാല സേവനം പരിഗണിച്ചു കമ്പനി എല്ലാ ആനുകൂല്യവും അതോടൊപ്പം മൂന്നു മാസത്തെ ശമ്പളംകൂടുതലായും നല്‍കി.പിന്നെ ജനറല്‍ മാനെജേര്‍ ഒരു "ഷംസു സഹായ ഫണ്ട് "രൂപീകരിച്ചു.ഒരു കവറില്‍ എല്ലാവര്ക്കും ഇഷ്ടമുള്ളത് നിക്ഷേപിക്കാം എന്ന് പറഞ്ഞു ആദ്യമായി അദ്ദേഹത്തിന്റെ വിഹിതം ആയി ഒരു നല്ല തുക നല്‍കി.ചില ചില്ലറ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മിക്കവാറും എല്ലാ സ്റ്റാഫും ഉദാരമായി സഹായിച്ചതിനാല്‍ ഷംസുവിനു അങ്ങനെ നല്ല ഒരു തുക കിട്ടി.



യാത്ര പറഞ്ഞു മടങ്ങുമ്പോള്‍ ഷംസു വീണ്ടും കാണാം എന്ന് പറഞ്ഞതിന്റെ പൊരുള്‍ എനിക്കു മനസ്സിലായില്ലെങ്കിലും ശരി കാണാം എന്നെ പറഞ്ഞുള്ളൂ.രണ്ടു മാസങ്ങള്‍ക്ക് ശേഷം ഷംസുവിന്റെ ഫോണ്‍ വന്നത് ഒരു ഈദു ദിനത്തില്‍ ആയിരുന്നു. നാട്ടില്‍ സുഖമായിരിക്കുന്നു എന്നും അസുഖങ്ങള്‍ക്ക് കുറവുണ്ടെന്നും പറയുമ്പോള്‍ പക്ഷെ ഷംസുവിന്റെ ശബ്ദത്തില്‍ വലിയ ഒന്നും ആഹ്ലാദം ഉണ്ടായിരുന്നില്ല.



ഷംസുവിന്റെ മകന്‍ കാദര്‍ പകരക്കാരന്‍ ആയി. ബാപ്പയെക്കാള്‍ കേമന്‍. ആദ്യമൊക്കെ പേര് കാദര്‍ എന്ന് പറയാന്‍ തന്നെ വിഷമം ഉണ്ടായിരുന്ന ആളിന്‍റെ ശബ്ദം ദിനം തോറും ഉയര്‍ന്നുയര്‍ന്നു വന്നു.കടത്തു വള്ളത്തില്‍ നിന്നും മുട്ടറ്റം വെള്ളത്തില്‍ ആള്‍ക്കാരെ ഇറക്കി വിട്ടു നാട്ടുകാരുടെ ശാപം വാങ്ങിയ അച്ഛന്റെ പേരുകളയാതെ ഇരിക്കാന്‍ അരയറ്റം വെള്ളത്തില്‍ മകന്‍ ആളുകളെ ഇറക്കി വിട്ട പഴയ കഥ പറഞ്ഞു ഞങ്ങള്‍ ചിരിച്ചു. അഹങ്കാരത്തിന് ആള്‍രൂപം കിട്ടിയത് പോലെ തനിക്കു അസിസ്റ്റന്റ്‌ ആയി വന്ന പുതിയ ബംഗാളി പയ്യനോട് ആജ്ഞാപിക്കുന്ന കാദര്‍.



പിന്നെ പിന്നെ ഞങ്ങള്‍ ഷംസുവിനെ മിസ്സ്‌ ചെയ്യാനും വിളിച്ചാല്‍ കിട്ടാത്ത കാദറിനെ പഴി പറയാനും തുടങ്ങി. ഷംസു ആയിരുന്നെകില്‍, ഷംസു ഇപ്പോള്‍ ഉണ്ടാവണമായിരുന്നു എന്നൊക്കെ ഏതെങ്കിലും സമയത്ത്ആരെങ്കിലും ഒക്കെ പറയുമായിരുന്നു. അങ്ങനെ ദിവസവും ഷംസു ഞങ്ങളുടെ ഇടയില്‍ കടന്നു വന്നു.



അറബി സഹപ്രവര്‍ത്തകര്‍ മാത്രം ( അന്നത്തെ പിരിവിനെ ഉദ്ദേശിച്ചു )പറഞ്ഞു..ഖലാസ്.ഓള്‍ഡ്‌ മാന്‍,ഹി ടുക്ക് മണി ഫ്രം അസ്‌.ലെറ്റ്‌ ഹിം എന്ജോയ്‌.ഹി ഈസ്‌ ഓള്‍ഡ്‌..ടൂ ഓള്‍ഡ്‌ . ചെറിയ ദിനാര്‍ നോട്ടുകളുടെ വലിപ്പം വീണ്ടും ഒരിക്കല്‍ കൂടി ഞങ്ങള്‍ കണ്ടു. പ്രായം ഏറിയ മാതാപിതാക്കളോടും ഇവര്‍ ഇങ്ങനെ തന്നെ പറയുമോ എന്ന് ഞങ്ങള്‍ ഓര്‍ത്തു..


പുതുവര്‍ഷത്തിന്റെ അവധി കഴിഞ്ഞു ഓഫീസില്‍ എത്തിയപ്പോള്‍ ആണ് ആ വാര്‍ത്ത‍ കേട്ടത്.ഷംസു വീണ്ടും വരുന്നു എന്ന്.കാദര്‍ തിരിയെ നാട്ടിലേക്ക് പോകുന്നത്രേ. പുതിയ വിസക്ക് അപ്ലൈ ചെയ്തു കഴിഞ്ഞു എന്ന്! എല്ലാം അവസാനിപ്പിച്ചു മടങ്ങിപോയാലും തിരിയെ പ്രവാസലോകത്തെക്ക് എങ്ങനെയോ എത്തിപ്പെടുന്ന അനേകരിലേക്കു ഒരാള്‍ കൂടി .

അതെ..ഷംസു വീണ്ടും വരികയാണ്.. നിസ്സഹായതയുടെ ആ ചിരിയുമായി.

May 28, 2011

ശ്രീ. ബെന്യാമിന് കുവൈറ്റ്‌ പ്രവാസികളുടെ പുരസ്കാരം.

"ആടുജീവിതം" എന്ന പ്രശസ്ത നോവലിലൂടെ മലയാളികളുടെ മനം കവര്‍ന്ന പ്രശസ്ത നോവലിസ്റ്റും, കഥാകൃത്തുമായ ശ്രീ.ബെന്യാമിനെ യൂത്ത് ഇന്ത്യ കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ മേയ് 27 നു കുവൈറ്റിലെ അബ്ബാസിയയില്‍ വെച്ച് ആദരിച്ചു. ചടങ്ങില്‍ കുവൈറ്റിലെ സാഹിത്യ , സാമൂഹ്യ മേഖലകളില്‍ നിന്നുമുള്ള പ്രമുഖ വ്യക്തികളോടൊപ്പം സാഹിത്യ ആസ്വാദകരും പങ്കെടുത്തു.


"ആടുജീവിതം" എന്ന കൃതിയെ ആസ്പദമാക്കി, രക്തം ചുരത്തുന്ന ആട് ജീവിതങ്ങള്‍ എന്ന പേരില്‍ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്ത പലരും, ആടുജീവിതത്തിലെ നജീം അനുഭവിച്ച, അല്ലെങ്കില്‍ അതിനോളമോപ്പമോ അനുഭവങ്ങള്‍ നേരില്‍ കണ്ടറിഞ്ഞവര്‍ ആയിരുന്നു. ചര്‍ച്ചക്ക് ശേഷം ശ്രീ.ബെന്യാമിന്‍ തന്റെ മറുപടിപ്രസംഗത്തില്‍ കുവൈറ്റ്‌ പ്രവാസികളുടെ സ്നേഹാദരത്തിന് നന്ദി പറയവേ, താന്‍ നേരിട്ട് കണ്ട, അടുത്തറിഞ്ഞ അനുഭവങ്ങള്‍ തന്നെ ആണ് ഈ കൃതിക്കാധാരമെന്നും ,വരുന്ന ജൂലായ്‌ മാസത്തോടെ പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്ന തന്റെ അടുത്ത പുസ്തകം,എന്നാല്‍ ആടുജീവിതത്തില്‍ നിന്നും പാടെ വ്യത്യസ്തമായിരിക്കുമെന്നും പറഞ്ഞു.

ശ്രീ.ബെന്യാമിന്റെ മറുപടി പ്രസംഗത്തിന് ശേഷം സദസ്യരുമായി പ്രസ്തുത പുസ്തകത്തെ ആസ്പദമാക്കി ഒരു സംവാദം നടന്നു. പുസ്തകത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തന്റെ സ്വത സിദ്ധമായ നര്‍മ്മം കലര്‍ന്ന മറുപടി നല്‍കുമ്പോള്‍,ആസ്വാദകരുടെ പുരസ്കാരങ്ങളെ മറ്റു മത്സരങ്ങളില്‍ പങ്കെടുത്തു നേടിയ പുരസ്കാരങ്ങളെക്കാള്‍ താന്‍ വിലമതിക്കുന്നു എന്ന് അദ്ദേഹം പറയുകയുണ്ടായി .

വളരെ വ്യതസ്തമായ ഈ പരിപാടി അവതരിപ്പിച്ച യൂത്ത് ഇന്ത്യ പ്രവര്‍ത്തകര്‍ക്ക് അനുമോദനങ്ങള്‍.





വേദിയുടെ ഒരു വീക്ഷണം




ശ്രീ. ബെന്യാമിന് പ്രശംസാ പത്രം









സദസ്സിന്റെ ഒരു കാഴ്ച





പ്രവാസി സാഹിത്യ പുരസ്കാര സമര്‍പ്പണം



ശ്രീ. ബെന്യാമിന്റെ മറുപടി പ്രസംഗം



May 24, 2011

രണ്ടു കെ.പി കള്‍ !


അച്ഛാ ..അച്ഛാ..എന്നാണ് അച്ഛന്‍ എന്നെ സ്കൂളില്‍ നിന്നും പിക്ക് ചെയ്യാന്‍ വരുന്നേ ?എല്ലാ കുട്ട്യോളേം അവരുടെ അച്ഛനും അമ്മേം വന്നു കൊണ്ടോവും..ഞാന്‍ മാത്രം എന്നും ഷിബു അങ്കിളിന്റെ കൂടെ..എല്‍ കെ ജിയില്‍ പഠിക്കുന്ന മകന്‍ കരയാന്‍ തുന്ടങ്ങി..

ഹാവൂ..ഇവന് ഇന്നെലും പറയാന്‍ തോന്നിയല്ലോ.കുറെ നാളായി, സ്കൂളില്‍ പോയി കുറെ കളേര്‍സ് കണ്ടിട്ട്!രോഗി ഇശ്ചിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും ക്രിസ്ത്യന്‍ ബ്രദേര്‍സ് എന്ന് പറഞ്ഞ മാതിരി ആയി(തെറ്റിദ്ധരിക്കരുത് ..സിനിമയാ ഉദ്ദേശിച്ചത്. മദ്യപ്യാനം ഒരു സാമൂഹിക വിപത്ത്എന്നാണു എന്റെ അഭിപ്രായം )അച്ഛന് സന്തോഷം ആയല്ലോ എന്ന് കേട്ടപാതി ഭാര്യ ഒന്ന് കുത്തി!

ഇവന്‍ അപ്പു..എല്‍ കെ ജി ക്ലാസ്സ്‌ തുടങ്ങിയിട്ട് മാസം ഒന്നേ ആവുന്നുള്ളൂ എങ്കിലും നല്ല പുരോഗതി ഉണ്ട് . കുസൃതിക്കേ .എ ബി സി ഡി പഠിപ്പിക്കാന്‍ യു ടുബിന്റെ സഹായം തേടിയത് ഇപ്പോള്‍ പാരയായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.ഇപ്പൊ ഉമ്മ ചോദിച്ചാല്‍ അവന്‍ ചുണ്ടിലെ തരു..കലികാലം ..

ഓഫീസില്‍ നിന്നും ഉച്ചയായപ്പോള്‍ സ്കൂളില്‍ എത്തിയപ്പോള്‍ പ്രതീക്ഷിച്ചതിനെക്കാളും ഒക്കെ കളറുകള്‍ അധികം.മക്കളെ കൊണ്ട് പോകാന്‍ വന്ന അമ്മമാര്‍.കുട്ടികളെ വരിയായി കൊണ്ട് നടുത്തളത്തില്‍ കൊണ്ട് നിര്‍ത്തുന്ന ടീച്ചര്‍മാര്‍.ബീനാ കണ്ണന്റെ ശീമാട്ടീ ചെന്നിട്ടു പട്ടു സാരി തിരഞ്ഞെടുക്കാന്‍ കയറിയപോലെ ആയി പോയി.ഒരു പൂമാത്രം ചോദിച്ചു.ഒരു പൂക്കാലം നീ തന്നു എന്ന മഹാകവി കൈതപ്രത്തിന്റെ പ്രശസ്തമായ കവിത ഞാന്‍ മൂളി. ആഹാ..രണ്ടു ഷിഫ്റ്റ്‌ ഉള്ള ജോലിയായിരുന്നെങ്കില്‍ എന്നും ഈ കലാപരിപാടി നടത്താമായിരുന്നു എന്ന് തോന്നിയെങ്കിലും ഒടുക്കത്തെ ചൂട് ഓര്‍ത്തപ്പോ വേണ്ട എന്ന് വെച്ചു.

ക്ലാസ്സിന്റെ പുറത്തു ചെന്നപ്പോഴേ അപ്പു ചാടി വന്നു. "അച്ഛാ നമ്മുക്ക് കിച്ചുവിനെ കൂടി കൊണ്ടോയാലോ " എന്ന് അപ്പു ചോദിച്ചപ്പോഴാണ് അളിയന്റെ മകനും ഒരേ ട്രാന്‍സ്പോര്‍ട്ടില്‍ ആണ് വരുന്നത് എന്നോര്‍ത്തത്.കിച്ചു അവിടെ തന്നെ യു കെ ജി.യില്‍ പഠിക്കുന്നു. രണ്ടാളും ഒന്നിച്ചാണ് വരവും പോക്കും. ട്രാന്‍സ്പോര്‍ട്ടുകാരനോട് പറഞ്ഞപോള്‍ ആള്‍ക്ക് പെരുത്ത്‌ ഖുശി. ഇന്ന് രണ്ടു കെ.പി കള്‍ ( കുട്ടിപ്പിശാശുക്കള്‍ ) കുറഞ്ഞാല്‍ അത്രേം നല്ലത് എന്ന് ഓര്‍ത്ത് ആവും. നെല്ലിക്കാക്കൊട്ട മറിച്ചത് പോലല്ലേ പിള്ളേര് ഇറങ്ങി ഓടുന്നത്. ആര്‍ക്കായാലും ഭ്രാന്ത് ആകും എന്ന് ഞാന്‍ ഓര്‍ത്തു.

കിച്ചുവിനെ വിളിച്ചോണ്ട് നടന്നപ്പോ ദേ കിച്ചുവിന്റെ ക്ലാസ്സില്‍ നിന്നും ഒരു വിളി.."അപ്പൂ..അപ്പൂ" എന്ന്..നോക്കിയപ്പോള്‍ ഒരു ഗുണ്ട് മണി..സുന്ദരിക്കുട്ടി...അപ്പൂനെ നോക്കി ചിരിക്കുന്നു. ആരാടാ അത് എന്ന് ചോദിച്ചപ്പോ "ആ" എന്ന് രണ്ടും.പേര് ചോദിച്ചിട്ട് രണ്ടിനും അറിയില്ല. ഒരുമിച്ചു സ്കൂള്‍ ട്രാന്‍സ്പോര്‍ട്ടില്‍ വരുന്നതാണത്രെ. ഇതിലെന്തോ കള്ളക്കളി ഉണ്ടല്ലോ എന്ന് കരുതി ഞങ്ങള്‍ വീട്ടിലേക്കു പോന്നു.

വൈകുന്നരം കിച്ചുവിന്റെ സ്കൂള്‍ ആനുവല്‍ഡേ പ്രോഗ്രാം വീഡിയോ കാണുകയായിരുന്നു ഞങ്ങള്‍.റോഡ്‌ റോളറില്‍ കുട്ടിയുടുപ്പു ഇട്ടപോലെ ഒരു ഗോവാക്കാരി ചേടുത്തി ഏതാണ്ടൊക്കെ കിടന്നു അലക്കുന്നു.സിംഹവാലന്‍ കുരങ്ങു തിരിഞ്ഞു നിന്നമാതിരി മുഖത്തൊക്കെ എന്തോ പെയിന്റ് അടിച്ചിട്ടുണ്ട്. കിച്ചു പാട്ടൊക്കെ പാടി തകര്‍ക്കുന്നു. നോക്കിയപ്പോള്‍ ഉച്ചക്ക് കണ്ട സുന്ദരിക്കുട്ടി ദേ പിങ്ക് ഡ്രസ്സ്‌ ഒക്കെ ഇട്ടോണ്ട് നിന്ന് പാട്ടുപാടുന്നു. ഞാന്‍ ഭാര്യയോട്‌ ഉച്ചക്ക് നടന്ന സംഭവം വിവരിച്ചു..അപ്പുവിനോട് അവള്‍ ചോദിച്ചു..."ആരാ മോനെ അത്" ?

"ഓ അതോ..അതെന്റെ വൈഫ്‌ ആണ്"...അപ്പുവിന്റെ നിഷ്കളങ്കമായ വാക്കുകള്‍ കേട്ട് ഞങ്ങള്‍ രണ്ടും ചിരിച്ചു മറിഞ്ഞു..എത്ര ശ്രമിച്ചിട്ടും ചിരി നിര്‍ത്താന്‍ കഴിയുന്നില്ല. അപ്പുവിനു എന്തോ പന്തികേട്‌ തോന്നി എന്ന് തോന്നുന്നു . അവന്‍ ഉടനെ പ്ലേറ്റ് മാറ്റി.." അത് കിച്ചുവിന്റെ വൈഫ്‌ ആണ് " എന്ന് !

ഞങ്ങള്‍ വീണ്ടും ചിരി തുടങ്ങി..ഏക പുത്രന്റെ കല്യാണം കഴിഞ്ഞ ഗുഡ് ന്യൂസ്‌ അളിയനോട് പറഞ്ഞേക്കാം എന്ന് കരുതി ഫോണ്‍ എടുത്തതും ദേ വരുന്നു അടുത്തത്."അച്ഛാ.മാമനോട് പറയല്ലേ.മാരിയെജു കഴിഞ്ഞിട്ടില്ല കേട്ടോ..പറഞ്ഞാല്‍ കിച്ചു ആന്ഗ്രി ആകും".

ഇനി നിങ്ങള്‍ പറയു...എവന്‍ ഒക്കെ എവിടെ ചെന്ന് നില്‍ക്കും ?