Nov 21, 2011

കുന്തി ജോസഫും കുചേലന്‍ ജോയിമോനും.

ഹിസ്റ്ററി ക്ലാസിലേക്ക് പ്യൂണ്‍ കടന്നു വന്നപ്പോഴേ അത് ഫീസ്‌ കൊടുക്കാതവരുടെ ലിസ്റ്റ് വായിക്കാനെന്നു എനിക്ക് ഉറപ്പായിരുന്നു . പതിവുപോലെ ഞാനും ജോസഫും എഴുന്നേറ്റു നിന്നു. നാളെ മുതല്‍ ഫീസ്‌ കൊടുക്കാത്തവര്‍ ക്ലാസില്‍ ഇരിക്കേണ്ട എന്ന് സാര്‍ പറഞ്ഞു . മുന്നിലത്തെ ബഞ്ചില്‍ നിന്നും തിരിഞ്ഞിരുന്നു ഞങ്ങളുടെ മുഖത്ത് തന്നെ നോക്കിക്കൊണ്ടിരിക്കുന്ന ഫീസ്‌ കൊടുത്ത കുട്ടികളുടെ മുഖത്ത് നോക്കാനാകാതെ ജോസഫ്‌ മുഖം താഴ്ത്തി .കുന്തി എന്നായിരുന്നു കുട്ടികള്‍ ജോസഫിനെ വിളിച്ചിരുന്നെങ്കിലും ,രൂപം കൊണ്ട് കുചേലന്‍ എന്ന പേരായിരുന്നു ജോസഫിന് ചേരുക എന്ന് ഞാന്‍ ഓര്‍ത്തു . അപ്പോള്‍ ശരിക്കും കുചേലനായ എന്നെ എന്ത് പേരു വിളിക്കും എന്ന് ഞാന്‍ വെറുതെ ആലോചിച്ചു .കുചേലന്‍ ജോയിമോന്‍ എന്ന പേരു നന്നായി ഇണങ്ങുമെന്ന് തോന്നി.

ഫീസ്‌ കൊടുക്കാനാവാതെയുള്ള ഈ നില്‍പ്പ് എനിക്ക് പുത്തരിയല്ലായിരുന്നു .നാല് മാസങ്ങളുടെ കൃത്യമായ ഇടവേളയില്‍ സംഭവിക്കുന്ന ഒരു കാര്യം എന്നതില്‍ കവിഞ്ഞു ഞാന്‍ അതിനു വലിയ പ്രാധാന്യം കൊടുക്കാഞ്ഞതിനാലാവണം എനിക്ക് മുഖം താഴ്ത്താന്‍ തോന്നിയില്ല .

പ്യൂണ്‍ പോയതിനു ശേഷം അടുത്തിരുന്ന ജിജോ ചോദിച്ചു ." എന്താടാ , ഫീസ്‌ സമയത്തും കാലത്തും കൊടുക്കാന്‍ മേലെ" എന്ന്‍ . അതൊക്കെ വീട്ടില്‍ നിന്നും വാങ്ങിയെന്നും , പുട്ടടിച്ചു തീര്‍ന്നൂന്നും പറഞ്ഞത് ജിജോ വിശ്വസിച്ചില്ല എന്ന് എനിക്ക് തോന്നി .


കാലത്ത് അമ്മച്ചിയോട്‌ ഫീസ്‌ കൊടുക്കാനുള്ള അവസാന ദിവസം ഇന്നാണ് എന്നു പറയുമ്പോള്‍ ,അമ്മച്ചി കഴുത്തില്‍ കിടന്ന നേരിയ മിന്നുമാലയില്‍ വിരലോടിച്ചുകൊണ്ട് പറഞ്ഞു . " എന്നതേലും ഒരു വഴി ദൈവം തമ്പുരാന്‍ കാണിക്കും " എന്ന് . അമ്മച്ചിക്ക് ആകെപ്പാടെ ഉള്ള ഒരു തരി സ്വര്‍ണ്ണം വിറ്റോ പണയം വെച്ചോ ഫീസ്‌ കൊടുക്കാന്‍ മാത്രം പഠിപ്പില്‍ ഞാന്‍ വലിയ മിടുക്കനല്ല്ല എന്നു എനിക്ക് തന്നെ അറിയാമായിരുന്നെങ്കിലും അങ്ങനെ പറഞ്ഞു അമ്മച്ചിയെ വേദനിപ്പിക്കാന്‍ എനിക്ക് തോന്നിയില്ല . പകരം ക്ലാസ്സില്‍ പോകാതെയും പരീക്ഷ മാത്രം എഴുതാം എന്നു ഞാന്‍ പറഞ്ഞത് പൂര്‍ത്തിയാക്കാന്‍ അമ്മച്ചി അനുവദിച്ചില്ല .


ഞായറാഴ്ച പള്ളി പിരിഞ്ഞു വരുമ്പോഴായിരുന്നു കടുത്തുരുത്തി ടൌണില്‍ അരിക്കട നടത്തുന്ന സേവ്യര്‍ ചേട്ടനെ കണ്ടത് . കടയിലെ കണക്കു എഴുതി കൊടുത്താല്‍ മാസം നൂറു രൂപ തരാം എന്നു സേവ്യര്‍ ചേട്ടന്‍ പറഞ്ഞു . പിറ്റേന്ന് കാലത്തെ കടയില്‍ ചെല്ലാന്‍ പറഞ്ഞത് അമ്മച്ചിയോട്‌ പറഞ്ഞപ്പോള്‍ അമ്മച്ചി." ഹെന്റെ ദൈവമേ " എന്നു ആകാശത്തേക്ക് നോക്കി പറഞ്ഞു


വളരെ നാളുകള്‍ക്കു ശേഷം അപ്പച്ചന്‍ വണ്ടി പെരിയാറില്‍ നിന്ന് വന്നു എന്ന് കാലത്തെ വാതില്‍ പടിയില്‍ ചെരുപ്പ് കണ്ടപ്പോള്‍ ആയിരുന്നു മനസ്സിലായത്‌ . ചുവന്ന എയര്‍ ബാഗില്‍ നിന്നും , മുഷിഞ്ഞ തുണികള്‍ അലക്കാനായി എടുക്കുമ്പോള്‍ അമ്മയുടെ മുഖം പതിവിലുമേറെ വേദന നിരഞ്ഞതാണല്ലോ എന്നു ഞാന്‍ ഓര്‍ത്തു. അല്‍പ്പം കഴിഞ്ഞു, തുണി അലക്കിക്കൊണ്ടുനില്‍ക്കുന്ന അമ്മച്ചിയുടെ അടുത്ത് പല്ലും തേച്ചു നില്‍ക്കുന്ന അപ്പച്ചനെ കണ്ടു . അപ്പച്ചന്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അമ്മച്ചി എന്തൊകെയോ നിഷേധിക്കുന്നതും . പിന്നെ കുറെ കഴിഞ്ഞു അരകല്ലില്‍ അരച്ചും കൊണ്ട് നില്‍ക്കുന്ന അമ്മച്ചിയുടെ അടുത്തും പതിവില്ലാതെ അപ്പച്ചനെ കണ്ടു . അപ്പച്ചന്‍ കുറെ നേരത്തിനു ശേഷം പുറത്തേക്കു പോയപ്പോള്‍ അമ്മച്ചിയുടെ കഴുത്തില്‍ അസാമാന്യമാം വിധം തിളങ്ങുന്ന ഒരു മിന്നുമാല ഞാന്‍ കണ്ടു . അമ്മച്ചിക്ക് എവിടെ നിന്നും പുതിയ മാല എന്നു ഞാന്‍ അതിശയിച്ചു .


കാലത്തെ ക്ലാസില്‍ പോകുന്നതിനു പകരം ഞാന്‍ സേവ്യര്‍ ചേട്ടന്റെ കടയില്‍ പോയി . സേവ്യര്‍ ചേട്ടന്റെ ഭാര്യ എന്നെ ഇഷ്ട്ടപ്പെടതതുപോലെ ഒരു നോട്ടം നോക്കി . സുന്ദരനായ സേവ്യര്‍ ചേട്ടന് ഒട്ടും ചെരാത്തവളായിരുന്നു ആ സ്ത്രീ . ചെറിയ ഒരു സ്വര്‍ണ്ണക്കടയിലോ ഒരു പട്ടുസാരിക്കടയിലോ പ്രതിഷ്ട്ടിക്കാന്‍ പറ്റുന്ന ഒരു ഇരുണ്ട രൂപമായിരുന്നു അവര്‍ .അത് പണക്കാരനായ ഒരാളുടെ മകളാണെന്നും ,സേവ്യര്‍ ചേട്ടനെ ഇഷ്ട്ടപ്പെട്ടു ,പണം ഇല്ലാഞ്ഞിട്ടും അവരെ അവരുടെ അപ്പന്‍ കെട്ടിച്ചു കൊടുത്തതാണെന്നും , അരി എടുത്തു കൊടുക്കുന്ന ജോണിക്കുട്ടി , ഇടക്കെപ്പോഴോ ശബ്ദം താഴ്ത്തി പറഞ്ഞു .

സേവ്യര്‍ ചേട്ടന്‍ അന്ന് മുഴുവന്‍ എന്നെ കൊണ്ട് കണക്കെഴുതിപ്പിച്ചു . പിറ്റേന്ന് കാലത്തെ ചെന്നപ്പോള്‍ പറഞ്ഞു ,ഇന്നലെ നീ കുറെ എഴുതിയല്ലോ , ഇനി വേണ്ടപ്പോള്‍ പറയാമെന്നു. എന്നിട്ട് കാഷ് കൌണ്ടറില്‍ ഇരിക്കുന്ന ഭാര്യയെ ഇത് പോരെ എന്ന അര്‍ത്ഥത്തില്‍ നോക്കി .എന്റെ പേര് വെട്ടി എന്ന് എനിക്ക് മനസ്സിലായി .വിവരം പറഞ്ഞപ്പോള്‍ അമ്മച്ചിയുടെ കൈകള്‍ പതിവുപോലെ മിന്നുമാലയില്‍ തെരുപ്പിടിച്ചില്ല.സേവ്യര്‍ ചെട്ടറെ കടയിലെ ജോലി പോയതിനെക്കാള്, എങ്ങനെയെങ്കിലും ഫീസ്‌ കൊടുക്കാനുള്ള വഴി അടഞ്ഞതിലുള്ള വിഷമമായിരുന്നു അമ്മച്ചിയുടെ മുഖത്ത് .


ഉച്ചക്ക് ചോറ് വിളമ്പിക്കൊണ്ടിരുന്ന അമ്മച്ചിയുടെ കഴുത്തിലെ മാലയുടെ നിറം കുറഞ്ഞു എന്ന് എനിക്ക് തോന്നി . ഒരാഴ്ച കഴിഞ്ഞപ്പോള്‍ അത് കറുത്ത് തുടങ്ങി . അപ്പച്ചന്‍ മാല വിറ്റോ അതോ പണയം വെച്ചോ എന്ന് ഞാന്‍ ചോദിച്ച് അമ്മച്ചിയെ ഞാന്‍ വിഷമിപ്പിച്ചില്ല . എന്തെല്ലാമാണെങ്കിലും അപ്പച്ചനെ കുറ്റപ്പെടുത്താനും അമ്മച്ചി സമ്മതിക്കില്ല എന്നെക്കറിയാമായിരുന്നു.

അമ്മച്ചിയുടെ പ്രാര്‍ഥനയുടെ ശക്തിയെന്നോണം ഒരു മണി ഓര്‍ഡര്‍ ആയിട്ടായിരുന്നു ദൈവം ആ തവണ ഞങ്ങളെ അതിശയിപ്പിച്ചത് .പട്ടാളത്തില്‍ ജോലിയുള്ള കൊച്ചപ്പന്‍ പണം അയച്ചപ്പോഴേക്കും ,ഫീസ്‌ കൊടുക്കേണ്ട അവസാന തീയതിയും കഴിഞ്ഞു വീണ്ടും ഒരാഴ്ച കൂടി കഴിഞ്ഞിരുന്നു .

ഫീസ്‌ കൊടുക്കുമ്പോള്‍ ഞാന്‍ ആലോചിച്ചത് മൂന്നര മാസത്തിനു ശേഷം എന്ത് അത്ഭുതമാണ് സംഭവിക്കാന്‍ ബാക്കി ഉണ്ടാവുക എന്നായിരുന്നു .

കുന്തി ജൊസഫ് പക്ഷെ ക്ലാസ്സില്‍ ഉണ്ടായിരുന്നില്ല.എന്തിനാണ് ദൈവം കുന്തിയെ മറന്നത് ?

50 അഭിപ്രായ(ങ്ങള്‍):

Villagemaan/വില്ലേജ്മാന്‍ said...

മക്കളെ പഠിപ്പിക്കാന്‍ ബുദ്ധിമുട്ടിയ എല്ലാ അമ്മമാര്‍ക്കും വേണ്ടി ഈ കഥ സമര്‍പ്പിച്ചു കൊള്ളുന്നു.

keraladasanunni said...

കഷ്ടപ്പാട് നിറഞ്ഞ പഠനകാലം ഓര്‍മ്മയുള്ളവര്‍ക്ക് മറ്റുള്ളവരുടെ സങ്കടം എളുപ്പം മനസ്സിലാവും. കുന്തി
ജോസഫിന്‍റെ കാര്യം കഷ്ടമായി.

ഷാജു അത്താണിക്കല്‍ said...

നാം കഷ്ടപാടിന്റെ വേധന അറിയുമ്പോഴാണ് മറ്റുള്ളവരുടെ കഷ്ടാപാടിന്റെ തീക്ഷണത മനസ്സിലക്കു

ഷബീര്‍ - തിരിച്ചിലാന്‍ said...

പലരും ഈ കുന്തി ജോസഫിനെപോലെ ഒരിക്കലെങ്കിലും നിന്നിട്ടുണ്ടാകും...

kARNOr(കാര്‍ന്നോര്) said...

:)

പഥികൻ said...

പൊള്ളുന്ന അനുഭവങ്ങൾ

Unknown said...

ഇത്തരം ചില അനുഭവങ്ങള്‍ ആയിരിയ്ക്കും ജീവിതത്തില്‍ പിന്നീട് പല സമയങ്ങളിലും നല്ല തീരുമാണ്ഗല്‍ എടുക്കാന്‍ പ്രേരിപ്പിക്കുക

Hashiq said...

ജോയിമോന്‍ വീണ്ടും വിഷമിപ്പിച്ചു ..
വണ്ടിപ്പെരിയാറില്‍ താമസിച്ചിരുന്ന അപ്പച്ചനെയും , ആ അമ്മച്ചിയും പറ്റി എഴുതുമ്പോള്‍ അതിന് ഒരു പ്രത്യേക താളമുണ്ട്.

കൊമ്പന്‍ said...

നൊമ്പരപെടുത്തുന്ന അനുഭവങ്ങള്‍
വായന വീണ്ടും ഓര്‍ക്കാന്‍ ഇഷ്ട്ടമില്ലാത്ത ബാല്യ കാല ചിന്തകളിലേക്ക് തിരിച്ചു നടത്തി

kochumol(കുങ്കുമം) said...

മറക്കാന്‍ പറ്റാത്ത ഓര്‍മ്മ മധുരമായ വേദനയാണ് ല്ലേ...കഷ്ടപ്പാട് അനുഭവിച്ചവര്‍ക്ക് മാത്രമല്ല അത് വായിക്കുന്നവര്‍ക്കും മനസ്സിലാകുന്നുണ്ട് ...

പട്ടേപ്പാടം റാംജി said...

എന്തെല്ലാം വഴികള്‍ പിന്നിട്ടാണ് നാം ഇപ്പോള്‍ ഇവിടെ എത്തിയിരിക്കുന്നത്.

khaadu.. said...

എല്ലാ സുഖ സൌകര്യങ്ങളോടും കൂടി വളരുന്നതിനേക്കാള്‍ എന്ത് കൊണ്ടും നല്ലത്, കഷ്ടപ്പെട്ട് വളരുന്നതല്ലേ... എങ്കിലേ ജീവിതതിന് ഒരു സുഗമുള്ളൂ..അല്ലെ...

ഇങ്ങനെയൊക്കെ പറയാമെങ്കിലും അതിന്റെ വേദന അനുഭവിച്ചവര്‍ക്കെ അറിയൂ..
വേറൊരു തരത്തില്‍ ഞാനും അനുഭവിച്ചിട്ടുണ്ട്..

ആശംസകള്‍..

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..പാലക്കാട്ടെട്ടാ
നന്ദി..ഷാജു..
നന്ദി..ഷബീര്‍
നന്ദി..കാര്‍ന്നോര്‍ ..ഈ വരവിനു
നന്ദി..പഥികന്‍..
നന്ദി..മനോജ്‌
നന്ദി..ഹാഷിക്
നന്ദി..കൊമ്പന്‍
നന്ദി. കൊച്ചുമോള്‍
നന്ദി..രാംജി ഭായ്

നന്ദി..ഖാദു ..സത്യമാണ് ..പക്ഷെ ഇന്നത്തെ തലമുറയില്‍ ആര്‍ക്കാണ് കഷ്ട്ടപ്പാട് ?

ഏപ്രില്‍ ലില്ലി. said...

നന്നായി എഴുതി സുഹൃത്തേ. ..പിന്നെ ജോസെഫിനെ ദൈവം തഴഞ്ഞു കാണില്ല.. .എല്ലാവരെയും ഒരു പോലെ അല്ലല്ലോ പുള്ളിക്കാരന്‍ സഹായിക്കുന്നത്...ജോസെഫിനു വേറെന്തെങ്കിലും പറഞ്ഞു വെച്ചിട്ടുണ്ടാവും ..

African Mallu said...

എഴുത്ത് നന്നായി .പൊള്ളുന്ന അനുഭവങ്ങള്‍ ഉള്ളവര്‍ക്കെ അത് കഴിയൂ .

Lipi Ranju said...

ഈയിടെയായി സങ്കടപ്പെടുത്തുന്ന പോസ്റ്റുകള്‍ ആണല്ലോ ! എന്നാലും എന്തേ ദൈവം കുന്തിയെ മറന്നത് !!

faisu madeena said...

സങ്കടപ്പെടുത്തുന്ന കഥ ...ഇങ്ങനെ എത്രയോ പേര്‍ നിന്നിട്ടുണ്ടാവും ..ക്ലാസ്സില്‍ കയറ്റാതെ ഒഴിവാക്കിയിട്ടുമുണ്ടാകും..

കുസുമം ആര്‍ പുന്നപ്ര said...

എന്നെ പഴയകാല കോളേജ് ലൈഫിലേക്ക് തിരിച്ചു കൊണ്ടുപോയതിന് villageman നെ അഭിനന്ദിക്കുന്നു. പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കഥയുടെ രൂപത്തിലവതരിപ്പിച്ചതിനും.

ഒരു ദുബായിക്കാരന്‍ said...

നൊമ്പരപ്പെടുത്തുന്ന കഥ..ജീവിതത്തില്‍ ഇതുപോലെ കഷ്ടപ്പെട്ടവരൊക്കെ പിന്നീട് നല്ല നിലയില്‍ എത്തിയിട്ടുണ്ട് എന്നാണു ചരിത്രം പറയുന്നത്..

എന്‍.പി മുനീര്‍ said...

കഷ്ടപ്പാടുകള്‍ നിറഞ്ഞ പഴയകാലത്തെക്കുറിച്ചെഴുതുമ്പോള്‍ അതു മനസ്സിനെ നൊമ്പരപ്പെടുത്തും. ഒരു പക്ഷേ ഇന്നു പറയുമ്പോള്‍ ആ നിമിഷങ്ങളുടെ വേദന മറ്റുള്ളവര്‍ക്ക് എത്രത്തോളം ഉള്‍ക്കൊള്ളാന്‍ കഴിയും എന്നുറപ്പില്ലെങ്കിലും അനുഭവിച്ചവനെന്നും മനസ്സില്‍ നിന്ന് മാ‍യാതിരിക്കും.

സീത* said...

ജീവിത യാത്രയിൽ കാണാതെ പോകുന്ന അല്ലെങ്കിൽ കണ്ടില്ലെന്ന് നടിക്കുന്ന ചില നൊമ്പരപ്പെടുത്തുന്ന കാഴ്ചകൾ...നന്നായി പറഞ്ഞു ഏട്ടാ

Muralee Mukundan , ബിലാത്തിപട്ടണം said...

വണ്ടിപ്പെരിയാറിലെ പഴയകാല ജീവിതങ്ങളൂടെ നേർക്കാഴച്ചകൾ വീണ്ടും കാട്ടിതന്ന് ,ഏവരേയും നൊമ്പരപ്പെടുത്തികൊണ്ട് ഒരു രചനകൂടി അല്ലേ ശശി ഭായ്

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

"കുന്തി ജൊസഫ് പക്ഷെ ക്ലാസ്സില്‍ ഉണ്ടായിരുന്നില്ല.എന്തിനാണ് ദൈവം കുന്തിയെ മറന്നത് ?" ദൈവം അങ്ങനെയാണ്.. ചിലപ്പോള്‍ പുള്ളിയ്ക്ക് മറവിരോഗം പിടികൂടും. വില്ലേജ്മാന്‍, ലളിതമെങ്കിലും മനസ്സില്‍ തൊടുന്നു, ഈ വരികള്‍. കാരണം, ഉണ്ണാതെ ഊട്ടിച്ച ഒരപ്പന്റെയും അമ്മയുടെയും മകനാണ് ഞാന്‍. :-)

വേണുഗോപാല്‍ said...

ഈ പോസ്റ്റ്‌ വല്ലാതെ ടച്ച്‌ ചെയ്തു ....
ഷാബു പറഞ്ഞ പോലെ ഉണ്ണാതെ ഊട്ടിയ എന്റെ മാതാവിനെ ഒരു വേള ഓര്‍ത്തു പോയി ..
നന്നായി എഴുതി. ആശംസകളോടെ ..(തുഞ്ചാണി)

ചാണ്ടിച്ചൻ said...

അതേ, ശശിയേട്ടാ...
മക്കളെ പഠിപ്പിക്കാന്‍ ബുദ്ധിമുട്ടിയ എല്ലാ അമ്മമാര്‍ക്കും, ബുദ്ധിമുട്ടി പഠിച്ച മക്കള്‍ക്കും ഈ കഥ സമര്‍പ്പിക്കുന്നു....

കാഴ്ചകളിലൂടെ said...

വായിച്ചപ്പോള്‍ എവിടെയോ ഒരു വേദന . നല്ല എഴുത്ത്. തുടരുക ,.ആശംസകള്‍.

സജീവ്‌

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..ഏപ്രില്‍ ലില്ലി..
നന്ദി..ആഫ്രിക്കന്‍ മല്ലു
നന്ദി..ലിപി..
നന്ദി..ഫൈസു
നന്ദി..കുസുമംജി..
നന്ദി..ദുബായിക്കാര
നന്ദി..മുനീര്‍
നന്ദി..സീത
നന്ദി..മുരളീ ഭായ്
നന്ദി..ഷാബു
നന്ദി..വേണുജീ
നന്ദി..ചാണ്ടിച്ചാ
നന്ദി..കാഴ്ചകളിലൂടെ

Manoj vengola said...

nice one.

ആസാദ്‌ said...

രാവിലെ ഇലക്ട്രോണിക്സ് കടയിലെക്കൊരു പോക്കാണ്. ഉച്ച വരെ അവിടെ മെക്കാനിക്കായി ജോലി ചെയ്യുക. പിന്നെ കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോവുക. ക്ലാസ് കഴിഞ്ഞാല്‍ പിന്നെയും കടയിലേക്ക്.. അങ്ങിനെ ജീവിച്ചു തീര്‍ത്ത ഒരു കാലം ഓര്‍മയില്‍ വരുത്തിയതിനു നന്ദി.

ഈ പോസ്റ്റ് എന്റെ ആത്മാവിലെവിടെയോ സ്പര്‍ശിച്ചു..:)

mayflowers said...

അമ്മമാരുടെ മനസ്സങ്ങിനെയാ..

Biju Davis said...

ശശീ, നന്നായി എഴുതി. എന്റെ ബാല്യവും വ്യത്യസ്തമായിരുന്നില്ല.

ശങ്കരനാരായണന്‍ മലപ്പുറം said...

നന്നായി!

ജയരാജ്‌മുരുക്കുംപുഴ said...

anubhavangalude theeshnatha niranja parachil......... PLS VISIT MY BLOG AND SUPPORT A SRIOUSE ISSUE.........

Villagemaan/വില്ലേജ്മാന്‍ said...

നന്ദി...മനോജ്‌.
നന്ദി..ആസാദ് ഭായ്.
നന്ദി..മെയ്‌ ഫ്ലവര്‍
നന്ദി..ബിജു ഡേവിസ്
നന്ദി..ശങ്കര്‍ജി..
നന്ദി..ജയന്‍
നന്ദി..പേര് പിന്നെ പറയാം

വീകെ said...

"കുന്തി ജൊസഫ് പക്ഷെ ക്ലാസ്സില്‍ ഉണ്ടായിരുന്നില്ല.എന്തിനാണ് ദൈവം കുന്തിയെ മറന്നത് ?"
ദൈവത്തിനങ്ങനെ പാവപ്പെട്ടവനോട് പ്രത്യേക മമതയൊന്നും ഇല്ല. ഉണ്ടെങ്കിൽ തന്നെ നാലു കാശുള്ളവനോടെ ഉള്ളു. അവൻ എന്തു വച്ചാലും ഇരട്ടിയാക്കി കൊടുക്കും. അല്ലാത്തവൻ ചോദിക്കുമ്പോൾ ’നിനക്കീ കിട്ടിയതൊന്നും പോരാല്ലെ’ എന്ന രീതിയിൽ പെരുമാറിക്കളയും..!?
ആശംസകൾ...

‍ആയിരങ്ങളില്‍ ഒരുവന്‍ said...

കണ്ണീരിന്റെ നനവും ഇത്തരം ചില പഠനകാല അനുഭവങ്ങളും ഇല്ലാത്ത എത്രപേർ ഉണ്ട്..

Mohiyudheen MP said...

ആദ്യമായാണ് ഇവിടെ....പലരും ഈ കുന്തി ജോസഫിനെപോലെ ഒരിക്കലെങ്കിലും നിന്നിട്ടുണ്ടാകും...

vettathan said...

നന്നായി.

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..വീ കെ
നന്ദി..ആയിരത്തില്‍ ഒരുവന്‍..

നന്ദി..മോഹിയുദീന്‍...... ...,ആദ്യവരവിനും അഭിപ്രായത്തിനും.

നന്ദി..മുല്ല
നന്ദി..വെട്ടതാന്‍..

ഈ കഥ, ബുദ്ധിമുട്ടുകളുടെ ഒരു പര്‍വ്വം ചിലരെ എങ്കിലും ഓര്‍മ്മിപ്പിച്ചു എന്നറിയുന്നത് തന്നെ സന്തോഷം പകരുന്ന ഒരു അനുഭവമാണ്. കടന്നു വന്ന വഴികള്‍ മറക്കാതിരിക്കുക എന്നത് തന്നെ ഒരു വലിയ കാര്യമാണ്.

അഭിപ്രായം അയച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

അനശ്വര said...

സങ്കടം തോന്നിക്കുന്ന കഥ...അത് വളരെ ഹൃദയസ്പൃക്കായ രീതിയില്‍ അവതരിപ്പിക്കെം ചെയ്തു..ഇങ്ങിനെ നിന്നിട്ടുണ്ട് ഞാനും. ക്ലാസിനു പുറത്തും നിന്നിട്ടുണ്ട്. പക്ഷെ, ഫീസടക്കാന്‍ വൈകിയിരുന്നത് ദാരിദ്യം കൊണ്ടല്ലെന്ന് മാത്രം..കാരണം എന്തായാലും ആ അവസ്ഥ വല്ലാത്തതാണ്‌..!

തിര said...

നന്നായിട്ടുണ്ട്

ജയരാജ്‌മുരുക്കുംപുഴ said...

HRIDAYAM NIRANJA XMAS,PUTHUVALSARA AASHAMSAKAL...............

anamika said...

നല്ല എഴുത്ത്
വേദനിപ്പിച്ചു

~~MeRmAiD~~ said...

നൊമ്പരപ്പെടുത്തി.

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം...

http://ienjoylifeingod.blogspot.com/2011/12/blog-post.html

നോക്കുമല്ലോ..

Anil cheleri kumaran said...

ജീവിതം മുഴുവൻ ഫീസടക്കാൻ ബുദ്ധിമുട്ടുന്നൊരാളുടെ കണ്ണുനീർ
ഇവിടെ സമർപ്പിക്കുന്നു.

ബെഞ്ചാലി said...

നൊമ്പരപെടുത്തുന്ന രചന.
ലോകത്തറിയപെടുന്ന പല വമ്പന്മാരും കഷ്ടപ്പാടനുഭവിച്ചവരാണ്.

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..അനശ്വര
നന്ദി..തിര
നന്ദി..ജയരാജ്
നന്ദി..അനാമിക..
നന്ദി..മെര്‍മെയ്ഡ്
നന്ദി..കുമാരന്‍
നന്ദി..ബെന്ചാലി

Njanentelokam said...

നാല് മാസം കൂടി കഴിഞ്ഞിരുന്നെങ്കില്‍ കാശ് കിട്ടിയാലും ചിലപ്പോള്‍ കുചേലന്‍ ജോയിയും കാണും എന്ന് പറയാന്‍ പറ്റുമോ?
ചില തലേലെഴുത്തുകള്‍ ...അത്രേയുള്ളൂ ....

RAGHU MENON said...

ബാല്‍ക്കണി വരെ തട്ടടിച്ചു വാടകയ്ക്ക്
കൊടുക്കുന്ന വീരന്മാര്‍ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്
മാനുഷിക ദൌര്‍ബല്യങ്ങള്‍ ഒന്നും തന്നെ
വിട്ടു പോയിട്ടില്ല

RAGHU MENON said...

ബാല്‍ക്കണി വരെ തട്ടടിച്ചു വാടകയ്ക്ക്
കൊടുക്കുന്ന വീരന്മാര്‍ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്
മാനുഷിക ദൌര്‍ബല്യങ്ങള്‍ ഒന്നും തന്നെ
വിട്ടു പോയിട്ടില്ല