Oct 6, 2011

പാണ്ടിച്ചിയുടെ പല്ലിമിട്ടായികള്‍

ഈ അവധിക്കാലത്ത്‌നാട്ടിലെത്തിയപ്പോള്‍, തൊടിയില്‍ നിന്നും പഴയ സാധനങ്ങള്‍ പെറുക്കാന്‍ വന്നവരെ കണ്ടപ്പോഴാണ് പാണ്ടിച്ചിയെപ്പറ്റി വീണ്ടും ഓര്‍മ്മ വന്നത്.



കൃത്യമായി മാസത്തില്‍ രണ്ടുതവണ വരാറുണ്ടായിരുന്ന തമിഴത്തി ആയിരുന്നു പാണ്ടിച്ചി എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന രാക്കമ്മ. കുട്ടികളായ ഞങ്ങള്‍ വിളിച്ചു വിളിച്ചു എല്ലാവര്ക്കും രാക്കമ്മ, പാണ്ടിച്ചി ആയി. കൈയില്‍ ചതുരാകൃതിയില്‍ ഉള്ള ഒരു ഓലകൊണ്ട് മെടഞ്ഞ വട്ടിയും, തോളില്‍ തുണിയുടെ ഒരു ഭാണ്ടക്കെട്ടും ആയി അവര്‍ വരും. ഒരു കാലിനു എന്തോ കുഴപ്പം ഉണ്ടായിരുന്നതുകൊണ്ടാവണം, ചട്ടി ചട്ടി ആയിരുന്നു അവര്‍ നടന്നിരുന്നത് മിക്കവാറും പത്തുമണിയോടെ ആയിരുന്നു പാണ്ടിച്ചി ഞങ്ങളുടെ വീട്ടില്‍ എത്തുക.



ഭര്‍ത്താവ് ഉപേക്ഷിച്ച ഒരു സ്ത്രീ ആയിരുന്നു പാണ്ടിച്ചി. സ്വന്തക്കാരോ ബന്ധക്കാരോ അവര്‍ക്ക് ഉണ്ടായിരുന്നില്ല. വീടുകളില്‍ നിന്നും കിട്ടുന്നത് കഴിച്ചു,പലര്‍ കൊടുക്കുന്ന വസ്ത്രങ്ങള്‍ ഉടുത്തു നാടോടിയായി നടക്കുന്ന ഒരു സ്ത്രീ. കൊടുക്കുന്നത് വാങ്ങും. ഒന്നും ചോദിക്കില്ല, ഒരു പരാതിയും ഇല്ലാത്ത എല്ലാവരെയും അയ്യാ എന്നും, അമ്മാ എന്നും മാത്രം വിളിക്കുന്ന ഒരു പാവം .


പാണ്ടിച്ചിയെ ഞങ്ങള്‍ കുട്ടികള്‍ക്ക് വളരെ ഇഷ്ട്ടമായിരുന്നു. കാരണം വരുമ്പോള്‍ എല്ലാം അവര്‍ പല്ലി മിട്ടായികള്‍ എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന ചെറിയ മിട്ടായികള്‍ തരും. വീട്ടുകാര്‍ ആരും കാണാതെ ഞങ്ങള്‍ അത് ശാപ്പിടും. പാണ്ടിച്ചി വല്ല വീട്ടില്‍ നിന്നും കൊണ്ട് തരുന്നതാ, എന്തിനാ അതൊക്കെ മേടിക്കണേ എന്ന് അമ്മ ചോദിക്കും.

അച്ഛന്റെ ജോലി സ്ഥലത്തേക്ക് ഞങ്ങള്‍ താമസം മാറ്റുന്ന ദിവസമായിരുന്നു പാണ്ടിച്ചി അന്നൊരുനാള്‍ വന്നത്. കൂട്ടുകാരെയും ബന്ധുക്കാരെയും വിട്ടു പോകുന്നതിന്റെ സങ്കടത്തില്‍ ആയിരുന്നു ഞാന്‍. അതുകൊണ്ട് തന്നെ പല്ലി മിട്ടായികള്‍ അന്നെന്നെ സന്തോഷിപ്പിച്ചില്ല. സാധനങ്ങള്‍ എല്ലാം ഒരു ചെറിയ ലോറിയില്‍ കയറ്റി, ഒരു ജീപ്പില്‍ ആയിരുന്നു ഞങ്ങള്‍ പാമ്പാടി എന്നാ സ്ഥലത്തേക്ക് പോയത്. അച്ഛന്റെ കൂട്ടുകാരനായ കുട്ടിച്ചേട്ടന്‍ ആയിരുന്നു സഹായത്തിനു. കുട്ടിച്ചേട്ടന്‍ വെറുതെ ചോദിച്ചു." പാണ്ടിച്ചീ , നീ വരുന്നോ ?" ചോദിക്കേണ്ട താമസം, പാണ്ടിച്ചി ജീപ്പിനുള്ളില്‍ കയറി.

വാടക വീട്ടില്‍ സാധനങ്ങള്‍ അടുക്കാനും പെറുക്കാനും പാണ്ടിച്ചി കൂടി.അച്ഛനും, കുട്ടിച്ചേട്ടനും പുറത്തേക്കു പോയിരുന്നു.ഞങ്ങള്‍ അടുത്ത വീട്ടിലെ കുട്ടിയുമായി ചങ്ങാത്തം സ്ഥാപിച്ചു.എന്നെക്കാള്‍ ചെറിയ മണിക്കുട്ടന്‍.പാണ്ടിച്ചി തന്ന പല്ലിമിട്ടായി ഞാന്‍ മണിക്കുട്ടന് കൊടുത്തു. ആരാ പാണ്ടിച്ചി എന്ന മണിക്കുട്ടന്റെ ചോദ്യത്തിന് " അത് പാണ്ടിച്ചി" എന്നതില്‍ കൂടുതല്‍ എനിക്ക് പറയാന്‍ ഉണ്ടായിരുന്നില്ല.

വൈകുന്നേരമായിരുന്നു അപ്പോഴേക്കും.പുറത്തു പോയ അച്ഛനും,കുട്ടിച്ചേട്ടനും തിരിച്ചു വന്നു.അവരുടെ കണ്ണുകളും മുഖവും ചുവന്നു തുടുത്തിരുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായില്ല.വന്നയുടനെ ഒട്ടും മയമില്ലാതെ കുട്ടിച്ചേട്ടന്‍ ചോദിച്ചു," നിങ്ങള്‍ക്ക് പോകാറായില്ലേ തള്ളെ" എന്ന്."അയ്യാ, നീങ്ക താന്‍ എന്നെ ഇവിടെ കൊണ്ടു വന്താച്ച്, നാന്‍ എപ്പടി തിരുമ്പി പോറെന്‍ " എന്ന് പാണ്ടിച്ചി ചോദിച്ചു. കുട്ടി ചേട്ടന്‍ അവരെ പിടിച്ചു പുറത്താക്കി എന്നിട്ട് പറഞ്ഞു, തള്ളെ,എവിടെയെങ്കിലും പോ എന്ന്. എന്തൊക്കെയോ ശാപവാക്കുകളും കുട്ടിച്ചേട്ടന്‍ പറഞ്ഞു.

പാണ്ടിച്ചിയുടെ കണ്ണുകള്‍ നിറഞ്ഞു. അവര്‍ തിരിയെ വീടിന്റെ പിന്നില്‍ വന്നു. അമ്മയോട് വണ്ടിക്കൂലിക്കുള്ള പണം ചോദിച്ചു. അമ്മയുടെ കൈവശം പണം ഒന്നും ഉണ്ടായിരുന്നില്ല. വിഷു കൈനീട്ടം കിട്ടിയതില്‍ നിന്നും ഒരു വെള്ളി രൂപ കൊടുക്കാന്‍ അമ്മ എന്നോട് പറഞ്ഞു. ഞാന്‍ പൈസ കൊടുത്തില്ല. ഒരു ഒന്‍പതു വയസ്സുകാരന് പാണ്ടിച്ചിയുടെ അവസ്ഥ എങ്ങനെ മനസ്സിലാകാന്‍. അവരുടെ കൈയില്‍ തിരിയെ പോകാന്‍ ബസ് കൂലി ഇല്ലായിരുന്നു എന്ന് അമ്മ പിന്നീട് പറഞ്ഞു. ബസ് കൂലി ഇല്ലാതെ ബസില്‍ കയറാന്‍ പറ്റില്ല എന്ന് എനിക്ക് അന്നറിയില്ലായിരുന്നു.

പാണ്ടിച്ചി പിന്നീട് പാമ്പാടിയിലെ ആ വീട്ടില്‍ വന്നില്ല. മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ ഇടുക്കി ജില്ലയിലെ കുളമാവ് എന്ന സ്ഥലത്തേക്ക് മാറി. വളരെ അവിചാരിതമായി ഒരു ദിവസം പാണ്ടിച്ചി ഞങ്ങളെ തേടി അവിടെ എത്തി. പതിവുപോലെ മിട്ടയികലുമായി.പല്ലി മിട്ടായികളല്ല,മഞ്ഞ നിറത്തില്‍ നാരങ്ങ അല്ലികളുടെ രൂപത്തില്‍ നാല് മിട്ടായികള്‍ .

പാണ്ടിച്ചിയെ സ്വീകരിക്കാനുള്ള ചുറ്റുപാടില്‍ ആയിരുന്നില്ല ഞങ്ങള്‍ . ഞങ്ങളുടെ ഏക സ്വത്തായ പശു ,മേയാന്‍ വിട്ടിരുന്ന സ്ഥലത്ത് എന്തോ വിഷം തീണ്ടി ചത്തു കിടന്നതറിഞ്ഞ വിഷമത്തില്‍ ആയിരുന്നു അമ്മയും ഞങ്ങളും. ഊണുമേശയില്‍ തലചെരിച്ചിരുന്നു കരയുകയായിരുന്നു അമ്മ.

മൂന്നു വര്‍ഷം എന്നില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയിരുന്നു. കലത്തില്‍ ഉണ്ടായിരുന്ന ചോറ് ആരും പറയാതെ തന്നെ ഞാന്‍ പാണ്ടിച്ചിക്ക് കൊടുത്തു. പോകാന്‍ നേരം ഒരു വെള്ളിരൂപ കൊടുക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും, അത് എന്റെ കൈയിലോ അമ്മയുടെ കൈവശമോ ഉണ്ടായിരുന്നില്ല."പണമൊന്നും കൊടുത്തില്ലല്ലോ ആ പാവത്തിന്, പാണ്ടിച്ചി എങ്ങനെ കുളമാവില്‍ നിന്നും തിരിയെ പോയിക്കാണും" എന്ന് ഒരാഴ്ച കഴിഞ്ഞു അമ്മ ചോദിച്ചു.



പാണ്ടിച്ചിയെ പിന്നീടു ഞങ്ങള്‍ കണ്ടിട്ടില്ല. അനാഥയായ അവര്‍ എവിടെ എങ്കിലും കിടന്നു മരിച്ചു പോയിരിക്കാം.

മുപ്പത്തി ഒന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും എന്റെ മനസ്സില്‍ പാണ്ടിച്ചിയുടെ രൂപം ഉണ്ട്. മിട്ടായികളുടെ മധുരം നാവിന്‍ തുമ്പിലും. സ്നിക്കെര്‍സിനും, മാര്‍സിനും, ഡയറി മില്‍ക്കിനും ഇല്ലാത്ത ആ സ്വാദ്.

58 അഭിപ്രായ(ങ്ങള്‍):

കുസുമം ആര്‍ പുന്നപ്ര said...

കൊള്ളാം.നല്ല രചന. ജീവിതത്തില്‍ ഇതേ പോലെ മറക്കാന്‍ പറ്റാത്ത കുറെ കഥാപാത്രങ്ങള്‍ കാണും.കുട്ടികള്‍ക്ക് മിഠായി കൊണ്ടു കൊടുക്കുന്ന പാണ്ടിച്ചിയുടെ നല്ല മനസ്സാണ് ഇതില്‍ നിഴലിച്ചിരിക്കുന്നത്.

ഓര്‍മ്മകള്‍ said...

Jeevitham anganeyanu, ellamarinju varumbol orupad dooram pinnittirikum....., athukondanallo 9 vayasukaranil ninnum ippalum avare orkunath....., ormakurip manoharamayi ezhuthi....

ഷബീര്‍ - തിരിച്ചിലാന്‍ said...

ഓര്‍മ്മകള്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കാന്‍ കഴിഞ്ഞു. വായിച്ച്കഴിഞ്ഞിട്ടും മനസ്സ് പാണ്ടിച്ചിയില്‍ ഉടക്കിനില്‍ക്കുന്നു. ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത്തരം പല പാണ്ടിച്ചികളും മറ്റും നമ്മുടെയൊക്കെ ജീവിതതിന്റെ സുഖസൌകര്യങ്ങൾക്ക് വേണ്ടി പല ത്യാഗങ്ങളും സഹിച്ചിട്ടുണ്ടെങ്കിലും ,അവരെയെല്ലാം വിസ്മരിക്കാറാണ് പതിവ്...!
പക്ഷേ ഈ മധുരമുള്ള പല്ലിമിട്ടായികളിലൂടെ ഭായ് ആ പാണ്ടിച്ചിയെ ഇപ്പോൾ ഔന്നിത്യത്തിലെത്തിച്ചില്ലേ...

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

വില്ലേജ് മാന്‍, വളരെ ഹൃദയസ്പര്‍ശിയായിരിക്കുന്നു. പ്രത്യേകിച്ച് ഈ വരികള്‍ "വിഷു കൈനീട്ടം കിട്ടിയതില്‍ നിന്നും ഒരു വെള്ളി രൂപ കൊടുക്കാന്‍ അമ്മ എന്നോട് പറഞ്ഞു. ഞാന്‍ പൈസ കൊടുത്തില്ല. ഒരു ഒന്‍പതു വയസ്സുകാരന് പാണ്ടിച്ചിയുടെ അവസ്ഥ എങ്ങനെ മനസ്സിലാകാന്‍. അവരുടെ കൈയില്‍ തിരിയെ പോകാന്‍ ബസ് കൂലി ഇല്ലായിരുന്നു എന്ന് അമ്മ പിന്നീട് പറഞ്ഞു. ബസ് കൂലി ഇല്ലാതെ ബസില്‍ കയറാന്‍ പറ്റില്ല എന്ന് എനിക്ക് അന്നറിയില്ലായിരുന്നു."

Unknown said...

അങ്ങിനെ എത്രയെത്ര ആളുകള്‍, ചിലരെ പേടിയോടെ കണ്ടിരുന്നു ചിലരെ സഹതാപത്തോടെയും.

kARNOr(കാര്‍ന്നോര്) said...

ഉവ്വ് .. ഇതുപോലെയുള്ള ചില സ്ഥിരം സന്ദര്‍ശകര്‍ ഞങ്ങള്‍ക്കുമുണ്ടായിരുന്നു :)

Njanentelokam said...

ചിലരുടെ തലയിലെഴുത്ത് പോലെ തന്നെ അവരുടെ ജീവിതവും.അവര്‍ നമുക്ക് സ്നേഹം തരും. നമ്മള്‍ തിരികെ കൊടുക്കണമെന്ന് ആഗ്രഹിച്ചാലും നമുക്ക് കൊടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാവും അവരെ കാണുന്നത്.അവര്‍ സാഹചര്യം നോക്കിയല്ല കൊടുക്കാറുള്ളത് എന്ന് നാം ഓര്‍ക്കുന്നുമില്ല
ഓര്‍മ്മപ്പെടുത്തലിനു നന്ദി

African Mallu said...

വളരെ ഹൃദയസ്പര്‍ശിയായ രചന..ബാല്യത്തിലേക്കൊരു കിളി വാതില്‍ തുറന്നു.

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..കുസുമംജി..ഈ ആദ്യ അഭിപ്രായത്തിനു.

നന്ദി..ഓര്‍മ്മകള്‍ ..വീണ്ടുമുള്ള ഈ വരവിനും അഭിപ്രായത്തിനും.

നന്ദി..മുരളീ ഭായ്..ഇന്നത്തെ മൂന്നു കമന്റിനും..ബിലാതിയില്‍ തിരിച്ചെത്തി എന്ന് കരുതുന്നു.

നന്ദി..സ്വപ്നജാലകം...ഈ നല്ല വാക്കുകള്‍ക്കു...കണ്ണൂരാന്റെ ബ്ലോഗില്‍ കമന്റു കണ്ടപ്പോള്‍ താങ്കളെ പറ്റി മതിപ്പ് കൂടി എന്ന് കൂടി പറയട്ടെ.

നന്ദി..മനോജ്‌.
നന്ദി..കാര്‍ന്നോര്‍
നന്ദി..നാരദന്‍..
നന്ദി..ആഫ്രിക്കന്‍ മല്ലു..

Yasmin NK said...

ഓര്‍മ്മകള്‍ മരിക്കില്ല അല്ലേ...
നന്നായിട്ടുണ്ട് കേട്ടോ..

ponmalakkaran | പൊന്മളക്കാരന്‍ said...

manoharamaayirikkunnu

jayanEvoor said...

ഇപ്പോഴും ഇത്തരം ഓർമ്മകൾ മനസ്സിൽ സൂക്ഷിക്കുന്നതാണ് മനുഷ്യത്വത്തിന്റെ ലക്ഷണം.

ഹൃദയസ്പർശിയായ കുറിപ്പ്!

Anil cheleri kumaran said...

പാവം..!

സങ്കൽ‌പ്പങ്ങൾ said...

നന്നായി,,,,
ആശംസകള്‍.....ഹ്രിദയസ്പ്ര്ശിയായ രചന....

ajith said...

ഡോക്ടര്‍ ജയന്‍ പറഞ്ഞതുതന്നെ ഞാനും ആവര്‍ത്തിക്കട്ടെ. ഇതൊക്കെ എഴുതാനും പബ്ലിഷ് ചെയ്യാനും നല്ലൊരു മനം വേണം.

മൻസൂർ അബ്ദു ചെറുവാടി said...

നല്ല കുറിപ്പ്.
വായിക്കുമ്പോള്‍ പാണ്ടിച്ചി എന്‍റെ മനസ്സിലും നിറയുന്നു. ഒരു കണ്ണീരിന്‍റെ നനവോടെ.

MOIDEEN ANGADIMUGAR said...

ഒരു നിമിഷം പാണ്ടിച്ചി മനസ്സിനെ വേദനിപ്പിക്കുക തന്നെ ചെയ്തു.അന്നത്തെ പാണ്ടിച്ചിമാരൊക്കെ പാവങ്ങളാ.. ഇന്നായിരുന്നെങ്കിൽ ആ 9 വയസ്സുകാരനെയും കൊണ്ടു പാണ്ടിച്ചി നാടുവിട്ടേനെ..!

Lipi Ranju said...

എന്നാലും ആ കുട്ടിച്ചേട്ടന്‍ എന്ത് ദുഷ്ടത്തരമാ ചെയ്തെ ! ആ പാവത്തിന് വണ്ടിക്കൂലി പോലും കൊടുക്കാതെ...
എന്നിട്ടും ആ പാവം മിട്ടായികളും കൊണ്ട് വീണ്ടും വന്നല്ലോ !! ഹൃദയസ്പര്‍ശിയായ എഴുത്ത്...

kochumol(കുങ്കുമം) said...

ഓര്‍മകള്‍ അതു നിലനില്‍ക്കും,ഇപ്പോളും പാണ്ടിച്ച്ചിയെ ഓര്‍ക്കുന്നുണ്ടല്ലോ അതറിയുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന സന്തോഷം യെന്ട് വലുതായിരിക്കും വെള്ളി തുട്ടിനെക്കാള്‍ വലുത് അതായിരിക്കും

ചാണ്ടിച്ചൻ said...

പാവം പാവം പാണ്ടിച്ചി....

ഒരു ദുബായിക്കാരന്‍ said...

മധുരമുള്ള ഓര്‍മ്മകള്‍....ചേട്ടന്‍ പറഞ്ഞത് നേരാണ്..ആ പഴയ നാരങ്ങ മിട്ടായിയുടെയും തേന്‍ മിട്ടായിയുടെയും മാധുര്യം സ്നിക്കെര്‍സിനും, മാര്‍സിനും, ഡയറി മില്‍ക്കിനും ഒന്നുമില്ല..ഹൃദ്യമായ രചന.

Villagemaan/വില്ലേജ്മാന്‍ said...

നന്ദി.പോന്മാളക്കാര...
നന്ദി..ഡോ.ജയന്‍.
നന്ദി..കുമാരന്‍.
നന്ദി..സങ്കല്പങ്ങള്‍
നന്ദി..അജിത്‌ ഭായ്.
നന്ദി..ചെറുവാടി..

നന്ദി..മൊയ്ദീന്‍...ഇന്നത്തെകാലത്ത് അതെ നടക്കു..

നന്ദി..ലിപി..
നന്ദി..കൊച്ചുമോള്‍
നന്ദി..ചാണ്ടിച്ചാ..
നന്ദി..ദുബായിക്കാരാ..

ആസാദ്‌ said...

ഓര്‍മ്മകള്‍ തിളങ്ങുന്ന മുത്തുകലാണല്ലോ.? അവ തിളങ്ങട്ടെ..? നല്ല നന്മയുടെ വെയിലേറ്റ് അവ വെട്ടി വെട്ടി തിളങ്ങട്ടെ..! പോസ്റ്റ്‌ എനിക്കിഷ്ടമായി.. നമ്മളൊക്കെ നമ്മുടെ ജീവിതത്തില്‍ ഇത്തരം എത്രയോ പേരെ കണ്ടിരിക്കും.. ചിലര്‍ അവരെ കുറിച്ചോര്‍ത്തു വേദനിക്കുന്നു.. മറ്റുള്ളവര്‍ അവരെ ആട്ടിപ്പുറത്താക്കുന്നു. രണ്ടും മനുഷ്യര്‍..

Biju Davis said...

നിങ്ങളിലെ നന്മയാണു വില്ലേജ്മാൻ, ഇത്തരം സംഭവങ്ങൾ ഓർമ്മയിൽ വരുത്തുന്നതും, എഴുതിയ്ക്കുന്നതും...

നല്ല പോസ്റ്റ്!

റോസാപ്പൂക്കള്‍ said...

പ്രിയ വില്ലേജ്‌മാന്‍, നന്മയുടെ ഈ എഴുത്തിന് അഭിനന്ദനങ്ങള്‍

ഫൈസല്‍ ബാബു said...

മനസ്സില്‍ തട്ടിയ കഥാപാത്രം അല്ല പ്രാരാബ്ദങ്ങള്‍ പേറുന്ന ഒരു ജന്മം ,,ആ കണക്കിന് നമ്മള്‍ എത്ര ഭാഹ്യവാന്മാര്‍ !!!
---------------------------------
വില്ലേജ്മാന്‍ ,,നന്നായി എഴുതി എന്ന് പറയാന്‍ എനിക്ക് യോഗ്യതയുണ്ടോ ???,,വീണ്ടും വരാം

കൊമ്പന്‍ said...

പണ്ടിച്ചി ഒരു വേദന ആയി താങ്കളുടെ മനസ്സില്‍ നില നിക്കുന്നതിന്റെ സ്മരണ
മനോഹരം എന്ന് ഞാന്‍ പറയുന്നില്ല ഞാന്‍ മനസ്സിലാക്കുന്നത് ഇത് നിങ്ങടെ വേദന ആണെന്നാണ്‌
നിങ്ങടെ വേദന എനികെങ്ങനെ മനോഹരമാകും നമുക്ക് സ്മരിക്കാം ഒരിക്കല്‍ കൂടി നിങ്ങടെ പാണ്ടിചിയെ

സീത* said...

കാലത്തിന്റെ കരങ്ങൾക്ക് മായ്ച്ച് കളയാൻ പറ്റാത്ത കുറേ ചിത്രങ്ങളിതു പോലെ എല്ലാ മനസിലുമുണ്ടാവും..നന്നായി അതിനെ പകർത്തിയതിനു ആശംസകൾ

ഏപ്രില്‍ ലില്ലി. said...

ഓര്‍മ്മക്കുറിപ്പ്‌ കൊള്ളാം സുഹൃത്തേ ..

jyo.mds said...

ഇങ്ങിനെ പലരും നമ്മുടെ ജീവിതത്തില്‍ കടന്ന് പോകുന്നു.ജീവിതത്തിന്റെ നെട്ടോട്ടത്തില്‍ അവരെയൊന്നും ശ്രദ്ധിക്കാന്‍ പലപ്പോഴും നേരം കിട്ടാറില്ല.ഇന്ന് എനിക്കും അവരില്‍ പലരേയും കാണാന്‍ ആഗ്രഹം തോന്നുന്നു.
നന്നായി എഴുതി.

keraladasanunni said...

പാവം പാണ്ടിച്ചി.

റാണിപ്രിയ said...

good!!

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..ആസാദ് ഭായ്..
നന്ദി..ബിജു..
നന്ദി..റോസാപ്പൂക്കള്‍

നന്ദി..ഫൈസല്‍ ബാബു ..മറ്റുള്ളവരെ കാണുമ്പോഴേ നമ്മള്‍ എത്ര ഭാഗ്യവാന്മാര്‍ എന്ന് മനസ്സിലാകൂ.

നന്ദി..കൊമ്പന്‍..പാണ്ടിചിയുടെ കരയുന്ന മുഖം എന്റെ മനസ്സില്‍ ഇന്നും ഉണ്ട്.. കുട്ടിചെട്ടന്റെതും..കുട്ടി ചേട്ടന്‍ ഇന്ന് ഈ ലോകത്ത് ജീവിച്ചിരിപ്പില്ല.

നന്ദി..സീത ..കാലത്തിനു മായ്ക്കാന്‍ കഴിയാത്ത ഒരുപാട് മുഖങ്ങള്‍ എന്റെ മനസ്സിലുണ്ട്...അവയൊക്കെ കഥകളായി പുറത്തേക്കു വന്നുകൊണ്ടിരിക്കുന്നു...പേരുകള്‍ മാറിയേക്കാം എന്ന്‌ മാത്രം.ശരിക്കും ഈ ഒരു മീഡിയം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇവയൊക്കെ എങ്ങനെ പറഞ്ഞേനെ എന്ന്‌ ഓര്‍ക്കാറുണ്ട്.

നന്ദി..ഏപ്രില്‍ ലില്ലി
നന്ദി..ജ്യോ
നന്ദി..പാലക്കാട്ടെട്ടാ
നന്ദി..റാണി പ്രിയ

ജാനകി.... said...

അന്നാ പൈസ കൊടുക്കായിരുന്നില്ലേ..
ഓരോ ദുഷ്ടത്തരങ്ങള് ചെയ്തിട്ട് എഴുതി വച്ച് മറ്റുള്ളവരെ കരയിക്കുന്നോ..??? എനിക്കാണേ പെട്ടെന്നു കരച്ചിലും വരും...

പാവം പാണ്ടിച്ചിയമ്മ.........

കാഴ്ചകളിലൂടെ said...

ഗ്രാമവാസി

വളരെ മനോഹരമായി എഴുതിയിരിക്കുന്നു. ആശംസകള്‍.

പഞ്ചാരകുട്ടന്‍ -malarvadiclub said...

മുട്ടായി തിന്നിട്ടു അവരെ ഒന്ന് തിരിഞ്ഞു പോലും നോക്കി ഇല്ലല്ലോ
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍

ദിവാരേട്ടN said...

ഒരു അനുഭവം, വളരെ നന്നായി പറഞ്ഞു.
വായിയ്ക്കാന്‍ സുഖമുള്ള എഴുത്ത്.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഓര്‍മ്മകള്‍ക്ക് പല്ലിമിട്ടായിയുടെ മധുരവും
വേര്‍പാടിന്റെ സങ്കടവും ഉണ്ടാവും.
കയ്യടക്കത്തോടെ എഴുതി.
ആശംസകള്‍

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..തിരിചിലാന്‍..കമന്റ് സ്പാമില്‍ കിടക്കുന്നത് പിന്നീടാണ് കണ്ടത്..

നന്ദി..ജാനകി...കരയിക്കുന്ന കഥകള്‍ എഴുതാനല്ല്ലേ എളുപ്പം !

നന്ദി..അരുണ്‍
നന്ദി..കാഴ്ചകളിലൂടെ
നന്ദി..പഞ്ചാരക്കുട്ടാ
നന്ദി..ദിവാരേട്ടാ
നന്ദി..തണല്‍

tincealapura said...

ha ha gud

Manoj vengola said...

അനായാസ വായനയ്ക്കുതകുന്ന എഴുത്ത്.
ഇഷ്ടപ്പെട്ടു.
ഹൃദയസ്പര്‍ശിയായി.

വേണുഗോപാല്‍ said...

കാലങ്ങള്‍ക്ക് ശേഷം ഓര്‍ത്തെഴുതിയ ഈ അനുഭവം .... ഇത് പോലെ ചിലര്‍ എന്റെ മനസ്സ് വിട്ടൊഴിയാതെ എന്നോടൊപ്പം ഇപ്പോഴും ഉണ്ട് .അവരെ കുറിച്ച് ഞാന്‍ ഇടക്കെല്ലാം കാട്ബരി തിന്നു വളരുന്ന മക്കളോട് പറഞ്ഞു കൊടുക്കാറും ഉണ്ട് . ഈ ഓര്‍മ്മകള്‍ വളരെ വലുതാണ്‌ .

സ്വന്തം സുഹൃത്ത് said...

അനുഭവം നിഷ്കളങ്കമായി എഴുതി..
ഓര്‍മ്മകള്‍ക്ക് സങ്കടത്തിന്റെയും മധുരത്തിന്റെയും നിറം അല്ലേ !
എല്ലാ ആശംസകളും !

mayflowers said...

തരുന്ന കൈകള്‍ക്ക് നന്മയുണ്ടെങ്കില്‍ ആ സാധനത്തിനും മധുരം കാണും.
സ്നേഹം നിറഞ്ഞൊരു ഓര്‍മ്മക്കുറിപ്പ്‌.

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..പേര് പിന്നെ പറയാം !
നന്ദി..tincealapura.
നന്ദി..മനോജ്‌
നന്ദി..വേണുഗോപാല്‍
നന്ദി..സ്വന്തം സുഹൃത്ത്
നന്ദി..മെയ്‌ ഫ്ലവര്‍

A said...

വളരെ നല്ല വായന നല്‍കി

ജയരാജ്‌മുരുക്കുംപുഴ said...

valare hridaya sparshi ayi paranju...... bhavukangal..........

ശ്രീ said...

പോസ്റ്റ് നന്നായി മാഷേ.

‍ആയിരങ്ങളില്‍ ഒരുവന്‍ said...

അനുഭവം ഇതുപോലെ ഓർത്തെടുക്കുന്നത് തന്നെ ഒരനുഭവമാണ്.. !! ഹൃദയ സ്പർശിയായി അവതരിപ്പിച്ചു..ആശംസകൾ..!!

K@nn(())raan*خلي ولي said...

വില്ലൂ മടിയാ,
മാസം ഒന്നായി.
മര്യാദയ്ക്ക് വന്നു പുതിയ പോസ്ടിട്ടോ.
അതാ നിങ്ങള്‍ക്കും എനിക്കും നല്ലത്!

sulekha said...

ഒരുപാട് ഓര്‍മ്മകള്‍ ഉണര്‍ത്തിയ പോസ്റ്റ്‌.നജ്ങ്ങളുടെ വീട്ടില്‍ വന്നിരുന്നത് അവല്‍ വില്കനയിരുന്നു എന്ന് മാത്രം. കുട്ടികളായ ഞങ്ങള്‍ക്ക് വെറുതെ ഒരുപിടി അവല്‍ നല്‍കുന്ന പാവം.വര്‍ഷങ്ങള്‍ക് ശേഷം ഈയിടെ ഒരു ബസ്‌ സ്റ്റാന്‍ഡില്‍ വെച്ച് കണ്ടപ്പോള്‍ ഞങ്ങള്‍ പരസ്പരം ഒരു പുഞ്ചിരി കൈമാറി.എല്ലാവര്ക്കും ഉണ്ട് ഇത്തരം ഓര്‍മ്മകള്‍ അല്ലെ/

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..സലാം ഭായ്
നന്ദി..ജയന്‍..
നന്ദി..ശ്രീ.
നന്ദി..ആയിരങ്ങളില്‍ ഒരുവന്‍..

നന്ദി..കണ്ണൂരാന്‍..മടിയല്ല...ശ്രമിക്കാഞ്ഞിട്ടുമല്ല..പക്ഷെ..എന്തേലും എഴുതാന്‍ പറ്റണ്ടേ :)

നന്ദി..സുലേഖ..വിശദമായ അഭിപ്രായത്തിനു. മിക്കവാറും എല്ലാവര്‍ക്കും കാണും ഇതേപോലെ ചില ഓര്‍മ്മകള്‍..

റിഷ് സിമെന്തി said...

ജീവിതത്തിൽ ഇത് പോലെ മറക്കാൻ കഴിയാത്ത എത്രയെത്ര കഥാപാത്രങ്ങൾ...

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal..............

എന്‍.പി മുനീര്‍ said...

പഴയ പ്ലോസ്റ്റാണെങ്കിലും വായിച്ചിരുന്നില്ല. മനസ്സില്‍ തട്ടിയ ജീവിതാനുഭവങ്ങള്‍ മറക്കാതെ എന്നും മനസ്സിലിരിക്കും.ആ ഓര്‍മ്മകള്‍ ഹൃദയസ്പറ്ശിയായി എഴുതിയിട്ടുണ്ട്.

Manoraj said...

ഓര്‍മ്മകള്‍ക്ക് എന്നും നനുത്ത ഗന്ധമാണ്. നല്ല എഴുത്ത്.

Pradeep Kumar said...

ആര്‍ദ്രമായ ഒരു ബാല്യകാല ഓര്‍മ്മയിലേക്ക് നന്മയുള്ള ഒരു ഹൃദയം സഞ്ചരിക്കുന്നു.....- ലളിതമായി എഴുതി .