Apr 18, 2011

വേഷ പ്രശ്ചന്നനായ ദൈവം...


മീറ്റിങ്ങിനുശേഷം തിരിയെ ഓഫീസില്‍ എത്തിയപ്പോള്‍ രാധാഭായിയുടെ മൂന്നു മിസ്ഡ് കോളുകള്‍ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. എന്നിട്ടും ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞു മാത്രമേ എനിക്ക് തിരിച്ചു വിളിക്കാന്‍ സാധിച്ചുള്ളൂ.രാധാഭായി നാട്ടില്‍ നിന്നും തിരിച്ചെത്തി എന്ന് അറിഞ്ഞിരുന്നെകിലും അതിനു ശേഷം അവരോടു സംസാരിക്കാന്‍ സാധിച്ചിരുന്നില്ല.


അസുഖം ആയി നാട്ടില്‍ പോയപ്പോള്‍ ഇനി തിരിയെ വരുന്നില്ല എന്നായിരുന്നു അവര്‍ പറഞ്ഞത്. ഇരുപതു കൊല്ലം പലവീടുകളിലായി പണിയെടുത്തു കഴിഞ്ഞ ഒരു പാവം.ഭര്‍ത്താവ് ചെറുപ്പത്തിലെ മരിച്ചു പോയിരുന്നു.പിന്നെ രണ്ടു പെണ്‍ മക്കള്‍ക്കായി ജീവിച്ചു തീര്‍ത്ത ജന്മം. മക്കളുടെ കല്യാണവും, പ്രസവവും, സ്ഥലം മേടിക്കലും ,വീടുവെക്കലും ഒക്കെ കാരണം ഒരു തിരിച്ചുപോക്ക് അന്യമായി തീരുകയായിരുന്നു.



നാട്ടില്‍ നിന്നും ഒരിക്കല്‍ അവര്‍ വിളിച്ചിരുന്നു. കാന്‍സര്‍ ആണ് അസുഖം എന്ന് സ്ഥിതീകരിച്ചു എന്ന് അവര്‍ പറഞ്ഞു. ഇനി തിരിയെ വരുന്നില്ല എന്നും,മരിക്കുന്നെങ്കില്‍ മക്കളുടെ കൂടെ നില്‍ക്കുമ്പോള്‍ മരിക്കട്ടെ എന്നും പറഞ്ഞപ്പോള്‍ അവസാനകാലത്ത് മക്കളുടെ കൂടെ നില്ക്കാന്‍ ഭാഗ്യം ഉണ്ടായല്ലോ എന്ന് ഞങ്ങള്‍ ആശ്വസിച്ചു.



രാധാഭായി ഉള്‍പ്പെടുന്ന സമുദായത്തിന്റെ സംഘടന പല ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തി വന്നിരുന്നു.അതിന്റെ എക്സിക്യുട്ടീവ്‌ കമ്മറ്റി അംഗമായിരുന്ന ഒരാള്‍ എന്റെ അടുത്ത സ്നേഹിതന്‍ ആയതിനാല്‍ ഞാന്‍ അവര്‍ വഴി എന്തെകിലും സാമ്പത്തിക സഹായം ചെയ്യാന്‍ പറ്റുമോ എന്ന് ആരാഞ്ഞിരുന്നു. എന്നാല്‍ അംഗങ്ങള്‍ക്ക് മാത്രമേ ഇതേപോലെ ഉള്ള അവസരത്തില്‍ സഹായം കൊടുക്കാന്‍ അവര്‍ക്ക് കഴിയൂ എന്ന മറുപടിക്ക് "എങ്കില്‍ ഇനി രോഗങ്ങള്‍ നിങ്ങളുടെ അംഗങ്ങള്‍ക്ക് മാത്രം വരുത്താവു എന്ന് പ്രാര്‍ത്ഥിക്കൂ" എന്ന മറുപടി അയാള്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്റെ രോഷം അതിനെക്കാള്‍ കൂടുതലായി പ്രകടിപ്പിക്കാന്‍ എനിക്ക് കഴിയുമായിരുന്നുമില്ല.



ഭാര്യയുടെ പ്രസവ ശ്രുശ്രുഷകള്‍ക്കായി ആയിരുന്നു അവര്‍ വന്നത്. അല്‍പ്പം തന്റേടം കാട്ടുന്ന ഒരു പ്രകൃതം ആയിരുന്നതിനാല്‍ ആദ്യം എനിക്കോ ഭാര്യക്കോ ഇഷ്ട്ടം ആയിരുന്നില്ല. എന്നാല്‍ പ്രസവാനന്തര പരിചരണത്തിന്റെ കാര്യത്തില്‍ ഒരു കുറ്റവും പറയാനാവാത്ത ഒരാളായിരുന്നു രാധാഭായി . തന്റെ പ്രയാസങ്ങള്‍ ഒരിക്കലും പറയാന്‍ അവര്‍ ഇഷ്ട്ടപ്പെട്ടിരുന്നില്ല.വീട്ടുജോലിക്കായി ആഴ്ചയില്‍ രണ്ടുദിവസം വരുമായിരുന്ന സുമതിയിലൂടെ ആയിരുന്നു രാധാഭായിയുടെ കഥ ഞങ്ങള്‍ അറിഞ്ഞത്.പിന്നീട് ഞങ്ങളുടെ വീട്ടിലെ ഒരംഗം പോലെ ആയിരുന്നു അവര്‍. മകള്‍ വലുതായി സ്കൂളില്‍ പോയി തുടങ്ങിയിട്ടും വല്ലപ്പോഴും ഒക്കെ അവര്‍ വരും. വാത്സല്യത്തോടെ മുടിയില്‍ തഴുകും. "നിനക്കറിയാമോ, ഉണ്ടായപ്പോള്‍ നീ ദേ ഇത്രേം ഉള്ളായിരുന്നു "എന്നൊക്കെ പറയും.


രാധാഭായിയെ തിരിച്ചു വിളിച്ചപ്പോഴായിരുന്നു അറിഞ്ഞത്,വീണ്ടും അവരെ സബാ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആക്കി എന്ന് .തിരിയെ എത്തി വീണ്ടും ജോലി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അസുഖം കൂടിയത്രേ. അസുഖം ആയിട്ടും എന്തിനാണ് തിരിയെവന്നതെന്ന് ഞാന്‍ ചോദിച്ചു. മെച്ചപ്പെട്ട ചികിത്സ ആര്‍ .സി സി യില്‍ കിട്ടുമായിരുന്നില്ലേ എന്ന എന്റെ ചോദ്യത്തിന്, ചികില്‍സിപ്പിക്കാനോക്കെ എനിക്ക് ആരിരിക്കുന്നു എന്ന മറു ചോദ്യമായിരുന്നു നേരിടേണ്ടി വന്നത്. മോളെ ഒന്ന് കാണണം എന്ന ആഗ്രഹം മാത്രമേ അവര്‍ പറഞ്ഞുള്ളൂ. സമയം പോലെ വരാം എന്ന് എന്ന് പറഞ്ഞപ്പോള്‍ ഇനി അധികം സമയം ഇല്ല എന്നായിരുന്നു രാധാഭായി പറഞ്ഞ വാക്കുകള്‍ .തൊട്ടടുത്ത്‌ മരണം പതുങ്ങി നില്‍ക്കുന്നത് കാണാന്‍ ഉള്ള ശേഷി മരിക്കാന്‍ പോകുന്നവര്‍ക്ക് ഉണ്ടാകുമോ എന്ന് ഞാന്‍ ഓര്‍ത്തു .മറ്റൊരാള്‍ മരിക്കാന്‍ പോകുന്ന കാര്യം ചിന്തിക്കാന്‍ എത്ര നിസ്സാരമായി എനിക്ക് സാധിച്ചു എന്ന് ഓര്‍ത്തപ്പോള്‍ അടുത്ത നിമിഷം ഞാന്‍ എന്നെ തന്നെ വെറുത്തു.



വൈകുന്നേരം പോകാം എന്ന് ഓര്‍ത്തു പേഴ്സ് പരിശോധിച്ചപോള്‍ ആണ് മാസം അവസാനം ആയെന്നും, പേഴ്സ് കാലിയാകാന്‍ ഇനി അധികസമയം വേണ്ടിവരില്ല എന്നും മനസ്സിലായത്‌. മാസാവസാനം ചൂണ്ടാറുള്ള ഭാര്യയുടെ പണപ്പെട്ടിയില്‍ ഒന്നുമില്ല എന്ന് കഴിഞ്ഞ ആഴ്ച തന്നെ ഭാര്യ പ്രഖ്യാപിച്ചിരുന്നു. ഭാര്യയെ വിളിച്ചു രാധഭായിയുടെ കാര്യം പറഞ്ഞപോള്‍ എങ്ങനെ എങ്കിലും ഈ ആഴ്ചയില്‍ പോകാം എന്നു അവര്‍ പറഞ്ഞു. ചെല്ലുമ്പോള്‍ എന്തെകിലും സാമ്പത്തിക സഹായം ചെയ്യേണ്ടേ എന്ന് ചോദിച്ചപ്പോള്‍ നമുക്ക് നോക്കാം എന്ന് ഉള്ള ഉത്തരത്തില്‍ , അത്യാവശ്യ ഖട്ടതിലേക്ക് ഒളിപ്പിച്ചു വെച്ചിരിക്കുന്ന അല്‍പ്പം പണം അവരുടെ പക്കല്‍ ഉണ്ടാവും എന്ന് എന്തുകൊണ്ടോ എനിക്ക് തോന്നി.



സുധാകരേട്ടന്റെ ഫോണ്‍ അപ്പോഴായിരുന്നു വന്നത്. എടുക്കാന്‍ തോന്നിയില്ല. ഇതിലും വലിയ പ്രശ്നത്തിലാണ് സുധാകരേട്ടന്‍. മൂന്നുമാസമായി ജോലി ഇല്ലാതെ നില്‍ക്കുന്ന അവസ്ഥ.സ്കൂളില്‍ പഠിക്കുന്ന മൂന്നു കുട്ടികള്‍ ഉള്ള സുധാകരേട്ടന് അവിചാരിതമായി ആയിരുന്നു ജോലി നഷ്ട്ടപ്പെട്ടത്‌ . ദേവി ഏടത്തിയുടെ നാട്ടുകാരന്‍ എന്നുള്ള പരിചയത്തിനും അപ്പുറം, ഒരു അനുജന്‍ ആയിട്ടായിരുന്നു സുധാകരേട്ടന്‍ എന്നെ കണക്കാക്കിയിരുന്നത്. എന്തെങ്കിലും സഹായം ചോദിച്ചാല്‍ ഇല്ല എന്ന് എങ്ങനെ പറയും എന്നോര്‍ത്തപ്പോള്‍ ഫോണ്‍ എടുക്കാന്‍ തോന്നിയില്ല.എത്ര ബുദ്ധിമുട്ടാണെങ്കിലും പണം ചോദിക്കയില്ല സുധാകരേട്ടന്‍.കഴിഞ്ഞ മാസം ഒരു ചെറിയ സഹായം നിര്‍ബന്ധിച്ചു എല്പിക്കയായിരുന്നു.

അല്‍പ സമയം കഴിഞ്ഞു സുധാകരേട്ടന്റെ മെസ്സേജ് .ജോലി ശരിയായി എന്നും വൈകുന്നേരം കാണണം എന്നും. എനിക്ക് അല്‍പ്പം ആശ്വാസം തോന്നി.വൈകുന്നേരം വീട്ടിലെത്തി രാധാഭായിയെ കാണാന്‍ പോകാന്‍ പണം വല്ലതും കൈവശം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഭാര്യ കൈമലര്‍ത്തി. എങ്കില്‍ ശമ്പളം കിട്ടിയിട്ട് പോകാം എന്ന് ഞാന്‍ പറഞ്ഞപോള്‍ ഭാര്യയുടെ മുഖം വല്ലാതായി. വേഷം മാറി നേരെ സുധാകരേട്ടന്റെ വീട്ടില്‍ എത്തി.


ദേവി ഏടത്തിയുടെ സന്തോഷമാര്‍ന്ന മുഖം. കുട്ടികളും വന്നു കൈയില്‍ തൂങ്ങി.സുധാകരേട്ടന് ജോലി കിട്ടി എന്നും, വിസ കൈമാറ്റം ചെയ്തു എന്നും പറഞ്ഞു. പഴയ കമ്പനിയില്‍ നിന്നും കിട്ടാനുള്ള തുക ഉച്ചക്ക് കിട്ടി എന്ന് പറഞ്ഞു തീരുമ്പോഴേക്കും സുധാകരേട്ടന്‍ ഒരു ചെറിയ കവറുമായി അകത്തുനിന്നും വന്നു."ദൈവം തന്നെ ആണ് അനിയാ, അന്ന് നിന്റെ രൂപത്തില്‍ വന്നത്. ഒരു പാട് ബുദ്ധിമുട്ടിയിരുന്ന സമയത്തായിരുന്നു അനിയന്റെ സഹായം" .സുധാകരേട്ടന്‍ പറഞ്ഞു .ഒരു ആശ്ലെഷത്തോടെ കവര്‍ തരുമ്പോള്‍ ഏട്ടന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.അന്ന് പണം നല്‍കിയപ്പോഴും ആ കണ്ണുകള്‍ ഇതേപോലെ നിറഞ്ഞിരുന്നു എന്ന് ഞാന്‍ ഓര്‍ത്തു. ഞാനും ഇതേപോലെ വിഷമതകള്‍ അനുഭവിച്ചു വളര്‍ന്നതാണ് എന്നും , ഇതേപോലെ അത്യാവശ്യമായിരുന്ന പല സമയങ്ങളിലും ദൈവത്തെ പോലെ ഒരാള്‍ എന്നെ സഹായിച്ചിരുന്നു എന്നും ഞാന്‍ സുധാകരെട്ടനോട് അന്ന് പറഞ്ഞില്ല.വിഷമ വൃത്തങ്ങളില്‍ സഹായവുമായി ദൈവമാണ് വേഷ പ്രശ്ചന്നന്‍ ആയി വരുന്നതെങ്കില്‍ എന്‍റെ ജീവിതത്തിന്റെ നാള്‍വഴികളില്‍ എത്ര പ്രാവശ്യം ഞാന്‍ ദൈവത്തെ കണ്ടുമുട്ടിയിട്ടുണ്ടാവും എന്ന് ഞാന്‍ അതിശയത്തോടെ ഓര്‍ത്തു.



ഊണ് കഴിപ്പിചിട്ടെ സുധാകരേട്ടന്‍ പോവാന്‍ അനുവദിച്ചുള്ളൂ.പണം കിട്ടിയ സ്ഥിതിക്ക് രാധാഭായിയെ നാളെ തന്നെ പോയി കാണണം എന്ന് ഞാന്‍ ഉറപ്പിച്ചു .അത് പറയാനായി ഞാന്‍ രാധഭായിയെ വിളിച്ചു..ഒരു നീണ്ട നിശബ്ദതക്കും അപ്പുറം മൊബൈല്‍ സ്വിച്ച് ഓഫ്‌ ചെയ്തിരിക്കുന്നു എന്ന മെസ്സേജ് വന്നു. രാധാഭായി ഉറങ്ങിയതാവുമോ ?

ഈ തവണ ദൈവം വേഷ പ്രശ്ചന്നനായി സുധാകരേട്ടന്റെ രൂപത്തില്‍ ആണ് അവതരിച്ചത് എന്ന് എനിക്ക് തോന്നി.പക്ഷെ അത് രാധാഭായിക്ക് എത്രമാത്രം ഉപകാരപ്പെടും എന്ന് എനിക്ക് അറിയുമായിരുന്നില്ല.

രാധാഭായിയുടെ ആയുസ്സിന്റെ കണക്കു പുസ്തകത്തില്‍ ഇനിയുള്ള താളുകള്‍ എത്രയാണ് ?

55 അഭിപ്രായ(ങ്ങള്‍):

സീത* said...

വേഷ പ്രശ്ചന്നനായി ദൈവം എല്ലായിടത്തും ഉണ്ട്...പല രൂപത്തിൽ നമുക്ക് മുന്നിലെത്തിപ്പെടുന്നു...രാധാഭായി മനസ്സില്ലൊരു നൊമ്പരമായ് ബാക്കി നിൽക്കുന്നു....അവരുടെ ആയുസ്സിന്റെ കണക്കു പുസ്തകത്തിൽ ഇനിയും ധാരാളം താളുകളുണ്ടാവാൻ പ്രാർത്ഥിക്കാം

ചന്തു നായർ said...

സംഘടന അല്ലേ ശരി..അനുഭവങ്ങൾ കഥയുടെ രൂപം പ്രാപിച്ചൂ അല്ലെ..! നിയതിയും നിമിത്തങ്ങളും.. എങ്ങനെയാണ് നമ്മെ പരീക്ഷിക്കുന്നത് എന്ന് ഒരു നിശ്ചയവുമില്ലാ.. ഇതു വായിച്ചപ്പോൾ എന്റെ മനസ്സിൽ ഓടിയെത്തിയത് ‘പ്രൊഫസർ. ആശാ.ജി.വക്കം എഴുതിയ “അനാമികയുടെ സുവിശേഷങ്ങൾ” എന്ന ആത്മ കഥയാണ് ഒരു ക്യാൻസർ രോഗിയുടെ ദുരിത,ദുഖ,സന്തോഷങ്ങൾ സമ്മിശ്രപ്പെട്ട ആ വായനയുടെ ഞെട്ടൽ ഇനിയും മനസ്സിൽ നിന്നും മാറിയിട്ടില്ലാ..അതുപോലെ യാതനയല്ലാ, വേദനയുടെയും ചിന്തയുടെയുടെയും ഒരു നല്ല അവതരണം ഞാൻ ഇന്നീബ്ലോഗ്ഗുകളിലൊന്നിൽ വായിച്ചൂ “സീത” എന്ന ബ്ലോഗ്ഴുത്തുകാരിയുടെ നല്ലൊരു രചന..വേഷപ്രശ്ചന്നനായ ദൈവവും ഇഷ്ടപ്പെട്ടൂ... ഭാവുകങ്ങൾ

Anonymous said...

sasi ethra nannayittezhuthunnu....\
eniku valare abhimanam undu njan sasiyude suhruthanu ennu parayan....
namukku ee posts ellam koode oru book akanam sasi...
nattil varumpo theerchayayum namukku athinulla sramangal nadathanam....
asamsakalode
jokos

kaitharan said...

good one

Villagemaan/വില്ലേജ്മാന്‍ said...

നന്ദി സീത...ഈ ആദ്യ അഭിപ്രായത്തിന്.

നന്ദി ചന്തുവേട്ടാ.സംഘടന എന്ന് തിരുത്തിയിട്ടുണ്ട് കേട്ടോ. ഈ ഗൂഗിളിന്റെ ഓരോ പോല്ലപ്പുകളെ!
ജീവിതം എന്ന അത്ഭുതം എന്ന പുസ്തകം ( ഡോ. ഗംഗാധരന്‍ ) വായിക്കൂ. ക്യാന്‍സര്‍ ബാധിതരെ പറ്റി ഉള്ളതാണ്. കണ്ണുകള്‍ നിറയാതെ വായിച്ചു തീര്‍ക്കാനാവാത്ത ഒരു പുസ്തകം. .നാം എല്ലാം എത്ര ഭാഗ്യവതികളും ഭാഗ്യവാന്മാരും എന്ന് മനസിലാകും..ജീവിതത്തിന്റെ നിരര്‍ത്ഥകതയും.

നന്ദി ജോകോസ്..പുസ്തകം ഒക്കെ വേണോ.. ബ്ലോഗ്‌ പോരെ..ഇതുപോലുള്ള ക്രാപ്പ് ഒക്കെ വായിക്കാന്‍ ഞാന്‍ ആളെ അന്വേഷിക്കേണ്ടി വരില്ലേ !

നന്ദി കൈതാരന്‍..

പട്ടേപ്പാടം റാംജി said...

നമുക്ക്‌ ചുറ്റും നാം കാണുന്ന പലതരം വേദനകള്‍. പലപ്പോഴും സഹായിക്കാനാകാതെ വരുമ്പോഴാണ് പ്രയാസം ഏറുന്നത്. ചിലര്‍ അങ്ങിനെയാണ് സ്വന്തം ദുഃഖം എത്ര കടിച്ച് പിടിച്ചായാലും അന്യരെ അറിയിക്കാതെ അങ്ങിനെ...

mayflowers said...

നമുക്കൊരു നല്ല മനസ്സുണ്ടായാല്‍ മാത്രം മതി.ദൈവം ഏതെങ്കിലും വിധത്തില്‍ നമ്മുടെ കൂടെ ഉണ്ടാകും.
ഈ മനസ്ഥിതി തുടര്‍ന്നും ഉണ്ടാകട്ടെ..
ആശംസകള്‍..

SERIN / വികാരിയച്ചൻ said...

നന്മ നിറഞ്ഞ ഇത്തരം മനുഷ്യരുടെ നാൾ വഴികളിലെന്തെ ഇത്തരം ദുരന്തങ്ങൾ, എന്നെ പലപ്പോഴും ചിന്തിപ്പിച്ചിട്ടുണ്ടിത്.

പല മനുഷ്യരുടെയും ഹൃദയത്തിൽ വേഷ പ്രശ്ചന്നനായ ദൈവത്തെ പലപ്പോഴും ഞാനും കണ്ടിട്ടുണ്ട്.

MOIDEEN ANGADIMUGAR said...

കാക്കത്തൊള്ളായിരം മതജാതി സംഘടനകൾ . വാരാന്ത്യം ഒത്തുചേർന്നു പരദൂഷണവും, വിഴുപ്പലക്കലും.അവർക്കൊന്നും ഇതുപോലുള്ള
രാധാഭായിമാർ സംസാരവിഷയം പോലുമാകുന്നില്ല.
വില്ലേജ്മാന്റെ പതിവു ശൈലിയിലുള്ള എഴുത്ത്.മനോഹരം.

ajith said...

ഹൃദയസ്പര്‍ശിയായ ഒരു അനുഭവവിവരണം. ബ്ലോഗിന്റെ ഏറ്റവും വലിയ പ്രയോജനം ഇതാണെന്ന് ഞാന്‍ കരുതുന്നു. വേറെങ്ങും പറയാന്‍ കഴിയാത്ത, വായിക്കാന്‍ കഴിയാത്ത അനുഭവങ്ങളുടെ ഒരു ശേഖരം

A said...

ഈ അനുഭവം പങ്കു വെയ്ക്കല്‍ ഹൃദ്യമായി. മനസ്സില്‍ നന്മയുള്ളവര്‍ ദൈവം കാവലുണ്ടാവും. നല്ല പോസ്റ്റ്‌ ആയി

Muralee Mukundan , ബിലാത്തിപട്ടണം said...

അനുഭവാവതരണത്തിലൂടെ ചുറ്റുപാടുമുള്ളവരുടെ ദു:ഖങ്ങളിലേക്കും,യാതനകളിലേക്കും നന്നായി ഇറങ്ങിച്ചെന്ന് മനോഹരമായി വിവരിച്ചിരിക്കുന്നു കേട്ടൊ ഭായ്
എന്തായാലും ഈ അനുഭവങ്ങൾ ഒരു സുന്ദര കഥയായി മാറി ...അല്ലേ

രമേശ്‌ അരൂര്‍ said...

ഇത്തരം രചനകള്‍ ആണ് വില്ലാജു മാന്റെ നിഷ്കളങ്കമായ ഗ്രാമീണത പുറത്തു കൊണ്ട് വരുന്നത് .മുന്‍പ് എഴുതിയ മുനവര്‍ അനുഭവവും ഇത് പോലെ ആയിരുന്നു ..രാധാഭായി ഒക്കെ ഇനി കാലത്തിന്റെ ഇരുളില്‍ സ്വയം അലിഞ്ഞു ചേരും ..ഒരിക്കല്‍ നമ്മളും ..

ഷമീര്‍ തളിക്കുളം said...

ആയുസ്സിന്റെ കണക്കുപുസ്തകം നീണ്ടു നീണ്ടു പോകട്ടെയെന്ന പ്രാര്തനമാത്രം.
നല്ല അവതരണം, ഒരു വില്ലേജ്‌ ടച്ച്‌.

Lipi Ranju said...

ഇവിടെ വന്നാല്‍ ചിരിക്കാം എന്ന് കരുതി,
പക്ഷെ.... രാധാഭായിയുടെ ആയുസ്സിന്റെ
കണക്കു പുസ്തകത്തില്‍, താളുകളുടെ
എണ്ണക്കുറവ് അറിഞ്ഞു വേദനയോടെ പോവുന്നു...

ചാണ്ടിച്ചൻ said...

സ്നേഹത്തിന്റെ സൌരഭ്യം ചുറ്റും പരത്തി രാധാഭായി ഇനിയും ജീവിക്കട്ടെ....

anju minesh said...

mashe tankalude mail id kure nokki kittunnilla.....eee katha prasideekarikkan pariganikkunnathinu vendi ngalude website editorial boardinu nalkan aagrahamundu...for details contact...anjunair168@gmail.com

ചെമ്മരന്‍ said...

നല്ല അനുഭവം ഒരു വേദനയുടെ സുഖമുണ്ട്. ദൈവം എല്ലായിടത്തുമുണ്ട്. അവതരിക്കുന്നൈല്ലെന്ന് മാത്രം. ഇവിടെ രാധാഭായിക്ക് സഹായഹസ്തമായി സുധാകരേട്ടനെത്തി. അവിടെ ദൈവം പ്രത്യക്ഷനായി. വേഷ പ്രശ്ചന്നനായി!

എനിക്ക് വളരെ ഇഷ്ടായി! എല്ലാ ഭാവുകങ്ങളും! വില്ലേജ് അനുഭവം കലക്കി!

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..രാംജി ഭായ്..പ്രവാസ ലോകത്തിന്റെ കൂടപ്പിറപ്പല്ലേ ദുഃഖങ്ങള്‍..

നന്ദി..മെയ്‌ ഫ്ലവര്‍..ദൈവം അല്ലാതെ ആരുണ്ട്‌ ആശ്രയിക്കാന്‍..

നന്ദി.സെറിന്‍ ..ഈ ആദ്യ വരവിനും അഭിപ്രായത്തിനും..വീണ്ടും വരുമല്ലോ..

നന്ദി മൊയ്തീന്‍..വാരാന്ത്യത്തിലെ കൂട്ടായ്മകള്‍ പലപ്പോഴും പൊങ്ങച്ച പ്രദര്‍ശനത്തിനുള്ള വേദികള്‍ ആവുന്നു..ചിലടത്തെങ്കിലും. പണവും പ്രതാപവും അല്പം ആയാല്‍ അത് പ്രകടിപ്പിക്കാനുള്ള വേദികള്‍. അതായാല്‍ പിന്നെ സമൂഹത്തില്‍ സ്ഥാനത്തിനായുള്ള പരക്കം പാച്ചില്‍. അതിനിടെ പാവം രാധഭായിമാരെ കുറിച്ച് ഓര്‍ക്കാന്‍ ആര്‍ക്കു നേരം..

നന്ദി അജിത്‌ ഭായ്..
നന്ദി സലാം ഭായ്.

നന്ദി മുരളീ ഭായ്..അനുഭവങ്ങള്‍ ഒരുപാടുണ്ട് പറയാന്‍..പക്ഷെ അത് കഥകള്‍ ആയി മാറുമ്പോള്‍ ആ അനുഭവങ്ങളുടെ തീവ്രത അല്പം കുറയുന്നോ എന്ന് സംശയം.കാരണം യഥാര്‍ത്ഥ കഥകള്‍ ഇതിലും വിഷമിപ്പിക്കുന്നതാനല്ലോ..

നന്ദി രമേഷ്ജി..

നന്ദി ഷമീര്‍..ആയുസ്സിന്റെ കണക്കു പുസ്തകം തീരുമ്പോള്‍ ഞാന്‍ കടന്നു വന്ന വഴികളുടെ കഥകള്‍ കുരെപെര്‍ക്ക് എന്നെ ഓര്‍ക്കാന്‍ ഉതകും എന്ന ഒരു സന്തോഷം എനിക്കുണ്ട്.

നന്ദി ലിപി..ഇവിടെ വന്നു പലതും വായിച്ചു ചിരിച്ചു എന്നറിഞ്ഞതില്‍ അതിയായ സന്തോഷം..

നന്ദി ചാണ്ടി കുഞ്ഞേ..രാധഭായ് ഈ ലോകം വിട്ടകന്നിട്ടു ഇപ്പോള്‍ നാല് വര്ഷം..അവിചാരിതമായി രാധഭായിയുടെ കൂടെ താമസിച്ച ആളെ കണ്ടു മുട്ടിയതാണ് ഈ പോസ്റ്റിന്റെ പ്രചോദനം.. ഞാനും രാധഭായിയെ ഇത്രകാലം മറന്നുവല്ലോ എന്നോര്‍ത്ത് മനസ്സില്‍ ഒരു ചെറിയ നൊമ്പരം.

നന്ദി അഞ്ജു .ഇ മെയില്‍ പ്രൊഫൈലില്‍ ചേര്‍ത്തിട്ടുണ്ട് sashi72@gmail.com കഥ പ്രസിദ്ധീകരിക്കാനായി പരിഗണിച്ചു എന്നറിഞ്ഞതില്‍ വളരെ സന്തോഷം.

നന്ദി ചെമ്മാരന്‍..പ്രവാസ ജീവിതം തന്നെ വേദനാ പൂര്‍ണ്ണം ആവുന്നു പലര്‍ക്കും. പക്ഷെ ഈ വേദനക്കിടയിലും അപൂര്‍വ്വം ചില നന്മ നിറഞ്ഞ മനസ്സുകള്‍ മറ്റുള്ളവര്‍ക്കായി ജീവിക്കുന്നു. അവരിലൂടെ ദൈവം നമ്മുക്ക് പ്രത്യക്ഷനാകുന്നു എന്ന് കരുതാനാണ്‌ എനിക്കിഷ്ട്ടം

ഞാന്‍ ദൈവത്തെ പോലെയോ അതിനെക്കാള്‍ കൂടുതലായോ കരുതുന്ന ഒരാള്‍ക്ക്‌ വേണ്ടി ഈ പോസ്റ്റ്‌ സമര്‍പ്പിച്ചുകൊള്ളുന്നു..

നികു കേച്ചേരി said...

വേദനിപ്പിക്കുന്ന അനുഭവങ്ങൾ ആഴത്തിൽ പറഞ്ഞിരിക്കുന്നു..

Unknown said...

ദൈവം അമ്പലത്തിലോ പള്ളിയിലോ അല്ല മരിച്ചു മനുഷ്യ ഹൃദയങ്ങലിലാണ് എന്നതാണ് വീണ്ടും വീണ്ടും മനസ്സിലാകുന്നത്.

SHANAVAS said...

രാധാബായിയുടെ ജീവിതത്തിലെ ഏടുകള്‍ കൂടട്ടെ എന്ന് ആശിക്കുന്നു.ഈ തീവ്രമായ അനുഭവം അതെ തീവ്രതയോടെ പങ്കുവെച്ചതിന് നന്ദിയുണ്ട്.എല്ലാ ഭാവുകങ്ങളും.ഇത് പോലെയുള്ള സുമനസ്സുകള്‍ ആണ് രാധാഭായി മാരുടെ ഭാഗ്യം.

sreee said...

നല്ല മനസ്സിനു കിട്ടുന്ന ഇത്തരം പ്രതിഫലങ്ങളെയല്ലേ ദൈവം എന്നു വിളിക്കുന്നതു.രാധാഭായിയുടെ ജീവിതത്തിൽ താളുകൾ ബാക്കിയാകട്ടെ.

ചെമ്മരന്‍ said...

മിസ്റ്റര്‍ വില്ലേജ്മാന്‍

ചെമ്മാരന്‍ എന്നല്ലെന്റെ പേര്

ചെമ്മരന്‍

മായ്ക്കുള്ള നീട്ടല്‍ വേണ്ടാട്ടൊ!

എല്ല ഭാവുകങ്ങളും!

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

മനസ്സില്‍ തട്ടുന്ന വിവരണം ... ആശംസകള്‍

Yasmin NK said...

നന്നായി നര്‍മ്മം മാത്രമല്ല താങ്കള്‍ക്ക് വഴങ്ങുന്നത്.
എല്ലാ ആശംസകളും

വെള്ളരി പ്രാവ് said...

ദൈവമേ .....
കൊള്ളാംട്ടോ.

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..നികു കേച്ചേരി..
നന്ദി..മനോജ്‌.

നന്ദി..ഷാനവാസ് ഭായ്..പങ്കു വെച്ചപ്പോള്‍ ആ തീവ്രത വായനക്കാരില്‍ എത്തിക്കനയോ എന്ന് സംശയം ഉണ്ട് കേട്ടോ..

നന്ദി..ശ്രീ

നന്ദി..ചെമ്മരന്‍..അക്ഷര പിശാചു! ..ക്ഷമിക്കുമല്ലോ..

നന്ദി..അബ്ദുല്‍ ജബ്ബാര്‍..
നന്ദി..മുല്ല..
നന്ദി.ഷീബ..

അനില്‍കുമാര്‍ . സി. പി. said...

നന്നായി എഴുതി. ആശംസകൾ.

ജയരാജ്‌മുരുക്കുംപുഴ said...

iniyum RADHABHAYI dherkhayussode irikkatte, prathanakalode.....

keraladasanunni said...

ദൈവം എപ്പോഴും തൊട്ടടുത്ത് തന്നെയുണ്ട്. അത് മനസ്സിലാക്കാതെ പോകുന്നു എന്നു മാത്രം. ഇത്തരം സന്ദര്‍ഭങ്ങളിലാണ് ആ സാന്നിദ്ധ്യം 
അനുഭവപ്പെടുക. നല്ല പോസ്റ്റ്.

Unknown said...

നൊമ്പരപ്പെടുത്തിയ പോസ്റ്റ്.
നന്മയുള്ളവരുടെ കൂടെ ദൈവം കൂട്ടുണ്ടാവും എന്നു കരുതാം!

ശങ്കരനാരായണന്‍ മലപ്പുറം said...

ശരി, Villagemaan!

അനശ്വര said...

കഥ പോലൊരു അനുഭവം..വേദനിപ്പിക്കുന്ന രാധാഭായി..

ഗൗരീനന്ദൻ said...

മനസ്സില്ലൊരു നൊമ്പരമായ് രാധാഭായി

kambarRm said...

ഹ്രദയസ്പർശിയായ അവതരണം,രാധാഭായി മനസ്സിൽ ഒരു നൊമ്പരമായി....പാവം

ഒറ്റയിരുപ്പിനു മുഴുവൻ വായിച്ചു, അഭിനന്ദനങ്ങൾ,

OAB/ഒഎബി said...

പലപ്പഴും ദൈവത്തെ കാണാനുള്ള അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട് (എന്റെ ഒരു കഥയുടെ പേര് തന്നെ 'ദൈവത്തെ കാണുന്നത്' എന്നാണു)

ഗ്രാമത്തിലെ മനുഷ്യന്റെ ശരിയായ നൊമ്പരങ്ങള്‍, അതിന്റെ വീര്‍പ്പു മുട്ടലുകള്‍. കുറുക്കി പറഞ്ഞത് രണ്ടു മൂന്ന് കുടുംബത്തിന്റെ മുഴുവന്‍ കഥ.
അത് ഇങ്ങനെ അവസാനിപ്പിച്ചിരുന്നെങ്കില്‍ എന്നെനിക്കു തോന്നി.

"........എത്ര പ്രാവശ്യം ദൈവത്തെ കണ്ടുമുട്ടിയിട്ടുണ്ടാവും എന്ന് ഞാന്‍ അതിശയത്തോടെ ഓര്‍ത്തു.

ഈ തവണ ദൈവം വേഷ പ്രശ്ചന്നനായി സുധാകരേട്ടന്റെ രൂപത്തില്‍ ആണ് അവതരിച്ചത് എന്നെനിക്കു തോന്നി.പക്ഷെ അത് രാധാഭായിക്ക് എത്രമാത്രം ഉപകാരപ്പെടും എന്ന് എനിക്ക് അറിയുമായിരുന്നില്ല.
രാധാഭായിയുടെ ആയുസ്സിന്റെ കണക്കു പുസ്തകത്തില്‍ ഇനിയുള്ള താളുകള്‍ എത്രയാണ് ?

ഊണ് കഴിപ്പിചിട്ടെ സുധാകരേട്ടന്‍ പോവാന്‍ അനുവദിച്ചുള്ളൂ.പണം കിട്ടിയ സ്ഥിതിക്ക് രാധാഭായിയെ നാളെ തന്നെ പോയി കാണണം എന്ന് ഉറപ്പിച്ച്‌ അത് പറയാനായി ഞാന്‍ രാധഭായിയെ വിളിച്ചു..ഒരു നീണ്ട നിശബ്ദതക്കും അപ്പുറം മൊബൈല്‍ സ്വിച്ച് ഓഫ്‌ ചെയ്തിരിക്കുന്നു എന്ന മെസ്സേജ് വന്നു. രാധാഭായി ഉറങ്ങിയതാവുമോ ? "

നന്ദിയോടെ, ഒ എ ബഷീര്‍

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..സി. പി. താങ്കളെപോലുള്ള വലിയ ബ്ലോഗര്‍മാരില്‍ നിന്നുമുള്ള അഭിപ്രായങ്ങള്‍ എന്നില്‍ സന്തോഷം ഉളവാക്കുന്നു എന്നും കൂടി അറിയിക്കട്ടെ.

നന്ദി ജയന്‍
നന്ദി കേരളദാസനുണ്ണി
നന്ദി..നന്ദു.
നന്ദി..ശങ്കര്‍ജി..
നന്ദി അനശ്വര..
നന്ദി. ഗൌരീനന്ദന്‍
നന്ദി..കമ്പര്‍

നന്ദി..ഒ എ ബി ..അഭിപ്രായത്തിനു നന്ദി...കഥ താങ്കള്‍ പറഞ്ഞത് പോലെ അവസാനിപ്പിച്ചിരുന്നു എങ്കില്‍ രാധഭായ് അപ്പോള്‍ തന്നെ മരണത്തിനു കീഴടങ്ങി എന്ന ഒരു മെസ്സേജ് വരുമായിരുന്നോ എന്ന് ഒരു സംശയം. ആശുപത്രി അധികൃതര്‍ കുറെ നാള്‍ കഴിഞ്ഞു കൈ ഒഴിഞ്ഞ രാധഭായി നാട്ടിലേക്ക് പോകുകയായിരുന്നു . നാട്ടില്‍ കുറെ കാലം കൂടി ജീവിച്ചിരുന്നു. ദുരിതപൂര്‍ണ്ണം ആയിരിക്കാമായിരുന്ന അവരുടെ അവസാന കാലത്തെ വിവരങ്ങള്‍ ഒന്നും ലഭ്യമല്ലായിരുന്നു. അവരുടെ മരണ വാര്‍ത്ത തന്നെ അറിഞ്ഞത് കുറെ കാലം കഴിഞ്ഞാണ്. .

ഈ വഴി വീണ്ടും വരുമല്ലോ.

Manoj vengola said...

നല്ലൊരു വായനാനുഭവമായി.

Pradeep Kumar said...

ആദ്യമായാണ് ഈ ബ്ലോഗില്‍ വരുന്നത്..രാധാഭായിയുടെ കഥ നൊമ്പരപ്പെടുത്തി.നൊമ്പരപ്പെടുത്താന്‍ ഒട്ടും വളച്ചുകെട്ടില്ലാത്ത താങ്കളുടെ ഭാഷയ്ക് കഴിഞ്ഞു എന്നു പറയുന്നതാണ് കൂടുതല്‍ ശരി

നീലാഭം said...

മലയാളം എഴുതാന്‍ അറിയില്ലെന്ന് അവകാശപ്പെടുന്ന '
താന്‍ എന്തൊരു എഴുതാടോ മാഷേ ഈ എഴുതി ഇരിക്കണേ?

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..മനോജ്‌...

നന്ദി പ്രദീപ്‌..ഈ ആദ്യവരവിനും അഭിപ്രായത്തിനും..

നന്ദി രാജശ്രീ. വന്നതിനും അഭിപ്രായത്തിനും ...പിന്നെ മര്യാദക്ക് മലയാളം എഴുതാന്‍ അറിയില്ല എന്നാ ഉദ്ദേശിച്ചത്.. ഇനി അത് തന്നെ ആണോ " താന്‍ എന്തൊരു എഴുതാടോ മാഷേ ഈ എഴുതി ഇരിക്കണേ?" എന്ന് ചോദിച്ചതിന്റെ അര്‍ത്ഥം ? ഹി ഹി !

കുസുമം ആര്‍ പുന്നപ്ര said...

രാധാബായി ഇനിയും ഒരുപാടു നാളുകള്‍ ആരോഗ്യത്തോടെ ജീവിയ്ക്കട്ടെ.

ആസാദ്‌ said...

ദൈവ സഹായം മനുഷ്യ രൂപത്തില്‍ ധാരാളം പ്രാവിശ്യം നേരില്‍ കണ്ടിട്ടുള്ള ഒരു വ്യക്തി എന്ന നിലയില്‍ ഇതെന്റെ അനുഭവം പോലെ തോണി. നന്നായിരിക്കുന്നു. വളരെയധികം.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

നൊമ്പരമുണര്‍ത്തുന്ന അനുഭവ കഥ
രാധാഭായിക്ക് ഇപ്പോ എങ്ങിനെയുണ്ട്...?
സുഖായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..കുസുമം ജി..

നന്ദി..ആസാദ് ഭായ്.. ഈ ലോകത്തില്‍ ആരാണ് ഒരിക്കലെങ്കിലും വേഷ പ്രശ്ചന്നനായ ദൈവത്തെ കാണാത്തതായി ഉള്ളത് ..

നന്ദി..റിയാസ് ഭായ്..

ഹാപ്പി ബാച്ചിലേഴ്സ് said...

രാധാ ഭായിയുടെ കഥ വില്ലേജ്മാന്റെ അനുഭവത്തിലൂടെ വായിച്ചു. അവരുടെ ആയുസ്സിന്റെ പുസ്തകത്താളിൽ വേദനയില്ലാത്ത കുറേ നല്ല ദിവസങ്ങൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.


വില്ലേജ്മാനെ, ബാക്ക് റ്റു ബിസിനസ് ഒഫീഷ്യലി. ഇനി ആ വഴിയൊക്കെ വരാൻ സമയം കണ്ടെത്തണം. ഇവിടെയൊക്കെ കാ‍ണാം. കുറേ പോസ്റ്റുകൾ ഉണ്ട് വായിക്കാൻ, വരാം ട്ടാ.

jyo.mds said...

വളരെ നന്നായി എഴുതി.ഇത് വായിച്ചപ്പോള്‍ ബോംബേയില്‍ ഞങ്ങളുടെ ഫ്ലാറ്റില്‍ ഒരു പാട് വര്‍ഷങ്ങള്‍ ജോലി ചെയ്ത ഭായിയുടെ ചിത്രം മനസ്സിലെത്തി.

.. said...

നന്നായി എഴുതിയിരിക്കുന്നു.

സ്ഥിതീകരിച്ചു, സ്ഥിരിക്കരിച്ചു എന്നല്ലേ ശരി? സംശയം :)

വീകെ said...

നമ്മുടെ മുൻപിൽ ദൈവം ഏതു രൂപത്തിൽ പ്രത്യക്ഷപ്പെടുമെന്നു ഒരിക്കലും പറയാനാകില്ല...!!
അതിനു പ്രത്യേകിച്ചൊരു രൂപമില്ല....
ഏതു രൂപത്തിലും വരാം....!

ആശംസകൾ...

paachu I പാച്ചു said...

നന്നായിട്ടുണ്ട്...രാധാഭായി അടുത്തൊന്നും വിട്ടു പോകില്ല .... കുടുംബം കൂടെയുള്ള പ്രവാസികളെല്ലാം ധനികരാനെന്നാണ് പലരും കരുതുന്നത് , നമ്മുടെ പ്രയാസം നമുക്കല്ലേ അറിയൂ ?

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..ഹാപ്പി ബാച്ചിലേര്‍സ്..കുറെ നാള്‍ കൂടി കണ്ടതിലും അഭിപ്രായം പറഞ്ഞതിനും.

നന്ദി.ജ്യോ..

നന്ദി..സൂര്യകണം...ഇപ്പൊ എനിക്കും സംശയം !
നന്ദി..വീകെ ..വളരെ ശരി..

നന്ദി..പാച്ചു... പ്രവാസികള്‍ ധനികരാണ് ! സ്വപ്നങ്ങളുടെ കാര്യത്തില്‍ !

ശങ്കരനാരായണന്‍ മലപ്പുറം said...

'സ്ഥിരീകരിച്ചു'എന്നതാണ് ശരി. വി.മാന്‍, പോസ്റ്റുകള്‍ ഇറക്കിവിടൂ!

ente lokam said...

വേഷങ്ങൾ നമ്മളും ആടിത്തീർക്കണമല്ലോ..

നന്നായി എഴുതി

Riyas Nechiyan said...

Good one... heart touching story,thank you ... :)