എറണാകുളത്ത് ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന സമയം. ഗള്‍ഫ് മോഹങ്ങള്‍ കൊണ്ട് നടക്കുന്ന ഞങ്ങള്‍ നാലുപേര്‍( ഞാന്‍ ,പട്ടര് എന്ന് വിളിക്കുന്ന രാമസ്വാമി,പിന്നെ ജോസ്, സോണി)കമ്പ്യൂട്ടര്‍ പഠിക്കാന്‍ ഒരു ഇന്സ്ടിട്ട്യുട്ടില് ചേരുന്നു . പഠിക്കാന്‍ വരുന്ന സുന്ദരികളെയും പഠിപ്പിക്കുന്ന സുന്ദരികളെയും ഒക്കെ കാണുക എന്നതായിരുന്നു പട്ടരുടെയും ജോസിന്റെയും പൂതി. ദിവസങ്ങള്‍ രസകരമായി പോയി. ഏകദേശം ഒരേ പ്രായം വരുന്ന സാറുമ്മാരുമായി ഞങ്ങള്‍ നാലും നല്ല കമ്പനി.
അങ്ങനെയിരിക്കെ കമ്പ്യൂട്ടര്‍ ക്ലാസില്‍ നിന്നും ഊട്ടി ടൂര്‍ . കുറെ തവണ പോയിട്ടുണ്ടെങ്കിലും ഞങ്ങള്‍ നാല് പേരും ചാടി വീണു. കോയമ്പത്തൂര്‍ എത്തിയപ്പോള്‍ ജോസ് പറഞ്ഞു, അവന്റെ പെങ്ങള് താമസിക്കുന്ന വഴി ചെല്ലണം എന്ന് പറഞ്ഞിട്ടുണ്ട് എന്ന്. "വല്ല അച്ചപ്പമോ, കുഴലപ്പമോ ആയിരിക്കും,അത് വാങ്ങിക്കാന്‍ എന്തിനാ പോണേ".എന്നൊക്കെഞങ്ങള് നിരുല്സാഹപ്പെടുതിയെങ്കിലും അവസാനം പോയി.ചെന്നപ്പോള്‍ ഒരു പ്ലാസ്റ്റിക് കൂടില്‍ നാല് ഫുള്‍ ബോട്ടില്‍ !ജോസിന്റെ പെങ്ങളേം എയര്‍ ഫോര്‍സ് അളിയനെയും ഞങ്ങള്‍ വാനോളം പുകഴ്ത്തി.
കുപ്പിയും വാങ്ങി ഞങ്ങള്‍ വണ്ടിയുടെ ഏറ്റവും പിന്നില്‍ എത്തി. അപ്പോഴാണ് ഓര്‍ക്കുന്നത് ഗ്ലാസും സോഡയും ഇല്ല എന്ന്. ആദ്യം കണ്ട കടയുടെ മുന്നില്‍ നിര്‍ത്തിച്ചു ഞാന്‍ ഗ്ലാസ് വാങ്ങാന്‍ പോയി. അവിടെ ചെന്ന് കൈകൊണ്ടു ഒരു ഗ്ലാസ് രൂപം ഉണ്ടാക്കി കാണിച്ചിട്ട് ചോദിച്ചു " ടംബ്ലര്‍ ഇരുക്കാ " എന്ന്. കടയില്‍ ഇരുന്ന ഒരു ചേട്ടന് എന്നെ രൂക്ഷമായി നോക്കിയിട്ട് അടുത്ത് നിന്ന പയ്യനോട് പറഞ്ഞു " ഗ്ലാസ് എടുത്തു കൊടുക്കെടെ " എന്ന്. ഞാന്‍ ശരിക്കും ചമ്മി. "ചേട്ടന് തിരുവന്തോരം ആരിക്കും" എന്ന് ഞാന്‍ പറഞ്ഞപ്പോ ചേട്ടന് പറഞ്ഞു "അല്ല കാസര്‍ഗോട്, എന്താ കുഴപ്പമുണ്ടോ " എന്ന്. പിന്നെ നാല് ഗ്ലാസ് വാങ്ങിച്ചു ഞാന്‍ അവിടെ നിന്നും രക്ഷപ്പെട്ടു .
ഊട്ടിയില്‍ ചെന്നപ്പോള്‍ ഒടുക്കത്തെ തണുപ്പ്. കൊണ്ടുപോയ കുപ്പികള്‍ എല്ലാം തീര്‍ന്നിട്ടും തണുപ്പിനൊരു കുറവുമില്ല. രാത്രിയായി .ഞങ്ങള്‍ നാലും കൂടി ഒന്ന് പുകക്കാന്‍ പുറത്തേക്കിറങ്ങി. അപ്പോള്‍ കുരിയന്‍ സാറും ബിനോയി സാറും ഓടിവരുന്നു. പിന്നാലെ കുറെ തമിഴന്മാരും. നമ്മുടെ അടുത്ത് എത്താറായപ്പോഴേക്കും, തമിഴന്മാര് എല്ലാരും കൂടിസാറുമ്മാരെ വളഞ്ഞു പിടിച്ചു തല്ലാന്‍ തുടങ്ങി. ഞങ്ങള്‍ ഓടിച്ചെന്നു ഒരുവിധത്തില്‍ പിടിച്ചു മാറ്റി കാര്യം എന്താണെന്ന് തിരക്കി. തമിഴിലുള്ള കുറെ തെറികള്‍ കൂടി പഠിക്കാന്‍ പറ്റി എന്നതൊഴിച്ചാല്‍ ഒന്നും പിടികിട്ടിയില്ല. മല്ലിക മല്ലിക എന്നൊക്കെ ഇടക്ക് പറയുന്നുണ്ട് പിന്നെ ഒരു വിധത്തില്‍ പറഞ്ഞു സമാധാനിപ്പിച്ചു തമിഴന്മാരെ പറഞ്ഞു വിട്ടപ്പോഴേക്കും, ജോസ് പറഞ്ഞു "പോയാ " എന്ന് . അത് കേട്ട് പോയ തമിഴന്മാര് തിരിച്ചു വന്നു വീണ്ടും കൈ വെച്ചു . പിന്നെ വീണ്ടും അച്ചാ പോറ്റി പറഞ്ഞു തമിഴമ്മാരെ പായ്ക്ക് ചെയ്തു. എന്താ പ്രശ്നം എന്ന് ചോദിച്ചിട്ട് സാറുമ്മാര് ഒന്നും പറയുന്നില്ല. ആരാ ഈ മല്ലിക എന്ന് ചോദിച്ചപ്പോഴല്ലെ സാറുമ്മാര് കഥ പറയുന്നത്. സന്ധ്യക്ക് രണ്ടെണ്ണം വീശിയിട്ട് പുറത്തു പോയ സാറുമ്മാര് ഒരു സ്ത്രീ ചുവന്ന ചെല ചുറ്റി കുളിച്ചൊരുങ്ങി മല്ലികപ്പൂവ് ഒക്കെ ചൂടി ഒരു വീടിന്റെ മുന്നില്‍ നില്‍ക്കുന്നത് കണ്ടു. " മല്ലികൈ കെടയ്ക്കുമാ ? " എന്ന് മാത്രമേ താന്‍ ചോദിച്ചുള്ളൂന്നു കുരിയന്‍ സാര്‍ പറഞ്ഞു !
പിറ്റേ ദിവസം ലേയ്ക്ക് കാണാന്പോയവഴി ഞങ്ങളുടെ കൂടെ വന്ന കന്നുകാലി അച്ചന് എന്ന് വിളിക്കുന്ന തോംസണെ കാണാതെ പോയി.അവന് സെമിനാരിയില്‍ നിന്നും ചാടിവന്നതുകൊണ്ടായിരുന്നു കന്നുകാലി അച്ചന് ( കെ. എ ) എന്ന് വിളിച്ചിരുന്നത് . ലേക്കിനടുത്തു ഒരു തമിഴനുമായി തോംസണ്‍ സംസാരിച്ചു നില്‍ക്കുന്നത് കണ്ടു എന്ന് നിമ്മി ടീച്ചര്‍ പറഞ്ഞു. തപ്പി തപ്പി ചെന്നപോള്‍ ഒരു ചെറിയ മരത്തില്‍ ചാരി ഇരിക്കുന്നുണ്ട് കന്നുകാലി അച്ചന് .പൊട്ടന് ബേക്കറി സാധനം കണ്ടത്പോലെ ചുമ്മാ ചിരിക്കുന്നു.കഞ്ചാവാണെന്നു ഞങ്ങള്‍ വിചാരിച്ചെങ്കിലും രണ്ടുമണിക്കൂര്‍ കഴിഞ്ഞു വെളിവ് വന്നപ്പോള്‍ കെ . എ. പറഞ്ഞു, ഒരു തമിഴന്റെ കൈയീന്നു സുഗന്ധ മുറുക്കാന്‍ വാങ്ങിച്ചു കഴിച്ചിട്ട് പാക്ക് ചൊരുക്കിയതാണെന്ന് !
പിന്നീട് ഞങ്ങള്‍ ബോട്ടാണിക്കല്‍ ഗാര്ഡന് കാണാന്‍ പോയി. അവിടെ വെച്ച് രാമസ്വാമി ഒരു തടിയനെ കണ്ടിട്ട് ഇയാളെ എവിടെയോ കണ്ടു പരിചയമുണ്ടല്ലോ എന്ന് പറഞ്ഞു കുറെ പ്രാവശ്യം നോക്കി. ഞങ്ങള്‍ പറഞ്ഞു, " എടാ, ഇങ്ങനെ തുറിച്ചു നോക്കാതെ, അയാള്‍ക്കെന്തു തോന്നും" എന്ന്. പക്ഷെ രാമസ്വാമി വിട്ടില്ല. പിന്നെയും അയാളെ തന്നെ നോക്കി. കുറച്ചു കഴിഞ്ഞു തടിയന് വന്നു പട്ടരുടെ കൊങ്ങാക്കു പിടിച്ചിട്ടു രണ്ടു പ്രാവശ്യം മുകളിലേക്ക് തത്തിച്ചു . ഞങ്ങള്‍ മൂന്നുപേരും എബൌട്ടെന്‍ അടിച്ചിട്ട് ഗാര്‍ഡനിലെ അപൂര്‍വങ്ങളായ വൃക്ഷ ലതാദികള് കണ്ടു അത്ഭുതം കൂറി.
പിന്നീട് ഞങ്ങള്‍ നേപ്പാളികള്‍ കമ്പിളി വില്‍ക്കുന്ന സ്ഥലത്തുപോയി. അവിടെ വെച്ച് ഒരുത്തന് കുറെ കൂളിംഗ് ഗ്ലാസ് ഒക്കെ ആയിട്ട് വന്നു. ഞാന്‍ ഒരു ഗ്ലാസ് എടുത്തു വെച്ച് നോക്കി. എന്താ വില എന്ന് ചോദിച്ചു. അയാള്‍ നൂറു രൂപ പറഞ്ഞു. എങ്ങനെ എങ്കിലും രക്ഷപെടണമല്ലോ എന്ന് വെച്ച് ഞാന്‍ ഇരുപത്തഞ്ചു രൂപ പറഞ്ഞു .അയാള്‍ പറഞ്ഞു "കൊടുക്കുങ്കെ " എന്ന്..ദൈവമേ അത് തലയിലായി. സംഭവം ഫേയ്ക്കാ എന്നൊക്കെ പറഞ്ഞു രക്ഷപെടാന്‍ ശ്രമിച്ചപ്പോ തമിഴന്റെ ഭാവം മാറി.അല്‍പ്പം മുന്‍പ് സാര്‍ എന്ന് വിളിച്ചവന് "എന്നെടാ വിളയാടുതാ " എന്ന് ചോദിച്ചപ്പോ . ഞാന്‍ ഞെട്ടി പിന്നെ അയാള്‍ ഹിന്ദിയില്‍ ഭയങ്കര തെറി. ഹിന്ദി ഒട്ടും മനസ്സിലാകാഞ്ഞതു എന്റെ ഭാഗ്യം. ആളുകൂടി..പിന്നെ കുരിയന്‍ സാര്‍ ആണ് വന്നു രക്ഷിച്ചത്.
വളരെ രസകരമായി ഊട്ടി ടൂര്‍ സമാപിച്ചു. നിമ്മി ടീച്ചറുമായി ബിനോയി സാര്‍ ലൈന്‍ ആയി എന്നതായിരുന്നു പ്രധാന ഡെവലപ്മെന്റ് .പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം വളരെ ആകസ്മികമായി ഞാന്‍ കുരിയന്‍ സാറിനെ കണ്ടു. കോട്ടയത്ത് ഉത്സവത്തിന് സ്പെഷ്യല്‍ ഡ്യുട്ടി ആയിരുന്നു എസ് ഐ ആയ കുരിയന്‍ സാറിനു. സാറിനു പക്ഷെ എന്നെ മനസ്സിലായില്ല. പേര് പറഞ്ഞിട്ടും കമ്പ്യൂട്ടര്‍ ക്ലാസ്സില്‍ പഠിച്ച കാര്യം പറഞ്ഞിട്ടും ഒന്നും. അവസാന കൈക്ക് ഞാന്‍ ചോദിച്ചു. " മല്ലികൈ കെടയ്ക്കുമാ ? " എന്ന്. ഒരു ചമ്മിയ ചിരിയോടെ കുരിയന്‍ സാര്‍ രണ്ടു വശത്തേക്കുംനോക്കി. എന്നിട്ട് പറഞ്ഞു..." അപ്പൊ ..ഒന്നും മറന്നിട്ടില്ല അല്ലെ " എന്ന് !
എങ്ങനെ മറക്കാന്‍...അന്ന് തമിഴന്മാരുടെ കൈയില്‍ നിന്നും എനിക്കും കിട്ടിയതാണല്ലോ ഭേഷായിട്ടു !