Apr 2, 2022

2035 ലെ ഒരു കെ-റെയിൽ സഞ്ചാരം

അതിരാവിലെ ഈ മാസത്തെ പലിശ ക്രെഡിറ്റ് ആയെന്ന പി.സി ബീപ്പ് ശബ്ദം ഫോണിൽ നിന്ന് കേട്ടപ്പോൾ ഞാൻ ഞെട്ടിയുണർന്നു.ഒരു പട്ടിക്കും വേണ്ടാത്ത സ്ഥലത്തുകൂടി കെ-റെയിൽ വന്നതും നഷ്ടപരിഹാരമായി പതിനഞ്ചുകോടിരൂപ കിട്ടിയതും അത് ബാങ്കിലിട്ടു ഒരു പണിക്കും പോകാതെ സുഖമായി ജീവിക്കാൻ കാരണഭൂതനായ ആ വലിയ മനുഷ്യനു ഞാൻ മനസ്സാ നന്ദി പറഞ്ഞു. ഈ നാട്ടിലെ  ഒരു ശരാശരി മലയാളിയുടെ  ഏറ്റവും  വലിയ സ്വപ്നമാണ് പണിക്കു പോകാതെ ജീവിക്കുക  എന്നത്. 


കുളികഴിഞ്ഞു പൂജാമുറിയിൽ കയറി സർവൈശ്വര്യങ്ങൾക്കും കാരണഭൂതനായ അദ്ദേഹത്തിന്റെ ഫോട്ടോക്കുമുന്നിൽ ഒരു തിരി കത്തിച്ചു. തൊട്ടടുത്തിരുന്ന മറ്റു ദൈവങ്ങളെ വല്ല ആപത്തും വരുമ്പോൾ മൈൻഡ് ചെയ്‌താൽ മതിയല്ലോ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു .


ഇന്ന് സിബിഐ-18 ചിത്രത്തിന്റെ റിലീസാണ്. പുതിയ ബി.എം.ഡബ്ലിയു എക്സ് -10  വീട്ടിൽ നിന്നും ഇറക്കുമ്പോൾ,അടുത്തവീട്ടിലെസദാശിവൻ ചേട്ടൻ  തന്റെ ഔഡി  ക്യൂ-10  ഓടിച്ചു പോകുന്നത് കണ്ടു.കവലയിൽ പെട്ടിക്കട നടത്തിയിരുന്ന സദാശിവൻചേട്ടനിപ്പോൾ വലിയനിലയിലാണ്.എല്ലാം കെ-ഭൂതത്തിന്റെ അനുഗ്രഹം. 


നാലു സൈക്കിളുകൾ  വീടിന്റെ പുറത്തു  പാർക്ക് ചെയ്തിരുന്നു.പണിക്കുവന്ന അറബികളുടേതാണെന്നു തോന്നുന്നു.പെട്രോൾ തീർന്നതിനാൽ അറബികൾ ഇപ്പോൾ ഭാരതത്തിൽ പണിയെടുക്കുന്നു.5000/-രൂപയാണ് അവരുടെ ദിവസക്കൂലി.അറബികൾ,മലയാളം നല്ല ഭംഗിയായി സംസാരിക്കും.നാട്ടുകാരായ മലയാളികൾക്ക് 8000/-രൂപയാണ് കൂലി.രണ്ടു ലോട്ടറിയും ഒരു ഫുള്ളും വാങ്ങിച്ചാൽ 5000/-രൂപ  തീരുമെന്നാണ് അവർ പറയുന്നത്.  


കെ-റെയിൽ സ്റ്റേഷനിലേക്ക് പോകും വഴി പെട്രോൾ അടിക്കാൻ ചെന്നപ്പോൾ അവിടെ നിന്നയാൾ ഭവ്യതയോടെ സലൂട്ട് ചെയ്തു.550/- രൂപയാണ് ഒരു ലിറ്റർ പെട്രോളിന്.പെട്രോളടിക്കാൻ വരുന്ന വാഹനങ്ങൾ ഇപ്പോൾ ഒരു അപൂർവ കാഴ്ചയാണ്.കെ-റെയിൽ വന്നതോടെ പലരും കാറുകൾ ഉപേക്ഷിച്ചു, ചൈനയിലെപ്പോലെ സൈക്കിളുകളിലേക്കു തിരിഞ്ഞു.സർക്കാർ പറഞ്ഞതുപോലെ തന്നെ അന്തരീക്ഷ  മലീനീകരണം വളരെ  കുറഞ്ഞു.സർക്കാരിന്റെ  ദീർവീക്ഷണത്തോടു എനിക്ക് മതിപ്പു തോന്നി.


വണ്ടി കോട്ടയം കെ-റെയിൽ സ്റ്റേഷനിൽ പാർക്കുചെയ്തു ഞാൻ വണ്ടിയിൽ കയറി. കമ്പാർട്ട്‌മെന്റുകൾ എല്ലാം നല്ല വൃത്തിയുള്ളതാണ്.യൂറോപ്പിലെ ട്രെയിനുകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള  ടോയ്‌ലറ്റുകൾ,തികച്ചും ഹൈജീനാണ്.ട്രെയിനിൽ നല്ല  തിരക്കുണ്ടായിരുന്നു.സർക്കാർ വിചാരിച്ചിരുന്ന 80,000 യാത്രക്കാർക്ക് പകരം ദിവസേന ഒരുലക്ഷം പേരാണത്രെ യാത്ര ചെയ്യുന്നത്.ഇങ്ങനെ പോയാൽ നൂറുവർഷം കൊണ്ട് അടച്ചു തീർക്കേണ്ട ജപ്പാൻ ലോൺ 80 വർഷം  കൊണ്ട് അടഞ്ഞു തീർന്നേക്കും.നാട്ടിൽ പട്ടിണിയാണെങ്കിലും ട്രെയിനിൽ കയറാനുള്ള  മിനിമം ചാർജായ 3500/- രൂപ കൊടുക്കാൻ ആർക്കും വിഷമമില്ല.പാർട്ടി വി.ആർ.എസ് കൊടുത്തു വിട്ട ശാസ്ത്രഞ്ജന്റെ ദീർഘ വീക്ഷണം അപാരം. 

അടുത്ത സീറ്റിൽ ഒരു ടൈ ധരിച്ച മാന്യൻ  അടിച്ചു പാമ്പായി ഇരിക്കുന്നുണ്ടായിരുന്നു.ഏതോ ഐ.ടി കമ്പനി ജീവനക്കാരനാണെന്നു ഞാൻ ഊഹിച്ചു. കേരളത്തിലെ ഐ.ടി പാർക്കുകളിൽ മദ്യം സുലഭമായതിനാൽ, ഐ.ടി ജോലിക്കാരെ തിരിച്ചറിയാൻ  എളുപ്പമാണ്.ദിവസേന  കാസർഗോട്ടുനിന്നും  തിരുവനന്തപുരത്തെത്തി ജോലി ചെയ്തു ട്രെയിനിൽ മടങ്ങുന്നവർ ഒരു സാധാരണ കാഴ്ച്ചയാണ്.ട്രെയിനിലും മദ്യം ലഭ്യമാണ്.ഒരു ബട്ടൺ അമർത്തിയാൽ മദ്യം സീറ്റിൽ എത്തും. അറബ് വംശജരാണ് കൂടുതലായും ട്രെയിനിൽ  ജോലിക്കുള്ളത്.പണ്ട് ഗൾഫിൽ ജോലിക്കു നിന്നവർ ഇന്ന് അറബികളെക്കൊണ്ട് മദ്യവും ഭക്ഷണവും വിളമ്പിച്ചു  സായൂജ്യമടയുന്നു .

എതിർവശത്തെ സീറ്റിൽ ഇരുന്നയാൾ എന്നെ നോക്കി ചിരിക്കയും  തല ചെറുതായി താഴ്ത്തി അഭിവാദനം ചെയ്യുകയും  ചെയ്തു.നിയമസഭയിൽ കസേര പൊക്കി അതിന്റെ ഭാരം നോക്കുന്ന ചിത്രം ടിവിയിൽ കണ്ടതിനാൽ അദ്ദേഹത്തോടെ പെട്ടെന്ന് മനസ്സിലായി.കെ -റെയിൽ വന്നതിനു ശേഷം എം. എൽ.എ മാർ എല്ലാദിവസവും  നിയമസഭയിൽ പോയി തിരിച്ചു വരുന്നു.

ഏറ്റുമാനൂർ വണ്ടി നിർത്തിയപ്പോൾ പുതിയ  കുലു മാൾ പണി നടക്കുന്നത് കണ്ടു.പതിവുപോലെ ധാരാളിക്കൽ സൊസൈറ്റിക്കാണ് നിർമാണ ചുമതല. എല്ലാ  മുനിസിപ്പാലിറ്റിയിലും  ഓരോ കുലു മാൾ എന്നതാണ് കെ-ഭൂതം കണ്ട സ്വപ്നം. എല്ലാ കുലു മാളിന്റെ വാതിൽക്കൽതന്നെ കെ -റെയിൽ സ്റ്റോപ്പ് കൊടുത്തിരിക്കുന്നു.ആവശ്യവസ്തുക്കൾ  മാത്രമാണ്  അവിടെ വിൽക്കുന്നതെന്നതിനാൽ എല്ലാ മാസവും നടത്തുന്ന ഹർത്താൽ മഹോല്സവത്തിൽ നിന്നും കുലുമാളിനെ ഒഴിവാക്കിയിരിക്കുന്നു.


മുൻപ് ഒരുദിവസം വേണമായിരുന്നു കൊച്ചിയിൽ പോയി വരാൻ.ഇന്ന് കെ-റെയിൽ വന്നതോടെ അരമണിക്കൂർ മതി കൊച്ചി എത്താൻ.വെറുതെ കറങ്ങാൻ വരെ ആളുകൾ ഇപ്പോൾ കെ-റെയിലിൽ കയറി കൊച്ചിക്കുപോകുന്നു.ഇന്ന് ആളുകളുടെ കൈവശം  യഥേഷ്ടം ക്രെഡിറ്റ് കാർഡുകൾ ഉണ്ട്.അതിനാൽ സംസ്ഥാനത്തിന്റെ  സാമ്പത്തികസ്ഥിതി വളരെ ഭദ്രമാണെന്ന് ധനകാര്യ മന്ത്രി പറഞ്ഞു.കേരളത്തിൽ ജനിക്കുന്ന ഒരു കുട്ടിക്ക് പത്തുലക്ഷം രൂപ മാത്രമാണ് ഇപ്പോഴത്തെ   കടം. 

ട്രെയിനിൽനിന്നും ഇറങ്ങിയപ്പോൾ ഒരു അമ്മച്ചി  ലോട്ടറി ടിക്കറ്റുമായി വന്നു. ആയിരം രൂപയാണ് ഒരു ടിക്കറ്റിന്റെ വില.സർക്കാർ ജോലിക്കാർക്ക് ഈമാസത്തെ  ശമ്പളം കൊടുക്കാനായി എല്ലാ പൗരന്മാരും ലോട്ടറി എടുക്കണം എന്ന് ധനകാര്യ മന്ത്രി പറഞ്ഞതനുസരിച്ചു ഞാൻ അഞ്ചു ടിക്കറ്റുകൾ എടുത്തു.ഇനി വൈകിട്ട് തിരിച്ചുപോകുമ്പോൾ ബിവറേജിൽ നിന്നും ഒരു കുപ്പികൂടി വാങ്ങണം എന്ന് ഞാൻ ഉറപ്പിച്ചു. കെ.എസ്.ആർ.ടി.സി-ക്കാരുടെ ഈമാസത്തെ ശമ്പളത്തിന് അതുപകരിച്ചേക്കും. 

സിനിമ കണ്ടതിനുശേഷം സിലോൺ  ബേക്ഹൗസിൽ കയറി  ഒരു ബിരിയാണി ഓർഡർ ചെയ്തു.വെറും 750/-രൂപയാണ് ഒരു ബിരിയാണിക്ക് വില.അതിനുശേഷം തിരിച്ചു കെ-റെയിലിൽ  കയറി ഞാൻ കോട്ടയത്തെത്തി. സ്റ്റേഷനിൽ നിന്നും ഇറങ്ങിയപ്പോൾ അവിടെ കെ-ഭൂതത്തിന്റെ പ്രതിമക്ക് പുഷ്പ്പാർച്ചന നടത്താനുള്ള തിരക്ക് കണ്ടു.അർച്ചന നടത്തണമെന്ന  ലോക്കൽ കമ്മറ്റിയുടെ മെസ്സേജ് ഉണ്ടായിരുന്ന കാര്യം ഞാൻ ഓർമ്മിച്ചു.സ്വതവേ ചിരിക്കാത്ത കെ-ഭൂതത്തിന്റെ ചിരിക്കുന്ന പ്രതിമയിൽ പുഷ്പവൃഷ്ടി നടത്തുമ്പോൾ അദ്ദേഹത്തിന്  ദീർഘായുസ്സു നൽകാൻ ഞാൻ പ്രാർത്ഥിച്ചു. 


തിരികെ വീട്ടിലേക്കു കാറിൽ മടങ്ങുമ്പോൾ, ഒരിക്കലും ചിരിക്കാത്ത അദ്ദേഹം എന്തിനായിരിക്കും ചിരിച്ചത്  എന്ന് ഞാൻ ആലോചിച്ചു.  വെറും പത്തുലക്ഷം കോടി മാത്രം കടമുള്ള കേ-റെയിൽ പദ്ധതിയെക്കുറിച്ചു ഓർത്തിട്ടാവുമോ  അദ്ദേഹത്തിന്റെ ചിരി ?

കെ-റെയിൽ സഞ്ചാരം ഇവിടെ തീരുന്നു. അടുത്തയാഴ്ച പുതിയ ഒരു യാത്രയുമായി നിങ്ങളുടെ മുന്നിലെത്താം. 

നമസ്കാരം. 

Feb 24, 2022

കൈവിഷം

ചിട്ടിക്കാരി ഭഗവതിപ്പിള്ള  വരുമ്പോൾ അപ്പച്ചൻ ഉറക്കമായിരുന്നു.  വണ്ടിപ്പെരിയാറിൽ നിന്നും പാതിരാക്കായിരുന്നു  അപ്പച്ചൻ എത്തിയത്. ചിട്ടി പൈസ  ആയിട്ടില്ല എന്ന് പറയുമ്പോൾ  അമ്മച്ചിയുടെ   മുഖം  വിളറിയിരുന്നു. മാത്യുസാർ ഇപ്പോഴും പഴയതുപോലെ തന്നെയാണോ  എന്ന ചോദ്യത്തിന് അമ്മച്ചി  മറുപടി പറഞ്ഞില്ല.  എപ്പോഴത്തെയുംപോലെ കഴുത്തിൽ കിടന്ന കുരിശിൽ പിടിച്ചു അമ്മച്ചി ആകാശത്തേക്ക് നോക്കി. 


രണ്ടുവശത്തേക്കും നോക്കി ഭഗവതിപ്പിള്ള ശബ്ദം താഴ്ത്തി പറഞ്ഞു."ഈ ഒഴപ്പൊക്കെ എന്തുകൊണ്ടാണെന്ന് എനിക്കറിയാം. കൈവിഷമാ  കൈവിഷം.  ചേർത്തല ഒരാളുണ്ട്, ഏതു കൈവിഷവും  ഛർദിപ്പിക്കും. ഈ ചീട്ടുകളിയും കുടിയും ഒക്കെ നിർത്തിത്തരും.ജോത്സ്യനാ.നിങ്ങൾ ക്രിസ്ത്യാനികൾക്ക് ഇതിലൊന്നും വിശ്വാസം ഇല്ലാരിക്കും. എന്നാലും ഒന്ന് പോയി നോക്കരുതോ.  എത്രനാളെന്നു  കരുതിയാ ഇങ്ങനെ" ...


കൈവിഷം എന്നാൽ എന്താണെന്ന് എനിക്ക് വലിയ രൂപമില്ലായിരുന്നു. എങ്കിലും പറഞ്ഞു  കേട്ട അറിവ് വെച്ച്  അത് അത്ര നല്ല സംഭവം അല്ല എന്നെങ്കിക്കറിയാമായിരുന്നു.ഭഗവതിപ്പിള്ള പോയിക്കഴിഞ്ഞും  അമ്മ  വെറുതെ ഓരോന്ന് ചിന്തിച്ചുകൊണ്ടിരുന്നു. 


"ജോയിമോൻ ചെന്ന്  കൊച്ചപ്പനോട് ഇത്രടം ഒന്ന് വരാൻ പറയാൻ" പറഞ്ഞു  അമ്മച്ചി എന്നെ  വിട്ടയപ്പോൾ അമ്മച്ചിയുടെ മനസ്സിൽ എന്തായിരുന്നു  എന്നെനിക്കറിയില്ലായിരുന്നു. 


കൊച്ചപ്പന്റെ നിർബന്ധത്തിനു  വഴങ്ങി അപ്പച്ചൻ ചേർത്തലക്കു പോകാമെന്നു സമ്മതിച്ചു.അനിയനാണെങ്കിലും കൊച്ചപ്പനോട് അപ്പച്ചന് ഒരുതരം  ബഹുമാനമോ മറ്റെന്തൊക്കെയോ ആയിരുന്നു. അതോ ഇനി ആരെങ്കിലും  കൈവിഷം തന്നിരിക്കാമെന്നു അപ്പച്ചനു ന് സ്വയം തോന്നിയോ ?


"നീയും കൂടെ പോരെടാ ജോയിമോനെ" എന്ന് കൊച്ചപ്പൻ പറഞ്ഞപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു. കൊച്ചപ്പന്റെ കൂടെ പോയാൽ ചായക്കടയിൽ നിന്നും എന്തെങ്കിലുമൊക്കെ വാങ്ങിത്തരുമെന്നതായിരുന്നു കാരണം. ഞങ്ങൾക്ക്  കൊച്ചപ്പനെന്നാൽ "കരുണ" എന്നായിരുന്നു പര്യായം. ആ കരുണ ഫീസായും  മറ്റും പലപ്പോഴും വേഷപ്രശ്ചന്നരായി എത്തിയിരുന്നു. കൊച്ചപ്പന് പട്ടാളത്തിലായിരുന്നു ജോലി. മൂന്നുമക്കൾ.അവധിക്കുവരുമ്പോൾ കൊച്ചപ്പൻ അവരെയും കൊണ്ട് കറങ്ങാനൊക്കെ   പോകും. ഭാഗ്യം ചെയ്ത കുട്ടികൾ .


കടുത്തുരുത്തിയിൽ നിന്നും  വൈക്കം വഴി ചേർത്തല എത്തുമ്പോഴേക്കും പത്തുമണി കഴിഞ്ഞിരുന്നു.കുറെയേറെ ആളുകൾ അവിടെ  നിൽക്കുന്നുണ്ടായിരുന്നു.ജ്യോത്സ്യന്റെ പരികർമ്മി  പുറത്തുവന്നപ്പോൾ കൊച്ചപ്പൻ കാര്യം പറഞ്ഞു.താനിതൊക്കെ എത്രകണ്ടതാ എന്നൊരു ഭാവം അയാളിൽ ഉണ്ടെന്നെനിക്കു തോന്നി.ശബ്ദം താഴ്ത്തി അയാൾ പറഞ്ഞു."ജ്യോൽസ്യൻ ഒരു മരുന്ന് കുടിക്കാൻ തരും. കൈവിഷം ഉണ്ടെങ്കിൽ ഛർദ്ദിച്ചു പോകും.പിന്നെ കുടി നിർത്താൻ ഒരു പൊടി കലക്കിത്തരും. അതുകഴിഞ്ഞു  ഒരാഴ്ച കുടിക്കാതെ ഇരുന്നാൽ കുടി നിൽക്കും. പിന്നെ ഒരു കുഴപ്പവും ഉണ്ടാവില്ല" .


അപ്പച്ചന്റെ മുഖത്ത് ഒരു താൽപര്യവും ഉണ്ടായിരുന്നില്ല. പരികർമ്മി  പോയപ്പോൾ അപ്പച്ചൻ കൊച്ചപ്പനോട് പറഞ്ഞു."ആര് ഛർദ്ദിക്കാൻ. ഇതൊക്കെ  തട്ടിപ്പല്ലേ".


പലരും മരുന്ന് കുടിച്ചതിനു ശേഷം ഛർദിക്കുന്നതു ഞാൻ കണ്ടു. ചിലർ ഒരു കുഴപ്പവുമില്ലാതെ മടങ്ങിപ്പോകുന്നതും.ഇതിലൊക്കെ എന്തോകാര്യമുണ്ടെന്നു  എന്റെ മനസ്സ് പറഞ്ഞു. 


ജ്യോൽസ്യൻ കവടി വെച്ച് നോക്കി അൽപ്പനേരം ചിന്തയിലാണ്ടു."സാധനം ഉള്ളിലുണ്ട്". അയാൾ പറഞ്ഞു."മരുന്ന് തരാം. ഛർദിക്കും ഉറപ്പാ.പിന്നെ ഒരാഴ്ച പഥ്യം നോക്കണം.കള്ള്  കുടിക്കരുത്.കുടിച്ചാൽപ്പിന്നെ ഒരിക്കലും നിർത്താനാൻ പറ്റില്ല"എന്നൊക്കെ പറഞ്ഞു.ഇടയ്ക്കു എന്നെ സൂക്ഷിച്ചു നോക്കി."നീ ഇവിടെ നിൽക്കില്ല. നാടുവിട്ടുപോകും.ചിലപ്പോൾ രാജ്യം തന്നെ. അധികം വൈകില്ല"എന്നുംകൂടി  പറഞ്ഞു.ഈ ലോകം തന്നെ വിട്ടുപോകണമെന്നാണ് ആഗ്രഹം എന്ന് ഞാൻ അയാളോട് പറഞ്ഞില്ല. 


മരുന്ന് കുടിക്കുമ്പോൾ അപ്പച്ചൻ മൂക്കുപൊത്തിപ്പിടിച്ചു. ഇറക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അപ്പന്റെ മുഖഭാവത്തിൽ നിന്നും എനിക്ക് മനസ്സിലായി. അരമണിക്കൂർ കഴിഞ്ഞപ്പോൾ  അപ്പച്ചൻ ഓക്കാനിക്കാൻ തുടങ്ങി. കൊച്ചപ്പൻ പുറം തിരുമ്മിക്കൊടുത്തപ്പോൾ അപ്പച്ചൻ ഛർദിച്ചു. പരികർമ്മി, ഞാൻ അപ്പോഴേ പറഞ്ഞില്ലേ എന്ന ഭാവത്തിൽ വന്നു നോക്കിയിട്ടു അകത്തേക്ക് പോയി ജോല്സ്യനെ വിളിച്ചുകൊണ്ടു വന്നു. അയാളുടെ കൈവശം മറ്റൊരു മരുന്നുകൂടിയുണ്ടായിരുന്നു. ഛർദിച്ചു തളർന്നു അവശനായിരുന്ന അപ്പച്ചൻ അത് വാങ്ങിക്കുടിച്ചു.


തിരിച്ചുപോയപ്പോൾ കൊച്ചപ്പൻ മീൻകറി കൂട്ടി ഊണ് വാങ്ങിത്തന്നു. വറുത്തരച്ച മീൻകറിക്കു ഭയങ്കര എരിവായിരുന്നെങ്കിലും രണ്ടാമതും ഞാൻ ചോറ് വാങ്ങി.അപ്പച്ചൻ ഒന്നും കഴിച്ചില്ല. ഒരു വട്ടുസോഡാ വാങ്ങി മുഖം കഴുകി. അപ്പന് നടക്കാൻ അൽപ്പം ബുദ്ധിമുട്ടുണ്ടായിരുന്നു. ബോട്ടിലിരുന്നു അപ്പച്ചൻ  മയങ്ങി. 


വളരെയധികം അവശനായിരുന്നു അപ്പച്ചൻ. രണ്ടുദിവസം വീടിനു വെളിയിൽ ഇറങ്ങിയില്ല. അമ്മച്ചിയുടെ മുഖത്ത് ഒരു തെളിച്ചം ഞാൻ കണ്ടു.എല്ലാം നേരെയാകുമെന്ന് അമ്മച്ചി  ഏറെക്കുറെ ഉറപ്പിച്ചതുപോലെ എനിക്ക് തോന്നി. 


മൂന്നാംദിവസം അപ്പച്ചൻ ജോലിക്കായി പോകുന്നെന്ന് പറഞ്ഞു പുറത്തുപോയി. കൊച്ചപ്പൻ കൊണ്ടുവന്ന ചെറിയ റേഡിയോ കാണാതായെന്ന് ഞാൻ പറഞ്ഞപ്പോൾ അമ്മച്ചിയുടെ മുഖം നിർവികാരമായിരുന്നു.


അയൽവക്കത്തെ പട്ടിയുടെ നിർത്താതെയുള്ള കുരകേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്. ശബ്ദം കേട്ട് അമ്മച്ചിയും എഴുന്നേറ്റു വന്നു. വാതിൽ തുറന്നു നോക്കുമ്പോൾ മൂന്നുപേർ അപ്പച്ചനെ താങ്ങിപ്പിടിച്ചു കൊണ്ടുവരികയായിരുന്നു. എന്നെ കണ്ടതും അപ്പച്ചനെ അവിടെത്തന്നെ ഇരുത്തിയിട്ടു അവർ ഇരുട്ടിലേക്ക് ഓടിമറഞ്ഞു. ആരായിരിക്കും അവർ ?


തന്നെ എഴുന്നേൽക്കാവുന്ന പരിതസ്ഥിതിയിൽ അല്ലായിരുന്ന അപ്പച്ചനെ താങ്ങിയെഴുന്നേൽപ്പിക്കുമ്പോൾ ഞാനമ്മച്ചിയുടെ മുഖത്തേക്ക് പാളിനോക്കി. ആ മുഖം നിർവികാരമായിരുന്നു. എന്നത്തേയും പോലെ അമ്മച്ചി കരയുന്നുണ്ടായിരുന്നില്ല.തുടർച്ചയായുള്ള കരച്ചിൽ മൂലം ആ കണ്ണുകൾ വറ്റിവരണ്ടിരിക്കുമോ ?


ഉറക്കം വരാതെ കിടക്കുമ്പോൾ അപ്പുറത്തെ മുറിയിൽ നിന്നും അപ്പച്ചന്റെ കൂർക്കംവലി കേട്ടു.ഇടവേളകളിൽ നേർത്ത തേങ്ങലുകളും.എത്രയെത്ര മഹാകാവ്യങ്ങളാവാം അമ്മച്ചിയുടെ തലയിണയിൽ കണ്ണുനീരാൽ എഴുതപ്പെട്ടിട്ടുണ്ടാവുക എന്നോർത്തപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.ശബ്ദമുണ്ടാക്കാതെ ഞാൻ കരഞ്ഞു.ജീവിതം  എങ്ങോട്ടാണ് ഞങ്ങളെ കൊണ്ടുപോകുന്നത് ? 

ഏറെ നേരത്തെ ആലോചനക്ക് ശേഷം ഞാൻ എഴുന്നേറ്റു. മുറിയിൽ ഇരുന്ന ഒരു കറുത്ത ബാഗിൽ രണ്ടോ മൂന്നോ ഉടുപ്പുകൾ എടുത്തുവെക്കുമ്പോൾ എന്റെ കൈ വിറച്ചു. വാതിൽ തുറന്നു പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ അമ്മച്ചിയുടെ മുറിയിൽ നിന്നും നേർത്ത ഒരു തേങ്ങൽ കേട്ടു. 


ബാഗിൽ നിന്നും തുണികൾ തിരിച്ചു വെക്കുമ്പോൾ അടുത്ത കട്ടിലിൽ ഉറങ്ങുകയായിരുന്ന അനിയനെ ഞാൻ ഒന്ന് നോക്കി. നിലാവിന്റെ ഒരു കീറ് അവന്റെ മുഖത്തേക്ക് പാറി വീണിരുന്നു. ഉറക്കത്തിൽ അവൻ ചിരിക്കുന്നതുപോലെ എനിക്ക് തോന്നി. ഏതെങ്കിലും സ്വപ്നം കണ്ടിട്ടാവുമോ അവൻ മന്ദഹസിച്ചിരിക്കുക? അതോ  ചേട്ടായിയുടെ സുരക്ഷിതവലയം  എന്നുമുണ്ടാവുമെന്ന  തോന്നലിലോ ?


Feb 21, 2022

സ്ഥിരം കുഞ്ഞപ്പന് ഗോൾഡൻ വിസ.

കലൂർ: മലയാള സിനിമയിൽ സ്ഥിരം പോലീസു കാരനായും വഴിപോക്കനായും വേഷമിട്ടുവരുന്ന സ്ഥിരം കുഞ്ഞപ്പൻ എന്നപേരിൽ അറിയപ്പെടുന്ന പി.പി.കുഞ്ഞപ്പന് ദുബായിയുടെ ആദരം.പത്തു വർഷം  സ്ഥിരം താമസിക്കാനുള്ള  ഗോൾഡൻ വിസ കൊടുക്കുമെന്ന വാർത്ത അത്ഭുതത്തോടെയാണ്  താരം  കേട്ടത്. "എന്തിനു" എന്നതായിരുന്നു കുഞ്ഞപ്പന്റെ  ആദ്യ പ്രതികരണം. 


മലയാളത്തിൽ ഇനി ആർക്കും  ഗോൾഡൻ വിസ കിട്ടാനില്ലാത്തതുകൊണ്ടാവാം  തനിക്കും  ഇപ്പോൾ അത്  തന്നത്  എന്ന്  വിനയാന്വിതനായി അദ്ദേഹം പറഞ്ഞു. ഗോൾഡൻ വിസ കിട്ടുന്നതോടെ  ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന,പോലീസുകാരൻ, വഴിപോക്കൻ,പാചകക്കാരൻ,ശിങ്കിടി തുടങ്ങിയ അഭിനയപ്രാധാന്യമുള്ള  വേഷങ്ങൾ  തന്നെ തേടിവരാതിരിക്കുമോ  എന്ന  ആശങ്ക അദ്ദേഹം പങ്കുവെച്ചു.വിസയുടെ  കൂടെ  അങ്ങോട്ട് പോകാനുള്ള  ടിക്കറ്റിനും  ചിലവിനും കൂടി ഒരു അയ്യായിരം ദിർഹം എങ്കിലും  കിട്ടിയിരുന്നെങ്കിൽ  എന്ന  ആഗ്രഹം അദ്ദേഹം  മറച്ചുവെച്ചില്ല.പുതിയ  സിനിമയിൽ നായകൻ വഴിചോദിക്കുമ്പോൾ വഴിപറഞ്ഞു കൊടുക്കുന്ന വളരെ ചാലഞ്ചിങ് ആയ ഒരു റോളാണ്  ഭാവി പ്രോജൿറ്റുകളെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായി  അദ്ദേഹം പറഞ്ഞു. 


വാർത്തയറിഞ്ഞ  മലയാള  സിനിമാലോകത്തെ  സമ്മിശ്ര പ്രതികരണമായിരുന്നു  ഉണ്ടായത്. സ്ഥിരം പൊലീസുകാരനായും വഴിപോക്കനായും ബ്രാൻഡ് ചെയ്യപ്പെട്ട അദ്ദേഹത്തിന് കൂടുതൽ വ്യത്യസ്തങ്ങളായ കള്ളൻ,പാൽക്കാരൻ,പ്യുൺ എന്നിങ്ങനെ  വെല്ലുവിളികൾ നിറഞ്ഞ വേഷങ്ങൾ കിട്ടുമായിരിക്കുമെന്നു ഒരു നടൻ പ്രത്യാശ പ്രകടിപ്പിച്ചു.അദ്ദേഹത്തിന്റെയൊപ്പം പല സിനിമകളിലും താൻ സഹകരിച്ചിരുന്നുവെങ്കിലും  അദ്ദേഹത്തിന്റെ പേരുപോലും  തനിക്കറിയില്ലായിരുന്നെന്നും ,ഈ ഗോൾഡൻ വിസ കിട്ടുന്നതിലൂടെ  മലയാള സിനിമ ലോകത്തു എല്ലായിടത്തും ആദരിക്കപ്പെടുമെന്നും ഗോൾഡൻ വിസ കിട്ടിയ ഈ നടൻ പറഞ്ഞു.ദുബായിക്ക് പോകാനുള്ള ടിക്കറ്റെടുക്കാനുള്ള പൈസ അദ്ദേഹത്തിന് സിനിമയിൽ നിന്നും കിട്ടുന്നുണ്ടാവുമോ എന്ന  സംശയവും അദ്ദേഹം മറച്ചുവെച്ചില്ല.ആവശ്യമെങ്കിൽ  തന്റെ  കൈവശമുള്ള അറബി ഡ്രെസ്സും തട്ടവും  തലയിൽ വെക്കുന്ന    തിരികയും കൊടുക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.  


കുഞ്ഞപ്പന്റെ കൂടെ ചെറിയ വേഷങ്ങളിൽ തുടങ്ങുകയും, പിന്നീട്  വലിയ നടനാകുകയും ചെയ്ത ഒരു പ്രമുഖൻ പിന്നീടൊരിക്കൽ "എടാ" എന്ന് സംബോധന ചെയ്യുകയും കുഞ്ഞപ്പന് അത്  വലിയ ക്ഷീണമാകുകയും ചെയ്ത സംഭവം അയവിറക്കി. വലിയ നടന്മാർ ആയിക്കഴിഞ്ഞാൽ പിന്നെ മറ്റുള്ളവരെ "എടാ" എന്നേ  വിളിക്കാവൂ എന്ന അലിഖിത നിയമം മലയാള സിനിമയിൽ ഉണ്ടെന്നറിയാത്ത കുഞ്ഞപ്പനെപ്പോലെയുള്ളവർക്കു ഗോൾഡൻ വിസ ഒക്കെ  കിട്ടിയിട്ട് എന്ത് കാര്യം എന്നദ്ദേഹം  വികാരഭരിതനായി പറഞ്ഞു. 


വാർത്തയറിഞ്ഞു നേരത്തെ  സിനിമാ വാർത്തകൾ  എഴുതിക്കൊണ്ടിരുന്ന പത്മകുമാർ എരിശ്ശേരി എന്ന സിനിമാ ലേഖകൻ തന്റെ ഓഡിയോ വീഡിയോ ചാടിയോ എന്ന യൂറ്റൂബ് ചാനലിൽ കുഞ്ഞപ്പനെപ്പറ്റി ഒരു സ്‌പെഷ്യൽ സ്റ്റോറി ചെയ്യുകയുണ്ടായി.അദ്ദേഹം വൈകുന്നേരമായാൽ സ്ഥിരം പൊലീസുകാരനല്ല  എന്നാൽ സ്ഥിരം മദ്യപാനിയാണെന്ന വിവാദമായേക്കാവുന്ന വെളിപ്പെടുത്തൽ നടത്തി. ഇങ്ങനെ ഒരു പരാമർശം നടത്താൻ എരിശ്ശേരിയെ പ്രേരിപ്പിച്ചത്,സിനിമാ സെറ്റിൽ ചെന്നപ്പോൾ  മുണ്ടഴിച്ചിട്ടില്ല എന്ന തെറ്റായിരുന്നിരിക്കാം  കുഞ്ഞപ്പൻ ചെയ്തത് എന്ന് വളരെയധികം പ്രേക്ഷകർ കമന്റു ബോക്സിൽ എഴുതിചോദിച്ചു.സെറ്റിൽ ചെന്ന നിർമാതാവിനെ കണ്ടു  എഴുന്നേറ്റില്ല എന്ന ഭീകര കുറ്റം ചെയ്ത നായികയെ  വിലക്കിയ  മലയാള സിനിമാ ലോകത്തിൽ നിന്നും  ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട  എന്നും പലരും പ്രതികരിച്ചു .


മലയാള സിനിമയിൽ ഇത്രയധികം ഗോൾഡൻ വിസാക്കാർ  ഉണ്ടായ സ്ത്രീക്കും "ഗമ " ( ഗോൾഡൻ വിസ  അസ്സോസിയേഷൻ ഓഫ് മലയാളം സിനിമ)  എന്ന പേരിൽ ഉടൻ തന്നെ ഒരു സംഘടന രൂപീകരിക്കും എന്ന്  ഈയിടെ  ഗോൾഡൻ വിസ കിട്ടിയ ഒരു നടൻ സ്വകാര്യ സംഭാഷണത്തിൽ വെളിപ്പെടുത്തി.ദുബായിയുടെ ഈ  മഹത്തായ മാതൃക അമേരിക്ക,ബ്രിട്ടൻ മുതലായ  രാജ്യങ്ങളും പിന്തുടരുമെന്ന  പ്രത്യാശ അദ്ദേഹം പ്രകടിപ്പിച്ചു.  


അതേസമയം  വിസാ കാലാവധി കഴിഞ്ഞതിനാൽ  ദുബായി ജയിലിൽ കിടക്കുന്ന മലപ്പുറംകാരൻ മോയ്ദീനേ  ഇറക്കാൻ വേണ്ടി  ഫേസ്‌ബുക്  ലൈവ് ഇട്ടു പണം സ്വരൂപിക്കുന്ന കൂട്ടായ്മയിലെ ചെറുപ്പക്കാർ ഈ വാർത്തയോട് പ്രതികരിക്കാൻ വിസമ്മതിച്ചു.മൊയ്തീൻ കഴിഞ്ഞ മുപ്പതു വർഷമായി പ്രവാസിയാണ്.ഓരോ തവണ വിസ പുതുക്കാനും  ആയിരക്കണക്കിന് ദിർഹമായിരുന്നു  അദ്ദേഹം കൊടുത്തുകൊണ്ടിരുന്നത്.സാമ്പത്തിക പ്രയാസം മൂലം ഈ വർഷം  പണം കൊടുക്കാൻ അദ്ദേഹത്തിന്കഴിയാതെവരുകയും ജയിലിൽ അകപ്പെടുകയുമായിരുന്നുവെന്നും   പറയപ്പെടുന്നു. 



Aug 1, 2020

അമേരിക്കയിലെ ഒരു പുതിയ വീടിന്റെ കാഴ്ചകൾ !!!


വില്ലേജ്‌മാൻ  വീഡിയോ ബ്ലോഗ് രംഗത്തേക്കും...ദയവായി  സബ്‌സ്ക്രൈബ് ചെയ്യുക!

Jul 6, 2020

നട്ടാശ്ശേരിക്ക് തീയ്ക്കു പോയപ്പം !


മകളുടെ  മുറിയിൽ അവളുടെ  കട്ടിലിൽ വെറുതെയിരിക്കയായിരുന്നു സാറ.ബെഡ്ഷീറ്റിനുഇപ്പോഴും അവളുടെ  ഗന്ധം ഉണ്ടെന്നു  സാറക്ക്  തോന്നി.അവളുടെ  അപ്പനെ കെട്ടിപ്പിടിച്ചിരിക്കുന്ന  ഒരു  ചെറിയ  ചിത്രം   ആ മേശപ്പുറത്തു   അപ്പോഴും  ഉണ്ടായിരുന്നു. എഴുന്നേറ്റു  ചെന്ന് മകളുടെ  അലമാര  തുറന്നു അവളുടെ  ഒരു ചെറിയ  ഉടുപ്പ്  എടുത്തു മൂക്കിനോട്    ചേർത്തപ്പോൾ  ബേബി സോപ്പിന്റെയോ,പൗഡറിന്റെയൊ  കാച്ചിയ എണ്ണയുടേതോയെന്നറിയാത്ത  ഒരു  ഗന്ധം സാറയ്ക്ക്  അനുഭവപ്പെട്ടു.എന്നാൽ  അത്  വസ്ത്രത്തിന്റേതല്ലായിരുന്നുവെന്നു സാറയ്ക്കറിയാമായിരുന്നു.ചെറുതായിരുന്നപ്പോൾ മുതൽ  മകളുടെ ഗന്ധം അതൊക്കെത്തന്നെയായിരുന്നതുകൊണ്ടായേക്കാം.   

അടുത്ത  മുറിയിൽ  അപ്പന്റെ   സ്ഥിതിയും മറ്റൊന്നായിരുന്നില്ല.അയാളും   മകളെക്കുറിച്ചു തന്നെ  ആലോചിച്ചു  കട്ടിലിൽ  തന്നെ കിടപ്പായിരുന്നു.നാലോ  അഞ്ചോ  വയസ്സുവരെ മകളെ  നെഞ്ചിൽ തന്നെയായിരുന്നു  അയാൾ ഉറക്കിയിരുന്നത്.ഏകമകളായതിനാലാവണം,മകളോട്  അതിരറ്റ സ്നേഹമായിരുന്നു അയാൾക്ക്.സാറ വഴക്കു പറയുമ്പോഴും,ചിലപ്പോൾ അടികൊടുക്കുമ്പോഴും,അയാളുടെ പിന്തുണയായിരുന്നു അവൾക്കെപ്പോഴും കിട്ടിയിരുന്നത്."അപ്പന്റെ  മകൾ"എന്ന്  സാറ   അൽപ്പം  അസൂയയോടെ  പറയുമ്പോൾ   അയാൾ ഗൂഢമായ ഒരു   സന്തോഷം അനുഭവിച്ചിരുന്നു "നട്ടാശേരിക്കാരി"എന്ന്   വിളിക്കുമ്പോൾ സാറയുടെ ദേഷ്യം കാണാൻ അയാൾക്കും മകൾക്കും  ഒരുപോലെ ഇഷ്ട്ടമായിരുന്നു. 

അവളെ  ആദ്യം  കൈയിലെടുത്ത  ദിവസവും, ആദ്യം അവൾ  നടന്ന  ദിവസവും അവളെ  സ്‌കൂളിൽ  ചേർത്ത  ദിവസവും പിന്നെ  അവളുടെ കുഞ്ഞിക്കൈപിടിച്ചു  നടക്കാൻ പോയതുമൊക്കെ  അയാളുടെ  മനസ്സിലേക്ക്   പിന്നെയും പിന്നെയും വന്നുകൊണ്ടേയിരുന്നു. അവൾ മുട്ടിലിഴഞ്ഞു നടക്കുന്ന  സമയത്തു പിന്നിൽ നിന്നും പിടിക്കാൻ ചെല്ലും പോലെ ശബ്ദമുണ്ടാക്കുന്നതും  അത് കേട്ട് വേഗത്തിൽ ഇഴഞ്ഞു പോകുന്നതുമൊക്കെ ഓർത്തപ്പോൾ അയാൾക്ക് ചിരി വന്നു. 

മറിയത്തിന്റെ  പഴയ ഫോട്ടോ  ആൽബങ്ങൾ  എടുത്തു അതിൽ   തെരുപ്പിടിക്കുമ്പോഴും അയാളുടെ  കണ്ണുകൾ  നിറഞ്ഞു  തന്നെ  ഇരുന്നു. രണ്ടു കൈവിരലുകളും  മടക്കിപ്പിടിച്ചു  അയാളുടെ  മടിയിൽ  ഇരിക്കുന്ന  ഒരു ചിത്രം നോക്കുമ്പോൾ  ആ  പഴയ   പാട്ടു  അയാൾക്ക് ഓർമ്മ  വന്നു.

"നട്ടാശ്ശേരിക്ക് തീയ്ക്കു പോയപ്പം  നത്തുകടിച്ചെന്റെകൈയൊടിഞ്ഞേ"

വീട്ടിച്ചെന്നിട്ട്,കൊച്ചുപൂച്ചക്കു,ചോറുകൊടുത്തപ്പോ...... കൈനിവർന്നേ! 

ചെറുപ്പത്തിൽ  മറിയത്തെ  കളിപ്പിക്കുമ്പോൾ  പാടാറുള്ള  ഒരു പാട്ടായിരുന്നു  അത്.പിന്നീട്  വളർന്നപ്പോൾ,അയാൾ  അപൂർവമായി   മാത്രം  ദേഷ്യപ്പെടുകയോ പിണങ്ങുകയോ  ചെയ്യുമ്പോൾ  മറിയം  ഈ പാട്ടുപാടി  അയാളെ  ഇക്കിളിയിടുമായിരുന്നു .




മറിയം വീടുവിട്ടുപോകും  എന്ന്  അയാൾ സ്വപ്നത്തിൽ പോലും  വിചാരിച്ചിട്ടുണ്ടായിരുന്നില്ല. അയാളുടെ  വാക്കുകൾ  അവൾ  അതിനു  മുൻപ് ഒരിക്കലും  ധിക്കരിച്ചിട്ടുണ്ടായിരുന്നിന്നില്ല. സ്നേഹവും  സ്വാതന്ത്ര്യവും ആവോളം കൊടുത്തുതന്നെയായിരുന്നു  അയാൾ  മറിയത്തെ വളർത്തിയത്.മറിയത്തെക്കുറിച്ചു ഒരുപാട് സ്വപ്‌നങ്ങൾ  അയാൾക്കുണ്ടായിരുന്നു.അവൾ പഠിച്ചു ഉയരങ്ങളിൽ എത്തണമെന്നും നല്ല  ഒരു ജോലി നേടണമെന്നും സ്വന്തം കാലിൽ നിൽക്കണമെന്നുമൊക്കെ  സാധാരണ  ഏതൊരു പിതാവിനെപ്പോലെയും   അയാൾ  ആഗ്രഹിച്ചു .അവളുടെ  വിവാഹം  ആർഭാടമായി നടത്തണമെന്നും പിണങ്ങി കഴിഞ്ഞിരുന്ന  അയാളുടെ  വീട്ടുകാരുമായി  ഈ വിവാഹം വഴി എല്ലാം തീർപ്പാക്കാമെന്നും  അയാൾ മോഹിച്ചു. പക്ഷെ... 



മറിയം പോയിട്ടു  അന്നേക്ക് മൂന്നാം  നാളായിരുന്നു. ഓർമ്മ വെച്ച കാലം മുതൽ അവർക്കു  മറിയത്തെ പിരിഞ്ഞു  നിൽക്കേണ്ടി വന്നിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ,ഈ  മൂന്നുദിവസം  സഹിക്കാവുന്നതിലുപ്പുറത്താണെന്ന് അയാൾക്ക് 
തോന്നിത്തുടങ്ങിയിരുന്നു . 

മറ്റൊരു മതത്തിൽപെട്ടവനായതുകൊണ്ടായിരുന്നില്ല അയാൾ സമീറുമായുള്ള  മറിയത്തിന്റെ അടുപ്പത്തെ എതിർത്തതു.പണവും   അയാൾക്ക് ഒരു പ്രശ്നമായിരുന്നില്ല.എന്നാൽ  അയാളെ കുറിച്ച റിഞ്ഞ വിവരങ്ങൾ അത്രക്കും നല്ലതായിരുന്നില്ല.മാത്രവുമല്ല  സ്ഥിരമായ  ഒരു ജോലിയോ വരുമാനമോ  സമീറിനുണ്ടായിരുമില്ല. സ്‌കൂൾവിദ്യാഭ്യാസം   മാത്രമേ അയാൾക്കുണ്ടായിരുന്നുള്ളു.പോസ്റ്റ് ഗ്രാജുവേഷന് പഠിക്കുന്ന  ഒരു  കുട്ടിയെ ങ്ങനെ  അയാളിൽ അനുരക്തനായി  എന്നത്  അയാൾക്ക്  എത്ര ചിന്തിച്ചിട്ടും  മനസ്സിലാക്കാൻ  സാധിച്ചിരുന്നില്ല. പ്രേമം  നടിച്ചു പെൺകുട്ടികളെ കടത്തുന്ന സംഘത്തിൽ ഉൾപ്പെട്ടതായേക്കാമെന്നുള്ള   ശങ്കപോലും  അയാൾക്ക്  ഉണ്ടായിരുന്നില്ല. മറിയത്തിന്റെ  ഭാവി  എന്നൊരു  ഒറ്റ ചിന്ത മാത്രമേ അയാളുടെ ഉള്ളിലുണ്ടായിരുന്നുള്ളു.ഇത്രനാളും ചിറകിനടിയിൽ  എന്നതുപോലെ സൂക്ഷിച്ചു വളർത്തിക്കൊണ്ടു വന്നിട്ട്..അയാൾക്ക്  തന്നോട് തന്നെ പുച്ഛം തോന്നി..അടുത്ത നിമിഷം തന്നെ മകൾ  വളർന്നു  വലുതായൊന്നും പഴയ കുഞ്ഞല്ലാ എന്നും അവൾക്കു  അവളുടെ  ജീവിതം തിരഞ്ഞെടുക്കാനുള്ള  സ്വാതന്ത്ര്യമുണ്ടെന്നും അയാൾ  തന്നോട്  തന്നെ പറഞ്ഞു.

വളരെയധികം  ആലോചിച്ചതിനു  ശേഷം  അയാൾ മറിയത്തിന്റെ ഫോണിലേക്കു  വിളിക്കാം  എന്ന് വിചാരിച്ചു.അവളുടെ  ഇഷ്ട്ടം  അത് തന്നെയെങ്കിൽ  അത്  നടത്തിക്കൊടുക്കാമെന്നു അയാൾ  തീരുമാനിച്ചു.ഫോൺ  എടുത്തു  ഡയൽ ചെയ്യുമ്പോൾ  സാറയോട്  ഒരു വാക്കു ചോദിക്കണമോ  എന്ന് അയാൾ  സന്ദേഹിച്ചു. 



ഒരു  നീണ്ട  നിശബ്ദതയ്ക്കു ശേഷം ഫോൺ സ്വിച്ച് ഓഫ് എന്ന  മെസ്സേജ്  വന്നപ്പോൾ  എന്തെന്നില്ലാത്ത ഒരു  പരവേശം  അയാൾക്ക്  തോന്നി.സാറയെ വിളിച്ചു അൽപ്പം  വെള്ളം  ആവശ്യപ്പെടാമെന്നു വിചാരിച്ചിട്ട് ശബ്ദം പുറത്തേക്കു  വരുന്നില്ല എന്നയാൾക്ക്‌  തോന്നി.അതെ  നിമിഷം  കോളിംഗ് ബെൽ  അടിക്കുന്ന  ശബ്ദം  അയാൾ  കേട്ടു .


എഴുന്നേറ്റുപോയി  വാതിൽ  തുറക്കണമെന്ന  ന്നയാൾക്ക്‌ തോന്നിയില്ല.വിവരം അറിഞ്ഞു വരുന്ന ബന്ധുക്കളെയും   സുഹൃത്തുക്കളെയും അയൽക്കാരെയും നേരിടാൻ  അയാൾക്ക് ഭയമായിരുന്നു."ലൗജിഹാദാരിക്കും..ഇനി സിറിയയിൽ നോക്കിയാൽ  മതി" എന്നൊക്കെയുള്ള തീരെ ദയയില്ലാത്ത സംസാരങ്ങളിൽ  അയാൾ  മനം മടുത്തിരുന്നു. "മോള് ഏതോ ഒരുത്തന്റെ കൂടെ ചാടിപ്പോയി" എന്ന്  പറഞ്ഞു  ചിരിക്കയും അയാളുടെ  മുന്നിൽ ദുഃഖം  അഭിനയിക്കുകയും സഭയുടെ  ഇന്നത്തെ അവസ്ഥയെക്കുറിച്ചു വേവലാതിപ്പെടുകയും ചെയ്യുന്നവരെ  അയാൾ മനസ്സാ  ശപിച്ചു.

വാതിൽക്കലേക്കു  നോക്കി  ചെവി വട്ടംപിടിച്ചപ്പോൾ മുളചീന്തുന്നതു പോലുള്ള  ഒരു നേരിയ  കരച്ചിൽ  അയാൾ  കേട്ടു .വന്നവർ  ആരോ സാറയെ    വിഷമിപ്പിച്ചുവെന്നയാൾക്ക്‌ മനസ്സിലായി.നിസ്സഹായതയും വേദനയും കോപവും ഒക്കെ  കലർന്ന്   എന്തോ ഒരു ബുദ്ധിമുട്ടു   അയാൾക്ക്  തോന്നി.വീട്ടിൽ  വന്നു കപട സ്നേഹം  കാണിക്കുന്നവരെ   എങ്ങനെ കൈകാര്യം ചെയ്യണമെന്ന്   അയാൾക്ക്‌  ഒരു രൂപമുണ്ടായിരുന്നില്ല.സാറയെ  ആരെങ്കിലും വേദനിപ്പിക്കുന്നത് യാൾക്കു സഹിക്കാനാവുമായിരുന്നില്ല.അത്രക്കും  അയാൾ സാറയെ  സ്നേഹിച്ചിരുന്നു . 

മുറിയുടെ പുറത്തേക്കു  കോപാകുലനായി    ചെന്ന അയാൾ  ഒരു  നിമിഷം  സ്തബ്ധനായി.വാതിൽക്കൽ മറിയം  നിൽക്കുന്നുണ്ടായിരുന്നു.അവളുടെ കൈകളിൽ രണ്ടു  ബാഗുകളും. സാറ  സാരിയുടെ തുമ്പു കൊണ്ട്  വായ മൂടി  ചെറിയ  ശബ്ദത്തിൽ ഏങ്ങലടിക്കുന്നുണ്ടായിരുന്നു. 



അയാളുടെ  കണ്ണ്  നിറഞ്ഞൊഴുകി. ഒരു   ഭ്രാന്തമായ ആവേശത്തിൽ അയാൾ  മറിയത്തിന്റെ അടുത്തേക്ക്  ചെന്നു.അവളെ കെട്ടിപ്പിടിച്ചു ശബ്ദമില്ലാതെ  അയാൾ  കരഞ്ഞു .

മറിയത്തിന്റെ മുഖം  രക്തം  വാർന്നു പോയതുപോലെയോ,നിർവികാരമായോ കാണപ്പെട്ടു.ഒരുവേള,സമീറവളെ സ്വീകരിക്കാതെയിരുന്നോ,അതോ അവളുടെ പ്രതീക്ഷകൾ പോലെയല്ലായിരുന്നോ  അയാളുടെ ഒപ്പമെന്നുള്ള ജീവിതമെന്നാണോ  ആ ഭാവത്തിന്റെ പിന്നിലെന്നത്  അയാൾക്ക് മനസ്സിലായില്ല.



"മോൾക്ക് ന്നായിട്ടു   വിശക്കുന്നുണ്ടാവും.എടീ നട്ടാശേരിക്കാരി.നീയെന്നാ  നോക്കി നിക്കുവാ?കൊച്ചിന്  എന്തെങ്കിലും എടുത്തു കൊടുക്കു"എന്ന് കണ്ണീരിനിടയിലും  ചിരി വരുത്തിക്കൊണ്ട് അയാൾ  സാറയോട്  പറഞ്ഞു.


മറിയത്തിന്റെ കണ്ണുകളിൽ നിന്നും  കണ്ണുനീർ  ധാരയായി ഒഴുകി..അയാളുടെ വിരലുകൾ മടക്കിവെക്കുകയും ഓരോന്നായി തുറക്കുകയും ചെയ്തിട്ട് തേങ്ങലുകൾക്കിടയിൽ അവൾ പാടി ."നട്ടാശ്ശേരിക്ക്  തീയ്ക്കു പോയപ്പം "