Jun 1, 2025

സർപ്പദോഷം

"തന്റെ വീട്ടിലെ കഠിനമായ  ദാരിദ്യം മാറാനായി, ആ വൃദ്ധ  ബ്രാഹ്മണൻ തന്റെ തപസ്സു കാലങ്ങളോളം തുടർന്നു. അവസാനം സർപ്പങ്ങളുടെ രാജാവായ വാസുകി ബ്രാഹ്മണന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. ബ്രാഹ്മണൻ  രണ്ടു വരങ്ങളായിരുന്നു ആവശ്യപ്പെട്ടത്. ഒന്ന് തന്റെ ദാരിദ്യം മാറ്റണമെന്നും, തന്റെ ഭവനത്തിൽ എന്നെന്നും സർപ്പരാജന്റെ സാന്നിധ്യം ഉണ്ടാവണമെന്നും.  ബ്രാഹ്മണന്റെ തപസ്സിൽ പ്രീതനായ സർപ്പരാജൻ  അത് രണ്ടും സമ്മതിക്കുകയും ഇല്ലത്തേക്ക് വരുകയും ചെയ്തു. സർപ്പരാജന്റെ തലയിൽ ഉള്ള മാണിക്ക്യക്കല്ല്  ഇല്ലത്തിനു സമ്പത്തും സമൃദ്ധിയും നൽകിയെന്നാണ് ഐതിഹ്യം". അമ്മൂമ്മ  അനിയനോട് കഥപറഞ്ഞു നിർത്തി.

"അമ്മൂമ്മേ.അപ്പൊ തപസ്സു ചെയ്‌താൽ നമുക്കും കിട്ടുമോ മാണിക്യക്കല്ല്?"അനിയന്റെ  ചോദ്യം കേട്ട് ഞാൻ ചിരിച്ചു. ചെറുപ്പത്തിൽ അമ്മൂമ്മ  നീലക്കൊടുവേലിയുടെ ഐതിഹ്യം എന്നോടും പറഞ്ഞിരുന്നു.പുഴയിൽ കുളിക്കാൻ പോയപ്പോഴൊക്കെ  നീലക്കൊടുവേലി ഒഴുകി വന്നിരുന്നെങ്കിലെന്നും ദാരിദ്യ്രമൊക്കെ മാറിയേനെയെന്നുമൊക്കെ ഞാനും കരുതിയിരുന്നു.എങ്കിലും ഈ പറഞ്ഞ മാണിക്യക്കല്ല് നമുക്കും കിട്ടിയിരുന്നെങ്കിൽഎന്നോർത്തു  ഞാൻ ഉറങ്ങി.

കാലത്തേയും,ആറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോഴും,മാണിക്യക്കല്ല് തന്നെയായിരുന്നു എന്റെ മനസ്സിൽ.പൊട്ടിയ,ഓടിട്ട ആ  പഴയ വീടിന്റെ സ്ഥാനത്തു ഒരു നനയാത്ത വീട്. അത്രയൊക്കെയേ ഞാൻ ആഗ്രഹിച്ചുള്ളു.

കുളിച്ചു കയറുമ്പോൾ കാലിൽ എന്തോ തട്ടിയത് പോലെ എനിക്ക് തോന്നി.വീണ്ടും കാലുകൊണ്ട് തടവിയപ്പോൾ പരന്ന ഒരു കല്ലായിരുന്നു  അതെന്നു എനിക്ക് തോന്നി.ഏതോ ഉൾപ്രേരണയിൽ ഞാൻ ആ കല്ല് മുങ്ങിയെടുത്തു ആറ്റുതീരത്തേക്കു കൊണ്ടുവന്നു.പ്രത്യേകിച്ച് രൂപവുമൊന്നുമില്ലാതിരുന്ന ഒരു കരിങ്കൽ കഷ്ണമായിരുന്നു അത്.കാലങ്ങളോളം വെള്ളത്തിൽ കിടന്നതുകൊണ്ടു രൂപമാറ്റം സംഭവിച്ച എന്തോ ഒന്ന്,എന്നെന്റെ മനസ്സ് പറഞ്ഞു.ഒരു വശത്തു പരുക്കനായിരുന്ന ഭാഗത്തു കാലുരച്ചു കഴുകാൻ എനിക്കൊരു  സുഖം തോന്നി.കുളികഴിഞ്ഞു വരുമ്പോൾ ഞാൻ ആ കല്ല്   കിണറിന്റെ കരയിൽ കൊണ്ട് വെച്ചു.പുറത്തു പോയിട്ട് വരുമ്പോൾ കാലുകഴുകി വീട്ടിനുള്ളിൽ കയറാമല്ലോ എന്ന് ഞാനോർത്തു 


അന്ന് രാത്രി അമ്മൂമ്മ  അനിയന് പറഞ്ഞു കൊടുത്തതു ഗരുഡന്റെ കഥയായിരുന്നു.പാമ്പുകളെ കൊത്തിയെടുത്തു പറക്കുന്ന ഗരുഡന്റെ കഥയുടെ അവസാനഭാഗത്തിനു മുന്നേ ഞാൻ ഉറങ്ങി. 


പുഴക്കക്കരെയെവിടെനിന്നോ ഒഴുകിവരുന്ന ഒരു പുള്ളുവൻ പാട്ടു ഞാൻ കേട്ടു.അല്പസമയത്തിനു ശേഷം, മുറിയിൽ ഒരു ചുന്ന വെളിച്ചം പരന്നു. ആ  വെളിച്ചത്തിൽ മുറിയുടെ ഒരു മൂലയിൽ ഞാൻ ഒരു പാമ്പിനെ കണ്ടു. പത്തി വിടർത്തി നിന്നാടിയ അതിന്റെ തലയിൽ ഒരു ചെറിയ ഗോലിയോളം പോന്ന തിളങ്ങുന്ന ഒരു കല്ല്. നാഗമാണിക്യമാണ് അത് എന്നെനിക്കു തോന്നി.കല്ല് എടുക്കാനായി ചെന്ന എന്റെ നേരെ പാമ്പു ചീറ്റി.അതുവകവെക്കാതെ ഞാൻ പാമ്പിന്റെ അടുത്തേക്ക് നീങ്ങി.കല്ലെടുക്കാൻ  കൈകൾ നീട്ടിയ എന്നെ പാമ്പു ആഞ്ഞു കൊത്തി.വേദന സഹിക്കാനാവാതെ "അമ്മേ" എന്ന് വിളിച്ചു ഞാൻ കരഞ്ഞു.  


ഉറക്കത്തിൽ നിന്നും ഞെട്ടിയെഴുന്നേറ്റ ഞാൻ വിയർപ്പിൽ കുളിച്ചിരുന്നു.പുലർവെട്ടം മുറിയിലാകെ പരന്നിരുന്നു.കണ്ടത് സ്വപ്‌നമാണെന്നെനിക്ക് ഒട്ടും വിശ്വസിക്കാൻ തോന്നിയില്ല.കിടന്നുകൊണ്ടുതന്നെ വീടിന്റെ  ഉത്തരത്തിലേക്കു നോക്കുമ്പോൾ  ഞാൻ ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടു.മഞ്ഞ നിറമുള്ള ഒരു പാമ്പ് കഴുക്കോലിൽ ചുറ്റിയിരിക്കുന്നു.ഞാൻ  പേടിച്ചു അമ്മയെ വിളിച്ചു. ശബ്ദം കേട്ടതിനാലാവണം പാമ്പ് കഴുക്കോൽ വിട്ടു, പൊട്ടിയ ഒരോടിനിടയിലൂടെ എങ്ങോട്ടോ പോയി. 


കിണറ്റിന്കരയിൽ പല്ലു തേച്ചു നിൽക്കുമ്പോഴും എന്റെ മനസ്സിൽ പാമ്പും നാഗമാണിക്യവും ഒക്കെത്തന്നെയായിരുന്നു. എന്തുകൊണ്ടാവും അങ്ങനെ ഒരു സ്വപ്നമെന്നും  അതിനുശേഷം കാലത്തെ പാമ്പിനെ കണ്ടതുമെന്നും  എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല.തൊട്ടി എടുത്തു വെള്ളം കോരവേ ഞാൻ വീണ്ടും ഞെട്ടി.കിണറിന്റെ റിങ്ങിൽ ഒരു പാമ്പ്!എന്തോ സംഭവിക്കാൻ പോകുന്നു എന്ന് എന്റെ മനസ്സ് പറഞ്ഞു.


ജോലിക്കു പോകാൻ ബൈക്ക് എടുക്കവേ വീലിൽ നിന്നും ഒരു ചെറിയ പാമ്പു ഇഴഞ്ഞു അടുത്തുള്ള മുല്ലച്ചെടികളിലേക്കു പോയതുകണ്ട്‌ ഞാൻ അസ്വസ്ഥനായി.ഓഫിസിൽ കാലത്തേ അടിച്ചുവാരാൻ  വന്ന സ്വീപ്പർ ഫയലുകൾക്കിടയിൽ ഒരു പാമ്പിനെ കണ്ടു പേടിച്ചു.


അന്നുരാത്രി പാത്രങ്ങൾ  അടുക്കി വെക്കവേ പാമ്പിനെ കണ്ടു അമ്മ നിലവിളിച്ചു. മൂത്രമൊഴിക്കാനായി മുറ്റത്തേക്ക് പോയ ഞാൻ മറ്റൊരു പാമ്പിനെക്കൂടി കണ്ടു.ഉറങ്ങാൻ കിടക്കും മുന്നേ ഞാൻ കഴുക്കോലിലേക്കു ഒന്ന് കൂടി നോക്കി. ഇല്ല ഒന്നുമില്ല.


അമ്മൂമ്മയായിരുന്നു  പിന്നീട്  പാമ്പിനെ കണ്ടത്. എന്റെ മുറിയിൽ നിന്നും ഒരു പാമ്പു ഇഴഞ്ഞു പോകുന്നത് കണ്ടു എന്ന് പേടിച്ചരണ്ട അമ്മൂമ്മ പറഞ്ഞു.അന്ന് തന്നെ ബൈക്കോടിച്ചു പോകുമ്പോൾ ഒരു പച്ചിലപ്പാമ്പു എവിടെ നിന്നോ എന്റെ മേൽ  വീണു.വൈകുന്നേരം കിണറിന്റെ റിങ്ങിൽ പാമ്പിനെ കണ്ടുവെന്നു അമ്മ  പറഞ്ഞു.ഗീവർഗീസ് പുണ്യാളന്റെ കപ്പേളയിൽ മെഴുകുതിരി കത്തിക്കാഞ്ഞിട്ടാണ്  എന്നും പാമ്പുകളെ കാണുന്നതെന്ന് അമ്മ പറഞ്ഞപ്പോൾ ശരിയാണെന്നെനിക്കും തോന്നി.ഒരുകൂടു മെഴുകുതിരികളുമായി ഞാൻ കപ്പേളയിലേക്കു പോയി.എന്നാൽ തിരിച്ചു വരവേ മുല്ലച്ചെടികളുടെ ഇടയിൽ ഞാൻ ഒരു അനക്കം കണ്ടു. 


കാലത്തേ ആറ്റിൽ കുളിക്കാൻ ഇറങ്ങുമ്പോൾ വെള്ളത്തിൽ കൂടി ഒരു പാമ്പു നീന്തി പോകുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു.കുളിക്കാതെ ഞാൻ തിരിച്ചു പോന്നു.കിണറ്റിൻകരയിലുള്ള  കല്ലിൽ കാലുരച്ചു കഴുകുമ്പോൾ മുല്ലച്ചെടികളിൽ ഒരു പാമ്പു തൂങ്ങിന്നിരുന്നു.വീട്ടിൽ അനിയൻ ടിവി കാണുകയായിരുന്നു.സ്‌ക്രീനിൽ ഒരാളെ പാമ്പുകൊത്തുന്ന രംഗം കണ്ടു ഞാൻ ഒച്ചയെടുത്തു. "നിനക്ക് പഠിക്കാൻ ഒന്നുമില്ലേ ?"


അടുത്ത ദിവസങ്ങളിലെല്ലാം,പലയിടത്തുവെച്ചും പാമ്പുകളെ ഞാൻ  കണ്ടു.വീട്ടിലെവിടെത്തിരിഞ്ഞാലും അവിടൊക്കെ പാമ്പുകളെന്ന സ്ഥിതിയായപ്പോഴാണ്,കൂടെ ജോലിചെയ്യുന്ന ഗോപാലേട്ടനോട് ഞാൻ കാര്യം പറഞ്ഞത്.ഞങ്ങൾ രണ്ടുപേരും കൂടി ചക്രപാണി ജോൽസ്യരുടെ അടുത്തെത്തി.കവടി നിരത്തി ജോത്സ്യർ അല്പനേരത്തെ ആലോചനക്ക് ശേഷം  പറഞ്ഞു."നിങ്ങൾക്ക് സർപ്പദോഷം കാണുന്നുണ്ട്.ഏതെങ്കിലും സർപ്പക്കാവ് തെളിക്കുകയോ,വിഗ്രഹങ്ങൾ എടുത്തു  കളയുകയോ മറ്റോ ചെയ്തിട്ടുണ്ടോ"എന്നയാൾ ചോദിച്ചു.അങ്ങനെയൊന്നും ഉണ്ടായിട്ടില്ല എന്ന് ഞാൻ തീർത്തു പറഞ്ഞു.മണ്ണാറശ്ശാലയിൽ  ചില വഴിപാടുകൾ അയാൾ കുറിച്ച് തന്നു. 


വഴിപാടുകൾ ഒക്കെ ചെയ്തു,അവിടെ തേങ്ങയടിക്കുമ്പോൾ ഞാൻ മനസ്സുരുകി പ്രാർത്ഥിച്ചു.പാമ്പുകളെക്കൊണ്ട് ഞാൻ അത്രക്കും പൊറുതിമുട്ടിയിരുന്നു.വഴിപാടുകളെല്ലാം കഴിഞ്ഞു വരുമ്പോഴേക്കും രാത്രിയായിരുന്നു.വീട്ടിലേക്കു പോകുന്ന ചെറിയ  ഇടവഴിയിൽ വെച്ച് ഒരുമാതിരി  കപ്പവാട്ടുന്ന മണം എനിക്കനുഭവപ്പെട്ടു.പാമ്പു വാ പൊളിക്കുമ്പോഴാണ് ആ മണം വരുന്നത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. വീട്ടിലേക്കുള്ള പടികളിലേക്കു കാൽ വെച്ചതും, ഒരു പാമ്പു ഇഴഞ്ഞു അടുത്തുള്ള ഗന്ധരാജൻ ചെടിയിലേക്കു കയറി.ഇല്ല,ഒന്നും എന്നെ വിട്ടുപോയിട്ടില്ല എന്നോർത്ത് ഞാൻ ഖിന്നനായി. 

പേടിസ്വപ്നങ്ങൾ നിറഞ്ഞ മറ്റൊരു രാത്രിയായിരുന്നു അന്ന്. വലിയ ഒരു പാമ്പു എന്നെ ചുറ്റിവരിഞ്ഞു മുറുക്കുന്ന സ്വപ്നത്തിന്റെ അവസാനം ഞാൻ ഞെട്ടിയുണർന്നു. വീട് വിറ്റു എവിടെയെങ്കിലും പോയാലോ എന്ന് ഞാൻ ഓർത്തു. വീട്ടിൽ മാത്രമല്ല, ഓഫീസിലും ചെല്ലുന്നിടത്തുമെല്ലാം പാമ്പുകളെ കാണുന്നതിനാൽ വീടുവിറ്റ്‌ മാറുന്നതിൽ കാര്യമില്ലെനിക്ക് തോന്നി.

കാലത്തെ വെറുതെ കട്ടിലിൽ തന്നെ കിടക്കുമ്പോൾ ഞാൻ കഴിഞ്ഞ ആഴ്ചകളിൽ ചെയ്ത കാര്യങ്ങൾ എന്തൊക്കെയെന്ന് ഒന്നോർത്തു നോക്കി.ഇങ്ങനെ പെട്ടെന്ന് പാമ്പുകളെ കാണാനായി,പുതുതായി ഞാൻ എന്താണ് ചെയ്തിട്ടുണ്ടാവുക എന്നോർത്തുകൊണ്ടു തന്നെ ഞാൻ കുളിക്കാൻ പോയി.കുളി കഴിഞ്ഞു വസ്ത്രം മാറവെ കമ്യുണിസ്റ്റ് പച്ചകൾക്കിടയിൽ ഒരനക്കം ഞാൻ കേട്ടു.  വീട്ടിൽ കയറും മുന്നേ ഒരു തൊട്ടി വെള്ളംകോരി ഞാൻ കാലുകഴുകി.ഉണ്ട്...കിണറിന്റെ റിങ്ങിൽ ഇന്നുമുണ്ട് ഒരാൾ!.ഈ കല്ല് ആറ്റിൽ നിന്നും എടുത്തുകൊണ്ടുവന്ന ദിവസമാണല്ലോ ഞാൻ ആദ്യം പാമ്പിനെ കണ്ടതെന്ന് കാലുരച്ചു കഴുകുമ്പോൾ പെട്ടെന്നെനിക്കു തോന്നി. ഇനി ഒരുവേള ഈ കല്ലാകുമോ എല്ലാത്തിനും പിന്നിൽ ?


ഏതോ ഒരുൾപ്രേരണയിൽ ഞാൻ ആ കല്ലുമെടുത്തു ആറ്റിലേക്ക് തന്നെ നടന്നു. ആറ്റിലേക്ക് കല്ല് വലിച്ചെറിഞ്ഞു ഞാൻ ഒന്നുകൂടി കുളിച്ചു.തോർത്തുമ്പോൾ കമ്യുണിസ്റ്റുപച്ചകൾക്കിടയിൽ അനക്കങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.വരുന്ന വഴിക്കു മുല്ലച്ചെടികളിലേക്കും ഞാൻ നോക്കി.ഇല്ല,ആരുമില്ല.വീണ്ടും കിണറിൽ നിന്നും ഒരു തൊട്ടി വെള്ളം കോരുമ്പോൾ  റിങ്ങിൽ കിടന്നിരുന്ന ആൾ അപ്രത്യക്ഷനായി കഴിഞ്ഞിരുന്നു. 


വീണ്ടുമൊരിക്കലും ഞാൻ പാമ്പിനെ കണ്ടില്ല.ആ കല്ലായിരിക്കുമോ ഇനി എല്ലാറ്റിനും പിന്നിൽ ?


കർക്കടകത്തിലെ മഴയിൽ  വീണ്ടും ഒരു വെള്ളപ്പൊക്കം ഉണ്ടായി.നിരത്തിലും വയലിലും നിറഞ്ഞ വെള്ളം ഏതാനും ദിവസങ്ങൾക്കുശേഷം ഇറങ്ങിപ്പോയി.ഒരുവേള ആ കല്ല്  പടിഞ്ഞാറു ഭാഗത്തേക്ക്  നീരൊഴുക്കിൽ പെട്ട് ഒലിച്ചുപോയിരിക്കുമോ ?


ആഴ്ചകൾക്കു ശേഷം ഒരു ജാതകം നോക്കാനായി വീണ്ടും ചക്രപാണി  ജോത്സ്യരുടെ അടുത്തെത്തിയതായിരുന്നു ഞാൻ.ഊഴത്തിനായി കാത്തിരിക്കുമ്പോൾ അകത്തുനിന്നു കേട്ട ഒരു സംസാരം എന്നിൽ ഉൾക്കിടിലമുണ്ടാക്കി.


"വീട്ടിലും പരിസരത്തും  എന്നും പാമ്പിനെ കാണുന്നു ജോത്സ്യരെ. എന്തെകിലുമൊരു പരിഹാരം?"


അൽപ്പ സമയത്തിനു ശേഷം ജോത്സ്യർ പറഞ്ഞു."നിങ്ങൾക്ക് സർപ്പദോഷം കാണുന്നുണ്ട്.ഏതെങ്കിലും സർപ്പക്കാവ് തെളിക്കുകയോ,വിഗ്രഹങ്ങൾ എടുത്തു  കളയുകയോ മറ്റോ ചെയ്തിട്ടുണ്ടോ"


എന്തുകൊണ്ടോ  ജോത്സ്യരെ  അന്ന് കാണേണ്ടതില്ല എന്നെനിക്കു തോന്നി.പതിയെ ഞാൻ അവിടെനിന്നുമിറങ്ങി.അടുത്ത വളവിൽ, ജോത്സ്യർ ചക്രപാണിയെക്കാണാനെത്തിയ ആളെ  കാത്തുനിൽക്കുമ്പോൾ അകലെയെവിടെയോ ഒരു പുള്ളുവൻ പാട്ട്  കേട്ടുവോ ?

Jul 17, 2024

സുരേഷ് ഗോപിക്ക് സ്നേഹപൂർവ്വം

 


സുരേഷ് ഗോപിക്ക് സ്നേഹപൂർവ്വം!


രാജാവിന്റെ മകൻ എന്ന ചിത്രം 1986-ൽ കണ്ടപ്പോഴാണ് അങ്ങയെ ശ്രദ്ധിക്കുന്നത്.ഇരുപതാംനൂറ്റാണ്ടിൽ വില്ലനായിട്ടാണെങ്കിലും അങ്ങ് ഞങ്ങളുടെയൊക്കെ ഇഷ്ട്ടം പിടിച്ചുപറ്റി.അതിനുശേഷം വടക്കൻ വീരഗാഥ,ന്യൂഡൽഹി,അങ്ങനെ എത്രയോ ചിത്രങ്ങൾ,വേഷങ്ങൾ! തലസ്ഥാനവും ഏകലവ്യനും കമ്മീഷണറും അങ്ങയെ സൂപ്പർ താരം ആക്കിയപ്പോൾ കയ്യടിച്ചവരിൽ ഞാനുമുണ്ടായിരുന്നു.


മറ്റു താരങ്ങളെവെച്ചു നോക്കുമ്പോൾ സഹാനുഭൂതിയുടെ കാര്യത്തിൽ അങ്ങ് മുൻപന്തിയിൽ തന്നെയാണ്.സമൂഹത്തിൽ പല ഇടപെടലുകളും നടത്തിയതിലൂടെ അത് തെളിയിച്ചിട്ടുമുണ്ടെന്നു എല്ലാവര്ക്കും അറിയാം.മോദിജിയിൽ ആകൃഷ്ടനായി അങ്ങ് ബിജെപിയുടെ സഹയാത്രികനായപ്പോൾ, മോദിജിയെ ആരാധിക്കുന്ന അനേകം പേരെ പോലെ ഞാനും സന്തോഷിച്ചു.സമൂഹത്തിനു നന്മചെയ്യാൻ അങ്ങയെപ്പോലൊരാൾ വരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു,പ്രാർത്ഥിച്ചു.ഇന്ഗ്ലീഷ്‌ അറിയാതെ പാർലമെന്റിൽ തപ്പിത്തടയുന്ന മലയാളി എംപി മാരേക്കാൾ കേരളത്തിന്റെ  പ്രശ്നങ്ങൾ അങ്ങേക്ക് അവതരിപ്പിക്കാൻ കഴിയുമെന്നുള്ള ഉറപ്പും എനിക്കുണ്ട് .

അങ്ങയെ ആരാധിക്കുമ്പോഴും അങ്ങയുടെ മാനുഷിക ഇടപെടലുകളെ സ്വാഗതം ചെയ്യുമ്പോഴും ചില കാര്യങ്ങൾ അങ്ങയെ ഓർപ്പിക്കാതെ വയ്യ.നമ്മുടെ നാട്ടിലെ മാപ്രകളെയും അങ്ങയുടെ രാഷ്ട്രീയ എതിരാളികളെയും അങ്ങേക്ക് ശരിക്ക് അറിയാമല്ലോ . അങ്ങയെ താറടിച്ചു കാട്ടാൻ അവർ ഏതറ്റവും പോകും.അടുത്ത അഞ്ചുവർഷം ശക്തമായ  മാധ്യമ വിചാരണക്കും ഓഡിറ്റിനും അങ്ങ്
വിധേയനാകേണ്ടിവരുമെന്നുറപ്പാണ്.അതിലൊന്നും ചെന്ന് വീണുകൊടുക്കരുതേ എന്നാണെനിക്കു പറയാനുള്ളത് സംസാരത്തിൽ മിതത്വം പാലിക്കുക.കരുണയും സഹാനുഭൂതിയും താങ്കളിൽ ഉണ്ടെന്നറിയാം, അത് പെരുമാറ്റത്തിലും സംസാരത്തിലും കൂടെ കൊണ്ടുവരാൻ ശ്രദ്ധിക്കുക. ഭരത്ചന്ദ്രൻ സ്‌ക്രീനിൽ പോരെ ? ശബ്ദത്തിലെ മോഡുലേഷൻ എങ്ങനെ ക്രമീകരിക്കാം എന്നത് സ്ഥിരമായി ഡബ്ബ് ചെയ്യുന്ന അങ്ങേക്ക് നന്നായി അറിയാമല്ലോ . ബൈറ്റുകൾ കൊടുക്കുമ്പോൾ ലക്ഷക്കണക്കിന് ആളുകൾ അങ്ങയെ കാണുന്നുണ്ട് എന്നറിയുക.ഒരു ചെറിയ നാക്കുപിഴ പോലും ആഘോഷിക്കപ്പെട്ടേക്കാം .


എന്നാൽ  എന്തിനാണ് അങ്ങേക്ക് രാജാപാർട്ടു വേഷങ്ങൾ?ചുവന്ന പരവതാനി? ലളിതമായി വസ്ത്രം ധരിക്കു. ശരീരഭാഷയിൽ ശ്രദ്ധിക്കു .സംഘാടകരോട് ആർഭാടങ്ങൾ ഒഴിവാക്കാൻ പറയു .ആൾക്കൂട്ടങ്ങളിൽ സ്പർശിക്കാൻ ശ്രമിക്കുന്നവർ ആരാധനയുടെ പരകോടിയിലാവാം. അവരെ സൗമ്യമായി കൈകാര്യം ചെയ്യൂ.വണ്ടി നിർത്താത്ത ഡ്രൈവറെ തല്ലാനോങ്ങാതെ സ്നേഹപൂർവ്വം ശാസിക്കു !അങ്ങ് ഇപ്പോൾ ഒരു സെലിബ്രിറ്റി മാത്രമല്ല.എംപിയും കേന്ദ്രമന്ത്രിയുമാണ്. ആ സ്ഥാനത്തിന് കോട്ടം വരാതെയുള്ളതാവണം അങ്ങയുടെ ഓരോ ചലനങ്ങളും വാക്കുകളും . 

അങ്ങൊരു സീസൺഡ് രാഷ്ട്രീയക്കാരനല്ലെന്നറിയാം. പാവങ്ങളോട് ദയാവായ്പ്പുള്ള മനുഷ്യനാണെന്നും അറിയാം. ജനങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിവുള്ള ആളാണെന്നും അറിയാം.അതുകൊണ്ടുകൂടിയാണല്ലോ തൃശൂർ അങ്ങേക്ക് അവർ തന്നതും.അങ്ങയിൽ  നിക്ഷിപ്തമായിരിക്കുന്നത് വലിയ ഒരു ചുമതലയാണ് . അപ്പോൾ ചില കാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് നല്ലതാണ് .അല്ലെങ്കിൽ അങ്ങയുടെ എതിരാളികളാവും അതിനെ മുതലെടുക്കുക.ജനത്തെ വെറുതെ  തെറ്റിദ്ധരിപ്പിക്കുക.അത് അനുവദിച്ചുകൊടുക്കാതിരിക്കുക.താങ്കളെ കേരളത്തിന് ആവശ്യമുണ്ട്. മോദിജിക്ക്‌ ആവശ്യമുണ്ട് .


സ്നേഹപൂർവ്വം അങ്ങയുടെ ഒരു എളിയ ആരാധകൻ,

വില്ലേജ് മാൻ 


May 27, 2024

ഉന്നതതല യോഗം 2024:ഏകാങ്ക നാടകം



 2024  ജൂൺ  മാസത്തിലെ ഒരു വൈകുന്നേരം. 

നമ്പർ-1 സ്നേഹതീരം നോർത്തിൽ പരിക്ഷീണയായി താടിക്കു കൈയും കൊടുത്തിരിക്കുന്ന അമ്മ മഹാറാണി.

യുവറാണി ഭർത്താവിനോടൊപ്പം  പ്രവേശിക്കുന്നു. 

യുവറാണി:തോറ്റു   തൊപ്പിയിട്ട നിങ്ങടെ മോൻ എവിടെ. ഞാനും ഭർത്താവും നയിച്ചിരുന്നെങ്കിൽ ബാങ്കിന്റെ ഭരണം പിടിച്ചേനെ. 

മഹാറാണി:അതേടീ.പണ്ട് നമ്മൾ  ബാങ്ക് ഭരിച്ചിരുന്നപ്പോൾ നിന്റെ കൂളിംഗ്ലാസ്സുകാരൻ ഭർത്താവു ഒട്ടുപാല് കട്ട് വിറ്റതുകൊണ്ടാണ് ഈ ഗതി വന്നത്. 

യുവറാണി:ഒരു കഴിവും ഇല്ലാത്ത നിങ്ങടെ മോനെ കൊണ്ട് ഭരണം പിടിക്കാൻ പറ്റാത്തതിന്  ഇപ്പോ എന്റെ ഭർത്താവാണോ കുറ്റക്കാരൻ? നാലാം വാർഡിൽ നില്ക്കാന്നു  അങ്ങേരു പറഞ്ഞിട്ട് ആരും മൈൻഡ് ചെയ്തില്ലല്ലോ. 

യുവറാണി മൂക്ക് പിഴിയുന്നു.

മരുമകൻ കൂളിംഗ്ലാസ്സ്  മാറ്റിക്കൊണ്ട്.  "തങ്കം.  മൂക്ക് പിഴിയാതിരിക്കൂ. ഈ  മൂക്കിലാണ് അഞ്ചുവർഷം കഴിഞ്ഞാൽ പ്രതീക്ഷ".

മുഖ്യസൈന്യാധിപൻ ഗോപാല്ജി പ്രവേശിക്കുന്നു.തലയിൽ കെട്ടിയ തോർത്തെടുത്തു അരയിൽ കെട്ടി പറയുന്നു.

ഗോപാല്ജി:അമ്മ മഹാറാണി  നീണാൾ വാഴട്ടെ. മാപ്പാക്കണം.  ഈ കുരിശു എന്റെ തോളിൽ നിന്നൊന്നെടുത്തു മാറ്റിതരണം. ബാങ്ക് തിരഞ്ഞെടുപ്പ് തോറ്റാൽ അതിന്റെ പാപം എന്റെ  തലയിൽ കെട്ടിവെക്കാനല്ലായിരുന്നോ പ്ലാൻ.ഇനിയെന്നെ  പോകാൻ അനുവദിക്കണം. 


അമ്മ മഹാറാണി: ഗോപാല്ജി തളരരുത്.അങ്ങയെക്കാളും വയ്യായ്ക ആയിട്ടും ഞാൻ കൊച്ചുമക്കളേ കളിപ്പിച്ചു  വീട്ടിൽ ഇരിക്കുന്നില്ലല്ലോ. 

ഗോപാല്ജി: അതിനു അമ്മമഹാറാണിയെപ്പോലല്ലല്ലോ ഞാൻ. ഞാൻ കേവലം ഒരു വാല്യക്കാരൻ. 

അമ്മമഹാറാണി: ജയിച്ചിരുന്നെങ്കിൽ ഗോപാല്ജി ബാങ്ക്  പ്രസിഡന്റ് ആയേനെ.എന്നിട്ടു ഞാൻ തന്നെ പിൻസീറ്റ് ഡ്രൈവിംഗ്  നടത്തിയേനെ.ഇനി പറഞ്ഞിട്ടെന്താ! 

യുവരാജ ഒരു കൈയിൽ കളിക്കുടുക്കയും മറ്റേകൈയിൽ  പഴംപൊരിയുമായി പ്രവേശിക്കുന്നു. 

അമ്മ മഹാറാണി:തോറ്റ സ്ഥിതിക്ക് ഇനി പുണ്യ പുരാതന  സ്ഥലങ്ങളായ പട്ടായ, ബാലി  ഒക്കെ കറങ്ങി വരാർന്നു.

യുവരാജ :പ്ലാനുണ്ട്. ഒന്നാലോചിച്ചാൽ  ബാങ്ക് ഭരണം കിട്ടാഞ്ഞത്  നന്നായി. അടുത്ത തിരഞ്ഞെടുപ്പിന്  എനിക്ക്  അഞ്ചു വർഷത്തെ പരിചയം കൂടിയാവുമല്ലോ. ബാങ്കിൽ ഇപ്പോൾ ആവശ്യത്തിന് പണം ഉണ്ട്. അവിയൽ മുന്നണി ആയിരുന്നത് കൊണ്ട് എങ്ങാനും ഭരണം കിട്ടിയാൽ പൂര  അടിയായേനെ.ആകെ കുഴഞ്ഞേനെ  

യുവറാണി:എന്ത് കുഴയാൻ?നമ്മൾ എല്ലാരും കൂടി വീതിച്ചെടുത്തേനേ .അല്ലാതെന്തു.എന്റെ   കെട്ടിയോനാണെങ്കിൽ  കഴിഞ്ഞ പത്തു വർഷമായി അനാഥപ്രേതമായി  നടക്കുന്നു .

'അമ്മ മഹാറാണി:അതും  ശരിയാണ്. എനിക്കാണെങ്കിൽ  ആർക്കെങ്കിലും വീതം വെക്കുക  എന്നതോർത്താൽ തന്നെ  തലകറക്കം  വരും. അടുത്ത തവണ നമുക്ക് മുന്നണി  വേണ്ട..ഒറ്റയ്ക്ക് തട്ടാം. യേത് !

ഗോപാല്ജി:എന്നാലും നമ്മുടെ  മനോരോഗി ഒക്കെ എന്നും നാല് കോളം വാർത്ത  എഴുതി എഴുതി  യുവരാജാവിനെ അടുത്ത  ബാങ്ക് പ്രസിഡന്റ്  ആയിട്ടു അവരോധിച്ചിട്ടും  നമ്മൾ ക്ലച്ചു പിടിച്ചില്ലല്ലോ. 

യുവരാജ: ബാങ്കിൽ കാര്യങ്ങൾ ഒക്കെ വെടിപ്പാണ്.അത് ജനത്തിനും  അറിയാം ഗോപാല്ജി.എന്നാലും  ആ പൊന്നരിവാൾജി  വന്നിട്ടും  ക്ലച്ചു പിടിക്കാഞ്ഞതാ  അതിശയം. 

യുവറാണി : പൊന്നരിവാൾജി  രണ്ടു  ദിവസം മുന്നേ  ഗോതമ്പുണ്ട  തിന്നാൻ സ്‌കൂട്ട്  ആയി.

അമ്മ മഹാറാണി:ങാ...അയാൾക്ക്  ഇതൊന്നും  കാണേണ്ടി വന്നില്ലല്ലോ.

അന്തപ്പായി പ്രവേശിക്കുന്നു.മനസ്സിലാകാത്ത ഭാഷയിൽ എന്തൊക്കെയോ മലയാളത്തിൽ   പറയുന്നു.ആരും മൈൻഡ്  ചെയ്യുന്നില്ല.സ്വതസിദ്ധമായ മൗനം വിദ്വാന് ഭൂഷണം  എന്ന ഭാവത്തിൽ  അന്തപ്പായി വെറുതെ നിൽക്കുന്നു .

യുവരാജാവിന്റെ സന്തതസഹചാരിയായ ഊർജകുമാർ  പ്രവേശിക്കുന്നു. 

അമ്മ മഹാറാണി: വന്നല്ലോ  വനമാല.ഇയാക്കടെ ആഞ്ഞടിക്കൽ  കൂടിപ്പോയിട്ടാ  പച്ച തൊടാഞ്ഞത്. 

ഊർജകുമാർ:അമ്മമഹാറാണി  തലമറന്നു  ധാത്രി  തേക്കരുത്. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത അങ്ങയുടെ  മകനെ  എങ്ങനെ എങ്കിലും പൊക്കിക്കൊണ്ടുവരാനാണ് ഞാൻ നോക്കിയത്.അതെങ്ങനാ.ബാങ്ക്  പ്രസിഡന്റ് മാത്രമേ  ആകൂ എന്ന് നിർബന്ധം പിടിച്ചാൽ ഞാൻ എന്ത് ചെയ്യും. 

അമ്മ മഹാറാണി : മിഷ്ടർ  ഈ കുടുംബത്തിൽ പിറന്നവർ ബാങ്ക് പ്രസിഡന്റ്  മാത്രമേ ആകൂ എന്നറിയില്ലേ? ചാണാപ്പൊളി സ്ഥാനങ്ങൾ ഒക്കെ നിങ്ങളൊക്കെ തന്നെ വീതിച്ചെടുത്തോ. 

അന്തപ്പായി പൊട്ടിത്തെറിക്കുന്നു: മഹാറാണീ   എന്ന് വിളിച്ച  നാവുകൊണ്ട് വേറൊന്നും വിളിപ്പിക്കരുത്. നിങ്ങളീ  ചാണാപ്പൊളി സ്ഥാനങ്ങൾ എന്ന് പറഞ്ഞല്ലോ.  താഴെത്തട്ടിൽ പ്രവർത്തിച്ചു  ചെറിയ സ്ഥാനങ്ങളിൽ തുടങ്ങി പ്രസിഡണ്ട്  ആയ ചരിത്രം നിങ്ങൾക്കില്ലല്ലോ. പത്തുപൈസയുടെ പ്രവർത്തന പരിചയം ഇല്ലാത്ത മണ്ടൻകൊണാപ്പിയെ ഒക്കെ  പ്രസിഡന്റ് ആക്കണം  എങ്കിൽ ജനത്തിന്റെ തലയിൽ  ആൾത്താമസം  ഇല്ലാതിരിക്കണം. നിങ്ങൾ ഈ  വാല്യക്കാരെ ഒക്കെ ഓരോ സ്ഥാനത്തു കൊണ്ടിരുത്താതെ മര്യാദക്ക്  തിരഞ്ഞെടുപ്പ് നടത്തി  വിദ്യാഭ്യാസം ഉള്ള ചെറുപ്പക്കാരെ നേതൃ സ്ഥാനത്തു  കൊണ്ട് വരണം.ഈ നൂലിൽ കെട്ടിയിറക്കു പരിപാടി ഇനിയെങ്കിലും ഒന്ന്  നിർത്തണം.ജനങ്ങൾക്ക് വിശ്വാസം വരുത്തണം. ഇന്നലെ  ഇനി ബാങ്ക് ഭരണം പിടിക്കാൻ പറ്റൂ. 

 
ആദ്യമായി എതിർശബ്ദം ഉയര്ന്നത് കേട്ട് സ്തംഭിച്ചു നിൽക്കുന്ന 'അമ്മ മഹാറാണി.പശ്ചാത്തലത്തിൽ  സീരിയലിൽ അമ്മായിയമ്മ വരുമ്പോളുള്ള സ്തോഭജനകമായ  ബിജിഎം 


യുവറാണിയുടെ  പത്തു വയസ്സായ  മകൻ പ്രവേശിക്കുന്നു.  നിഷ്കളങ്കമായി  അമ്മ മഹാറാണിയോട് ചോദിക്കുന്നു.


അമ്മൂമ്മേ  അമ്മൂമ്മേ.  എപ്പഴാ  എനിക്ക് ബാങ്ക്  പ്രസിഡന്റ് ആകാൻ പറ്റുന്നേ ?

പിറകോട്ടു മറിയുന്ന  അന്തപ്പായി. അരയിൽ കെട്ടിയ തോർത്ത് എടുത്തു  തലയിൽ കെട്ടുന്ന  ഗോപാല്ജി. തലയ്ക്കു കൈകൊടുക്കുന്ന  ഊർജകുമാർ. 


ഇത്  ബാങ്ക്  ഭരണം നഷ്ട്ടപ്പെട്ട  ഒരു  കുടുംബത്തിന്റെ  കദന കഥയാണ്.  ജീവിച്ചിരിക്കുന്നവരോ  മരിച്ചവരോ  ആയ  ആരുമായിട്ടും  ഇതിനു ബന്ധമില്ല. 






Apr 2, 2022

2035 ലെ ഒരു കെ-റെയിൽ സഞ്ചാരം

അതിരാവിലെ ഈ മാസത്തെ പലിശ ക്രെഡിറ്റ് ആയെന്ന പി.സി ബീപ്പ് ശബ്ദം ഫോണിൽ നിന്ന് കേട്ടപ്പോൾ ഞാൻ ഞെട്ടിയുണർന്നു.ഒരു പട്ടിക്കും വേണ്ടാത്ത സ്ഥലത്തുകൂടി കെ-റെയിൽ വന്നതും നഷ്ടപരിഹാരമായി പതിനഞ്ചുകോടിരൂപ കിട്ടിയതും അത് ബാങ്കിലിട്ടു ഒരു പണിക്കും പോകാതെ സുഖമായി ജീവിക്കാൻ കാരണഭൂതനായ ആ വലിയ മനുഷ്യനു ഞാൻ മനസ്സാ നന്ദി പറഞ്ഞു. ഈ നാട്ടിലെ  ഒരു ശരാശരി മലയാളിയുടെ  ഏറ്റവും  വലിയ സ്വപ്നമാണ് പണിക്കു പോകാതെ ജീവിക്കുക  എന്നത്. 


കുളികഴിഞ്ഞു പൂജാമുറിയിൽ കയറി സർവൈശ്വര്യങ്ങൾക്കും കാരണഭൂതനായ അദ്ദേഹത്തിന്റെ ഫോട്ടോക്കുമുന്നിൽ ഒരു തിരി കത്തിച്ചു. തൊട്ടടുത്തിരുന്ന മറ്റു ദൈവങ്ങളെ വല്ല ആപത്തും വരുമ്പോൾ മൈൻഡ് ചെയ്‌താൽ മതിയല്ലോ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു .


ഇന്ന് സിബിഐ-18 ചിത്രത്തിന്റെ റിലീസാണ്. പുതിയ ബി.എം.ഡബ്ലിയു എക്സ് -10  വീട്ടിൽ നിന്നും ഇറക്കുമ്പോൾ,അടുത്തവീട്ടിലെസദാശിവൻ ചേട്ടൻ  തന്റെ ഔഡി  ക്യൂ-10  ഓടിച്ചു പോകുന്നത് കണ്ടു.കവലയിൽ പെട്ടിക്കട നടത്തിയിരുന്ന സദാശിവൻചേട്ടനിപ്പോൾ വലിയനിലയിലാണ്.എല്ലാം കെ-ഭൂതത്തിന്റെ അനുഗ്രഹം. 


നാലു സൈക്കിളുകൾ  വീടിന്റെ പുറത്തു  പാർക്ക് ചെയ്തിരുന്നു.പണിക്കുവന്ന അറബികളുടേതാണെന്നു തോന്നുന്നു.പെട്രോൾ തീർന്നതിനാൽ അറബികൾ ഇപ്പോൾ ഭാരതത്തിൽ പണിയെടുക്കുന്നു.5000/-രൂപയാണ് അവരുടെ ദിവസക്കൂലി.അറബികൾ,മലയാളം നല്ല ഭംഗിയായി സംസാരിക്കും.നാട്ടുകാരായ മലയാളികൾക്ക് 8000/-രൂപയാണ് കൂലി.രണ്ടു ലോട്ടറിയും ഒരു ഫുള്ളും വാങ്ങിച്ചാൽ 5000/-രൂപ  തീരുമെന്നാണ് അവർ പറയുന്നത്.  


കെ-റെയിൽ സ്റ്റേഷനിലേക്ക് പോകും വഴി പെട്രോൾ അടിക്കാൻ ചെന്നപ്പോൾ അവിടെ നിന്നയാൾ ഭവ്യതയോടെ സലൂട്ട് ചെയ്തു.550/- രൂപയാണ് ഒരു ലിറ്റർ പെട്രോളിന്.പെട്രോളടിക്കാൻ വരുന്ന വാഹനങ്ങൾ ഇപ്പോൾ ഒരു അപൂർവ കാഴ്ചയാണ്.കെ-റെയിൽ വന്നതോടെ പലരും കാറുകൾ ഉപേക്ഷിച്ചു, ചൈനയിലെപ്പോലെ സൈക്കിളുകളിലേക്കു തിരിഞ്ഞു.സർക്കാർ പറഞ്ഞതുപോലെ തന്നെ അന്തരീക്ഷ  മലീനീകരണം വളരെ  കുറഞ്ഞു.സർക്കാരിന്റെ  ദീർവീക്ഷണത്തോടു എനിക്ക് മതിപ്പു തോന്നി.


വണ്ടി കോട്ടയം കെ-റെയിൽ സ്റ്റേഷനിൽ പാർക്കുചെയ്തു ഞാൻ വണ്ടിയിൽ കയറി. കമ്പാർട്ട്‌മെന്റുകൾ എല്ലാം നല്ല വൃത്തിയുള്ളതാണ്.യൂറോപ്പിലെ ട്രെയിനുകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള  ടോയ്‌ലറ്റുകൾ,തികച്ചും ഹൈജീനാണ്.ട്രെയിനിൽ നല്ല  തിരക്കുണ്ടായിരുന്നു.സർക്കാർ വിചാരിച്ചിരുന്ന 80,000 യാത്രക്കാർക്ക് പകരം ദിവസേന ഒരുലക്ഷം പേരാണത്രെ യാത്ര ചെയ്യുന്നത്.ഇങ്ങനെ പോയാൽ നൂറുവർഷം കൊണ്ട് അടച്ചു തീർക്കേണ്ട ജപ്പാൻ ലോൺ 80 വർഷം  കൊണ്ട് അടഞ്ഞു തീർന്നേക്കും.നാട്ടിൽ പട്ടിണിയാണെങ്കിലും ട്രെയിനിൽ കയറാനുള്ള  മിനിമം ചാർജായ 3500/- രൂപ കൊടുക്കാൻ ആർക്കും വിഷമമില്ല.പാർട്ടി വി.ആർ.എസ് കൊടുത്തു വിട്ട ശാസ്ത്രഞ്ജന്റെ ദീർഘ വീക്ഷണം അപാരം. 

അടുത്ത സീറ്റിൽ ഒരു ടൈ ധരിച്ച മാന്യൻ  അടിച്ചു പാമ്പായി ഇരിക്കുന്നുണ്ടായിരുന്നു.ഏതോ ഐ.ടി കമ്പനി ജീവനക്കാരനാണെന്നു ഞാൻ ഊഹിച്ചു. കേരളത്തിലെ ഐ.ടി പാർക്കുകളിൽ മദ്യം സുലഭമായതിനാൽ, ഐ.ടി ജോലിക്കാരെ തിരിച്ചറിയാൻ  എളുപ്പമാണ്.ദിവസേന  കാസർഗോട്ടുനിന്നും  തിരുവനന്തപുരത്തെത്തി ജോലി ചെയ്തു ട്രെയിനിൽ മടങ്ങുന്നവർ ഒരു സാധാരണ കാഴ്ച്ചയാണ്.ട്രെയിനിലും മദ്യം ലഭ്യമാണ്.ഒരു ബട്ടൺ അമർത്തിയാൽ മദ്യം സീറ്റിൽ എത്തും. അറബ് വംശജരാണ് കൂടുതലായും ട്രെയിനിൽ  ജോലിക്കുള്ളത്.പണ്ട് ഗൾഫിൽ ജോലിക്കു നിന്നവർ ഇന്ന് അറബികളെക്കൊണ്ട് മദ്യവും ഭക്ഷണവും വിളമ്പിച്ചു  സായൂജ്യമടയുന്നു .

എതിർവശത്തെ സീറ്റിൽ ഇരുന്നയാൾ എന്നെ നോക്കി ചിരിക്കയും  തല ചെറുതായി താഴ്ത്തി അഭിവാദനം ചെയ്യുകയും  ചെയ്തു.നിയമസഭയിൽ കസേര പൊക്കി അതിന്റെ ഭാരം നോക്കുന്ന ചിത്രം ടിവിയിൽ കണ്ടതിനാൽ അദ്ദേഹത്തോടെ പെട്ടെന്ന് മനസ്സിലായി.കെ -റെയിൽ വന്നതിനു ശേഷം എം. എൽ.എ മാർ എല്ലാദിവസവും  നിയമസഭയിൽ പോയി തിരിച്ചു വരുന്നു.

ഏറ്റുമാനൂർ വണ്ടി നിർത്തിയപ്പോൾ പുതിയ  കുലു മാൾ പണി നടക്കുന്നത് കണ്ടു.പതിവുപോലെ ധാരാളിക്കൽ സൊസൈറ്റിക്കാണ് നിർമാണ ചുമതല. എല്ലാ  മുനിസിപ്പാലിറ്റിയിലും  ഓരോ കുലു മാൾ എന്നതാണ് കെ-ഭൂതം കണ്ട സ്വപ്നം. എല്ലാ കുലു മാളിന്റെ വാതിൽക്കൽതന്നെ കെ -റെയിൽ സ്റ്റോപ്പ് കൊടുത്തിരിക്കുന്നു.ആവശ്യവസ്തുക്കൾ  മാത്രമാണ്  അവിടെ വിൽക്കുന്നതെന്നതിനാൽ എല്ലാ മാസവും നടത്തുന്ന ഹർത്താൽ മഹോല്സവത്തിൽ നിന്നും കുലുമാളിനെ ഒഴിവാക്കിയിരിക്കുന്നു.


മുൻപ് ഒരുദിവസം വേണമായിരുന്നു കൊച്ചിയിൽ പോയി വരാൻ.ഇന്ന് കെ-റെയിൽ വന്നതോടെ അരമണിക്കൂർ മതി കൊച്ചി എത്താൻ.വെറുതെ കറങ്ങാൻ വരെ ആളുകൾ ഇപ്പോൾ കെ-റെയിലിൽ കയറി കൊച്ചിക്കുപോകുന്നു.ഇന്ന് ആളുകളുടെ കൈവശം  യഥേഷ്ടം ക്രെഡിറ്റ് കാർഡുകൾ ഉണ്ട്.അതിനാൽ സംസ്ഥാനത്തിന്റെ  സാമ്പത്തികസ്ഥിതി വളരെ ഭദ്രമാണെന്ന് ധനകാര്യ മന്ത്രി പറഞ്ഞു.കേരളത്തിൽ ജനിക്കുന്ന ഒരു കുട്ടിക്ക് പത്തുലക്ഷം രൂപ മാത്രമാണ് ഇപ്പോഴത്തെ   കടം. 

ട്രെയിനിൽനിന്നും ഇറങ്ങിയപ്പോൾ ഒരു അമ്മച്ചി  ലോട്ടറി ടിക്കറ്റുമായി വന്നു. ആയിരം രൂപയാണ് ഒരു ടിക്കറ്റിന്റെ വില.സർക്കാർ ജോലിക്കാർക്ക് ഈമാസത്തെ  ശമ്പളം കൊടുക്കാനായി എല്ലാ പൗരന്മാരും ലോട്ടറി എടുക്കണം എന്ന് ധനകാര്യ മന്ത്രി പറഞ്ഞതനുസരിച്ചു ഞാൻ അഞ്ചു ടിക്കറ്റുകൾ എടുത്തു.ഇനി വൈകിട്ട് തിരിച്ചുപോകുമ്പോൾ ബിവറേജിൽ നിന്നും ഒരു കുപ്പികൂടി വാങ്ങണം എന്ന് ഞാൻ ഉറപ്പിച്ചു. കെ.എസ്.ആർ.ടി.സി-ക്കാരുടെ ഈമാസത്തെ ശമ്പളത്തിന് അതുപകരിച്ചേക്കും. 

സിനിമ കണ്ടതിനുശേഷം സിലോൺ  ബേക്ഹൗസിൽ കയറി  ഒരു ബിരിയാണി ഓർഡർ ചെയ്തു.വെറും 750/-രൂപയാണ് ഒരു ബിരിയാണിക്ക് വില.അതിനുശേഷം തിരിച്ചു കെ-റെയിലിൽ  കയറി ഞാൻ കോട്ടയത്തെത്തി. സ്റ്റേഷനിൽ നിന്നും ഇറങ്ങിയപ്പോൾ അവിടെ കെ-ഭൂതത്തിന്റെ പ്രതിമക്ക് പുഷ്പ്പാർച്ചന നടത്താനുള്ള തിരക്ക് കണ്ടു.അർച്ചന നടത്തണമെന്ന  ലോക്കൽ കമ്മറ്റിയുടെ മെസ്സേജ് ഉണ്ടായിരുന്ന കാര്യം ഞാൻ ഓർമ്മിച്ചു.സ്വതവേ ചിരിക്കാത്ത കെ-ഭൂതത്തിന്റെ ചിരിക്കുന്ന പ്രതിമയിൽ പുഷ്പവൃഷ്ടി നടത്തുമ്പോൾ അദ്ദേഹത്തിന്  ദീർഘായുസ്സു നൽകാൻ ഞാൻ പ്രാർത്ഥിച്ചു. 


തിരികെ വീട്ടിലേക്കു കാറിൽ മടങ്ങുമ്പോൾ, ഒരിക്കലും ചിരിക്കാത്ത അദ്ദേഹം എന്തിനായിരിക്കും ചിരിച്ചത്  എന്ന് ഞാൻ ആലോചിച്ചു.  വെറും പത്തുലക്ഷം കോടി മാത്രം കടമുള്ള കേ-റെയിൽ പദ്ധതിയെക്കുറിച്ചു ഓർത്തിട്ടാവുമോ  അദ്ദേഹത്തിന്റെ ചിരി ?

കെ-റെയിൽ സഞ്ചാരം ഇവിടെ തീരുന്നു. അടുത്തയാഴ്ച പുതിയ ഒരു യാത്രയുമായി നിങ്ങളുടെ മുന്നിലെത്താം. 

നമസ്കാരം. 

Feb 24, 2022

കൈവിഷം

ചിട്ടിക്കാരി ഭഗവതിപ്പിള്ള  വരുമ്പോൾ അപ്പച്ചൻ ഉറക്കമായിരുന്നു.  വണ്ടിപ്പെരിയാറിൽ നിന്നും പാതിരാക്കായിരുന്നു  അപ്പച്ചൻ എത്തിയത്. ചിട്ടി പൈസ  ആയിട്ടില്ല എന്ന് പറയുമ്പോൾ  അമ്മച്ചിയുടെ   മുഖം  വിളറിയിരുന്നു. മാത്യുസാർ ഇപ്പോഴും പഴയതുപോലെ തന്നെയാണോ  എന്ന ചോദ്യത്തിന് അമ്മച്ചി  മറുപടി പറഞ്ഞില്ല.  എപ്പോഴത്തെയുംപോലെ കഴുത്തിൽ കിടന്ന കുരിശിൽ പിടിച്ചു അമ്മച്ചി ആകാശത്തേക്ക് നോക്കി. 


രണ്ടുവശത്തേക്കും നോക്കി ഭഗവതിപ്പിള്ള ശബ്ദം താഴ്ത്തി പറഞ്ഞു."ഈ ഒഴപ്പൊക്കെ എന്തുകൊണ്ടാണെന്ന് എനിക്കറിയാം. കൈവിഷമാ  കൈവിഷം.  ചേർത്തല ഒരാളുണ്ട്, ഏതു കൈവിഷവും  ഛർദിപ്പിക്കും. ഈ ചീട്ടുകളിയും കുടിയും ഒക്കെ നിർത്തിത്തരും.ജോത്സ്യനാ.നിങ്ങൾ ക്രിസ്ത്യാനികൾക്ക് ഇതിലൊന്നും വിശ്വാസം ഇല്ലാരിക്കും. എന്നാലും ഒന്ന് പോയി നോക്കരുതോ.  എത്രനാളെന്നു  കരുതിയാ ഇങ്ങനെ" ...


കൈവിഷം എന്നാൽ എന്താണെന്ന് എനിക്ക് വലിയ രൂപമില്ലായിരുന്നു. എങ്കിലും പറഞ്ഞു  കേട്ട അറിവ് വെച്ച്  അത് അത്ര നല്ല സംഭവം അല്ല എന്നെങ്കിക്കറിയാമായിരുന്നു.ഭഗവതിപ്പിള്ള പോയിക്കഴിഞ്ഞും  അമ്മ  വെറുതെ ഓരോന്ന് ചിന്തിച്ചുകൊണ്ടിരുന്നു. 


"ജോയിമോൻ ചെന്ന്  കൊച്ചപ്പനോട് ഇത്രടം ഒന്ന് വരാൻ പറയാൻ" പറഞ്ഞു  അമ്മച്ചി എന്നെ  വിട്ടയപ്പോൾ അമ്മച്ചിയുടെ മനസ്സിൽ എന്തായിരുന്നു  എന്നെനിക്കറിയില്ലായിരുന്നു. 


കൊച്ചപ്പന്റെ നിർബന്ധത്തിനു  വഴങ്ങി അപ്പച്ചൻ ചേർത്തലക്കു പോകാമെന്നു സമ്മതിച്ചു.അനിയനാണെങ്കിലും കൊച്ചപ്പനോട് അപ്പച്ചന് ഒരുതരം  ബഹുമാനമോ മറ്റെന്തൊക്കെയോ ആയിരുന്നു. അതോ ഇനി ആരെങ്കിലും  കൈവിഷം തന്നിരിക്കാമെന്നു അപ്പച്ചനു ന് സ്വയം തോന്നിയോ ?


"നീയും കൂടെ പോരെടാ ജോയിമോനെ" എന്ന് കൊച്ചപ്പൻ പറഞ്ഞപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു. കൊച്ചപ്പന്റെ കൂടെ പോയാൽ ചായക്കടയിൽ നിന്നും എന്തെങ്കിലുമൊക്കെ വാങ്ങിത്തരുമെന്നതായിരുന്നു കാരണം. ഞങ്ങൾക്ക്  കൊച്ചപ്പനെന്നാൽ "കരുണ" എന്നായിരുന്നു പര്യായം. ആ കരുണ ഫീസായും  മറ്റും പലപ്പോഴും വേഷപ്രശ്ചന്നരായി എത്തിയിരുന്നു. കൊച്ചപ്പന് പട്ടാളത്തിലായിരുന്നു ജോലി. മൂന്നുമക്കൾ.അവധിക്കുവരുമ്പോൾ കൊച്ചപ്പൻ അവരെയും കൊണ്ട് കറങ്ങാനൊക്കെ   പോകും. ഭാഗ്യം ചെയ്ത കുട്ടികൾ .


കടുത്തുരുത്തിയിൽ നിന്നും  വൈക്കം വഴി ചേർത്തല എത്തുമ്പോഴേക്കും പത്തുമണി കഴിഞ്ഞിരുന്നു.കുറെയേറെ ആളുകൾ അവിടെ  നിൽക്കുന്നുണ്ടായിരുന്നു.ജ്യോത്സ്യന്റെ പരികർമ്മി  പുറത്തുവന്നപ്പോൾ കൊച്ചപ്പൻ കാര്യം പറഞ്ഞു.താനിതൊക്കെ എത്രകണ്ടതാ എന്നൊരു ഭാവം അയാളിൽ ഉണ്ടെന്നെനിക്കു തോന്നി.ശബ്ദം താഴ്ത്തി അയാൾ പറഞ്ഞു."ജ്യോൽസ്യൻ ഒരു മരുന്ന് കുടിക്കാൻ തരും. കൈവിഷം ഉണ്ടെങ്കിൽ ഛർദ്ദിച്ചു പോകും.പിന്നെ കുടി നിർത്താൻ ഒരു പൊടി കലക്കിത്തരും. അതുകഴിഞ്ഞു  ഒരാഴ്ച കുടിക്കാതെ ഇരുന്നാൽ കുടി നിൽക്കും. പിന്നെ ഒരു കുഴപ്പവും ഉണ്ടാവില്ല" .


അപ്പച്ചന്റെ മുഖത്ത് ഒരു താൽപര്യവും ഉണ്ടായിരുന്നില്ല. പരികർമ്മി  പോയപ്പോൾ അപ്പച്ചൻ കൊച്ചപ്പനോട് പറഞ്ഞു."ആര് ഛർദ്ദിക്കാൻ. ഇതൊക്കെ  തട്ടിപ്പല്ലേ".


പലരും മരുന്ന് കുടിച്ചതിനു ശേഷം ഛർദിക്കുന്നതു ഞാൻ കണ്ടു. ചിലർ ഒരു കുഴപ്പവുമില്ലാതെ മടങ്ങിപ്പോകുന്നതും.ഇതിലൊക്കെ എന്തോകാര്യമുണ്ടെന്നു  എന്റെ മനസ്സ് പറഞ്ഞു. 


ജ്യോൽസ്യൻ കവടി വെച്ച് നോക്കി അൽപ്പനേരം ചിന്തയിലാണ്ടു."സാധനം ഉള്ളിലുണ്ട്". അയാൾ പറഞ്ഞു."മരുന്ന് തരാം. ഛർദിക്കും ഉറപ്പാ.പിന്നെ ഒരാഴ്ച പഥ്യം നോക്കണം.കള്ള്  കുടിക്കരുത്.കുടിച്ചാൽപ്പിന്നെ ഒരിക്കലും നിർത്താനാൻ പറ്റില്ല"എന്നൊക്കെ പറഞ്ഞു.ഇടയ്ക്കു എന്നെ സൂക്ഷിച്ചു നോക്കി."നീ ഇവിടെ നിൽക്കില്ല. നാടുവിട്ടുപോകും.ചിലപ്പോൾ രാജ്യം തന്നെ. അധികം വൈകില്ല"എന്നുംകൂടി  പറഞ്ഞു.ഈ ലോകം തന്നെ വിട്ടുപോകണമെന്നാണ് ആഗ്രഹം എന്ന് ഞാൻ അയാളോട് പറഞ്ഞില്ല. 


മരുന്ന് കുടിക്കുമ്പോൾ അപ്പച്ചൻ മൂക്കുപൊത്തിപ്പിടിച്ചു. ഇറക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അപ്പന്റെ മുഖഭാവത്തിൽ നിന്നും എനിക്ക് മനസ്സിലായി. അരമണിക്കൂർ കഴിഞ്ഞപ്പോൾ  അപ്പച്ചൻ ഓക്കാനിക്കാൻ തുടങ്ങി. കൊച്ചപ്പൻ പുറം തിരുമ്മിക്കൊടുത്തപ്പോൾ അപ്പച്ചൻ ഛർദിച്ചു. പരികർമ്മി, ഞാൻ അപ്പോഴേ പറഞ്ഞില്ലേ എന്ന ഭാവത്തിൽ വന്നു നോക്കിയിട്ടു അകത്തേക്ക് പോയി ജോല്സ്യനെ വിളിച്ചുകൊണ്ടു വന്നു. അയാളുടെ കൈവശം മറ്റൊരു മരുന്നുകൂടിയുണ്ടായിരുന്നു. ഛർദിച്ചു തളർന്നു അവശനായിരുന്ന അപ്പച്ചൻ അത് വാങ്ങിക്കുടിച്ചു.


തിരിച്ചുപോയപ്പോൾ കൊച്ചപ്പൻ മീൻകറി കൂട്ടി ഊണ് വാങ്ങിത്തന്നു. വറുത്തരച്ച മീൻകറിക്കു ഭയങ്കര എരിവായിരുന്നെങ്കിലും രണ്ടാമതും ഞാൻ ചോറ് വാങ്ങി.അപ്പച്ചൻ ഒന്നും കഴിച്ചില്ല. ഒരു വട്ടുസോഡാ വാങ്ങി മുഖം കഴുകി. അപ്പന് നടക്കാൻ അൽപ്പം ബുദ്ധിമുട്ടുണ്ടായിരുന്നു. ബോട്ടിലിരുന്നു അപ്പച്ചൻ  മയങ്ങി. 


വളരെയധികം അവശനായിരുന്നു അപ്പച്ചൻ. രണ്ടുദിവസം വീടിനു വെളിയിൽ ഇറങ്ങിയില്ല. അമ്മച്ചിയുടെ മുഖത്ത് ഒരു തെളിച്ചം ഞാൻ കണ്ടു.എല്ലാം നേരെയാകുമെന്ന് അമ്മച്ചി  ഏറെക്കുറെ ഉറപ്പിച്ചതുപോലെ എനിക്ക് തോന്നി. 


മൂന്നാംദിവസം അപ്പച്ചൻ ജോലിക്കായി പോകുന്നെന്ന് പറഞ്ഞു പുറത്തുപോയി. കൊച്ചപ്പൻ കൊണ്ടുവന്ന ചെറിയ റേഡിയോ കാണാതായെന്ന് ഞാൻ പറഞ്ഞപ്പോൾ അമ്മച്ചിയുടെ മുഖം നിർവികാരമായിരുന്നു.


അയൽവക്കത്തെ പട്ടിയുടെ നിർത്താതെയുള്ള കുരകേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്. ശബ്ദം കേട്ട് അമ്മച്ചിയും എഴുന്നേറ്റു വന്നു. വാതിൽ തുറന്നു നോക്കുമ്പോൾ മൂന്നുപേർ അപ്പച്ചനെ താങ്ങിപ്പിടിച്ചു കൊണ്ടുവരികയായിരുന്നു. എന്നെ കണ്ടതും അപ്പച്ചനെ അവിടെത്തന്നെ ഇരുത്തിയിട്ടു അവർ ഇരുട്ടിലേക്ക് ഓടിമറഞ്ഞു. ആരായിരിക്കും അവർ ?


തന്നെ എഴുന്നേൽക്കാവുന്ന പരിതസ്ഥിതിയിൽ അല്ലായിരുന്ന അപ്പച്ചനെ താങ്ങിയെഴുന്നേൽപ്പിക്കുമ്പോൾ ഞാനമ്മച്ചിയുടെ മുഖത്തേക്ക് പാളിനോക്കി. ആ മുഖം നിർവികാരമായിരുന്നു. എന്നത്തേയും പോലെ അമ്മച്ചി കരയുന്നുണ്ടായിരുന്നില്ല.തുടർച്ചയായുള്ള കരച്ചിൽ മൂലം ആ കണ്ണുകൾ വറ്റിവരണ്ടിരിക്കുമോ ?


ഉറക്കം വരാതെ കിടക്കുമ്പോൾ അപ്പുറത്തെ മുറിയിൽ നിന്നും അപ്പച്ചന്റെ കൂർക്കംവലി കേട്ടു.ഇടവേളകളിൽ നേർത്ത തേങ്ങലുകളും.എത്രയെത്ര മഹാകാവ്യങ്ങളാവാം അമ്മച്ചിയുടെ തലയിണയിൽ കണ്ണുനീരാൽ എഴുതപ്പെട്ടിട്ടുണ്ടാവുക എന്നോർത്തപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.ശബ്ദമുണ്ടാക്കാതെ ഞാൻ കരഞ്ഞു.ജീവിതം  എങ്ങോട്ടാണ് ഞങ്ങളെ കൊണ്ടുപോകുന്നത് ? 

ഏറെ നേരത്തെ ആലോചനക്ക് ശേഷം ഞാൻ എഴുന്നേറ്റു. മുറിയിൽ ഇരുന്ന ഒരു കറുത്ത ബാഗിൽ രണ്ടോ മൂന്നോ ഉടുപ്പുകൾ എടുത്തുവെക്കുമ്പോൾ എന്റെ കൈ വിറച്ചു. വാതിൽ തുറന്നു പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ അമ്മച്ചിയുടെ മുറിയിൽ നിന്നും നേർത്ത ഒരു തേങ്ങൽ കേട്ടു. 


ബാഗിൽ നിന്നും തുണികൾ തിരിച്ചു വെക്കുമ്പോൾ അടുത്ത കട്ടിലിൽ ഉറങ്ങുകയായിരുന്ന അനിയനെ ഞാൻ ഒന്ന് നോക്കി. നിലാവിന്റെ ഒരു കീറ് അവന്റെ മുഖത്തേക്ക് പാറി വീണിരുന്നു. ഉറക്കത്തിൽ അവൻ ചിരിക്കുന്നതുപോലെ എനിക്ക് തോന്നി. ഏതെങ്കിലും സ്വപ്നം കണ്ടിട്ടാവുമോ അവൻ മന്ദഹസിച്ചിരിക്കുക? അതോ  ചേട്ടായിയുടെ സുരക്ഷിതവലയം  എന്നുമുണ്ടാവുമെന്ന  തോന്നലിലോ ?