May 24, 2011

രണ്ടു കെ.പി കള്‍ !


അച്ഛാ ..അച്ഛാ..എന്നാണ് അച്ഛന്‍ എന്നെ സ്കൂളില്‍ നിന്നും പിക്ക് ചെയ്യാന്‍ വരുന്നേ ?എല്ലാ കുട്ട്യോളേം അവരുടെ അച്ഛനും അമ്മേം വന്നു കൊണ്ടോവും..ഞാന്‍ മാത്രം എന്നും ഷിബു അങ്കിളിന്റെ കൂടെ..എല്‍ കെ ജിയില്‍ പഠിക്കുന്ന മകന്‍ കരയാന്‍ തുന്ടങ്ങി..

ഹാവൂ..ഇവന് ഇന്നെലും പറയാന്‍ തോന്നിയല്ലോ.കുറെ നാളായി, സ്കൂളില്‍ പോയി കുറെ കളേര്‍സ് കണ്ടിട്ട്!രോഗി ഇശ്ചിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും ക്രിസ്ത്യന്‍ ബ്രദേര്‍സ് എന്ന് പറഞ്ഞ മാതിരി ആയി(തെറ്റിദ്ധരിക്കരുത് ..സിനിമയാ ഉദ്ദേശിച്ചത്. മദ്യപ്യാനം ഒരു സാമൂഹിക വിപത്ത്എന്നാണു എന്റെ അഭിപ്രായം )അച്ഛന് സന്തോഷം ആയല്ലോ എന്ന് കേട്ടപാതി ഭാര്യ ഒന്ന് കുത്തി!

ഇവന്‍ അപ്പു..എല്‍ കെ ജി ക്ലാസ്സ്‌ തുടങ്ങിയിട്ട് മാസം ഒന്നേ ആവുന്നുള്ളൂ എങ്കിലും നല്ല പുരോഗതി ഉണ്ട് . കുസൃതിക്കേ .എ ബി സി ഡി പഠിപ്പിക്കാന്‍ യു ടുബിന്റെ സഹായം തേടിയത് ഇപ്പോള്‍ പാരയായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.ഇപ്പൊ ഉമ്മ ചോദിച്ചാല്‍ അവന്‍ ചുണ്ടിലെ തരു..കലികാലം ..

ഓഫീസില്‍ നിന്നും ഉച്ചയായപ്പോള്‍ സ്കൂളില്‍ എത്തിയപ്പോള്‍ പ്രതീക്ഷിച്ചതിനെക്കാളും ഒക്കെ കളറുകള്‍ അധികം.മക്കളെ കൊണ്ട് പോകാന്‍ വന്ന അമ്മമാര്‍.കുട്ടികളെ വരിയായി കൊണ്ട് നടുത്തളത്തില്‍ കൊണ്ട് നിര്‍ത്തുന്ന ടീച്ചര്‍മാര്‍.ബീനാ കണ്ണന്റെ ശീമാട്ടീ ചെന്നിട്ടു പട്ടു സാരി തിരഞ്ഞെടുക്കാന്‍ കയറിയപോലെ ആയി പോയി.ഒരു പൂമാത്രം ചോദിച്ചു.ഒരു പൂക്കാലം നീ തന്നു എന്ന മഹാകവി കൈതപ്രത്തിന്റെ പ്രശസ്തമായ കവിത ഞാന്‍ മൂളി. ആഹാ..രണ്ടു ഷിഫ്റ്റ്‌ ഉള്ള ജോലിയായിരുന്നെങ്കില്‍ എന്നും ഈ കലാപരിപാടി നടത്താമായിരുന്നു എന്ന് തോന്നിയെങ്കിലും ഒടുക്കത്തെ ചൂട് ഓര്‍ത്തപ്പോ വേണ്ട എന്ന് വെച്ചു.

ക്ലാസ്സിന്റെ പുറത്തു ചെന്നപ്പോഴേ അപ്പു ചാടി വന്നു. "അച്ഛാ നമ്മുക്ക് കിച്ചുവിനെ കൂടി കൊണ്ടോയാലോ " എന്ന് അപ്പു ചോദിച്ചപ്പോഴാണ് അളിയന്റെ മകനും ഒരേ ട്രാന്‍സ്പോര്‍ട്ടില്‍ ആണ് വരുന്നത് എന്നോര്‍ത്തത്.കിച്ചു അവിടെ തന്നെ യു കെ ജി.യില്‍ പഠിക്കുന്നു. രണ്ടാളും ഒന്നിച്ചാണ് വരവും പോക്കും. ട്രാന്‍സ്പോര്‍ട്ടുകാരനോട് പറഞ്ഞപോള്‍ ആള്‍ക്ക് പെരുത്ത്‌ ഖുശി. ഇന്ന് രണ്ടു കെ.പി കള്‍ ( കുട്ടിപ്പിശാശുക്കള്‍ ) കുറഞ്ഞാല്‍ അത്രേം നല്ലത് എന്ന് ഓര്‍ത്ത് ആവും. നെല്ലിക്കാക്കൊട്ട മറിച്ചത് പോലല്ലേ പിള്ളേര് ഇറങ്ങി ഓടുന്നത്. ആര്‍ക്കായാലും ഭ്രാന്ത് ആകും എന്ന് ഞാന്‍ ഓര്‍ത്തു.

കിച്ചുവിനെ വിളിച്ചോണ്ട് നടന്നപ്പോ ദേ കിച്ചുവിന്റെ ക്ലാസ്സില്‍ നിന്നും ഒരു വിളി.."അപ്പൂ..അപ്പൂ" എന്ന്..നോക്കിയപ്പോള്‍ ഒരു ഗുണ്ട് മണി..സുന്ദരിക്കുട്ടി...അപ്പൂനെ നോക്കി ചിരിക്കുന്നു. ആരാടാ അത് എന്ന് ചോദിച്ചപ്പോ "ആ" എന്ന് രണ്ടും.പേര് ചോദിച്ചിട്ട് രണ്ടിനും അറിയില്ല. ഒരുമിച്ചു സ്കൂള്‍ ട്രാന്‍സ്പോര്‍ട്ടില്‍ വരുന്നതാണത്രെ. ഇതിലെന്തോ കള്ളക്കളി ഉണ്ടല്ലോ എന്ന് കരുതി ഞങ്ങള്‍ വീട്ടിലേക്കു പോന്നു.

വൈകുന്നരം കിച്ചുവിന്റെ സ്കൂള്‍ ആനുവല്‍ഡേ പ്രോഗ്രാം വീഡിയോ കാണുകയായിരുന്നു ഞങ്ങള്‍.റോഡ്‌ റോളറില്‍ കുട്ടിയുടുപ്പു ഇട്ടപോലെ ഒരു ഗോവാക്കാരി ചേടുത്തി ഏതാണ്ടൊക്കെ കിടന്നു അലക്കുന്നു.സിംഹവാലന്‍ കുരങ്ങു തിരിഞ്ഞു നിന്നമാതിരി മുഖത്തൊക്കെ എന്തോ പെയിന്റ് അടിച്ചിട്ടുണ്ട്. കിച്ചു പാട്ടൊക്കെ പാടി തകര്‍ക്കുന്നു. നോക്കിയപ്പോള്‍ ഉച്ചക്ക് കണ്ട സുന്ദരിക്കുട്ടി ദേ പിങ്ക് ഡ്രസ്സ്‌ ഒക്കെ ഇട്ടോണ്ട് നിന്ന് പാട്ടുപാടുന്നു. ഞാന്‍ ഭാര്യയോട്‌ ഉച്ചക്ക് നടന്ന സംഭവം വിവരിച്ചു..അപ്പുവിനോട് അവള്‍ ചോദിച്ചു..."ആരാ മോനെ അത്" ?

"ഓ അതോ..അതെന്റെ വൈഫ്‌ ആണ്"...അപ്പുവിന്റെ നിഷ്കളങ്കമായ വാക്കുകള്‍ കേട്ട് ഞങ്ങള്‍ രണ്ടും ചിരിച്ചു മറിഞ്ഞു..എത്ര ശ്രമിച്ചിട്ടും ചിരി നിര്‍ത്താന്‍ കഴിയുന്നില്ല. അപ്പുവിനു എന്തോ പന്തികേട്‌ തോന്നി എന്ന് തോന്നുന്നു . അവന്‍ ഉടനെ പ്ലേറ്റ് മാറ്റി.." അത് കിച്ചുവിന്റെ വൈഫ്‌ ആണ് " എന്ന് !

ഞങ്ങള്‍ വീണ്ടും ചിരി തുടങ്ങി..ഏക പുത്രന്റെ കല്യാണം കഴിഞ്ഞ ഗുഡ് ന്യൂസ്‌ അളിയനോട് പറഞ്ഞേക്കാം എന്ന് കരുതി ഫോണ്‍ എടുത്തതും ദേ വരുന്നു അടുത്തത്."അച്ഛാ.മാമനോട് പറയല്ലേ.മാരിയെജു കഴിഞ്ഞിട്ടില്ല കേട്ടോ..പറഞ്ഞാല്‍ കിച്ചു ആന്ഗ്രി ആകും".

ഇനി നിങ്ങള്‍ പറയു...എവന്‍ ഒക്കെ എവിടെ ചെന്ന് നില്‍ക്കും ?

May 16, 2011

തിരക്കുകള്‍ ജീവിതത്തിന്റെ നിറം കെടുത്തുമ്പോള്‍

"സത്യം പറയണം.എന്നോടുള്ള ഇഷ്ട്ടം കുറഞ്ഞു വരുന്നുണ്ടോ"? ഭാര്യയില്‍ നിന്നും അപ്രതീക്ഷിതമായി വന്ന ചോദ്യം കേട്ട് രാംദാസ് ഒന്ന് പകച്ചു. എന്താ ഇപ്പോള്‍..ഇങ്ങനെ ഒരു ചോദ്യം ?ഇന്നത്തെ ദിവസം അരുതാത്തതായി ഒന്നും തന്നെ പറഞ്ഞിട്ടില്ലലോ എന്ന് അയാള്‍ സ്വയം ഉറപ്പു വരുത്താന്‍ ശ്രമിച്ചു. വൈകുന്നേരത്തെ ഭക്ഷണത്തിന് ശേഷം വെറുതെ ഫേസ്ബുക്കില്‍ കൂടി അലയുകയായിരുന്നു രാംദാസ്.


പെട്ടെന്ന് ഒരു ഉത്തരം കൊടുക്കാന്‍ രാംദാസിന് സാധിച്ചില്ല. കാരണം തിരക്കുകള്‍ തങ്ങളുടെ ഇടയിലെ ബന്ധത്തിന് പോറല്‍ വരുതിയിട്ടുണ്ടായിരുന്നില്ലെങ്കിലും, പഴയ ഊഷ്മളത നഷ്ടപ്പെട്ടു എന്നുള്ള ഒരു സന്ദേഹം അയാള്‍ക്ക്‌ തന്നെ പലപ്പോഴും തോന്നിയിരുന്നു. പരസ്പരം തുറന്നു സംസാരിക്കാനുള്ള സമയം കുറവ് വന്നത് തന്നെ ആയിരുന്നു കാരണം. ജോലി-വീട് എന്നിങ്ങനെ മാത്രം ഉള്ള ഒരു ലോകത്തായിരുന്നു അയാള്‍. ജോലിക്ക് ശേഷം ഒരു ചെറിയ പാര്‍ട്ട് ടൈം ജോലി. അതുകഴിഞ്ഞാല്‍ നേരെ വീട്. അധ്യാപികയായ ഭാര്യക്ക് കുറച്ചു കുട്ടികളുടെ ട്യുഷന്‍ ഉണ്ടായിരുന്നു. അതിനു ശേഷം കുട്ടികളുടെ പഠിപ്പ് ഒക്കെ ആയി അവര്‍ക്കും തിരക്ക്. മൂത്ത മകള്‍ പത്താംക്ലാസില്‍ ആയതിനാല്‍ അവള്‍ക്കും തിരക്ക്.രണ്ടു ചെറിയവര്‍ അവരുടേതായിട്ടുള്ള കളികളും ഒക്കെ ആയി.എല്ലാ തിരക്കുകളും കഴിയുമ്പോള്‍ നേരെ കാണാന്‍ തന്നെ സമയം ഉണ്ടായിരുന്നില്ല. പിറ്റെന്നെക്കുള്ള തയാറെടുപ്പുകള്‍. കാലത്തെ ഉണര്‍ന്നു ഓരോരോ ചില്ലയിലേക്ക് ചാടിയും ഓടിയും കയറുന്ന പ്രവാസി പക്ഷികള്‍. അതിനിടയില്‍ എവിടെ ഇഷ്ട്ടം പ്രകടിപ്പിക്കാന്‍ സമയം ? തിരക്കുകള്‍ ജീവിതത്തിന്റെ നിറം കെടുത്തുന്നുവോ ?


സുഹൃത്തുക്കള്‍ ഒരു ബലഹീനത ആയിരുന്ന അയാള്‍, എന്നാല്‍ പ്രവാസ ലോകത്ത് എത്തി ചേര്‍ന്ന ശേഷം സുഹൃത്തുക്കളെ ഉണ്ടാക്കി എടുക്കുന്നതില്‍ പാടെ പരാജയപ്പെട്ടു. ആത്മാര്‍ഥമായ സുഹൃത്ത് ബന്ധങ്ങള്‍ ഗള്‍ഫില്‍ തുലോം കുറവാണല്ലോ. എല്ലാരെക്കാളും മുന്‍പന്‍ എന്ന് സ്വയം അഹങ്കരിച്ചു നടക്കുന്ന ഒരു പറ്റം ആള്‍ക്കാരുടെ ഇടയില്‍ പൊങ്ങച്ചം കാണിക്കാനും മറ്റും അയാള്‍ക്ക്‌ സാധിച്ചിരുന്നില്ല. പ്രവാസി സംഘടനകളില്‍ ആളായി നടന്നു സ്വന്തം പടം പത്രങ്ങളില്‍ വരുന്നത് കണ്ടു ആനന്ദിക്കാനുള്ള ഒരു സ്വഭാവ വിശേഷത്തിനു അടിമ അല്ലായിരുന്നു അയാള്‍ . നിരോധനം മൂലം മദ്യപാന ശീലം നാട്ടില്‍ മാത്രമായി ചുരുങ്ങിയതും, ചില സുഹൃത്തുക്കളുടെ ഇടയില്‍ എങ്കിലും, അയാള്‍ സ്വീകാര്യനല്ലാതെ ആയി തീര്‍ന്നു.


തിരക്ക് എന്ന വാക്ക് ആയിരുന്നു അയാള്‍ ഏറ്റവും കൂടുതല്‍ കേട്ടിരുന്നത്. ഓഫീസില്‍, വീട്ടില്‍, പരിചയക്കാരെ വിളിക്കുമ്പോള്‍, ജോലി സംബന്ധമായ സംഭാഷണങ്ങളില്‍ എല്ലാം. തിരക്കില്ല എന്ന് പറയുന്നവരെ ഒന്ന് കാണാന്‍ പറ്റിയിരുന്നെകില്‍ എന്ന് രാംദാസ് പലപ്പോഴും കൊതിച്ചിരുന്നു.ഫോണ്‍ വിളിച്ചാല്‍ എടുക്കാത്ത പരിചയക്കാര്‍.പിന്നീട് തിരക്കിലായിരുന്നു എന്ന് ജാഡ പറഞ്ഞു തിരിയെ വിളിക്കുമ്പോള്‍ ഗൂഡമായ ഒരു ചിരി വരുന്നത് പലപ്പോഴും അയാള്‍ക്ക്‌ അനുഭവപ്പെട്ടിരുന്നു. പ്രവാസ ജീവിതത്തിന്റെ ഇടയിലെ ചെറിയ ചെറിയ അവധി ദിവങ്ങളില്‍ നാട്ടില്‍ എത്തുമ്പോഴും,തിരക്ക് എന്ന് വാക്ക് ഒരുപാട് കേട്ടു. പഴയ സുഹൃത്തുക്കളെ ഒക്കെ വിളിച്ചാല്‍ കിട്ടാതായി തുടങ്ങിയതിനാല്‍, അവധി ദിവസങ്ങളില്‍ തിരക്കില്ലാത്ത ഏക ആളായി മാറാന്‍ കഴിയുന്നതില്‍ അയാള്‍ ഒരു രസം കണ്ടു തുടങ്ങിയിരുന്നു.



ഭാര്യ അല്ലാതെ മറ്റൊരു സ്ത്രീ അയാളുടെ ജീവിതത്തില്‍ ഇല്ലായിരുന്നു.പതിനാറു വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ തന്നില്‍ പക്ഷെ ചില കുറവുകള്‍ വന്നിട്ടുണ്ട് എന്ന് അയാള്‍ക്ക്‌ തോന്നി.ഒരു പുതിയ ഡ്രസ്സ്‌ വാങ്ങുമ്പോള്‍, അത് ധരിക്കുമ്പോള്‍ ഭാര്യയെ പുകഴ്ത്താന്‍ ഒക്കെ മറന്നു പോയിരിക്കുന്നു. അവര്‍ അത് ആഗ്രഹിക്കുന്നുണ്ടാവുമോ ? ഒരു സമ്മാനം ഭാര്യക്ക് കൊടുത്ത കാലം മറന്നിരിക്കുന്നു.ഫേസ് ബുക്കില്‍ അപ്ഡേറ്റ് വരുമ്പോള്‍ മാത്രം ഓര്‍മ്മ വരുന്ന ജന്മ ദിനങ്ങള്‍ .


ഓഫീസില്‍ ഇരിക്കുമ്പോഴും രാംദാസിന്റെ ചിന്ത എങ്ങനെ ജീവിതത്തില്‍ പഴയ ഊഷ്മളത കൊണ്ടുവരാം എന്നായിരുന്നു. വൈകുന്നേരം ഭാര്യയുമായി ഒന്ന് നടക്കാന്‍ പോകാമെന്നും, പുറത്തു നിന്നാവട്ടെ ഇന്നത്തെ ഭക്ഷണം എന്നും അയാള്‍ തീരുമാനിച്ചു. പാര്‍ട്ട്‌ ടൈം ജോലി ചെയ്യുന്ന സ്ഥലത്ത് വിളിച്ചു വരില്ല എന്ന് പറഞ്ഞു. ഭാര്യക്ക്‌ ഒരു സര്‍പ്രയ്സ് ആവട്ടെ എന്ന് കരുതി മനപൂര്‍വം പറയാതെ ഇരിക്കുമ്പോഴും ഇത് പറയുമ്പോള്‍ ഉണ്ടാവുന്ന സന്തോഷം കുറച്ചു നാളുകള്‍ക്കു ശേഷം എങ്ങനെ ഉണ്ടാവും എന്ന് അയാള്‍ ഓര്‍ത്തു.

ക്ഷീണിതന്‍ ആയിട്ടാണ് വീട്ടില്‍ എത്തിയതെങ്കിലും വൈകുന്നേരത്തെ പ്രോഗ്രാം മാറ്റാന്‍ അയാള്‍ക്ക്‌ തോന്നിയില്ല. പതിവിനു വിപരീതമായി ചായക്ക്‌ പകരം രാംദാസിനു ഇഷ്ട്ടപ്പെട്ട അടപ്പായസം ഭാര്യ കൊടുത്തപ്പോള്‍ എന്താണ് വിശേഷം എന്ന് ചോദിക്കാതിരിക്കാന്‍ പറ്റിയില്ല. ഹാപ്പി ബര്‍ത്ത്ഡേ എന്ന് ആര്‍ത്തു വിളിച്ചു കൊണ്ട് മക്കള്‍ വന്നപ്പോഴായിരുന്നു താന്‍, തന്റെ തന്നെ ജന്മദിനം മറന്നുവല്ലോ എന്ന് ഓര്‍ത്തത്‌. രാത്രി ഭക്ഷണം പുറത്താണെന്നും അമ്മ നമുക്കായി അഞ്ചു സീറ്റുകള്‍ മുഗള്‍ മഹാള്‍ ഹോട്ടലില്‍ റിസര്‍വ് ചെയ്തിരിക്കുന്നു എന്നും മൂത്ത മകള്‍ പറഞ്ഞു. ഭാര്യ കൈയ്യിലേക്ക് കൊടുത്ത കവറിനുള്ളിലെ ഷര്‍ട്ടിന്റെ നിറം തന്റെ പ്രിയ നിറമായ ഇളം നീല തന്നെ ആണെന്ന് കണ്ണുകള്‍ ചെറുതായി നിറഞ്ഞിരുന്നിട്ടും രാംദാസിനു മനസ്സിലായി.

May 8, 2011

കൊച്ചു തോമായുടെ വ്യഥകള്‍ ..

കൊച്ചു തോമ കുറെ പെണ്ണ് കണ്ടു നടന്നെങ്കിലെന്താ.അവസാനം സിപ്പു തന്നെ തലേല്‍ വന്നു കേറിയില്ലേ.എല്‍ദോചായന്‍ കേറി ഉടക്കിട്ടിട്ടും കല്യാണം നടന്നു.അല്ലെങ്കിലും വരാന്‍ ഉള്ളത് വഴിയില്‍ തങ്ങുമോ.എന്നിട്ട് കല്യാണം കഴിഞ്ഞു വന്നപോ അവിടെ ഷേയറിങ്ങില്‍ താമസിപ്പിക്കാന്‍ എന്തൊരു ഉത്സാഹം ആരുന്നു..ഷീല അമ്മാമ്മേം അവിരാച്ചയനും പിന്നെ വിട്ടുകൊടുക്കുമോ.വാടക ഒന്നും വേണ്ട എന്ന് പറയുമേലും നമ്മക്ക് അറിയരുതോ ഉള്ളിലിരുപ്പ്. ഈ കാശും കൂടി ഓര്‍താരിക്കും പുതിയ ഒരു വേലക്കാരിയെ പാര്‍ട്ട്‌ ടൈം വെച്ചിട്ടുണ്ട്.അത് ഏതായാലും നന്നായി.സിപ്പുനു വല്ലോം വെക്കാന്‍ അറിയാമോ.ചുമ്മാതിരുന്നു തിന്നു വീങ്ങി ഇരിക്കുവല്ലേ.അപ്പനും അമ്മേം കൂടെ പുന്നാരിച്ചു വഷളാക്കി വെച്ചിരിക്കുകയല്ലേ.

 
ഒരു കണക്കിന് സിപ്പുവിനെ കെട്ടിയത് നന്നായി. പെണ്ണ് കാണല്‍ ഫീല്‍ഡില്‍ ഇറങ്ങിയപ്പോഴല്ലേ കളി മനസ്സിലായത്‌. പെണ്ണുങ്ങള്‍ക്ക്‌ മിക്കവാറും എല്ലാത്തിനും കോമ്പാ. പത്രത്തില്‍ നോക്കുമ്പോള്‍ കാണാം സുന്ദരിയായ ക്രിസ്ത്യന്‍ യുവതി ,അമേരിക്കയില്‍ ജോലി,എന്നിട്ട് ബ്രാക്കറ്റില്‍ എഴുതും . കൊണ്ട് പോകും. കൊണ്ട് പോകുമത്രേ..എങ്ങോട്ട്...നരകത്തിലെക്കായിരിക്കും. അവിടെ ചെന്നാല്‍ പണി കിട്ടിയില്ലെങ്കില്‍ പണി ആകും എന്ന് കുന്നെലെ സജിയുടെ അനുഭവം കേട്ടപോ മനസ്സിലായി. അവനിപ്പോ നന്നായിട്ട് ബിരിയാണി വരെ വെക്കുമെന്ന്. പിന്നെ കുവൈറ്റില്‍ പോകാന്‍ മിക്കതിനും താല്പര്യം ഇല്ല. അവിടെ ലൈഫ് ഇല്ലെന്നു. ദുബായ് ആണേല്‍ നോക്കാന്നു. പിന്നെ, ഉള്ള പണി കളഞ്ഞേച്ചും, ഇതിനെ ഒക്കെ കെട്ടാന്‍ വേണ്ടി ഇനി ഞാന്‍ ദുബൈക്ക് പോകാം. കുവൈറ്റില്‍ തന്നെ ഉള്ള നേഴ്സ് പെണ്ണുങ്ങളുടെ കാര്യം പറയേണ്ട. ആലോചന വന്നപ്പോള്‍ തന്നെ അവറ്റക്കൊക്കെ ഒടുക്കത്തെ ഡിമാണ്ട്. ലൈസന്‍സ് ഉണ്ടോ, കാര്‍ ഉണ്ടോ , ഫ്ലാറ്റ് ഉണ്ടോ. പിന്നെ.. ഇതെല്ലാം ആയിട്ടല്ലേ ആള്‍ക്കാരു കുവൈറ്റിലോട്ടു വരുന്നേ.

വിവാഹത്തിന്റെ ആദ്യ നാളുകളില്‍ ഭര്‍ത്താവു ഭാര്യയെ ഇമ്പ്രെസ്സ് ചെയ്യാന്‍ ശ്രമിക്കും എന്നത് ഒരു നാട്ടു നടപ്പാ..എന്നാലും ഇങ്ങനെ ഒരു അക്കിടി പറ്റാനുണ്ടോ. ഇന്റര്‍നെറ്റ്‌ നോക്കിയത് കൊണ്ട് മാത്രം ലോകത്താരും ഇന്നേ വരെ സാമ്പാര്‍ ഉണ്ടാക്കിയിട്ടില്ല എന്ന സത്യം ആരറിഞ്ഞു..വെച്ചുപോയ സാമ്പാര്‍ പിന്നെ ഒരാഴ്ച ഓടിക്കാതെ പറ്റുമോ.പിന്നെ എടുത്തു വെക്കാന്‍ വലിയ അണ്ടാവു പോലത്തെ ഫ്രിഡ്ജും ചൂടാക്കാന്‍ ഓവനും ഉള്ളതുകൊണ്ടാണല്ലോ ഗള്‍ഫിലൊക്കെ ഒരുമാതിരി വീടുകളില്‍ ആഴ്ചയില്‍ ഒരിക്കല്‍ കൂക്കിംഗ് എന്നാ അത്ഭുതം സംഭവിക്കുന്നത്‌.


ഇന്നലെ പറ്റിയത് ഓര്‍ത്താല്‍ ഇനി മേലാല്‍ ചപ്പാത്തി ഉണ്ടാക്കാന്‍ തോന്നുകേല..വളരെ കഷ്ടപെട്ടാ പത്തു പതിനെട്ടു ചപ്പാത്തി ഉണ്ടാക്കിയത്..ചപ്പാത്തിയെല്ലാം വട്ടത്തില്‍ ഇരിക്കുന്നതിനു പകരം ചതുരോം ഒക്കെ ആയതു പോട്ടെ..അത് ബട്ടര്‍നാന്‍ ‍ ഷെയ്പില്‍ ഉണ്ടാക്കിയതാ എന്നും പറഞ്ഞു സിപ്പുന്റെ അടുത്ത് രക്ഷപെട്ടു..കുറെ എണ്ണം എടുത്തു പാത്രത്തില്‍ അടച്ചു വെച്ചു..നാളേം കഴിക്കണമല്ലോ..കഷ്ടകാലം എന്നല്ലേ പറയാന്‍ പറ്റു.ചപ്പാത്തിക്കൊന്നും ഒരു ഗ്ലാമര്‍ ഇല്ലാഞ്ഞിട്ടാരിക്കും ആ വേലക്കാരി ശിങ്കാരി അതെല്ലാം കൂടി വേസ്റ്റില്‍ എടുത്തിട്ടു. അതുപോട്ടെ..സിപ്പു നാട്ടില്‍ വിളിച്ചു പറഞ്ഞു ചിരിക്കുന്നത് കേട്ടു...തോമാച്ചായന്‍ ഉണ്ടാക്കിയ ചപ്പാത്തി വായില്‍ വെക്കാന്‍ കൊള്ളുകേല എന്ന്.എന്ന് വെച്ചാ കൊച്ചു തോമ എന്ജിനീയരിങ്ങിന് ചപ്പാത്തി പരത് അല്ലെ പഠിച്ചത്. പിന്നെ പറച്ചില് കേട്ടാ അമ്മായി അമ്മ നല്ലത് വല്ലോം ഉണ്ടാക്കി കൊടുക്കുന്ന പോലാ . അമ്മായി അമ്മയുടെ കാര്യം പറയാതെ ഇരിക്കുവാ ഭേദം. വിരുന്നിനു ചെന്നപ്പോ കേക്ക് ആണെന്ന് പറഞ്ഞു ഒരു സാധനം.ഒന്ന് കടിച്ചതെ ഉള്ളു .പല്ല് അടര്‍ന്നു പോകാഞ്ഞത്‌ ഭാഗ്യം. അമ്മായി അമ്മ കേക്കിന്റെ റിസള്‍ട്ട്‌ അറിയാന്‍ ആകാംക്ഷയോടെ നില്‍ക്കുവാ.എങ്ങനെ ഉണ്ട് മോനെ എന്ന് ചോദിച്ചപോ പട്ടിക്കിട്ടു എറിയാന്‍ ബെസ്റ്റ് ആണ് എന്ന് അറിയാതെ പറഞ്ഞു പോയി.പുള്ളിക്കാരീടെ മുഖം കടന്നല് കുത്തിയതുപോലെ ആരുന്നു രണ്ടു ദിവസം..

പിന്നെ എന്നും വൈകുന്നേരം വിരുന്നു എന്നും പറഞ്ഞു കെട്ടി ഒരുങ്ങി പോകണം. സിപ്പൂന്റെ ആള്‍ക്കാരു മാത്രേ ഉള്ളു അബ്ബസ്സിയായില്‍ താമസം എന്നാ തോന്നുന്നേ.എല്ലാ ദിവസവും ഓരോരുത്തര്‍ ബുക്ക്‌ ചെയ്തെക്കുവല്ലേ. വൈകുന്നേരം കഴിക്കാന്‍ പോകുന്ന വീടിലെ പിള്ളാര്‍ക്ക് ചോക്ലേറ്റും വാങ്ങി ഒരിറക്കം ആണ്. പിന്നെ അവരുടെ വീട്ടില്‍ പോയി കുറെ ജാഡ വര്‍ത്തമാനം സഹിക്കണം. ഓഫീസിലെ വീര കഥകള്‍ കേള്‍ക്കണം. എല്ലാവരും പുലി ആണല്ലോ. പിന്നെ കഴിപ്പിന് മുന്‍പ് അച്ചായന്‍ കണ്ണ് കാണിക്കും.."എടുക്കട്ടോ" എന്ന് ഇവന്റെ ഒക്കെ ജാഡ കഥകള്‍ സഹിക്കുന്നതിനു രണ്ടെണ്ണം പോര, നാലെണ്ണം വേണം.. പക്ഷെ സിപ്പുവിന്റെ സ്റാന്റിംഗ് ഓര്‍ഡര്‍ ഉണ്ടല്ലോ. ചെല്ലുന്ന വീട്ടില്‍ അടിച്ചു പാമ്പാകാന്‍ ആക്രാന്തം കാട്ടരുത് എന്ന്. അതുകൊണ്ടൊക്കെ സഹിക്കുന്നു. പിന്നെ ഈ പോക്കിന് ഒരു ഗുണമുണ്ട്. വീട്ടില്‍ കഞ്ഞിം കറീം വെക്കണ്ടല്ലോ.ഉച്ചക്ക് പിന്നെ കാന്റീന്‍ ഉണ്ടല്ലോ ഭാഗ്യം !.കാലത്തേ ബ്രെഡും ജാമും. പെണ്ണ് കെട്ടിയാലെങ്കിലും മര്യാദക്ക് ബ്രേക്ക്‌ ഫാസ്റ്റ് കിട്ടും എന്ന് വിചാരിച്ചു..എവിടെ.

ഒരു വിധത്തില്‍ കഴിഞ്ഞു പോരുകയായിരുന്നു. അന്നെരമല്ലേ കഷ്ടകാലത്തു പല്ല് തേച്ചോടിരുന്നപോള്‍ പല്ല് സെറ്റ് അടര്‍ന്നു വാഷ്‌ ബേസിനില്‍ പോയെന്നു പറഞ്ഞപോലെ ആയത്. വെറുതെ വൈകുന്നേരം വീട്ടില്‍ കിടന്നുറങ്ങുവാരുന്നു. അന്നേരം പെണ്ണിന് സുല്‍ത്താന്‍ സെന്ററില്‍ പോണം. സെയില്‍ ഉണ്ടത്രേ. പെണ്ണുങ്ങളെ പറ്റിക്കാന്‍ ആയിട്ട് ഓരോ ദ്രോഹികള്‍ ഓരോ പരിപാടി ആയിട്ടു ഇറങ്ങും. വെറുതെ ഒരു വണ്ടീം തള്ളി സുല്‍ത്താന്‍ സെന്ററില്‍ കൂടി ഓരോന്ന് നോക്കി നടക്കുവായിരുന്നു. നോക്കിയപ്പോ നേരെ നടന്നു വരുന്നു ജി . എം . കൂട്ടത്തില്‍ ഓഫീസിലെ റിസപ്ഷനില്‍ ഇരിക്കുന്ന ഫിലിപ്പീനി തള്ളയും.ചാള്‍സും ഡയാനയും നടക്കുന്നപോലെ അങ്ങേരുടെ കൈക്കുള്ളിലൂടെ കൈ കോര്‍ത്ത് ഒക്കെയല്ലേ ആയമ്മ നടക്കുന്നെ. പുറകോട്ടു പോകാനും മേല. എന്തോ ചെയ്യാനാ. ഏതായാലും പെട്ടു, അടുത്ത് ചെന്നപ്പോള്‍ ചുമ്മാ തല ഒന്ന് താഴ്ത്തി. അങ്ങോരും ഒന്ന് തല താഴ്ത്തി. കൈയും കാലും വിറച്ചതും കടയില്‍ നിന്ന് ഇറങ്ങി ഓടിയതും മാത്രമേ ഓര്‍മയുള്ളൂ.

ജി എമ്മിന്റെം ഗേള്‍ ഫ്രെണ്ടിന്റെം കോപ്പര്‍ ഔട്ട്‌ ആയതു കൊണ്ട് പണി പോകുമോ ?
പുണ്യാളാ...നീ തന്നെ തുണ !


Apr 18, 2011

വേഷ പ്രശ്ചന്നനായ ദൈവം...


മീറ്റിങ്ങിനുശേഷം തിരിയെ ഓഫീസില്‍ എത്തിയപ്പോള്‍ രാധാഭായിയുടെ മൂന്നു മിസ്ഡ് കോളുകള്‍ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. എന്നിട്ടും ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞു മാത്രമേ എനിക്ക് തിരിച്ചു വിളിക്കാന്‍ സാധിച്ചുള്ളൂ.രാധാഭായി നാട്ടില്‍ നിന്നും തിരിച്ചെത്തി എന്ന് അറിഞ്ഞിരുന്നെകിലും അതിനു ശേഷം അവരോടു സംസാരിക്കാന്‍ സാധിച്ചിരുന്നില്ല.


അസുഖം ആയി നാട്ടില്‍ പോയപ്പോള്‍ ഇനി തിരിയെ വരുന്നില്ല എന്നായിരുന്നു അവര്‍ പറഞ്ഞത്. ഇരുപതു കൊല്ലം പലവീടുകളിലായി പണിയെടുത്തു കഴിഞ്ഞ ഒരു പാവം.ഭര്‍ത്താവ് ചെറുപ്പത്തിലെ മരിച്ചു പോയിരുന്നു.പിന്നെ രണ്ടു പെണ്‍ മക്കള്‍ക്കായി ജീവിച്ചു തീര്‍ത്ത ജന്മം. മക്കളുടെ കല്യാണവും, പ്രസവവും, സ്ഥലം മേടിക്കലും ,വീടുവെക്കലും ഒക്കെ കാരണം ഒരു തിരിച്ചുപോക്ക് അന്യമായി തീരുകയായിരുന്നു.



നാട്ടില്‍ നിന്നും ഒരിക്കല്‍ അവര്‍ വിളിച്ചിരുന്നു. കാന്‍സര്‍ ആണ് അസുഖം എന്ന് സ്ഥിതീകരിച്ചു എന്ന് അവര്‍ പറഞ്ഞു. ഇനി തിരിയെ വരുന്നില്ല എന്നും,മരിക്കുന്നെങ്കില്‍ മക്കളുടെ കൂടെ നില്‍ക്കുമ്പോള്‍ മരിക്കട്ടെ എന്നും പറഞ്ഞപ്പോള്‍ അവസാനകാലത്ത് മക്കളുടെ കൂടെ നില്ക്കാന്‍ ഭാഗ്യം ഉണ്ടായല്ലോ എന്ന് ഞങ്ങള്‍ ആശ്വസിച്ചു.



രാധാഭായി ഉള്‍പ്പെടുന്ന സമുദായത്തിന്റെ സംഘടന പല ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തി വന്നിരുന്നു.അതിന്റെ എക്സിക്യുട്ടീവ്‌ കമ്മറ്റി അംഗമായിരുന്ന ഒരാള്‍ എന്റെ അടുത്ത സ്നേഹിതന്‍ ആയതിനാല്‍ ഞാന്‍ അവര്‍ വഴി എന്തെകിലും സാമ്പത്തിക സഹായം ചെയ്യാന്‍ പറ്റുമോ എന്ന് ആരാഞ്ഞിരുന്നു. എന്നാല്‍ അംഗങ്ങള്‍ക്ക് മാത്രമേ ഇതേപോലെ ഉള്ള അവസരത്തില്‍ സഹായം കൊടുക്കാന്‍ അവര്‍ക്ക് കഴിയൂ എന്ന മറുപടിക്ക് "എങ്കില്‍ ഇനി രോഗങ്ങള്‍ നിങ്ങളുടെ അംഗങ്ങള്‍ക്ക് മാത്രം വരുത്താവു എന്ന് പ്രാര്‍ത്ഥിക്കൂ" എന്ന മറുപടി അയാള്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്റെ രോഷം അതിനെക്കാള്‍ കൂടുതലായി പ്രകടിപ്പിക്കാന്‍ എനിക്ക് കഴിയുമായിരുന്നുമില്ല.



ഭാര്യയുടെ പ്രസവ ശ്രുശ്രുഷകള്‍ക്കായി ആയിരുന്നു അവര്‍ വന്നത്. അല്‍പ്പം തന്റേടം കാട്ടുന്ന ഒരു പ്രകൃതം ആയിരുന്നതിനാല്‍ ആദ്യം എനിക്കോ ഭാര്യക്കോ ഇഷ്ട്ടം ആയിരുന്നില്ല. എന്നാല്‍ പ്രസവാനന്തര പരിചരണത്തിന്റെ കാര്യത്തില്‍ ഒരു കുറ്റവും പറയാനാവാത്ത ഒരാളായിരുന്നു രാധാഭായി . തന്റെ പ്രയാസങ്ങള്‍ ഒരിക്കലും പറയാന്‍ അവര്‍ ഇഷ്ട്ടപ്പെട്ടിരുന്നില്ല.വീട്ടുജോലിക്കായി ആഴ്ചയില്‍ രണ്ടുദിവസം വരുമായിരുന്ന സുമതിയിലൂടെ ആയിരുന്നു രാധാഭായിയുടെ കഥ ഞങ്ങള്‍ അറിഞ്ഞത്.പിന്നീട് ഞങ്ങളുടെ വീട്ടിലെ ഒരംഗം പോലെ ആയിരുന്നു അവര്‍. മകള്‍ വലുതായി സ്കൂളില്‍ പോയി തുടങ്ങിയിട്ടും വല്ലപ്പോഴും ഒക്കെ അവര്‍ വരും. വാത്സല്യത്തോടെ മുടിയില്‍ തഴുകും. "നിനക്കറിയാമോ, ഉണ്ടായപ്പോള്‍ നീ ദേ ഇത്രേം ഉള്ളായിരുന്നു "എന്നൊക്കെ പറയും.


രാധാഭായിയെ തിരിച്ചു വിളിച്ചപ്പോഴായിരുന്നു അറിഞ്ഞത്,വീണ്ടും അവരെ സബാ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആക്കി എന്ന് .തിരിയെ എത്തി വീണ്ടും ജോലി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അസുഖം കൂടിയത്രേ. അസുഖം ആയിട്ടും എന്തിനാണ് തിരിയെവന്നതെന്ന് ഞാന്‍ ചോദിച്ചു. മെച്ചപ്പെട്ട ചികിത്സ ആര്‍ .സി സി യില്‍ കിട്ടുമായിരുന്നില്ലേ എന്ന എന്റെ ചോദ്യത്തിന്, ചികില്‍സിപ്പിക്കാനോക്കെ എനിക്ക് ആരിരിക്കുന്നു എന്ന മറു ചോദ്യമായിരുന്നു നേരിടേണ്ടി വന്നത്. മോളെ ഒന്ന് കാണണം എന്ന ആഗ്രഹം മാത്രമേ അവര്‍ പറഞ്ഞുള്ളൂ. സമയം പോലെ വരാം എന്ന് എന്ന് പറഞ്ഞപ്പോള്‍ ഇനി അധികം സമയം ഇല്ല എന്നായിരുന്നു രാധാഭായി പറഞ്ഞ വാക്കുകള്‍ .തൊട്ടടുത്ത്‌ മരണം പതുങ്ങി നില്‍ക്കുന്നത് കാണാന്‍ ഉള്ള ശേഷി മരിക്കാന്‍ പോകുന്നവര്‍ക്ക് ഉണ്ടാകുമോ എന്ന് ഞാന്‍ ഓര്‍ത്തു .മറ്റൊരാള്‍ മരിക്കാന്‍ പോകുന്ന കാര്യം ചിന്തിക്കാന്‍ എത്ര നിസ്സാരമായി എനിക്ക് സാധിച്ചു എന്ന് ഓര്‍ത്തപ്പോള്‍ അടുത്ത നിമിഷം ഞാന്‍ എന്നെ തന്നെ വെറുത്തു.



വൈകുന്നേരം പോകാം എന്ന് ഓര്‍ത്തു പേഴ്സ് പരിശോധിച്ചപോള്‍ ആണ് മാസം അവസാനം ആയെന്നും, പേഴ്സ് കാലിയാകാന്‍ ഇനി അധികസമയം വേണ്ടിവരില്ല എന്നും മനസ്സിലായത്‌. മാസാവസാനം ചൂണ്ടാറുള്ള ഭാര്യയുടെ പണപ്പെട്ടിയില്‍ ഒന്നുമില്ല എന്ന് കഴിഞ്ഞ ആഴ്ച തന്നെ ഭാര്യ പ്രഖ്യാപിച്ചിരുന്നു. ഭാര്യയെ വിളിച്ചു രാധഭായിയുടെ കാര്യം പറഞ്ഞപോള്‍ എങ്ങനെ എങ്കിലും ഈ ആഴ്ചയില്‍ പോകാം എന്നു അവര്‍ പറഞ്ഞു. ചെല്ലുമ്പോള്‍ എന്തെകിലും സാമ്പത്തിക സഹായം ചെയ്യേണ്ടേ എന്ന് ചോദിച്ചപ്പോള്‍ നമുക്ക് നോക്കാം എന്ന് ഉള്ള ഉത്തരത്തില്‍ , അത്യാവശ്യ ഖട്ടതിലേക്ക് ഒളിപ്പിച്ചു വെച്ചിരിക്കുന്ന അല്‍പ്പം പണം അവരുടെ പക്കല്‍ ഉണ്ടാവും എന്ന് എന്തുകൊണ്ടോ എനിക്ക് തോന്നി.



സുധാകരേട്ടന്റെ ഫോണ്‍ അപ്പോഴായിരുന്നു വന്നത്. എടുക്കാന്‍ തോന്നിയില്ല. ഇതിലും വലിയ പ്രശ്നത്തിലാണ് സുധാകരേട്ടന്‍. മൂന്നുമാസമായി ജോലി ഇല്ലാതെ നില്‍ക്കുന്ന അവസ്ഥ.സ്കൂളില്‍ പഠിക്കുന്ന മൂന്നു കുട്ടികള്‍ ഉള്ള സുധാകരേട്ടന് അവിചാരിതമായി ആയിരുന്നു ജോലി നഷ്ട്ടപ്പെട്ടത്‌ . ദേവി ഏടത്തിയുടെ നാട്ടുകാരന്‍ എന്നുള്ള പരിചയത്തിനും അപ്പുറം, ഒരു അനുജന്‍ ആയിട്ടായിരുന്നു സുധാകരേട്ടന്‍ എന്നെ കണക്കാക്കിയിരുന്നത്. എന്തെങ്കിലും സഹായം ചോദിച്ചാല്‍ ഇല്ല എന്ന് എങ്ങനെ പറയും എന്നോര്‍ത്തപ്പോള്‍ ഫോണ്‍ എടുക്കാന്‍ തോന്നിയില്ല.എത്ര ബുദ്ധിമുട്ടാണെങ്കിലും പണം ചോദിക്കയില്ല സുധാകരേട്ടന്‍.കഴിഞ്ഞ മാസം ഒരു ചെറിയ സഹായം നിര്‍ബന്ധിച്ചു എല്പിക്കയായിരുന്നു.

അല്‍പ സമയം കഴിഞ്ഞു സുധാകരേട്ടന്റെ മെസ്സേജ് .ജോലി ശരിയായി എന്നും വൈകുന്നേരം കാണണം എന്നും. എനിക്ക് അല്‍പ്പം ആശ്വാസം തോന്നി.വൈകുന്നേരം വീട്ടിലെത്തി രാധാഭായിയെ കാണാന്‍ പോകാന്‍ പണം വല്ലതും കൈവശം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഭാര്യ കൈമലര്‍ത്തി. എങ്കില്‍ ശമ്പളം കിട്ടിയിട്ട് പോകാം എന്ന് ഞാന്‍ പറഞ്ഞപോള്‍ ഭാര്യയുടെ മുഖം വല്ലാതായി. വേഷം മാറി നേരെ സുധാകരേട്ടന്റെ വീട്ടില്‍ എത്തി.


ദേവി ഏടത്തിയുടെ സന്തോഷമാര്‍ന്ന മുഖം. കുട്ടികളും വന്നു കൈയില്‍ തൂങ്ങി.സുധാകരേട്ടന് ജോലി കിട്ടി എന്നും, വിസ കൈമാറ്റം ചെയ്തു എന്നും പറഞ്ഞു. പഴയ കമ്പനിയില്‍ നിന്നും കിട്ടാനുള്ള തുക ഉച്ചക്ക് കിട്ടി എന്ന് പറഞ്ഞു തീരുമ്പോഴേക്കും സുധാകരേട്ടന്‍ ഒരു ചെറിയ കവറുമായി അകത്തുനിന്നും വന്നു."ദൈവം തന്നെ ആണ് അനിയാ, അന്ന് നിന്റെ രൂപത്തില്‍ വന്നത്. ഒരു പാട് ബുദ്ധിമുട്ടിയിരുന്ന സമയത്തായിരുന്നു അനിയന്റെ സഹായം" .സുധാകരേട്ടന്‍ പറഞ്ഞു .ഒരു ആശ്ലെഷത്തോടെ കവര്‍ തരുമ്പോള്‍ ഏട്ടന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.അന്ന് പണം നല്‍കിയപ്പോഴും ആ കണ്ണുകള്‍ ഇതേപോലെ നിറഞ്ഞിരുന്നു എന്ന് ഞാന്‍ ഓര്‍ത്തു. ഞാനും ഇതേപോലെ വിഷമതകള്‍ അനുഭവിച്ചു വളര്‍ന്നതാണ് എന്നും , ഇതേപോലെ അത്യാവശ്യമായിരുന്ന പല സമയങ്ങളിലും ദൈവത്തെ പോലെ ഒരാള്‍ എന്നെ സഹായിച്ചിരുന്നു എന്നും ഞാന്‍ സുധാകരെട്ടനോട് അന്ന് പറഞ്ഞില്ല.വിഷമ വൃത്തങ്ങളില്‍ സഹായവുമായി ദൈവമാണ് വേഷ പ്രശ്ചന്നന്‍ ആയി വരുന്നതെങ്കില്‍ എന്‍റെ ജീവിതത്തിന്റെ നാള്‍വഴികളില്‍ എത്ര പ്രാവശ്യം ഞാന്‍ ദൈവത്തെ കണ്ടുമുട്ടിയിട്ടുണ്ടാവും എന്ന് ഞാന്‍ അതിശയത്തോടെ ഓര്‍ത്തു.



ഊണ് കഴിപ്പിചിട്ടെ സുധാകരേട്ടന്‍ പോവാന്‍ അനുവദിച്ചുള്ളൂ.പണം കിട്ടിയ സ്ഥിതിക്ക് രാധാഭായിയെ നാളെ തന്നെ പോയി കാണണം എന്ന് ഞാന്‍ ഉറപ്പിച്ചു .അത് പറയാനായി ഞാന്‍ രാധഭായിയെ വിളിച്ചു..ഒരു നീണ്ട നിശബ്ദതക്കും അപ്പുറം മൊബൈല്‍ സ്വിച്ച് ഓഫ്‌ ചെയ്തിരിക്കുന്നു എന്ന മെസ്സേജ് വന്നു. രാധാഭായി ഉറങ്ങിയതാവുമോ ?

ഈ തവണ ദൈവം വേഷ പ്രശ്ചന്നനായി സുധാകരേട്ടന്റെ രൂപത്തില്‍ ആണ് അവതരിച്ചത് എന്ന് എനിക്ക് തോന്നി.പക്ഷെ അത് രാധാഭായിക്ക് എത്രമാത്രം ഉപകാരപ്പെടും എന്ന് എനിക്ക് അറിയുമായിരുന്നില്ല.

രാധാഭായിയുടെ ആയുസ്സിന്റെ കണക്കു പുസ്തകത്തില്‍ ഇനിയുള്ള താളുകള്‍ എത്രയാണ് ?

Apr 8, 2011

പട്ടരുടെ ശാപം!

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി നാല് ഏപ്രില്‍ മാസം .

എറണാകുളം കേന്ദ്രമായുള്ള ഒരു മാര്‍ക്കടിംഗ് കമ്പനിയില്‍ ആയിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നത്. പെരുമ്പാവൂര്‍ ഏരിയ വര്‍ക്ക്‌ ചെയ്യാന്‍ ആയിരുന്നു ആ മാസത്തെ സെയില്‍സ് മീറ്റിങ്ങും അതിനോടനുബന്ധിച്ചു നടത്താറുള്ള ആചാര വെടിക്കും ശേഷം ഞങ്ങളുടെ ഡിവിഷണല്‍ മാനേജെരുടെ തീരുമാനം. പല ലോഡ്ജുകളും പോയി നോക്കിയെങ്കിലും ഞങ്ങള്‍ക്ക് അവസാനം ബോധിച്ചത്, ലിസി ലോഡ്ജ് ആയിരുന്നു. ഒരു മതില്‍ അപ്പുറത്ത് തന്നെ ടി.ടി.സി സ്കൂള്‍ .പിന്നെ ലോഡ്ജിന്റെ പുറകില്‍ തന്നെ പെണ്ണുങ്ങളുടെ ഹോസ്റ്റലും.ആനന്ദ ലബ്ധിക്കു ഇനി എന്ത് വേണം.വാടക അല്‍പ്പം കൂടിയാലും ഇത് മതി..ഇതു മതി എന്ന് എല്ലാരും ഒരേ സ്വരത്തില്‍.രണ്ടു മൂന്നു മാസം സമയം ഉണ്ടല്ലോ.ഏതെങ്കിലും ഒരെണ്ണം തടയും എന്ന് ഞങ്ങള്‍ എല്ലാരും മനസ്സില്‍ ഓര്‍ത്തു!ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞാന്‍,പിന്നെ സോണി, അനൂപ്‌,പട്ടര്‍ എന്ന് വിളിക്കുന്ന രാമസ്വാമി. പിന്നെ ഞങ്ങളുടെ ഗ്രൂപ്പ് ലീഡര്‍ സുമേഷ്.


കാലത്തെ ടൈ ഒക്കെ കെട്ടി ലോഡ്ജിന്റെ താഴത്തെ വരാന്തയിലും ഒക്കെ എല്ലാവരും നടപ്പോട് നടപ്പ്. ടൈ കെട്ടിയ സാറന്മാരെ കടാക്ഷിക്കാനും ഒക്കെ പെണ്ണുങ്ങളും കൂടി തുടങ്ങിയപ്പോള്‍, ബി. പി. കൂടിയത് ഗ്രൂപ്പ് ലീഡറിനായിരുന്നു .കാരണം ആചാര വെടി കൂടുതല്‍ സഹിക്കേണ്ടത് അങ്ങോര്‍ ആയിരുന്നല്ലോ."എടാ,വായിനോട്ടം ഒക്കെ ബ്രേക്ക്‌ ടൈമില്‍ ആയിക്കോ.കാലത്തെ പണിക്കു പോകാന്‍ നോക്ക്" എന്നൊക്കെ പറയും എങ്കിലും, സുമേഷും അതില്‍ ഒട്ടും മോശം ആയിരുന്നില്ല. ഞങ്ങളെക്കാള്‍ ഒക്കെ സീനിയര്‍ ആയിരുന്നകൊണ്ട് സുമേഷ് കണ്ടെത്തിയത് ഒരു ടീച്ചറെ ആയിരുന്നു !

ഹോസ്റ്റല്‍ നടത്തിയിരുന്ന ടീച്ചറുടെ മകന്‍ ബിനീഷും ആയി ഞങ്ങള്‍ പെട്ടെന്ന് തന്നെ അടുത്തു. ഹോസ്ടലിന്റെ അടുത്ത് പോകാനും, പെണ്ണുങ്ങളെ ഒക്കെ അടുത്ത് കാണാനും ഒക്കെ ഒരു മാര്‍ഗം വേണമല്ലോ. എന്തെങ്കിലും ഒക്കെ കാരണം ഉണ്ടാക്കി ഓരോരുത്തരായി ടീച്ചറിന്റെ വീട്ടില്‍ പോകും.

കൂടത്തില്‍ ഒരു അതിസുന്ദരി ഉണ്ടായിരുന്നു.അവളെ ഞങ്ങള്‍ "പച്ച " എന്ന് വിളിച്ചു.മിക്കവാറും പച്ച ചുരിദാറോ, പച്ച പാവാടയും ബ്ലൌസുമോ അല്ലെങ്കില്‍ പച്ച ഹാഫ് സാരിയോ ആയിരിക്കും അവളുടെ വേഷം.അവളുടെ പേര് ശ്രീജ എന്നായിരുന്നു എന്ന വിവരം ചോര്‍ത്തി തന്നത് ബിനീഷ് ആയിരുന്നു. എന്നിട്ടും അവളെ റെഫര്‍ ചെയ്യാന്‍ പച്ച എന്ന വാക്ക് തന്നെ ഞങ്ങള്‍ ഉപയോഗിച്ചു. എല്ലാരും തന്നെ പച്ചയിലേക്ക് തന്നെ കോന്‍സെന്‍റ്ട്രേറ്റ് ചെയ്തപോലായി. പച്ച ആണെകില്‍ ആരോടും മുഷിച്ചില്‍ കാട്ടിയില്ല.ടൈ കെട്ടിയ ചേട്ടന്മാര്‍ എല്ലാരോടും ചിരിച്ച മുഖം തന്നെ കാട്ടി.എല്ലാവരും കരുതി പച്ച ലൈന്‍ ആയതു അവരോടു ആയിരുന്നു എന്ന്. പരസ്പരം പാര വെച്ചും,അവളുടെ മുന്നില്‍ ആളായും മറ്റുള്ളവരെ ഇടിച്ചു താഴ്ത്തിയും ഒക്കെ ഞങ്ങള്‍ മത്സരിച്ചു.

വിഷുവിന്റെ തലേന്ന് വര്‍ക്ക്‌ കഴിഞ്ഞു വരുമ്പോള്‍ എല്ലാവരും ഉണ്ട് എന്റെ റൂമില്‍.പിന്നെ ബിനീഷും .കുരങ്ങു ചത്ത കുറവനെ പോലെ രാമസ്വാമി. ബിനീഷ് ആണ് എഴുത്ത് എടുത്തു തന്നത്. അത് പച്ചയുടെ എഴുത്തായിരുന്നു. ബിനീഷിനോട് ചോദിച്ചു അവള്‍ എന്റെ പേരും അഡ്രസ്സും വാങ്ങി പോസ്റ്റ്‌ വഴി ലോഡ്ജിലേക്ക് അയച്ചതായിരുന്നു എന്ന് എഴുത്ത് പരിശോധിച്ചപ്പോള്‍ തന്നെ പിടികിട്ടി.ഇനി നമ്മക്കിട്ടു ആരെങ്കിലും പണിതതാണോ എന്നറിയണമല്ലോ.

ടി. ടി. സി. ക്ലാസ്സ്‌ അടുത്ത മാസം തീരും എന്നും അത് കഴിഞ്ഞു വീട്ടില്‍ കല്യാണം ആലോചിച്ചു വരാമോ എന്നും ആയിരുന്നു പച്ചയുടെ എഴുത്തിന്റെ സാരം. അപ്പൊ പച്ച എന്റെ തലേല്‍ ആയി ! ചുമ്മാ ടൈം പാസ്‌ ആയിരുന്നു എന്ന് കൊച്ചിന് അറിയില്ലല്ലോ. പിന്നെ ..കല്യാണം ! ബെസ്റ്റ് !പക്ഷെ ഞാന്‍ അത് പുറത്തു പറഞ്ഞില്ല.ഇവന്മാരുടെ ഇടയില്‍ ഒന്ന് ആളാവേണ്ടത് എന്റെ ആവശ്യം ആയിരുന്നല്ലോ .

പ്രേമം സാക്ഷാല്‍ക്കരിച്ചതിന്റെ ചെലവ് രണ്ടു ഫുള്‍ ഓസീയാര്‍. പിന്നെ അടിമാലി എന്ന് ഞങ്ങള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന കുട്ടപ്പായി ചേട്ടന്റെ തട്ടുകടയില്‍ ഫുഡ്‌. എല്ലാവനും നല്ല ഫിറ്റ്‌.പ്രേമം പോളിഞ്ഞതിന്റെ വിഷമത്തില്‍ രാമസ്വാമിക്ക്‌ വേണ്ടി സോണി "സുമംഗലി നീ ഓര്‍മ്മിക്കുമോ " എന്ന ഗാനം രണ്ടു പ്രാവശ്യം പാടി. വെള്ളം അടിച്ചു വീലായപ്പോള്‍ ബിനീഷ് ആ സത്യം പറഞ്ഞു.പച്ചയെ കഴിഞ്ഞ ഒരു വര്‍ഷമായി അവനും പ്രേമിച്ചു കൊണ്ടിരിക്കുകയിരുന്നു എന്ന് !


ടിച്ചു പെരുത്ത്‌ കഴിഞ്ഞപ്പോള്‍ പട്ടര്‍ വയലന്റ് ആയി. പച്ചക്ക് ഒരു ജീവിതം കൊടുക്കാം എന്നൊക്കെ ഓര്‍ത്തിരിക്കുകയായിരുന്നു എന്നൊക്കെ പറഞ്ഞു കരഞ്ഞു. എനിക്കും വിഷമമായി. ഇവന് ഇത്രക്കും അസ്ഥിയില്‍ പിടിച്ചിരുന്നു എന്ന് ആരറിഞ്ഞു . എങ്കില്‍ ഞാന്‍ പിന്‍മാറാം എന്ന് പറഞ്ഞപോള്‍ പട്ടര്‍ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയിട്ട് വെളിയിലേക്ക് ഇറങ്ങി പോയി.

പിറ്റേന്ന് വിഷു ആണല്ലോ.ഞാനും സുമേഷും കൂടി രാത്രി തന്നെ വീട്ടില്‍ പോകാന്‍ ഇറങ്ങി. രണ്ടു പേരും നല്ല ഫിറ്റ്‌. ഒരു വിധത്തില്‍ രണ്ടു പേരും ടൂ വീലര്‍ ഓടിച്ചു എറണാ കുളത്തേക്ക് . സമയം പത്തുമണി കഴിഞ്ഞിരുന്നു. ആലുവാ എത്തിയപ്പോഴാണ് ഞാന്‍ എങ്ങനെയോ ബൈക്കില്‍ നിന്നും വീണത്‌. സുമേഷ് വന്നു പിടിച്ചു എഴുന്നെല്പിച്ചപ്പോള്‍, നെറ്റി പൊട്ടി ചോര വരുന്നു. ഞങ്ങള്‍ നേരെ ആലുവയില്‍ ഉള്ള ഒരു ഹോസ്പിറ്റലില്‍ എത്തി ഡ്രസ്സ്‌ ചെയ്തു. ഡോക്ടര്‍ നിര്‍ബന്ധമായി പറഞ്ഞത് കൊണ്ട് അന്ന് രാത്രി എന്നെ അവിടെ കിടത്തിയിട്ട് സുമേഷ് നേരെ വീട്ടില്‍ പോയി. ഏകദേശം മുപ്പതിനായിരം രൂപ കളക്ഷന്‍ ഉണ്ടായിരുന്നു. രാത്രിയില്‍ അതുമായി പോകണ്ട എന്ന് ഞാന്‍ തന്നെ പറഞ്ഞതിനാല്‍ അതും അതിന്റെ ഇന്‍ വോയിസുകളും എന്റെ കൈയില്‍ തന്നു.

അരമണിക്കൂര്‍ കഴിഞ്ഞിട്ടുണ്ടാവും, മുറിയില്‍ നിറയെ പോലീസ്. അവര്‍ എന്നെ താഴെ കൊണ്ടുപോയി. എന്തിനു എന്ന് ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല. താഴെ ചെന്നപോള്‍ ഒരുപാട് പോലീസ് വണ്ടികള്‍ . എന്നെ അവര്‍ എറണാകുളത്തേക്കു കൊണ്ടുപോയി..

രാത്രി മുഴുവനും, കാലത്തെയും തിരിച്ചും മറിച്ചും ചോദ്യങ്ങള്‍. തലേന്ന് രണ്ടു മുഖം മൂടികള്‍ എറണാകുളത് ഒരു ജൂവലറി അടക്കുന്ന സമയത്ത് പടക്കം ഒക്കെ എറിഞ്ഞു കുറെ സ്വര്‍ണവും പണവും കവര്‍ച്ച ചെയ്തുവത്രേ . ഇറങ്ങി ഓടിയ വഴിക്ക് ഷട്ടര്‍ മുട്ടി ഒരാളുടെ തല മുറിഞ്ഞതായി വാച്ച് മാന്‍ പറഞ്ഞു. എറണാകുളം ജില്ലയില്‍ ഉള്ള എല്ലാ ആശുപതിയിലും അവര്‍ സന്ദേശം കൊടുത്തിരുന്നു. അതാണ് പരുക്ക് സാരമുള്ളത് അല്ലാഞ്ഞിട്ടും ആ ദ്രോഹി ഡോക്ടര്‍ കിടക്കാന്‍ പറഞ്ഞത്.ദൈവമേ എന്റെ വിഷു !

ഞാന്‍ പല പ്രാവശ്യം പറഞ്ഞു നോക്കി.ഞാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളല്ല എന്നും എന്റെ മേല്‍വിലാസവും, കമ്പനി അഡ്രസ്സും ഒക്കെ കൊടുത്തു ..ഓരോരുത്തരായി ചോദ്യം ചെയ്യല്‍ തന്നെ.എടുത്ത പണം എന്ത് ചെയ്തു? സ്വര്‍ണം എവിടെ ഒളിപ്പിച്ചു എന്നൊക്കെ. ഉത്തരം പറഞ്ഞു കഴിഞ്ഞാല്‍ ഉടനെ വീണും ചോദിക്കും ആദ്യം മുതല്‍.പിന്നെ എന്റെ കൈയില്‍ ഉള്ള പണം സ്വര്‍ണക്കടയിലേത് ആണെന്ന്. ഇന്‍ വോയിസ് കാണിച്ചിട്ടും കമ്പനി ഐ ഡി കാട്ടിയിട്ടും ഒന്നും ഒരു രക്ഷയും ഇല്ല. ഞാന്‍ കൊടുത്ത അഡ്രസ്‌ അനുസരിച്ച് ഓഫീസ് അന്വേഷിച്ചു പോയ ആള്‍ വിഷു അവധി ആയതു കൊണ്ട് തിരിയെ വന്നു. അന്നൊന്നും മൊബൈല്‍ ഇല്ല.സുമേഷിന്റെ വീടിന്റെ അടുത്തു ഒരു വീട്ടില്‍ വിവരം അറിയിച്ചത് അനുസരിച്ച് സുമേഷ് വേഗം മാനേജരെ കൂട്ടി വൈകുന്നേരം ആയപ്പോഴേക്കും വന്നു. പിന്നെ ആരെ ഒക്കെയോ വിളിച്ചു പറയിപ്പിച്ചു രാത്രിയില്‍ വിട്ടയച്ചു. ദോഷം പറയരുതല്ലോ. വിഷുവിന്റെ അന്ന് ഉച്ചക്ക് നല്ല മീന്‍ വറുത്തത് ഒക്കെ കൂട്ടി സാറുമ്മാര്‍ ചോറ് വാങ്ങി തന്നു.

വീട്ടിലേക്കു പോവാന്‍ തോന്നിയില്ല. നേരെ ലിസി ലോഡ്ജിലേക്ക്.അപ്പോഴതെക്കും അവിടെ വിവരം അറിഞ്ഞിരുന്നു.എല്ലാവരും സഹതപിച്ചു.വേറെ ഒന്നും പറ്റിയില്ലല്ലോ എന്ന് ആശ്വസിപ്പിച്ചു.

ഇനി പട്ടരുടെ ശാപം വല്ലോം ആണോ!ബ്രാഹ്മണ ശാപം ഫലിക്കുമെന്നാണ്!ഞാന്‍ പട്ടരോട് ചോദിച്ചു. "പച്ച എന്നെ പ്രേമിച്ചത് കൊണ്ട് നീ എന്നെ മനസ്സറിഞ്ഞു പ്രാകിയൊന്നും ഇല്ലല്ലോ അല്ലെ? അല്ല .... ഇത്രേം വലിയ ഒരു ഏടാകൂടത്തില്‍ പെട്ടത് കൊണ്ട് ചോദിച്ചതാ! "

പട്ടര്‍ ഒന്ന് ചിരിച്ചു..എന്നിട്ട് ചോദിച്ചു.. പോലീസുകാര്‍ നിന്നെ ഇടിച്ചൊന്നും ഇല്ലല്ലോ അല്ലെ !