ചിട്ടിക്കാരി ഭഗവതിപ്പിള്ള വരുമ്പോൾ അപ്പച്ചൻ ഉറക്കമായിരുന്നു. വണ്ടിപ്പെരിയാറിൽ നിന്നും പാതിരാക്കായിരുന്നു അപ്പച്ചൻ എത്തിയത്. ചിട്ടി പൈസ ആയിട്ടില്ല എന്ന് പറയുമ്പോൾ അമ്മച്ചിയുടെ മുഖം വിളറിയിരുന്നു. മാത്യുസാർ ഇപ്പോഴും പഴയതുപോലെ തന്നെയാണോ എന്ന ചോദ്യത്തിന് അമ്മച്ചി മറുപടി പറഞ്ഞില്ല. എപ്പോഴത്തെയുംപോലെ കഴുത്തിൽ കിടന്ന കുരിശിൽ പിടിച്ചു അമ്മച്ചി ആകാശത്തേക്ക് നോക്കി. രണ്ടുവശത്തേക്കും നോക്കി ഭഗവതിപ്പിള്ള ശബ്ദം താഴ്ത്തി പറഞ്ഞു."ഈ ഒഴപ്പൊക്കെ എന്തുകൊണ്ടാണെന്ന് എനിക്കറിയാം. കൈവിഷമാ ...