Apr 6, 2012

വേഷപ്രശ്ചന്നരാകുന്ന അടക്കകള്‍

ഇടുക്കി കലക്ടറെറ്റിലെ രണ്ടാം നിലയില്‍ ഒരു തൂണില്‍ ചാരി,അകലെയുള്ള മലനിരകളിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു അമ്മച്ചി..


വെളുപ്പിനെ ഉണര്‍ന്നു കടുത്തുരുത്തിയില്‍ നിന്നും ആദ്യ വണ്ടിക്കു പാലാ..അതിനു ശേഷം അവിടുന്ന് തൊടുപുഴയ്ക്ക് അടുത്തത്.പിന്നെ മൂന്നാമതൊരു വണ്ടിക്കു പൈനാവില്‍ എത്തിയപ്പോഴേക്കും അമ്മച്ചി തളര്‍ന്നിരുന്നു.ബസ്സില്‍ ഒരുപാടുനേരം ഇരുന്നതുകൊണ്ടാവനം,അമ്മച്ചിയുടെ കാലില്‍ നീരുള്ളതുപോലെ എനിക്ക് തോന്നി.

ഞങ്ങള്‍ക്ക് കാണേണ്ടിയിരുന്ന ഉദ്യോഗസ്ഥന്‍ പതിനോന്നുമണിയായിട്ടും എത്തിയിട്ടുണ്ടായിരുന്നില്ല. ഈയാഴ്ച ഇത് രണ്ടാം തവണയായിരുന്നു പൈനാവിനുള്ള യാത്ര.വണ്ടിപ്പെരിയാറില്‍ വെച്ചുള്ള അപ്പച്ചന്റെ മരണത്തിനു ശേഷം പെന്‍ഷനും അനുകൂല്യങ്ങള്‍ക്കും,ആശ്രിതര്‍ക്കുള്ള ജോലിക്കുമായിട്ടുള്ള കടലാസുകള്‍ ശരിയാക്കാന്‍ അടിക്കടിയുള്ള പൈനാവ് യാത്രകള്‍ മടുപ്പുളവാക്കിയിരുന്നു.മടുപ്പിനെക്കാളേറെ ഇത്ര ദൂരം വരാനുള്ള ചിലവിനെ ഓര്‍ത്തായിരുന്നു ഞാന്‍ വ്യാകുലനായത്.തൊടിയിലെ അടക്കകളായിരുന്നു ഈ തവണ ബസ്‌ കൂലിയായി വേഷപ്രശ്ചന്നരായത്. അമ്മച്ചി നേരിട്ട് വന്നു ഒപ്പിടേണ്ട ചില കടലാസുകള്‍ ഉണ്ടായതുകൊണ്ട് മാത്രമാണ് അമ്മചിയെകൂടി കഴിഞ്ഞ രണ്ടുപ്രാവശ്യമായി കൂട്ടേണ്ടി വന്നത്.

ഉദ്യോഗസ്ഥന്‍ വന്നപ്പോഴേക്കും,പതിനൊന്നരയായി.അദ്ദേഹം സീറ്റില്‍ ഇരുന്നപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും വരാന്തയില്‍ നിന്നും അകത്തേക്ക് ചെന്നു. ഷര്‍ട്ടിന്റെ ബട്ടണുകള്‍ അഴിച്ചു തല പുറകിലെക്കാക്കി മുകളില്‍ കറങ്ങുന്ന ഫാനിലേക്ക് നോക്കി കിടക്കയായിരുന്നു അയാള്‍.കാര്യം പറഞ്ഞപ്പോള്‍ തല ഉയര്‍ത്താതെ തന്നെ അയാള്‍ പറഞ്ഞു. "ഞാന്‍ ഒന്ന് ഇടുന്നോട്ടെടോ ".അമ്മച്ചിയെയും കൂട്ടി പുറത്തേക്കിറങ്ങുമ്പോള്‍ പിന്നില്‍ അയാളുടെ സ്വരം കേട്ടു.."കാലത്തെ തന്നെ കെട്ടിയെടുത്തോളും ഓരോന്ന് ..സര്‍ക്കാര്‍ ജോലിക്കാരും മനുഷ്യരാണ് ഹേ."

വരാന്തയില്‍ നില്‍ക്കവെയായിരുന്നു അകത്തെ ബഹളം കേട്ടത്. വാതിലില്‍ കൂടി അകത്തേക്ക് നോക്കുമ്പോള്‍ മറ്റൊരാളുമായി വാഗ്വാദത്തില്‍ ആയിരുന്നു അതേ ഉദ്യോഗസ്ഥന്‍..കുറെക്കാലമായി തന്നെ നടത്തുകയാണെന്നും,ഇതൊക്കെ ന്തിനുവേണ്ടിയാണെന്ന് തനിക്കറിയാമെന്നും എന്താണ് ഇനി ചെയ്യേണ്ടതെന്ന് അറിയാമെന്നും അയാള്‍ വളരെ ഉച്ചത്തില്‍ തന്നെ പറഞ്ഞു. അയാളുടെ ഫയലുകള്‍ യാതൊരു ദയയുമില്ലാതെ മുഖത്തേക്ക് വലിച്ചെറിഞ്ഞിട്ട്‌ ഉദ്യോഗസ്ഥന്‍ പറഞ്ഞു.."എന്നാല്‍ നിങ്ങള്‍ തന്നെ ഉണ്ടാക്കു".അതിനു ശേഷം കോപാകുലനായി അയാള്‍ പുറത്തേക്കു പോയി..സ്തബ്ധയായി നില്‍ക്കയായിരുന്നു അമ്മച്ചി..ഇന്നും കാര്യം നടക്കില്ല എന്ന് ഞാന്‍ ഉറപ്പിച്ചു.

ഒരു മണിക്കൂറിനുശേഷം അയാള്‍ തിരിച്ചു വന്നപ്പോള്‍ അല്‍പ്പം ശാന്തനായി തോന്നി. കാര്യം അവതരിപ്പിച്ചപ്പോള്‍, യാതൊരു ദയയുമില്ലാതെ അയാള്‍ പറഞ്ഞു അടുത്തയാഴ്ച വരാന്‍.ഞങ്ങള്‍ നാല് ദിവസങ്ങള്‍ക്കു മുന്‍പേ വന്നതാണെന്നും,വളരെ ദൂരത്തുനിന്നും വരുന്നു എന്നും, സാറ് തന്നെ ഇന്ന് വരാന്‍ പറഞ്ഞതാണെന്നും പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു." നോക്കു, നിങ്ങളുടെ കാര്യം മാത്രം ചെയ്യാനല്ല ഞാന്‍ ഇവിടെയിരിക്കുന്നത്.ആളുകള്‍ക്ക് ഒരു വിചാരമുണ്ട്.വന്നാല്‍ ഉടന്‍ കാര്യം സാധിക്കും എന്ന്.ഇതിനൊക്കെ സമയമെടുക്കുമെന്നും പോയിട്ട് വേറെ ദിവസം വരാന്‍ എന്നും അയാള്‍ പറഞ്ഞു...വിഷണ്ണയായി നില്‍ക്കുന്ന അമ്മച്ചിയെ കണ്ടതുകൊണ്ടാവണം, അടുത്ത സീറ്റില്‍ ഇരിക്കുന്ന ചെറുപ്പക്കാരി പറഞ്ഞു. വേണു സാര്‍ തിരക്കിലാനെങ്കില്‍ ഫയല്‍ ഇങ്ങു തരു, ഞാന്‍ നോക്കാം എന്ന്. ഫയല്‍ കൊടുക്കുമ്പോള്‍ അയാള്‍ പരിഹാസരൂപേണ പറഞ്ഞു."നിങ്ങള്‍ ഒരേ ക്യാറ്റഗറിയാണ്..ആശ്രിതനിയമനം." പെണ്‍കുട്ടിയുടെ മുഖം വിളറി എന്നെനിക്കു തോന്നി..ശബ്ദം താഴ്തിയാനെങ്കിലും, അവള്‍ പറഞ്ഞത് ഞങ്ങള്‍ കേട്ടു...വഷളന്‍..

ഫയല്‍ ശരിയാക്കി വീണ്ടും അയാളുടെ അടുത്ത് ഞങ്ങള്‍ ചെന്ന്. ഫയല്‍ ഒന്ന് ഓടിച്ചു നോക്കിയിട്ട് അയാള്‍ അമ്മച്ചിയോട്‌ പറഞ്ഞു. "മകന് ജോലികൊടുക്കുന്നത് ആലോചിചിട്ടാണോ തള്ളെ ? അവസാനം നിങ്ങളുടെ കാര്യം ഗോപിയാകുമോ?ആ പിന്നെ സാരമില്ല..ഫാമിലി പെന്ഷനുല്ലതുകൊണ്ട് ജീവിക്കാം. ഒപ്പിട് വേഗം " പൊന്നമ്മ എന്ന പേരുതന്നെ ഒപ്പായി ഇടുമ്പോള്‍ അമ്മച്ചിയുടെ കരങ്ങള്‍ വിറക്കുന്നത്‌ ഞാന്‍ കണ്ടു.. ഫയല്‍ തിരിച്ചു വാങ്ങി ഒപ്പിട്ട സ്ഥലം പരിശോധിക്കവേ അയാള്‍ വളരെ ഒച്ചയുണ്ടാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.. ഇത് എന്തോന്ന് ഒപ്പ്...പൈനാവെന്നാണോ ഒപ്പിട്ടിരിക്കുന്നത് എന്ന്.പൈനാവാനെങ്കിലും,കുളമാവാനെങ്കിലും സാറിന്റെ മുന്നില്‍ തന്നെ വെച്ചാണല്ലോ ഒപ്പിട്ടിരിക്കുന്നത് എന്ന് പറയണം എന്ന് ഉണ്ടായിരുന്നെങ്കിലും, വൈകിയെക്കാവുന്ന പെന്ഷന്റെയും , ജോലിയുടെയും ഓര്‍മ്മ അതില്‍ നിന്നും എന്നെ വിലക്കി. ഫയല്‍ മേലുദ്യോഗസ്ഥനു സമര്‍പ്പിച്ചു ഞങ്ങളോടെ അല്‍പ്പനേരം നില്‍ക്കാന്‍ പെണ്‍കുട്ടി പറഞ്ഞു...അമ്മച്ചി പെണ്‍കുട്ടിയോട് ചോദിച്ചു..."ക്രിസ്ത്യാനിയാണോ മോള്‍ ?".. സര്‍ക്കാര്‍ ജോലി കിട്ടിക്കഴിഞ്ഞാല്‍ ജോയിമോന് ഒരു തുണയായെക്കുമോ ഇവള്‍ എന്ന തോന്നലായിരിക്കുമോ അമ്മച്ചിയെക്കൊണ്ട് അങ്ങനെ ചോദിപ്പിച്ചത് ?

കൈയില്‍ ബാഗുമായി ഒരു മധ്യവയസ്കന്‍ വേണു സാറിന്റെ അടുത്ത് ഭവ്യതയോടെ നില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. വളരെ കാര്യമായി അയാള്‍ക്ക്‌ കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നത് ഞാന്‍ അത്ഭുതത്തോടെ കണ്ടു. കടലാസുകള്‍ കൈപ്പറ്റിയതിനുശേഷം അയാള്‍ ഒരു ചെറിയ പൊതി കൈമാറും മുന്‍പ് രണ്ടു വശത്തേക്കും നോക്കി. പൊതി ബാഗിനുള്ളില്‍ അതിവിദഗ്ധമായി വെച്ചിട്ട് വേണുസാര്‍ നോക്കിയത് എന്റെ മുഖത്തേക്കായിരുന്നു. ഒരു വിളറിയ ചിരി ഞാന്‍ പ്രതീക്ഷിച്ചുവെങ്കിലും അയാളുടെ മുഖത്ത് ഭാവഭേദമൊന്നും ഇല്ലായിരുന്നു.

നാലാള്‍ക്കാര്‍ വളരെ പെട്ടെന്നായിരുന്നു ഓഫീസിലേക്ക് കയറി വന്നത്. ഞൊടിയിടയില്‍ അതിലൊരാള്‍ ബാഗ് പിടിച്ചുവാങ്ങി.അതില്‍ നിന്നും മധ്യവയസ്കന്‍ കൊടുത്ത പൊതി കണ്ടെടുത്തയുടന്‍ മറ്റൊരാള്‍ ഒരു പാത്രത്തില്‍ എന്തോ ദ്രാവകം എടുത്തു. കൈകള്‍ കൂട്ടിപ്പിടിക്കവേ വേണു സാര്‍ കുതറി..ദ്രാവകം കൈകളുടെ നിറം മാറ്റിയപ്പോള്‍ വേണു സാറിന്റെ മുഖത്ത് തീരെ രക്തമയം ഉണ്ടായിരുന്നില്ല.മറ്റു ഓഫീസ് ജീവനക്കാരും,പൊതുജനങ്ങളും തിക്കിതിരക്കവേ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി..കാഴ്ചക്കാരെ സാക്ഷികളായി ചേര്‍ത്തപ്പോള്‍ അമ്മച്ചിയും അതിലൊരാളായി..പൊന്നമ്മ എന്നെഴുതി ഒപ്പിടവേ ഈ തവണ അമ്മച്ചിയുടെ കരങ്ങള്‍ വിറച്ചില്ല .

ഒരേതൂവല്പക്ഷികളില്‍ ഒരെണ്ണം കാട്ടാളന്റെ അമ്പിനിരയായ പ്രതീതിയായിരുന്നു ഓഫീസില്‍..അമ്മച്ചിയുടെ കടലാസുകള്‍ അന്നും ഓഫീസര്‍ ഒപ്പിട്ടില്ല. ഇനി ഒരുതവണകൂടി വരാന്‍ ചിലവിനായി, അടക്കകള്‍ക്ക് വേഷപ്രശ്ചന്നരാകണമെങ്കില്‍,അതിനിനി എത്രകാലംവേണ്ടിവരും എന്ന് ഞാന്‍ വെറുതെ ഓര്‍ത്തു.


കൂടുതല്‍ വായനക്ക് :